Thursday, December 22, 2005

ഗൂർക്ക

ഒരു വർഷക്കാലത്ത്‌, എവിടെനിന്നോ കറങ്ങിത്തിരിഞ്ഞ്‌ 55 കിലോ വിഭാഗത്തിൽ പെട്ട ഒരു നാടൻ ഗൂർക്ക കൊടകരയിൽ എത്തപ്പെട്ടു.

നേപ്പാളിലെ നാടോടി നൃത്തവും സൈക്കിൾ ചവിട്ട്‌ യജ്ഞവും കണ്ടുകൊണ്ടാടുവാനുള്ള മോഹങ്ങൾക്ക്‌ വിശപ്പ്‌ വിഗ്നമായപ്പോൾ, ഗോതമ്പിന്റെ നിറമുള്ള ആ സാധു മനുഷ്യൻ, സ്വപ്നങ്ങൾ ഒതുക്കിയടക്കി വച്ച മാറാപ്പൊന്നുമെടുക്കാതെ, കരിം പച്ച നിറമുള്ള ഷർട്ടും അതേകളറിലുള്ള പാന്റുമിട്ട്‌ ടൈറ്റ്‌ ചെയ്‌ത തരക്കേടില്ലാത്ത കപ്പാസിറ്റിയുള്ള ഒരു വയറുമായി വന്നു.

ഇന്ത്യാ മഹാരാജ്യത്ത്‌ ഇത്രമാത്രം പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ടായിട്ടും കൊടകര തന്നെ തിരഞ്ഞുപിറ്റിച്ചുവന്ന ചുള്ളനെ സമ്മതിക്കണം..!

ജനസംഖ്യയുടെ 90-95 ശതമാനവും ഡോക്ടർമാർ, എൻജിനീയർമാർ, അബ്കാരികൾ, ചിട്ടിക്കമ്പനി മുതലാളിമാർ, ജന്മികൾ തുടങ്ങിയ മേലാൾ സമൂഹമായതുകൊണ്ട്‌, അവരുടെ ബംഗ്ലാവുകൾ കൊണ്ട്‌ നിറഞ്ഞ കൊടകരയിൽ അക്കാലത്ത്‌ വീടൊന്നുക്ക്‌ കുറഞ്ഞത്‌ ഒന്നര ഗൂർക്കയെങ്കിലും വേണമെന്ന അവസ്ഥയായിരുന്നു.!

കൊടകരയിൽ കാലുകുത്തിയ ദിവസം, ആദ്യം ചെയ്തത്‌, ടൌണീലെ ഒരു ഹോട്ടലിലിൽ നിന്ന് രണ്ടു ബോണ്ടയും കടുപ്പത്തിൽ മധുരം കുറച്ച്‌ ഒരു ചായയും കഴിക്കലായിരുന്നു. അപ്പത്തന്നെ വിവരമുള്ളവനാണെങ്കിൽ, സ്ഥലത്തെക്കുറിച്ചും ആളുകളെക്കുറിച്ചും ഏറെക്കുറെ ഒരു ഐഡിയ കിട്ടി അവിടെ നിന്ന് കിട്ടാവുന്ന വേഗത്തിൽ ഓടി രക്ഷപ്പെടേണ്ടതായിരുന്നു. കാരണം അവിടത്തെ ബോണ്ടകളും ചായഗ്ലാസും പ്ലേയ്റ്റും വെയിറ്ററുടെ യൂണീഫോമും അവിടത്തെ ടേബിളും സ്റ്റൂളുകളും വാഷ്‌ ബേയ്സനും, ഹൈജീനിക്കിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു.

ആരോ കൂടോത്രം ചെയ്തതിന്റെ ഫലമായിട്ട്‌ കൊടകര എത്തിപ്പെട്ട അദ്ദേഹം എങ്ങിനെ പോകാൻ...

അന്നുതന്നെ ഖൂർക്ക പ്രദേശത്തെ വീടുകളെല്ലാം സന്ദർശിച്ച്‌ സ്വയം ഇന്റ്രൊഡ്യൂസ്‌ ചെയ്തു: 'മേം ഹും. മൽമൽ സിംഗ്‌. ഇദർ കാ നയാ ഗൂർക്ക. ഡിയർ ബായിയോം ഓർ ബഹനോം, ആജ്‌ സെ ആപ്പ്‌ലോക്‌ രാത്‌ മേം അരാംസെ സോ ജാവോ, നോ നീഡ്‌ റ്റു ഫിക്കർ, മേം ഹൂ നാ.!

'ഇയ്യാള്‌ ഇതാർടെ അപ്പൻ ചത്തകാര്യമാണീ പറയുന്നതെന്ന' കുമാരേട്ടന്റെ സംശയത്തിന്‌, കരയിൽ ആകപ്പാടെ ഹിന്ദി അറിയുന്ന ആളായിരുന്ന മിലിട്ടറി ഭാസ്കരേട്ടൻ, 'നിങ്ങളെല്ലാവരും ഇനി രാത്രിയിൽ ബിന്ദാസായി, തെല്ലും ഭയപ്പെടാതെ ഉറങ്ങിക്കോ, ഇങ്ങേര്‌ കാവലുണ്ട്‌' എന്ന് ട്രാൻസലേറ്റ്‌ ചെയ്തുകൊടുത്തു.

'ഓ പിന്നേ.....പത്തിന്റെ പൈസ കിട്ടുമെന്ന് വിചാരിച്ച്‌ ഇങ്ങേര്‌ ഇവിടെ കറങ്ങണ്ട, നേരത്തിന്‌ വന്നാ വേണമെങ്കിൽ വല്ല കഞ്ഞ്യോ ചോറോ കൊടുക്കാം' നാട്ടുകാർ നിലപാട്‌ വ്യക്തമാക്കി.

'അമ്മിണിയെങ്കിൽ അമ്മിണി' എന്ന് വിചാരിച്ചിട്ടായിരിക്കണം, ഗൂർക്കക്ക്‌ അതും സമ്മതമായിരുന്നു. ചോറിന്‌ വേണ്ടിയുള്ള 'ചോർ' വേട്ട.

ഗൂർക്ക യുടെ ഗ യും കൂർക്കയുടെ ക യും തമ്മിലുള്ള വിത്യാസത്തിന്‌ വലിയ സീരിയസ്‌നെസ്സ്‌ കൊടുക്കാത്ത വലിയൊരു സമൂഹം അദ്ദേഹത്തെ 'കൂർക്കേ...കൂർക്കേ..' എന്ന് വിളിച്ചിരുന്നു. കഞ്ഞിക്ക്‌ സൂപ്പർ കോമ്പിനേഷനായ മണി മണി പോലുള്ള ഒരു ഭക്ഷ്യവസ്തുവിന്റെ പേരിട്ടാണ്‌ തന്നെ വിളിക്കുന്നതെന്ന് അറിഞ്ഞോ അറിയാതെയോ, 'കൂർക്കെ ഇന്നാ ചോറ്‌' എന്ന് കേൾക്കുമ്പോളേക്കും 'ജീ സാബ്‌' എന്ന് പറഞ്ഞ്‌ ആൾ ഇറയത്ത്‌ ചമ്രം പടിഞ്ഞിരുന്നു.

തന്റെ ബുദ്ധി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുബുദ്ധികളുമായി കൂട്ടുകൂടി, കൂട്ടുകൂടി അങ്ങിനെ രാത്രിയിൽ കറങ്ങി നടക്കുന്ന വീടും കുടിയുമില്ലാത്ത പലരും കൂർക്കയുടെ ഗഡികളായി മാറുകയും കൊടകര ബോയ്സ്‌ സ്കൂളിനടുത്തുള്ള ഗുരുകുലം എന്ന കെട്ടിടം, ടീച്ചർമാരുടെയും മാഷന്മാരുടെയും കരിക്കട്ട പടങ്ങൾക്കും കഥകൾക്കും മാത്രമല്ലാ, ഈ കൂർക്കക്ക്‌ ഉറങ്ങാനും ചീട്ടുകളിച്ചിരിക്കാനുമെല്ലാമുള്ള സങ്കേതമായി മാറുകയും ചെയ്തു.

വാള പാറ്റിയപോലെ മെലിഞ്ഞിരുന്ന ഇദ്ദേഹം വെറും ആഴ്ചകൾ കൊണ്ട്‌, പിണ്ണാക്ക്‌ ചാക്ക്‌ വെള്ളത്തിലിട്ട പോലെയായി രൂപാന്തരം പ്രാപിച്ചു. അതുപിന്നെ, കൊടകരയിലെ കാറ്റേറ്റാൽ തന്നെ, അസുരന്മാർ ദേവന്മാരാകുമെന്നും, കൊണ്ടലീസ റൈസ്‌; കേയ്റ്റ്‌ വിൻസ്‌ലെറ്റിനെപ്പോലെയാകുമെന്നും സറീന വില്ല്യംസ്‌ നമ്മുടെ സാനിയ മിർസയെപ്പോലെയാകുമെന്നൊക്കെയല്ലേ...!!

അങ്ങിനെ തെണ്ടി തീറ്റയും പണ്ടാരവുമായി ജീവിതം ആസ്വദിച്ചുതിമർക്കെ, ഒരു ദിവസം, ഗുരുകുലത്തിലെ അന്തേവാസിയും ഗൂർക്കയുടെ ക്ലോസ്‌ ഫ്രണ്ടുമായിരുന്ന ഒറ്റക്കാളവണ്ടിക്കാരൻ പൌലോസ്‌ ചേട്ടൻ കഞ്ചാവ്‌ വലിച്ച്‌ വലിച്ച്‌ ബോറടിച്ചപ്പോൾ ഗുരുകുലത്തിൽ, കെട്ടിത്തൂങ്ങി മരിച്ചു, ആൾടെ കാളയെയും വണ്ടിയേയും ഒരു ജോഡി പ്ലാസ്റ്റിക്ക്‌ ചെരിപ്പിനേയും അനാഥരാക്കിക്കൊണ്ട്‌..

ധൈര്യത്തിന്‌ കുറവുണ്ടായിട്ടല്ല, എന്നാലും റിസ്കിന്റെ അനന്തസാധ്യതകളെക്കുറിച്ച്‌ ആലോചിച്ചപ്പോൾ ഒരു പരീക്ഷണത്തിന്‌ നിൽക്കാതെ അന്നുമുതൽ ഗൂർക്ക താവളം താൽക്കാലികമായി ഒന്ന് ഷിഫ്റ്റ്‌ ചെയ്തു.

ഈ സംഭവത്തിന്റെ നാലാം നാൾ, പാതിരാത്രിയിൽ അതുവഴി രാവി രാവി നടന്ന ഗൂർക്കയെ, പൌലോസേട്ടന്റെ ശരീരപ്രകൃതിയുള്ള 'ദേവസ്സിച്ചേട്ടൻ' പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ, വെള്ളത്തിന്റെ പുറത്ത്‌ ആളുമാറി, പിന്നിലൂടെ ചെന്ന് " നിന്നെ ഞാനിന്ന് കൊല്ലൂടാ പന്നീ' എന്ന് ഉറക്കെ പറഞ്ഞ്‌ വട്ടം കെട്ടിപ്പിടിച്ചു. ഗൂർക്കക്ക്‌ പിന്നെ ഒന്നും ഓർമ്മയില്ല.

പിറ്റേ ദിവസം, ഒറ്റക്കാളവണ്ടിക്കാരൻ ഔസേപ്പേട്ടന്റെ പ്രേതം പിടിച്ച ഗൂർക്ക ബോധമില്ലാതെ വഴിയിൽ കിടക്കുന്നെന്ന ഫ്ലാഷ്‌ ന്യൂസ്‌ കേട്ടാണ്‌ പലരുമുണർന്നത്‌. പിന്നെ, ഒരാഴ്ചയോളം ഖൂർക്കയെ ആരും പുറത്ത്‌ കണ്ടില്ല. രാത്രിയും പകലും.

‘കൂനിന്മേൽ കുരു അതിന്റെ മുകളിൽ ഒരു കൊതു‘ എന്ന് പറഞ്ഞകണക്കെ, ആൾടെ ഈ വെക്കേഷൻ പീരിയഡിൽ ആ പ്രദേശത്ത്‌ മൂന്ന് കളവുകൾ നടന്നു.

ഈ കേയ്സുകളുമായി യാതൊരു വക ബന്ധമില്ലാഞ്ഞിട്ടും, രാത്രി ഉറക്കമില്ലാതെ നടക്കാറുള്ള ആളല്ലേ, എന്ന 'പരിഗണയുടെ' പുറത്ത്‌ അന്നത്തെ കൊടകര എസ്‌.ഐ. ഇങ്ങേരെ, സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചു.

സ്റ്റേഷനിൽ വച്ച്‌ ‌ സംസാരിച്ചപ്പോൾ, ഗൂര്‍ക്ക വാചാലനായി. കേസന്വേഷണത്തെക്കുറിച്ച്‌ എസ്.ഐക്ക് ‌ ക്ലാസെടുക്കുകയും വേണ്ട ഉപദേശം കൊടുക്കുകയും ചെയ്തൂത്രേ. ‘തന്നെ ആരാ എസ്‌. ഐ. ആക്കിയേ‘ എന്ന റോളിൽ വരെ 'കള്ളന്മാരെ പിടിക്കാനുള്ള അറിവ്‌ ജന്മനാൽ ലഭിക്കുന്ന' ഗൂർക്കവർഗ്ഗത്തിൽ പെട്ട നമ്മുടെ ഗഡി എടുത്തു. ബെസ്റ്റ്‌.!

'നിർത്തറാ പന്നീ', എന്ന് എസ്.ഐല്. പറയുന്നതുവരെ, ക്ലാസെടുത്തു.

പോലീസിന്റെ മിരട്ടലിൽ ഒട്ടും കൂസാതെ 'യെ ദിൽ മാംഗേ മോർ' എന്ന റോളിൽ 'സർ ഉഢാക്കെ' നിന്ന ഗൂർക്കേനെ, പിന്നീട്‌ അരമണീക്കൂർ ഡീസന്റായിട്ടൊന്ന് മെടഞ്ഞുവെന്നാണ് കേള്‍വി.

ഹവ്വെവര്‍, ചിരിയങ്കണ്ടത്ത്‌ ജ്വല്ലറിയുടെ ഷട്ടറിടുമ്പോൾ കേൾക്കുന്ന 'ഠേ' ന്നുള്ള സൌണ്ട്‌ അന്ന് സ്റ്റേഷനീന്ന് പലതവണ കേട്ടത്രേ..

പാർട്ടി കഴിഞ്ഞ്‌ പിരിയാൻ നേരം, 'നാളെ മേലാൽ ഈ ഏരിയയിൽ നിന്നെ കണ്ടാൽ പിന്നെ നേപ്പാളിലേക്ക്‌ നീ കാർഗോയായിട്ടാടാ പോവുക' എന്ന ഭീഷണിക്ക്‌ പുല്ലുവില കൽപിച്ച്‌, പുശ്ചിച്ചു തള്ളിക്കൊണ്ട്‌, നമ്മുടെ ഗൂർക്ക ഒരു സെക്കന്റ്‌ പോലും വേയ്സ്റ്റാക്കാതെ കൊടകരയിൽ നിന്ന് സ്കൂട്ടായി..!

കൂടോത്രത്തിന്റെ ഗ്യാസ്‌ പോയിരിക്കണം, അല്ലെങ്കിൽ കണ്ടകശ്ശനിയുടെ അപഹാരം തീർന്നിരിക്കണം.

Wednesday, December 21, 2005

ക്രിസ്‌മസ്സ്‌ കേയ്ക്ക്‌

പലതും പലരെയും ഞാൻ മറന്നു. പക്ഷെ, കാലത്തിന്റെ ജലം കൊണ്ട്‌ കെടുത്താനാകാത്ത ഓർമ്മയുടെ തീയെന്നൊക്കെ പറയാവുന്ന ചിലത്‌, അതൊരിക്കലും മറക്കാനാവില്ല.

ജിമ്നേഷ്യത്തിന്‌ പോകുന്ന നാട്ടിലെ ചെറുകട്ടകൾക്ക്‌ എല്ലാകാലത്തും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നം, 'ഷോ' നടത്താനൊരിടമില്ല എന്നതാണ്‌. വലിയ കട്ടകൾടെ പോലെ ഷഡിമാത്രമിട്ട്‌ സ്റ്റേജിൽ നിൽക്കാൻ പറ്റാത്ത ഇത്തരം കട്ടകൾ തങ്ങളുടെ 'മീനിന്‌ പലിഞ്ഞീൻ വന്നപോലെയുള്ള' മസിലുകളുടെ പ്രദർശനത്തിന്‌ പ്രധാനമായും ആശ്രയിക്കുക, കുളിക്കടവും അമ്പലവും അതുപോലെ കല്യാണവീട്ടിലെ നാളികേരം ചിരകലുമൊക്കെയായിരിക്കും.

ചുറ്റുവട്ടത്ത്‌ ഒരു കല്യാണമുണ്ടെങ്കിൽ, വിളിച്ചില്ലെങ്കിലും തലേദിവസം പോയി ഇത്തരക്കാർ നാളികേരം ചിരകി കൊടുക്കും. കുറച്ച്‌ ചിരകുമ്പോൾ സ്വാഭാവികയി വിയർക്കുകയും ഷർട്ടൂരുകയും ചെയ്യും. അതാണ്‌ അതിന്റെയൊരു രീതി. ഇത്തരത്തിൽ ഷോകൾ നടത്തി നടത്തി, സാമാന്യം അറിയപ്പെടുന്ന ഒരു നാളികേരം ചിരകിയായി മാറിയ എന്നോട്‌,

"നീ തൃശ്ശൂർക്ക്‌ കമ്പ്യൂട്ടർ പഠിക്കാനാ പോണേന്ന് പറഞ്ഞിട്ട്‌ അവിടെ തേങ്ങ ചിരകലാണ്‌ല്ലേ പഠിക്കണേ?" എന്നു വരെ ചോദിച്ചുതുടങ്ങി.

കൊടകരക്കും നെല്ലായിക്കുമിടക്കുള്ള, കുളത്തൂർ പാടത്തെ ചിറ, പരിസരത്തെ ഏറ്റവും വലിയതും കണ്ണീർ പോലത്തെ തെളി വെള്ളമുള്ളതുമായതുകൊണ്ട്‌, ഒരു പാട്‌ പേർക്ക്‌ സ്ഥിരം കുളിക്കാനും അലക്കാനുമുള്ള വേദിയായിരുന്നത്‌.

'കൊടകര നിന്ന് കുറച്ച്‌ കട്ടകൾ കുളിക്കാൻ വരുന്നുണ്ട്‌' എന്ന് ആരോ ഞങ്ങളെപ്പറ്റി പറഞ്ഞെന്ന് കേട്ടതിൽ പിന്നെ, വല്ലപ്പോഴും കുളിക്കാൻ പോയിരുന്ന ഞങ്ങൾ അവിടത്തെ സ്ഥിരം കുളിക്കാരായി മാറി.

ചിറയിൽ രണ്ടാൾക്ക്‌ ആഴം കാണുമെങ്കിലും, മണ്ണുവന്ന് കൂനയുള്ള ഒരു സ്പോട്ടിൽ ഏറെക്കുറെ അഞ്ചടി മാത്രമേ ആഴമുള്ളൂ. ഒരു ദിവസം, നീന്തലിനിടക്കുള്ള ബ്രേക്കിൽ, ഈ സ്പോട്ടിൽ നിന്നുകൊണ്ട്‌, വനിതയിലേയും ഗൃഹലക്ഷിമിയിലേയുമൊക്കെ 'ഡോക്ടറോട്‌ ചോദിക്കുക' 'മനശ്ശാസ്ത്രജ്ഞന്റെ മറുപടി' തുടങ്ങിയവയെക്കുറിച്ച്‌ ഡിസ്ക്കസ്‌ ചെയ്ത്‌ നിൽക്കെ, ഒരുത്തൻ മാക്രി ചാടും പോലെ, കുറച്ചകലെ കൈതയുടെ പിന്നിലായി ഒരു ചാട്ടം.

വെള്ളം മൊത്തം കലക്കി ചാടിയ മഹാനുഭാവൻ യാര്‌ എന്നറിയാൻ വെറുതെയൊന്ന് നോക്കിയപ്പോൾ, പൊന്തിവന്ന ആ നീർക്കുതിരയെ കാണുകയും 'അപ്പോളോ ടയെഴ്സിൽ ജോലിയുള്ള തോമാസേട്ടന്റെ മകൻ ജിൻസൻ' എന്ന് തിരിച്ചറിയുകയും, ശ്രദ്ധ മറ്റുകാഴ്ചകളിലേക്ക്‌ തിരിക്കുകയും ചെയ്തു.

പക്ഷെ, പിറ്റേദിവസം പത്രത്തിൽ ഫോട്ടോ വരാനുള്ള യോഗ്യത ആ തവളച്ചാട്ടത്തിനുണ്ടായിരുന്നെന്ന് കുറച്ച്‌ കഴിഞ്ഞപ്പോൾ ചുള്ളന്റെ മുങ്ങലും പൊന്തലും, പൊന്തിവരുമ്പോൾ മുഖത്ത്‌ മിന്നിമറയുന്ന ഭാവങ്ങളും കണ്ടപ്പോൾ എനിക്ക്‌ മനസ്സിലായി.

എനിക്ക്‌ ഇതൊക്കെയൊരു വിഷയമാണോ എന്ന മട്ടിൽ, രാഷ്ട്രപതിയുടെ കയ്യീന്ന് ധീരതക്കുള്ള അവാർഡ്‌ ഒറ്റക്ക്‌ വാങ്ങിച്ചെടുക്കാൻ വേണ്ടി ആരോടും മിണ്ടാതെ തനിയെ ഊളാക്കുകുത്തി ചെന്ന് ചുള്ളാപ്പിയെ ഒറ്റക്ക്‌ രക്ഷപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.

ആദ്യം, കയ്യിൽ പിടിച്ചുയർത്താൻ നോക്കി. രക്ഷയില്ല. ബോളിങ്ങ്‌ ആക്ഷനിൽ, മുത്തയ്യ മുരളീധരന്റെ മുഖം പോലെയായ അവന്റെ മുഖം കണ്ടപ്പോൾ, അവനെ രക്ഷിക്കാൻ ഞാൻ കുറച്ചുകൂടി വലിയ ബുദ്ധി പ്രയോഗിച്ചു. നേരെ വെള്ളത്തിനടിയിലേക്ക്‌ പോയി അവന്റെ അരയിൽ പിടിച്ച്‌ പൊക്കി.

പൊന്തി വന്നതും പ്രാണരക്ഷാർത്ഥം, അതിലും വലിയൊരു ബുദ്ധി അവനും കാണിച്ചു. എന്റെ കഴുത്തിൽ, കൊച്ചു കുട്ടികൾ പൂരത്തിന്‌ പോകുമ്പോൾ കയറുന്നതുപോലെ, നല്ല സീറ്റിങ്ങിൽ അങ്ങ്‌ കയറിയിരുന്നു.

ജിമ്മായിട്ടൊന്നും യാതൊരു കാര്യവുമില്ല എന്ന് എന്നെനിക്കപ്പോൾ നന്നായി ബോധ്യായി. ഒറ്റ ട്രിപ്പിന്‌ നൂറ്‌(കുറച്ച്‌ കുറക്കാം) പുഷപ്പ്‌ എടുക്കുന്ന എനിക്ക്‌, എന്റെ കയ്യൊന്നുയർത്താനോ അവന്റെ കാലിന്റെ ഇടയിൽ നിന്ന് തലയൂരാനോ.. പോലും പറ്റാത്ത അവസ്ഥയിലായി.

അവൻ എന്റെ കഴുത്തിലിരുന്ന് 'പ്രാണായാമം' പ്രാക്ടീസ്‌ ചെയ്തപ്പോൾ വെള്ളത്തിനടിയിൽ ഞാൻ പതുക്കെ പതുക്കെ ശവാസന പ്രാക്ടീസ്‌ തുടങ്ങിയിരുന്നു..!

ശ്വാസമെടുക്കാനുള്ള സമയം ഓവർ ഡ്യൂ ആയിപ്പോയ പരാക്രമത്തിൽ എന്റെ ഇടതുവശത്തായി ഞാൻ അപ്പോൾ ഒരു രൂപം കണ്ടു. അതെ, സാക്ഷാൽ കാലൻ, ഗണ്മാന്റെ റോളിൽ നിൽക്കുന്നു.

എന്നെ നരകത്തിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യിപ്പിക്കാൻ എല്ലാ സെറ്റപ്പുമായി വന്ന ഗഡി, 'ടേയ്‌...കേറടാ ജീപ്പില്‌' എന്ന് അരുൾ ചെയ്തു. എനിക്ക്‌ മനസ്സിലായി. ഞാൻ മരിക്കാൻ തുടങ്ങുകയാണ്‌.... വെളുത്ത മുണ്ട്‌ പുതച്ച്‌ തലക്കാം ഭാഗത്ത്‌ നിലവിളക്കും ചന്ദനത്തിരിയുമായി.....കിടക്കാൻ നേരമടുക്കുന്നു..!

നരകത്തിൽ കത്തുന്ന ടൺ ടൺ കണക്കിനുള്ള ചിരട്ടകളുടെയും പുളിവിറകിന്റെയും ചൂടിനെ എനിക്ക്‌ പേടിയില്ല, പക്ഷെ, എന്റെ ആഗ്രഹങ്ങൾ. എന്റെ സ്വപ്നങ്ങൾ.... അതൊക്കെ ഞാനെങ്ങിനെ പാതിവഴിയിലുപേക്ഷിക്കും..?

'ജോലി, വരുമാനം, സ്വന്തമായി 12 ഡിജിറ്റിന്റെ ഒരു കാൽകുലേട്ടർ, വീഡിയോ, ഫോൺ, ഫ്രിഡ്ജ്‌, ഗ്യാസ്‌ സ്റ്റൌ, വാട്ടർ ടാങ്ക്‌, കുഷ്യനിട്ട ചൂരൽ കസേര, തേക്കിന്റെ ഡൈനിങ്ങ്‌ ടേബിൾ, ഹീറോ ഹോണ്ട SS, വീടിന്‌ അപ്സ്റ്റെയർ, മാരുതിക്കാറ്‌, ....''

'എനിക്കിപ്പോൾ മരിക്കേണ്ട...പ്ലീസ്‌. കുറച്ചുകൂടെ നാൾ എനിക്ക്‌ ജീവിക്കണം, എന്നെക്കൊണ്ടുപോവല്ലേ...'

ഞാൻ യമനോട്‌ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു യാചിച്ചു. എന്റെ കണ്ണീർകലർന്നാവണം, ഞാന്‍ കുടിച്ച ചിറയിലെ രണ്ട് രണ്ടര ലിറ്റര്‍ വെള്ളത്തിനും ഉപ്പുരസമായിരുന്നു.

യമൻ ചിന്താമഗ്നനായി രണ്ടുമിനിറ്റ്‌ നിന്നു. ഞാൻ പൊട്ടിപ്പൊട്ടിയുള്ള എന്റെ കരച്ചിലിന്റെ ശക്തി കൂട്ടി. അവസാനം, യമ ഹൃദയത്തിനലിവു തോന്നി, കണ്ണിൽ പച്ച ലൈറ്റ്‌ കത്തുകയും, നോട്ടൌട്ട്‌ എന്ന് വിധിച്ച്‌ ... 'സീ.യു' എന്ന് മൊഴിഞ്ഞ്‌ കാലൻ എന്റെ സമീപത്തുനിന്ന് അപ്രത്യക്ഷനായി.

ഈ സംഭവമൊന്നും അറിയാതെ നിന്ന എന്റെ കൂട്ടുകാർ, എന്നെ കാണാഞ്ഞ്‌ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും എന്റെ കഴുത്തിലിരുന്ന കുഞ്ഞാടിനെ വലിച്ചിറക്കി, എന്നെ പൊക്കിയെടുക്കുകയും ചെയ്തു.

അവിടെ ആദ്യമായി കുളിക്കാൻ വന്നതായിരുന്നു അവൻ. ഞങ്ങൾ നടുക്കെ നിൽക്കുന്നത്‌ കണ്ട്‌, അത്രയേ ആഴമുണ്ടാകൂ എന്ന് വിചാരിച്ചാണത്രേ നീന്താനറിയാത്ത ചുള്ളൻ വെള്ളത്തിലേക്ക്‌ ചാടിയത്‌.

ഒരുവന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച്‌, സ്വന്തം ജീവനുവേണ്ടി കാലനോട്‌ യാചിച്ച അവസ്ഥയുടെ നാണക്കേടോർത്ത്‌ ഞാനായിട്ട്‌, ഈ സംഭവത്തെപ്പറ്റി പുറത്താരോടും പറയാൻ നിന്നില്ല. എന്നാൽ, ആ കൊല്ലം ക്രിസ്തുമസ്സിന്‌ അപ്പോളോ തോമാസേട്ടനും ഭാര്യയും എന്റെ വീട്ടിൽ വന്നു, ഒരു വലിയ കേയ്ക്കുമായി. എന്നിട്ട്‌ എന്റെ വീട്ടുകാരുടെ മുൻപിൽ വച്ച്‌ 'ദേ ഇവനാ എന്റെ മോനെ രക്ഷിച്ചത്‌' എന്നുപറഞ്ഞെന്നെ കെട്ടിപ്പിടിച്ചു.

എനിക്ക്‌ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ക്രിസ്തുമസ്സ്‌ സമ്മാനം, ഞാൻ കഴിച്ചിട്ടുള്ളതിൽ വച്ചേറ്റവും രുചിയുള്ള ക്രിസ്‌മസ്സ്‌ കേയ്ക്ക്‌.!

Sunday, December 11, 2005

ഏടാകൂടം

പപ്പേട്ടന്‍ ഗർജ്ജിക്കുന്നൊരു സിംഹമായിരുന്നെന്നാണ്‌ ആളുടെ ഭാര്യയുടെ അഭിപ്രായം.

പക്ഷെ, എന്തുകൊണ്ടോ വീട്ടിനുപുറത്ത്‌ ഒരിക്കൽ പോലും ആ സിഹം ഗർജ്ജിക്കാൻ ട്രൈ ചെയ്തില്ല. ജീവിതത്തിന്റെ സിംഹഭാഗവും നാട്ടിലില്ലാതിരുന്നതും നാട്ടുകാർ ഗർജ്ജനത്തെക്കുറിച്ചറിയതെപോയതിന്‌ ഒരു പ്രധാന കാരണമാണ്‌.

എട്ടാം ക്ലാസിൽ വീണ്ടും തോൽക്കാൻ നിൽക്കാതെ, അന്നത്തെക്കാലത്തെ പുറപ്പെട്ടോടുന്നവരുടെ എക്സ്‌ക്ലൂസീവ്‌ ഡെസ്റ്റിനേഷനായ മദ്രാസിലേക്ക്‌ കള്ളവണ്ടി കേറി ഒറ്റപ്പ്പോക്കല്ലായിരുന്നോ!വില്ലിവാക്കത്ത്‌ ചാമിക്കുട്ടിയെന്ന് പേരായ ഒരു പാണ്ടിയുടെ കൂടെ നിന്നാണ്‌ തുന്നൽ പണി പഠിച്ചത്‌. അവിടെനിന്ന് പിന്നെ ഡെൽഹിയിൽ, കൽക്കട്ടയിൽ, ബോബെയിൽ...അങ്ങിനെയങ്ങിനെ.... ഇന്ത്യാമഹാരാജ്യം മൊത്തം ആൾ കറങ്ങി.

കുറെയധികം കൊല്ലങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നൂ കൊടകരക്കാർക്ക്‌, വീണ്ടും മുഖധാവില്‍ മൂപരെയൊന്ന് കാണാ‍ന്‍‍ . തറവാട്‌ ഭാഗം വക്കാൻ നേരം എങ്ങിനെയോ, ആരോ പറഞ്ഞറിഞ്ഞ്‌, തന്റെ പെറ്റുവളർന്ന കുടിയിലേക്ക്‌ വന്നപ്പോൾ ബോബെയിൽ നിന്ന് കെട്ടിയ മഹാരാഷ്ട്രക്കാരി മിന്നുവും പിന്നെ, ഒമ്പത്‌ വയ്സായ മകളും കൂട്ടിനുണ്ടായിരുന്നു.

പോയിടത്തെല്ലാം രാജാവിനെപ്പോലെയാണത്രേ ജീവിച്ചത്‌. ധർമ്മക്കാരനെപ്പോലെ മരിക്കാതിരിക്കാനായിട്ടായിരിക്കണം നാട്ടിലേക്ക്‌ മടങ്ങിയതെന്ന് ജനം അടക്കം പറഞ്ഞു. പപ്പേട്ടന്റെ ജോലിയെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ഓ, ആൾ വല്ലാതെയങ്ങ്‌ വാചാലനായിപ്പോകും; പാമ്പുഗുളിക കത്തിച്ചപോലെ.

മദ്രാസിലായിരുന്നപ്പോൾ എം.ജി.ആറിന്റെ ഭാര്യയുടെ ജാക്കറ്റ്‌ സ്ഥിരമായി തച്ചിരുന്ന ആ അരവി തമ്പി യാര്‌?

പപ്പേട്ടൻ.!

അങ്ങ്‌ ഡെൽഹിയിലെത്തിയപ്പോൾ ഫ്രൻസ്‌ ടൈലേഷ്സിൽ വച്ച്‌ സാക്ഷാൽ ഇന്ദിരാ ഗാന്ധിയുടെ ജാക്കറ്റടിച്ചിരുന്ന പപ്പു ബായി കോൻ?

ഓർ കോൻ? അതും പപ്പേട്ടൻ

'നീ ഇപ്പറയുന്നതൊക്കെ നേരാണോ എന്റെ പപ്പൂ' എന്ന ചോദ്യത്തെ ചൊടിച്ചുകൊണ്ടിങ്ങനെ അദ്ദേഹം അതിശക്തമായി നേരിട്ടു.

"സംശയമുണ്ടെങ്കിൽ ഇന്ദിരാഗാന്ധിയുടെ ജാക്കറ്റിന്റെ പിൻഭാഗം ഒന്ന് പൊക്കി നോക്ക്‌.! ഫ്രണ്ട്സ്‌ ടൈലേഴ്സിന്റെ സ്റ്റിക്കർ ഉണ്ടോന്ന്?"

വളരെ ലളിതവും ശാസ്ത്രീയവുമായ ഒരു തെളിവെടുപ്പ്‌. പ്രധാനമന്ത്രിയുടെ പിന്നിൽ കൂളിങ്ങ്‌ ഗ്ലാസ്സുവച്ച്‌നിൽക്കുന്ന സഫാരി സ്യൂട്ടിട്ട ഗണ്മാന്റെ വെടിയുണ്ട തിരുനെറ്റിയിൽ കൂടെ ഊളാക്കുകുത്തി പോകുന്നത്‌ സങ്കൽപ്പിക്കാൻ പോലും ശക്തിയില്ലാത്ത നാട്ടുകാർ കൂടുതൽ ക്ലാരിഫിക്കേഷന്‌ നിന്നില്ല.

ഗഡി, അടിപ്പാവാട തയ്ച്ചുകൊടുക്കാഞ്ഞിരുന്നത്‌ എന്തായാലും ഭാഗ്യായി. അല്ലെങ്കിൽ....

ആക്ച്വലി, അണ്ണാച്ചിയുടെ പോക്കറ്റടിച്ചാണ്‌ മദ്രാസിൽ നിന്ന് മുങ്ങിയെന്നും , ജീവിതയാത്രയിൽ പലരുടെയും മറ്റുപലതുമടിച്ചെന്നും അവസാനം സ്വന്തം നാട്ടിലേക്ക്‌ രക്ഷപ്പെട്ട്‌ തെറിക്കുകയായിരുന്നെന്നുമെല്ലാം എന്തായാലും പിൽക്കാലത്ത്‌ നാട്ടിലെ ബാർബർ ഷണുമുഖനും കല്യാണിവേലത്തിയും ബി.ബി.സി. ഭാസ്കരേട്ടനും നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞു.

കൊടകര തുടങ്ങിയ ഫ്രൻസ്‌ ടൈലേഴ്സിന്റെ ഫ്രാഞ്ചൈസിയുമായി മുന്നോട്ട്‌ പോകുമ്പാഴായിരുന്നു, ആളുടെ മുൻപിൽ ദൈവം വിസയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്‌. അദ്ദേഹം ദൈവത്തിനെ പ്രകീർത്തിച്ചുകൊണ്ട്‌, ഏതോ നോട്ടീസ്‌ അഞ്ഞൂറ്‌ പേർക്ക്‌ വിതരണം ചെയ്തതിന്‌ കിട്ടിയ ഫലമാണോ എന്നറിയില്ല...!

വരുമാനക്കണക്കിൽ അത്ര വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ആൾക്കും വീട്ടുകാർക്കും നാട്ടുകാരുടെയിടയിലെ ഇമേജിന്‌ കാര്യമായ മാറ്റം വന്നു. ബോബെയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ 'എവിട്യാർന്നൂറാ നീ' എന്ന പുശ്ചത്തിന്റെ ആറ്റങ്ങൾ കലർന്ന ആ ഒറ്റ ചോദ്യത്തിൽ നിന്ന്, സ്നേഹബഹുമാനങ്ങളിൽ മുങ്ങിക്കുതിർന്ന 'എന്നാ വന്നത്‌? ഇനി എന്നാ തിരിച്ച്‌?' എന്ന 'ഇരട്ട' ചോദ്യത്തിലേക്ക്‌ മാറിയ നാട്ടുകാരുടെ മനോഭാവം അരവിന്ദേട്ടനെ മരണം വരെ ഗൾഫുകാരനായി തുടരാൻ പ്രേരിപ്പിച്ചു. ഇരുപത്തിരണ്ട്‌ മാസങ്ങൾ കഴിയുമ്പോൾ രണ്ടുമാസം ഭാര്യക്കും കുട്ടികൾക്കും നാട്ടുകാർക്കുമൊത്തുള്ള ജീവിതത്തിനായി മാറ്റി വച്ച്‌ സന്തോഷത്തോടെ കുബൂസിന്റെയും ചിക്കൻ ചുക്കയുടേയും ദാലിന്റെ ദഹിയുടെയും ഇടയിൽ ഒട്ടും നഷ്ടബോധമില്ലാതെ തന്നെ അരവിയേട്ടൻ ജീവിച്ചു. മാസാവസാനം ഡി.ഡി. കളെടുത്ത്‌ നാട്ടിലേക്കയച്ച്‌ കൌണ്ടർ ഫോയിലുകൾ കൂട്ടി നോക്കി സായൂജ്യമടഞ്ഞു.

അപ്പോഴും ഗർജ്ജിക്കുന്ന സിംഹമെന്ന വിശേഷണം സ്വന്തം വീട്ടുകാർക്ക്‌, പ്രത്യേകിച്ച്‌ തന്റെ ഭർത്താവിനോടും മകനോടും തോന്നുന്ന വെറും തോന്നൽ മാത്രമാണെന്ന ജനത്തിന്റെ വിശ്വസം തകർക്കപ്പിട്ടിരുന്നില്ല.

ഒരിക്കൽ ലീവിന്‌ വന്ന് പോയിട്ട്‌ മൂന്നു മാസമ്പോലുമായിരുന്നില്ല, പെട്ടെന്ന് അമ്മക്കൊരു തളർച്ച, അറിയിക്കേണ്ടവരെ അറിയിച്ചോളാൻ ഡോക്ടർ അറിയിച്ചതിന്‌ തുടന്ന് മാതൃസ്നേഹം അധികം അനുഭവിക്കാൻ യോഗമില്ലാതിരുന്ന അദ്ദേഹം തിടുക്കത്തിൽ നാട്ടിലേക്ക്‌ മടങ്ങാൻ തീരുമാനിച്ചു.

സുഹൃത്ത്‌ ആനന്ദനായിരുന്നു കോഴിക്കോട്‌ വഴി അഞ്ചുകിലോ സ്വർണ്ണം വഹിച്ചാൽ ഒരു വൺവേ ടിക്കറ്റ്‌ ഫ്രീ കിട്ടുന്ന സ്പെഷൽ സ്കീമിനെക്കുറിച്ചാളോട്‌ പറഞ്ഞത്‌.കേട്ടപ്പോൾ പേടിയും പിന്നെപ്പിന്നെ, എല്ലാവർക്കുമാകാമെങ്കിൽ....എന്തൊകൊണ്ട്‌...എന്ന് സമാധാനിച്ച്‌, അങ്ങിനെ ടിക്കറ്റിന്റെ പൈസ ലാഭിച്ച്‌ അഞ്ചുകിലോ വി.ഐ.പി. ലഗേജുമായി അദ്ദേഹം കോഴിക്കോട്ടിറങ്ങി.

പറഞ്ഞേൽപിച്ച പോലെ എയർപോർട്ടിൽ അദ്ദേഹത്തെ കാത്തുനിന്ന വ്യക്തിക്ക്‌ പെട്ടി കൈമാറുമ്പോൾ നേരിയ ഒരു സംശയം മനസ്സിൽ തോന്നത്തക്ക ഒരു വിശേഷം ഉണ്ടായിരുന്നു. ആളുടെ സ്പെസിഫിക്കേഷൻ കേട്ടപ്പോൾ മനസ്സിൽ തോന്നിയ രൂപം സിലോൺ മനോഹറിന്റേതായിരുന്നുവെങ്കിലും പെട്ടികൊടുത്തത്‌ ടീ ഷർട്ടിട്ട ചുരുണ്ടമുടിയുള്ള ഒരു സാദാ മലയാളിക്കായിരുന്നു.ബാക്കിയെല്ലാം പറഞ്ഞപോലെയായിരുന്നതുകൊണ്ട്‌, തോന്നലിന്‌ വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി, അമ്മയെക്കാണാനുള്ള ധൃതിയിൽ പെട്ടെന്ന് തന്നെ അദ്ദേഹം കൊടകരക്ക്‌ പോയി.

ലാന്റ്‌ ചെയ്ത ദിവസം എലൈറ്റ്‌ ഹോസ്പിറ്റലിൽ അമ്മക്ക്‌ കൂട്ട്‌ കിടന്ന പപ്പേട്ടന്‍ പിറ്റേന്ന് ഉച്ചയോടെയായിരുന്നു വീട്ടിലെത്തിയത്‌. കുളികഴിഞ്ഞ്‌ ഭക്ഷണം കഴിക്കുമ്പോഴാണ്‌ ഭാര്യ ആ കാര്യം പറഞ്ഞത്‌.

'ഇന്നലെ ഉച്ചതിരിഞ്ഞ്‌, ഷാർജ്ജയിൽ നിന്ന് വന്ന പപ്പന്റെ വീടിതല്ലേ എന്ന് ചോദിച്ച്‌ ഒരു വെള്ളകാറിൽ 3 ആൾക്കാർ വന്നിരുന്നു. '

ചോറുണ്ണൽ നിറുത്തി ആദികലർന്ന സ്വരത്തിൽ പപ്പേട്ടന്‍ ചോദിച്ചു:

ആര് വന്നൂന്ന്‌? എന്തുകാര്യത്തിന്‌?

ഓ! ചേട്ടൻ ഇവിടെയില്ലെന്ന് പറഞ്ഞപ്പോ, എന്നാൽ നാളെവരാമെന്ന് പറഞ്ഞ്‌ അപ്പോൾ തന്നെ പോയി. എന്തായാലും ഇവിടെയടുത്തുള്ള ആൾക്കാരല്ല, തിരിച്ച്‌ കാറിൽ കയറാൻ നേരം കറുത്ത്‌ ചുരുണ്ടമുടിക്കാരനായ ഒരു ഉണ്ടൻ മറ്റുള്ളവരോട്‌ 'ആളെ നമുക്ക്‌ നാളെ പിടിക്കാം' എന്നുപറഞ്ഞത്‌ കേട്ടു.

ആറുലക്ഷം ഉടമ്പുഞ്ഞരമ്പുകളും മൊത്തത്തിൽ കോച്ചിവലിക്കണപോലെത്തോന്നിയ ആ സമയത്ത്‌ പപ്പേട്ടന്‍ ഇന്നസെന്റ്‌ സ്റ്റൈലിൽ സ്വയം ചോദിച്ചു.

"അപ്പോ പെട്ടി കൊടുത്ത ആൾ മാറി ല്ലേ..?'

സന്ധ്യക്ക്‌ ആശുപത്രിയിലേക്ക്‌ പോയ ചുള്ളനെ, അമ്മയുടെ അസുഖത്തെക്കാളും പീഢിപ്പിച്ചത്‌ അഞ്ചുകിലോ സ്വർണ്ണം എവിടന്നുണ്ടാക്കുമെന്ന ചിന്തയായിരുന്നു.

എങ്ങിനെയൊക്കെ സമാധാനിച്ചിട്ടും ആ ദിവസം ഒരു വറ്റ്‌ ചോറ്‌ കഴിക്കാനോ ഒരു പോള കണ്ണടക്കാനോ പറ്റിയില്ല. കണ്ണടച്ചാൽ സിലോൺ മനോഹർ 'തടവറ' യിലെ പോലെ അട്ടഹസിച്ചുകൊണ്ട്‌ 'എവിടെടാ എന്റെ പെട്ടി' എന്ന് ചോദിച്ചു. പിന്നെ എങ്ങിനെ....

പിറ്റേന്ന് രാവിലെ തന്നെ ജാതിമതഭേദമന്യേ സകലമാന ദൈവങ്ങള്‍ക്കും മുത്തപ്പ്ന്മാര്‍ക്കും മുത്തികള്‍ക്കും ആയിരക്കണക്കിന് രൂപക്കുള്ള ചില്ലറയും പാട്ടക്കണക്കിന് എണ്ണയും നേര്‍ന്ന പ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിൽ, വീട്ടിലേക്ക്‌ തിരിച്ചു.

വീട്ടിന്‌ മുൻപിലെ വെള്ളകാറ്‌ അകലെനിന്ന് കാണുമാറായതുമുതലേ തന്നെ അദ്ദേഹം, കണ്ട്രോൾ റൂം ബന്ധം വിശ്ചേദിക്കപ്പെട്ട ഫ്ലൈറ്റുപോലെയായി മാറിയിരുന്നു.

വസന്ത പിടിച്ച കോഴിയേപ്പോലെ വീട്ടിലേക്ക്‌ വന്ന പപ്പേട്ടന് ഷേയ്ക്ക്‌ ഹാന്റ്‌ കൊടുത്തുകൊണ്ട്‌,

അപരിചിതരിലൊരുവൻ ഇങ്ങിനെ പറഞ്ഞു.

"ഞാൻ സുകുമാരൻ, ഷാർജ്ജയിലെ ആനന്ദന്റെ അളിയൻ. എൽ.ഐ.സി. ഏജന്റാണ്‌. കഴിഞ്ഞകൊല്ലം കോടിപതിയായിരുന്നു. ഇവർ ഫീൽഡ്‌ ഓഫീസർമാരാണ്‌. മിനിമം ഒരു പത്തുലക്ഷത്തിന്റെയെങ്കിലും മണി ബാക്ക്‌ പോളിസി അരവിന്ദേട്ടനെക്കൊണ്ടെടുപ്പിച്ചോളാൻ അളിയൻ പറഞ്ഞിട്ടുണ്ട്‌"

പിന്നെയവിടെ നടന്നത്‌ ഒരു ഗർജ്ജനം തന്നെയായിരുന്നു.

രൌദ്രഭാവം പൂണ്ട കഥകളിക്കാരെപ്പോലെയായ പപ്പേട്ടന്‍ തമിഴ്‌, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലെ അതിഭയങ്കരമായ തെറികൾക്കിടയിലുള്ള ഗ്യാപ്പിലിങ്ങനെ പറഞ്ഞു:

'നിന്നെയൊക്കെ പാമ്പുകടിച്ച്‌ പണ്ടാരമടങ്ങാനായിട്ട്‌ ഇതൊന്ന് ഇന്നലെത്തന്നെ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ....രണ്ടുദിവസം മുൻപ്‌ നാട്ടിലെത്തിയ ബാക്കിയൊള്ളോൻ ഈ നിമിഷം വരെ മനസ്സമാധാനത്തോടെ എന്തെങ്കിലും തിന്നുകയോ മര്യാദക്കൊന്ന് ഉറങ്ങുകയോ ചെയ്തിട്ടില്ലടാ.. നിന്റെ അപ്പാപ്പന്റെ മണി ബാക്ക്‌'"

Sunday, December 4, 2005

രക്ഷസ്സ്‌.

ഭൂതപ്രേതപിശാചുകളുടെ തൃശ്ശൂര്‍ ജില്ലയിലെ ആസ്ഥാനമായിരുന്നു ആനന്ദപുരം ഗ്രാമം. പ്രിയൂര്‍ മാമ്പഴത്തില്‍ പുഴുവരുന്നതിന്റെ കാരണം അതിന്റെ അതിമാധുര്യമാണെന്നതുപോലെ, ആനന്ദപുരത്തിന്റെ ക്ലൈമാറ്റിക്‌ കണ്ടീഷന്‍സും ലൊക്കേഷന്റെ സൌന്ദര്യവുമാണ്‌ ഇങ്ങിനെയൊരു അവസ്ഥക്ക്‌ കാരണമെന്നാണ്‌ അന്നാട്ടുകാർ പറയുന്നത്‌.

പ്രേതങ്ങളും യക്ഷികളും പൊതുവേ പാലയിലോ പനയിലോ മറ്റോ കേറി കൂടുന്നവരും, തെണ്ടന്മാർ ഇരുപത്തിനാല് മണിക്കൂറും തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്നവരുമാണെങ്കിലും രക്ഷസ്സുകൾ അങ്ങിനെയല്ല. സ്വസ്ഥമായി ഒരിടത്ത്‌ തെന്നെ കഴിയാൻ ആഗ്രഹിക്കുന്നവരാണിവർ. അതുകൊണ്ടാണത്രേ രക്ഷസ്സിന്‌ മാത്രം ഒരു ചെറിയ സെറ്റപ്പുണ്ടാക്കി അതിൽ അക്കോമഡേഷനും ഫുഡും അറേഞ്ച്‌ ചെയ്തുകൊടുക്കുന്നത്‌. രക്ഷസ്സ്‌ കറങ്ങി നടക്കില്ല, ഇരുത്തിയാൽ ഇരുത്തിയോടത്ത്‌. ദിവസത്തിലൊരിക്കൽ മാത്രം പുറത്തിറങ്ങും, രണ്ട്‌ പുഷപ്പും മൂന്ന് ഗ്രൌണ്ടുമെടുത്ത്‌ വീണ്ടും ധ്യാനനിരതനാകും.

ഇത്തരം അക്കോമഡേഷനുകൾക്കെല്ലാം പിന്നിൽ ഓരോരോ കഥകളുണ്ടായിരിക്കണം. ആനന്ദപുരത്തെ അത്തരമൊരു കഥയിലേക്ക്‌.....

ചൊവ്വാഴ്ചയായിരുന്നന്ന്. ഇരിങ്ങാലക്കുട ചന്ത കൂടുന്ന ദിവസം. സമീപ ഗ്രാമങ്ങളിലെ കർഷകരുടെ വിയർപ്പിന്‌, മണ്ണ് നിറഞ്ഞ ഹൃദയത്തോടെ കൊടുക്കുന്ന പുണ്യം മാർക്കറ്റ്‌ ചെയ്യപ്പെടുന്ന ദിവസം.

ഏഴരവെളുപ്പിന്‌ തന്നെ അച്ചാച്ഛന്‍ എണീറ്റു. അല്ലെങ്കിലും തിങ്കളാഴ്ചകളിലെ രാത്രികളിൽ പൊതുവേ മൂപ്പർക്ക്‌ ഉറക്കം കുറവാണ്‌. മനസ്സിൽ നിറയേ പ്രതീക്ഷകളും ആശങ്കകളുമായി കിടന്നാൽ ആർക്കാ ഉറങ്ങാനൊക്കുക. വെള്ളത്തിലിട്ട തലേന്നത്തെ ചോറും തൈരും പച്ചമുളകും കൂട്ടിക്കുഴച്ച്‌ ഒരു പിടി പിടിച്ചുകൊണ്ടിരിക്കേയാണ്‌ അദ്ദേഹത്തിന്റെ പത്നി ആ വിഷയത്തെപ്പറ്റി സൂചിപ്പിച്ചത്‌.

നിഷ്ണിഫെയറിന്‌ പോകാനൊരുങ്ങിയ ആക്സിനോവിന്റെ ഭാര്യയെപ്പോലെ അദ്ദേഹത്തിന്റെ ഭാര്യയും രാത്രിയിലൊരു സ്വപ്നം കണ്ടിരിക്കണൂ. പക്ഷെ, മുടിയും താടിയും നരച്ച്‌ വൃദ്ധനായിമാറിയെന്ന സ്വപ്നമല്ലായിരുന്നു ഇവിടത്തെ സ്വപ്നം.

കതിനക്കുറ്റിക്ക്‌ കയ്യും കാലും വച്ച പോലെയിരിക്കുന്ന തന്റെ ഹബ്ബി കൊള്ളിക്കിഴങ്ങ്‌ തൊണ്ട്‌കളഞ്ഞപോലെ വെളുത്തെന്ന ഒരു പ്രത്യേകതരം സ്വപ്നം.

സ്വപ്നത്തിന്റെ അസ്വാഭാവികതയിൽ, അസ്വസ്ഥമായി 'എന്താപത്താണീശ്വരാ വരാൻ പോകുന്നതെന്ന' ആവലാതിക്ക്‌ ചെവികൊടുക്കാതെ, ചന്തയിലേക്ക്‌ കൊണ്ടുപോകുന്ന സാധനങ്ങളുടെ വിലനിലവാരത്തെക്കുറിച്ചോർത്തുള്ള രാത്രിയിലെ ടെൻഷനിൽ തന്നെയായിരുന്നു അദ്ദേഹമപ്പോഴും.

പതിനാല്‌ കൊല നേന്ത്രൻ, ചെറുകായ അഞ്ച്‌, മത്തൻ ജംബോ സൈസ്‌ ആറെണ്ണം, ഇളവനും വെള്ളരിയും പന്ത്രണ്ടും പതിനെട്ടും വീതം, ഒരു ത്‌ലാനോളം പയറും തെക്കേലെ വറുതുണ്ണ്യേട്ടന്റെ പത്തിരുരുപത്‌ കിലോ കൈപ്പക്കയും. അതാണന്നത്തെ ലോഡ്‌.

'തൃശ്ശൂർന്ന് വണ്ടിക്കാർ വന്നാൽ കഴിഞ്ഞാഴ്ചയിലെപ്പോലെ ഇത്തവണയും ബ്രാല്‌ വെള്ളത്തിലാവും' അദ്ദേഹം ദീർഘനിശ്വാസമുതിർത്തു.

കുടി കൊടുത്ത്‌ വണ്ടിയിൽ കെട്ടിയ മൂരിക്കുട്ടന്മാർ റെഡി റ്റു മൂവ്‌ എന്ന മട്ടിൽ ഏകാഗ്രതയോടെ യജമാനന്റെ 'ഹിയർ വി ഗോ'ക്ക്‌ കാതോർത്തു. തോർത്തുമുണ്ട്‌ തലയിൽ കെട്ടി, കാളവണ്ടിയിൽ ചാടിക്കയറി അദ്ദേഹം സീറ്റ്‌ ബെൽട്ടിട്ട്‌'ംബ്ര..ംബ്ര' എന്ന പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചപ്പോൾ കാളകൾ ആവേശത്തിലായി.

'ദേ.. സൂക്ഷിച്ചും കണ്ടുമൊക്കെ പോണം ട്ടാ'ന്നുള്ള പതിവില്ലാതെയുള്ള പതിഞ്ഞ പറച്ചിലിന്‌ ഒരു നോട്ടത്തിൽ കൂടിയ ഒരുത്തരവും വേണ്ടെന്ന് തീരുമാനിച്ച്‌ അദ്ദേഹം വീണ്ടും ംബ്ര..ംബ്ര.. എന്ന ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ചാട്ടവാർ ചുഴറ്റിയടിച്ചു.

അങ്ങിനെ മാപ്രാണം ബണ്ടിലെ മണൽത്തരികളെയും ചരലിനെയും പുലർച്ചെ വിളിച്ചെണീപ്പിച്ച്‌, അങ്ങിനെ കാളവണ്ടികൾ ഇരിങ്ങാലക്കുടയിലേക്ക്‌ പറന്നു.

പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ടെൻഷനടിച്ചത്‌ വെറുതേയായി. കരിമ്പനിയിൽ ജയൻ വരുമ്പോലെ പാടും പാടി അദ്ദേഹം തിരിച്ചെത്തി. ഒരു പോറൽ പോലുമേൽക്കാതെ, തികഞ്ഞ സന്തോഷവാനായി.

അക്കാലത്ത്‌ തറവാടിനുമുൻപിൽ പാതിമൂടിയ ഒരു കിണറുണ്ടായിരുന്നു. അത്യാവശ്യം സ്കിപ്പായും ഉപയോഗിച്ചിരുന്നതുകൊണ്ട്‌, കുരുവീണ്‌ മുളച്ച്‌ വളർന്ന് വന്ന നാലഞ്ച്‌ പ്ലാവിൻ തൈകൾ കൊക്കരണിയിൽ നിന്നുയർന്നു വന്നു. പക്ഷെ, എന്തോ കായ്ക്കാൻ നിൽക്കാതെ എല്ലാ പ്ലാവുകളും ഒന്നൊന്നായി ഉണങ്ങിപ്പോയി.

പതിവിലും വിട്ട്‌ നേരത്തെ തിരിച്ചെത്തിയ അദ്ദേഹം വാട്ട്‌ നെക്സ്റ്റ്‌ എന്നാലോചിച്ചപ്പോൾ കൊക്കരണിയിലിറങ്ങി പ്ലാവൊക്കെയൊന്ന് വെട്ടി മാറ്റാനൊരു ഉൾപ്രേരണ അദ്ദേഹത്തിനുണ്ടായി.

കോടാലിയും വെട്ടുകത്തിയും എളാങ്കുമായി പരസഹായമില്ലാതെ കിണറ്റിലിറങ്ങിയിട്ട് ഒരു അരമണിക്കൂറായിക്കാണണം.

‘യെന്റമ്മേ..................’

എന്ന് തരക്കേടില്ലാത്ത വോളിയത്തില്‍ അച്ചാച്ഛനൊന്ന് അകറി. അത് കേട്ട് ‌ വീട്ടിലുള്ളവരൊന്നടങ്കം കിണറിനടുത്തേക്ക്‌ ഓടി ചെല്ലുമ്പോൾ കാണുന്നത്.
തവള മലന്ന് കിടക്കുമ്പോലെ, കെടക്കുന്ന അച്ചാച്ചനെയാണ്‌‌.

കസാര കെട്ടിയിറക്കി മുകളിലെത്തിക്കുമ്പോഴും ബോധം തിരിച്ചുകിട്ടിയിട്ടില്ലായിരുന്നു.

ദേഹമെല്ലാം തുടച്ച്‌ കുറച്ച്‌ കഞ്ഞിവെള്ളം കുടിപ്പിച്ചപ്പോൾ ആൾ പതുക്കെ ഉഷാറായി. പക്ഷെ, കിണറ്റിലിറങ്ങിയ അച്ചാച്ഛനായിരുന്നില്ല കയറിയ അച്ചാച്ഛന്‍. നോട്ടത്തിലും ഭാവത്തിലും പ്രകടമായ മാറ്റം.എന്തുപറ്റിയെന്ന ചോദ്യത്തിനുത്തരമായി ആൾ പറഞ്ഞു:

‘എനിക്കൊന്ന് നന്നായി കുളിക്കണം‘

കുളികഴിഞ്ഞ്‌ ഫ്രഷായി വന്നയുടൻ ആള്‍ പറഞ്ഞു:

‘എനിക്കൊന്നും കൂടെ കുളിക്കണം‘

എന്ന് പറഞ്ഞ്‌ കുളത്തിലേക്ക്‌ വീണ്ടും പോയി.

വീണ്ടും വീണ്ടും അങ്ങിനെ ഒരു നാലഞ്ച്‌ കണ്ടിന്യുവസ്സ്‌ കുളി.

ഇങ്ങേരിനി വല്ല കുളിസീൻ കാണുവാനാണോ ഇങ്ങിനെയൊരു കുളിക്കാമ്പോക്ക്‌ എന്നോർത്ത്‌ കൂട്ടിനുപോയ അമ്മാമ്മക്ക്‌ എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട്‌ കുളിക്കുന്ന ഭർത്താവ്‌ നോർമ്മലല്ലെന്ന് ഉൾക്കിടലത്തോടെ മനസ്സിലാവുകയും സ്വപ്നത്തിന്റെ ഇൻഡിക്കേഷൻ ക്ലിയറാവുകയും ചെയ്തു.

അടുത്ത ദിവസം തന്നെ, നാട്ടുനടപ്പ്‌ പ്രകാരം, പ്രശ്നം വെപ്പുകാരനെ വരുത്തി, പ്രശ്നം വച്ചപ്പോഴാണ്‌ അന്നുവരെ ആർക്കുമറിയാതിരുന്ന ആ രഹസ്യങ്ങൾ പുറത്തുവന്നത്‌.

നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ ഈ തറവാടിരിക്കുന്ന സ്ഥലം ഏതോ പേരുകേട്ട നമ്പൂതിരി കുടുംബത്തിന്റെയായിരുന്നത്രേ. അടിയന്തിരമായി അവിടം വിട്ടുപോകേണ്ടി വന്ന ഒരു സാഹചര്യത്തിൽ അവർ തങ്ങളുടെ ലിക്ക്വിഡ്‌ അസെറ്റെല്ലാം ഒരു 16 കാതുള്ള ഒരു സൂപ്പർ ചരക്കിൽ (വലിയ ചെമ്പ്‌..ഡോണ്ട്‌ മിസ്സണ്ടർസ്റ്റാന്റ്‌ മി) ഇട്ട്‌ അത്‌ കിണറ്റിലിറക്കി വച്ച്‌ സെക്യൂരിറ്റിയായി ഒരു രക്ഷസ്സിനെ ഏർപ്പാടാക്കുകയും ചെയ്തുവത്രേ.

കാലങ്ങൾ ഒരുപാട്‌ കഴിഞ്ഞിട്ടും ആ രക്ഷസ്സ്‌ കിണറ്‌ വിട്ട്‌ പോയില്ല. ആയുധങ്ങളുമായി കിണറ്റിലിറങ്ങിയ അച്ചാച്ഛൻ ഈ ചെമ്പെടുക്കാനാണെന്ന് തെറ്റിദ്ധരിച്ച രക്ഷസ്സ്‌, മൈക്ക്‌ ടൈസന്റെ പോലെ 1000 പൌണ്ട്‌ ഭാരമുള്ള ഒരു ഇടി കൊടുക്കാൻ വന്നിട്ട്‌, അച്ചാച്ഛന്റെ പാവത കണ്ട്‌ അല്ലെങ്കിൽ വേണ്ട എന്ന് വിചാരിച്ച്‌ വെറും 25 പൌണ്ടിന്റെ ഒരു തേമ്പ്‌ കൊടുക്കുകയായിരുന്നു.

ഈ ചെമ്പിനകത്തേക്ക്‌ വേര്‌ ഇറങ്ങിയതുകൊണ്ടാണ്‌ പ്ലാവുകൾ ഉണങ്ങിയതെന്നും കൂടെ പറഞ്ഞപ്പോൾ, ആർക്കും ആ കഥ വിശ്വസിക്കതിരിക്കാൻ കഴിഞ്ഞില്ല. പ്രതിവിധിയായി പിന്നീട്‌ ആ കിണർ മൂടുകയും തൊട്ടടുത്ത്‌ ഒരു സ്റ്റുഡിയോ അപാർട്ട്‌മെന്റുണ്ടാക്കി രക്ഷസ്സിനെ അവിടേക്ക്‌ മാറ്റിയിരുത്തുകയും ചെയ്തു.

കാലക്രമേണ അച്ചാച്ഛന്റെ കുളിക്കാനുള്ള ടെന്റൻസിയൊക്കെ മാറി, നോർമ്മലായി ചൊവ്വാഴ്ചകളിൽ പച്ചകറികളും കൊണ്ട്‌ ഇരിങ്ങാലക്കുടക്ക്‌ പോക്ക്‌ പുനരാരംഭിച്ചു.

Saturday, November 26, 2005

ഉള്‍പ്രേരണ.

ചിലകാര്യങ്ങൾ അങ്ങിനെയാണ്‌.

മനസ്സ്‌ എത്ര തവണ 'വേണ്ട്ര... വേണ്ട്രാ..' എന്ന് പറഞ്ഞാലും ശ്രമത്തിൽ നിന്ന് പിന്തിരിയാനാവില്ല. അല്ലെങ്കിൽ വര്‍ഗ്ഗീസേട്ടന് ചേട്ടന്‌ കുളിക്കുമുൻപ്‌ മേലാസകലം എണ്ണയും തേച്ച്‌ ശരീരത്തിൽ പിടിക്കാനായി കുട്ടിത്തോർത്തുമുണ്ടുടുത്ത്‌ സ്വന്തം പറമ്പിലൂടെ നടക്കുമ്പോൾ, മാവിൻ കൊമ്പത്ത്‌ ടെമ്പററിയായി വന്നിരുന്ന മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??

'യൂറേക്കാാാാ..' എന്ന് വിളിച്ചോടിയ ആർക്കമഡിസിനെ പോലെ, ഞാറ്‌ വലിക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക്‌ പ്രണരക്ഷാർത്ഥം ഓടിക്കയറിയപ്പോൾ, ആ പെണ്ണുങ്ങളും, പിന്നെ തോട്ടുവരമ്പത്തുകൂടെ സ്കൂളിലേക്ക്‌ പോയിരുന്ന കന്യാസ്ത്രീകളും, കുട്ടികളും ചിതറിയോടിയത്‌, മഹാളിക്കൂട്ടത്തെ കണ്ടിട്ടല്ലായിരുന്നു. തുണിയും കോണാനുമില്ലാതെ പാഞ്ഞടുക്കുന്ന വര്‍ഗ്ഗീസേട്ടന്‍ 'ഇതെന്തിനുള്ള വരവാണ്‌' എന്ന് മനസ്സിലാവാത്തതുകൊണ്ടായിരുന്നു.

എന്തായാലും തോട്ടിൽ ചാടി മുങ്ങിക്കിടന്നതുകാരണം, കടന്നലിന്റെ ഫാമിലിയിൽ പെട്ട, ആ മഹാളികൾ നിരാശരായി 'ഓ. ഷിറ്റ്‌' എന്ന് പറഞ്ഞ്‌ പെട്ടെന്ന് തന്നെ മടങ്ങിയതുകൊണ്ട്‌, ശാരീരികമായി ആൾക്ക്‌ കേടുപാട്‌ അധികം പറ്റിയില്ല; പിന്നാമ്പുറത്ത്‌ നാലണ്ണം കിട്ടിയതൊഴിച്ചാല്‍.

പക്ഷെ, ഒരു ദുർബല നിമിഷത്തിൽ തോന്നിയ ആ ഉൾപ്രേരണ മൂലം, ‌ ചില്ലറ കവറേജാണോ വര്‍ഗ്ഗീസേട്ടന് സ്വന്തം വാർഡിൽ കിട്ടിയത്‌? ഒന്നും രണ്ടും പേരാണോ ചുള്ളന്റെ 'ബോഡിലാങ്ക്വേജ്‌' മനസ്സിലാക്കിയത്‌??

കുളിക്കാൻ എണ്ണതേച്ച്‌ വീടിന്റെ താഴെപ്പറമ്പിൽ കാഡ്ബറീസിന്റെ കളറായ വെള്ളതോർത്തുമുണ്ടെടുത്ത്‌ ചൂളമടിച്ച്‌ പാട്ടുപാടി നിന്നിരുന്ന ഇതിയാൻ, ആരുടെയോ പുള്ളിമുണ്ടുടുത്ത്‌ ഓട്ടോറിക്ഷയിൽ വന്നിറങ്ങി മന്ദം മന്ദം വരുന്നതുകണ്ട്‌, വര്‍ഗ്ഗീസേട്ടന്റെ ഭാര്യ, 'ഇതെന്തൊരു മറിമായമാണെന്റെ കർത്താവേ..' എന്നു പറഞ്ഞ്‌ താടിയിൽ കൈ വച്ചു പോയി.

പിന്നീട്‌, വിശദാംശങ്ങളറിഞ്ഞപ്പോൾ, 'ഇനി നിങ്ങളെ എനിക്ക്‌ കാണേണ്ട മനുഷ്യാ..', എന്ന് പറഞ്ഞത്‌ വിതുമ്പിക്കൊണ്ടായിരുന്നു. അതുപിന്നെ...

അന്നുമുതൽ, വര്‍ഗ്ഗീസെന്ന പേരിനേക്കാളും വെയ്റ്റുള്ള ആർക്കമിഡിസ്‌ എന്ന് പേർ ഇരട്ടപ്പേരായി വീഴുകയും, ഈ സംഭവം നേരിട്ട്‌ കാണാത്തവരും അറിയാത്തവരും വരെ, പിന്നീട്‌, ഈ പേരിന്റെ ഉത്ഭവം അന്വേഷിച്ചറിയുമ്പോൾ വര്‍ഗ്ഗീസേട്ടന്റെ സ്ട്രക്ചർ അവരവരുടേ ടേയ്സ്റ്റനുസരിച്ച്‌, ഭാവനയിൽ കാണുകയും ചെയ്തു.

"ആൾക്ക്‌ മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??"

Sunday, November 20, 2005

കുടുംബം കലക്കി

വര്‍ഷാവര്‍ഷം വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും സുലഭമായി കിട്ടിപ്പോന്നിരുന്ന തല്ല് പോരാഞ്ഞിട്ട്‌, അമ്മാവന്റെ കയ്യിലുള്ളതുകൂടെ വാങ്ങിച്ചെടുക്കാന്‍ ഞാന്‍ സ്കൂള്‍ പൂട്ടിയതിന്റെ പിറ്റേന്ന് തന്നെ അമ്മവീടായ ആനന്ദപുരത്തേക്ക്‌ പോകും.

സുന്ദരമായൊരു ഗ്രാമമായിരുന്നു ആനന്ദപുരം. ഗ്രാമത്തിന്റെ നിഷ്കളങ്കതയും റൊമാന്റിക്ക്‌ അന്തരീക്ഷവും എന്റെ അച്ചാച്ഛനെയും അമ്മാമ്മയേയും; ഷാജഹാന്റെയും മുംതാസിനെയും പോലെ 'മേയ്ഡ്‌ ഫോര്‍ ഈച്ച്‌ അദര്‍' ദമ്പതിമാരാക്കിത്തീര്‍ത്തു. എന്തായാലും അവരങ്ങിനെ ഒരാത്മാവും രണ്ട്‌ ശരീരവുമായി കഴിഞ്ഞിരുന്നതുകൊണ്ട്‌, അമ്മാമ്മക്ക്‌ പേറൊഴിഞ്ഞിട്ട്‌ നേരമുണ്ടായിരുന്നില്ല.!

ബ്രാല്‌ പാറ്റിയപോലെ, പതിനാലെണ്ണം.

കരിയോയിലില്‍ വീണ്‌ ചീര്‍ത്ത അഞ്ച റിത്തിക്‌ രോഷന്മാരും ഒമ്പത്‌ ഐശ്വര്യാറായിമാരും. അച്ഛനും മക്കളും നിരന്ന് നിന്നാല്‍ പൂരത്തിന്‌ പാറമേക്കാവ്‌ വിഭാഗം ആനകള്‍ പുറം തിരിഞ്ഞുനില്‍ക്കുകയാണെന്നേ തോന്നൂ..!

അവരുടെ മക്കളും മരുമക്കളും തമ്മില്‍ തമ്മില്‍ ഇത്രമേല്‍ 'ആത്മാര്‍ത്ഥത' ഇല്ലാത്തതുകൊണ്ടാണോ അതോ ഹോബികളിള്‍ വന്ന മാറ്റമാണോ എന്തോ, ഭാഗ്യം, മക്കല്‍ നാലില്‍ കൂടിയില്ല. എങ്കിലും, പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞോണം, സ്കൂളടച്ചാല്‍, നാനാദിക്കില്‍ നിന്നും അമ്മ വീട്‌ ലക്ഷ്യമായൊഴികിയെത്തുന്നവരെല്ലാം വന്നുചേര്‍ന്നാല്‍, അമ്മാവന്റെ വീട്‌, ഒരു ദുര്‍ഗുണപരിഹാരപാഠശാല പോലെയായി മാറും.

ബാലപീഢനകലയില്‍ അതിനിപുണനായിരുന്ന ചെറിയമ്മാവന്റെ ശിക്ഷണത്തില്‍ ആണ്‍ജാതിയില്‍ പെട്ട അന്തേവാസികള്‍, ഞങ്ങള്‍, സപ്തസ്വരങ്ങളില്‍ അകറിക്കരയാന്‍ നിത്യേനെയെന്നോണം പ്രാക്റ്റീസ്‌ നടത്താറുണ്ട്‌.

പറമ്പും പാടവുമായി വലിയ ഒരു ഏരിയ തന്നെ സ്വന്തമായുണ്ടായിരുന്ന അമ്മാവന്‌; തല്ലാനുള്ള വടിയടക്കം ഒരുമാതിരി എല്ലാ കൃഷിയുമുണ്ടായിരുന്നു. അന്നാട്ടില്‍ ഏറ്റവും ആദ്യം പത്തിന്റെ പമ്പ്‌(മോട്ടോര്‍) വാങ്ങിയത്‌ താനായതുകൊണ്ട്‌ ലോകത്തുള്ളവരെല്ലാം തന്നെ പേടിക്കുകയും ബഹുമാനിക്കുകയും വേണമെന്ന പ്രകൃതക്കാരനുമായിരുന്നു അദ്ദേഹം.

അമ്മാവന്റെ വളപ്പിലെ കിഴക്കുഭാഗം മുഴുവന്‍ കശുമാവാണ്‌. സ്കൂളടക്കുന്ന സീസണിലാണല്ലോ കശനണ്ടി വിളയുക. ബാലവേല നിരോധനനിയമമൊന്നും പ്രാബല്യത്തില്‍ വരാതിരുന്ന അക്കാലത്ത്‌, കൊപ്ര കുത്തല്‍, നെല്ല് ഉണക്കല്‍, പറമ്പില്‍ വെള്ളം തിരിക്കല്‍, കൊള്ളിക്കിഴങ്ങ്‌ പറക്കല്‍, കൂര്‍ക്ക കുത്തല്‍ തുടങ്ങിയ പല പല ഗെയിമുകളേപ്പോലെ, കമ്പല്‍സറിയായി കളിക്കേണ്ടിയിരുന്ന ഒന്നാണ്‌ രാവിലെയുള്ള കശനണ്ടി പെറുക്കര്ല്‍.

കൊടകര സ്കൂളിന്‌ മുന്‍പില്‍ ഐസ്‌ വില്‍ക്കണ കൃഷ്ണന്‍കുട്ട്യേട്ടന്‍ സ്കൂല്‍ പൂട്ടിയാല്‍ ഓള്‍ട്ടെര്‍ണേറ്റീവ്‌ ഡേയ്സില്‍ ആനന്ദപുരം വഴിക്കു കറങ്ങും. ഐസ്‌ ഫ്രൂട്ട്‌, ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കിട്ടിയിരുന്നു.

10 കശനണ്ടിക്ക്‌ ഒരു സേമിയ ഐസ്‌, അതായിരുന്നു എക്സ്‌ചേഞ്ച്‌ റേറ്റ്‌.

ഉച്ചഭക്ഷണം കഴിഞ്ഞ്‌ അമ്മാവനുറങ്ങിക്കഴിയുമ്പോഴാണ്‌ ഐസുകാരന്റെ മണിയടി കേള്‍ക്കുക. ഒരു ദിവസം പശുവിനെ കറക്കാന്‍ നേരത്തേയെണീറ്റ അമ്മാവന്‍ വരിവരിയായി വരുന്ന ഞങ്ങളെക്കാണുകയും ഓറഞ്ച്‌ കളറുള്ള നാക്ക്‌ കണ്ട്‌ സംഭവം ഊഹിച്ചെടുക്കുകയും ചെയ്തു. അമ്മാവനെ അണ്ടര്‍ എസ്റ്റിമേറ്റ്‌ ചെയ്ത്‌,

'സത്യായിട്ടും ഐസ്‌ തിന്നിട്ടില്ല മാമാ' എന്ന 916 ടച്ച്‌ ഹോല്‍മാര്‍ക്ക്‌ സത്യം ഐസിന്റെ തരിപ്പില്‍ കുറച്ച് കൊഞ്ഞപ്പൊടെ പറഞ്ഞതില്‍ പ്രസാദിച്ച്‌ അടുത്ത്‌ കണ്ട നീരോലി ചെടി കടയോടെ പറച്ച്‌, 'മേലാല്‍ നീ നുണപറയരുത്‌' എന്ന് പറഞ്ഞെന്നെ അടിച്ചൊതുക്കി.

കുതറിയോടാനും എതിര്‍ത്ത്‌ ജയിക്കാനും പറ്റാത്ത അവസ്ഥ. പ്രായഭേദമന്യേ വര്‍ഗ്ഗഭേദമന്യേ ഏതൊരുമനുഷ്യനും എന്തിന്റെപേരിലായാലും ഈ അവസ്ഥ സങ്കീര്‍ണ്ണമാണ്‌.

ഐസ്‌ ഫ്രൂട്ട്‌ കേയ്സില്‍ രക്തസാക്ഷിയായ ഞാനൊരു പ്രതികാര ദാഹിയായി മാറുകയായിരുന്നു. വിറകുപുരയിലെ ചാരത്തില്‍ ഉതിര്‍ന്നുവീണ എന്റെ കണ്ണുനീര്‍ തുള്ളികളെ സാക്ഷി നിര്‍ത്തി, അമ്മാവനെ ചേനത്തണ്ടന്‍ പാമ്പുകടിക്കണേയെന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു; പ്രാര്‍ത്ഥന പാമ്പുകള്‍ മൈന്റ്‌ ചെയ്തില്ലെങ്കിലും...!

ആനന്ദപുരത്തെ ദേശീയോത്സവമാണ്‌ തറക്കല്‍ ഭരണി. അന്നേദിവസം അമ്മാവന്‍ ഭയങ്കര ലാവിഷാണ്‌. എല്ലാവര്‍ക്കും ഓരോ പിടിയാണ്‌ ചില്ലറ തരിക. അതുകൊണ്ടാണ്‌, ജയന്റെ പാസ്സ്‌പോര്‍ട്ട്‌ സൈസ്‌ കളര്‍ ഫോട്ടോ, ബൈനാക്കുലര്‍, മിറര്‍ മോതിരം തുടങ്ങിയവ വാങ്ങല്‍, ഒന്നുവച്ചാല്‍ രണ്ട്‌, കലണ്ടറിലെ സ്റ്റിക്കര്‍ പൊളിച്ചുള്ള ഗാമ്പ്ലിംഗ്‌ തുടങ്ങിയവയൊക്കെ നടത്തി ആര്‍മാദിച്ചിരുന്നത്‌.

അക്കൊല്ലം ഭരണിത്തലേന്ന്, സ്വന്തം ഡിസ്റ്റില്ലറിയിലുണ്ടാക്കിയ കശുമാങ്ങ ചാരായം കുടിച്ച്‌ അമ്മാവന്‍ ഒരാവേശത്തിന്റെ പുറത്ത്‌ കോണ്‍സിക്വന്‍സസിനെക്കുറിച്ചോര്‍ക്കാതെ, 'എന്റെ എല്ലാ കൂടപ്പിറപ്പുകളും എന്നെ പറ്റിച്ചിട്ടേയുള്ളൂ' എന്ന് ഒരു ജെനറല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

അമ്മാവന്‌ ഒരു പണികൊടുക്കാനായി ഒരു ചാന്‍സ്‌ നോക്കിനിന്ന ഞാന്‍,അമ്മവന്റെ ഡയലോഗ്‌ 'കൊടകരക്കാര്‍ പറ്റിച്ചു' എന്നാക്കി മാറ്റി അതുവച്ച്‌ ആര്‍ഭാടമായി ഒരു പുരാണമുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. പതിവിലും നേരത്തേ, പൂരവും രാത്രിയിലെ 'കുഞ്ഞാലിമരക്കാര്‍' നാടകവും കഴിഞ്ഞ്‌ , പിറ്റേന്ന് കാലത്ത്‌ തന്നെ ഞാന്‍ ആവേശത്തോടെ തുള്ളിച്ചാടി വീട്ടില്‍ പോയി പുരാണം, അച്ഛനോട് പരമാവധി വൃത്തിയായി പറഞ്ഞുകൊടുത്തു.

അവന്‍ മുണ്ടക്ക മാധവനാണെങ്കില്‍ ഞാന്‍ എടത്താടന്‍ രാമനാണെടീ.... അവനെപ്പറ്റിക്കേണ്ട ആവശ്യമെനിക്കില്ലെടീ.... എന്നുതുടങ്ങി കുറേ ആത്മപ്രശംസാ വാചകങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ട്‌ അച്ഛന്‍ നടത്തിയ വെല്ലുവിളികളെയും ബഹളത്തെയും തുടര്‍ന്ന്, അടയും ചക്കരയുമായി കഴിഞ്ഞിരുന്ന, മാസിലൊരിക്കല്‍ ഒരു പൈന്റ് വെട്ടിരുമ്പ് വാങ്ങി പകുത്തടിച്ചിരുന്ന ആ അളിയനും അളിയനും, പിന്നെ കൊല്ലങ്ങളോളം ഇന്ത്യയും പാക്കിസ്ഥാനും പോലെയായി മാറി. പാവങ്ങള്‍..!

ആ സംഭവത്തിന്‌ ശേഷമാണ് അമ്മവീട്ടുകാരെല്ലാവരും ചേര്‍ന്ന് എനിക്ക്‌ ' കുടുംബം കലക്കി' എന്ന ബഹുമതി തന്നാദരിച്ചത്.

Wednesday, November 16, 2005

പാപി

മകരമാസത്തിലെ ഒരു രാത്രിയില്‍, ചിത്രഹാറിന്റെ സമയത്ത്‌ ശാന്തി ആശുപത്രിയില്‍ വച്ച്‌ എന്റെ സുഹൃത്ത്‌ മാത്തന്റെ അമ്മാമ്മക്ക്‌ സെഞ്ച്വറി, കപ്പിനും ലിപ്പിനുമിടക്ക് ‌നഷ്ടപ്പെട്ടു.

തേഡ്‌ അമ്പയറിന്‌ കൊടുത്ത്‌ കുറച്ചധികം ടൈമെടുത്ത്‌ ഔട്ടാകുകയായിരുന്നുവെന്നതിനാല്‍ അന്നേരം ആശുപത്രിയില്‍ അമ്മാമ്മക്ക്‌ കൂട്ടായി മാത്തനും, അവനു കൂട്ട്‌ സിനിമാക്കഥപറഞ്ഞിരിക്കാന്‍ ചെന്ന ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പൊതുവേ, ജീവനുള്ളവയെന്നും ഇല്ലാത്തവയെന്നും വ്യത്യാസമില്ലാതെ, സഞ്ചാരമൊരുക്കാനുള്ള വാഹനങ്ങള്‍ കൊടകരയുണ്ടെങ്കിലും, മനുഷ്യന്റെ കേസില്‍ മാത്രം, ജീവന്‍ പോയാല്‍ പിന്നെ ചാലക്കുടിക്കാരെ ഡിപ്പന്റ്‌ ചെയ്യേണ്ടിവരും. 

ഭാസ്കരന്‍ ഡോക്ടറുടെ കത്തു വാങ്ങി, സെന്റ്‌ ജേയിംസില്‍ നിന്ന് ആംബുലന്‍സ്‌ ഏര്‍പ്പാടാക്കി പറഞ്ഞുവിട്ടപ്പോഴേക്കും, തട്ടുകടകളുടെ 'ഹൈറോഡ്‌'ഉള്ള ചാലക്കുടി ഹൈവേയില്‍ എനിക്കും അവനും, ഓംലെറ്റുകളും ബുള്‍സൈകളും വേവാന്‍ തുടങ്ങിയിരുന്നു. വിജയങ്ങളും പരാജയങ്ങളും ലാഭങ്ങളും നഷ്ടങ്ങളും ജനനങ്ങളും മരണങ്ങളും ആഘോഷിച്ചിരുന്ന ഒരു കാലം. അമ്മാമ്മ, മാത്തന്റെയായതുകൊണ്ട്‌, ചിലവും അവന്റെ വക. 

മുട്ട മൊരിയുന്ന മാദക ഗന്ധത്തില്‍, പെട്രോള്‍ മാക്സിന്റെ ചൂടില്‍, സിസര്‍ പാക്കറ്റുകൊണ്ടുള്ള തൊപ്പിവച്ച മണ്ണെണ്ണ വിളക്കില്‍ നിന്ന് സിഗരറ്റ്‌ കൂട്‌ വെട്ടിയുണ്ടാക്കിയ കൊള്ളികൊണ്ട്‌ തീയെടുത്ത്‌ വില്‍സ്‌ കത്തിച്ച്‌ ഓംലെറ്റിനായി കാത്തിരുന്നു. 

ആകൃതിയും സീറ്റിങ്ങും നഷ്ടപ്പെട്ടു തുടങ്ങിയ അലൂമിനിയം പ്ലേറ്റില്‍ ആമ്പ്ലൈറ്റ് നിസ്സഹായയായി കിടന്നു. ഉപ്പും കുരമുളക്‌ പൊടിയും കൊണ്ട്‌ ഡെക്കറേറ്റ്‌ ചെയ്ത്‌ ഞാന്‍ സ്പൂണുകൊണ്ട്‌, ഒരു 'അരു' മുറിച്ചെടുത്ത്‌ കഴിക്കാനോങ്ങിയപ്പോള്‍, ഒരു സംശയം. 

 "ടാ., നിന്റെ അമ്മാമ്മ മരിച്ചിരിക്കല്ലേ, നിനക്ക്‌ ഇനി ഇതൊന്നും ഒരാഴ്ചത്തേക്ക്‌ കഴിക്കാന്‍ പാടുണ്ടോ?" 

ഓംലെറ്റിനെ അതിഭയങ്കരമായി മോഹിച്ച്‌, ബെഡില്‍ കമിഴ്ന്ന് കിടന്ന് കാലാട്ടിക്കൊണ്ട് വനിത വായിക്കുന്ന ജയഭാരതിയെക്കണ്ട ബാലന്‍.കെ. നായരെപ്പോലെയായ മാത്തന്‍,  “ഒന്നു പോടാ.. ഞങ്ങള്‍ മാപ്ലമാറ്ക്ക്‌ നോണ്‍ വെജൊഴിവാക്കിയിട്ടൊരു എടപാടില്ല“ എന്നമറി. ADSL കണക്ഷനില്‍ 100 kb യുടെ ഒരു ഫയല്‍ ഡൌണ്‍ലോഡ്‌ ചെയ്യുന്ന സമയം മാത്രമേ ഞങ്ങള്‍ക്ക്‌ ഓംലെറ്റ്‌ ഫിനിഷ്‌ ചെയ്യാന്‍ അന്നും വേണ്ടി വന്നുള്ളൂ. 

തിരിച്ചെത്തിയ ഞങ്ങളുടെ അടുത്ത ജോലി, ആളൂര്‍ മുതല്‍ കോടാലി വരെയുള്ള ഈ ബന്ധുക്കളെ അറിയിക്കലായിരുന്നു. അങ്ങിനെ മൂന്നുമുറി എന്ന സ്ഥലത്തുള്ള അവരുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുമ്പോള്‍ സമയം അര്‍ദ്ധരാത്രി ഒന്നരയെങ്കിലും ആയിക്കാണണം. 

ഞാന്‍ കോളിംഗ്‌ ബെല്ലടിച്ചു. അകത്തുനിന്ന് ഒരു മുരളന്‍ ചോദ്യം “ആരരാാ ഇത്‌ ?“

മറുപടിയില്‍ മാത്തനെ തിരിച്ചറിഞ്ഞ അദ്ദേഹം ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌, തൃശ്ശൂര്‍ പാറമേക്കാവ്‌ വിമന്‍സ്‌ കോളേജിന്റെ മുന്‍പില്‍ പഞ്ചാരയടിക്കാനായെന്നപോലെ രാവുപകല്‌ നിന്ന നില്‍പ്‌ നില്‍ക്കുന്ന സ്റ്റാച്ച്യൂ കണക്കെയായിരുന്നു. ഒരു തലപ്പാവിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ... 

ഉടുത്തിരുന്ന മുണ്ട്‌ തോളിലിട്ട്‌ അത്‌ രണ്ടുകൈകൊണ്ടും വകഞ്ഞ്‌ മാറ്റി, കുന്നത്തിന്റെ ഷഡിയും ഇട്ടോണ്ട്‌ 'സൂപ്പര്‍മാനെ'പ്പോലെ നിന്ന റപ്പായേട്ടനെ കണ്ടിട്ട്‌ ചിരിയുടെ കണ്ട്രോള്‍ പോയ ഞാന്‍ ഒന്നും പറയാതെ, ഒതുക്കിച്ചിരിച്ച്‌ തിരിഞ്ഞു നിന്നു. 

ചിരിയൊതുക്കാന്‍ കഴിയാതെ പാവം മാത്തന്‍, പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. 

 “അമ്മാമ്മ മരിച്ചു!!“

Sunday, November 6, 2005

നീര്‍ക്കോലിയും മൂര്‍ഖനും

തക്ഷകന്‍ v/s പരീക്ഷിത്ത്‌ കേസിന്റെ വിധി പ്രകാരം, പാമ്പുകള്‍ മനുഷ്യരെ അങ്ങോട്ട്‌ ചെന്ന് കടിക്കില്ലെന്ന് സത്യം ചെയ്ത്‌ കൊടുത്തിട്ടും എന്ത്‌ ഫലം?

പാമ്പുവര്‍ഗ്ഗത്തിലെന്തിനെക്കണ്ടാലും അതിനെ എത്രയും പെട്ടെന്ന്‌ തല്ലിക്കൊല്ലാതെ നമുക്ക്‌ കെടക്കമരിങ്ങ്‌ കിട്ടുമോ?

കടി കിട്ടിയാല്‍ കിട്ടിയപോലെയിരിക്കുന്ന വിഷപ്പാമ്പുകളെ കൊല്ലുന്നതില്‍ വല്ല്യ അഭിപ്രായവ്യത്യാസം എനിക്കില്ല. പക്ഷെ, ഒരു വിഷവുമില്ലാത്ത മഹാപ്രാക്കുകളായ നീര്‍ക്കോലികളെ എന്തിന്‌...

കൊയ്ത്ത്‌ സീസണായാല്‍ കൊടകര പാടത്ത്‌ നീര്‍ക്കോലിപ്പാമ്പുകളുടെ സംസ്ഥാന സമ്മേളനം നടക്കും. കൊയ്ത്‌ കൂട്ടിയ നെല്ലിന്‍ ചുരുട്ടുകള്‍ക്കടിയില്‍ കയറിക്കൂടി, ആ ഇളം ചൂടില്‍ കുറച്ചുനേരമൊന്ന് നടുവളച്ച്‌ റെസ്റ്റ്‌ ചെയ്യാനെത്തുന്ന പാവം നീര്‍ക്കോലി പൈലുകളെ, കറ്റയെടുക്കുമ്പോള്‍ ക്രൂരമായി തല്ലിക്കൊന്നാല്‍ വല്ലാത്തൊരു സായൂജ്യം കിട്ടിയിരുന്നൊരു കാലം എനിക്കുമുണ്ടായിരുന്നു.

കൊന്ന് കൂട്ടിയിട്ട്‌, 'കംബ്ലീറ്റ്‌ പാമ്പിനേയും കൊന്നു, ഇനി ആര്‍ക്കും ഒന്നും പേടിക്കാനില്ല' എന്ന്, കൊയ്‌ത്ത്‌കാര്‌ പെണ്ണെങ്ങളുടെയിടയില്‍ നിന്ന് നെഞ്ചും വിരിച്ച്‌ പറയുമ്പോള്‍, 'കണ്ണേ എന്‍ മുന്നേ കടലും തുള്ളാത്‌' എന്ന
ഭാവമായിരിക്കുമെനിക്ക്‌ .

കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഇമ്മാതിരി അഭ്യാസങ്ങളും ഒന്നിനുപിറകേ ഒന്നായി എന്നെ വിട്ടൊഴിഞ്ഞുപോയി. അങ്ങിനെയിരിക്കേ ഒരു ദിവസം, ഞാന്‍ ചേട്ടന്റെ കല്യാണം ക്ഷണിക്കാനായി ചാലക്കുടിക്കടുത്ത്‌ കുന്നപ്പിള്ളി എന്ന സ്ഥലത്തുള്ള എന്റെ ബന്ധുവീട്ടില്‍ പോയി, ചായക്കും എസ്കോര്‍ട്ടായി പോകുന്ന കായവറുത്തതിനുമിടയിലുള്ള ഗ്യാപ്പില്‍ കല്യാണവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അവരുടെ പറമ്പില്‍ നിന്നൊരു ബഹളം.

പാമ്പ്‌...പാമ്പ്‌

എന്ന് പറഞ്ഞ് പറമ്പില്‍ പണിക്ക്‌ വന്ന കുറച്ച്‌ പേര്‍ ബഹളം വക്കുന്നു.

എന്റെ മനസ്സിലുറങ്ങിക്കിടന്നിരുന്ന പഴയ ആ പാമ്പ്‌കൊല്ലി, സടകുടഞ്ഞെണീക്കാന്‍ സെക്കന്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ!

കല്യാണം ക്ഷണിക്കാന്‍ പോയ ഞാന്‍ അതുചെയ്യാതെ, ആ വീട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട്‌, ബാധകൂടിയപോലെ പറമ്പിലേക്കോടി. വഴിയില്‍ കിടന്ന ഒരു വടിയും എടുത്തോണ്ട്‌.

വെളിച്ചപ്പാടിന്റെ പിന്നാലെ ഓടുന്ന ഭക്തരെപ്പോലെ വീട്ടുകാരും.

സ്‌പോട്ടില്‍ ചെല്ലുമ്പോള്‍ നമ്മുടെ ചുള്ളന്‍, കുട്ടപ്പേട്ടന്‍ പറ്റായി റോഡ്‌സൈഡിലെ കാനയില്‍ കെടക്കണോണം കിടക്കുകയാണ്‌. കല്യാണം കഴിഞ്ഞ് രണ്ട് കൊച്ചാവാന്‍ പ്രായമുള്ള സാക്ഷാല്‍ പുല്ലാനി മൂര്‍ഖന്‍.

ഞാന്‍ വന്നത്‌ അറിയാഞ്ഞഞ്ഞിട്ടാണോ, അതോ കണ്ടിട്ടും 'പോയേരാ ചെക്കാ' എന്ന റോളിലാണോ എന്ന് വ്യക്തമായില്ല., പാമ്പ്‌ നമ്മളെ മൈന്റ്‌ ചെയ്യാതെ ചെറിയ തോട്ടില്‍ എന്തോ ആലോചിച്ച് കിടക്കുകയാണ്‌.

എന്റെ പ്രകടനം കാണാന്‍ പണിക്കാരും പിന്നെ ആ വിട്ടിലെ ചേച്ചിമാരും പിന്നിലായി അണിനിരന്നു.

ഇടതുമാറി വലതുമാറി വലിഞ്ഞമര്‍ന്ന് ഞാന്‍ കൈപാങ്ങ്‌ നോക്കി. എയിം ശരിയാവുന്നില്ല. ആ സെറ്റപ്പില്‍ അടി കിട്ടിയാലൊന്നും പാമ്പിന്‌ കനപ്പെടില്ല എന്ന് എനിക്ക്‌ മനസ്സിലായി.

പാമ്പിനോട്‌ 'ഒന്നഡ്ജസ്റ്റ്‌ ചെയ്ത്‌ കിടക്കാന്‍' പറയാന്‍ പറ്റാത്തതുകൊണ്ട്‌, ഉദ്ദ്വേഗജനകമായ നിമിഷങ്ങളവസാനിപ്പിച്ച്‌ കാണികളുടെ അക്ഷമയെക്കരുതി, ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ കിട്ടിയാ കിട്ടി പോയാ പോയി എന്ന നിലപാടില്‍, ഒറ്റ പെടയങ്ങ്‌ കൊടുത്തു.

മൂര്‍ഖനും നീര്‍ക്കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസം അപ്പോ എനിക്ക്‌ മനസ്സിലായി!

അടികൊണ്ടവശം പാമ്പ്‌, ശ്‌ശ്‌ശ്‌ശൂ... എന്നൊരു ശബ്ദമുണ്ടാക്കി രണ്ടടിയോളം പൊങ്ങി ഒറ്റ വരവായിരുന്നു എന്റെ നേരെ.

അപ്രതീക്ഷിതമായ ആ പ്രത്യാക്രമണത്തില്‍ സകല കണ്ട്രോളും പോയ ഞാന്‍, പാമ്പുണ്ടാക്കിയതിനേക്കാളും പത്തിരട്ടി ഒച്ചയില്‍ ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാക്കി ഒരു ചാട്ടം ചാടുകയും ‘എന്റമ്മോ...’ എന്ന് വിളിച്ച് തിരിഞ്ഞോടി. ഓടാനുള്ള ശേഷിയൊഴിച്ചെല്ലാം നഷ്ടപ്പെട്ട ഞാന്‍ അങ്ങിനെ ഹാപ്പിയായി പെനാല്‍ട്ടി അടിച്ച് മിസ്സായ കളിക്കാരനെപ്പോലെ പവലിയനിലേക്ക്‌ മടങ്ങി. കൂടെ കാണികളും.

'വിവാഹം ക്ഷണിക്കാന്‍ പോയ യുവാവ്‌ പാമ്പുകടികൊണ്ട്‌ മരിച്ചു', 'ആഗ്രഹങ്ങള്‍ ബാക്കിയാക്കി യുവാവ്‌ യാത്രയായി' എന്നീ ഹെഡിങ്ങുകളില്‍ പത്രത്തില്‍ എന്നെപ്പറ്റി ചരമകോളത്തില്‍ ഒറ്റക്കോളം ന്യൂസ്‌ വരുന്നതില്‍ എനിക്ക്‌ വല്യ ത്രില്ലൊന്നുമില്ലാത്തതുകൊണ്ടും ഞാന്‍ മൂലം ചേട്ടന്റെ കല്യാണം മുടങ്ങേണ്ട എന്നു വിചാരിച്ചും, ആ പാമ്പിനെ ഞാന്‍ വെറുതെ വിട്ടു.

തിരിച്ചുവന്ന് തണുത്ത ചായ കുടിച്ചവസാനിപ്പിക്കുമ്പോള്‍, ആ വീട്ടിലെ എല്ലാവരുടെയും മുഖത്ത്‌ കണ്ട ആ ചെറുപുഞ്ചിരി, എന്തിനാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. പക്ഷെ, 'ഒന്നും വേണ്ടായിരുന്നു' എന്നെന്റെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു.

അങ്ങിനെ, രാത്രിയില്‍ ഭീകരസ്വപങ്ങള്‍ കളിക്കുന്ന എന്റെ മനസ്സിന്റെ തീയറ്ററില്‍ അന്നുമുതല്‍ പുതിയ ഒരു സ്വപ്നം കൂടെ റിലീസായി. പല പല രാവുകളിലും ഈ പാമ്പ്‌ എന്നെ കൊത്താനോടിച്ചു; ഇപ്പോഴും ഓടിച്ചുകൊണ്ടേയിരിക്കുന്നു.

Saturday, October 29, 2005

ഉളുമ്പത്തും കുന്ന്

കൊടകരക്കടുത്ത്‌ കിടക്കുന്ന ഉളുമ്പത്തുംകുന്ന്, ഒരു ചെകുത്താന്‍കൂടിയ സ്ഥലമാണെന്നാണ്‌ പൊതുവേ വിശ്വാസം. വിശേഷിച്ച്‌ അപകടമുണ്ടാവാനുള്ള വളവോ ചെരിവോ ഒന്നുമില്ലാഞ്ഞിട്ടും കുന്ന് മുതല്‍ കുളത്തൂര്‍ വരെയുള്ള ഒരു കിലോമീറ്ററില്‍ ആഴ്ചയില്‍ ഒരപകടമെങ്കിലും ഉണ്ടാകുന്നതാണ്‌ ഇങ്ങിനെയൊരു അഭിപ്രായത്തിന്‌ കാരണം. അതുകൊണ്ട്‌ തന്നെ, തൃശ്ശൂര്‍-ചാലക്കുടി റൂട്ടില്‍ സ്ഥിരമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ പലര്‍ക്കും ഈ ഏരിയയില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ അനുഭവപ്പെടുന്നതായും പറയപ്പെടുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും, ഉളുമ്പത്തുംകുന്നുകാര്‍ കൊടിയ അഭിമാനികളാണ്‌. ഭൂമിശാസ്ത്രപരമായി അതിഭയങ്കരമായ പ്രത്യേകതകളുള്ളസ്ഥലമാണത്രേ അവരുടേത്‌. ഭാരതമെന്ന് കേട്ടാലും കേരളമെന്ന് കേട്ടാലും ഇനി തൃശ്ശൂരെന്ന് കേട്ടാലുമൊന്നും പ്രത്യേകിച്ച്‌ അഭിമാനപൂരിതരൊന്നുമാവാത്ത അവര്‍, കുന്ന് എന്ന് കേട്ടാല്‍ ചോര കുടുകുടെ തിളക്കുന്നവരാണ്‌. അവിടെയുള്ള ഏതെങ്കിലുമൊരുത്തന്റെ തലയില്‍ കാക്ക കൊത്തിയാല്‍ വരെ അതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരുമുണ്ടാക്കും. പറ്റിയാല്‍ പന്തം കൊളുത്തി പ്രകടനവും അവര്‍ നടത്തും.

കേരളത്തിന്റെ അങ്ങേ തലക്കല്‍ നിന്ന് ഒരു കയര്‍ ഇങ്ങേത്തല വരെ വലിച്ചുപിടിച്ചാല്‍, അതിന്റെ നടു വന്ന് നില്‍ക്കുന്നത്‌ 'ഉളുമ്പത്തുംകുന്ന് ടവര്‍' (കപ്പേള) ന്റെ മുന്നിലാവുമത്രേ...!

മുപ്പത്തഞ്ച്‌ കൊല്ലം മുന്‍പ്‌ അവിടെ ഒരു കിണര്‍ കുത്തിയപ്പോള്‍ കണ്ടെടുത്ത ആട്ടുകല്ല്, ടിപ്പുസുത്താന്റെയായിരുന്നുവെന്ന് അവര്‍ പ്രഖ്യാപിച്ചു. അതിന്‌ ശേഷം, ടിപ്പുസുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന മുട്ടിപ്പലക, ബാറ്റയുടെ ചെരുപ്പ്‌, ആളുടെ സൈക്കിളിന്‌ എയറടിച്ചിരുന്ന പമ്പ്‌, അങ്ങിനെ പലതും കിട്ടുകയുണ്ടായി. വഴക്കിന്‌ പോകേണ്ട എന്ന് വച്ച്‌ ആരും അത്‌ ചോദ്യം ചെയ്തതുമില്ല., ടിപ്പുവിന്റെയോ ചേരമാന്‍ പെരുമാളിന്റെയോ ആരുടെ വേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടില്‍ സമീപവാസികള്‍ ഉറച്ചുനിന്നു.

പത്താം ക്ലാസ്സിന്‌ ശേഷം പഠിക്കാന്‍ പോകുന്നതിനോട്‌ പൊതുവേ താല്‍പര്യം കുറവാണ്‌ അവിടുത്തുകാര്‍ക്ക്‌. അതിന്റെ കാരണം, അവര്‍ അഭിമാനികള്‍ ആയിരുന്നു എന്നത് തന്നെ. പഠിച്ച്‌ ജോലിക്കായി അലഞ്ഞുതിരിയാല്‍ അവര്‍ക്കിഷ്ടമല്ല. റബര്‍ കര്‍ഷകരെപ്പോലെ റബര്‍ ചെടി നട്ട്‌, പാല്‌ ഇന്ന് വരും മറ്റെന്നാള്‍ വരും എന്നൊന്നും കാത്തിരിക്കാനും ക്ഷമയില്ലാത്തതുകൊണ്ട്‌, കൃഷിപ്പണിയില്‍ അവര്‍ക്ക് താല്പര്യം കുറവായിരുന്നു.


അങ്ങിനെ, 'അട്ടിമറി' പ്രധാന തൊഴിലായി അന്നാട്ടുകാര്‍ തിരഞ്ഞെടുത്തു.

'ഒരു മഞ്ഞ തലേക്കെട്ടും കെട്ടി, ഉളുമ്പത്തും കുന്നിലെ ഏതെങ്കിലുമൊരു കലുങ്കുമ്മേ ഇരുന്ന്‌കൊടുത്താല്‍ മാത്രം മതി..ആവശ്യക്കാര്‍ വണ്ടി വന്ന് കൊണ്ടോയിക്കോളും.... പിന്നെന്ത്‌ വേണം??

കൂടെക്കൂടെയുണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും അന്നാട്ടുകാര്‍ക്ക്‌ ചാകര യായി മാറിയിട്ടുണ്ട്‌. അവിടെ മറിഞ്ഞ വണ്ടികളില്‍, അരി, ഗോതമ്പ്‌, മീന്‍, പച്ചക്കറി, വെളിച്ചെണ്ണ, ചാരായം, കള്ള്‌, തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കയറ്റിയവയും പെട്ടിട്ടുണ്ട്‌.

അപകടമുണ്ടായാല്‍ ഇത്രമാത്രം സഹകരിക്കുന്ന നാട്ടുകാരെ നമുക്ക്‌ കണ്ടുകിട്ടാന്‍ പ്രയാസമാണ്‌. പുലര്‍ച്ചെ 5 മണിക്കടുത്ത്‌ മറിഞ്ഞ ചാള (മത്തി )കയറ്റിയ 407, ഒരു മണിക്കൂര്‍ കൊണ്ട്‌, പൊടിപോലുമില്ലാ കണ്ടുപിടിക്കാനെന്ന് പറഞ്ഞപോലെ വൃത്തിയാക്കി വണ്ടി 'മോറി' വച്ചത്‌ ചില്ലറ കാര്യമാണോ??

അപകടം നടന്നതറിഞ്ഞ്‌ വന്ന പോലീസുകാര്‍ വണ്ടിക്കാരോട്‌ ചോദിച്ചത്രേ.

'എന്താഡോ.. ലോഡ്‌ വണ്ടിയാണെന്നല്ലേ പറഞ്ഞത്‌ ...ഇത്‌ കാലി വണ്ടിയാണല്ലോ? എന്ന്.

" മറിഞ്ഞപ്പോള്‍ ഫുള്‍ ലോഡുണ്ടായിരുന്നു. ആക്സിഡന്റ്‌ നടന്ന് പതിനഞ്ച് മിനിറ്റിനുള്ളിള്‍ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമൊക്കെയായി ഒരു പട വന്ന് , പറഞ്ഞനേരംകൊണ്ട്‌ ചൂരക്കൊട്ടയിലും മാനാങ്കൊട്ടയിലും വാരിയിട്ട്‌ കൊണ്ടോയി സാറെ" എന്ന് ഡ്രൈവര്‍

എനിവേ, അന്ന് ഉളുമ്പത്തുകുന്നുകാര്‍ വിവരമറിഞ്ഞു!

ഫ്രിഡ്ജില്ലാത്തതുകൊണ്ട്‌, കൂട്ടാനും ഫ്രൈക്കും പുറമേ, തോരന്‍, ഉപ്പേരി, ചില്ലി ചാള, ചാള 65, എന്നു തുടങ്ങി, ബട്ടര്‍ ചാള വരെ വച്ച്‌ കഴിച്ചു.

ഹവ്വെവര്‍, ആനന്ദം ഒരു ദിവസത്തില്‍ കൂടുതല്‍ കിട്ടിയില്ല. ചാള നെയ്യ്‌ അമാശയത്തിന്റെ തലക്കടിക്കുകയും ബാലസുധ കുടിച്ചവരെപ്പോലെ അന്നാട്ടുകാര്‍ രണ്ടുദിവസം 'വെരി ബിസി' ആവുകയും ചെയ്തു.

ആ സംഭവത്തിന്‌ ശേഷം ചാള അവരാരും കഴിക്കാതെയായി. ചാള കണ്ടാല്‍ ഇപ്പോഴും ഉളുമ്പത്തുംകുന്നുകാര്‍ തെറിപറയുമത്രേ!

Saturday, October 15, 2005

ബി.ബി.സി. ന്യസ്

എത്ര ചെറിയ ന്യൂസായാലും അത്‌ സെന്‍ സേഷണലാക്കാനുള്ള ആ അപാര നേയ്ക്കായിരിക്കണം, പെട്ടിക്കട ഭാര്‍ഗവേട്ടനെ‍, ഭാര്‍ഗവേട്ടന്‍ ‍ ബ്രോഡ്‌-കാസ്റ്റിങ്ങ്‌ കോര്‍പ്പറേഷര്‍ എന്നറിയപ്പെടാന്‍ കാരണം.

ചുറ്റുവട്ടത്ത്‌ നടക്കുന്ന പ്രേമങ്ങള്‍, ഒളിച്ചോട്ടങ്ങള്‍, ഡൈവോഴ്സുകള്‍, ആത്മഹത്യകള്‍ അതിന്റെ കാരണങ്ങള്‍ തുടങ്ങി, എത്ര അത്യാവശ്യകാര്യങ്ങള്‍ക്ക്‌ പോവുകയാണെങ്കിലും അത്‌ മാറ്റിവച്ച്‌ ‘കുറച്ചേരം കേട്ടിട്ട് പോകാം’ എന്നു തോന്നുന്ന വിഷയങ്ങളിള്‍ റിസെര്‍ച്ച്‌ നടത്തിയിരുന്ന ടി ഭാര്‍ഗവേട്ടന്‍, ഇത്തരം കാര്യങ്ങളിള്‍ കാണിക്കുന്ന അര്‍പ്പണബോധവും താല്‍പര്യവും, സാക്ഷാല്‍ ബില്‍ ഗേറ്റ്‌-സിന്‌ മൈക്രോസോഫ്റ്റിനോട്‌ പോലുമുണ്ടാകുമോ എന്ന് സംശയമാണ്‌.

നാട്ടിലെ ബാര്‍ബര്‍മാര്‍ വരെ വിഷയദാരിദ്ര്യം നേരിടുമ്പോള്‍ ന്യൂസ്‌ അപ്ഡേഷന്‌ വേണ്ടി ബി.ബി.സി.യെ തേടി വരും. ഒരു ചായയും രണ്ട്‌ പരിപ്പുവടയും കഴിച്ചാല്‍ അവര്‍ക്ക്‌ ഒരുമാസം കസ്റ്റമേഴ്സിന്റെ ചുറ്റിനും ഓടി നടന്ന് തലമുടി വെട്ടാനുള്ള വിശേഷം കിട്ടും.

ഒരു ദിവസം ശാന്തി അങ്ങാടി ഉണര്‍ന്നത്‌ ഒരു ഹോട്ട്‌ ന്യൂസ്‌ കേട്ടാണ്‌.

‘സ്ഥലം തടിയന്‍, ചന്ദ്രേട്ടന്‍ ‍ കൊല്ലപ്പെട്ടു!‘

" കഴുത്ത്‌ വട്ടനെ മുറിഞ്ഞുപോയി. നാര്‌ കനത്തില്‌ ലേശം തോലി മാത്രമേ വിടാനുള്ളൂ... ഓ.! ഒറ്റ നോട്ടേ നോക്കാന്‍ പറ്റൂന്നാ കണ്ടോര്‌ പറയണേ... ഇപ്പോ പോസ്റ്റ്‌-മോര്‍ട്ടം നടത്താന്‍ കൊണ്ടോയേക്കാണ്‌..."

"ആത്മഹത്യയാണെന്നും കൊന്നതാണെന്നും കേള്‍ക്കുന്നുണ്ട്"

'എന്തൊരു തങ്കപ്പെട്ട മനുഷ്യനായിരുന്നു.. വീട് പുതിക്കി പണിയുന്നതിനെപ്പറ്റിയും ഓട്ടോ വാങ്ങുന്നതിനെ പറ്റിയും ഇന്നാളും കൂടി പറഞ്ഞതേ ഉള്ളൂ.'

അങ്ങിനെയോരോന്ന് പറഞ്ഞ്‌ ബിബിസി‍ തിമര്‍ക്കുകയാണ്‌..!

ചന്ദ്രേട്ടനുമായി വളരെ അടുപ്പമുണ്ടായിരുന്ന ഞാന്‍, ഒരു സുഹൃത്തിനെ കാണാന്‍ പോകുമ്പോഴായിരുന്നു ഡീറ്റെല്‍ഡായി ഈ ന്യൂസ് കേട്ടത്‌. പിന്നെ, എനിക്ക്‌ എന്റെ ഹാര്‍ഡ്ലി ഡേവിഡ്സണ്‍ സീറ്റിലിരുന്ന് ചവിട്ടാന്‍ പറ്റുമായിരുന്നില്ല.

അങ്ങിനെ ഫുള്‍ സ്പീഡില്‍ പോകുമ്പോള്‍, ചന്ദ്രേട്ടന്‍‍ മരിച്ചെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിനിടെ എന്നെ വല്ലാതെ അലട്ടിയ പ്രശ്നം, രാത്രി സെക്കന്റ്ഷോ കഴിഞ്ഞ്‌ ചന്ദ്രേട്ടന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുന്‍പിലൂടെ ഇനി എങ്ങിനേ ഒറ്റക്കു വരും എന്നതായിരുന്നു.

ഒരു രാത്രി ഒറ്റക്ക്‌ വരുമ്പോള്‍ ചന്ദ്രേട്ടന്‍ വഴിക്ക്‌ നിന്ന് സൈക്കിളില്‍ ‘ഡാ , ഞാനുണ്ട്രാ... നിന്റെ കൂടെ‘ എന്നുപറഞ്ഞ് ഡബ്ല് വക്കാന്‍ പറയുന്നതും അത്‌ കേട്ട്‌ പേടിച്ച്‌ ‘എന്റമ്മോ..‘ എന്ന് നിലവിളിക്കുന്നതും, പേടി പറ്റി എന്റെ സമനില മിസ്സാകുന്നതും അത്‌ മാറ്റാന്‍ പുല്ലൂര്‍ മിഷനില്‍ കൊണ്ടോയി ഷോക്കടിപ്പിക്കുന്നതും എല്ലാം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

സുഹൃത്ത് ജിനുവിന്റെ വീട്ടില്‍ ചെന്നപാടെ ചന്ദ്രേട്ടന്റ് മരണവിവരം ബി.ബി.സി. റിപ്പോര്‍ട്ടിന്റെ കൂടെ എന്റെ വക അല്‍പസ്വല്‍പം ആഡ്‌ ചെയ്തു വീടിന്റെ ഗേയ്റ്റില്‍ പിടിച്ച് പറയുന്ന നേരം, ഒരു ചേച്ചി ഒരു കൊച്ചിനേയും എടുത്ത്‌ ആ എടവഴിയിലൂടെ കടന്നുപോയി. ഇതുകണ്ട ജിനു..,

‘ ഡാ‍.. ആ ചേച്ചിക്ക്‌ ചന്ദ്രേട്ടനുമായി എന്തോ ബന്ധം ഉണ്ട്‌, അവരോട്‌ ചോദിച്ചാല്‍ പുതിയ അപ്ഡേഷന്‍ കിട്ടും എന്ന് പറഞ്ഞ്‌ ആ സഹോദരിയോട് ചോദിച്ചു.

'ഇന്ന് മരിച്ച ആ ചന്ദ്രേട്ടന്‍ നിങ്ങടെ ആരാ?'

ഏത്‌ ചന്ദ്രേട്ടന്‍?? പുരികമുയര്‍ത്തി, കണ്ണുകള്‍ വിടര്‍ത്തി ചേച്ചി ചോദിച്ചു.

വീട്ടുപേരും സ്ഥലപ്പേരും കൂട്ടി ചന്ദ്രേട്ടന്റെ പേര്‍ പറഞ്ഞപ്പോള്‍, ചേച്ചി കൊച്ചിനെ താഴെയിറക്കി, വിളറിയ മുഖത്തോടെ ചോദിച്ചു..

എപ്പോ..???

അതിന്‌ ഞാനാണ്‌ മറുപടി പറഞ്ഞത്‌.

‘രാത്രിയാണോ പുലര്‍ച്ചെയാണൊ എന്നറിയില്ല. പത്ത് മിനിറ്റുമുന്‍പാ ഞാനറിഞ്ഞത്. കഴുത്ത്‌ ബ്ലേഡ്‌ കൊണ്ട്‌ മുറിച്ച് ആത്മഹത്യ ചെയ്തതാണെന്നും ആരോ കൊന്നതാണെന്നും പറയുന്നുണ്ട്. ഇപ്പോള്‍ ബോഡി പോസ്റ്റ്‌-മോര്‍ട്ടത്തിനായി തൃശ്ശൂര്‍ക്ക്‌ കൊണ്ടോയേക്കാ‘

ഇത്രക്കും പറഞ്ഞതും ആ ചേച്ചി...

എന്റെ കുഞ്ഞാഞ്ഞേ........ എന്നൊരു അലാറലായിരുന്നു പിന്നെ. അവര്‍ ചന്ദ്രേട്ടന്റെ സ്വന്തം സഹോദരിയായിരുന്നേയ്‌.

ചന്ദ്രേട്ടന്റെ വീട്ടില്‍ നിന്നും ഒഫീഷ്യല്‍ മരണ അറിയിപ്പ്‌ വരുന്നതിനേലും മുന്‍പ്‌, ഞാനാ ഇന്‍ഫോര്‍മേഷന്‍ ഉത്തരവാദിത്വത്തോടേ പാസ്‌ ചെയ്ത ആത്മ നിര്‍വൃതിയില്‍ റിലാക്സായി, സൈക്കിള്‍ ഇരുന്ന് ചവിട്ടി ഞാന്‍ തിരിച്ചുപോയി.

ഹവ്വെവര്‍, റിലാക്സേഷന്‍ അധികം എഞ്ജോയ്‌ ചെയ്യാന്‍ പറ്റിയില്ല. മധുരിമ ബേയ്ക്കറിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ എന്റെ സൈക്കിളിന്റെ ഹാന്റില്‍ വെട്ടി. ഞാന്‍ രണ്ടുബ്രേയ്ക്കുകളും പിടിച്ച് വണ്ടി സ്റ്റോപ്പ് ചെയ്തു!

ദാണ്ടെ, ആതംഹത്യ ചെയ്ത നമ്മുടെ ചന്ദ്രേട്ടന്‍ ഓട്ടോ റിക്ഷയിന്‍ കഴുത്തിലൊരു കെട്ടുമായി 'സിസര്‍ ഫില്‍ട്ടര്‍' വലിച്ച് വട്ടത്തില്‍ പുകവിട്ട് ഇരിക്കുന്നു.

എന്റെ അമ്മേ..!!

ഞാന്‍ ആത്മസംയമനം വീണ്ടെടുത്ത്‌ തലയൊന്ന് കുടഞ്ഞ് ഒന്നും അറിയാത്ത പോലെ ചന്ദ്രേട്ടനോട്‌ ചോദിച്ചു:

എന്ത്‌ പറ്റി ചന്ദ്രേട്ടാ? കാലത്ത് തന്നെ കഴുത്തിലൊരു കെട്ടൊക്കെയായിട്ട്‌..?

ആളൊന്നു ചിരിക്ക മാത്രേ ചെയ്തുള്ളൂ.

ആക്ച്വലി, ആള്‍ രാത്രി തലേന്ന് കമ്പനികൂടി വാട്ടീസ് അടിച്ചിട്ട് പുലര്‍ച്ചയോടെ വീട്ടില്‍ വന്ന് കയറുകയും അതുകണ്ട് ഭാര്യ അലര്‍ച്ചയോടെ സ്വീകരിക്കുകയും, വഴക്കിനിടയില്‍ ഭാര്യയെ പേടിപ്പിക്കാന്‍ ബ്ലേയ്ഡ്‌ എടുത്ത്‌ കഴുത്തുമുറിക്കുകയും‍, തടിയനെങ്കിലും, ചോര കണ്ട്‌ ബോധം പോയ ആളേ ശാന്തി ഹോസ്പിറ്റലില്‍ കൊണ്ടുപോയി മുറിവ്‌ ഡ്രസ്സ്‌ ചെയ്ത് വിടുകയുമായിരുന്നത്രേ!

ഹവ്വെവര്‍, എനിക്ക്‌ സുഹൃത്തിന്റെ വീടിന്റെ ഭാഗത്ത്‌ നല്ല കവറേജ്‌ കിട്ടി.

ഈ ന്യൂസ്‌ ഞാനാണ്‌ ഇറക്കിയതെന്നും, ഒരു കാര്യവുമില്ലാതെ ചന്ദ്രേട്ടന്റെ പെങ്ങളും ഫാമിലിയും കൂട്ടക്കരച്ചില്‍ നടത്തിയതിനും നെഞ്ഞത്തടിച്ചതിനും കാര്‍ വിളിച്ച്‌ പോയതിനുമെല്ലം ഞാനൊറ്റൊരുത്തനാണ്‌ ഉത്തരവാദിയെന്നും അതുകൊണ്ട് എന്നെ ആ വീട്ടുകാര്‍ക്ക് സൌകര്യം പൊലെ വിശദമായി 'നല്ല പോലെ ഒന്ന് പരിചയപ്പെടണം' എന്നും ജിനു പറഞ്ഞറിഞ്ഞു.

എന്തായാലും പിന്നെ കുറേക്കാലം ഞാന്‍ ആ ഏരിയയില്‍ കാല്‍ കുത്തിയില്ല.
നമുക്ക് പ്രത്യേകിച്ച്‌ അവിടെപ്പോകേണ്ട യാതൊരു ആവശ്യവും വന്നില്ല, അല്ലാതെ പേടിച്ചിട്ടൊന്നുമല്ലായിരുന്നു!

Monday, September 19, 2005

മൂന്നുപറ കണ്ടം

ഏകദേശം മുന്നൂറ്‌ പറക്ക്‌ നെല്‍ കൃഷിനിലമുള്ള കൊടകര പാടത്ത്‌, എന്റെ പിതാശ്രീ, ആള്‍ക്ക് സ്ത്രീധനമായിക്കിട്ടിയ മുന്നൂറ്റമ്പത്‌ രൂപകൊണ്ട്‌ ആരുടെ കയ്യീന്നാണാവോ ഒരു മൂന്നുപറ നിലം വാങ്ങി. പറയുമ്പോള്‍ ഒരു ‍ തോര്‍ത്തുമുണ്ടിന്റെ വലുപ്പേ നമ്മുടെ കണ്ടത്തിനുള്ളൂ...പക്ഷെ, സൈനൈഡ്‌ എന്തിനാ അഞ്ചു കിലോ?

ഈ നെല്ല് പണീന്ന് വച്ചാല്‍ കല്ല് പണിയാണ്‌ എന്നാണ് പറയുക. കൊടകരപ്പാടത്തിന്റെ തലക്കാംഭാഗത്ത്‌, മറ്റെല്ലാ കണ്ടങ്ങളെക്കാളും പൊടി ഉയര്‍ന്ന് കിടന്നിരുന്ന നമ്മുടെ ഈ കണ്ടത്തിലെ പണി ആക്ച്വലി, കല്ല് പണീയേക്കാളും കഷ്ടായിരുന്നു.

ഞാന്‍ പ്രീഡിഗ്രിയും കഴിഞ്ഞ്‌ പ്രീ അല്ലാത്ത ഡിഗ്രിക്ക്‌ പോകുന്ന കാലം.

ഈ മൂന്നുപറക്കണ്ടം ഉള്‍പെടെ പലതും എന്നെ ഏല്‍പ്പിച്ച്‌ എന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ച്, ചേട്ടന്‍ ബോംബെക്ക്‌ ‌ ഓടി രക്ഷപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ആ ഭാരിച്ച മൂന്നുപറ ഉത്തരവാദിത്വം എന്നെ ചുറ്റിവരിഞ്ഞത്.

അമ്മയുടെ സ്ത്രീധനം മൂലം പീഡിപ്പിക്കപ്പെട്ട മകന്‍! സ്ത്രീധനം ഒരു വൃത്തികെട്ട ആചാരമാണെന്നും അതൊരു സാമൂഹ്യ വിപത്താണെന്നും അന്നേ എനിക്ക്‌ മനസ്സിലായി!

പത്ത്‌ പതിനഞ്ച്‌ കൊല്ലം മുന്‍പ്‌ വരെ കൊടകരപ്പാടത്ത്‌ മൂന്ന് പൂവ്‌ നെല്‍ കൃഷിയുണ്ടായിരുന്നു. ഓരോ തവണയും പൂട്ടാന്‍ പാടത്ത് ട്രാക്ടര്‍ ഇറങ്ങുമ്പോ‌ള്‍ സാധാരണഗതിയില്‍ എല്ലാവരുടേയും കണ്ടങ്ങള്‍ പൂട്ടി നിരത്തി, വണ്ടി കയറിപ്പോകാന്‍‍ തുടങ്ങുമ്പോഴേ ഇങ്ങനെയൊരു മൊതല്‌ പാടത്തിറങ്ങിയിട്ടുണ്ടെന്ന് തന്നെ നമ്മള്‍ അറിയാറ്‌.

ആരെങ്കിലും പറഞ്ഞ് ഇന്റിക്കേഷന്‍ കിട്ടിയാല്‍ പിന്നെ‍, മരമടി മത്സരത്തിന്‌ ആള്‍ക്കാള്‍ ഓടുന്നപോലെ പാടത്തൂടെ ഒരോട്ടമാണ്.

ഒരു കണക്കിന്‌ ചുറ്റിനുമുള്ള കണ്ടങ്ങളീന്നെല്ലാം ഞണ്ടുണ്ടാക്കുന്ന പോലത്തെ ആര്‍ട്ടിഫിഷ്യല്‍ തുളകള്‍ ആരും കാണാതെ ഉണ്ടാക്കി വെള്ളം ചോര്‍ത്തി കണ്ടം നിറച്ച് ആ പ്രശ്നം സോള്‍വ് ‌ ചെയ്ത്‌, പിന്നെ വിത്തിടലും വെള്ളം തുറന്ന് കളയലും വീണ്ടും വെള്ളം നിറക്കലും ഞാറ്‌ വലിക്കാര്‍ക്ക് കഞ്ഞികൊണ്ടുപോകലും നടലും ഒക്കെയായി ആ തവണ കൃഷിപ്പണിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവുമ്പോഴേക്കും ഫെയര്‍‍ ഏന്റ്‌ ലൌലി തേച്ച്‌, വെയില്‌ കൊള്ളിപ്പിക്കാതെ കൊണ്ടുനടന്ന് വെളുപ്പിച്ച പ്രായപൂര്‍ത്തിയായ എന്റെ മുഖം വീണ്ടും ചാഴി കുത്തിയ വാഴമാങ്ങിന്റെ പോലെയാകും. നമ്മളിതെങ്ങിനെ സഹിക്കുമെന്നാ..?

നാ‍ല്‍പ്പത്തിരണ്ട് പറ നിലവും അതിനടുത്ത സെറ്റപ്പും ഉള്ള കൊച്ചുരാമേട്ടന്‍ കാലത്ത്‌ തുടങ്ങി വൈകീട്ട്‌ വരെ ചെളിയില്‍ കിടന്നുമറിയുന്നത്‌ കാട്ടിത്തന്നിട്ട്‌ ഞാന്‍ അതുപോലെയാകണമെന്നായിരുന്നു നമ്മുടെ വീട്ടുകാരുടെ മോഹം, ബെസ്റ്റ്!

നമ്മള്‍ നയം വ്യക്തമാക്കി., ദേ ആള്‍ കൃഷിപ്പണി പ്രൊഫെഷനാക്കിയ ആളും ഞാന്‍‍ അമേരിക്ക, കാനഡ, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങള്‍ ഉന്നം വച്ച്‌ പഠിക്കുന്ന ആളുമാണ് എന്ന്.

പാത്താം ക്ലാസിലും പ്രീഡിഗ്രിക്കും ഞാന്‍‍ ഉന്നത വിജയങ്ങള്‍ നേടി എന്നും കുന്നും പാരലല്‍ കോളേജിലേക്കൊരു വാഗ്ദാ‍നമായിരുന്നതിനാലും, പഠിപ്പിനേക്കാന്‍ കൂടുതല്‍ സമയം അലമാരയുടെ കണ്ണാടിക്കുമുന്‍പില്‍ മേയ്ക്കപ്പിനായും പാരഗന്‍ ചെരുപ്പ്‌ വെളുപ്പിക്കുന്നതിനായും ചിലവഴിച്ചിരുന്നതിനാലും‍ 'ഓന്തോടിയാല്‍ എവിടെ വരെ ഓടും? ഏറിയാല്‍ ബോംബെ വരെ. നിന്നെ ഒരു വഴിക്കും വിടില്ലെടാ‘ എന്ന് പറഞ്ഞ്‌ എന്റെ ഓവര്‍സീസ് സ്വപ്നങ്ങളെ അവര്‍ നിര്‍ദാക്ഷിണ്യം തളര്‍ത്തി.

അക്കാലത്ത് വീട്ടില്‍ പണിക്ക്‌ വരുന്നവരുടെ കൂടെ അവരെപ്പോലെ നിന്ന് പണികള്‍‍ ചെയ്താല്‍ അവര്‍ക്ക് ‌ കൊടുക്കുന്ന കൂലിയുടെ ചെറിയ ഒരു ശതമാനം അച്ഛന്‍ എനിക്ക് സ്റ്റൈഫന്റായി തരാറുണ്ട്. അതാണ്‌ വീട്ടിലെ രീതി. സിനിമ, ഗാനമേള, ടൂര്‍ണമെന്റുകള്‍, പൂരം, അമ്പ്‌ പെരുന്നാള്‍, ചന്ദനക്കുടം തുടങ്ങിയ ജീവിതത്തിലെ പരമപ്രധാനമായ കാര്യങ്ങള്‍ക്ക് വേണ്ടി ഫണ്ട്‌ കണ്ടെത്തിയിരുന്നത്‌ ഇങ്ങിനെയായിരുന്നു.

എന്റെ ഒരു അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍, വാഴക്കുഴി കുത്തലും തെങ്ങിന്‌ തടമെടുക്കലും വെള്ളം തിരിയും നാളികേരം പെറുക്കലും പൊതിക്കലും വിറക് പോളിക്കലും കമ്പാരിറ്റീവ്‌ലി നെല്ല്‌ പണിയേക്കാളും എളുപ്പമാണ്‌. ഒന്നു രണ്ട് ദിവസം കൊണ്ട് പണ്ടാരം തീരുമല്ലോ!

ഒരു ദിവസം നമ്മുടേ ടി കണ്ടത്തില്‍ നിന്ന്‌ ബാക്കി വന്ന ഞാറ്റുമുടികള്‍ തലച്ചുമടായി മറ്റൊരു കണ്ടത്തിലേക്ക് ഷിഫ്റ്റ് ചെയ്യവേ‍ എതിരേ ദാണ്ടെ മിസ്സ്‌.കൊടകര ഷട്ടില്‍, പ്രീഡിഗ്രീക്കാരി സന്ധ്യാ മേനോന്‍ കുണുങ്ങി കുണുങ്ങി അന്നനടയും നടന്നു വരുന്നു.

അവളെ കണ്ടതും ഞാന്‍ മുഖം ഞാറ്റുമുടിയിലേക്ക് തിരിച്ച്, ആളെ മനസ്സിലാവാതിരിക്കാന്‍ വേച്ച് വേച്ച് നടന്നു.

പക്ഷെ, ഇതുവരെ മിണ്ടിത്തുടങ്ങിയില്ലെങ്കിലും എന്നും കാലത്ത്‌ എട്ടുമണിയുടെ കൊടകര ഷട്ടിലില്‍ വച്ച്‌ കാണുന്ന‌ ആ ലലനാമണിക്ക് എന്നെ പ്രധമദൃഷ്ട്യാ തന്നെ മനസ്സിലായി.

വരമ്പത്ത്‌ വച്ച് എനിക്ക്‌ സൈഡ്‌ തന്നപ്പോള്‍ ഒരു ചെറുപുഞ്ചിരിയുമായി, 'കുറച്ചുകൂടേ സ്പീഡില്‍ നടക്കൂ എന്നാലല്ലേ വേഗം പണികഴിയൂ' എന്നെന്നോട്‌ ‌പറഞ്ഞ ആ 5:30 പി.എം. ന്‌ ഒരിടി വെട്ടി ഞാന്‍ ചത്തെങ്കിലെന്ന്... അറ്റ്‌ലീസ്റ്റ് ഭൂമി രണ്ടായി പിളര്‍ന്ന് ഞാനും എന്റെ തലയുടെ മുകളിലുള്ള ഇരുപത്തിരണ്ട്‌ മുടി ഞാറും താഴേക്ക്‌ പോയെങ്കില്‍.. എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.



ചേട്ടനെപ്പോലെ, ഞാനും കേരളം വിടാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഈ മൂന്നുപറ നിലമാണ്‌.

മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും മുന്‍പ്‌ കയ്ക്കും പിന്നെ ഒടുക്കത്തെ മധുരായിരിക്കും എന്നണല്ലോ. ഹരിതകേരളം പോലുള്ള ടി.വി. പ്രോഗ്രാമുകള്‍ ഇപ്പോൾ കാണുമ്പോള്‍ മറ്റൊരു കൊച്ചുരാമേട്ടനായി മാറാമായിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നാറുമുണ്ട്!