Saturday, June 24, 2006

ആന്റപ്പന്‍

ആത്മാര്‍ത്ഥത എന്നുവച്ചാല്‍ വല്ലപ്പാടി വര്‍തുണ്ണ്യേട്ടന്റെ മോന്‍ ആന്റപ്പന്റെ ആത്മാര്‍ത്ഥതയാണ്‌ ആത്മാര്‍ത്ഥത!

ഡോള്‍ബി ആന്റപ്പന്‍ എന്ന് പോപ്പുലര്‍ലി അറിയപ്പെടുന്ന, കായക്കച്ചോടക്കാരന്‍ വര്‍തുണ്യാപ്ലേടെ മൂന്നാമത്തെ ചെക്കന്‍ ആന്റു, എന്റെ; നിന്റെ; ഞങ്ങടെ; നിങ്ങടെ; എന്നീ ചേരിതിരിവുകളൊന്നുമില്ലാതെ, വീട്ടുകാരുടെയും നാട്ടുകാരുടെയും എന്തുകാര്യത്തിനും എപ്പോഴും മുന്നില്‍ നില്‍ക്കുന്നവനും പ്രായം, ഗ്ലാമര്‍ ഭേദമന്യേ എല്ലാ വല്ലപ്പാടിക്കാരും തന്റെ സഹോദരീ സഹോദരന്മാരുമാണെന്ന് കരുതി ഇടപെഴകുന്നവനുമാണ്‌.


'കല്യാണി വേലത്തിയുടെ 501 ബാറ്‌ സോപ്പ്‌ കിണറ്റില്‍ വീണപ്പോള്‍ അതെടുക്കാന്‍ ചാടിയവന്‍, സൈക്കിള്‍ ചവിട്ട്‌ പഠിച്ചകാലത്ത്‌, കുട്ടേട്ടന്റെ വാടക സൈക്കിള്‍ ചവിട്ടി എറണാകുളം റൂട്ടില്‍ പോയി പോയി 'റ റ റ' പോലെയുള്ള പാലം (ആലുവാ പാലമായിരുന്നു) വരെ പോയി പാലത്തിലിരുന്ന ഒരു ഇഷ്ടിക മുറി പുഴയിലേക്ക്‌ എറിഞ്ഞ്‌ തിരിച്ചുവന്നവന്‍, ഏറ്റുമീന്‍ പിടിക്ക്യാന്‍ ഒരു രാത്രി മഴേത്ത്‌ വീട്ടുകാരുടെ കൂടെ പോയപ്പോള്‍ 'ദേ ഒന്നരക്കിലോന്റെ ബ്രാല്‌' എന്ന് പറഞ്ഞ്‌ വെള്ളത്തില്‍ മീന്‍ തപ്പിക്കൊണ്ടിരിക്കുന്ന അപ്പന്‍, വര്‍തുണ്ണ്യേട്ടന്റെ കയ്യേല്‍ വെട്ടുകത്തികൊണ്ട്‌ വെട്ടിയവന്‍, ബോയ്സില്‍ പഠിക്കുമ്പോള്‍ 'മോളി ടീച്ചറും ഞാനും അടുത്ത മാസം പത്താം തിയതി രാത്രി ഒളിച്ചോടും' എന്ന് ഫ്രമ്മും റ്റുവും വച്ച്‌ ഗുരുകുലത്തില്‍ എഴുതിയിട്ടവന്‍... എന്നിങ്ങനെ ആന്റപ്പന്റെ ആത്മാര്‍ത്ഥത വെളിവാക്കിയ എത്രയെത്ര സംഭവങ്ങള്‍!

ഒരു പക്ഷെ, ഏത്‌ കാര്യത്തിലും ഇദ്ദേഹം കാട്ടുന്ന ആത്മാര്‍ത്ഥതക്കും അമിതാവേശത്തിനും ഭൂമിയില്‍ യാതൊന്നിനൊടുമില്ലാത്ത നിര്‍ഭയാവസ്ഥക്കും പിന്‍ബലമായത്‌, ദ മോസ്റ്റ്‌ റിക്വയേഡ്‌, ആ പത്തുപൈസായുടെ ആ കുറവായിരുന്നു.

ആന്റപ്പന്റെ ഈ കുറവിനെക്കുറിച്ച്‌ ആരെങ്കിലും ക്വോട്ട്‌ ചെയ്താല്‍ അന്ന് വറുതുണ്യേട്ടന്റെ വീട്ടില്‍ പൊരിഞ്ഞ അലമ്പ്‌ നടക്കും.

അല്ലെങ്കില്‍, ആന്റപ്പനുണ്ടായതിന്‌ ശേഷം വറുതിണ്ണ്യേട്ടനും ഭാര്യ ത്രേസ്യ ചേടത്ത്യാരും നടത്തി വിജയിപ്പിച്ച വഴക്കുകളിലും അടിയികളിലുമെല്ലാം പ്രധാന റൂട്ട്‌ കോസ്‌ ഇഷ്യൂ, 'ആന്റപ്പന്റെ മിസ്സിങ്ങ്‌ ടെന്‍' തന്നെയായിരുന്നു.

'വറുതുണ്യേട്ടന്റെ അപ്പന് പത്ത് കുറവല്ല, ആകെ പത്തേ ഉണ്ടായിരുന്നുള്ളൂവെന്നും', അദ്ദേഹത്തില്‍ നിന്നും തലമുറ തലമുറ കൈമാറി കിട്ടിയതാണ്‌ ആന്റപ്പനെന്നും ത്രേസ്യ ചെടത്താര്‌ ആര്‍ഗ്യൂ ചെയ്യുമ്പോള്‍,

'ഫ, പിശാശേ. നിന്റെ കുടുമ്മത്ത്‌ പൊട്ടന്മാരല്ലാതെ ആരുണ്ടെടീ, ഇവന്‍ നിന്റെ വരന്തരപ്പിള്ളീല്‌ ചാണം പെറുക്കിനടക്കുന്ന കുഞ്ഞാങ്ങളയുടെ തനിപ്പകര്‍പ്പാണെടീ' എന്നു പറഞ്ഞ്‌ ആന്റപ്പന്റെ മിസ്സിങ്ങ്‌ എലമന്റിന്റെ ഉത്തരാദിത്വം അമ്മവീട്ടുകാരുടെ മേല്‍ കെട്ടിവക്കാന്‍ മിസ്റ്റര്‍ വറുതു വും ശ്രമിക്കും.

മിക്കവാറും ആന്റപ്പന്റെ ബുദ്ധിമാന്ദ്യതയില്‍ ടോക്ക്‌ ഷോ തുടങ്ങ്യാല്‍, കപ്യാരുടെ മോന്റെ കൂടെ ഒളിച്ചോടിയ വര്‍തുണ്യേട്ടന്റെ വല്യപ്പന്റെ മോളെയും, കല്യാണം കഴിഞ്ഞിട്ട്‌ ഏഴാം മാസം പൂര്‍ണ്ണ വളര്‍ച്ചേയെത്തിയ കൊച്ചിനെ പെറ്റ നാത്തൂനെപ്പറ്റിയെല്ലാം പറഞ്ഞ്‌ പറഞ്ഞ്‌ വര്‍തുണ്ണ്യേട്ടന്റെ കയ്യീന്ന് രണ്ടെണ്ണം വാങ്ങി, ആത്മഹത്യാ ശ്രമവും നെഞ്ഞത്തടിയുമൊക്കെയായേ ത്രേസ്യച്ചേടത്ത്യാര്‌ 'നമ്മള്‍ തമ്മില്‍' അവസാനിപ്പിക്കുകയുള്ളൂ.

എന്തായാലും, ആന്റപ്പന്‌ ഇതൊന്നും കേള്‍ക്കാനും, കേട്ടാല്‍ തന്നെ ശ്രദ്ധിക്കാനും ടൈമുണ്ടായിരുന്നില്ല. ആന്റപ്പന്‍ ഫുള്‍ ബിസിയല്ലേ. ഗഡി, ആള്‍ടേതായ ലോകത്ത്‌ ഒരുമാതിരിപ്പെട്ടവരൊന്നും തന്നെ കാണാത്ത തരം സ്വപ്നങ്ങളും പ്ലാനുകളുമൊക്കെയായി കര്‍മ്മഫലം കര്‍ത്താവിന്റെ തീരുമാനത്തിന്‌ വിട്ട്‌, റ്റ്വോെന്റി ഫോര്‍ അവേഴ്സും കര്‍മ്മനിരതാനായി ഒരോന്ന് ചെയ്തു നടന്നു.

ഈ ആന്റപ്പന്‍ ചെയ്യാത്ത പണികള്‍ കുറവാണ്‌. പത്രമിടല്‍, മാട്‌ തരക്‌, ഇറച്ചിവെട്ടുകടയില്‍ അസിസ്റ്റന്റ്‌, ഇറച്ചിക്കോഴി ഡ്രസ്സ്‌ ചേയ്ഞ്ചിങ്ങ്‌, പാലക്കാടന്‍ വയ്ക്കോല്‍ ബിസിനസ്സ്‌, പലിശപ്പരിപാടി, ചങ്ങലക്കുറി, അങ്ങിനെ പോകുന്നു. എല്ലാപണിയിലും ഒരു ആന്റപ്പന്‍ ടച്ച്‌ വരുത്തി, ആറോ പത്തോ മാസം ചെയ്യും. അതുകഴിഞ്ഞാലടുത്ത പരിപാടിയായി. അതാണ്‌ ആന്റപ്പന്റെ ഒരു ലൈന്‍.

ഹവ്വെവര്‍, കെട്ട്‌ പ്രായമാകുമ്പേഴേക്കും ‘ഏതെങ്കിലുമൊരു ജോലിയില്‍ സ്ഥിരമായി ചെയ്തു, അവനാന്റെ കുടുമ്മത്തെ കാര്യങ്ങള്‍ നോക്കി നടക്കാന്‍’ ആരോ ഉപദേശിച്ചതിന്റെ ഫലമായി ഒരു ബായ്ക്കെഞ്ചിന്‍ ഓട്ടോ വാങ്ങി, കുറച്ചൊന്നു ഒതുങ്ങി ജീവിക്കാന്‍ തീരുമാനിച്ചു.

അക്കാലത്ത്‌ കൊടകര പേട്ടയിലെ ഏറ്റവും അത്യാന്താധുനിക ഓട്ടോ റിക്ഷയായിരുന്നു ഡോള്‍ബി ഡിജിറ്റല്‍ സൌണ്ട്‌ സിസ്റ്റം രണ്ട്‌ അലൂമിനീയം കലത്തില്‍ വച്ച ആന്റപ്പന്റെ 'കൊരട്ടി മുത്തി'

പഠാണികളുടെ പിക്കപ്പ്‌ പോലെ, ഫ്ലൂറസന്റ്‌ സ്റ്റിക്കറുകളും ഗ്ലിറ്ററിംഗ്‌ തോരണങ്ങളും ചാര്‍ത്തിയ കൊരട്ടിമുത്തിയില്‍, ആന്റപ്പന്റെ വീട്ടുപേര്‍ വളച്ചെഴുതി അടിയില്‍ ഒരു വരയും ഒരു കുത്തുമിട്ടു. കൂടാതെ ചേട്ടന്മാരുടെയും മാപ്രാണത്തേക്ക്‌ കൊടുത്ത പെങ്ങളുടെയുമടക്കം എല്ലാ കുട്ടികളുടെ വിളിപ്പേരുകളും, ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്ള ഇക്കിളി വാചകങ്ങളും എഴുതി വച്ച്‌ ഓട്ടോയെ മാക്സിമം ഗ്ലാമറസ്സാക്കി.

ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക്‌ മാത്രമായിട്ടായിരുന്നില്ല ആന്റപ്പന്‍ നല്ല ഗുമ്മൊള്ള ലേറ്റസ്റ്റ്‌ ഹിറ്റുകള്‍ ഒഴുക്കിയിരുന്നത്‌, ഓട്ടോ പോകുന്ന വഴിയിലുള്ള നാട്ടുകാര്‍ക്കും കൂടി വേണ്ടിയായിരുന്നു . ആന്റപ്പന്റെ മറ്റൊരു ആത്മാര്‍ത്ഥത.

ഒരു ദിവസം ഉച്ചക്ക്‌ ആന്റപ്പന്‍ ചോറുണ്ണാന്‍ വീട്ടിലേക്ക്‌ പോകവേയാണ്‌, സ്വന്തം എളേപ്പന്‍ ലോനപ്പേട്ടന്‍ വഴിയില്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌ കണ്ടത്‌. പല്ല് വേദനയായി ശാന്തിയില്‍ പോയി വരുന്ന വഴിയാണെളേപ്പന്‍. ആത്മാര്‍ത്ഥതയുള്ള ആന്റപ്പന്‍ വണ്ടി ചവിട്ടി 'കേറിക്കോ എളേോപ്പാ' എന്ന് പറഞ്ഞു.

നിവൃത്തിയുണ്ടെങ്കില്‍ പരിചയക്കാരാരും തന്നെ ആന്റപ്പന്റെ വണ്ടിയില്‍ കയറില്ല. എന്തോ, അന്ന് പല്ലെടുത്ത വയ്യായ കൊണ്ടാണോ അതോ ഇനി ബസിന്‌ കൊടുക്കേണ്ടുന്ന ഒന്നെ അമ്പത്‌ ലാഭിക്കാമന്നോര്‍ത്തിട്ടാണോ എന്നറിയില്ല, ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ ലോനപ്പേട്ടന്‍ ആന്റപ്പന്റെ ഇന്വിറ്റേഷന്‍ സ്വീകരിച്ചു. പാവം!

എളേപ്പന്‍ കേറി, ആന്റപ്പന്‍ അന്നത്തെ ഹിറ്റ്‌ 'മുക്കാല മുക്കാബല' പരമാവധി വോളിയത്തില്‍ വച്ച്‌, അറിയുന്ന പോലെയൊക്കെ കൂടെപ്പാടി പാട്ടില്‍ ലയിച്ചിരുന്ന്, ഊട്ടിയിലേക്കുള്ള റോഡ്‌ കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹെയര്‍ പിന്‍ വളവുകളുള്ള കൊടകര വല്ലപ്പാടി റോഡിലൂടെ ഓട്ടോ ചാട്ടുളി പോലെ നീങ്ങി.

പെടച്ച്‌ പെടച്ചങ്ങിനെ പോകുന്നേരം, രണ്ടാമത്തെ കലുങ്കിന്റെ അടുത്തുള്ള വേലത്തി വളവില്‍ ആന്റപ്പന്‍ എന്നത്തേയും പോലെ തന്റെ പ്രതിഭ തെളിയിച്ചുകൊണ്ട്‌ വണ്ടി വീശിയൊടിച്ചു.

പല്ലെടുത്ത്‌ വായ തുറക്കാന്‍ പറ്റാതെയിരുന്ന പാവം ലോനപ്പേട്ടന്‍, ആ നേരം ഒരു കയ്‌ വായ്ക്കകത്താക്കി പഞ്ഞിയൊന്ന്‌ റിപ്പൊസിഷന്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. വളച്ചൊടിയുടെ ആ ഉലച്ചലില്‍, ലോനപ്പേട്ടന്ന് ദാ പോകുന്നു ഓട്ടോയില്‍ നിന്ന് തെറിച്ച്‌, പുറത്തേക്ക്‌., റോഡ്‌ സൈഡിലേക്ക്‌ ചക്ക തെറിച്ച്‌ പോകുമ്പോലേ...!

വീണവശം ലോനപ്പേട്ടന്‍ കൈ കുത്തി ഇരുന്ന് ആന്റപ്പനെയോ ആന്റപ്പന്റെ അപ്പനേയോ പേരായോ തെറിയായോ എന്തെങ്കിലുമൊക്കെ വിളിച്ചേക്കാമെന്ന് കരുതിയൊന്നുയര്‍ന്നെങ്കിലും, ഒരു വാക്കുപോലും പറയാനാകും മുന്‍പേ, ഭൂമിയുടെ ഗുരുത്വാകര്‍ഷണഫലത്തെ അതിജീവിക്കാന്‍ പറ്റാതെ പിറകിലോട്ട്‌ തന്നെ മറിഞ്ഞുവീണു.

ഓട്ടോയില്‍ മടങ്ങി ഇരുന്നിരുന്ന തന്റെ എളേപ്പനിപ്പോള്‍ റോഡ്‌ സൈഡില്‍ നിവര്‍ന്ന് കിടക്കുകയാണെന്നറിയാതെ, കേട്ട അപശബ്ദം റഹ്മാന്റെ പാട്ടിലെ ഓര്‍ക്കസ്റ്റ്രേഷനില്‍ സ്വാഭാവികം എന്ന് വിശ്വസിച്ച്‌ ആന്റപ്പന്‍ പാട്ടില്‍ ലയിച്ച്‌ വച്ച്‌ പിടിച്ചു.

എളേപ്പന്റെ വീടിന്റെ മുന്നിലെത്തി വണ്ടി ചവിട്ടി 'എന്നാ എളേപ്പന്‍ എറിങ്ങിക്കോ' എന്ന് പറയാന്‍ പിന്നിലേക്ക്‌ നോക്കിയപ്പോഴാണ്‌ ആന്റപ്പന്‍ അതറിയുന്നത്‌.

സീറ്റില്‍ എളേപ്പനില്ല!

'ഇദെവിടെപ്പോയി?' എന്ന് ചിന്തിച്ച ആന്റപ്പന്‍, വേഗം തന്നെ വണ്ടി യു ടേണ്‍ എടുത്ത്‌ എളേപ്പനെ അന്വേഷിച്ച്‌ പോകാന്‍ തീരുമാനിച്ചു.

ഒരു കീലോമീറ്ററോളം പോയിട്ടും എളേപ്പനെ കാണാനില്ല. പിന്നെയും കുറെ ദൂരം പോയപ്പോള്‍ അതാ എളേപ്പന്‍ വേലത്തി വളവിലേ കലുങ്കിലിരുന്ന് കാലും കയ്യും മാറി മാറി തിരുമ്മുന്നു!!

എളേപ്പനെക്കണ്ടതും ചെറിയ നീരസത്തോടെ ആന്റപ്പന്‍ ആളോട്‌ പറഞ്ഞു.

‘എളേപ്പന്‍ എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട്‌ വിടാന്ന് പറഞ്ഞതല്ലേ.....'

56 comments:

Anonymous said...

ഹിഹി.. ഇതു കൊള്ളാല്ലോ ഗഡി! ;)

Adithyan said...

ഹഹഹ്ഹഹഹഹഹ്

ക്ലൈമാക്സ് അപാരം, ഉസ്താദേ...

അലക്കിപ്പൊളി...വളവു വീശിയെടുത്ത ഓട്ടോയില്‍ നിന്നും ആളു താഴെ വീഴുന്ന രംഗം, വളവില്‍ മൂത്രമൊഴിക്കാനിരുന്ന ആളെ ഇറക്കം ഇറങ്ങിവന്ന സൈക്കിള്‍ ഇടിച്ചിടുന്ന രംഗം തുടങ്ങിയവ വിവരിക്കുന്ന കാര്യത്തില്‍ വിശാലനൊരു നോബള്‍ പ്രൈസ് തന്നെ കിട്ടാന്‍ വകുപ്പുണ്ട്...

ശനിയന്‍ \OvO/ Shaniyan said...

ചിരിച്ചെന്റെ ചെവി ഡോള്‍ബിയായേ!!!

“ഊട്ടിയിലേക്കുള്ള റോഡ്‌ കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹെയര്‍ പിന്‍ വളവുകളുള്ള കൊടക\ര വല്ലപ്പാടി റോഡിലൂടെ “

“എളേപ്പനെക്കണ്ടതും ചെറിയ നീരസത്തോടെ ആന്റപ്പന്‍ ആളോട്‌ പറഞ്ഞു.
‘എളേപ്പന്‍ എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട്‌ വിടാന്ന് പറഞ്ഞതല്ലേ.....' “

അത് കലക്കി!!!!!

പാവം ആന്റപ്പന്‍.. എത്ര കഷ്ടപ്പെടുന്നു..
“ആന്റപ്പാ എന്താണ്ടാപ്പാ...‘

വന്ദിച്ചൂ ഗുരോ!!

ഇടിവാള്‍ said...

എന്റെ വിശാലോ....
പണ്ടുപൈങ്കിളീ വാരിക മനോരമയിലെ, മാത്യൂ മറ്റം നോവലുകള്‍ക്കള്ള ഒരാഴ്ച്ചത്തെ, കാത്തിരുപ്പുപോലെ, വിശാല പോസ്റ്റിങ്ങുകാത്തിരുന്ന എനിക്ക്‌ നിരാശയില്ല..
സമ്മതിച്ചു ഗെഡി... ആന്റപ്പന്റെ ആലുവാപ്പാലം ട്രിപ്പ്‌, ഓട്ടോ ഡെക്കറേഷന്‍, മ്യൂസിക്‌ സിസ്റ്റം .. ഹ..എല്ലാം തകര്‍പ്പന്‍ + കിടിലോല്‍ക്കിടിലന്‍ !

ദേവന്‍ said...

ക്ലൈമാക്സ്‌ കലക്കി വിശാലാ.അല്ലെങ്കിലും ആത്മാര്‍ത്ഥതക്ക്‌ ഈ നാട്ടില്‍ ഒരു വിലയുമില്ല.

എല്ലാ നാട്ടിലും കുറേയൊക്കെ കാര്യങ്ങള്‍ ഒരുപോലാന്നു തോന്നുന്നു. പണ്ടൊരു കര്‍ക്കിടകരാത്രി കറുത്തകുഞ്ഞു വേലത്താനും മോനും പുതുവെള്ളത്തില്‍ ഊത്തപിടിക്കാന്‍ പോയി. തോട്ടുവരമ്പിന്റെ പൊത്തുകളില്‍ പരതിക്കോണ്ടിരുന്ന മോന്‍സ്റ്റര്‍ "അപ്പാ ദേ ഒര്‌ മുട്ടന്‍ ബ്രാല്‍" എന്നു പറഞ്ഞ്‌" ചെളിയില്‍ നിന്നൊന്നിനെ ഊരിയതും അപ്പന്‍ മലര്‍ന്ന് തോട്ടില്‍ കിടക്കുന്നു.

ആ കിടപ്പില്‍ കറുത്ത മാനം നോക്കി കറുത്ത കുഞ്ഞ്‌ ഇങ്ങനെ ആത്മഗതം ചെയ്തുപോലും "ബ്രാലും കാലും തിരിച്ചറിയാന്‍ മേലാത്ത കുരിപ്പാണല്ലോ ദൈവേ എനിക്കു പൊടിച്ചത്‌"

രാജീവ് സാക്ഷി | Rajeev Sakshi said...

എളേപ്പനെക്കണ്ടതും ചെറിയ നീരസത്തോടെ ആന്റപ്പന്‍ ആളോട്‌ പറഞ്ഞു.

‘എളേപ്പന്‍ എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട്‌ വിടാന്ന് പറഞ്ഞതല്ലേ.....'

ഈയൊരൊറ്റ വാചകം മാത്രം മതി വിശാലാ,
വിശാലന്‍റെ നര്‍മ്മഭാവനയുടെ വിശാലത വെളിവാകാന്‍.

സ്നേഹിതന്‍ said...

ആന്റപ്പന്‍ എളേപ്പനെ അന്വേഷിച്ച് തിരിച്ചു ചെന്നത് 'ആത്മാര്‍ത്ഥമായി' 'കായ്' കിട്ടുമൊ എന്നറിയാനൊ അതൊ 'ആത്മാര്‍ത്ഥമായി' ശാന്തിയിലെത്തിയ്ക്കാനൊ. :) രസിച്ചു വിശാലാ!

കുറുമാന്‍ said...

ആന്റപ്പന്‍ കലക്കി വിശാലാ....പട്ടാണീടെ വണ്ടി പോലെ കമ്പ്ലീറ്റ് അലങ്കരിച്ച ഓട്ടോ ഓര്‍ത്തോര്‍ത്ത് ചിരിച്ചു.

റ റ റ പാലത്തിന്റെ വിവരണം അതിലും കിണ്ണന്‍.

ദേവേട്ടന്റെ ബ്രാലും, കാലും തിരിച്ചറിയാന്‍ മേലാത്ത കുരിപ്പും കലക്കി.

വീക്ക് സ്റ്റാര്‍ട്ടിങ് നന്നായി.

Kalesh Kumar said...

കുലുങ്ങി ചിരിച്ച് കസേരേന്ന് തെറിച്ച് പോകാതിരിക്കാന്‍ അല്ലേല്‍ "ഗുരുത്വാകര്‍ഷണഫലത്തെ അതിജീവിക്കാതിരിക്കാന്‍" ഞാന്‍ കസേരയില്‍ പിടിച്ചിരുന്നു!
ഗഡീ, കിടിലന്‍!!!

മര്‍ത്ത്യന്‍ said...

കലക്കീണ്ട്‌ മാഷേ

archana said...

There,there,angine alu veendum fomilayi !!!!!

Jals said...

ഹമ്മോ...ചിരിച്ചു ചിരിച്ചെന്റെ വയറു വേദനിക്കുന്നു. ഏന്തൊരു തമാശയാണളിയോ... കൂ‍ടുതല്‍ നല്ല “ആത്മാര്‍ത്ഥത”ക്കായി കാത്തിരിക്കുന്നു.

Unknown said...

ജാതി കലക്ക് കലകീട്ട്ണ്ടല്ലാ... ഇമ്മാരി ചെമ്പ് ചരക്ക്കള് നീം പോന്നോട്ടെട്ടാ......

Satheesh said...

"കൂടാതെ ചേട്ടന്മാരുടെയും മാപ്രാണത്തേക്ക്‌ കൊടുത്ത പെങ്ങളുടെയുമടക്കം എല്ലാ കുട്ടികളുടെ വിളിപ്പേരുകളും, ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്ള ഇക്കിളി വാചകങ്ങളും എഴുതി വച്ച്‌ ഓട്ടോയെ മാക്സിമം ഗ്ലാമറസ്സാക്കി." എന്റമ്മോ..ചിരിച്ചിട്ട് വയറ്റിലുരുണ്ട് കയറി!
വിശാലോ..നമോവാകം!

ഷാജുദീന്‍ said...

ഈ പോസ്റ്റിനൊപ്പം വരും ദേവരാഗത്തിന്റെ കമന്റ്. പോസ്റ്റ് വായിച്ച് ചിരിച്ച് തീര്‍ന്നില്ല അതിനു മുന്‍പ് കമന്റ് വായിച്ചും ചിരിയോചിരി

-B- said...

ഞാനിവിടെ തലയും കുത്തി നിന്ന്‌ ചിരിക്കാ‍.. എനിക്ക്‌ വയ്യായേ.... ഇറച്ചിക്കോഴി ഡ്രസ്സ് ചേഞ്ചിങും, ഊട്ടിയിലേക്കുള്ള റോഡും.. ഹീ.. ഹീ.. ഹീ..

myexperimentsandme said...

ഹെനിക്കു വയ്യായ്യേ..

ഖോട്ടാനുള്ളതൊക്കെ ആമ്പിള്ളേര്‍ ഖോട്ടി. ആന്റപ്പന്‍ എളേപ്പനോട് നീരസത്തോടെ പറഞ്ഞ കളിമാക്സി സൂപ്പര്‍. റ റ റ പോലുള്ള ആലുവാപ്പാലം അടിപൊളി. ആന്റപ്പന്റെ ഓട്ടോ വര്‍ണ്ണന അവര്‍ണ്ണനീയം. ഗുരുത്വാകര്‍ഷണബലത്തെ അതിജീവിക്കാതെ എളേപ്പന്‍ വീണതും തകര്‍ത്തു.

ദേവേട്ടന്റെ കാലും ബ്രാലും പോസ്റ്റിനൊത്ത ഒരു കമന്റും.

തകര്‍ത്തു വിശാലാ, തകര്‍ത്തു.

സിദ്ധാര്‍ത്ഥന്‍ said...

വിശാലോ,
എന്താ പെട!

ജേക്കബ്‌ said...

കലക്കി!!!!!

ദിവാസ്വപ്നം said...

അവസാനത്തെ ആ രണ്ടു വരി ഉണ്ടല്ലോ വിശാലാ, കലക്കിപ്പൊളിച്ചു എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും. ഓ, ഭാഷാ ഇന്ത്യാ അവാര്‍ഡ് കിട്ടിയതില്‍ അഭിനന്ദനം പറയാന്‍ താമസിച്ചു. ഇതാ, അഭിനന്ദനങ്ങള്‍.

ഇപ്പോ, പിഡി എഫ് ആയി വരുമ്പോള്‍ വിശാലന്റെ കഥകള്‍ ഇതിലും നന്നാകുന്നു.

ബിന്ദു said...

'ആത്മാര്‍ത്ഥയുടെ കാര്യം പറയുകയാണെങ്കില്‍ എനിക്കും കുറച്ചു പറയാനുണ്ട്‌ വാസു' എന്നു റബ്ബര്‍ വെട്ടുകാരന്‍ വാസുവിനോടു ലാലേട്ടന്‍ സ്റ്റ്യിലില്‍ പറഞ്ഞു വാസുവിന്റെ ആത്മാര്‍ത്ഥത എന്നൊരു പ്രയോഗം എന്റെ അമ്മാവന്‍ ഉണ്ടാക്കിയിട്ടുള്ള കാര്യം ഓര്‍മ്മ വന്നു ഇതു വായിച്ചപ്പോള്‍. :)
എഴുത്ത്‌ പതിവുപോലെ ഉഗ്രന്‍.

Ajith Krishnanunni said...

വിശാല്ജീ, വഴിയില്‍ കളഞ്ഞു പോയ എളേപ്പനെ തപ്പി ഇറങ്ങിയ ആന്റപ്പന്റെ ഡയലോഗ്‌ ഉഗ്രന്‍.

കിഡിലന്‍ പോസ്റ്റ്‌...

കെവിൻ & സിജി said...

ചേട്ടാ, പിഡിയെഫില് പടം കണ്ടേപ്പിന്നെ ഒരു പേടി പേരുവിളിക്കാന്‍. ആ മീശേം അതിനൊത്ത സൈസും എല്ലാംകൂടി കണ്ട് എനിയ്ക്കിത്തിരി വിനയം വച്ചു. ഞാനൊക്കെ കൊടകരേല് ജനിക്കാത്തേന്റെ ഒരു ദോഷേ, ഇതിനി എങ്ങനെ ഞാന്‍ മാറ്റുംന്നാ?

Visala Manaskan said...

വായിച്ചോര്‍ക്കും കമന്റിയോര്‍ക്കും നന്ദി, കൂടെ കഥാനായകന്‍ ആന്റപ്പനും. ഗുരുദേവന്റെ കമന്റ് വായിച്ച് ഞാന്‍ ചിരിച്ച് മറിഞ്ഞൂട്ടാ.

എല്‍.ജി.ക്കുട്ടിക്ക് നന്ദി
ആദിക്ക് നന്ദി
ശനിയന് നന്ദി
ഇടിവാളിന് നന്ദി
ദേവന് നന്ദി
സാക്ഷിക്ക് നന്ദി
സ്‌നേഹിതന് നന്ദി
കുറുമാന് നന്ദി
കലേഷിന് നന്ദി
മര്‍ത്ത്യന് നന്ദി
അര്‍ച്ചനക്ക് നന്ദി. http://arcthomas.blogspot.com/ എന്തിറ്റാ ബ്ലോഗ്‌! ഹോ!
ജലീലിന് നന്ദി
ദില്‍ബാസുരന് നന്ദി
സതീഷിന് നന്ദി
എറു വിന് നന്ദി
ശ്രുതിക്ക് നന്ദി
കുന്നിന്മേല്‍ ചുള്ളന് നന്ദി
പുല്ലൂരാനും നന്ദി
ബിരിയാണിക്കുട്ടിക്ക് നന്ദി.. വാലിഡ് റീസന്‍ എന്റിറ്റ് കലക്കാ കലക്ക്യേ.. ഹോ
വക്കാരിക്കും നന്ദി
സിദ്ദുവിനും നന്ദി
സഞ്ജീവിനും നന്ദി
ജേക്കബിനും നന്ദി
ദിവാസ്വപനത്തിനും നന്ദി
ബിന്ദുവിനും നന്ദി
നിത്യന്‍ കോഴിക്കോടിനും നന്ദി
അനില്‍ കൊടകരക്കും നന്ദി
അജിത്തിനും നന്ദി
കെവിനും നന്ദി

ഉമേഷ് ജിക്കും അനിലിനും കുമാറിനും സൂവിനും സുനിലിനും ഏവൂരാനും സിബുവിനും നളനും പ്രാപ്രക്കും പരസ്പരത്തിനും തണുപ്പനും മുല്ലപ്പൂവിനും വായിച്ചവകയില്‍ നന്ദി

prapra said...

വിശാലാ, പാര പുരാണവും, ലഞ്ച്‌ വെന്യൂവും ദര്‍ശിച്ചിട്ടാ ഇവിടെ എത്തിയത്‌. എല്ലാം കൂടി ഒരു ദിവസം താങ്ങാനുള്ള കപ്പാസിറ്റി ഇല്ല , ചിരിച്ച്‌ ജീവന്‍ പോകാത്തത്‌ ഇനിയും പുരാണം വായിക്കണം എന്നുള്ള യോഗം കൊണ്ട്‌ മാത്രമാണ്‌.

:: niKk | നിക്ക് :: said...

Sincerity of Antappan..Gollaamz :)

K.V Manikantan said...

ബ്ലോഗ്ശ്രീ വിശാല്‍ ജീ.....

താങ്കളുടെ വിശാലമായ ക്യാന്‍ വാസില്‍ ഇനിയുമിനിയും ഗംഭീര സാധനങ്ങള്‍ ഉണ്ടെന്നറിയാം. എന്നാണ്‌ ലീവില്‍ നാട്ടില്‍ പോകുന്നത്‌. പോയി ബാറ്ററി റീെചാര്‍ജ്ജ്‌ ചെയ്തുവരൂ....

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒരിക്കല്‍ വീട്ടില്‍ ആരുമില്ലാത്ത നേരത്ത്‌ ചോറു വച്ച്‌ വച്ച്‌ പാത്രങ്ങള്‍ നിറച്ച ഒന്ന് ഉണ്ടായിരുന്നല്ലോ?

അതൊന്ന് പൊടിതട്ടിക്ക്‌ റിവൈസ്ഡ്‌ വേര്‍ഷന്‍ ഏര്‍ക്ക്‌ ഗെഡ്ഡീ....
വിശാലേട്ടന്റെ ഒരു പഴയ പ്രയോഗം: (ഞാന്‍ സ്വന്തം പ്രയോഗം പോലെ പലര്‍ക്കുമെതിരെ പലപ്പോഴും പ്രയോഗിച്ച്‌ കയ്യടി വാങ്ങിയത്‌)
പൂരത്തിന്‌ രാത്രി അടിച്ചു പൂസ്സായി പെരിഞ്ചേറീടെ മുന്നില്‌ വാളു വച്ച്‌ കിടന്ന ഒരു ഗഡി രാവിലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാള മുഖത്ത്‌ കിടക്കുന്ന വാള്‍ അവശിഷ്ടം നക്കിയപ്പോള്‍ ഉറക്കത്തില്‍ അലറിയത്രേ:

ആരടാ സാന്‍ഡ്‌ പേപ്പ്പ്പറിട്ട്‌ മുഖത്ത്‌ തേക്കുന്നത്‌ എന്ന്.

Anonymous said...

Congratulations on winning Malayalam Bolg Contest.
http://www.weblokam.com/it/news/0606/27/1060627033_1.htm

സണ്ണി | Sunny said...

വിശാലമനസ്കനും വിശ്വത്തിനും അഭിനന്ദനങ്ങള്‍!

http://www.weblokam.com/it/news/0606/27/1060627033_1.htm

Murali K Menon said...

innale njaan kodakara kooti pOyaPOL Antappane kaaNunnuNtO ennu nOKi. puthiya palarum sThaanam pitichcha sThalathth, aantapanaavaan nooRu janmam thapassirunnaalum avarkkaavilla. What an Original hero, your antappan!
sorry, from varamozhi to unicode is not functioning hence english

അരവിന്ദ് :: aravind said...

ഹാ ഹാ ഹാ :-))
ആസ്വദിച്ചു....നല്ല തണുത്തപാല്പായസം ഓരോരോ സ്പൂണ്‍ നിറച്ച് വായിലിട്ട് അലിയിച്ചിറക്കി ആസ്വദിക്കുന്നപോലെ, പതുക്കെ വായിച്ച് ആസ്വദിച്ചു..:-))
വിയെം എഫേര്‍‌ട്ട് ഇട്ടെഴുതിയതിന്റെ മികവ് ശരിക്കും കാണാം..വര്‍ണ്ണനകളില്‍ :-)
എനിക്കുള്ള ചെലവ് ഗംഭീരായി വിശാല്‍ജീ :-)) താന്‍‌ക്യൂ !

പലപ്പോഴും ആലോചിക്കും വിയെം എന്താ എനിക്കും അറിയാവുന്ന പോലത്തെ സംഭവങ്ങള്‍ എഴുതുന്നത് എന്ന് ! :-)

എന്റെ ഒരു വലിയമ്മയും , മൂപ്പത്ത്യാരുടെ കണവന്‍ കോണ്ട്രാക്ടര്‍ പിള്ളയും പണ്ട് സ്കൂട്ടറില്‍ വീട്ടില്‍ വിരുന്ന് വന്നിട്ട് തിരിച്ചു പോയി.
കോണ്ടാക്ട്രറദ്ദേഹം മുന്‍പിലും, വലിയമ്മ പിമ്പിലും ഇരുന്ന് സാധാരണ പോകണപോലെ പോവുന്നു. സ്കൂട്ടറില്‍ മുന്‍-പിന്‍‌ ഇരുന്ന് ഉറക്കെ സംസാരിച്ചു കൊണ്ട് പോകുന്ന പതിവുണ്ടവര്‍ക്ക്-പ്രത്യേകിച്ച് അദ്ദേഹത്തിന്.

അങ്ങനെ പോയി പോയി, പാട്ടക്കാലാ കഴിഞ്ഞതും, സ്കൂട്ടര്‍ ഒരു ഗട്ടറില്‍ ചാടി, പിന്നിലിരുന്ന വലിയമ്മ താഴെ റോട്ടില്‍ പോയി.

ക‌ണ്ട്രാക്റ്റ് ഇതൊന്നും അറിയാതെ, വണ്ടിക്ക് ഇതെങ്ങന്യാ പെട്ടെന്ന് സ്പീഡ് കൂട്യേ ന്ന് അമ്പരന്ന് തിരിഞ്ഞു നോക്കാതെ വിട്ടു പോയി.

തനിയെ ഒരു സ്കൂട്ടറിലിരുന്ന് , ഉച്ചത്തില്‍, “എടീ , വീട്ടിലെ പയ്യിനെ അടുത്താഴച ചെന പിടിപ്പിക്കാന്‍ കൊണ്ടുപോണം” മോഡല്‍ ഡയലോഗും പറഞ്ഞ് അതുവഴിയെല്ലാം പോയ കണ്ട്രാക്റ്റിനെ കണ്ട് നാട്ടുകാര്‍ അന്തം വിട്ടു ചോദിച്ചു..”സോമന്‍ പിള്ളക്കിതെന്നാ പറ്റീ?”

വീട്ടില്‍ ചെന്ന് സ്കൂട്ടര്‍ നിര്‍ത്തി “എറങ്ങ്” എന്ന് പറഞ്ഞപ്പോള്‍ ഒന്നും സംഭവിക്കാഞ്ഞതിനാല്‍ തിരിഞ്ഞ് നോക്കിയ അദ്ദേഹം, കാലിയായ പിന്‍‌സീറ്റ് കണ്ട് , കള്ളന്മാര്‍ കാലിയാക്കിയ സേഫ് കണ്ട് സേട്ടു ഞെട്ടിയ പോലെ ഞെട്ടി.

ര്‍ണീം ര്‍ണീം...ഞങ്ങളുടെ വീട്ടിലെ ഫോണടിച്ചു.
ഹലോ..
ഹലോ..ഡാ ഞാനാടാ, പേരപ്പന്‍..
എന്താ പേരപ്പാ?
എടാ അവള്‍ അവടെയൊണ്ടോ? നിന്റെ വലിയമ്മ?
ങ്ങേ? നിങ്ങള്‍ രണ്ടു പേരും കൂടെയല്ലേ അങ്ങോട്ട് പോയത്?
.....
അവളെക്കാണാനില്ലടാ..സ്കൂട്ടറേലില്ല..
.....
പിന്നെ അവിടെ നടന്നത് വര്‍ണ്ണിക്കാന്‍ പ്രയാസം. വെണ്ണിക്കുളത്ത് നിന്ന് പുല്ലാട്ടേക്ക് എന്റെ നേതൃത്വത്തിലും പുല്ലാട്ട് നിന്ന് വെണിക്കുളത്തേക്ക് കണ്ട്രാക്റ്റ് അദ്ദേഹത്തിന്റെ നേതൃത്തത്തിലും തെരച്ചിലാരംഭിച്ചു.
താഴെപ്പോയ സാധനം കണ്ടു കിട്ടിയില്ലാ..

പാട്ടക്കാലായിലെ എസ്.റ്റി.ഡി. ബൂ‍ത്തില്‍ നിന്ന് കടം വാങ്ങിയ പൈസയുമായി അഞ്ചരക്കുള്ള അച്ചന്‍സില്‍ വലിയമ്മ പുല്ലാട് കവലയില്‍ വന്നിറങ്ങിയപ്പോളാണ് എല്ലാവരുടേയും ശ്വാസം നേരെ വീണത്.

അന്ന് ആ കവലയില്‍ വച്ച് വലിയമ്മയും കണ്ട്രാക്റ്റദ്ദേഹവും കണ്ട് മുട്ടിയ നിമിഷം...

ടൈറ്റാനിക്കില്‍ ജാക്കും റോസും അങ്ങ് സ്വര്‍ഗ്ഗത്തില്‍ കണ്ട് മുട്ടിയ അതേ ഭാവം..ആഹഹ!

Vempally|വെമ്പള്ളി said...

വിശാലാ, മൂന്നാലു ദിവസം പോസ്റ്റ് വായിക്കാതെ പണി, പണീന്നും പറഞ്ഞിരുന്നു.ഇന്നാ വായിച്ചത്. എന്താ പറയുക, സിംബിളായിട്ടു പറയാം പതിവുപോലെ കലക്കി.

ഇതു വായിച്ചപ്പൊളാണ് എനിക്കു പറ്റിയ ഒരു കാര്യം ഓര്‍മ്മ വന്നത്.
അന്നും പതിവുപോലെ ഒരുത്തന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും ബലമായിട്ടു പൊക്കിയ കാശുമായി അവനു ചായ വാങ്ങിക്കൊടുക്കാനും ഞങ്ങള്‍ക്കും കുടിക്കാനുമായിട്ട് “സുരഭി” യില്‍ പോയിരിക്കുമ്പോഴാണ് ആ വാര്‍ത്ത ഞങ്ങള്‍ കേട്ടത് “പ്രതാപന്‍ ചരിഞ്ഞു“

നാടിന്‍റെ അഭിമാനമായിരുന്ന, കാളികാവ് അമ്പലത്തിലെ ആന ജീവിച്ചിരുന്നപ്പോള്‍ അടുത്തു പോകാന്‍ ആനപ്പേടിയായിരുന്നു.

ചെരിഞ്ഞന്നറിഞ്ഞപ്പൊ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു ഇപ്പൊത്തന്നെ വിടാം - ചെരിഞ്ഞ പ്രതാപനെ കാണണം അടുത്തു നില്‍ക്കണം.

പാട്ടാസിങും, ചുട്ടിയും ഒരു സൈക്കിളിലും ഞാന്‍ സുഗ്രീവന്‍റെ സൈക്കിളിന്‍റെ പുറകിലും ഡൈവ് ചെയ്തു കയറി.

എല്ലാവര്‍ക്കും ഒരുചിന്തയേ ഉള്ളായിരുന്നു. കഴിവതും വേഗം സ്ഥലത്തെത്തണം. സൈക്കിളിന്‍റെ കാരിയറിലിരുന്നാല്‍ എന്‍റെ കാലു നിലത്തു മുട്ടുമെന്നുള്ളതുകൊണ്ട് കാല് പൊക്കിപ്പിടിച്ച് ഞാന്‍ സുഗ്രീവനോടു പറഞ്ഞു - “നൂറെ വിട്“ സുഗ്രീവന്‍ നൂറേലാക്കി.

കല്ലാലിപ്പാലത്തിനു മുമ്പിലുള്ള കുത്തനെയുള്ള ഇറക്കം ഇറക്കത്തിനു നടുവിലുള്ള ഉന്തി നില്‍ക്കുന്ന കല്ലു കണ്ടപ്പൊ സുഗ്രീവന്‍ വെട്ടിച്ചു എന്‍റെ ഹൊറിസോണ്ടലായി പൊക്കിപ്പിടിച്ചിരുന്ന കാല്‍ വെര്‍ട്ടിക്കലായി ചെന്ന് കല്ലില്‍ ലാന്‍റ് ചെയ്തു അപ്പൊള്‍ എന്‍റെ ഹൌസിങ്ങിനും സൈക്കിളിന്‍റെ കാരിയറിനുമിടക്ക് ഒരു ഗ്യാപ്പ് രൂപപ്പെടുകയും ആ ഗ്യാപ്പില്‍ സുഗ്രീവനും സൈക്കിളും മുന്നൊട്ടു പോകുകയും ഞാന്‍ മാത്രം കല്ലേലും ടാറേലുമായിട്ട് ഫിക്സാകുകയും ചെയ്തു.

എളേപ്പനെപ്പോലെ ഞാനും വീണത് മനസ്സിലാക്കാനുള്ള ബുദ്ധിയും സാവകാശവും സുഗ്രീവനും മറ്റവന്മാര്‍ക്കും ഉണ്ടായില്ല.

അരക്കിലോമീറ്ററ് പിന്നേം മുന്നോട്ടു പോയിട്ട് ഞാന് പുറകിലില്ലെന്നു മനസ്സിലാക്കി തിരികെയെത്തിയ അവരോട് ഞാന്‍ പറഞ്ഞു “വേഗം പോയി ജീപ്പ് വിളിച്ചോണ്ടു വാ”

ജീപ്പേല് അവന്മാരുടെ ഇടക്ക് അനങ്ങാന്‍ മേലാതെ കിടക്കുമ്പൊ എനിക്കൊരു സങ്കടേ ഉണ്ടായിരുന്നുള്ളു - എന്നാലും പ്രതാപനെക്കാണാന്‍ പറ്റിയില്ലല്ലൊ

Anonymous said...

priyapetta kodakarakkara,
ariyunnille, ningalude chalakkudi puzhayil oru jalavydutha paddathi varan pokunnu.....ee project vannal, ningalude kodakarayile thalangum vilangum povunna kanalukalellam vattivarantu pokumethre...so, nattukar atuthide -kodakara providense greensile students atakkam - oru puzha samrakshana cycle ralli natathukayundai.
ennu sher with love.

azhakam said...

good one
thanks for the stoty
keep writing

Visala Manaskan said...

വഴിപോക്കനും പ്രാപ്രക്കും നിക്കിനും സങ്കുചിതനും അര്‍ച്ചനക്കും സണ്ണിക്കും മുരളിച്ചേട്ടനും അരവിന്ദിനും വെമ്പള്ളിക്കും അഴകം (കൊടകര ?)നിവാസിക്കും എന്റെ നന്ദി.

Visala Manaskan said...

sher comntin~ nandi.
arinjilla.. aa kaaryam.

Mubarak Merchant said...

Thank you soooooooooooooooooooo much.

Anonymous said...

vishaalettanu, ente vaka oru cheriya nandiprakadanam. ente blogile puthiya postinte avasaanam undu. post neendathaanu so chilappo bore adikkum. avasaanathe parayil aanu. ithaanu link
ithu kandenkil ee comment delete cheythukolloo.

മുസാഫിര്‍ said...

കൊടകരക്കാരെ നിങ്ങള്‍ക്ക്‌ സ്വസ്തി.
നിങ്ങള്‍ക്കു അഭിമാനിക്കാന്‍,ഇരിഞ്ഞാലക്കുടക്കാര്‍ക്ക്‌ ഇന്നസെന്റിനെപ്പ്പ്പോലെ ഒരു പുത്രനെ കിട്ടിയല്ലോ..
- വണ്ടി കയറി കൊടകര എത്താന്‍ കുറച്ചു താമസിച്ചു.ഇനി പേടിക്കണ്ട ജന്‍ക്ഷനില്‍ ആന്റപ്പന്റെ ഓട്ടോ ഉണ്ടല്ലോ.

വികടൻ said...

കലക്കീട്ടാ... തകര്‍ത്തു. കമന്റടിക്കാന്‍ വൈകിയതിനു മാപ്പ്‌. ഇതിനാണ്‌ കമന്റടിക്കണ്ടതേ...

മുല്ലപ്പൂ said...

പ്രധാന റൂട്ട്‌ കോസ്‌ ഇഷ്യൂ, 'ആന്റപ്പന്റെ മിസ്സിങ്ങ്‌ ടെന്‍' തന്നെയായിരുന്നു.

ഇത്ര സുഖമുള്ള വായന...

ഞാന്‍ താമസിച്ചു എന്ന് കമെന്റെഴിതിയ എല്ലരുടെയും ഡെറ്റ് പറയുന്നു..

ന്നാലും കമെന്റാതെ പൊകുന്നതെങ്ങനെ...

nalan::നളന്‍ said...

ആന്റപ്പന്‍ രസിച്ചു..
നന്നായി എഴുതിയിരിക്കുന്നുവെന്നുകൂടി പറയണമെന്നു തോന്നി

VINEETH 4U 4 EVER said...

ആന്റപ്പന്‍ കൊള്ളലൊ.. ന മ്മക്കും ഉണ്ടേ ....

Anonymous said...

കലക്കി!!!!!

Anonymous said...

entha gadi new post onnum ille...

jense said...

ഹവ്വെവര്‍-ഇല്‍ ഒരു ചെറിയ വീക്നെസ് ഒന്ടെന്നു തോന്നുന്നു... ഹിഹി... വിശാലേട്ടന്റെ കഥകള്‍ ഞാന്‍ ആദ്യം മുതലേ വായിച്ചോണ്ട് വരികയാണ്... ഓരോന്ന് കഴിയുമ്പോ കരുതും ഇതാണ് ബെസ്റ്റ് ഇതാണ് ബെസ്റ്റ് എന്ന്... പക്ഷെ എന്റെ പ്രതീക്ഷകള്‍ എല്ലാം തെട്ടിക്കുവാനല്ലോ വിശാലേട്ടന്‍... ബാക്കി വായിക്കട്ടെ...

Anonymous said...

ente ponnu chettoooooooooooy
ee mothaline onnu kanan valla vakuppum undo????????????

ആരുണ്‍ said...

“എളേപ്പന്‍ എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട്‌ വിടാന്ന് പറഞ്ഞതല്ലേ.....'

നിഷ്ക്കളങ്കമായ ആചോദ്യം കേട്ട് ചിരിച്ച് വയറ് കൊളത്തി വിശാലേട്ടാ....

Soumya said...

‘എളേപ്പന്‍ എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട്‌ വിടാന്ന് പറഞ്ഞതല്ലേ.....'

kollam...kalakki visalan chetta.....

Anonymous said...

вобщето не всё верно вы описали :) [url=http://loadfilex.ru/sitemap.xml ] скачать фильм полицейский [/url] скачать игру удивительные пирамиды
[url=http://fileloadnow.ru/sitemap.xml ] скачать игры на телефон duos d-780 [/url]
http://videolifex.ru/sitemap.xml

скачать картинки грузовиков

http://skachkafile.ru/sitemap.xml

скачать total commander 6.53 power pack

http://videosilko.ru/sitemap.xml

скачать pes 2010 без регистраций

Anonymous said...

Nothing is impossible!


--------------
GROUPE DES ECOLES DES MINES

Anonymous said...

janka jaga

Anonymous said...

janka jaga

Anonymous said...

super .............

മഹി said...

നൂറു തേങ്ങ ക്കുള്ളത് ഇതില്‍ ഉണ്ട് കേട്ടോ !!!

UpdateNewth said...

Football News
Richarlison has apologized. Thiago Alcantara