Saturday, June 24, 2006

ആന്റപ്പന്‍

ആത്മാര്‍ത്ഥത എന്നുവച്ചാല്‍ വല്ലപ്പാടി വര്‍തുണ്ണ്യേട്ടന്റെ മോന്‍ ആന്റപ്പന്റെ ആത്മാര്‍ത്ഥതയാണ്‌ ആത്മാര്‍ത്ഥത!

ഡോള്‍ബി ആന്റപ്പന്‍ എന്ന് പോപ്പുലര്‍ലി അറിയപ്പെടുന്ന, കായക്കച്ചോടക്കാരന്‍ വര്‍തുണ്യാപ്ലേടെ മൂന്നാമത്തെ ചെക്കന്‍ ആന്റു, എന്റെ; നിന്റെ; ഞങ്ങടെ; നിങ്ങടെ; എന്നീ ചേരിതിരിവുകളൊന്നുമില്ലാതെ, വീട്ടുകാരുടെയും നാട്ടുകാരുടെയും എന്തുകാര്യത്തിനും എപ്പോഴും മുന്നില്‍ നില്‍ക്കുന്നവനും പ്രായം, ഗ്ലാമര്‍ ഭേദമന്യേ എല്ലാ വല്ലപ്പാടിക്കാരും തന്റെ സഹോദരീ സഹോദരന്മാരുമാണെന്ന് കരുതി ഇടപെഴകുന്നവനുമാണ്‌.


'കല്യാണി വേലത്തിയുടെ 501 ബാറ്‌ സോപ്പ്‌ കിണറ്റില്‍ വീണപ്പോള്‍ അതെടുക്കാന്‍ ചാടിയവന്‍, സൈക്കിള്‍ ചവിട്ട്‌ പഠിച്ചകാലത്ത്‌, കുട്ടേട്ടന്റെ വാടക സൈക്കിള്‍ ചവിട്ടി എറണാകുളം റൂട്ടില്‍ പോയി പോയി 'റ റ റ' പോലെയുള്ള പാലം (ആലുവാ പാലമായിരുന്നു) വരെ പോയി പാലത്തിലിരുന്ന ഒരു ഇഷ്ടിക മുറി പുഴയിലേക്ക്‌ എറിഞ്ഞ്‌ തിരിച്ചുവന്നവന്‍, ഏറ്റുമീന്‍ പിടിക്ക്യാന്‍ ഒരു രാത്രി മഴേത്ത്‌ വീട്ടുകാരുടെ കൂടെ പോയപ്പോള്‍ 'ദേ ഒന്നരക്കിലോന്റെ ബ്രാല്‌' എന്ന് പറഞ്ഞ്‌ വെള്ളത്തില്‍ മീന്‍ തപ്പിക്കൊണ്ടിരിക്കുന്ന അപ്പന്‍, വര്‍തുണ്ണ്യേട്ടന്റെ കയ്യേല്‍ വെട്ടുകത്തികൊണ്ട്‌ വെട്ടിയവന്‍, ബോയ്സില്‍ പഠിക്കുമ്പോള്‍ 'മോളി ടീച്ചറും ഞാനും അടുത്ത മാസം പത്താം തിയതി രാത്രി ഒളിച്ചോടും' എന്ന് ഫ്രമ്മും റ്റുവും വച്ച്‌ ഗുരുകുലത്തില്‍ എഴുതിയിട്ടവന്‍... എന്നിങ്ങനെ ആന്റപ്പന്റെ ആത്മാര്‍ത്ഥത വെളിവാക്കിയ എത്രയെത്ര സംഭവങ്ങള്‍!

ഒരു പക്ഷെ, ഏത്‌ കാര്യത്തിലും ഇദ്ദേഹം കാട്ടുന്ന ആത്മാര്‍ത്ഥതക്കും അമിതാവേശത്തിനും ഭൂമിയില്‍ യാതൊന്നിനൊടുമില്ലാത്ത നിര്‍ഭയാവസ്ഥക്കും പിന്‍ബലമായത്‌, ദ മോസ്റ്റ്‌ റിക്വയേഡ്‌, ആ പത്തുപൈസായുടെ ആ കുറവായിരുന്നു.

ആന്റപ്പന്റെ ഈ കുറവിനെക്കുറിച്ച്‌ ആരെങ്കിലും ക്വോട്ട്‌ ചെയ്താല്‍ അന്ന് വറുതുണ്യേട്ടന്റെ വീട്ടില്‍ പൊരിഞ്ഞ അലമ്പ്‌ നടക്കും.

അല്ലെങ്കില്‍, ആന്റപ്പനുണ്ടായതിന്‌ ശേഷം വറുതിണ്ണ്യേട്ടനും ഭാര്യ ത്രേസ്യ ചേടത്ത്യാരും നടത്തി വിജയിപ്പിച്ച വഴക്കുകളിലും അടിയികളിലുമെല്ലാം പ്രധാന റൂട്ട്‌ കോസ്‌ ഇഷ്യൂ, 'ആന്റപ്പന്റെ മിസ്സിങ്ങ്‌ ടെന്‍' തന്നെയായിരുന്നു.

'വറുതുണ്യേട്ടന്റെ അപ്പന് പത്ത് കുറവല്ല, ആകെ പത്തേ ഉണ്ടായിരുന്നുള്ളൂവെന്നും', അദ്ദേഹത്തില്‍ നിന്നും തലമുറ തലമുറ കൈമാറി കിട്ടിയതാണ്‌ ആന്റപ്പനെന്നും ത്രേസ്യ ചെടത്താര്‌ ആര്‍ഗ്യൂ ചെയ്യുമ്പോള്‍,

'ഫ, പിശാശേ. നിന്റെ കുടുമ്മത്ത്‌ പൊട്ടന്മാരല്ലാതെ ആരുണ്ടെടീ, ഇവന്‍ നിന്റെ വരന്തരപ്പിള്ളീല്‌ ചാണം പെറുക്കിനടക്കുന്ന കുഞ്ഞാങ്ങളയുടെ തനിപ്പകര്‍പ്പാണെടീ' എന്നു പറഞ്ഞ്‌ ആന്റപ്പന്റെ മിസ്സിങ്ങ്‌ എലമന്റിന്റെ ഉത്തരാദിത്വം അമ്മവീട്ടുകാരുടെ മേല്‍ കെട്ടിവക്കാന്‍ മിസ്റ്റര്‍ വറുതു വും ശ്രമിക്കും.

മിക്കവാറും ആന്റപ്പന്റെ ബുദ്ധിമാന്ദ്യതയില്‍ ടോക്ക്‌ ഷോ തുടങ്ങ്യാല്‍, കപ്യാരുടെ മോന്റെ കൂടെ ഒളിച്ചോടിയ വര്‍തുണ്യേട്ടന്റെ വല്യപ്പന്റെ മോളെയും, കല്യാണം കഴിഞ്ഞിട്ട്‌ ഏഴാം മാസം പൂര്‍ണ്ണ വളര്‍ച്ചേയെത്തിയ കൊച്ചിനെ പെറ്റ നാത്തൂനെപ്പറ്റിയെല്ലാം പറഞ്ഞ്‌ പറഞ്ഞ്‌ വര്‍തുണ്ണ്യേട്ടന്റെ കയ്യീന്ന് രണ്ടെണ്ണം വാങ്ങി, ആത്മഹത്യാ ശ്രമവും നെഞ്ഞത്തടിയുമൊക്കെയായേ ത്രേസ്യച്ചേടത്ത്യാര്‌ 'നമ്മള്‍ തമ്മില്‍' അവസാനിപ്പിക്കുകയുള്ളൂ.

എന്തായാലും, ആന്റപ്പന്‌ ഇതൊന്നും കേള്‍ക്കാനും, കേട്ടാല്‍ തന്നെ ശ്രദ്ധിക്കാനും ടൈമുണ്ടായിരുന്നില്ല. ആന്റപ്പന്‍ ഫുള്‍ ബിസിയല്ലേ. ഗഡി, ആള്‍ടേതായ ലോകത്ത്‌ ഒരുമാതിരിപ്പെട്ടവരൊന്നും തന്നെ കാണാത്ത തരം സ്വപ്നങ്ങളും പ്ലാനുകളുമൊക്കെയായി കര്‍മ്മഫലം കര്‍ത്താവിന്റെ തീരുമാനത്തിന്‌ വിട്ട്‌, റ്റ്വോെന്റി ഫോര്‍ അവേഴ്സും കര്‍മ്മനിരതാനായി ഒരോന്ന് ചെയ്തു നടന്നു.

ഈ ആന്റപ്പന്‍ ചെയ്യാത്ത പണികള്‍ കുറവാണ്‌. പത്രമിടല്‍, മാട്‌ തരക്‌, ഇറച്ചിവെട്ടുകടയില്‍ അസിസ്റ്റന്റ്‌, ഇറച്ചിക്കോഴി ഡ്രസ്സ്‌ ചേയ്ഞ്ചിങ്ങ്‌, പാലക്കാടന്‍ വയ്ക്കോല്‍ ബിസിനസ്സ്‌, പലിശപ്പരിപാടി, ചങ്ങലക്കുറി, അങ്ങിനെ പോകുന്നു. എല്ലാപണിയിലും ഒരു ആന്റപ്പന്‍ ടച്ച്‌ വരുത്തി, ആറോ പത്തോ മാസം ചെയ്യും. അതുകഴിഞ്ഞാലടുത്ത പരിപാടിയായി. അതാണ്‌ ആന്റപ്പന്റെ ഒരു ലൈന്‍.

ഹവ്വെവര്‍, കെട്ട്‌ പ്രായമാകുമ്പേഴേക്കും ‘ഏതെങ്കിലുമൊരു ജോലിയില്‍ സ്ഥിരമായി ചെയ്തു, അവനാന്റെ കുടുമ്മത്തെ കാര്യങ്ങള്‍ നോക്കി നടക്കാന്‍’ ആരോ ഉപദേശിച്ചതിന്റെ ഫലമായി ഒരു ബായ്ക്കെഞ്ചിന്‍ ഓട്ടോ വാങ്ങി, കുറച്ചൊന്നു ഒതുങ്ങി ജീവിക്കാന്‍ തീരുമാനിച്ചു.

അക്കാലത്ത്‌ കൊടകര പേട്ടയിലെ ഏറ്റവും അത്യാന്താധുനിക ഓട്ടോ റിക്ഷയായിരുന്നു ഡോള്‍ബി ഡിജിറ്റല്‍ സൌണ്ട്‌ സിസ്റ്റം രണ്ട്‌ അലൂമിനീയം കലത്തില്‍ വച്ച ആന്റപ്പന്റെ 'കൊരട്ടി മുത്തി'

പഠാണികളുടെ പിക്കപ്പ്‌ പോലെ, ഫ്ലൂറസന്റ്‌ സ്റ്റിക്കറുകളും ഗ്ലിറ്ററിംഗ്‌ തോരണങ്ങളും ചാര്‍ത്തിയ കൊരട്ടിമുത്തിയില്‍, ആന്റപ്പന്റെ വീട്ടുപേര്‍ വളച്ചെഴുതി അടിയില്‍ ഒരു വരയും ഒരു കുത്തുമിട്ടു. കൂടാതെ ചേട്ടന്മാരുടെയും മാപ്രാണത്തേക്ക്‌ കൊടുത്ത പെങ്ങളുടെയുമടക്കം എല്ലാ കുട്ടികളുടെ വിളിപ്പേരുകളും, ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്ള ഇക്കിളി വാചകങ്ങളും എഴുതി വച്ച്‌ ഓട്ടോയെ മാക്സിമം ഗ്ലാമറസ്സാക്കി.

ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക്‌ മാത്രമായിട്ടായിരുന്നില്ല ആന്റപ്പന്‍ നല്ല ഗുമ്മൊള്ള ലേറ്റസ്റ്റ്‌ ഹിറ്റുകള്‍ ഒഴുക്കിയിരുന്നത്‌, ഓട്ടോ പോകുന്ന വഴിയിലുള്ള നാട്ടുകാര്‍ക്കും കൂടി വേണ്ടിയായിരുന്നു . ആന്റപ്പന്റെ മറ്റൊരു ആത്മാര്‍ത്ഥത.

ഒരു ദിവസം ഉച്ചക്ക്‌ ആന്റപ്പന്‍ ചോറുണ്ണാന്‍ വീട്ടിലേക്ക്‌ പോകവേയാണ്‌, സ്വന്തം എളേപ്പന്‍ ലോനപ്പേട്ടന്‍ വഴിയില്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌ കണ്ടത്‌. പല്ല് വേദനയായി ശാന്തിയില്‍ പോയി വരുന്ന വഴിയാണെളേപ്പന്‍. ആത്മാര്‍ത്ഥതയുള്ള ആന്റപ്പന്‍ വണ്ടി ചവിട്ടി 'കേറിക്കോ എളേോപ്പാ' എന്ന് പറഞ്ഞു.

നിവൃത്തിയുണ്ടെങ്കില്‍ പരിചയക്കാരാരും തന്നെ ആന്റപ്പന്റെ വണ്ടിയില്‍ കയറില്ല. എന്തോ, അന്ന് പല്ലെടുത്ത വയ്യായ കൊണ്ടാണോ അതോ ഇനി ബസിന്‌ കൊടുക്കേണ്ടുന്ന ഒന്നെ അമ്പത്‌ ലാഭിക്കാമന്നോര്‍ത്തിട്ടാണോ എന്നറിയില്ല, ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ ലോനപ്പേട്ടന്‍ ആന്റപ്പന്റെ ഇന്വിറ്റേഷന്‍ സ്വീകരിച്ചു. പാവം!

എളേപ്പന്‍ കേറി, ആന്റപ്പന്‍ അന്നത്തെ ഹിറ്റ്‌ 'മുക്കാല മുക്കാബല' പരമാവധി വോളിയത്തില്‍ വച്ച്‌, അറിയുന്ന പോലെയൊക്കെ കൂടെപ്പാടി പാട്ടില്‍ ലയിച്ചിരുന്ന്, ഊട്ടിയിലേക്കുള്ള റോഡ്‌ കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹെയര്‍ പിന്‍ വളവുകളുള്ള കൊടകര വല്ലപ്പാടി റോഡിലൂടെ ഓട്ടോ ചാട്ടുളി പോലെ നീങ്ങി.

പെടച്ച്‌ പെടച്ചങ്ങിനെ പോകുന്നേരം, രണ്ടാമത്തെ കലുങ്കിന്റെ അടുത്തുള്ള വേലത്തി വളവില്‍ ആന്റപ്പന്‍ എന്നത്തേയും പോലെ തന്റെ പ്രതിഭ തെളിയിച്ചുകൊണ്ട്‌ വണ്ടി വീശിയൊടിച്ചു.

പല്ലെടുത്ത്‌ വായ തുറക്കാന്‍ പറ്റാതെയിരുന്ന പാവം ലോനപ്പേട്ടന്‍, ആ നേരം ഒരു കയ്‌ വായ്ക്കകത്താക്കി പഞ്ഞിയൊന്ന്‌ റിപ്പൊസിഷന്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. വളച്ചൊടിയുടെ ആ ഉലച്ചലില്‍, ലോനപ്പേട്ടന്ന് ദാ പോകുന്നു ഓട്ടോയില്‍ നിന്ന് തെറിച്ച്‌, പുറത്തേക്ക്‌., റോഡ്‌ സൈഡിലേക്ക്‌ ചക്ക തെറിച്ച്‌ പോകുമ്പോലേ...!

വീണവശം ലോനപ്പേട്ടന്‍ കൈ കുത്തി ഇരുന്ന് ആന്റപ്പനെയോ ആന്റപ്പന്റെ അപ്പനേയോ പേരായോ തെറിയായോ എന്തെങ്കിലുമൊക്കെ വിളിച്ചേക്കാമെന്ന് കരുതിയൊന്നുയര്‍ന്നെങ്കിലും, ഒരു വാക്കുപോലും പറയാനാകും മുന്‍പേ, ഭൂമിയുടെ ഗുരുത്വാകര്‍ഷണഫലത്തെ അതിജീവിക്കാന്‍ പറ്റാതെ പിറകിലോട്ട്‌ തന്നെ മറിഞ്ഞുവീണു.

ഓട്ടോയില്‍ മടങ്ങി ഇരുന്നിരുന്ന തന്റെ എളേപ്പനിപ്പോള്‍ റോഡ്‌ സൈഡില്‍ നിവര്‍ന്ന് കിടക്കുകയാണെന്നറിയാതെ, കേട്ട അപശബ്ദം റഹ്മാന്റെ പാട്ടിലെ ഓര്‍ക്കസ്റ്റ്രേഷനില്‍ സ്വാഭാവികം എന്ന് വിശ്വസിച്ച്‌ ആന്റപ്പന്‍ പാട്ടില്‍ ലയിച്ച്‌ വച്ച്‌ പിടിച്ചു.

എളേപ്പന്റെ വീടിന്റെ മുന്നിലെത്തി വണ്ടി ചവിട്ടി 'എന്നാ എളേപ്പന്‍ എറിങ്ങിക്കോ' എന്ന് പറയാന്‍ പിന്നിലേക്ക്‌ നോക്കിയപ്പോഴാണ്‌ ആന്റപ്പന്‍ അതറിയുന്നത്‌.

സീറ്റില്‍ എളേപ്പനില്ല!

'ഇദെവിടെപ്പോയി?' എന്ന് ചിന്തിച്ച ആന്റപ്പന്‍, വേഗം തന്നെ വണ്ടി യു ടേണ്‍ എടുത്ത്‌ എളേപ്പനെ അന്വേഷിച്ച്‌ പോകാന്‍ തീരുമാനിച്ചു.

ഒരു കീലോമീറ്ററോളം പോയിട്ടും എളേപ്പനെ കാണാനില്ല. പിന്നെയും കുറെ ദൂരം പോയപ്പോള്‍ അതാ എളേപ്പന്‍ വേലത്തി വളവിലേ കലുങ്കിലിരുന്ന് കാലും കയ്യും മാറി മാറി തിരുമ്മുന്നു!!

എളേപ്പനെക്കണ്ടതും ചെറിയ നീരസത്തോടെ ആന്റപ്പന്‍ ആളോട്‌ പറഞ്ഞു.

‘എളേപ്പന്‍ എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട്‌ വിടാന്ന് പറഞ്ഞതല്ലേ.....'

Monday, June 5, 2006

മലമ്പാമ്പ്‌

വികസനത്തിന്റെ കാര്യത്തില്‍ ‘കൊടകരയിലെ ഉമ്മല്‍ ക്വോയിന്‍‘ എന്നുവിശേഷിപ്പിക്കാവുന്ന ചക്കങ്കുറ്റി കോളനിയില്‍ താമസിച്ചിരുന്ന, പാടത്തുപണീ, പറമ്പ്‌ പണി തുടങ്ങിയ കൂലിപണികളില്‍ അതി നിപുണയായി പേരെടുത്ത ഒരു പെണ്‍പുലിയായിരുന്നു ശ്രീമതി. കാര്‍ത്ത്യായനി അയ്യപ്പന്‍.

കൊടകരയിലും പരസരപ്രദേശങ്ങളിലും തത്തമ്മപ്പച്ച കളര്‍ ജൂബയിട്ട് ലോട്ടറി ടിക്കറ്റ്‌ നടന്ന് വിറ്റിരുന്ന 'ചിറാപുഞ്ജി അയ്യപ്പേട്ടന്റെ' രണ്ടാം ഭാര്യയായിരുന്നു, വിന്നി മണ്ടേലയുടെ ഇരട്ടസഹോദരിയെപ്പോലെയിരുന്ന ഈ കാര്‍ത്ത്യേച്ചി.

ഞാറ്‌ വലി, കൊയ്ത്ത്‌ തുടങ്ങിയ സീസണുകളില്‍ കാര്‍ത്ത്യേച്ചിയുടെ 'ഡേയ്റ്റ്‌' കിട്ടാന്‍ കരക്കാര്‍ പരക്കം പായുക പതിവാണ്.

കരകാട്ടത്തിനെത്തുന്ന തമിഴത്തികള്‍ അമ്മങ്കുടം തലയില്‍ വച്ച്‌ ടിസ്റ്റടിച്ച്‌ പോകുമ്പോലെയായിരുന്നു കാര്‍ത്ത്യേച്ചി ചാണക്കൊട്ട തലയില്‍ വച്ച്‌ വരമ്പത്തൂടെ തുള്ളിതുള്ളി പോയിരുന്നത്‌. കൂടെയുള്ള പെണ്ണുങ്ങള്‍ 'തലക്കു മീതേ ശൂന്യാകാശം' ഗാനത്തിന്റെ താളത്തില്‍ മൊല്ലമേ നടക്കുമ്പോള്‍ കാര്‍ത്ത്യേച്ചി, 'നെഞ്ചുതുടിക്കത് ജെമിനി ജെമിനി.' യുടെ താളത്തില്‍, രജനികാന്ത്‌ 'വേലക്കാരനില്‍' ഡബിള്‍ പൊരിച്ചാക്ക്‌ കൊണ്ടോടി പോണ പോലെ പോയിരുന്നു!!

അക്കാലത്ത്‌ കരയില്‍, ആന കാര്‍ത്തു, തലവേദന കാര്‍ത്തു, കുളിര്‌ കാര്‍ത്തു, എന്നിങ്ങനെ അനവധി കാര്‍ത്തുമാരുണ്ടായിരുന്നതിനാല്‍ ഐഡന്റിക്ക്‌ വേണ്ടി എല്ലാവരും ഈ കാര്‍ത്ത്യേച്ചിയെ 'അയ്യപ്പന്‍ കാര്‍ത്തു' എന്നു വിളിച്ചു.

അയ്യപ്പന്‍-കാര്‍ത്തു ദമ്പതിമാര്‍ ലവ്വായി കല്യാണം കഴിക്കുന്നതിന്‌ മുന്‍പേ ഒരോ കെട്ട്‌ കെട്ടിയിട്ടുണ്ടായിരുന്നു. മൂത്ത കുടി.

അയ്യപ്പേട്ടന്റെ മുന്‍ മാളികപ്പുറം, പൊന്നിനും പണത്തിനുമൊപ്പം സ്‌നേഹം തൂക്കി നോക്കിയപ്പോള്‍ അയ്യേപ്പേട്ടനെ വിട്ട്‌ ‘തറവാട്ടുകാരനായ ഒരു താറാവാട്ടുകാരന്റെ‘ കൂടെ ഓടിപ്പോവുകയായിരുന്നുവെങ്കില്‍, കാര്‍ത്ത്യേച്ചിയുടെ ഭര്‍ത്താവ്‌ ഏതോ ഒരു ലോകകപ്പിന്‌ അര്‍ജന്റീന തോറ്റെന്നോ പെലെയുടെ പെനാല്‍ട്ടി മിസ്സായെന്നോ മറ്റോ പറഞ്ഞ്‌ ഫുര്‍ഡാന്‍ കുടിച്ച്‌ സെല്‍ഫ് ‘ഗോള്‍‘ ആവുകയായിരുന്നു.

കല്യാണത്തിന്‌ മുന്‍പ്‌, കാര്‍ത്ത്യേച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് 'ബക്കറ്റും കപ്പും' വാങ്ങിയിരുന്നതുകൊണ്ട്‌ രണ്ടാം കുടിയില്‍ ഇവരുടെ മധുവിധുരാവുകളും സുരഭില യാമങ്ങളും വീണ്ടും ക്ടാങ്ങളെ കൊടുത്തില്ലെങ്കിലും, അവര്‍ തങ്കളുടെ ആദ്യത്തെ കല്യാണങ്ങളിലെ മധുരിക്കുമോര്‍മ്മകളുടെ തിരുശേഷിപ്പായി കിട്ടിയ മൂന്ന് കുട്ടികളെ ഒരു നാളികേരത്തിന്റെ മൂന്ന് കണ്ണുകളായി കരുതി, സന്തോഷകരമായ ജിവിതമവര്‍ നയിച്ചു.

'വന്‍ ചിത‘ നടുവില്‍ എത്തുമ്പോഴേക്കും ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണെന്നും അതിന്‌ ഉന്നത കുലജാതരും കോടീശ്വരന്മാരൊന്നുമാകേണ്ട കാര്യമില്ലെന്നെന്നും മാലോകര്‍ക്ക്‌ കാണിച്ചുകൊടുത്തായിരുന്നു അവര്‍ ജീവിച്ചിരുന്നത്‌. 'സ്റ്റോപ്പ്‌ വറിയിങ്ങ്‌ ഏന്റ്‌ സ്റ്റാര്‍ട്ട്‌ ലിവിങ്ങ്‌' എന്ന പോളിസി ഉയര്‍ത്തിപ്പിടിച്ച് അവര്‍, പൂരങ്ങളായ പൂരങ്ങളും പെരുന്നാളുകളും കൊണ്ടാടി, കൊടകരയിലെ മൂന്ന് തീയറ്ററുകളിലേയും മാറണ മാറണ സിനിമകള്‍, അതിനി ഇങ്ങേത്തലക്കലുള്ള ഗോപാലകൃഷ്ണന്റെയായാലും അങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്റെയാലും ഒന്നുപോലും വിടാതെ ഫാമിലിയായി കണ്ട്‌ ആര്‍മാദിച്ച്‌ ജീവിച്ചു.

* * *

കൊടകരത്തോട്‌ നിറഞ്ഞൊഴുകിയ ഒരു മഴക്കാലത്ത്‌ ഊരുക്ക്‌ ഹീറോ, മിലിട്ടറി ഭാസകരേട്ടന്റെ അനിയന്‍ ഗംഗാധരേട്ടന്‍ പ്രഭാത കര്‍മ്മത്തിനായി എത്തിയതായിരുന്നു പാടത്തോട്‌ ചേര്‍ന്ന താഴെ പറമ്പില്‍.

ഉപ്പും കുരുമുളകും കലര്‍ത്തിയ ഉമിക്കരി, മലര്‍ത്തിപിടിച്ച ഉള്ളം കയ്യില്‍ നിന്നും തള്ള-ചൂണ്ടാണിവിരലുകളാല്‍ നുള്ളിയെടുത്ത്‌ പല്ലുതേപ്പും, തലേന്നത്തെ സ്പോട്ടില്‍ നിന്ന് രണ്ടുമീറ്റര്‍ മാറി ഉഴുന്നുണ്ടിമരത്തിന്റെ താഴെയായി പ്രഭാതകര്‍മ്മത്തിലെ പ്രധാനകര്‍മ്മം നിര്‍വ്വഹിക്കുമ്പോളായിരുന്നു, തലക്ക്‌ മുകളില്‍ എനക്കം കേട്ട്‌ മുകളേക്ക്‌ നോക്കിയത്‌!

കൈതോട്ടിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന ഉഴുന്നുണ്ടിയുടെ ചില്ലയില്‍ മലവെള്ളത്തില്‍ ഒലിച്ചുവന്നൊരു മലമ്പാമ്പ്‌ ടൈറ്റാനിക്കില്‍ റോസ്‌ സോഫാ കം ബെഡില്‍ കെടക്കുമ്പോലെ കിടക്കുന്നു.!!

ഇത്തരം അതിഭീകരമായ രംഗം തന്റെ തലക്ക്‌ മുകളില്‍ കണ്ടിട്ടും ഗംഗാധരേട്ടന്‍ ടാര്‍സന്‍ തന്റെ ആടുമാടാനമയിലൊട്ടകങ്ങളെ വിളിക്കുമ്പോലെ ഇരുന്ന ഇരുപ്പില്‍ നീട്ടി കൂകി വിളിക്കുകയല്ലാതെ എണീറ്റോടിയില്ല!

എന്ത് കൊണ്ട് എണീറ്റോടിയില്ല??

‘എണീറ്റോടാന്‍ പറ്റുന്ന സിറ്റുവേഷനായിരുന്നില്ല ‘ അത് തന്നെ!

ഈ വിളികേട്ട്‌ ആദ്യം കേട്ടതും വന്നതും തോട്ടുവക്കത്തുകൂടെ പോയിരുന്ന അയ്യപ്പന്‍ കാര്‍ത്ത്യേച്ചി.

കക്ഷി സംഭവസ്ഥലത്തെത്തുമ്പോഴേക്കും ഗംഗാധരേട്ടന്‍ ക്രിറ്റിക്കല്‍ സിറ്റുവേഷന്‍ തരണം ചെയ്ത് എണീറ്റതുകൊണ്ട്, ഭാഗ്യം മറ്റൊരു അപകടം ഒഴിവായി.

കാ.ചേച്ചി വന്ന് മരത്തില്‍കിടന്നാടുന്ന മലമ്പാമ്പിനെ കണ്ടപ്പോള്‍, കൂക്കിവിളിയില്‍ തനിക്കുള്ള പ്രത്യേക സിദ്ധി വെളിവാക്കാന്‍ ഈ അവസരം ഉപയൊഗിക്കാമെന്ന് ഡിസൈഡ് ചെയ്യുകയും ഫുള്‍ ട്രെബിളിലിട്ട്‌ നാല്‌ നെലോളിയങ്ങ്‌ നേലോളിച്ചു.

ആ കൂക്കല്‍ കേട്ട്, ആ പാടത്തുള്ള കൊക്കുകളെല്ലാം പറന്നുപോവുകയും, മാടുകള്‍ ‘വാട്ട് ഹാപ്പെന്റ്’ എന്ന മട്ടില്‍ ആ സ്പോട്ടിലേക്ക് നോക്കുകയും മനുഷ്യരെല്ലാവരും, തെങ്ങില്‍ ചെത്താന്‍ കയറിയ സതീര്‍ത്ഥന്‍ ചേട്ടനുമുള്‍പ്പെടെ ഉഴുന്നുണ്ടിക്ക്‌ ചുറ്റും നിമിഷം കൊണ്ട്‌ എത്തിച്ചേരുകയും, പാടത്ത്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിക്കുകയും ചെയ്തു.

പാമ്പിനെ കണ്ട ചെറുബാല്യം വിടാത്തവര്‍, മലമ്പാമ്പിന്റെ തൂക്കത്തെക്കുറിച്ചും നീളത്തെക്കുറിച്ചും വാദപ്രതിവാദത്തിലേര്‍പ്പെടുമ്പോള്‍, മുണ്ടാപ്പനും ആള്‍ടെ എല്‍ഡര്‍ ബ്രദര്‍ കുഞ്ഞിക്കണ്ട വെല്ല്യച്ഛനുമടക്കമുള്ള മുതിര്‍ന്നവര്‍ 'ഈ രോമത്തിനെ എങ്ങിനെ പിടിക്കണം' ആലോചിച്ച് എന്ന് രണ്ടുകൈയും അരയില്‍ താങ്ങി മുകളിലേക്ക്‌ നോക്കി ചര്‍ച്ച നടത്തുകയും ദാസേട്ടനും മോഹനേട്ടനും കൂട്ടരും ‘മലമ്പാമ്പ്‌ 65‘ ഉണ്ടാക്കാനുള്ള റെസിപ്പിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

ഇവരുടെ ഡിസ്കഷന്‍ നാടന്നുകൊണ്ടിരിക്കേ, ‘ഇനിയും ഇവിടെ കിടക്കുന്നത്‌ റിസ്കാണ്‌' എന്ന് മനസ്സിലാക്കിയോ എന്തോ, പാമ്പ്‌ പതുക്കെ വെള്ളത്തിലേക്ക്‌, ചാലിലേക്ക്‌ പ്ലക്കോ എന്നൊരു ശബ്ദമുണ്ടാക്കി ചാടി ഊളയിട്ടു!

വെള്ളത്തില്‍ ചാടിയ സമയം, ചാലിന്‍ കരയോരത്ത്‌ നിന്നിരുന്ന എല്ലാവരും 'ഗ്യാ‍ാ‍ാ...' എന്നൊരു ശബ്ദമുണ്ടാക്കി തോടുമായുള്ള ഒരു റീസണബിള്‍ ഡിസ്റ്റന്‍സ്‌ കീപ്പ്‌ ചെയ്യാന്‍ പിറകോട്ട്‌ മാറുകയും, ഒരു മിനിറ്റിന്‌ ശേഷം, ഗുണ്ട്‌ കത്തിച്ചിട്ടിട്ട്‌, തിരിയിലെ തീ കെട്ട്‌ പൊട്ടാതെ വരുമ്പോള്‍, പതുങ്ങി പതുങ്ങി ഗുണ്ടിന്റെ അടുത്തേക്ക്‌ വരുമ്പോലെ എല്ലാവരും തിരിച്ച്‌ വരുകയും ചെയ്തു.

എല്ലാകണ്ണുകളും അങ്ങിനെ ചാലിലെ വെള്ളത്തിലേക്ക്‌ നോക്കിക്കൊണ്ടിരിക്കേ, പാമ്പിന്റെ തല പെട്ടെന്ന് നമ്മുടെ കാര്‍ത്ത്യേച്ചി നില്‍ക്കുന്ന സൈഡില്‍ പൊന്തി വന്നു.
കാര്‍ത്ത്യേച്ചി പിന്നെ ഒന്നും നോക്കിയില്ല. കയ്യിലിരിക്കുന്ന അരിവാളുകൊണ്ട്‌ സര്‍വ്വശക്തിയുമെടുത്ത്‌ കൊടുത്തു പാമ്പിനൊരു ഏറ്‌!!

പാമ്പിന്റെ തലയില്‍ അരിവാള്‌ കൊണ്ടെന്നും ഇല്ലെന്നും രണ്ടുപക്ഷമുണ്ട്‌. പക്ഷെ, ആ മുങ്ങ്‌ മുങ്ങിയതാണ്‌, പിന്നെ ആരും ആ പെരുമ്പാമ്പിനെ കണ്ടില്ല.

ചുറ്റുവട്ടത്തുള്ള പാമ്പുപിടുത്തക്കാരെ വിളിച്ചുകൊണ്ടുവന്ന് ആ ദിവസം മുഴുവന്‍ പാമ്പിനെ തപ്പി കൊടകരപ്പാടത്ത്‌ കരയിലുള്ളവരെല്ലാം നടന്നു. പാടത്തെ പോസിബിളായ തോടുകളും കുളങ്ങളുമെല്ലാം ഡീസല്‍ എഞ്ചിന്‍ കൊണ്ടുവന്ന് വറ്റിച്ച്‌ നോക്കി, മോഹനേട്ടന്‍ 'മോഹിച്ചുപോയി' എന്നതുകൊണ്ട്‌ രണ്ടെണ്ണം വിട്ട്‌ വന്ന് വറ്റിക്കാന്‍ പറ്റാത്ത തോടുകളിലും കുളങ്ങളിലും ഇറങ്ങി തപ്പി. കുറെ നീര്‍ക്കോലിപാമ്പിനെ കണ്ടു, പക്ഷെ, മലമ്പാമ്പിനെ മാത്രം കണ്ടില്ല.

'തങ്ങളെ ഉപദ്രവിച്ചവരെ ഒരുകാലത്തും മറക്കാത്തവരാണ്‌ പാമ്പ്‌ എന്ന ഒരിനം. കാര്‍ത്തൂ, നീ ഒന്ന് സൂക്ഷിച്ചോ ട്രീ'

എന്ന കുഞ്ഞിക്കണ്ട വല്യച്ഛന്റെ ഉപദേശത്തില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കി കാര്‍ത്ത്യേച്ചി പിന്നെ കുറെക്കാലം പാടത്ത്‌ പണിക്ക്‌ ആര്‍ക്കും ഡേയ്റ്റ്‌ കൊടുത്തുമില്ല, വീട്ടിലേക്ക് പാടത്തുകൂടെയുള്ള ഷോര്‍ട്ട്‌ കട്ട്‌ സഞ്ചാരവും ഒഴിവാക്കി.

പ്രതികാരദാഹിയായി ആ പെരുമ്പാമ്പ്‌ കൊടകരപ്പാടത്തേേതോ ഒരു ഹിഡണ്‍ പ്ലേയ്സില്‍ കാര്‍ത്ത്യേച്ചിയെ ചുറ്റിവരിഞ്ഞ്‌ ഞെരുക്കാന്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ടത്രേ!