Tuesday, July 17, 2007

അക്രത്തിന്റെ ഹട്ട യാത്ര.

ജലദോഷപ്പനിയുടെ ഭീകരാക്രമണത്തില്‍ പെട്ടതിനാല്‍ രണ്ടുദിവസം പ്രവാസ ഡയറിയെഴുത്തിന് വിചാരിച്ച പോലെ അങ്ങട് മൂഡ് വന്നില്ല. തല പെരുത്തിരിക്കുമ്പോള്‍ എന്ത് ഡയറിയെഴുത്ത്.

ദുബായില്‍ ഇന്നും ഏസ് യൂഷ്വല്‍ പുലരി ചിറകടിച്ചിറങ്ങി. ബര്‍ദുബായ് ബസ് സ്റ്റാന്റിന്റെ തെക്ക് കിഴക്കായി നില്‍ക്കുന്ന മസ്ജിദിന്റെ മിനാരത്തി‍ല്‍ അമ്പലപ്രാവുകള്‍ കൂട്ടം കൂടിയിരുന്നെന്തോ ഡിസ്കസ് ചെയ്തു. കൂട്ടത്തില്‍ ചിലവ‍ ചിറകടിച്ച് കുറച്ചപ്രത്തേക്ക് മാറിയിരുന്നു.

ദുബായ് ക്രീക്കില്‍ നിന്നാണെന്ന് തോന്നുന്നു, പത്തുപന്ത്രണ്ട് കടല്‍ കാക്കകള്‍ എച്.എസ്.ബീ.സി. ബാങ്കിന്റെ
മുകളില്‍ കൂടേ പറന്ന് പോയി. ചിലപ്പോള്‍ ക്രീക്കിലെ കടത്ത് ബോട്ടിന്റെ ഡീസലെഞ്ചിന്റെ സൌണ്ട് കേട്ടിട്ടാവും.


രാവിലെ ബ്രഡും ബട്ടറും ജാമും കൂട്ടിയാണ് ഫാസ്റ്റിങ്ങ് ബ്രേയ്ക്ക് ചെയതത് . ഉന്മേഷം കിട്ടാന്‍ അല്‍ റവാബി പാല്‍
തിളപ്പിച്ച് കുടിച്ചു. തണുത്തിരിക്കുന്നതാണ് ബെറ്റര്‍. പക്ഷെ, പനിയല്ലേ?

ഫാന്‍സിയില്‍ പതിവ് കാഴ്ചക്കാരികളെയൊക്കെ കണ്ടു. എല്ലാവരും സുന്ദരികളായി തന്നെ ഇരിക്കുന്നു.
ഞാന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കും. ചിരിക്കും. പക്ഷെ, അവര്‍ ചിരിക്കുക പോയിട്ട് എന്നെ നോക്കുക പോലുമില്ല. ഞാന്‍ വല്ല സ്ത്രീലമ്പടനെങ്ങാനുമാവും എന്നു കരുതിയാവും. പാവങ്ങള്‍.

ഡ്രൈവറുടെ സീറ്റിലിരിക്കുന്ന ബോംബെക്കാരി ഇന്ന് വണ്ടിയില്‍ വച്ച് ഒട്ടും ഉറങ്ങിയില്ല. പയ്യന്‍ കഥകള്‍
വായിക്കുമ്പോള്‍ ഇടങ്കണ്ണിട്ട് നോക്കിയപ്പോള്‍ കണ്ടതാണ്. എന്തോ ഭയങ്കര ആലോചനയായിരുന്നു. ചിലപ്പോള്‍
അവള്‍ടെ കൊച്ചിനോ ഭര്‍ത്താവിനോ മറ്റോ എന്തെങ്കിലും അസുഖമെങ്ങാന്‍ ആയിട്ടായിരിക്കും. ആര്‍ക്കറിയാം?
മനുഷ്യന് ആയിരം കാരണങ്ങളല്ലേ സങ്കടപ്പെടാന്‍.

കാലത്ത് തന്നെ ട്രെയിലര്‍ ഓടിക്കുന്ന അസ്ലം കാണാന്‍ വന്നിരുന്നു. നാട്ടില്‍ പോകുന്നുവെന്ന് പറഞ്ഞു. ഒരാഴ്ചക്ക്.
പാക്കിസ്താനിയാണ്. അലക്കും കുളിയുമൊക്കെ കുറവാ. ജലദോഷം വരുമത്രേ! പക്ഷെ, നല്ലവനാണ്. എന്നെ
കാണാന്‍ വരുന്നത് മുന്‍‌കൂട്ടി അറിഞ്ഞാല്‍, ഞാന്‍ ആള്‍ ഗേയ്റ്റ് കടക്കുമ്പോഴേക്കും ഓടി വേഗം പുറത്ത് ചെല്ലും. ആള്‍
അകത്ത് കയറിയാല്‍ ചന്ദനത്തിരി കത്തിച്ച് വച്ച മണമായിരിക്കും. അതാ..

അസ്‌ലത്തിന്റെ അനിയനാണ് അക്രം. അവീറില്‍ റൂമില്‍ കിടന്നുറങ്ങുകയാണെങ്കിലും ചോദിച്ചാല്‍ കണ്ടെയ്നര്‍
ടെര്‍മിനലില്‍ ക്യൂവിലാണെന്നേ പറയൂ. അത്രേ ഉള്ളൂ പ്രശ്നം. എങ്കിലും പാവമാണ്.
ഒരു വര്‍ഷം മുന്‍പ് ഈ അക്രത്തിന്റെ ട്രെയിലര്‍ (വാല്‍) ഒരാള്‍ അടിച്ചോണ്ട് പോയിട്ട് മസ്കറ്റ് ബോര്‍ഡറില്‍ വച്ച്
പിടിച്ച ഒരു സംഭവമുണ്ടായിട്ടുണ്ട്.

അല്‍ അവീറ് ഭാഗത്ത് ട്രെയിലര്‍ കട്ട് ചെയ്തിട്ട് യൂണിറ്റ് റിപ്പയറിന് അസ്ലം കൊണ്ടുപോയപ്പോള്‍, അക്രം
ട്രെയിലറിന്റെ അടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഊഞ്ഞാല്‍ കട്ടില്‍ പോലെ, ബെഡ് ഞാത്തി ഇട്ടിരിക്കും.
അതില്‍. വല്ലാത്ത ഒരു ഉലച്ചില്‍ കേട്ട് അക്രം കണ്ണു തുറന്ന് നോക്കിയപ്പോള്‍... ആള്‍ കിടന്ന ട്രെയിലര്‍ നൂറേ
നൂറില്‍ ഹട്ട ഒമാന്‍ റോഡിലൂടെ പോകുന്നു ത്രേ.

ആരോ വേറൊരു യൂണിറ്റ് കൊണ്ടുവന്ന് ഘടിപ്പിച്ച് ട്രെയിലര്‍ അടിച്ച് മാറ്റി കൊണ്ടുപോവുകയായിരുന്നു.
അക്രത്തിന്റെ അന്തപ്രാണന്‍ കത്തി.

കയ്യില്‍ മൊബൈലുണ്ടായതുകൊണ്ട് രക്ഷയായി. ഉടന്‍ തന്നെ ട്രെയിലറിന്റെ അടിയില്‍ കിടന്ന് കൊണ്ട് ചേട്ടന്‍
അസ്ലത്തിനെ ഫോണ്‍ വിളിച്ച്,

“പായ് ജാന്‍. ഞാനിപ്പോള്‍ ഹട്ട ഒമാന്‍ റോഡിലാണുള്ളത്. നമ്മുടെ ട്രെയിലറിന്റെ അടിയില്‍. ആരോ അടിച്ചോണ്ട്
പോകുവാ.. വേഗം യതാവത് ചെയ്യ്. ഒമാന്‍ ബോര്‍ഡര്‍ ക്രോസ് ചെയ്താല്‍ പിന്നെ എന്റെ കാര്യവും വണ്ടിയുടെ
കാര്യവും പോക്കാ..”

ഉടന്‍ തന്നെ അസ്ലം പോലീസിനെ വിളിക്കുകയും ‘എന്റെ വണ്ടിയേയും അനിയനേയും രക്ഷിക്കൂ....’ എന്ന് പറഞ്ഞ് കരയുകയും
പോലീസ് പോയി ട്രെയിലറിനേയും അക്രത്തിനേയും രക്ഷപ്പെടുത്തുകയുമായിരുന്നു!

ഇന്ന് വൈകീട്ട് മീന്‍ മാര്‍ക്കറ്റില്‍ പോയി ചേട്ടന്‍ അഞ്ചുകിലോ ചാള വാങ്ങി വന്നിട്ടുണ്ട്. വില കുറവിന് കിട്ടിയപ്പോള്‍
വാങ്ങിയതാത്രേ. അങ്ങിനെ നാളെ മുതല്‍ ‘ചാളോത്സവം 2007‘ ന് കൊടികയറും. ഉളുമ്പത്തുകുന്നുകാരെപ്പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു!

വൈകിട്ട് തലമുടി വെട്ടി. 10 ദിര്‍ഹംസ്. പാക്കിസ്താനിയുടെ നല്ല വെട്ടാ. വെട്ടുകഴിഞ്ഞാല്‍ തലയില്‍ പൊരിഞ്ഞ മേളമാണ്.
അതാണ് ഹൈലൈറ്റ്. കൊള്ളാം കേട്ട!

ഒരുത്തന്റെ താടിവടി കഴിഞ്ഞ് ഒരു വൃത്തികെട്ട ടവല്‍ ചൂടുവെള്ളത്തില്‍ നിന്ന് എടുത്ത് അദ്ദേഹത്തിന്റെ
മുഖത്ത് പൊതിയുന്നതൊക്കെ കണ്ടു. എന്താ ആ ടവലിന്റെ ഒരു കളറ്! കല്യാണത്തിന് മേത്തിട്ട് പോകാന്‍ തോന്നും.

വേണേല്‍ 40 ദിര്‍ഹംസ് കൊടുത്താല്‍ ഫേഷ്യല്‍ ചെയ്ത് എന്നെ കുട്ടപ്പനാക്കി തരാം എന്ന് പറഞ്ഞു. അതുകേട്ട്
“വേണ്ട ചേട്ടോ!“ എന്ന് പറഞ്ഞു.

അല്ലെങ്കില്‍ തന്നെ അത്യാവശ്യം ചൊറിച്ചിലുണ്ട്. ഇനി അവരുടെ ക്രീമിന്റെ അലര്‍ജ്ജിയുടെ കൂടി കുറവേ ഉള്ളൂ.

രാത്രികള്‍ നാട്ടിലേക്കാളും ദുബായിലെയാണ് എനിക്കിഷ്ടം. വേറൊന്നുമല്ല. ചുറ്റും നല്ല വെളിച്ചമാണ്. യാതൊരു
പേടിയും തോന്നില്ല. നാട്ടില്‍ എട്ടുമണികഴിഞ്ഞാല്‍ പട്ടികടിക്കാന്‍ എവിടെ നോക്കിയാലും പേടിയാവും. പ്രേതം,
പാമ്പ്, പട്ടി... കള്ളന്‍ അങ്ങിനെ എന്തെല്ലാമെന്തെല്ലാം പേടികളാണെന്നോ.

അപ്പോള്‍ അത്ര തന്നെ. നാളെ വീണ്ടും വീക്കെന്റ്. ഗുഡ് നൈറ്റ്. വീണ്ടും ഞാന്‍ അഞ്ചര മണിക്കൂറ് മരണത്തിലേക്ക്.

Friday, July 13, 2007

സൈക്കിള്‍ ടൂര്‍

അഭ്യസ്ത വിദ്യരും ആരോഗ്യദൃഢഗാത്രരുമായ ഒമ്പത്‌ മാഷന്മാര്‍ക്കും സുന്ദരികളും സൗഭാഗ്യവതികളുമായ മൂന്ന് ടീച്ചര്‍മ്മാര്‍ക്കും ഒരു പണി. ഇരുപത്തിനാലു മണിക്കൂറും 'പഠിപ്പ്‌ പഠിപ്പ്‌' എന്ന ഒരേയൊരു ചിന്തയുമായി നടന്നിട്ടും തന്റേതല്ലാത്ത കാരണങ്ങളാല്‍ റെഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു അഭയകേന്ദ്രം.

എന്നിവ മാത്രമായിരുന്നില്ല, വിക്ടോറിയ കോളേജെന്ന ഒരു മഹാ പ്രസ്ഥാനം കോമ്പാറ കൊച്ചുണ്യേട്ടന്റെ മരുമകന്‍ വക ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഏറുമാടം പോലെ പ്രവര്‍ത്തിച്ചിരുന്നതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ എന്നതിന്‌ അടിവരയുടുന്നതായിരുന്നു, കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ പ്രചരണാര്‍ത്ഥം കൊടകര നിന്ന് പീച്ചി ഡാമിലേക്ക്‌ അന്ന് സൈക്കിള്‍ ടൂര്‍ സംഘടിപ്പിച്ച സംഭവം!

അന്ന് ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം. താറാവു മുട്ട തൊണ്ടുകളഞ്ഞ കവിള്‍ തടം. കട്ട പുരികന്‍. നനുത്ത മീശ നാരുകള്‍. എന്ത്‌ തന്നെ കഴിച്ചാലും ശരീരത്തില്‍ പിടിക്കാത്ത തരം മെല്ലിച്ച ശരീപ്രകൃതി.

സൈക്കിള്‍ ടൂര്‍ എന്ന് കേട്ടപ്പോള്‍ സൈക്കിള്‍ ചവിട്ട്‌ അറിയുന്നവരെല്ലാം, അന്ന് തന്നെ പേര്‍ റെജിസ്റ്റര്‍ ചെയ്തെങ്കിലും, തുടര്‍ന്ന് നടന്ന രണ്ടാം വട്ട ചിന്തയില്‍ 'നട്ടപ്പറ വെയിലും കൊണ്ട്‌ പീച്ചി വരെ പോകാന്‍ നമുക്കെന്താ പ്രാന്തോ?' 'പിന്നേയ്‌.. നമ്മള്‍ സൈക്കിളില്‍ പീച്ചിക്ക്‌ പോയില്ലെങ്കില്‍ സാക്ഷരതാ യജ്ഞം കൂമ്പടഞ്ഞ്‌ പോകും. തേങ്ങാക്കുല'‘ എന്നീ പിന്തിരിപ്പന്‍ ചിന്തകള്‍ ബലപ്പെടുകയും ഓരോരുത്തരായി,

'പറ്റിയ സൈക്കിളില്ല മാഷെ... തന്നെയുമല്ല, കാലിന്റെ ജോയിന്റില്‍ രണ്ടുസായിട്ട്‌ ഒരു വേദന പോലെ. പിന്നെ, ഷോര്‍ട്ട്‌സില്ല, ഷൂവില്ല, ബനിയനില്ല, തൊപ്പിയില്ല' പോകുകയാണെനെങ്കില്‍ അതിന്റെ അന്തസ്സിന്‌ പോണം. അല്ലാതെ, സ്റ്റാന്‍ലി പേപ്പര്‍ ഇടാന്‍ പോണ പോലെ പോകുന്നത്‌ നാണക്കേടല്ലേ?' എന്നിങ്ങനെ ഓരോ കാരണം പറഞ്ഞ്‌ സൈഡാവുകയും ചെയ്തു.

പറഞ്ഞും പിടിച്ചും അവസാനം, ടൂറിന്‌ പോകാന്‍ ആകെ നാലും മൂന്നും ഏഴു തലേക്കല്ലന്മാരേ ഉണ്ടാകൂ എന്ന് മനസ്സിലായപ്പോഴായിരുന്നു, ജോര്‍ജ്ജ്‌ മാഷ്‌ ആ ഫ്ലാഷ്‌ ന്യൂസ്‌ പുറത്ത്‌ വിട്ടത്‌.

'സെക്കന്‍ പിഡിസി യിലെ, ലളിതാംഭിക സൈക്കിള്‍ ടൂറിന്‌ നടുക്കമ്പിയില്ലാത്ത സ്വന്തം BSA SLR സൈക്കിള്‍ ചവിട്ടി വരുന്നതായിരിക്കും!'

ലളിതാംബിക. മിസ്‌. വിക്റ്റോറിയ. നിലവിലെ റാങ്കിങ്ങില്‍ ഏറ്റവും ടോപ്പ്‌. അഞ്ചടി 2 ഇഞ്ച്‌ ഉയരം. നല്ല വെള്ളചെമ്പകപ്പൂവിന്റെ നിറം. ചുവന്ന ചെമ്പകപ്പൂവിന്റെ ഷേയ്പ്പ്‌. 7 തിരിച്ചിട്ടപോലെയുള്ള കൂര്‍ത്ത മൂക്ക്‌. ചെമ്പന്‍ മുടി. ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം.

ലളിതാംബികയുടെ കൂടെ സൈക്കിളും ചവിട്ടി വര്‍ത്താനോം പറഞ്ഞ്‌ പീച്ചി വരെ..!! ഹോ! ആത്മസായൂജ്യത്തിന്‌ ഇതില്‍ പരം എന്ത്‌ വേണം??

ന്യൂസ്‌ കേട്ട്‌ ദീപം ചായ കുടിച്ച ആമയെപ്പോലെ ആണ്‍പട
മൊത്തം ആക്റ്റീവാകുകയും, 'ടൂറിന്‌പോകേണ്ടതില്ല' എന്ന തങ്ങളുടെ മുന്‍ തീരുമാനം യുദ്ധകാലാടിസ്ഥാനത്തില്‍ പുനപരിശോധിക്കുകയും 'ജോര്‍ജ്ജ്‌ മാഷും ചന്ദ്രശേഖരന്‍ മാഷും ഒരു കാര്യം പറഞ്ഞിട്ട്‌ അത്‌ കേള്‍ക്കാതിരിക്കുകയോ? ഒരിക്കലുമില്ല! കൊടകര മുതല്‍ പീച്ചി ഡാം വരെയല്ല, മലമ്പുഴ ഡാം വരെയാണെങ്കിലും പങ്കെടുക്കാനുള്ള സന്നദ്ധത ഒറ്റക്കും കൂട്ടമായും ഉണര്‍ത്തിക്കുകയും ചെയ്തു.


സംഗതി ലളിതാംബിക പോരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എനിക്കും പോയാല്‍ കൊള്ളാമെന്ന് തോന്നി. കാരണം, ഞാന്‍ അവളെ കണ്ടാല്‍ അങ്ങിനെ നോക്കാറില്ലെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ അവളുടെ ജെപിജെ ഫെയിലുകളും എം.പി.ജെ . ഫയലുകളുമായി മൊത്തം ഒരു രണ്ട്‌ ജിബിയോളം സ്പേയ്സ്‌ അവള്‍ക്ക്‌ വേണ്ടി റിസര്‍വ്വ്‌ ചെയ്തിരുന്നല്ലോ!

പക്ഷെ, സാമഗ്രിഹികള്‍ എവിടെന്ന് സംഘടിപ്പിക്കും?

സൈക്കിളുണ്ട്‌. പക്ഷെ, തൊപ്പി... ആകെ പാടത്ത്‌ മഴക്കാലത്ത്‌ വളം ചിന്നാന്‍ പോകുമ്പോള്‍ വക്കുന്ന പച്ച കളറിലുള്ള പ്ലാസ്റ്റിക്ക്‌ തൊപ്പിയേ ഉള്ളൂ. പിന്നെ, ക്യാന്‍വാസിന്റെയും ട്രൗസറിന്റെയും ഒന്നും കാര്യം ആലോചിക്കാനേ കൊള്ളില്ലായിരുന്നു. എവിടന്ന്?

പോകുന്നില്ല എന്ന് പറഞ്ഞ്‌ ബലം പിടിച്ച്‌ പിന്തിരിപ്പനായി നിന്ന ഞാന്‍ അവസാനം പോകാന്‍ തീരുമാനമെടുത്തതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം പള്ളന്‍ സന്തോഷിന്റെ പുഷിങ്ങ്‌ തന്നെയായിരുന്നു.

അങ്ങിനെ ഞാനും പീച്ചിയിലേക്ക്‌ പോകാന്‍ തീരുമാനിച്ചു.

ബ്രൂക്ക്‌ ബോണ്ട്‌ ചായയുടെ പഴയ ഒരു ബനിയന്‍, പ്രത്യേകം ചോദിച്ച്‌ വാങ്ങിയ റീഗല്‍ തുള്ളിനീലത്തില്‍ മുക്കി അത്യാവശ്യത്തിന്‌ വെളുപ്പിച്ചു. ഷൂ കിട്ടിയില്ല. പകരം പാരഗണ്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു. പെട്രോള്‍ പമ്പിലെ ജോഷിയുടെ എച്ച്‌.പി. യുടെ ലോഗോയോടുകൂടിയ ക്യാപ്പും സംഘടിപ്പിച്ചു.

അങ്ങിനെ ഞങ്ങള്‍ പത്തുമുപ്പതെണ്ണം, അതിരപ്പിള്ളിക്ക്‌ ടൂര്‍ വന്ന തമഴിന്മാരുടെ പോലെ വിക്റ്റോറിയയുടെ അങ്കണത്തില്‍ അണിനിരന്നപ്പോഴാണ്‌ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്‌ വെളുത്ത്‌ തുടുത്ത ഒരുത്തന്‍, സ്പോഞ്ചൊട്ടിട്ട വളഞ്ഞ ഹാന്റിലുള്ള, ഗിയര്‍ ഒക്കെയുള്ള ഒരു അത്യാധുനിക സൈക്കിളുമായി രംഗത്തിറങ്ങുന്നത്‌.

വിക്ടോറിയയിലെ പ്രിന്‍സിപ്പാളിന്റെ പെങ്ങളുടെ മകന്‍. സിങ്കപ്പൂരില്‍ പഠിക്കുന്ന ടോണി. അടിതൊട്ട്‌ മുടിയോളം തനി സൈക്ക്ലിങ്ങ്‌ താരം.

കൊടിച്ചിപ്പട്ടികളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന അല്‍സേഷന്‍ പട്ടിയെപ്പോലെ, നാടന്‍ കോഴികളുടെ ഇടയില്‍ നില്‍ക്കുന്ന വൈറ്റ്‌ലഗോണ്‍ പൂവനെപ്പോലെ.... ടോണി നിന്നു.

എല്ലാ കണ്ണുകളും ടോണിയില്‍.

സൈക്കിള്‍ ടൂറിന്റെ സകല താല്‍പര്യവും ഞങ്ങള്‍ നാടന്മാര്‍ക്ക്‌ ആ ഒറ്റ സംഭവത്തില്‍ തീര്‍ന്നു.

സൈക്കിള്‍ ടൂര്‍ ആരംഭിച്ചു. കൈ വിട്ട്‌ ചവിട്ടി. കാരിയറില്‍ ഇരുന്ന് ചവിട്ടി. ഇടംകണ്ണിട്ട്‌ ലളിതാംബിക, ടോണിയെ നോക്കുന്നുണ്ടോ എന്നും നോക്കി. നോക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.

ആദ്യമാദ്യമൊക്കെ നല്ല മൂച്ചില്‍ സൈക്കിളുകള്‍ നീങ്ങി. മണ്ണുത്തി ബൈപ്പാസെത്തിയപ്പോഴേക്കും ശരീരത്തില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്ന ഏരിയായില്‍ ചെറിയ തോതില്‍ കഴപ്പും വേദനയും ആരംഭിച്ചു. ഇടതും വലതുമായുള്ള ഹിപ്പിന്റെ പോര്‍ഷനുകള്‍ വച്ച്‌ ചവിട്ടി ചവിട്ടി, അങ്ങിനെ അവസാനം ഒരുകണക്കിന്‌ പീച്ചിയിലെത്തി.

അവിടെ ഇരിക്കാന്‍ പറ്റിയ ഒരു മരത്തണലിലിരുന്ന് വീട്ടില്‍ നിന്ന് ഇലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന ചോറും അച്ചാറും മൊട്ടപൊരിച്ചതും കഴിച്ചു.

ടോണി പറഞ്ഞ സിങ്കപ്പൂര്‍ കഥകള്‍ കേട്ട്‌ ജീപ്പില്‍ എസ്കോട്ടായി വന്ന കൂട്ടത്തിലെ പെണ്‍കുട്ടികളും ടീച്ചര്‍മ്മാരും മാഷന്മാരും ആത്മാഭിമാനമില്ലാത്ത ആണ്‍പടയും അവന്റെ ഫാനുകളായി മാറി. ലൗ ഇന്‍ സിങ്കപ്പൂരില്‍ ജയന്‍, 'ചാം ചച്ചം ചൂം ചച്ച. ചുമര്‌ ചച്ച. ചാ..' പാടി ഡാന്‍സുകളിച്ചത്‌ അവന്‍ താമസിക്കുന്ന ബില്‍ഡിങ്ങിന്റെ അടിയാലാണെന്ന് വരെ ആ സാമദ്രോഹി പറഞ്ഞ്‌ വിശ്വസിപ്പിച്ചുകളഞ്ഞു. വൃത്തികെട്ടവന്‍!

അങ്ങിനെ ചോറൂണ്‌ കഴിഞ്ഞപ്പോഴാണ്‌ ജോര്‍ജ്ജ്‌ മാഷ്‌ പറയുന്നത്‌... ഇവിടെ വിശാലമായ ഒരു സ്വിമ്മിംഗ്‌ പൂളുണ്ട്‌. നീന്തലറിയുന്നവര്‍ക്ക്‌ കുളിക്കാം. ചാടാം. മറിയാം.

അത്‌ കേട്ട്‌ ഞങ്ങള്‍ ഒന്നുണര്‍ന്നു. കാരണം കൊടകരത്തോട്ടിലെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി കിട്ടിയതില്‍ ഞങ്ങള്‍ മതി മറന്നു. ടോണിയെ മലര്‍ത്തിയടിക്കാമെന്നും മോഹിച്ചു.

വിധി അവിടെയും ഞങ്ങളെ തളര്‍ത്തി.

സ്വിമ്മിങ്ങ്‌ പൂളില്‍ ചാടണമെങ്കില്‍ മുകളില്‍ മീറ്റിന്‌ ചാടുമ്പോലെ ഒരു ബാറില്‍ നിന്ന് ചാടണം. സംഗതി കൊള്ളാം. പക്ഷെ, അവിടെ കയറി നിന്നാല്‍ പുറമേ വണ്ടിയിലിരിക്കുന്ന പെണ്‍പിള്ളാര്‍ക്ക്‌ ഒരു ലുക്ക്‌ കിട്ടാന്‍ ചാന്‍സില്ലേ എന്ന ചിന്ത എന്നെ അലട്ടിയിരുന്നു.

മുകളില്‍ നിന്ന് ചാടാന്‍ ആദ്യമായി പാന്റ്‌ ഊരിയത്‌ പള്ളന്‍ സന്തോഷായിരുന്നു.

പാന്റൂരി ഷഡി മാത്രമിട്ട്‌ നില്‍ക്കുന്ന പള്ളനെ കണ്ട്‌ ഞാനടക്കമുള്ളവര്‍ ഊരിത്തുടങ്ങിയ ഉടയാടകള്‍ വീണ്ടു യധാസ്താനിത്തേക്ക്‌ കയറ്റി. കാരണം, ഷഡി മാത്രമിട്ട്‌ അവന്റെ ആ നില്‍പ്‌ കണ്ടപ്പോള്‍ പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും ഓര്‍മ്മ വന്നു. അയ്യയ്യേ!! എന്തൊരു വൃത്തികെട്ട ലുക്ക്‌!!

എനിക്കാണെങ്കില്‍, ചെറുപ്പക്കാലം മുതലേ നമ്മള്‍ വളരുകയണ്‌ എന്ന കാരണം പറഞ്ഞ്‌, നമ്മുടെ അളവിന്‌ ഒന്നും വാങ്ങിയ ചരിത്രമില്ല. ചെരുപ്പാണെങ്കിലും ഷര്‍ട്ടാണെങ്കിലും പാന്റാണെങ്കിലും ഒരു അളവ്‌ കൂടുതലേ വാങ്ങി ശീലമുള്ളൂ! ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ? ജട്ടിയുടെ കാര്യത്തിലും ആ പതിവ്‌ തുടര്‍ന്നു പോന്നിരുന്നു. (ഇപ്പോള്‍ അങ്ങിനയല്ല!)

നമ്മുടെ കഷ്ടകാലത്തിന്‌ ചാടാന്‍ കുതിക്കുമ്പോഴോ, കറങ്ങുമ്പോഴോ സംഭവം താഴേക്ക്‌ പോന്നാല്‍ എന്തായിരിക്കും അവസ്ഥ!

വേണ്ട. റിസ്കെടുക്കേണ്ട എന്റെ തീരുമാനത്തിലെ ഗുണവശം കണ്ട്‌ പലരും ഒറ്റക്കെട്ടായി ഇതേ തീരുമാനത്തോട്‌ ചേര്‍ന്ന് നിന്നു.

ടോണീ അവിടേയും സ്കോര്‍ ചെയ്തു.

വെളുവെളുത്ത ടോണി, വയര്‍ കുറഞ്ഞ ടോണി, വി.ഐ.പി. ഫ്രഞ്ചിയുടെ പരസ്യമോഡലിനേ പോലെ മുകളിക്ക്‌ കയറിപ്പോയപ്പോള്‍... അതുമില്ലെങ്കിലും അവനെ കാണാന്‍ ഭംഗിയുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

അങ്ങിനെ സ്വിമ്മിങ്ങ്‌ പൂളിന്റെ ബാറില്‍ ഓളിമ്പിക്സിന്‌ ചാടാന്‍ നില്‍ക്കുന്ന റഷ്യക്കാരന്റെ പോലെ ടോണി നിന്നു.

അവന്റെ കായിക പ്രകടനവും കൂടി കാണാന്‍ ശേഷിയില്ലാതെ ഞാന്‍ പറഞ്ഞു.

'മുത്തപ്പാ നീയിത്‌ കാണുന്നില്ലേ?'

ബാറില്‍ നിന്ന് പിക്കപ്പ്‌ കിട്ടാന്‍ ടോണി മൂന്ന് വട്ടം മുകളിലേക്ക്‌ ചാടി. കറങ്ങി കറങ്ങി ചാടാന്‍ പ്ലാനിട്ട്‌ ചാടിയ ടോണി പക്ഷെ, താഴേക്ക്‌ പോന്നത്‌, ബില്‍ഡിങ്ങിനെ മുകളില്‍ നിന്ന് സിമന്റ്‌ ചട്ടി വരുന്ന പോലെയായിരുന്നു.

പിന്നെ "പഢക്കോം" എന്നൊരു ശബ്ദത്തോടെ നെഞ്ച്‌ തല്ലി പൂളിലെ വെള്ളത്തിലേക്കൊരു വീഴ്ചയായിരുന്നു!!

ശരീരം മൊത്തം പൂവന്‍ കോഴിയുടെ തലപ്പൂവിന്റെ നിറമായ പാവം ടോണി, പിന്നെ അന്നത്തെ ദിവസം സിങ്കപ്പൂര്‍ വിശേഷമോ മറ്റിതര വര്‍ത്താനമോ ആരോടും പറഞ്ഞില്ല. സൈക്കിളും ചവിട്ടിയില്ല. വളരെ ശാന്തനായി ജീപ്പിലിരുന്ന് നല്ല കുട്ടിയായി അടങ്ങിയൊതുങ്ങി തിരിച്ച് പോന്നു.

ടോണിയുടെ സൈക്കിള്‍ ചവിട്ടി തിരിച്ച്‌ പോകുമ്പോള്‍, ലളിതാംബികയോട്‌ പറയാന്‍ കഴിയാതെ പോയേക്കുമെന്ന് കരുതിയ കഥകളുടെ പൊതിക്കെട്ട് അഴിക്കുന്ന നേരത്ത് ‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

"എന്നാലും എന്റെ മുത്തപ്പാ ഞാന്‍ ഇത്രക്കും പ്രതീക്ഷിച്ചില്ല!"