Saturday, August 30, 2014

കല്ലറ ജോസേട്ടൻ

1985 -1995 കാലഘട്ടം.

തൃശൂർ - ചാലക്കുടി ഹൈവേയിൽ, കൊടകര നിന്ന് ചാലക്കുടി സൈഡിലേക്ക് സൈക്കിളിൽ പോയാൽ അരമണിക്കൂറുകൊണ്ട് എത്തിപ്പെടാവുന്ന, കൊളത്തിന് കൊളം, പാടത്തിന് പാടം, തോടിന് തോട്, ചാഴിക്ക് ചാഴി, കൊതുവിന് കൊതു, എന്നിങ്ങനെ ഒരു ഗ്രാമത്തിന് വേണ്ട എല്ലാ സെറ്റപ്പുകളും ചേർന്ന ഒരു ഗ്രാമമായിരുന്നു പേരാമ്പ്ര. (ചാലക്കുടിയിൽ സെക്കൻഡ് ഷോ കഴിഞ്ഞു സൈക്കിളിൽ വരും വഴി, ചിലർ പെരിങ്ങാങ്കുളത്തിൽ ചാടിക്കുളിക്കുന്ന പ്രേതങ്ങളെ കണ്ട് പേടിച്ച്, പേരാമ്പ്ര നിന്ന് വെറും മൂന്നേ മൂന്ന് മിനിറ്റുകൊണ്ട് സുൽത്താൻ ബത്തേരി എക്സ്പ്രസിനേയും തമിഴൻ ലോറികളേം ഓവർടേയ്ക്ക് ചെയ്ത് കൊടകര സെന്ററിൽ എത്തിയ ചരിത്രവുമുണ്ട്!)

ഉളുമ്പത്തുംകുന്ന് പോലെ കൊടകരയിലെ നല്ല ഒന്നാന്തരം ചെകുത്താന്‍ബാധയുള്ള മറ്റൊരു പ്രദേശമായിരുന്നു പേരാമ്പ്രയും.

‘നല്ല കലക്കൻ സ്ഥലമാണ്! മര്യാദക്ക് വണ്ടിയോടിച്ചില്ലെങ്കിൽ.. എല്ലാം വളരെ പെട്ടെന്നായിരിക്കും‘ എന്നർത്ഥം വരുന്ന ‘അപകടസാധ്യത കൂടിയ മേഖല, പതുക്ക പോവുക‘ എന്നെഴുതിയ ബോർഡ് ട്രാഫിക്ക് പോലീസ് മുട്ടിന് മുട്ടിന് വച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയിൽ ഏഴ് അപകടങ്ങൾ വരെ അവിടെ നടന്നിട്ടുണ്ട്.

അധിവസിക്കുന്ന ജനങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ പലതിലും ഉളുമ്പത്തും കുന്നും പേരാമ്പ്രയും തമ്മിൽ വ്യത്യാസപ്പെട്ടുകിടക്കുന്നുണ്ടെങ്കിലും, വണ്ടികൾ മറിഞ്ഞാൽ ലോഡ് രായ്‌ക് രാമാ‍നം അടിച്ചോണ്ടു പോകുന്ന കാര്യത്തിൽ ഇവർ ഒരേ തൂവൽ പക്ഷികളായിരുന്നു. കടലിൽ നിന്ന് കിട്ടുന്നതെല്ലാം കടലമ്മ തരുന്നതാണെന്ന് പറയുമ്പോലെ “റോഡിൽ നിന്ന് കിട്ടുന്നതെല്ലാം നമുക്ക് റോഡമ്മ തരുന്നതാ..“ എന്ന് അവരും വിശ്വസിച്ചുപോന്നു.

ചാളമുതൽ ചുണ്ണാമ്പ് വരെ കയറ്റിയ ലോറികൾ പേരാമ്പ്ര മറിഞ്ഞിട്ടുണ്ടെങ്കിലും പേരാമ്പ്രക്കാരുടെ യശസ്സ് വാനോളമുയർത്തിയ മറിയായിരുന്നു, ക്യാബേജ് ലോറി നടത്തിയത്.

ക്യാബേജിനെ മൊട്ടക്രൂസ് എന്ന് വിളിച്ചിരുന്ന കാലത്താണ് ഒരു ഫുൾ ലോഡുമായി വന്ന തമിഴൻ ലോറി ഒരു രാത്രി പേരാമ്പ്ര പാടത്തേക്ക് മസിൽ കുത്തടിക്കുന്നത്. ക്യാബേജിനെപ്പറ്റി അന്ന് കൊടകരക്കാർക്ക് പോലും അറിയില്ല, പിന്നെ പേരാമ്പ്രക്കാരുടെ കാര്യം പറയണോ?

മൊട്ടക്രൂസ് എന്ന് വിളിക്കുന്ന പന്താകൃതിയിലുള്ള എന്തോ ഒരു തീറ്റസാധനമാണ് പാടത്ത് കിടക്കുന്നത് എന്ന ന്യൂസിൽ കൊണ്ടുപോകാൻ നാളികേരം കൊട്ടകളുമാമായി പാഞ്ഞടുത്ത പേരാമ്പ്രക്കാർ;

‘എന്തൂട്ടാ സാധനം?’ എന്നറിയാതെ മണത്തും കുലുക്കി നോക്കിയും കുറച്ച് നേരം നിന്ന്, ‘അതൊക്കെ പിന്നെ നോക്കാം. പോലീസ് വരുമ്പോഴേക്കും കൊണ്ടുപോവാം’ എന്ന് തീരുമാനത്തിൽ ഒരു അരമണിക്കൂറ് കൊണ്ട് സാധനം സേയ്ഫാക്കി.

കൊട്ട നിറച്ചും കൊണ്ടുപോയി രാത്രിയിരുന്ന് തൊണ്ടു പൊളിച്ച് പൊളിച്ച് ഒന്നും കിട്ടാതെ ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘ എന്ന് പ്രാവി എല്ലാം അടിച്ചുകൂടി ചാണക്കുഴിയിൽ കൊണ്ടിടുകയായിരുന്നത്രേ.

ലോകത്ത് ഏറ്റവും കൂടുതൽ അപ്പോളോക്കാർ ഉള്ള സ്ഥലമെന്ന ഖ്യാതിക്കുപുറമേ ഏറ്റവുമധികം ജോസുമാരുള്ള റെക്കോഡും പേരാമ്പ്രക്കാണ്. പേരാമ്പ്ര പള്ളിയുടെ ഇടവകയിൽ ഈരണ്ട് വീട് ഇടവിട്ട് ഒരു ജോസുണ്ടായിരുന്നതുകൊണ്ട് രൂപം, രീതി, ജോലി, എന്നിവയുടെ അടിസ്ഥാനത്തിൽ ഇവരെ കാടൻ ജോസ്, കാട്ടാളൻ ജോസ്, നാടൻ ജോസ്, ഫോറിൻ ജോസ്, തൊരപ്പൻ ജോസ്, പെരുച്ചാഴി ജോസ്, ഐസ് ജോസ്, വയ്ക്കോൽ ജോസ്, എന്നിങ്ങിനെ തിരിച്ചറിയൽ പേര് കൂടെ ചേർത്ത് ഇവരെ വിളിച്ചു പോന്നു.

എന്നാൽ മോട്ടോർ റിപ്പയറിങ്ങും വയറിങ്ങും പ്ലമ്പിങ്ങുമായി ജീവിക്കുന്ന കാഞ്ഞിരപ്പിള്ളിക്കാരൻ ജോസേട്ടന് ‘കല്ലറ ജോസ്’ എന്ന ആ പേർ വീണത് കാടൻ ജോസ്, കാട്ടാളൻ ജൊസ് എന്നീ പേരുകൾ ഓ‌ൾ‌റെഡി എടുത്തുപോയതുകൊണ്ടായിരുന്നില്ല...ഒരു ചെറിയ സംഭവത്തെ തുടർന്നാണ്.

കെവിൻ പൊള്ളാഡിന്റെ ആകാരവും സച്ചിൻ ടെന്റുൽക്കറിന്റെ ശബ്ദവുമുള്ള കല്ലറ ജോസേട്ടൻ പേരാമ്പ്രയിലെ ജോസുമാരിൽ വച്ച് ഏറ്റവും സൌ‌മ്യനും, ശാന്തപ്രകൃതനും, നിഷ്കളങ്കനും, ഡൈലി നല്ല കടുപ്പത്തിൽ ഒരു പത്തിരുപത് ചായ കുടിക്കും എന്നല്ലാതെ മറ്റു യാതൊരു തരത്തിലുള്ള ദു:ശീലങ്ങൾക്കുമടിമപ്പെടാത്തവനുമായിരുന്നു.

* * * * * *

ജോസേട്ടന്റെ വീടിന്റെ വെഞ്ചിരിപ്പിന്റെ ദിവസം. അച്ചൻ മുറികൾ വെഞ്ചരിച്ച് വെള്ളം തെളിച്ച് തെളിച്ച് അടുക്കളയിൽ വന്നപ്പോൾ അടുക്കളിയിലെ സ്ലാബിൽ നിറയെ ഡപ്പികളും പാത്രങ്ങളും വച്ചിരിക്കുന്നു.

ഇത് കണ്ട അച്ചൻ പറഞ്ഞത്രേ,

‘എന്തൂട്ടണ്ട ജോസേ.. കിച്ചൻ സ്ലാബ് തൃശ്ശൂർ പൂരത്തിന്റന്ന് റൌണ്ടിലെ ബിൽഡിങ്ങോൾടെ ബാൽക്കണി പോലെയാണല്ലോഡാ ഇരിക്കണേ... നീ ആ സാധനങ്ങളുമൊക്കെ ഒന്ന് എടുത്ത് മാറ്റിയേഡാ.. ഞാനൊന്ന് വെള്ളം തെളിക്കട്ടേ” എന്ന്.

ജോസേട്ടൻ ഒന്നുരണ്ട് നമ്പറ് ഇറക്കി അച്ചനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അച്ചൻ നിർബന്ധിച്ചപ്പോൾ കുറച്ച് ഭാഗത്തെ പാത്രങ്ങൾ മാറ്റി. അപ്പോൾ അതാ സ്ലാബിൽ നല്ല മുട്ടൻ ദൈവവചനം എഴുതി വച്ചേക്കുന്നു!

‘ഭയപ്പെടേണ്ട. ഞാൻ നിന്നോട് കൂടെയുണ്ട്!‘

അത് വായിച്ച് ആഹ്ലാദത്തോടെ ‘നീയാണെടാ പേരാമ്പ്ര പള്ളി ഇടവകയിലേ ഏറ്റവും സത്യക്രിസ്ത്യാനി‘ എന്ന് പറയാനെടുത്ത നാക്ക്, ബാക്കി പാത്രങ്ങൾ കൂടെ എടുത്തപ്പോഴുണ്ടായ ഭാഗത്തെ എഴുത്തുകൂടെ വായിച്ചപ്പോൾ ഉടനെ തിരിച്ച് വക്കുകയും,

‘അപ്പോൾ ആ കുന്നംകുളംകാരുടെ ടെമ്പോ മറിഞ്ഞപ്പോൾ കാണാതായ സ്ലാബ് നീയാണല്ലേ അടിച്ചോണ്ട് പോന്നത് ല്ലേ ഡാ പിശാശേ..!’ എന്നാക്കി മാറ്റി പറയുകയും ചെയ്തു.

ജോസേട്ടൻ തലകുമ്പിട്ട് ചെറുചിരിയുമായി നിന്നു. സ്ലാബ് നോക്കിയവർ നോക്കിയവർ പൊട്ടിച്ചിരിച്ചു.

സ്ലാബിന്റെ അടിഭാഗത്തെഴുതിയിരുന്നത്, “മുരിക്കിങ്ങൽ ലോനപ്പൻ വറീത്. കുന്ദം‌കുളം. ജനനം: 30-03-1913. മരണം: 23-09-1990“ എന്നായിരുന്നു

അങ്ങിനെ കല്ലറക്ക് മുകളിൽ വക്കാൻ കൊണ്ടുപോയ സ്ലാബ് അടുക്കള സ്ലാബാക്കിയ പുലി കാഞ്ഞിരപ്പിള്ളിക്കാരൻ ജോസേട്ടൻ അന്നുമുതൽ ഞങ്ങൾക്ക് കല്ലറ ജോസേട്ടനായി മാറി.

ലവണതൈലം

വിശേഷദിവസങ്ങളിൽ മഴ ശുഭലക്ഷണമാണ് എന്ന് കേട്ടതിൽപിന്നെ എന്റെ; ഒരുമാതിരി എല്ലാ പ്രധാനദിവസങ്ങളിലും തന്നെ മഴ പെയ്തിട്ടുണ്ട്, അല്ലെങ്കിൽ ഞാൻ പെയ്യിച്ചിട്ടുണ്ട്‌!

സൈക്കിള്‍ ചവിട്ട് പഠിച്ചിട്ട് ആദ്യമായി ഒറ്റക്ക് സൈക്കിളില്‍ ആനന്ദപുരത്തേക്ക് പോയ ദിവസം, വിസ കളക്റ്റ് ചെയ്യാന്‍ ഒളരിയിലേക്ക് പോയ ദിവസം, പതിനഞ്ച് കൊല്ല്ലത്തോളം ജോലി ചെയ്ത, ജെബല്‍ അലിയിലെ കമ്പനിയില്‍ ഇന്റ‌ര്‍‌വ്യൂവിന്ന്‌ വരുമ്പോള്‍ ഷേയ്ക്ക് സായിദ് റോഡിലെ മെട്രോപ്ലെക്സിന്റെ മുന്നില്‍ വച്ച്, പെണ്ണുകാണാന്‍ പോയപ്പോള്‍ കല്ല്ലൂര്‍ പാടത്ത് വച്ച്,.. അങ്ങിനെ; എന്റെ ജീ‍വിതത്തിലെ എത്രയെത്ര പരമപ്രധാനവിശേഷ ദിവസങ്ങളിലാണ് മഴ എവിടെന്നോ ഓടിപെടഞ്ഞു വന്ന്, എന്നെ നോക്കി മാമുക്കോയ ചിരിക്കും പോലെ, ‘ബുഷ്ഷ്..’ എന്നൊരു ചിരിചിരിച്ച്’ പെയ്ത് പോയിട്ടുള്ളത്!

അങ്ങിനെ മഴ എപ്പോൾ പെയ്താലും ഉടനെ ഞാൻ എന്തെങ്കിലും ഒരു വിശേഷകാര്യം കണ്ടുപിടിച്ച്, ‘ദേ.. മഴ!! അപ്പം ഇതൊരു കലക്ക് കലക്കും!’ എന്ന് കീഴ്ചുണ്ട് അമർത്തി കടിച്ച്, കൃഷ്ണമണികൾ മുകളിലേക്കാക്കി, തലയാട്ടി പറഞ്ഞും പോന്നു.

കഴിഞ്ഞ ഡിസംബറിൽ ദുബായിയിൽ രാത്രി പത്തുമണിയോടടുപ്പിച്ച് ആദ്യത്തെ മഴ പെയ്യുമ്പോൾ ഞാൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന എന്റെ വയറിന് കടിഞ്ഞാടിനാടുള്ള അറ്റ കൈ പ്രയോഗം എന്നനിലക്ക്, ഒരു കൂട്ടുകാരന്‍ വഴി അവന്റെ വകയിലെ ഒരമ്മാവന്റെ മോന്‍‍ വശം കൊടുത്തയച്ച രണ്ട് കുപ്പി ലവണതൈലം കൈപ്പറ്റാൻ പോകുന്ന പോക്കിലായിരുന്നു. (വയറ്റത്ത് ലവണ തൈലം പുരട്ടി കിടന്നുറങ്ങിയ ഒരു പാവം ചേട്ടന് തൈലം താഴേക്കൊലിച്ചിറങ്ങി വന്‍ ദുരന്തം സംഭവിച്ച കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ‘ലവണതൈലം തേച്ചിട്ടൊരു എടപാടുമില്ല‘ എന്ന് തീരുമാനിച്ചാതായിരുന്നു, പിന്നെ വയറിന്റെ ഉത്സാഹം കണ്ട് പേടിച്ച് തീരുമാനം മാറ്റുകയായിരുന്നു!)

ഹവ്വെവര്‍, ലവണത്തിനെ മഴയുമായി പെട്ടെന്ന് കണക്റ്റ് ചെയ്ത് ഞാന്‍ വാമഭാഗം സ്വര്‍ണ്ണകുമാരിയോട് പറഞ്ഞു:

“ദേ... മഴ പെയ്യുന്നെടീ! ലക്ഷണം കണ്ടിട്ട് സംഭവം ഏല്‍ക്കുന്ന ലക്ഷണമാണ്. നീ നോക്കിക്കോ.. പോറോട്ടക്ക് കുഴച്ചുവച്ച് മാവുപോലെയിരിക്കുന്ന എന്റെ വയര്‍ അങ്ങട് ഉറച്ച് ചുങ്ങി എണ്ണം പറഞ്ഞ ആറ് പാക്കുകള്‍ നിരനിരയായി തുള്ളിക്കളിക്കും!"

ദുബായിലെ ടവറുകളെ ഈറനണിയിച്ചും കൊണ്ട് മഴ ചിന്നം പിന്നം പെയ്യുകയാണ്. ആദ്യത്തെ മഴ കാണുമ്പോഴുള്ള ആ ത്രില്‍ ഏറെക്കുറെ പണ്ട് അളിയന്‍ ഗള്ഫീന്ന് വരുമ്പോഴുള്ള ആ ത്രില്‍ പോലെയാണ്. മഴത്തണുപ്പടിക്കാന്‍ ഞാന്‍ ചില്ല് താഴ്ത്തി, ‘ഓഹ്..ഭയങ്കര തണുപ്പ്‘ എന്ന് പറഞ്ഞ് വീണ്ടും കയറ്റി.

ലവണം ചേട്ടന്‍ പറഞ്ഞ ലൊക്കേഷനില്‍ ആദ്യമായി കണ്ട പാര്‍ക്കിങ്ങില്‍ ഞാന്‍ വണ്ടിയിട്ട്, സ്വര്‍ണ്ണകുമാരിയോട് “മാഡം ഇവിടെയിരി.. ഞാനിപ്പം വരാം!“ എന്ന് പറഞ്ഞ് സ്വറ്ററിന്റെ സിപ്പ് ഫുള്ളായി പൂട്ടി അതിന്റെ കൂടെയുള്ള തൊപ്പി കൊണ്ട് തലമൂടി ചേട്ടന്റെ ബില്‍ഡിങ്ങിന്റെ താഴെ ചെല്ലുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി ഇറങ്ങി നാട്ടിലെ വെയിലിന്റെ ചായം തേച്ചമുഖവുമായി ഒരാള്‍ നില്‍ക്കുന്നു.

ആള്‍ക്ക് ചുറ്റുമായി ഇരുപത്തഞ്ച് കിലോയോടടുത്ത് പ്ലാസ്റ്റിക്ക് കയറ് കൊണ്ട് വരിഞ്ഞുകെട്ടിയ നാല് കടലാസുപെട്ടി കണ്ട എന്റെ അത്ഭുതം മെയിന്റ് ചെയ്യാതെ എനിക്ക് കൈ തന്നുകൊണ്ട് ആള്‍ പറഞ്ഞു.

‘വൈഫും മക്കളും മുകളിലേക്ക് പോയി. ആ എണ്ണ വൈഫിന്റെ കയ്യിലെ ബാഗിലാണ്!‘

സ്വെറ്ററിന്റെ സിപ്പ് കുറച്ച് താഴ്ത്തി,

‘എന്നാ താഴെ നിന്ന് അധികം മഴ കൊള്ളാതെ നമുക്ക് മുകളിലേക്ക് പോകാം‘

എന്നു പറഞ്ഞ എന്നെ നോക്കി ആള്‍ പ്രതിവചിച്ചു.

‘അല്ലാ... ഈ കടലാസുപെട്ട്യോ‍ള്‍ മുകളിലേക്കെടുക്കാന്‍ ഹെല്പിന്‍ പറ്റിയ പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോന്ന് നോക്കിയാണ് ഞാന്‍ നില്‍ണേ. മഴയായോണ്ടാവും ഒരുത്തനേം പുറത്ത് കാണുന്നില്ല!’

ആരെങ്കിലും നമുക്ക് ഇങ്ങോട്ട് എന്തെങ്കിലും ഒരു കാര്യം ചെയ്തുതന്നാല്‍‍ അങ്ങോട്ടും ചെയ്യുക എന്നത് എനിക്കെന്നും ആവേശമാണ്! മഴത്തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങിയിരുന്ന എന്നിലെ പഴയ ജിം‌നേഷ്യം വിങ്ങ്സ് വിരിച്ചെണീറ്റു.

ഞാന്‍ പറഞ്ഞു:

‘അതിനെന്താ...നമുക്ക് രണ്ടാള്‍ക്കും കൂടെ എടുക്കാവുന്നതല്ലേ ഉള്ളൂ! ചേട്ടന്‍ ഒരു സൈഡില്‍ പിടിച്ചേ...’
പെട്ടിയുടെ ഒരു സൈഡ് പിടിച്ച് ഞാന്‍ കൂളായി പൊന്തിച്ചു. കൈക്ക് പഴയ പരിചയം ഇല്ലാത്തതുകൊണ്ട് പ്ലാസ്റ്റിക്ക് കയറില്‍ പിടിച്ചപ്പോള്‍ ചെറുതായി വിരലുകള്‍ക്ക് ഒരു നീറ്റല്‍ പോലെ തോന്നിയെങ്കിലും, ഭാരമുള്ളത് പൊന്തിക്കുമ്പോള്‍ അത് മുഖത്ത് പ്രതിഫലിപ്പിക്കാതെ പൊക്കണം, എന്നാല്‍ അത് നമുക്ക് ഒരു കനമല്ല എന്ന് കാഴ്ചക്കാരന് തോന്നുമെന്ന കരാട്ടേ സുകുചേട്ടന്റെ ക്ലാസ് മനസ്സിലോര്‍ത്ത് പെട്ടി പൊക്കിയപ്പോള്‍, അപ്പുറത്തെ ചേട്ടന്‍ ടി.ജി.രവിക്ക് വയറ്റത്ത് കുത്ത് കൊണ്ടാല്‍ കാണിക്കുന്ന ആക്ഷനോടെയായിരുന്നു പെട്ടി പൊക്കിയത്.

‘ഒരു ഇരുപത്തഞ്ച് കിലോ പെട്ടിയുടെ ഒരു സൈഡ് പിടിക്കാന്‍ പോലും പറ്റാത്ത പുവര്‍ മല്ലു!! എന്ന ഭാവത്തോടെ നോക്കിയ എന്റെ ചങ്കില്‍ തീ കോരിയിട്ട് ആള്‍ പറഞ്ഞു.

“തണ്ടലിന് ചെറിയ പ്രശ്നമുണ്ട്, അതിന്റെ ട്രീറ്റ്മെന്റിന് കൂടെ പോയതായിരുന്നു നാട്ടില്‍!!“

അത് കേട്ടപാടെ “ഈശ്വരാ....പണി കിട്ടിയോ??” എന്ന ഭാവത്തില്‍ ഞാന്‍ ചേട്ടനേം ബാക്കിയിരിക്കുന്ന മൂന്ന് പെട്ടികളേം ഒന്ന് പാളി നോക്കി.

ഇത്തവണ ഞാന്‍ ബൂസ്റ്റിന് വേണ്ടി പിടിച്ചത്, ഇന്ത്യാ പാക്കിസ്ഥാന്‍ സ്പിരിറ്റിലായിരുന്നു!

രണ്ട് പാക്കിസ്ഥാനികള്‍ക്ക് നൂറ് കിലോ വീതം ഭാരമുള്ള ബോക്സുകള്‍ ഒരു കണ്ടെയ്നര്‍ ഫുള്‍ലോഡ് ചെയ്യാമെങ്കില്‍, വെറും ഇരുപത്തഞ്ചോളം കിലോ വീതം ഭാരമുള്ള നാലു കാര്‍ട്ടണ്‍ എടുക്കാന്‍ ഒരു ഇന്ത്യാക്കാരന് പറ്റില്ല??


‘നെവര്‍ മൈന്റ് ഇത് ഞാന്‍ ഒറ്റക്ക് ഹാന്റില്‍ ചെയ്യും!!’ ഞാന്‍ എന്നെയും ചേട്ടനേയും ഒരുമിച്ച് സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.


അങ്ങിനെ കിലുക്കം സിനിമയില്‍ തിലകന്‍ വട്ടക എടുത്തുകൊണ്ട് വരുന്ന റോളില്‍ പെട്ടിയുമെടുത്തോണ്ട് നടന്ന എന്റെ, ‘ലിഫ്റ്റ് എവിടേ?‘എന്ന കൊരക്കില്‍ നിന്നും ഞെങ്ങി ഞെരുങ്ങി പുറത്തുവന്ന ചോദ്യത്തിന് മറുപടിയായി ആള്‍ പറഞ്ഞു.

‘ഈ ഭാഗത്തെ ബില്‍ഡിങ്ങുകളൊക്കെ പഴയ റ്റു സ്റ്റോറീകളല്ലേ... ഒന്നിലും ലിഫ്റ്റില്ല!!’

അതുകേട്ടപ്പോള്‍, എന്റെ തണ്ടലില്‍ നിന്നും സ്പൈനല്‍ കോഡ് വഴി തലച്ചോറ് ലക്ഷ്യമാക്കി മുകളിലേക്ക് കീയാം എന്ന ശബ്ദത്തില്‍ എന്തോ പോയപോലെ തോന്നി! (ഏയ്, അതല്ല!)

‘ഒരു തലോണ എടുത്ത് പൊക്കാന്‍ പറ്റാത്ത ടൈപ്പ് തണ്ടലും ഇരുപത്തഞ്ച് കിലോന്റെ നാല് പെട്ടിയും കൊണ്ട് പാതിരാത്രി മനുഷ്യന്റെ തണ്ടലൊടിക്കാന്‍ വന്നേക്കാണല്ലേ??’ എന്ന് മനസ്സില്‍ പറഞ്ഞ്, ഒന്നും മിണ്ടാതെ പെട്ടിയും താങ്ങി സ്റ്റെയര്‍ കേയ്സ് കയറി.

രണ്ടാമത്തെ പെട്ടിക്ക് ഞാന്‍ സ്വെറ്ററു ഊരി. മൂന്നാമത്തെ പെട്ടിക്ക് ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ട് പുറത്തായി. നാലാമത്തെ പെട്ടിക്ക് എന്റെ വായില്‍ നിന്ന് നുരയും പതയും വന്നില്ല എന്നേ ഉള്ളൂ.

നാലാമത്തെ പെട്ടി ഇറക്കി, തൈലപൊതി കൈപ്പറ്റുമ്പോള്‍ ചേട്ടന്‍; ‘ആദ്യമായി വീട്ടില്‍ വന്നതല്ലേ... ഒരു ചായയെങ്കിലും കുടിക്കാതെ എങ്ങിനെയാ?‘ എന്ന ചോദ്യത്തിന് മറുപടിയായി, “ചായ വേണ്ട, ചേട്ടന്‍ തണ്ടല്‍ വേദനക്ക് പോയ ആശുപത്രിയുടെ ഡീറ്റെയ്സ് ഒന്ന് തരാമോ?” എന്നാണ് ചോദിക്കാന്‍ വന്നതെങ്കിലും ‘ഒന്നും വേണ്ട എന്റെ ചേട്ടോ...‘ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകമാത്രമേ ചെയ്തുള്ളൂ.

രാത്രി പത്തുമണി നേരത്ത് ജെല്‍ തേച്ച് ഒതുക്കി ചീകിയ തലമുടിയും പൌഡറിട്ട് ഫിനിഷിങ്ങ് വരുത്തിയ മുഖവും സ്വെറ്ററും തൊപ്പിയും വച്ച് ഫുള്‍ മേയ്ക്കപ്പില്‍ പോയ ഞാന്‍ ലാത്തിച്ചാര്‍ജ്ജീന്ന് ഓടി രക്ഷപ്പെട്ട് വരുന്ന ആളെപ്പോലെ വരുന്നത് കണ്ട് സ്വര്‍ണ്ണകുമാരി അത്ഭുതത്തോടെ ചോദിച്ച രണ്ട് ‘എന്തുപറ്റി? കള്‍ക്ക് മറുപടിയായി ഇങ്ങിനെ മാത്രം പറഞ്ഞു.

“അല്ലാ.. മഴ ശുഭലക്ഷണമാണെന്ന് ഏത് പിശാശാ പറഞ്ഞേ???”

ഒരു ചക്കക്കേക്കിന്റെ ഓർമ്മക്ക്!

എല്ലാ തവണയും സിൽക്കിന്റെ പ്രസവത്തോടനുബന്ധിച്ച് വീട്ടിൽ ചില അറ്റകുറ്റ വികസന പ്രവർത്തനങ്ങൾ നടത്താറുണ്ട്.

കളം സിമന്റിട്ടതും, വിറകുപുര അൾട്രാ എക്വിപ്ഡ് കിച്ചനാക്കിയതും തൊഴുത്തിനോട് ചേർന്ന് എരുമക്കുട്ടിക്ക് കിഡ്സ് റൂം പണിതതും, കുളിമുറി-ടോയ്ലറ്റ് സമുച്ചയങ്ങൾക്ക് മുകളിൽ ടാങ്ക് പണിത്, ഭക്തർ ബക്കറ്റിൽ വെള്ളം കൊണ്ടുപോകൽ ഒഴിവാക്കി പൈപ്പ് വഴി സ്പോട്ടിലെത്തിക്കുന്ന സാങ്കേതിക വിദ്യ ഇൻസ്റ്റാൾ ചെയ്തതുമടക്കം പലതും ഈ എരുമശ്രീ പദ്ധതി വഴിയായിരുന്നു.

ഇതിൽ ഏറ്റവും അത്യാവശ്യമായിരുന്നത്, ടോയലറ്റ് ഇറിഗേഷനായിരുന്നു. കാരണം, അതുകൊണ്ടായിരുന്നു ബാക്കിയുള്ളോന് ഏറ്റവും ത്വയിരക്കേട്. സ്വന്തം ആവശ്യത്തിന് ഒരു ബക്കറ്റ് വെള്ളം പൊക്കിക്കൊണ്ടുപോകാനുള്ള ഏപ്പ എനിക്കില്ലായിരുന്നെന്നോ അതിനുപോലും വയ്യാത്തൊരു കുഴിമടിയായിരുന്നു ഞാനെന്നോ ധരിക്കരുത്. ആവശ്യം നമ്മുടെയാണെങ്കിൽ ഒന്നല്ല ഒമ്പത് ബക്കറ്റും വിഷയമല്ല.

പക്ഷെ, ശാന്തി ആശുപത്രിയിൽ ഭാസ്കരൻ ഡോക്ടറെ കാണാൻ വരുന്ന ഓൾഡ് ഏജ് എടത്താടന്മാർ മുഴുവൻ, “ഇനി തിരിച്ച് ആളൂർ എത്തേണ്ടതല്ലേ? നമ്മുടെ രാമന്റോടെ പോയി ഒന്ന് ഫ്രഷ് ആയി പോകാം!“ എന്ന് പറഞ്ഞ് റോഡ് ക്രോസ് ചെയ്ത് നമ്മുടെ വീട്ടിലേക്ക് വരികയും, അച്ഛൻ അവരോടുള്ള ആദരസൂചകമായി എന്നോട്, “ഡാ.. അമ്മാന് വയ്യാത്തതാ.. ഒരു ബക്കറ്റ് വെള്ളം അങ്ങട് കൊണ്ടു വച്ച് കൊടുത്തേ...” എന്നും പറഞ്ഞിരുന്നു.

‘സോറി ഗഡി! അയാം നോട്ട് ഇന്ററസ്റ്റഡ്. വൈ ഡോണ്ട്യു ട്രൈ യുവർസെൽഫ്? ’ എന്നൊക്കെ പറയാൻ ഇന്നത്തെ കാലമല്ല. അതൊക്കെ മനസ്സിൽ ആലോചിച്ചാൽ വരെ കവളം പട്ടക്ക് പണിയാവുന്ന കാലമാണ്.

പിന്നെ.. പിന്നെ, പ്രായമായവർ വീടിന്റെ ഗേയ്റ്റ് തുറന്ന് വരുന്നത് കാണുമ്പോഴേ എനിക്ക് ടെൻഷനാണ്. എന്തായിരിക്കും ആൾടെ മനസ്സിലിരിപ്പ് എന്നറിയാൻ പറ്റില്ലല്ലോ! എന്തായാലും കൈക്ക് തീരെ വയ്യാത്തവരൊന്നും ഒരിക്കലും ഫ്രഷാവാൻ വന്നില്ല. ഭാഗ്യം!!

ഹവ്വെവർ, ഇങ്ങിനെ ഓരോ തവണയും എരുമക്ക് വിശേഷം ആവുമ്പോഴേ അമ്മ; എരുമയുടെ ‘കുടി‘ വാങ്ങാനുള്ള കാശ് കഴിച്ച് ബാക്കിവരുന്നത് മൊത്തം കണക്കാക്കി, പദ്ധതി തീരുമാനിക്കുകയും അത്രയും തുക റോസ് ഫൈനാൻസിൽ നിന്ന് ലോണെടുക്കുകയും ചെയ്യുന്നതുകൊണ്ട്, പാലിന്റെ കാശ് എനിക്ക് വെലവീര്യം ചെയ്യാൻ പൊതുവേ കിട്ടാറില്ല.

ഒരു ക്രിസ്തുമസ് കാലം. അന്ന് ഞങ്ങൾ പാലു കൊടുക്കുന്നത് മലപ്പാൻ ജോസേട്ടന്റെ സ്ലീൻ ബേക്കറിയിലാണ്. ക്രിസ്മസിന് ലോകത്തെ എല്ലാ ബേക്കറികളേം പോലെ, സ്ലീൻ ബേക്കറിയും പൂക്കേക്കുകൾ കൊണ്ടും പ്ലം കേക്കുകൾകൊണ്ടും നിറഞ്ഞ് കവിയും. അലമാരയിലും പുറത്തും അകത്തെ ടേബിളികളിലും നിറയെ കേക്കുകൾ!

ട്രേയ്സ് പേപ്പറ് കൊണ്ട് പൊതിഞ്ഞ കേക്കിന്റെ പീസ്, ടീ പാർട്ടികൾക്ക് പോകുമ്പോൾ വല്ലകാലത്തും കഴിച്ചിട്ടുണ്ടെന്നല്ലാതെ, മതിയാവും വരെയൊന്നും ഒരിക്കലും കേക്ക് തിന്നിട്ടില്ലാത്തതുകൊണ്ട് പ്ലം കേക്കുകളും ഐസ് കേക്കുകളൂം കണ്ണ് നിറച്ചും കാണുകയും അതിന്റെ ആ ഒരു സൌരഭ്യം ശ്വസിക്കുകയും ചെയ്യുന്നത് തന്നെ ഒരു രസമാണ്.

ക്രീസ്മസിന്റെ തലേന്റെ തലേന്ന് പാല് കൊണ്ടു ചെന്നപ്പോൾ ജോസേട്ടൻ ബേക്കറിയിൽ കൊടകര അന്നുവരെ കാണാത്ത ഒരു പുതിയ കേയ്ക്കിരിക്കുന്നു. പഴുത്ത വരിക്ക ചക്ക മുറിച്ചു വച്ചപോലെ ഒരു ഐറ്റം! നല്ല പച്ചക്കളറുള്ള ചക്കമടലിന്റെ പുറത്തെ മുള്ളും അകത്ത് ചൊളയും കുരുവും കൂഞ്ഞയും എന്തിന് ചക്കമൊളഞ്ഞീൻ വരെയുണ്ട്.

ഇരിങ്ങാലക്കുട സൈഡിലേക്ക് അന്ന് നടന്ന് പോയവരെല്ലാം ജോസേട്ടന്റെ ചക്ക കേക്ക് നോക്കിനിന്നിരിക്കണം. ഞാനും രണ്ട് നേരം കൂടി ഒരു ഒരുമണിക്കൂറോളം അതിന്റെ ഭംഗി കണ്ടു നിന്നു.

കേക്ക്മൊത്തം കഴിക്കാനുള്ള കൊതിയേക്കാൾ എനിക്കുണ്ടായത് ആ കേയ്ക്കിലെ ചക്കക്കുരുവിന്റെ ടേയ്സ്റ്റ് എന്താവും എന്നറിയാനുള്ള കൌതുകമായിരുന്നു.

‘ജോസേട്ടന്റെ ബേക്കറിയിൽ ആൾ ഗൾഫിലെ ബേക്കറിയിൽ നിന്നപ്പോൾ പഠിച്ച ചക്കയുടെ ഡിസൈനിൽ ഒരു സൂപ്പർ കേക്കുണ്ടാക്കി വച്ചിട്ടുണ്ട്! ഉഗ്രൻ കേക്കാണ്. നമ്മക്ക് അത് വാങ്ങിയാലോ?’

ഞാൻ അമ്മയോട് ചെന്ന് ഒരു കാച്ച് കാച്ചി.

“ങാ... ബേക്കറിക്കാർ അങ്ങിനെ ആൾക്കാരെ പറ്റിക്കാൻ പലതും ഉണ്ടാക്കി വക്കും. അതൊക്കെ കാശിന് ബുദ്ധിമുട്ടില്ലാത്തവർക്കുള്ളതാ. അതുമല്ല, ഓരോരോത്തർ ചീഞ്ഞ മുട്ടയും വരെ ഇട്ട് കേക്ക് ഉണ്ടാക്കുംന്നാ പറയണത്. നിനക്കിപ്പോൾ അത് തിന്നാത്ത കേടാ!“

യാതോരുവിധ കോമ്പ്രമൈസിനും ചാൻസില്ലാത്ത സ്റ്റേറ്റ്മെന്റ്.

ഞാൻ അക്കാലത്ത് മദ്രാസിലേക്ക് പുറപ്പെട്ടുപോയി അവിടെ ഹോട്ടലിൽ സപ്ലൈയറായി ജോലി ചെയ്യാൻ ഭയങ്കര റ്റെന്റൻസിയായി നിൽക്കുന്ന കാലമാണ്.

“ഓഹോ...എന്നാ.. നാളെമുതൽ പാല് കൊണ്ടുകൊടുക്കാനും എരുമേ തീറ്റാനുമുള്ള ആളെ വേറെ നോക്കിക്കോ... എങ്ങോട്ടെങ്കിലും പോകാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേ! ങും..അയ്യപ്പന്റെ അടുത്തോ പുലികളി!“

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും ഏഴാം ക്ലാസിൽ പഠിക്കുമ്പോഴും രണ്ടുതവണ ആൾ‌റെഡി പുറപ്പെട്ടുപോയിട്ടുള്ളതുകൊണ്ട്, അതിൽ അമ്മ ഒന്ന് പതറി, പെട്ടെന്ന് ഡീസന്റായി വളരെ സൌ‌മ്യമായി എന്നോട് പറഞ്ഞു.

“പാലിന്റെ കാശ് ഡൈനിങ്ങ് ടേബിൾ വാങ്ങിയ വകയിൽ ഫൈനാൻസിൽ അടക്കേണ്ടതല്ലേ ഡാ? പിന്നെ അച്ഛന്റെ കയ്യീന്ന് കാശ് കിട്ടിയിട്ട് ഈ ജന്മം നീ കേക്ക് വാങ്ങുമെന്ന പ്രതീക്ഷയും വേണ്ട. ആരെങ്കിലും എരുമ നെയ്യ് വാങ്ങാൻ വരുവാണെങ്കിൽ, നീ വാങ്ങിച്ചോ. നെയ്യു വേണംന്ന് കാദറിനോട് ആരോ പറഞ്ഞൂന്ന് കേട്ടു! ‘

അതിൽ ഞാൻ തണുത്തു. “അപ്പോഴേക്കും കേക്ക് വേറെ ആണുങ്ങൾ വേടിച്ചോണ്ടു പോകുമോ?“ എന്നൊരു സംശയം ഇല്ലാതിരുന്നില്ല എങ്കിലും, ശുഭാപ്തിവിശ്വാസം തോൽക്കുമെന്ന പേടിയേക്കാൾ കൂടിയവരേ ഇന്ന് വരെ വിജയിച്ചിട്ടുള്ളൂ. ബി പോസറ്റീവ്!

പിറ്റേ ദിവസം രാവിലെ ഒരപരിചിതൻ എന്റെ വീടിന്റെ മുൻപിൽ വന്ന് ‘അതേയ്.. ഇവിടെ എരുമ നെയ് ഉണ്ടോ?’ എന്ന് ചോദിക്കുന്നത് എന്റെ ഭാവനയിൽ തെളിഞ്ഞു.

പാലിന് മോരിനും പുറമേയുണ്ടായിരുന്ന ഞങ്ങളുടെ മറ്റൊരു ബിസിനസ്സായിരുന്നു, എരുമ നെയ് കച്ചവടം. ഞങ്ങളുടെ ഏരിയയിൽ പൊതുവേ വാതരോഗികൾ അധികം ഇല്ലാത്തതുകൊണ്ട് എരുമ നെയ്യിന് അങ്ങിനെ റെഗുലറായി കസ്റ്റമേഴ്സുണ്ടാവാറില്ല. വല്ലപ്പോഴുമൊരിക്കൽ, പൊട്ടിത്തെറിച്ച് ആരെങ്കിലും വന്നാലായി.(ഇവിടെ കൊടകരപുരാണം ബുക്ക് ചിലവാവുന്ന അതേ സെറ്റപ്പ്!).

എങ്കിലും ആ ഏരിയയിൽ എരുമ നെയ് കിട്ടുന്ന വേറെ ഔട്ട്‌ലെറ്റ്സ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട്, ആവശ്യക്കാർ വന്നാൽ എങ്ങിനെയെങ്കിലും അന്വേഷിച്ചുപിടിച്ച് നമ്മുടെ വീട്ടിലേക്ക് തന്നെ വന്നിരുന്നു.

നാഴി നെയ്യിന് അന്ന് 25 രൂപയാണ് വില. ചക്കക്കേക്കിന് ഏറെക്കുറെ അത്രയോക്കെ ഉള്ളു വില. പക്ഷെ, പാമ്പുകടിക്കാനായിട്ട് കസ്റ്റമർ വരണം!

പിറ്റേന്ന് രാവിലെ പാലും കൊണ്ട് ജോസേട്ടന്റെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് പേടിച്ച് പേടിച്ചാ നോക്കിയത്. പക്ഷെ, ഒന്നും സംഭവിച്ചിട്ടില്ല. കേക്ക് അവിടെ തന്നെയിരിപ്പുണ്ട്.

പക്ഷെ, രാവിലെ മുതൽ ഞാൻ ദിപ്പ വരും ദിപ്പ വരും എന്ന് പ്രതീക്ഷിച്ച് ടയേഡായതാല്ലാതെ എരുമ നെയ്യ് വാങ്ങാൻ ഒരു പട്ടിക്കുറുക്കനും ആ വഴി വന്നില്ല. ക്രിസ്മസിന്റെ തലേദിവസമാണ്. പിറ്റേ ദിവസം ബേക്കറി മുടക്കവുമാണ്. എന്റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മണം വന്നു.

ക്രിസ്മസിന്റെ പിറ്റേന്ന് ഞാൻ രാവിലെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് ഒട്ടും പ്രതീക്ഷയില്ലാതെയാണ് നോക്കിയത്.

പക്ഷെ, എല്ലാ കേക്കുകളും വിറ്റു തീർന്നെങ്കിലും നമ്മുടെ ചക്കമുറി അവിടെ തന്നെ ഇരിക്കുന്നു! പ്രതീക്ഷ വീണ്ടും ഫുൾസ്വിങ്ങിൽ തിരിച്ചുവന്നു.

അങ്ങിനെ ക്രിസ്മസ് കഴിഞ്ഞ് ഒരാഴ്കയോളം ആ കേക്ക് ചില്ലലമാരിയിൽ കറങ്ങി നടന്നു. വെയിലുകൊണ്ട് പതിയെ പതിയ ചക്കയുടെ പച്ച കളർ ഡിമ്മായി ഡിമ്മായി വന്നു. ചക്കക്കുരു രണ്ടെണ്ണം താഴേക്ക് അടർന്നുവീണു. ഏറെക്കുറെ ഞാൻ കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് ഇങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചു.

“മോനേ... ഇവിടെ എരുമ നെയ്യ് കിട്ടുമോ?”

ഞാൻ പറഞ്ഞു. “ശ്ശോ!! പിന്നില്ലേ?? അതല്ലേ ഉള്ളൂ!! ഞാൻ ചേട്ടനേം കാത്ത് ഒരാഴ്ചയായി വെയ്റ്റ് ചെയ്യുകയാണ്. എന്നിട്ട് ഇവിടെ നെയ്യ് ഇല്ലേന്നോ? ഒരു പിച്ച് വച്ച് തരും!!“

അടുക്കളയിലെ ഒരു ഭരണിയിലാണ് നെയ്യ് ഇട്ട് വക്കുക. അളവ് ഡവറ കൊണ്ട് നെയ്യ് ഇത്തിരി കുറഞ്ഞുപോയാലും കൂടരുത് എന്നാണ് പോളിസി.

അന്ന് ഇരുപത്തഞ്ച് രൂപയും കൊണ്ടു ഞാൻ ജോസേട്ടന്റെ ബേക്കറിയിലേക്ക് പോയത് പാലുകൊടുക്കാൻ പോണ മുഖഭാവത്തിലായിരുന്നില്ല, മുഖത്തിനൊരു അധികാര ഭാ‍വമായിരുന്നു.

ബേക്കറിയുടെ മുൻപിലെത്തിയതും ഭാവത്തിന് പൊടുന്നനെ മാറ്റം വന്നു. ഒരാഴ്ചയായി കൊടകരക്കാർക്കും ആർക്കും വേണ്ടാതിരുന്ന ആ ചക്കക്കേക്ക് അവിടെ കാണാനില്ല. ദൈവമേ... കൊണ്ടുപോയോ?

ഒരാഴ്ചയായി ചിലവാ‍കാതെ, ആർക്കും വേണ്ടാതെ ഇരിക്കുന്ന കേയ്ക്കുരുപ്പിടികൾ, ചായ കുടിക്കാൻ വരുന്നവർക്ക് മുറിച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് നിലവിലുണ്ട്. മുന്തിരിക്കച്ചവടക്കാർ കൊഴിഞ്ഞുവീഴുന്ന മുന്തിരി ജ്യൂസടിച്ച് കൊടുക്കുന്ന പോലെ! അങ്ങിനെ വല്ലതും സംഭവിച്ചോ?

അതെ അത് തന്നെയായിരുന്നു സംഭവിച്ചത്. അവിടെ ചായ അടിക്കുന്ന ചേട്ടൻ ഫ്രീസറിന്റെ മുകളിലിർക്കുന്ന കേക്കിന്റെ പലക കാണിച്ചുകൊണ്ട് കാര്യം സ്ഥിരീകരിച്ചു.

‘ആ കേക്കിന്റെ ഒരു പീസെങ്കിലും എനിക്ക് കിട്ടുമോ?’ എന്ന് ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.

സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു.

Thursday, July 31, 2014

കുണ്ഡലിനി

വള്ളിവട്ടം കോന്നി മകൻ സുബ്രേട്ടന്റെ കുണ്ഡലിനി ഉണരുന്നത് ബാലേട്ടന്റെ പറമ്പിന് താഴെയുള്ള കൈതോട്ടില്‍ കയ്യും കാലും തേച്ച് കഴുകുന്ന ടൈമിലാണ്. ഒരു ദിവസം ഉച്ചക്ക്!

യൂണിങ്കാരന്‍ സുബ്രേട്ടന്‍ ആളൊരു സാധുവായിരുന്നെങ്കിലും, ആളുടെ തിക്ക് മീശയും 3310 കൃതാവും, ചക്ക വച്ച സൈക്കിള്‍ സീറ്റ് പോലെ വസൂരിക്കലയുള്ള കവിളും, കണ്ണിന്റെ സൈഡില്‍ കിടന്നിരുന്ന പാലുണ്ണിയുമൊക്കെ ചേര്‍ന്ന മുഖവും പെരുവയറും ആളെ, നാട്ടിലെ കുട്ടികളുടെ നൈറ്റ്മെയറാക്കി മാറ്റി.

വല്യ പ്രതീക്ഷകളൊന്നും തരാതെ വളരുന്ന പിള്ളേരുകളുടെ ഹ്യൂജ് കളക്ഷന്‍ ഉണ്ടായിരുന്ന ഏരിയയിലെ പാരന്‍സ്, അങ്ങിനെയെങ്കിലുമൊന്ന് നേരാനേരത്തിന് കുളിക്കുകയും നാലക്ഷരം പഠിക്കുകയും ചെയ്യുമെങ്കില്‍ ചെയ്തോട്ടേ എന്ന് കരുതിയാവണം വായില്‍ വിരലിട്ടാല്‍ കടിക്കാത്ത പാവം സുബ്രേട്ടനെ പറ്റി പല ഗോസിപ്പികളുമിറക്കിയിരുന്നത്.

“പറഞ്ഞത് കേള്‍ക്കാതെ നടക്കുന്ന തലേമ്മ തലതെറിച്ച ക്ടാങ്ങളെ വള്ളിവട്ടം സുബ്രന്‍ പിടിച്ച് വീട്ടില്‍ കൊണ്ടുപോയി തലകീഴായി കൊളുത്തിയിട്ട് അകം തുടയില്‍ ചട്ടകം പഴുപ്പിച്ച് വക്കും. എന്നിട്ട്, കണ്ണ് ചൂഴ്ന്നെടുത്ത് ധര്‍മ്മത്തിനായി തമിഴന്‍ ലോറിയില്‍ കേറ്റി വിടും!’ എന്നൊക്കെയുള്ള ഫേയ്ക്ക് സ്റ്റേറ്റ്മെന്‍സിന്റെ ഇമ്പാക്റ്റില്‍ “വള്ളിവട്ടം സുബ്രന്‍” എന്ന് കേട്ടാല്‍ ഒരുമാതിരിപ്പെട്ട കുട്ടികളുടെയെല്ലാം മനസമാധാനം പോയി, പ്രഷറിന്റെ ഗുളിക കഴിച്ചപോലെ ഒരു ഉന്മേഷക്കുറവ് വരുമെന്ന് മാത്രമല്ല, ചില രാത്രിയില്‍ തലയോട്ടി മകുടം പിടിപ്പിച്ച കാലസ്ഥി ദണ്ഡും, ഭദ്രകാളി പെന്റന്റുള്ള നീട്ടു മാലയുമായുമായി ഹോമകുണ്ഢത്തിന് ചുറ്റും ഡപ്പാങ്കുത്തടിക്കുന്ന വള്ളിവട്ടം സുബ്രേട്ടനെ സ്വപ്നം കണ്ട് പേടിച്ചലറിയുണരുകയും വരെ ചെയ്തിരുന്നു!

ചെറിയ പിള്ളേരാണെങ്കിലും നമ്മളെ വെറുതെ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഒരു രസമുള്ള ഏര്‍പ്പാടല്ലേന്ന് കരുതി സുബ്രേട്ടന്‍ ഇമേജിന്റെ ടെമ്പര്‍ കാത്തുസൂക്ഷിക്കാന്‍ കുട്ടികളെ തരത്തില്‍ കിട്ടുമ്പോഴൊക്കെ വെറുതെ കണ്ണുരുട്ടിയും മുറുക്കി ചുവപ്പിച്ച നാക്ക് കടിച്ചും കാണിച്ചു.

അങ്ങിനെ സുബ്രേട്ടന്‍ കരയില്‍ കാര്‍ഗോ കയറ്റിറക്കും ലേഷ്യര്‍ ടൈമില്‍ പിള്ളാരെ പേടിപ്പിക്കലുമായി മേട്ട ചമഞ്ഞ് നടക്കുന്ന കാലഘട്ടത്താണ്, പടിഞ്ഞാട്ടുമുറിയിലുള്ള ബാലേട്ടന്റെ മകള്‍; ശാന്തേച്ചി-ഉത്തമേട്ടന്‍ ദമ്പതിമാരുടെ മധുവിധുവിന്റെ ആദ്യ ‘ബൈ പ്രോഡക്റ്റ്‘, മണിക്കുട്ടന്‍ അഥവാ കുട്ടമണി അച്ഛന്‍ വീടായ നൂലുവള്ളിയില്‍ നിന്ന് അമ്മവീടായ കൊടകരയിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫറായി വരുന്നത്.

കുട്ടമണിയെപ്പറ്റി പറഞ്ഞാല്‍.. അണ്ണാമലയില്‍ രജനീകാന്തിനെക്കുറിച്ച്, അമ്മ മനോരമക്കുള്ള അതേ അഭിപ്രായമായിരുന്നു, ശാന്തേച്ചിക്ക്.

“എതുക്കെടാ പത്ത് പിള്ളെങ്കള്‍? ഇന്തമാതിരി ഒന്ന് പോതുമെഡാ!“ എന്ന ലൈന്‍.

മുട്ടുകുത്തിനടക്കുന്ന പ്രായത്തില്‍ 501 ബാര്‍ സോപ്പ് ഒന്നര കഷണത്തോളം തിന്ന് (മൈസൂര്‍ പാക്കാന്ന് തെറ്റിദ്ധരിച്ചു), രണ്ടുദിവസം, ഒന്നിനുപോകുമ്പോള്‍ ഒന്ന് പോകുന്നതിലും ഫ്ലോയില്‍ രണ്ടിന് പോകുമ്പോള്‍ രണ്ട് പോയി, ശാന്തിയില്‍ കിടന്ന് ഗ്ലൂക്കോസ് കയറ്റി വന്നിട്ട് കൃത്യം നാലാം പക്കം സൂപ്പര്‍ വൈറ്റ് കുടിച്ച് വീണ്ടും സെയിം ‘സെറ്റപ്പില്‍‘ ചെന്നപ്പോള്‍, ഭാസ്കരന്‍ ഡോക്ടറെ പോലും ഞെട്ടിച്ച പ്രതിഭ.

കഷായം കുടിക്കാന്‍ മടിയില്ലാത്ത, കൊടും കൈപുള്ള ഗുളികകള്‍ പെരുഞ്ചീരകം തിന്നുമ്പോലെ ചവച്ചരച്ച് കഴിക്കുന്ന കുട്ടമണിയുടെ നേര്‍ മാമന്‍, മോഹനേട്ടന്റെ വാക്കുകളില്‍ പറഞ്ഞാല്‍,

‘ശാന്തേരെ ക്ടാവ് വീട്ടീ‍ വന്നേപ്പിന്നെ.. അരണ, തേരട്ട, പല്ലി, പഴുതാരയൊന്നും ഞങ്ങളുടെ വീട്ടിന്റെ ഏഴയലക്കത്ത് വരില്ല!.. ആ പിശാശ് അതുങ്ങളേം ഓടിച്ച് പിടിച്ച് തിന്നാന്‍ ചെല്ലുകയല്ലേ!!‘

വീട്ടില്‍ വരുന്നവരെ തുപ്പുകയും കല്ലെടുത്തെറിയുകയും തലമുടിയില്‍ പിടിച്ച് വലിക്കുകയും ഹോബിയായി തിരഞ്ഞെടുത്ത കുട്ടമണി എത്ര തല്ലിയാലും കരയുകയുമില്ല, എന്നാ പറഞ്ഞാലൊട്ട് അനുസരിക്കേമില്ല. ആര്‍ക്കും വാരിയെടുത്ത് ഉമ്മ വക്കാന്‍ തോന്നുന്ന ഓമനത്വം തുടിക്കുന്ന പെരുമാറ്റം!

ആയിടക്കാണ് കൊടകര തോടിന്റെ ഇരുവശവും കരിങ്കല്ല് കൊണ്ട് കെട്ടാന്‍ ഉത്തരവാകുന്നത്. അവിടെ കരിങ്കല്ല് ലോറിയുടെ ഹുക്ക് തുറക്കാനുള്ള ചുറ്റിക കൊണ്ടുവക്കാനായി ബാലേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ആസമയത്ത് ഒരു ക്രോസ് കണ്ട്രി നടക്കുകയാണ്.

പട്ടവടിയുമായി ‘ഇന്ന് കൊല്ലുഡാ നിന്നെ ഞാന്‍... “ എന്ന് പറഞ്ഞ് ബാലേട്ടന്‍ വരുന്നത് കണ്ട്, "ആരോട്? എന്തിന്?" എന്നതൊന്നും വ്യക്തമാവാതെ പകച്ചുനിന്ന സുബ്രേട്ടനെ കണ്ടപ്പോള്‍ ബാലേട്ടന്‍ ഓട്ടം നിര്‍ത്തി പറഞ്ഞു.

“തോറ്റുഡാ സുബ്രാ. ഈ രോമം ക്ടാവിനെ കൊണ്ട് മനുഷ്യന്‍ വലഞ്ഞു. ഉണ്ടാവാന്‍ പോകുന്നത് ഈ വകുന്തയാണെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ സത്യമായിട്ടും ശാന്തേനെ കൊണ്ട് ഗര്‍ഭം അലസിപ്പിച്ചേനേ.. ഹോ! ഇങ്ങിനെയുമുണ്ടോ ജന്മങ്ങള്‍‍?!! ”

കുട്ടമണിയുടെ ഹിസ്റ്ററി അറിയാത്ത സുബ്രേട്ടന്‍, ബാലേട്ടന്റെ സെന്റിമെന്റ്സ് കേട്ട പാടെ, പല്ലിറുമ്മി ചുറ്റും ഒന്ന് നോക്കി നാളികേരം പൊതിക്കാന്‍ കുത്തി നിറുത്തിയ പൊതിക്കോല്‍ വലിച്ചൂരിയെടുത്ത് “ആട്ടും കാട്ടം പോലെയിരിക്കുന്ന നിനക്കിത്ര വെളച്ചിലോ?? ഈ വള്ളിവട്ടം സുബ്രന്‍ നിന്ന് പിടിച്ചുകൊണ്ട് പോയിട്ടുള്ള കേസേ ഉള്ളൂ!!“ എന്നൊക്കെ പറഞ്ഞ് കുട്ടമണിയെ ഒന്ന് പേടിപ്പിച്ചു.

സംഗതി വള്ളിവട്ടം പിള്ളേരെ പിടുത്തക്കാരനാണെന്നത് കുട്ടമണിക്കും അറിയാവുന്നതിനാല്‍ ആ നമ്പറില്‍ കുട്ടമണി ഒന്ന് പതറി. തുടര്‍ന്ന് വളരെ ശാന്തനായി വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ട സുബ്രേട്ടന്‍, ഒന്നും കൂടെ ഉച്ചത്തില്‍ പറഞ്ഞു.

“ഇനി ഒരു മാസം ഞാനിവിടെയുണ്ടാവും. അതിനിടക്ക് ഇവനെ ശരിയാക്കാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടേ. ഇനി ഇവന്‍ വേഷം കെട്ട് വല്ലതുമെടുത്താല്‍ എന്നോട് പറഞ്ഞാല്‍ മതി. ഇവന്റെ കണ്ണു ഞാന്‍ കുത്തിപ്പൊട്ടിക്കും!!“

കുട്ടമണിയെ അത്രക്കും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ടായിരുന്നു എന്ന് സുബ്രേട്ടന് പിറ്റേന്ന് തന്നെ മനസ്സിലായി.

പിറ്റേ ദിവസം ഉച്ചക്ക് ഊണ് കഴിക്കാന്‍ പോകാന്‍ കൈത്തോട്ടില്‍ കുനിഞ്ഞ് നിന്ന് കയ്യും കാലും തേച്ചുകഴുകുയായിരുന്നു, വള്ളിവട്ടം.

പെട്ടെന്ന് ബോഡിയുടെ മോസ്റ്റ് പവര്‍ഫുള്‍ കുണ്ടലിനിയിരിക്കുന്ന സ്ഥാനത്ത് എന്തോ തറച്ച് കയറിയ പോലെയൊരു കൊടും വേദന തോന്നി ചാടി നിവര്‍ന്നപ്പോള്‍ കാണുന്നത് പിറകില്‍ ഓടിമറയുന്ന കുട്ടമണിയേയാണ്. വേദനകൊണ്ട് പുളഞ്ഞ സുബ്രേട്ടന്‍ കൈ പിറകില്‍ താഴേക്ക് കൊണ്ടുപോയി തപ്പി നോക്കിയപ്പോള്‍ സൂചിപോലെയെന്തോ!!

വലിച്ചൂരിയെടുത്തപ്പോള്‍... “മുനയില്‍ ചോരനിറമുള്ള ഒരു തുരുമ്പിച്ച കോമ്പസ്!!“

കോമ്പസിനേം കുട്ടമണിയേം മാറി മാറി നോക്കി നില്‍ക്കുമ്പോള്‍ “കരിങ്കല്ലിറക്കാന്‍ വന്നാല്‍ കരിങ്കല്ലിറക്കി വീട്ടീപോവുക. നാട്ടിലെ പിള്ളാരെ നന്നാക്കാന്‍ നടന്നാല്‍ ഇങ്ങിനെയിരിക്കും!!” എന്നൊരു അശരീരി സുബ്രേട്ടന്‍ കേട്ടു.

പിന്നത്തെ സീനില്‍ കണ്ടത്ത്, ശാന്തി ആശുപത്രിയിലേക്ക് ഷോര്‍ട്ട് കട്ടായ പാടത്തുകൂടെ മഴക്കാലത്ത് ചാണക്കുഴിയില്‍ കൂടെ കോഴി നടന്നുപോണപോലെ നടന്ന് പോണ സുബ്രേട്ടനെയാണ്. അതെ, ഒരു പാട്ട വെളിച്ചെണ്ണ ഒറ്റക്കയ്യിൽ തലക്കുമീതെ പൊക്കി പിടിക്കുന്ന‍, ഒരു ലോഡ് സിമന്റ് ഒറ്റക്കിറക്കിയ, അതേ സുബ്രേട്ടന്‍!

ശാന്തിയില്‍ പോയി കുത്തുകിട്ടിയ ഏരിയ കാണിച്ച് കൊടുക്കലായിരുന്നത്രേ സുബ്രേട്ടനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്.

അവസാനം, 'ടെലിഫോണ്‍ മണി പോല്‍ ’ പാട്ടുസീനില്‍ മനീഷാ കൊയ്‌രാള നില്‍ക്കുമ്പോലെ ഭാസ്കരന്‍ ഡോക്ടരുടെ മുന്‍പില്‍ സംഭവം വിവരിച്ച് നിന്നപ്പോള്‍ ഡോക്ടര്‍ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞത്രേ.

“നിനക്ക് നല്ല ഭാഗ്യമുണ്ട് സുബ്രാ... കുത്തൊരു പോടിക്ക് മാറിയിരുന്നെങ്കില്‍, ബാർബിക്യൂ ഉണ്ടാക്കാൻ സ്റ്റിക്ക് ഫിൽ ചെയ്ത പോലെയായേനേ!!“

എന്തായാലും, അന്നത്തോടെ സുബ്രേട്ടന്‍ പിള്ളേരെ പേടിപ്പിക്കണ എടവാട് കംബ്ലീറ്റ് നിര്‍ത്തിയതായി പ്രഖ്യാപിച്ചു. ഇന്നത്തെ കുട്ടികള്‍ നാളത്തെ പൌരന്മാരാണെന്നും, ഭാരതത്തിന്റെ ഭരണയന്ത്രം തിരിക്കേണ്ട അവരെ പേടിപ്പിച്ച് അവരുടെ സെല്‍ഫ് കോണ്‍ഫിഡന്‍സ് നഷ്ടപ്പെടുത്തരുതെന്നും പ്രചരിപ്പിച്ചു.

ഹവ്വെര്‍വര്‍, ആ സംഭവത്തിന് ശേഷം മനുഷ്യശരീരത്തില്‍ മെയിന്‍ കുണ്ഡലിനി സ്ഥാനം വിവരിച്ച് കൊടുക്കാനുള്ള ആ ബുദ്ധിമുട്ടൊഴിവായി.

“വള്ളിവട്ടം സുബ്രേട്ടനെ കുട്ടമണി കോമ്പസിന് കുത്തിയ സ്പോട്ട്!’

#epkp

References:

കുണ്ഡലിനി
ടെലിഫോണ്‍ മണി പോല്‍
ആ പോസ്

Tuesday, July 15, 2014

ടീ വീ മാഹാത്മ്യം

നന്നാല് കൊല്ലം കൂടുമ്പോൾ വേൾഡ് കപ്പുകൾ വന്നു പോയി. എന്നാൽ കാലത്തിന്റെ മഞ്ഞ ലക്സിട്ട് എത്ര മോറിയാലും എന്റെ ഓർമ്മക്കിണ്ണത്തിൽ നിന്ന് പോകാത്ത ഒരേയൊരു ലോകകപ്പേ ഉള്ളു അതാണ് - ഇറ്റാലിയ '90! 

അമ്മാമ്മ പാപികളോടുകൂടെ സന്തോഷിക്കുന്നതിനായി നരകത്തിലേക്ക് പോകുന്നതു വരെ അമ്മ; മാസത്തിലൊരു ഞായറാഴ്ച ആനന്ദപുരത്ത് സ്ലീപ്പ് ഓവറിന് പോകുന്ന പരിപാടി ഉണ്ടായിരുന്നു.

ഇളംമഞ്ഞയും കറുപ്പും നിറത്തിലുള്ള പ്ലാസ്റ്റിക്ക് നൂലുകൊണ്ട് നെയ്ത ഒരു ആഢംബര ബാഗിൽ അച്ചപ്പവും കൊക്കുവടയും കൊണ്ട് ശനിയാഴ്ച നാലുമണീടെ ആനക്ക് പോയി, ഞായറാഴ്ച നാലുമണിയാവുമ്പോ അതേ ആഢംബരത്തിൽ ചക്ക വറുത്തതും കൊള്ളി ഉപ്പേരിയും കൂടം കൊണ്ടടിച്ചാലും പൊട്ടാത്ത അവലോസുണ്ടയുമായി സെയിം ആനയിൽ തിരിച്ച് വരും.

ഒരോ തവണയും അമ്മ വന്നിട്ട്, രാമായണം സീരിയൽ വിശേഷം പറയും. രാമന്റേം രാവണന്റേം പൂത്തിരി അമ്പുകൾ ആകാശത്ത് വച്ച് കൂട്ടി മുട്ടുന്നതും രാവണന്റെ പൂത്തിരി കെട്ട്, രാമനന്റെ അമ്പ് പതിച്ച് അലൂമിനീയം ചെരുവം തലയിൽ കമിഴ്ത്തി വച്ച് യുദ്ധം ചെയ്യുന്ന അസുരന്മാർ ഒന്നടങ്കം ചാകുന്നതുമെല്ലാം യുദ്ധത്തിന്റെ ആ ഒരു ടെമ്പോ ചോരാതെ വിവരിക്കും. അത് കേൾക്കുമ്പോൾ തന്നെ മനസ്സിലാവും, അമ്മാമ്മ മാത്രമല്ല, ഞായറാഴ്ച കാലത്തെ രാമാനന്ദസാറിന്റെ 'മംഗല് ഭവനും...' ആനന്ദപുരം സ്ലീപ്പോവറിന്റെ അമ്മയുടെ അട്രാക്ഷനാണെന്ന്.

വീട്ടിൽ ടീ.വി വാങ്ങണം എന്ന എന്റെ ആഗ്രഹത്തിന്റെ നാമ്പ് മുളച്ചത് അമ്മയെ രാമായണം കാണിക്കാൻ വേണ്ടി, അക്കാലത്തായിരുന്നു. പക്ഷെ, എന്ത് ചെയ്യാം നമുക്കതിന്റെ കൂറാട് ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് ആഗ്രഹം ഗൾഫിൽ ചില പാർക്കിൽ നിൽക്കുന്ന തെങ്ങുകൾ പോലെയായി. വളർന്നു, പക്ഷെ നാളികേരം പിടിച്ചില്ല! 

ഹവ്വെവർ, നമ്മൾ എരേക്കത്തെ മേനോന്റെ കാർപോർച്ചിൽ നിന്ന് വളരെ കംഫർട്ടബിളായി രാമായണവും, ചിത്രഗീതവും, ചിത്രഹാറും, തിരൈമലറും, ക്രിക്കറ്റും എന്ന് വേണ്ട പ്രധാനപ്പെട്ട ഒരു പ്രോഗ്രാമും മിസ്സാക്കാതെ കണ്ട് പോന്നു.

മഹാഭാരതം തുടങ്ങിയ കാലത്താണ് ടീ.വീ. വാങ്ങണം എന്ന ആഗ്രഹ് എക്ട്രാ റ്റൈമിലേക്ക് കടക്കുന്നത്.

അക്കാലത്ത് തൃശ്ശൂർ ലൈനിൽ കുറെ പേർ ചർക്കെ പർക്കെ ടീ വീ വാങ്ങി. ബസിൽ പോകുമ്പോൾ ഓരോരോ വീടിന്റെ മുകളിൽ പുതുതായി ആന്റിന പൊങ്ങുന്നത് മോഹത്തോടെ ശ്രദ്ധിക്കും. ബസ് കൊടകര പെട്രോൾ പമ്പിന്റെ മുന്നിലെ ഹമ്പ് ചാടുമ്പോൾ, എന്റെ വീടിന്റെ പാറക്കല്ല് പതിച്ച ഷോ വാൾ കം ചിമ്മിണിക്ക് സൈഡിൽ ഉയർന്ന് തെക്ക് വടക്കായി നിൽക്കുന്ന പുത്തൻ അലുമീനീയത്തിന്റെ തിളങ്ങുന്ന ആന്റിനയും ഒരു മീറ്റർ താഴെയായി വച്ച കറുത്ത കട്ടയും താഴോട്ട് പോരുന്ന കറുത്ത വള്ളിയും സങ്കല്പിക്കും. കാക്ക ഇരുന്ന് ഗ്രെയിൻസ് വരുമ്പോൾ, "ഒന്ന് പോ കാക്കേ...!" എന്നും പറഞ്ഞ് താഴെ കളത്തിൽ നിന്ന് കാക്കയെ ആട്ടുന്ന എന്നേയും കാണും!'

ഒരു ദിവസം ആകാശവാണിയിൽ ശ്രോതാക്കളുടെ കത്തുകളും അവക്കുള്ള മറുപടിയും കേട്ടിരിക്കുമ്പോൾ അമ്മ എന്നോട് പറഞ്ഞു: "നിനക്ക് അത്രക്കും ആഗ്രഹമാണെങ്കിൽ, ഒരു കാര്യം ചെയ്യാം. നമ്മുടെ എരുമക്കുട്ടിയ വിക്കുമ്പോൾ ആ കാശും കൂടെ കൂട്ടിയാൽ ഒരു രണ്ടായിരം ഉണ്ടാവും. അതുകൊണ്ട് നീയൊരു ബ്ലാക്ക് ഏന്റ് വൈറ്റ് ടീവീ വാങ്ങിക്കോ!!' 'ബ്ലാക്ക് & വൈറ്റ് എന്റെ പട്ടി വാങ്ങും... ഇല്ലെങ്കിൽ ഇല്യാന്നേ ഉള്ളൂ!' ഞാൻ അന്നേ അഭിമാനിയായിരുന്നു!

ആ സബ്ജക്റ്റിൽ പിന്നെ ഡിസ്കഷൻസ് ഒന്നും നടന്നില്ല. കുറെ കാലം. അതിനിടക്ക് ജ്യോതി ഇലട്രോണിക്സ് എന്നൊരു ടീവീക്കട വടക്കേത്തലയുടെ പലചരക്ക് കടയുടെ സൈഡിൽ വരുന്നത്. ഞാൻ എരുമക്ക് പരുത്തിക്കുരുവും പിണ്ണാക്കും വാങ്ങാൻ പോകുമ്പോൾ ഇടക്കിടെ അവിടെ കയറി ടീവിക്ക് വില ചോദിക്കും.വില കേട്ട് അച്ചുതാന്ദൻ സഖാവ് മുഖം പിടിക്കുന്ന പോലെ പിടിച്ച് ഇറങ്ങി പോരും. അങ്ങിനെയിരിക്കേയാണ്,ഇറ്റാലിയ '90 വരുന്നത്. എല്ലാവരും കളി കാണുന്ന വിശേഷങ്ങൾ പറയുമ്പോൾ ഇനി വീട്ടിൽ റ്റീ.വീ. വാങ്ങിയില്ലെങ്കിൽ ഞാൻ മരിച്ച് പോകും എന്ന സ്ഥിതിയെത്തി.

ഒരു ദിവസം ജ്യോതിയിൽ പോയി ഒരു ആവേശത്തിന് 12,500 രൂപയുള്ള BPL India - 21 Flat TV ഞാൻ സെലക്റ്റ് ചെയ്തു. സ്റ്റെബിലൈസറിനും ആന്റിനക്കുമായി ഒരു 1000 രൂപ കൂടെയാവും. കാര്യങ്ങളൊക്കെ സെറ്റപ്പ് ചെയ്ത്, ഞാൻ ജ്യോതിയുടെ ഓണർ ജയനോട് പറഞ്ഞു: "ഒരു ചെറിയ പ്രശ്നംണ്ട്, എന്റെ കയ്യിൽ ആകെ 2500 രൂപയേ കാശുള്ളൂ!" അവർ പറഞ്ഞു, "അത് സാരല്യ, ഇപ്പോൾ ഒരു സ്കീമുണ്ട്. ഏതെങ്കിലും 2 ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥന്മാർ ഗ്യാരണ്ടി നിന്നാൽ 10,000 രൂപ നിർത്തി തരാം. പതുക്കേ തന്ന് തീർത്താൽ മതി!"

"ഓക്കേ...ഡൺ!" എന്ന് പറഞ്ഞ് വീട്ടിലെത്തി ആലോചിച്ചപ്പോഴാ ഒരു നഗ്നസത്യം മനസ്സിലായത്. എന്റെ ബന്ധുക്കളിൽ ഒറ്റ പേട്ടക്ക് പോലും, ഒരു മ. കു. (മനുഷ്യ കുഞ്ഞിന്) പോലും ഗവണ്മെന്റ് ഉദ്ദ്യോഗമില്ല. എന്നാലും ഞാൻ പ്രതീക്ഷ വിട്ടില്ല, അടുത്ത ബന്ധം വിട്ട്, 'വകയിലെ' ടീമിനെ ഒക്കെ ചുമ്മാ ഒന്ന് മുട്ടി നോക്കാൻ തീരുമാനിച്ചു. അങ്ങിനെ അർദ്ധസർക്കാർ ജോലിയുള്ള രണ്ട് വീടുകളിൽ പോയി യാതോരു ചമ്മലുമില്ലാതെ സംഭവം പറഞ്ഞു. അവരും യാതൊരു മടിയുമില്ലാതെ, അവരുടെ നിസ്സഹായവസ്ഥയും പറഞ്ഞു. അന്ന് വട്ടോലി ബസിറങ്ങി, കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് സങ്കടത്തോടെ വരുമ്പോൾ വീട്ടീൽ ഞങ്ങളുടെ ഐശ്വര്യത്തിന്റെ ദേവത നിൽക്കുന്നു!

അതായത് എന്റെ ചേച്ചി വന്നിട്ടുണ്ട്. ഗ്യാരണ്ടി അൻവേഷിച്ച് പോയ വിശേഷം പറഞ്ഞപ്പോൾ ചേച്ചി; "ഡാ.. നീ ഇത് കൊണ്ട് പണയം വച്ച് ആ ടീ വീ അങ്ങട് വാങ്ങിച്ചേ..' എന്ന് പറഞ്ഞ് സിമ്പ്ലി, ഒരു മാലയങ്ങട് ഊരിത്തന്നു. (അളിയൻ അന്ന് ഗൾഫിലായിരുന്നൂ!) അങ്ങിനെ, ചേച്ചീടെ മാല പണയം വച്ച പതിനായിരവും വീട്ടിലെ ഖജനാവുകളായ പാതിയം പുറത്തെ എള്ളിട്ട് വക്കുന്ന കുടുക്കയിലെയും അലമാരക്ക് മുകളിലെ വിറ്റമിൻ ഗുളികയുടെ ഡപ്പിയിലേയും മൊത്തം രണ്ടായിരവും ഞങ്ങളുടെ മതിലിൽ ജ്യോതി ഇലക്ട്രോണിക്സിന് 2 കൊല്ലം പരസ്യം എഴുതാൻ കൊടുത്ത് വകയിൽ കൊള്ളിച്ച 1500 രൂപയുമായി ഞാനെന്റെ ചിരകാല സ്വപ്നത്തെ ഓട്ടോ റിക്ഷയിൽ ആനയിച്ച് കൊണ്ടുവന്നു!

അതേ ദിവസം തന്നെ ടീ വി വാങ്ങിയ മുണ്ടക്ക രവിച്ചേട്ടന് വീട്ടിൽ ആന്റിന വക്കാൻ പറ്റിയ ലോക്കേഷൻ കിട്ടാതെ ടെക്നീഷ്യനോട് 'അവിടെ വച്ചാ മതിയോ... അല്ലെങ്കിൽ... ഇവിടെ വച്ചാലോ??" എന്നൊക്കെ പറഞ്ഞ് കൺഫ്യൂഷനോട് കൺഫ്യൂനാക്കിയപ്പോൾ, കളത്തിൽ നെഞ്ചുവിരിച്ച് ഒരു കൈ അരക്ക് കുത്തി നിന്ന്, മറ്റേ കൈ ചിമ്മിണിയിലേക്ക് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു: "ദാ അവിടെ, ഷോവാളിന്റെ സൈഡിൽ വച്ച് നാല് യു ക്ലാമ്പ് അടിച്ചേക്ക്!!' നമ്മൾ അതൊക്കെ രണ്ട് കൊല്ലം മുൻപെ തന്നെ നോക്കി വച്ചിരുന്നല്ലോ!

സന്തോഷ സൂചകമായി അന്നേ ദിവസം വീട്ടിൽ വന്ന, ധർമ്മക്കാരുൾപ്പെടെ എല്ലാവർക്കും, പെട്രോൾ പമ്പിലെ ടീമിനും എന്തിന് വഴീക്കോടെ പോയവർക്കും ഉണ്ണ്യപ്പം സപ്ലൈ ചെയ്തു. ഞാൻ പഴയ ഓയിൽ സാരികൊണ്ട് മൂടിയിട്ടിരുന്ന ടീ വീ ആളുകൾ വരുമ്പോൾ ഓൺ ചെയ്ത് അതിന്റെ പ്രവർത്തനം വിശദമാക്കി കൊടുത്തു. അങ്ങിനെ വിജയശ്രീലാളിതനായി അറബിക്കടിലിന്റെ റാണിയുടെ ഫസ്റ്റ് എപ്പിസോഡ് കാണുന്ന നേരത്ത്, എന്റെ എല്ലാ സന്തോഷവും തല്ലിക്കെടുത്താൻ വേണ്ടി സാക്ഷാൽ ദാസേട്ടൻ എന്റെ മുന്നിൽ അവതരിച്ചു. ഉണ്ണിയപ്പം ചവച്ചുകൊണ്ട് ആൾ ചോദിച്ചു.

"ഡാ... തലക്ക് വെളിവുള്ള ആരെങ്കിലും ബി.പി.എൽ ഇന്ത്യ വാങ്ങിക്കോടാ? ഒരു ആയിരം രൂപയും കൂടെ കൂട്ടിയാ നിനക്ക് ഒനിഡാ കിട്ടില്ലേ? നല്ല ഫസ്റ്റ് ക്ലാസ് ടി.വി! "

"നീ ഞാൻ പറഞ്ഞത് കുറിച്ച് വച്ചോ... മാക്സിമം 6 മാസത്തിനുള്ളിൽ ഇതിന്റെ പിക്ചർ ട്യൂബ് അടിച്ച് പോകും. നന്ദിക്കര ഇതുവരെ 3 ടീവീ അങ്ങിനെ അടിച്ച് പോയിട്ടുണ്ട്!"

മൊത്തം ആറുലക്ഷം ഉടമ്പ് ഞെരമ്പുകളും തളർന്ന്, ഒന്നും മിണ്ടാതെ ഞാനിരിക്കുമ്പോൾ ടീവീയിൽ ഒരു പരസ്യം വന്നു. 'അസൂയ നന്നല്ല, സ്വന്തമാക്കി അഭിമാനിക്കൂ... ഒനീഡാ ടീവി!' അത് പറഞ്ഞ ചെകുത്താന് എന്റെ ദാസേട്ടന്റെ അതേ ഛായയായിരുന്നു.

ജീവച്ഛവമാവുക എന്നൊക്കെ പറഞ്ഞാൽ ശരിക്കും അതാണ്. ഒരുപാട് നാൾ കാത്തിരുന്ന് വിശേഷമായ; അബോർഷനാവാൻ ചാൻസുള്ള പെണ്ണുങ്ങളെ കെയർ ചെയ്യുന്ന പോലെ ഞാനെന്റെ ടീവിയേയും പിക്ചർ ട്യൂബിനേയും കെയർ ചെയ്തു. അടിച്ച് പോയാലോ എന്നോർത്ത് ഞാൻ പല പരിപാടികളും കാണാതെ വിട്ടു.

കാലം കടന്ന് പോയി. ഒനീഡ വാങ്ങാത്തതിലെ വിഷമം തീർക്കാൻ ചേച്ചിയുടെ വീട്ടിലേക്ക് ഒനീഡ വാങ്ങിപ്പിച്ചു. അത് രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ അടിച്ച് പോയി.

പക്ഷെ, ആറുമാസവും ആറുകൊല്ലങ്ങളും കഴിഞ്ഞ് നമ്മുടെ ബി പി എൽ ഓടിക്കൊണ്ടേയിരുന്നു. പല്ലും നഖവുമെല്ലാം കൊഴിഞ്ഞെങ്കിലും അടിച്ച് പോകാത്ത പിക്ചർ ട്യൂബുമായി ഇപ്പോഴും എന്റെ BPL 21FT കാലത്തെ വെല്ലുവിളിച്ച് ചേട്ടന്റെ വീട്ടിലെ സ്റ്റോർ റൂമിൽ ഇരിക്കുന്നുണ്ട്. നമുക്കുള്ളതിന്റെ വില മനസ്സിലാക്കാതെ, മറ്റൊന്നുമായി കമ്പയർ ചെയ്ത് ചുമ്മാ സന്തോഷം കളഞ്ഞ് സങ്കടപ്പെടുന്ന എന്നെപ്പോലുള്ള ശരാശരികൾക്ക് നേരെയുള്ള പരിഹാസച്ചിരിയുമായി