Wednesday, February 7, 2007

കുളദേവത

എന്തിനോ വേണ്ടി പറമ്പിന് താഴെയുള്ള കുളത്തിനടുത്ത് ചെന്നതായിരുന്നു ഞാന്‍.

കുളത്തിലെ വെള്ളം അനങ്ങുന്നത് കണ്ട്, ബ്രാല്‍ വെട്ടിയതാണെന്നാ ഞാന്‍ ആദ്യം കരുതിയത്. നോക്കിയപ്പോള്‍ വെള്ളം മൊത്തം കിടന്ന് അനങ്ങുന്നുണ്ട്.

അപ്പോള്‍ ഒരശരീരി ഞാന്‍ കേട്ടു:

‘നീ ശാന്തിയിലെ നേഴ്സിനെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. പോട്ട ധന്യയിലെ നേഴ്സിനെയും വഞ്ചിച്ചു’ അതിനുള്ള ശിക്ഷയായി നീന്നെ പോത്ത് കുത്തി കൊല്ലട്ടേ’

അത് കേട്ടതും, ഒരു പോത്തോടിവരുന്ന ശബ്ദം ഞാന്‍ കേട്ടുതുടങ്ങി. കര്‍ത്താവേ... എങ്ങോട്ടോടും?

സംഗതി, എന്നെ കുള ദേവത തെറ്റിദ്ധരിച്ചതാ... അത് ഞാനല്ല. ഡേവീസാണ്. പക്ഷെ, ഞാന്‍ സത്യത്തില്‍ അവന്റെ കൂടെ വെറുതെ കമ്പനിക്ക് പോവുക മാത്രമേ ചെയ്തുള്ളൂ..

പക്ഷെ, ആരോടാന്ന് വച്ചാ പറയണ്?

ഞാന്‍ ഓടി മതില്‍ വട്ടമെടുത്ത് ചാടാന്‍ നോക്കിയപ്പോള്‍ 4 അടി ഹൈറ്റുള്ള ഞങ്ങളുടെ മതിലിന് പകരം, അപ്പോള്‍ അവിടെ പീച്ചി ഡാമിന്റെ ഭിത്തി പോലെയൊരെണ്ണം!

അതെങ്ങിനെ വട്ടം ചാടാനാ??

പോത്തിന്‍ കുളമ്പടി അടുത്തടുത്ത് വന്നു. ഞാന്‍ ഫൈനലി മുരട്ടുകാളയില്‍ രജനിയോ വിജയകാന്തോ കാളയുടെ കൊമ്പില്‍ പിടിച്ച് കാളയെ മലര്‍ത്തിയടിക്കാന്‍ വേണ്ടി നിന്ന പോലെ പോത്തിനെ പെടക്കാന്‍ പ്രിപ്പയേഡായി നിന്നു.

‘രാത്രി ഭയങ്കര ഡ്രൈവിങ്ങായിരുന്നൂ ല്ലോ’ എന്ന സഹതറയന്റെ കമന്റിന്,

‘കയ്യില്‍, സ്റ്റീയറിങ്ങല്ലായിരുന്നു... പോത്തിന്റെ കൊമ്പായിരുന്നു!‘ എന്നൊന്നും തിരുത്താന്‍ നിന്നില്ല. നാണക്കേട്!

Tuesday, February 6, 2007

ആക്രിക്കച്ചവടം

വിഷുവിനും ഷഷ്ഠിക്കും നക്കാപ്പിച്ച വല്ലതും കിട്ടുമെന്നൊഴിച്ചാല്‍, നടപ്പ്‌ സാമ്പത്തിക വര്‍ഷത്തേക്കാവശ്യമായ പറയത്തക്ക ധനസഹായമൊന്നും കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ യാതോരു മാര്‍ഗ്ഗവുമില്ലാതെ ജീവിതം വളരെ ശോചനീയമായ അവസ്ഥയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന എന്റെ കുട്ടിക്കാലം.

സാധാരണക്കാരുടെ വീട്ടിലെ കുട്ടികള്‍ക്ക്‌ ഇന്നുള്ളതിന്റെ പത്തിലൊന്ന് വില പോലും ഇല്ലാത്ത കാലമാണ്‌. അതുപിന്നെ, കൊച്ചുങ്ങളുണ്ടാവാന്‍ ഇന്നത്തെ കാലത്തുള്ള ബുദ്ധിമുട്ടു വല്ലോം അന്നത്തെ കാരണവന്മാര്‍ക്കുണ്ടായിരുന്നോ? മരുന്നും മന്ത്രവും ഉറുളികമിഴ്ത്തലും രാത്രി വാട്ടര്‍ ടാങ്കില്‍ കറിയിരിക്കലും വല്ലതും വേണമായിരുന്നോ അന്ന്??

മക്കള്‍ കളക്ഷന്‍ പത്തായിരുന്ന എന്റെ അച്ചാച്ഛന്‍ ശ്രീ. എടത്താടന്‍ അയ്യപ്പേട്ടന്റെ അഭിപ്രായത്തില്‍ ഇദ്ദേഹത്തിന്റെ മിസ്സിസ്സ്‌ ഗര്‍ഭിണിയായെങ്കിലോയെന്നോര്‍ത്ത്‌ അടുത്ത്‌ നിന്ന് സംസാരിക്കാന്‍ പോലും പേടിയായിരുന്നൂത്രേ!

ഹവ്വെവര്‍, ഒരുപിടി പട്ടാണികടല വാങ്ങാന്‍ പോലും സോഴ്സില്ലാതെ, മുതിര വറുത്തതും പുളിങ്കുരു വറുത്തതുമൊക്കെ തിന്ന് 'ഉം, നമുക്കും ഒരു കാലം വരും. ജോലി കിട്ടട്ടേ...ഒരു കിലോ കപ്പലണ്ടി വാങ്ങി ഒറ്റ ഇരുപ്പിന്‌ തിന്നണം!' എന്ന് സമാധാനിച്ച്‌ നടക്കേയാണ്‌ കൊടകര കപ്പേളയിലെ ഇന്‍ചാര്‍ജ്ജ്‌ ഔസേപ്പ്‌ പുണ്യാളന്റെ റെക്കമന്റേഷനില്‍ ഇരിങ്ങാലക്കുടക്കാരന്‍ പീയൂസേട്ടന്‍ കുരിശ്ശുലോക്കറ്റുള്ള സ്വര്‍ണ്ണ ചെയിനിട്ട്‌ വന്ന് ശാന്തി ഹോസ്പിറ്റലിന്റെ സൈഡില്‍ ആക്രിക്കട തുടങ്ങുന്നത്‌.

പീയൂസേട്ടന്റെ ഇരുമ്പുകട വന്നതോടെ ആ ഏരിയായിലെ കുട്ടികളുടെ സാമ്പത്തികരംഗത്ത്‌ ഒരു റെവലൂഷന്‌, അഥവാ കുതിച്ച്‌ ചാട്ടത്തിന്‌ തന്നെ അത്‌ നാന്ദി കുറിച്ചു.

സ്കൂള്‍ വിട്ട്‌ വന്നാല്‍ കായിക വിനോദങ്ങളില്‍ ഏര്‍‌പ്പെട്ടിരുന്ന ബാലജനസംഘം അതിനു ശേഷം, അവനവന്റെ വീട്ടിലും പറമ്പിലുമുള്ള കാലിക്കുപ്പികള്‍, ദ്രവിച്ച അലുമിനീയം പാത്രങ്ങള്‍, പൊളിഞ്ഞ പ്ലാസ്റ്റിക്ക്‌ ബക്കറ്റുകള്‍ ചെരിപ്പുകള്‍ എന്നിവ, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ചെറിയ തോതില്‍ ഖനനം നടത്തി വരെ കണ്ടെത്തുകയും അത്‌ പീയൂസേട്ടന്‌ വിപണനം നടത്തുകയും ആ കാശുകൊണ്ട്‌ പൊട്ടുകടല, കപ്പലണ്ടി മിഠായി, എന്നിവ പോക്കറ്റില്‍ നിറച്ച്‌ താല്‍കാലിക ജീവിത വിജയം നേടുകയും, മാര്‍ക്കറ്റ്‌ ഗോട്ടുകളെപോലെ (അങ്ങാടി ആടുകള്‍ എന്ന് പരിഭാഷ) ചവച്ച്‌ നടക്കുകയും ചെയ്തു.

അന്നത്തെ മാര്‍ക്കറ്റ്‌ റേയ്റ്റ്‌ വച്ച്‌, അരിഷ്ടത്തിന്റെ കുപ്പിക്ക്‌ 20 ബ്രാണ്ടിക്കുപ്പി ചെറുത്‌ 35 പൈസ, വലുത്‌ 50 പൈസ, ബീറിന്റെ കുപ്പിക്ക്‌ 65 പൈസ, അലൂമിനിയത്തിന്‌ കിലോക്ക്‌ 2 രൂപയുമൊക്കെയായിരുന്നു നിരക്കുകള്‍.

ആശുപ്രത്രിക്ക്‌ സമീപമായിരുന്നു ഞങ്ങളുടെ വീട്‌. ഇക്കാരണത്താലും, അച്ഛന്‍ പത്താമനായി പിറന്നതുകൊണ്ടും മുകുന്ദേട്ടന്റെ വര്‍‌ഷോപ്പിലെ പോലെ, കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളെപ്പോലും പ്രതിരോധിക്കാന്‍ കഴിയാത്ത, എന്റെ അച്ഛന്റെ സഹോദരീ സഹോദരന്മാര്‍ ഓരോരോ അസുഖങ്ങളുമായി മിനിമം ഒരാളെങ്കിലും വീട്ടില്‍ വന്ന് തമ്പടിച്ചിരുന്നു. അതൊകൊണ്ട്‌ ഒരു ഗുണമുണ്ടായി‌. അരിഷ്ടക്കുപ്പികളും കുഴമ്പുകുപ്പികളും ഹോള്‍സേയ്‌ലായി എടുക്കാന്‍ വരെ വീട്ടിലുണ്ടായി!

കുപ്പികള്‍ക്കും കണ്ടം ചെയ്ത വീട്ടുപകരണങ്ങള്‍ക്കും പുറമേ, കാലക്രമേണ തൊഴുത്തില്‍ ചാണകം വാരാന്‍ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക്ക്‌ കോരി, എരുമക്കുട്ടികള്‍ക്ക് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള ബെബി ഫൂഡ്, മണ്ണു തീറ്റ നിയന്ത്രിക്കുന്നതിനായി വക്കുന്ന മോന്തത്തൊട്ടി ഞാത്തിയിടുന്ന, പുല്ലൂടിന്‌ മുകളില്‍ കൊളുത്തിയ ചെമ്പു കമ്പി, വീടിന്റെ പാത്തിയുടെ ചോര്‍ച്ച തടയാന്‍ വച്ചിരുന്ന അലൂമിനീയം ഷീറ്റ്‌, ഞെളങ്ങി ഞെളങ്ങി ക്രിസ്റ്റലുപോലെയായ അലൂമിനീയം ചെപ്പുകുടം എന്നിവ ഒന്നിനുപുറകേ ഒന്നായി എന്റെ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുകയും പീയൂസേട്ടന്‍ വഴി തമിഴ്നാട്ടിലേക്ക്‌ നാഷണല്‍ പെര്‍മിറ്റ്‌ വണ്ടികളില്‍ കയറിപോവുകയും ചെയ്തു. നമുക്കും ജീവിക്കേണ്ടേ??

അക്കാലത്ത്‌ ഭരണി വില്‍പന, അമ്മികൊത്ത്‌ തുടങ്ങിയ ബിസിനസ്സും പാര്‍ട്ട്‌ ടൈമായി, 'കളവും' നടത്തി വളരെ കഷ്ടപ്പെട്ട്‌ ജീവിക്കുന്ന ജാനറ്റ്‌ ജാക്സന്മാര്‍, മൌഗ്ലീ, ടാര്‍സന്‍ സുന്ദരി തുടങ്ങിയ ഗണത്തിലുള്ള കുട്ടികളെയും കൊണ്ട്‌ ആ ഭാഗങ്ങളി കറങ്ങിത്തിരിഞ്ഞ്‌ നടക്കുന്നതിനാല്‍ 'ഇതവളുമാരുടെ പണിയാ' എന്ന് പറഞ്ഞ്‌ വരുടെ മേല്‍ കുറ്റം ചാര്‍ത്തി ഞാന്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.

എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടെന്നാണല്ലോ??

'അത്യാവശ്യം വരുമ്പോള്‍ എടുക്കാം' എന്നുകരുതി റിസര്‍വ്വായി സൂക്ഷിച്ചിരുന്ന ഉമിക്കരിയിട്ട്‌ വക്കുന്ന പൂട്ടും കുടം ഞാന്‍ റിയലൈസ്‌ ചെയ്യുന്നത്‌ വൃന്ദാവനില്‍ നിറകുടം എന്ന കമലഹാസന്‍ ചിത്രം വന്ന സമയത്തായിരുന്നു.

ആ ഡീലില്‍ തരക്കേടില്ലാത്ത എമൌണ്ട് കിട്ടിയതുകൊണ്ട്, സ്വതവേ ഇരിക്കാറുള്ള തറ ഉപേക്ഷിച്ച്, സെക്കന്റ്‌ ക്ലാസിന്‌ റോയലായി 'നിറകുടം' കാണുകയായിരുന്ന ഞാന്‍ ഇന്റര്‍വെല്‍ സമയത്ത്‌ എണീറ്റ്‌ മൂരി നിവര്‍ത്തുമ്പോഴായിരുന്നു, ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്‌.

'ചാരുബെഞ്ച്‌ ഡിവിഷനില്‍ നല്ല പരിചയമുള്ള ഒരു മുഖം. അച്ഛന്റെ ആദ്യത്തെ സ്ക്രാപ്പ്! നമ്മുടെ ചേട്ടന്‍!'

ഏഴ് വയസ്സിന്‌ മൂത്ത സ്ക്രാപ്പ് ചാരുബെഞ്ചിനിരിക്കുകയും ഇത്തിരിക്കോളം പോന്ന ഞാനെന്ന സ്ക്രാപ്പ് സെക്കന്റ്‌ ക്ലാസിനിരിക്കുകയും ചെയ്യുക! അത്‌ ആത്മാഭിമാനമുള്ള ഏതൊരു ചേട്ടനും സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

അങ്ങിനെ ചേട്ടന്‍ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌, പുട്ടുംകുടവും നിറകുടവും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തെക്കുറിച്ചും, എനിക്ക്‌ ഒരുമാതിരി നല്ല ടേണ്‍ ഓവറുള്ള ആക്രിബിസിനസ്സുള്ള വിവരവും വീട്ടുകാര്‍ കണ്ടുപിടിക്കുന്നത്. :)

പിന്നെ ആനന്ദാശ്രുക്കളുടെ ദിനങ്ങളായിരുന്നു! കോഴിപ്പിടകളെ കാണുമ്പോള്‍ മദമിളകുന്ന ചാത്തന്മാരെ പോലെ എന്നെ കാണുമ്പോഴെല്ലാം അച്ഛന്‍ എന്നെ തല്ലാനോടിച്ചു. അതോടെ ഞാന്‍ ആക്രി ബിസിനസ്സ്‌ ഉപേക്ഷിച്ചു.

മൂന്ന് മാസങ്ങള്‍ക്ക്‌ ശേഷം, സ്കൂളില്ലാത്ത ഒരു തിങ്കളാശ്ച പ്രഭാതം. എന്റെ വീട്ടില്‍ ഒരു നാലഞ്ച്‌ ആണുങ്ങളും പെണ്ണുങ്ങളും വന്നു.

വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നവര്‍, പ്രഭാതകര്‍മ്മത്തിനായി വന്നതായിരുന്നു എന്റെ വീട്ടില്‍. അന്ന് എന്റെ വീട്ടില്‍ ബെഡ്‌ റൂം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടോയ്‌ലറ്റ്‌ മൂന്നെണ്ണം ഉണ്ടായിരുന്നു. ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം. പക്ഷെ, എത്ര ഒരുമയുണ്ടെങ്കിലും ടോയ്‌ലറ്റ്‌ ഒരുമിച്ച്‌ ഷെയര്‍ ചെയ്യാന്‍ പറ്റില്ലല്ലോ? എന്തൊരു ദീര്‍ഘദൃഷ്ഠിയുള്ള അച്ഛന്‍!

വീടിനോട്‌ ചേര്‍ന്ന്, ആണുങ്ങള്‍ക്കായി ഒരെണ്ണം. പെണ്ണുങ്ങള്‍ക്കായി മറ്റൊന്ന്, പിന്നെ താഴെ കുളത്തിന്റെ ഭാഗത്ത്‌ പണ്ടുണ്ടായിരുന്നതും എമര്‍ജന്‍സി കേസുകള്‍ക്ക്‌ മാത്രം ഉപയോഗിച്ചിരുന്നതും തുരുമ്പിച്ച തകരപ്പാട്ടകൊണ്ടുണ്ടാക്കിയ ഡിറ്റാച്ചബിള്‍ ആയ തകരപ്പാട്ട വാതിലുള്ള മറ്റൊന്നും.

വേളാങ്കണ്ണി ടീമില്‍ ഒരാള്‍ വിശുദ്ധസെബാസ്റ്റ്യാനോസ്‌ അമ്പേറ്റ്‌ നില്‍ക്കുമ്പോലെ പ്ലാവില്‍ കാല്‍ പിണച്ച്‌ ചാരി നില്‍ക്കുന്നത്‌ കണ്ട്‌, അച്ഛനാണ്‌ പറഞ്ഞത്‌

'പറമ്പിന്‌ താഴെ ഒരെണ്ണം കൂടെയുണ്ട്‌. വേണമെങ്കില്‍ അങ്ങോട്ട്‌ പോയ്കോളൂ' എന്ന്.

അത്‌ കേള്‍ക്കേണ്ട താമസം, 'എവിടെ എവിടെ?' എന്നും പറഞ്ഞ്‌ അച്ഛന്‍ ചൂണ്ടിക്കാണിച്ച ഒരോട്ടമായിരുന്നു. പാവം!

പോണ പോക്ക്‌ കണ്ട്‌, മനസ്സില്‍ കുരുത്തുവന്ന ആ ചെറുപുഞ്ചിരി ഞങ്ങളുടെ മുഖത്ത്‌ നിന്ന് മാഞ്ഞില്ല, അതിന്‌ മുന്‍പ്‌ അദ്ദേഹം തിരിച്ച്‌ അതേ സ്പീഡില്‍ വന്ന്,

'അതിന്‌ വാതിലും കുളത്തും കോപ്പും ഒന്നും ഇല്ലാന്നേയ്‌... അത്‌ നമുക്ക്‌ ശരിയാവില്ല!!' എന്ന് പറഞ്ഞ്‌ വീണ്ടും മരത്തേല്‍ ചാരി കാല്‌ പിണച്ച്‌ വച്ച്‌ നിന്നു.

ഒരുമിനിറ്റ്‌ നേരം എന്റെ വീട്ടിലെല്ലാവരും നിശബ്ദമായി. നാണക്കേടായല്ലോ! നമ്മള്‍ക്ക്‌ ഇതൊന്നും ആവശ്യമില്ലാത്തവരാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുമോ? മാനക്കേട്‌.

"അപ്പോള്‍ അവിടെ ചാരിവച്ചിരുന്ന തകരപ്പാട്ട വാതിലെവിടെപ്പോയി??"

എന്ന ആലോച്ചനയുമായി എല്ലാവരും നില്‍ക്കുമ്പോള്‍, എന്റെ അച്ഛന്‍ പതുക്കെ പതുക്കെ തല തിരിച്ച്‌ എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌, തല പതുക്കെ ആട്ടി ഇങ്ങിനെ പറഞ്ഞു.

'അപ്പോ അതും നീ പീയൂസിന്‌ കൊടുത്തല്ലേ??'

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നില്‍ക്കാതെ, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരവസരം പോലും നല്‍കാതെ,

‘വീടിന്റെ വാതില്‍ ഇരുമ്പ് കൊണ്ട് വക്കാഞ്ഞത് എത്ര നന്നായി!‘

എന്ന് പതിയെ പറഞ്ഞ്, സ്വന്തം മകനെപ്പറ്റിയോര്‍ത്ത് അഭിമാനം കൊണ്ട് നിയന്ത്രണം പോയി കടും കൈ വല്ലതും ചെയ്തുപോകുമോ എന്ന് ഭയന്നിട്ടെന്നപോലെ വാതില്‍ പടിയില്‍ നിന്ന് തിടുക്കത്തില്‍ എണീറ്റ് അകത്തേക്ക്‌ പോയി.