Saturday, March 31, 2007

രക്ഷക

എന്റെ അയല്വാസിയും ബാല്യകാലസുഹൃത്തുമായ സുധിയുടെ പാപ്പി അമ്മാമ്മക്ക് എഴുപതിനടുത്തെത്തിയതോടെ ചിന്നന്റെ അസുഖം പിടിപെട്ടു.

അച്ചാച്ഛന്റെ അകാലനിര്യാണത്തെ തുടര്‍ന്നുണ്ടായ ഷോക്കില്‍ നിന്ന് മുക്തയാവാത്തതിനാലും അച്ഛാനെ കുഴിമാടത്തിലായാലും ഒറ്റക്ക്‌ വിട്ട്‌ പോരാന്‍ വിശ്വാസമില്ലാത്തതിനാലും, പൊതുവെ പാപ്പി അമ്മാമ്മ മറ്റുള്ള മക്കളുടെ വീടുകളില്‍ വിസിറ്റിങ്ങ്‌ കുറവായിരുന്നു.

എങ്കിലും സുധിയുടെ അമ്മ രത്നാവതി ചേച്ചിയുടെയും അച്ഛന്‍ ഭാസ്കരേട്ടന്റെയും സ്‌നേഹനിര്‍ഭരമായ പരിചരണത്തില്‍ പ്രസാദിച്ചും, കൊടകര മാര്‍ക്കറ്റില്‍ ആഴ്ചയില്‍ രണ്ട്‌ തവണ (ഞായറും ബുധനും) പോര്‍ക്കിനെ വെട്ടുമെന്നതിനാലും ഇടക്കിടെ പാപ്പി അമ്മാമ്മ കൊടകരയില്‍ വന്നു പാര്‍ത്തു.

എന്തൊക്കെ അസുഖങ്ങളുണ്ടായാലും ഭക്ഷണ കാര്യത്തില്‍ അതീവ ശുഷ്കാന്തിയുണ്ടായിരുന്നതിനാല്‍ തികഞ്ഞ ആരോഗ്യവതിയായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി ചൂല്‍ ഉണ്ടാക്കലായിരുന്നു. അമ്മാമ്മ എവിടെ പോയാലും ഈര്‍ക്കിളി ഉഴിയുന്ന ഒരു ചെറിയ ഒരു പെനാകത്തിയും കൊണ്ടാണ്‌ പോവുക. അതും വച്ച്‌ മുറ്റത്ത് കാലും നീട്ടി വച്ച് മാവും തണലില്‍ ഇരുന്ന് ഫുള്‍ ടൈം ചൂലുണ്ടാക്കിക്കൊണ്ടിരിക്കും.


കാലത്ത്‌ എണീറ്റാല്‍ ചായ കുടി കഴിഞ്ഞാല്‍ മുതല്‍ തുടങ്ങും. ഉച്ചക്ക്‌ ചോറുണ്ട്‌ കഷ്ടി ഒരു മണിക്കൂര്‍ ഒന്ന് കണ്ണടക്കും. അത്‌ കഴിഞ്ഞാല്‍ വീണ്ടും ഈ ഉഴിച്ചല്‍ തന്നെ ഉഴിച്ചില്‍. റോ മെറ്റീരിയലായ പച്ച പ്പട്ടയും ചൂല്‍ കെട്ടാനുള്ള വാഴ വള്ളിയും സമയാ‍സമയം എത്തിച്ചു കൊടുത്താല്‍ മാത്രം മതി.

അങ്ങിനെ അമ്മാമ്മയുടെ ഒരു മാസത്തെ പാര്‍ക്കല്‍ കഴിഞ്ഞ്‌ പോകുമ്പോഴേക്കും, സുധിയുടെ വീട്ടില്‍ ഒരു കണ്ടയ്നര്‍ ചൂല്‍, അല്ലെങ്കില്‍ ഒരു അഞ്ചുപത്ത്‌ കൊല്ലത്തേക്കുള്ള ചൂല്‍ സ്റ്റോക്ക് ഉണ്ടായിട്ടുണ്ടാകും!

ചിന്നന്റെ അസുഖം വരുന്നതിന്‌ മുന്‍പ്‌ പാപ്പി അമ്മാമ്മ വരുമ്പോള്‍ ആ ഭാഗത്തെ മൂന്ന് വീടുകളിലേക്കായി ഒരു പ്ലാസ്റ്റിക്ക്‌ കൊട്ടയില്‍ അച്ചപ്പവും നെയ്യപ്പവും കൊണ്ടുവന്നിരുന്നതിനാല്‍ നാലുമണിക്ക്‌ സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ അമ്മാമ്മയെ കണ്ടാല്‍ ഞങ്ങള്‍ക്ക്‌ തോന്നിയിരുന്ന സന്തോഷത്തിന്‌ അതിരില്ലായിരുന്നു.

പക്ഷെ, ചിന്നന്‍ ഡിസീസ്‌ വന്നതിന്‌ ശേഷം അമ്മാമ്മക്ക്‌ സ്വഭാവം കീഴ്മേല്‍ മറിഞ്ഞു.

ഭൂമിയില്‍ ജീവനുള്ള ഒന്നിനെയും യാതൊരു പരിചയവുമില്ലാതായി അമ്മാമ്മക്ക്. എല്ലാ ജീവജാലങ്ങളോടും പകയും വിദ്വേഷവും ആയി. പുറമേ നിന്ന് ഒരു മനുഷ്യനേയും എന്തിന്‌ കോഴിയേയും പട്ടിയേയും പൂച്ചയേയും വരെ അവരുടെ വീടിന്റെ ഏഴയലക്കത്ത്‌ അടുപ്പിക്കുകയും ചെയ്യാറില്ലായിരുന്നു.

ഒരിക്കല്‍ 'അമ്മാ..' എന്ന്‌ വളരെ ശാന്തമായി വിളിച്ച ധര്‍മ്മക്കാരനെ അരിയെടുക്കാനെന്ന ഭാവേന അകത്തു പോയി, അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്തുകൊണ്ട് വന്ന്

'നായീന്റെ മോനേ..നിന്നെയിന്ന് വെട്ടി കണ്ടം തുണ്ടമാക്കി തെങ്ങിന്റെ കടക്കിട്ട്‌ മൂടുമെടാ' എന്ന് പറഞ്ഞ്‌ വെട്ടാനോടിച്ചതിന് ശേഷം അമ്മാമ്മ വീട്ടിലുണ്ടായാലും ഇനി വീട്ടിലില്ലെങ്കിലും വകതിരുവുള്ള ഒരു ധര്‍മ്മക്കാരനും അവരുടെ വീട്ടില്‍ അരി ചോദിച്ച് ചെന്നില്ല.

ഈ സ്വഭാവഗുണം കാരണം പൊതുവേ അമ്മാമ്മയോട്‌ മൊത്തത്തില്‍ ആര്‍ക്കും വല്യ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും, ആ അമ്മാമ്മയുടേ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ ഒരു അപകടത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയ ഒരു ചരിത്രമുണ്ട്‌.

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം.

പഠിക്കുന്നു എന്നൊന്നും ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ല. കാലത്ത്‌ എണീറ്റ്‌ ചായകുടിയും കഴിഞ്ഞ്‌ ഉമ്മറത്തെ തിണ്ണയില്‍ പുസ്തകവും പിടിച്ച്‌ റോഡിലൂടെ പോകുന്ന വണ്ടികളും കണ്ട്‌ ഇളവെയിലും കൊണ്ട്‌ കുറച്ച്‌ നേരം ഇരിക്കും. അതാണ്‌ ഹോം വര്‍ക്ക്‌.

പിന്നെ, ഒരു ഒമ്പത്‌ മണിയാവുമ്പോള്‍ കുളിച്ച്‌ വകച്ചിലിട്ട്‌ മുടി ചീകി, കുറിയും തൊട്ട്‌ പലകളര്‍ ബട്റ്റന്‍സുള്ള ഷര്‍ട്ടും മെയില്‍ ബട്ടന്‍സ്‌ അധികം 'വാഴാത്ത' ട്രൌസറുമിട്ട്‌ E.R.S. എന്ന് തലങ്ങും വിലങ്ങുമെഴുതിയ അലാസ്റ്റിക്കിട്ട്‌ മുറുക്കിയ പുസ്തകക്കെട്ടുമെടുത്ത്‌ അതില്‍ ചോറ്റുപാത്രം തിരുകി ഷോള്‍ഡറില്‍ വച്ച്‌ സ്കൂളില്‍ ഒരു പോക്കാണ്‌. അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച്‌ പോരും. ഇത്‌ തന്നെ പഠിപ്പ്‌.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഒരുച്ചക്ക്‌, യാതൊരു വിധ പ്രകോപനവുമില്ലാതെ ഞാന്‍ റോഡിലൂടെ പോയിരുന്ന ഒരു ചുവന്ന കളറുള്ള ഒരു അമ്പാസിഡര്‍ കാറിനെ ഒരു ഓട്ടുമുറി എടുത്ത്‌ ഒറ്റ വീക്ക്‌ കൊടുത്തു. ചുമ്മാ.. എന്തിനത് ചെയ്തുവെന്നത് എനിക്കിന്നും അറിയില്ല. ഉന്നം ടെസ്റ്റ് ചെയ്തതാണോ? ശബ്ദം ടെസ്റ്റ് ചെയ്തതാണോ? ഒന്നും അറിയില്ല.

കാറിന്റെ പള്ളയില്‍ നിന്ന് "പഡേ..." എന്നൊരു മുഴക്കം കേട്ട്‌ വണ്ടി സഡന്‍ ബ്രേയ്ക്കിട്ട്‌ നിറുത്തി ഇറങ്ങി പുറത്തിറങ്ങി നോക്കിയപ്പോള്‍...

'ഡോറില്‍ കൈരളി ചാനലലിന്റെ ലോഗോ പോലൊരു അടയാളം'

പാവം. ചങ്ക്‌ തകര്‍ന്നിരിക്കും!

സംഗതി സീരിയസ്സാവും എന്ന് മനസ്സിലായതോടെ ഞാന്‍ 'ബ്‌ ബ്‌.. ഹ്‌' എന്നൊരു ചിരി ചിരിച്ച്‌ ഒറ്റ ഓട്ടമങ്ങ്‌ കൊടുത്തു.


വീട്ടിലേക്ക്‌ ഓടിക്കയറിയാല്‍, അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, ഞാന്‍ സുധിയുടെ വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു.

എന്നെ അന്വേഷിച്ച്‌ എന്റെ പിന്നാലെ ഓടി വന്ന ആ സഫാരി സ്യൂട്ടിട്ട ആ പാവം മനുഷ്യന്‍ സുധിയുടെ വീട്ടില്‍ എത്തുകയും ഉമ്മറത്തിരുന്ന് ചൂല്‍ ഉഴിയുന്ന പാപ്പി അമ്മാമ്മ എന്റെ സ്വന്തം പ്രോപ്പര്‍ട്ടിയാണെന്ന് തെട്ടിദ്ധരിക്കുകയും അടുത്ത്‌ ചെന്ന്

'തള്ളേ... ഇങ്ങിനെയാണോ കുട്ടികളെ വളര്‍ത്തുന്നത്‌? ഇതേ പോലുള്ള കുട്ടികളെ വളര്‍ത്തിക്കൂടാ..വല്ല എലിവിഷം വാങ്ങിക്കൊടുത്ത്‌ കൊല്ലണതാ നിങ്ങള്‍ക്കും നാട്ടുകാര്‍ക്കും നല്ലത്‌. എന്റെ പുത്തന്‍ കാറിന്റെ ഡോറൊന്ന് വന്ന് നോക്ക്‌‘ എന്ന് മലയാളവും ഇംഗ്ലീഷും ചേര്‍ത്ത്‌ പറഞ്ഞു.

ചിന്നന്‍ മൂത്തിരിക്കുന്ന അമ്മാമ്മക്ക്‌ എന്ത്‌ ന്യായാന്യായം?

അമ്മാമ്മ സഫാരി സ്യൂട്ടുകാരനെ ഇരുന്ന ഇരുപ്പില്‍ രണ്ട് മിനിറ്റ് ഇമവെട്ടാതെ തുറിച്ച് നോക്കി.

പിന്നെ എല്ലാം ത്വരിതഗതിയിലായിരുന്നു. ‘എന്റോടെ വന്നെന്നെ തെറിവിളീക്കുന്നോ’ എന്നോര്‍ത്തോ എന്തോ ദേഷ്യം കയറിയ അമ്മാമ്മ മുറ്റത്ത്‌ കിടന്ന ഒരു ചകിരിക്കൂട് എടുത്ത്‌ ഒറ്റ വീക്കായിരുന്നു.

എന്നിട്ട്‌ ചൂലുഴിയുന്ന കത്തെയെടുത്ത്‌ 'നിന്നെ ഞാനിന്ന് കൊല്ലുമെടാ നായിന്റെ മോനേ' എന്ന് പറഞ്ഞദ്ദേഹത്തിന്റെ നേരെ ഒറ്റ കുതിക്കല്‍.

പാവം സഫാരി സ്യൂട്ടുകാരന്‍. കൊച്ചുമകനെ വിളിച്ച് ശാസിക്കുന്ന അമ്മായ പ്രതീക്ഷിച്ച അദ്ദേഹം ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.

ചകിരിയേറില്‍ നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് പിന്നിലേക്ക്‌ മാറുകയും, 'അപ്പോള്‍ അത്‌ ശരി. പിടിച്ചേലും വലുതാ അളയിലിരിക്കുന്നത്‌ ല്ലേ?' എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി നോക്കി കാറില്‍ കയറി, ഫുള്‍ ആക്സിലേറ്റര്‍ കൊടുത്ത്‌ ‘ക്യാ...ങ്ങ്’ എന്നൊരു ശബ്ദത്തോടെ വണ്ടിയെടുത്തോണ്ട്‌ പോവുകയായിരുന്നു.

അന്നുമുതല്‍ എന്റെ മനസ്സില്‍ ദൈവങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ പാപ്പി അമ്മാമ്മയെ കൂടി പ്രതിഷ്ഠിച്ചു.

Thursday, March 22, 2007

മഴവില്‍ക്കാവടി

ആനന്ദപുരത്തെ എന്റെ അച്ചാച്ഛനും അമ്മാമ്മക്കും വയസ്സ്‌ എണ്‍പത്‌ പിന്നിട്ടതിന്‌ ശേഷം സ്വതവേ ഞാനങ്ങിനെ ആനന്ദപുരത്ത്‌ രാത്രി തങ്ങാറില്ല. വേറെ ഒന്നും കൊണ്ടല്ല. ഈ പാതിരാത്രി മരണ അറിയിപ്പും കൊണ്ട്‌ പോകല്‍ വല്യ സുഖമുള്ള ഏര്‍പ്പാടല്ലേയ്‌!

ഒരു പത്തുപതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു ഒരു സന്ധ്യാനേരം.

ആനന്ദപുരത്തെ, മാപ്രാണം ബണ്ടിന്റെ സൈഡില്‍ നിന്ന് ഡ്യൂട്ടികഴിഞ്ഞ്‌ അമേരിക്കയിലേക്ക്‌ പോകാന്‍ തയ്യാറായി പെട്ടി കെട്ടുകയായിരുന്ന സൂര്യഭഗവാന്‍ താഴെ;

'എന്റെ പൊന്നാങ്ങള പോയേ!!!' എന്നൊരു കരച്ചില്‍ കേട്ട്‌, നോട്ടം ഒരു സെക്കന്റ്‌ താഴേക്ക്‌ ഫോക്കസ്‌ ചെയ്തു.

ആ കരച്ചിലിന്റെ പ്രകമ്പനത്തില്‍ ആ പ്രദേശത്തെ പ്ലാവുകളിലും മാവുകളിലും ചേക്കേറിയ കമ്പ്ലീറ്റ്‌ കാക്കകളും കൊക്കുകളും കൂട്‌ വിട്ട്‌ പറന്നുയര്‍ന്നു, ഒരു റൌണ്ടടിച്ച്‌ ഒന്നപ്പിയിട്ട്‌ തിരിച്ച്‌ കൂട്ടിലിറങ്ങി. നാല്‌ പഴുക്ക പ്ലാവിലയും രണ്ട്‌ മാവിലയും കൊഴിഞ്ഞുവീണു.

'മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ...പുവര്‍ ബോയ്‌' എന്ന് പറഞ്ഞ്‌ അധികം സമയം കളയാതെ സൂര്യഭഗവാന്‍ സ്പോട്ടില്‍ നിന്ന് സ്ലോവ്‌ലി ഏന്റ്‌ സ്റ്റെഡിലി പടിഞ്ഞാട്ടുമുറിയിലെ തെങ്ങിന്‍ കൂട്ടങ്ങളൂടെ പിറകിലേക്ക്‌ മറഞ്ഞു.

അന്നാ കരച്ചില്‍ കരഞ്ഞത്‌, അല്ലെങ്കില്‍ കരച്ചിലിന്റെ ഉറവിടത്തിന്റെ ഉടമ എന്റെ അച്ചാച്ഛന്റെ മൂത്ത ചേട്ടന്‍ 'ശങ്കരന്‍ ഞാഞ്ഞ' യുടെ ഇരട്ടസഹോദരി കല്യാണി അമ്മാമ്മയായിരുന്നു.

അതായത്‌ അമ്മാവന്റെ വീടിന്റെ നാല്‌ വീടപ്പുറത്ത്‌ വീടുള്ള 'ശങ്കരന്‍ ഞാഞ്ഞ' എന്ന എന്റെ വല്യച്ചാച്ഛന്‍ കാലം ചെയ്തിരിക്കുന്നു!'

കല്യാണിയമ്മാമ്മ കരഞ്ഞതില്‍ തെറ്റു പറഞ്ഞുകൂട. സംഗതി ഇച്ചിരി സങ്കടം കൂടും. ഒരു പത്തെണ്‍പത്തഞ്ച്‌ കൊല്ലക്കാലം ഒരുമിച്ച്‌ മിണ്ടിയും പറഞ്ഞും ഇറയത്ത്‌ മുറുക്കിത്തുപ്പിയും ആട്ടിന്‍ കാല്‌ കഷായവും അതിന്റെ പീസും 50:50 അടിച്ച്‌ കഴിഞ്ഞോരല്ലേ?

വാട്ടെവര്‍ ഇറ്റ്‌ ഈസ്‌, നമുക്ക്‌ പണി കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

'മുത്രത്തിക്കര ധന്യയില്‍ ഇന്ന് മഴവില്‍ക്കാവടിയാടാ.. ഇന്ന് സെക്കന്റിന്‌ നമുക്ക്‌ പോകാടാ' എന്ന സുഗതന്‍ ചേട്ടന്റെ മോഹന വാഗ്ദാനത്തില്‍ വശംവദനായിട്ടാണ്‌ നാലുമണിയുടെ കപ്പികുടി കഴിഞ്ഞ്‌ 'പന്നിയൂര്‍ 1' കുരുമുളുക്‌ കൊടി സൈക്കിളിന്റെ കാരിയറില്‍ വച്ച്‌ മര്യാദക്ക്‌ തിരിച്ചുപോരേണ്ട ഞാന്‍, രാത്രി തങ്ങാമെന്ന് തീരുമാനിച്ചത്‌. സമയ ദോഷം അല്ലാതെന്ത്‌ പറയാന്‍.

പക്ഷെ, അയല്‍പക്കത്ത്‌ ശങ്കരന്‍ ഞാഞ്ഞ, നരകാസനസ്ഥനാവന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ കഴിഞ്ഞ്‌, പഴുത്ത്‌ തുടുത്ത്‌ തൊട്ടാന്‍ വീഴുന്ന കശുമാങ്ങ പോലെ കിടക്കുകയാണെന്ന് നമ്മളറിഞ്ഞോ?

ലഡു പീസ്‌ കിടക്കുന്നത്‌ കണ്ടിട്ട്‌ മറ്റു ഉറുമ്പുകളോട്‌ ഈ ഇന്‍ഫോര്‍മേഷന്‍ പാസ്‌ ചെയ്യാന്‍ പാഞ്ഞ്‌ നടക്കുന്ന ജോനോനുറുമ്പുകളെപ്പോലെ, ഞങ്ങള്‍ ഏരിയ തിരിച്ച്‌ സംഘങ്ങളായി പിരിഞ്ഞ്‌ വല്യ അച്ചാച്ഛന്‍ ദിവംഗതനായ വിവരം അറിയിക്കാന്‍ ബൈക്കിലും ഓട്ടോയിലുമായി പലവഴിക്ക്‌ പിരിഞ്ഞു.

മൂത്രത്തിക്കരയിലെ വെല്യമ്മേടെ വീട്‌, ചങ്ങാലൂരത്തെ വെല്ല്യമ്മേടെ വീട്‌, ചാലക്കുടിയിലെ വല്യമ്മേടേ വീട്‌, പിന്നെ കൊടകരത്തെ എന്റെ വീട്‌ എന്നിങ്ങനെ 4 സ്ഥലത്ത്‌ പറയാനുള്ള ഉത്തരവാദിത്വം എനിക്കായിരുന്നു.

അങ്ങിനെ മഴവില്‍കാവടി കാണാന്‍ പോകാന്‍ ഏര്‍പ്പാട്‌ ചെയ്ത ഓട്ടോയില്‍ മരണ അറിയിപ്പുമായി ഞാന്‍ പോയി. കൂട്ടിനൊരു പൊടി പയ്യനേയും ഒരു ടോര്‍ച്ചും കൊണ്ട്‌.

വല്യമ്മയുടെ വീട്ടിലെത്തിയപ്പോള്‍, വീട്ടില്‍ വല്യമ്മയില്ല. വല്യമ്മ മക്കളെയും മക്കടെ മക്കളേയും കൊണ്ട് 'മഴവില്‍കാവടി' കാണാന്‍ ധന്യയില്‍ പോയിരിക്കുകയാണെന്ന് വല്യച്ഛന്‍ പറഞ്ഞറിഞ്ഞു. ബെസ്റ്റ്. എന്തായാലും വിവരം അറിയിക്കാതെ പോവരുതെന്ന് പറഞ്ഞതനുസരിച്ച്‌ വണ്ടി നേരെ ധന്യയിലേക്ക്‌ വിട്ടു.

തീയറ്റര്‍ ഹൌസ്‌ ഫുള്‍. സൂചി കുത്താനിടമില്ല. വല്യമ്മ എവിടെയിരിക്കുന്നെന്ന് കരുതിയാ ഞാന്‍ കണ്ടുപിടിച്ച്‌ വിവരം അറിയിക്കുക?

ഞാന്‍ എന്റെ കമ്പ്ലീറ്റ്‌ ബുദ്ധിയും ഘട്ടം ഘട്ടമായി ഉപയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.

പാരമ്പര്യമായി ഞങ്ങള്‍ ചാരുബെഞ്ചിന്റെ ആളുകളായതിനാല്‍ ഞാന്‍ സി ക്ലാസ്‌ ഡിവിഷനില്‍ ചെന്ന് വാതില്‍ തുറന്നു.

കൃഷ്ണന്‍ കുട്ടി നായര്‍ ശരീരത്തില്‍ മുഴുവന്‍ എണ്ണ തേച്ച്‌ പിടിപ്പിച്ച്‌, പുഷപ്പ്‌ എടുക്കുന്ന സീന്‍!

തിയറ്ററില്‍ മൊത്തം പൊട്ടിച്ചിരിയുടെ വെടിക്കെട്ട്‌. ആ സീനും ചിരിയും മിസ്സാക്കാന്‍ എനിക്കും മനസ്സുവന്നില്ല. കുറച്ച് നേരം കണ്ടിട്ട് തന്നെ കാര്യത്തിലേക്ക് കടക്കാം എന്ന് തീരുമാനിച്ചു. ഞാന്‍ തിയറ്ററിന്റെ പനമ്പ്‌ കൊണ്ടുണ്ടാക്കിയ, ചിതല്‌ കയറാതിരിക്കാന്‍ കരിയോയില്‍ തേച്ച ചുമരില്‍ ടച്ച്‌ ചെയ്യാതെ നിന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ സ്ഥലകാലബോധമുണ്ടാവുകയും, വന്നകാര്യം നടത്തുവാനായിക്കൊണ്ട് സീറ്റ്‌ ബൈ സീറ്റായി ഞാന്‍ ഇരുട്ടാണെങ്കിലും വല്യമ്മയുടെ തലയുടെയും മുടിക്കെട്ടിന്റെയും ആ ഒരു രീതി വച്ച്‌ വല്ല്യമേ തിരഞ്ഞു. ഒരുപാട്‌ വല്യമ്മമാരെ അവിടെ കണ്ടു. പക്ഷെ, നമ്മുടെ വല്ല്യമ്മയെ മാത്രം കണ്ടില്ല.

അവസാനം അടുത്ത ട്രൈ എന്ന നിലക്ക്‌ ഞാന്‍ പതുക്കെ ഒന്ന് കൂക്കി വിളിക്കാന്‍ തീരുമാനിച്ചു.

'വല്ല്യമ്മേയ്‌...വല്ല്യമ്മേയ്‌... ഇത്‌ ഞാനാ കൊടകരേലെ...' ഒരു അനക്കവുമില്ല.

തുടര്‍ന്ന് ഞാന്‍ ഓരോരോ സീറ്റും അരിച്ച്‌ പെറുക്കി ടോര്‍ച്ചടിച്ച് ആളുകളെ ചെക്ക്‌ ചെയ്ത്‌ അവസാനം എന്റെ വല്യമ്മയെ കണ്ടുപടിച്ചു.

മരണ അറിയിപ്പ്‌ കൊണ്ടുപോകുമ്പോള്‍ ആള്‌ പടമായെന്ന് പറയാന്‍ പാടില്ലല്ലോ. അതുകൊണ്ട്‌,

'ശങ്കരന്‍ വല്യച്ചാച്ഛന്‌ കുറച്ച്‌ സീരിയസ്സാ..വല്യമ്മ വേഗം പോരണം' എന്ന് വിഷയം ഒന്ന് ഡെയില്യൂട്ട്‌ ചെയ്ത്‌ അവതരിപ്പിച്ചു.

ഞാനിത്‌ പറഞ്ഞതും, വല്യച്ചാച്ഛന്‍ ആള്‍റെഡി ആവാവുന്നതിതിന്റെ മാക്സിമം സീരിയസ്സായാണ്‌ കിടന്നിരുന്നതെന്ന് അറിയുമായിരുന്ന വല്ല്യമ്മ, 'ആള്‌ ഗോളായി' എന്ന് മനസ്സിലാക്കുകയും എന്റെ എല്ലാ കാല്‍കുലേഷനും തെറ്റിച്ചുകൊണ്ട്‌ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ പരിസരം മറന്ന് ഒറ്റ ക്കരച്ചില്‍.

'എന്നെ ശങ്കരന്‍ ഞാഞ്ഞ പോയേ..!!!' എന്നും പറഞ്ഞ്‌.

'ശങ്കരന്‍ ഞാഞ്ഞ പോയെന്ന്' പറഞ്ഞത്‌ 'തങ്കത്തിന്റെ മാല പോയേ' എന്നോ മറ്റോ ആണ്‌ മറ്റുള്ളവര്‍ കേട്ടത്‌ എന്നാ തോന്നുന്നത്‌. തീയറ്ററിലെ ആണുങ്ങളെല്ലാവരും എണീറ്റ്‌ പിറകിലോട്ട്‌ നോക്കി നില്‍ക്കുമ്പോള്‍ കൂട്ടത്തില്‍ നിന്ന് 'പിടിക്കടാ അവനേ' എന്ന് കേട്ട പോലെ എനിക്ക്‌ തോന്നി.

പിന്നെ ഒരു സക്കന്റ്‌ സമയം പോലും ഞാന്‍ വെയ്സ്റ്റ്‌ ചെയ്യാതെ, കിട്ടാവുന്ന സ്പീഡില്‍ എക്സിറ്റ്‌ എന്നെഴുതിയ ഡോര്‍ നോക്കി പുറത്തേക്ക്‌ നടന്നു.

തെറ്റിദ്ധാരണയുടെ പുറത്ത്‌ ആളുകള്‍ ഓടിവന്ന് എന്റെ കുനിച്ച്‌ നിര്‍ത്തി നടും പുറത്ത്‌ മുട്ടുകൈ കൊണ്ട്‌ ഇടിച്ചിട്ട്‌, സത്യാവസ്ഥ മനസ്സിലാക്കുമ്പോള്‍ 'സോറി. പോട്ടേ സാരല്യ' എന്ന് പറഞ്ഞാല്‍ ഇടിച്ചവരുടെ മനോവിഷമം മാറുമായിരിക്കും. പക്ഷെ, എന്റെ പുറം കഴപ്പ്‌ മാറുമോ?'

അങ്ങിനെ, എനിക്ക്‌ പിറകിലായി‍ വല്യമ്മയും, ആള്‍ക്ക്‌ പുറകിലായി വല്യമ്മയുടെ പെണ്മക്കളും കൊച്ചുമക്കളും വരിവരിയായി പുറത്തേക്ക്‌ വന്നു.

‘ചെങ്ങാലൂരുള്ള വല്യമ്മ വീട്ടില്‍ തന്നെ ഉണ്ടാവണേ എന്റെ കര്‍ത്താവേ ' എന്ന പ്രാത്ഥനയോടെ ഞാന്‍ ഓട്ടോയില്‍ കയറി.