Saturday, August 19, 2006

ഊരാക്കുടുക്ക്‌

കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ ' മോനേ ഭക്താ, ജീവിതത്തിലെ നിന്റെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും' എന്ന് പറയുവാന്‍ രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യമില്ലാതിരുന്ന എന്റെ ടീനേജ്‌ കാലം.

എന്റെ സഹോദരീഭര്‍തൃസഹോദരന്‍ ഗള്‍ഫിലേക്ക്‌ തിരിച്ചുപോകുന്ന നേരം, ഗള്‍ഫിലുള്ള എന്റെ സഹോദരന്‌ അദ്ദേഹത്തിന്റെ എവര്‍ ഫേവറൈറ്റ്‌ 'ഉണക്കമീനും അച്ചാറും കായവറുത്തതും' കൂട്ടത്തില്‍ പുത്തൂക്കാവില്‍ നിന്ന് ജപിച്ച്‌ വാങ്ങിയ നൂല്‍ അടക്കം ചെയ്ത കത്തും ഡെലിവറി ചെയ്യാന്‍ പോയതായിരുന്നു ഞാന്‍.

'അവിടെ ചെല്ലുക, ആളെ കാണുക, പന്തല്ലൂക്കാരന്‍ ടെക്സ്റ്റെയില്‍സിന്റെ കവറില്‍ ഭദ്രമായി വരിഞ്ഞുമുറുക്കിയ പൊതികള്‍ കൈമാറുക, എല്ലാവരും സുഖമായിരിക്കുന്നറിയിക്കുക, തിരിച്ചുപോരുക. അതൊക്കെയായിരുന്നു എന്റെ അജണ്ട.

പക്ഷെ, 'ഇന്നിനി നീ പോണ്ട്രാ.. നാളെ കാലത്ത്‌ എയര്‍പോര്‍ട്ടില്‍ പോകും വഴി നിന്നെ വീട്ടില്‍ വിടാം' എന്ന സ്‌നേഹത്തോടെയുള്ള ആ നിര്‍ബന്ധത്തിന്‌ മുന്‍പില്‍ ഞാന്‍ 'ബസ്‌ കൂലിയും കളഞ്ഞ്‌ വീട്ടിപ്പോയിട്ട്‌ അവിടെ എന്നാ മല മറിക്കാനാ' എന്നോര്‍ത്ത്‌ കീഴടുങ്ങുകയായിരുന്നു.

'ഇന്ന്‌ അത്താഴത്തിന്‌ നമുക്ക്‌ പൊറോട്ടയും ചിക്കനും ആക്കിയാലോ' എന്നവിടെ ആരോ പറഞ്ഞത്‌ കേട്ടപ്പോള്‍ എന്റെ തീരുമാനം വളരെ ശരിയായിത്തോന്നിയെന്നത് നേര്. പക്ഷെ, അന്നവിടെ തങ്ങാന്‍ പ്ലാനിട്ടത്‌ ഇത്‌ കേട്ടതുകൊണ്ടൊന്നുമല്ലായിരുന്നു. സത്യം.

ഹവ്വെവര്‍, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇങ്ങിനെ വേണം. കൊല്ലത്തില്‍ മുന്നൂറ്റി അറുപത്ത്ഞ്ച്‌ ദിവസോം കഞ്ഞീം ചോറുമല്ലാതെ, വല്ലപ്പോഴെങ്ങിലും ഒരു ചെയ്ഞ്ച്‌ ഒക്കെ വേണം. എന്റെ അളിയനെയും അവരുടെ ഫാമിലിയെയും കുറിച്ചോര്‍ത്ത്‌ എനിക്ക്‌ വല്ലാത്തൊരു മതിപ്പ്‌ തോന്നി.

'പൊറോട്ട' മുതിര്‍ന്നവര്‍ക്ക്‌ മൂന്നെണ്ണം, ടീനേജേഴ്സിന്‌ രണ്ടെണ്ണം, ക്ടാങ്ങള്‍ക്ക്‌ ഓരോന്ന്‌ എന്ന് രീതിയില്‍ കണക്കെടുപ്പ്‌ നടത്തിയപ്പോള്‍ എനിക്ക്‌ അതങ്ങ്‌ട്‌ ബോധിച്ചില്ല. എങ്കിലും, മാറ്റാന്റെ വീട്ടില്‍ കഴിയുന്ന എന്റെ ചേച്ചിയെ കരുതിയും 'ബാക്കി സ്പേയ്സ്‌ ചിക്കന്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം' എന്നോര്‍ത്തും ഞാന്‍ ഒന്നും പറയാതെ ഇരുന്നു.

മൊത്തം എണ്ണമെടുത്ത്‌ ഒരു അഞ്ചാറെണ്ണം സ്പെയര്‍ ആയി കണക്കാക്കി ടൌണിലെ ഒരു കടയില്‍ നിന്ന് വാങ്ങാം എന്നൊക്കെ പറയുന്നത്‌ കേട്ടു, ഞാന്‍ ശ്രദ്ധിക്കാനൊന്നും പോയില്ലെങ്കിലും!

അപ്പോളാരോ പറഞ്ഞു.

അല്ലാ നമ്മുടെ പാറുക്കുട്ട്യേച്ചി പൊറോട്ട ഉണ്ടാക്കില്ലേ?

'പിന്നേ. അമ്മേടെ പൊറോട്ട സൂപ്പറല്ലേ! ഞങ്ങടോടെ ആഴ്‌ചേല്‌ അഴ്ചേല്‌ ഉണ്ടാക്കും. കുഴക്കുന്നതും വീശിപരത്തുന്നതും ഞാനാ'

എന്ന മറുപടി പറഞ്ഞത്‌ പാറുക്കുട്ട്യേച്ചിയുടെ മോനായ ഗിരിയാണ്‌.

വിനാശകാലേ വിപരീത വിസ്ഡം എന്നാണല്ലോ. നമ്മളറിഞ്ഞോ പുറത്തിറങ്ങി നിന്നാല്‍ തലയില്‍ ഉല്‍ക്ക വന്ന് വീഴുമായിരുന്നത്ര ദോഷ സമയം ആയിരുന്നു അവനെന്ന്!

പാറുക്കുട്ടേച്ചി ആറുമണീടേ സെന്റ്‌. ഫ്രാന്‍സിസിന്‌ വരും ന്നല്ലേ പറഞ്ഞേക്കണേ?

അതെ.

എന്നാപ്പിന്നെ എന്തിനാ കടേന്ന് വാങ്ങണേ. ചേച്ചി വന്ന് ഇണ്ടാക്കിക്കൊള്ളും!

മതി.

‘എന്നാ ഗിര്യേ.. നീയന്നാ അതിന്റെ സാധനങ്ങളൊക്കെ എത്ര്യാന്ന് വച്ചാ ചെക്കനോട്‌ പറഞ്ഞ്‌ വാങ്ങിപ്പിച്ച്‌, അമ്മ വരുമ്പോഴേക്കും കുഴച്ച്‌ തുടങ്ങിക്കോ‘

ഓ.

ഇതൊക്കെ കേട്ടിട്ടും അത്രയും നേരം പ്രത്യേകിച്ചൊന്നും പറയാതെ, 'കടേന്ന് വാങ്ങിയാലും കൊള്ളം വീട്ടിലുണ്ടാക്കിയാലും കൊള്ളാം; ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങണ നേരത്തേക്ക്‌ നമുക്ക്‌ കഴിക്കാന്‍ കിട്ടണം' എന്ന് റോളില്‍ ഇരുന്നിരുന്ന ഞാന്‍ എന്നാല്‍ അതിന്റെ റെസീപ്പിയൊന്ന് അറിഞ്ഞിരിക്കാമെന്നോര്‍ത്ത്‌ ഗിരിയുടെ കൂടെ കൂടാന്‍ തീരുമാനിച്ചു.

ഗിരി ലിസ്റ്റിട്ടു.

മൂന്ന് കിലോ മൈദ, ആവശ്യത്തിന്‌ കോഴിമുട്ട, പാകത്തിന്‌ നെയ്യ്‌!

ആവശ്യത്തിന്‌ എന്നു വച്ചാല്‍ എത്രയാടാ? എന്ന്‍ ചോദിച്ചപ്പോള്‍ ഗിരി പറഞ്ഞു.

മുട്ട ഒരു ട്രേ ആയിക്കോട്ടേ. ബാക്കി വന്നാല്‍ ഓമ്പ്ലൈറ്റുണ്ടാക്കാലോ! പിന്നെ, നെയ്യ്‌ അരക്കിലോ ആയിക്കോട്ടേ!

അവിടെ എനിക്കെന്തോ വശപ്പെശക്‌ തോന്നിയെങ്കിലും ഞാന്‍ അത്‌ കാര്യമാക്കിയില്ല. രുചി ഇത്തിരി കുറഞ്ഞാലും സാരല്യ, മൂന്നുകിലോ മൈദക്ക് പൊറോട്ടയടിച്ചാല്‍, എന്തായാലും രണ്ടെണ്ണത്തിനേലും കൂടുതല്‍ കിട്ടും എന്നാലോചിച്ചപ്പോള്‍ എന്നില്‍ ആവേശം തിരയടിച്ചു.

പതിനഞ്ച്‌ മിനിറ്റുകൊണ്ട്‌ വീട്ടുവേലക്ക്‌ നില്‍ക്കുന്ന പാലക്കാടന്‍ പയ്യന്‍ റോ മെറ്റീരിയല്‍സുമായി വന്നു.

ഷര്‍ട്ടിന്റ്‌ മൂന്ന് ബട്ടണ്‍സ്‌ അഴിച്ച്‌ ഗിരി വര്‍ക്ക്‌ ഏരിയയില്‍ മുട്ടിപ്പലകയിട്ട് കവച്ചിരുന്നു.

ആദ്യമായി മൈദ വട്ടകയില്‍ ഇട്ട്‌, കുറച്ച്‌ ഉപ്പ്, ഒരു നുള്ള്‌ പഞ്ചസാര എന്നിവ ചേര്‍ത്ത്‌, രണ്ടര കപ്പോളം വെള്ളം ഒഴിച്ച്‌ തികഞ്ഞ ആത്മവിശ്വാസത്തോടെ ഗിരി ചെറിയ ചട്ടകം കൊണ്ടൊന്നിളക്കി.

രണ്ട് ഇളക്ക് കഴിഞ്ഞ്, ഇത്‌ 'മൈദ മാവ്‌ തന്നെയല്ലേ?' എന്ന് പതിയ പറഞ്ഞ്‌ ടെസ്റ്റ്‌ ചെയ്യാന്‍ ഗിരി മാവെടുത്ത്‌ ഒന്ന് മണത്തു, പിന്നെ അലപമെടുത്ത്‌ വായിലിട്ട്‌ രുചിച്ചു.

ഇവന്‍ ആളൊരു പൊറോട്ട മാഷ് തന്നെ. ഞാന്‍ ഉറപ്പിച്ചു.

രണ്ടു മൂന്ന് മിനിറ്റു കൂടി ഇളക്കിയതിന്‌ ശേഷം, ഗിരി ഇളക്കല്‍ നിര്‍ത്തിയിട്ട് പറഞ്ഞു:

'വെള്ളം കുറച്ച്‌ കൂടിപ്പോയെന്നാ തോന്നുന്നേ. ഒരു കിലോ മൈദ കൂടി വേണ്ടി വരും'

വീണ്ടും എണ്ണം കൂടുമല്ലോ എന്നാലോചിച്ചപ്പോള്‍, വെള്ളം കൂടിയതില്‍ സത്യത്തില്‍ എനിക്ക് ഉള്ളിന്റെയുള്ളില്‍ ഉള്‍പുളകമുണ്ടായത് ഞാന്‍ നോട്ട് ചെയ്തു.

ആ ബ്രേയ്ക്കില്‍ ഗിരി പൊറോട്ടയുണ്ടാക്കുന്നതിന്റെ വിശദാംശങ്ങളെപ്പറ്റി വാചാലനായി.

'കുഴച്ചു പാകമായ മാവ്‌, ഒരു നനഞ്ഞ തോര്‍ത്ത്‌ മുണ്ട്‌ കൊണ്ട്‌ മൂടിയിടണം, ഒരു അര മണിക്കൂര്‍. പിന്നെ, ഒരോ കുഞ്ഞു ബോളുകളാക്കി അതും തോര്‍ത്തുകൊണ്ട്‌ കുറച്ച്‌ നേരം മൂടിയിടണം. പിന്നെ കൈ കൊണ്ട്‌ പരത്തി ദോശക്കല്ലില്‍ വേവിച്ചെടുക്കാം. അത്രേ ഉള്ളൂ'

സൈക്കിളെടുത്ത്‌ ചന്തയില്‍ പോയ പാലക്കാടന്‍ പയ്യന്‍ പറഞ്ഞ നേരം കൊണ്ട്‌ മൈദയുമായി വന്നു.

ഗിരി അതുമിട്ട്‌ ഇളക്ക്‌ തുടര്‍ന്നു. ശേഷം കുറേ മുട്ടകള്‍ പൊട്ടിച്ച്‌ അതിന്റെ വെള്ളമാത്രം ചേര്‍ത്തു, കുറച്ച്‌ നെയ്യും.

പിന്നെ ഇളക്കല്‍ കൈ കൊണ്ടായിരുന്നു. 'ഇതെന്താ കയ്യിലൊട്ടി പിടിക്കുന്നേ?' എന്ന് ഗിരി പതിയ പറഞ്ഞത്‌ ഞാന്‍ കേട്ടപ്പോഴാണ് എന്റെ മോഹത്തിന്റെ ആന്റി ക്ലൈമാക്സിനെ പറ്റി മനസ്സിലൂടെ ഒരു കൊള്ളീയാന്‍ മിന്നിയത്.

‘ഈശ്വരാ ഇവന് അപ്പോള്‍ ഇതുണ്ടാക്കാന്‍ അറിയില്ലായിരിക്ക്വോ?

ഏയ്. അങ്ങിനെ വരാന്‍ വഴിയില്ല. ഞാന്‍ സ്വയം സമാധാനിപ്പിച്ചു.

ഗിരി കുഴക്കലോട് കുഴക്കല്‍.

'എന്താടാ ഇത്‌ ചക്ക മുളഞ്ഞീന്‍ പോലെയിരിക്കണേ?' എന്നാരോ ചോദിച്ചതുമുതല്‍ ഗിരി വല്ലാതെ വിയര്‍ത്തുതുടങ്ങി. രക്ത സമ്മര്‍ദ്ദം കൂടിക്കൂടി ഗിരി വല്ലാത്തൊരു അവസ്ഥയിലെത്തുന്നത്‌ ഞാനറിഞ്ഞു.

അന്നേരം ഗിരി എന്നോട്‌ പറഞ്ഞു. 'എത്രയോ തവണ ഞാന്‍ കുഴച്ചിരിക്കുന്നു... പക്ഷെ, ഇതേ പോലെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല'

എനിക്കവനെയങ്ങ് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ തോന്നി! ദരിദ്രവാസി. ഇവിടെയൊരുത്തന്‍ ആറ്റുനോറ്റ് പൊറോട്ട തീറ്റയില്‍ സ്വന്തം റെക്കോഡ് തിരുത്താന്‍ മൊഹിച്ച് വേണ്ട ദഹനരസവും ഓര്‍ഡര്‍ ചെയ്തോണ്ടിരിക്കുമ്പോള്‍, അവന് ഇതുപോലെ ഒരു അനുഭവം ഇതേവരെ ഉണ്ടായിട്ടില്ലാത്രേ! അറിയാന്‍ പാടില്ലായിരുന്നെങ്കില്‍, ഇവനിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍!

എന്തായി? എന്തായി? എന്ന ചോദ്യങ്ങള്‍ ഗിരിയെ വേട്ടയാടി. കുരുത്തിയില്‍ പെട്ട കൂരിമീനെപ്പോലെ ഗിരി രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ പിടഞ്ഞതും ഞാന്‍ മനസ്സിലാക്കി. അവന്റെ സമയ ദോഷം. എന്റെയും.

'ഇപ്പോഴും വെള്ളം കൂടുതലാണ്‌. ഒരു കിലോ കൂടെ മൈദ കൂടെ ഇട്‌' എന്ന് പറഞ്ഞത്‌ ഗിരി അല്ലായിരുന്നു. ഗിരി ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വയം ഈ പരിപാടി ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാനായിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണ ചന്തയിലേക്ക്‌ പോകുന്ന പാലക്കാടന്‍ പയ്യന്‍ രണ്ട്‌ കിലോ മൈദ ഒരുമിച്ച്‌ വാങ്ങി വന്ന് ഇനി ചന്തയില്‍ പോകണ പ്രശ്നമില്ല എന്ന് പറഞ്ഞു.

പയ്യന്‍ കൊണ്ടുവന്ന മൈദ പൊതി മുക്കാലോളം ഇട്ട്‌ ഇളക്കിക്കൊണ്ടിരിക്കുന്ന ഗിരിയിലുള്ള വിശ്വാസം പരിപൂര്‍ണ്ണമായി എല്ലാവര്‍ക്കും നഷ്ടപ്പെട്ട ആ സമയത്ത്‌, ആറുമണീടെ സെന്റ്‌.ഫ്രാന്‍സിസ്‌ വന്നു. പാറുകുട്ടി ചേച്ചിയും.

വന്നപാടെ വര്‍‌ക്ക് ഏരിയായിലേക്ക് വന്ന പാറുക്കുട്ട്യേച്ചി, പൊറോട്ടക്കൂട്ട്‌ കൈ കൊണ്ട്‌ തൊട്ട്‌ മൂക്കിന്റെ ദളങ്ങള്‍ വിടര്‍ത്തി പുരികക്കൊടി വളച്ച്‌ തന്റെ മോന്‍, ഗിരിയെ തുറിച്ച്‌ നോക്കിക്കൊണ്ട്‌ അലറി:

'എടാ കുരുത്തം കെട്ടോനെ, നിന്റെ അമ്മ ചത്തൂന്ന് പറഞ്ഞ്‌ നാട്ടില്‍ മുഴുവന്‍ ‍പോസ്റ്ററൊട്ടിക്കാനാണോഡാ ഈക്കണ്ട മൈദ വാങ്ങി അതില്‌ ചൂടുവെള്ളം ഒഴിച്ച്‌ പശയുണ്ടാക്കി വച്ചേക്കണത്‌?'

പിഫ് പാഫ് അടിച്ച കോക്ക്രോച്ചിനെ പോലെ തളര്‍ന്ന് നിന്ന ഗിരിയെ ദേഷ്യവും സങ്കടവും ചാലിച്ച ഒരു നോട്ടം നോക്കി, ‘ഇവനെയൊന്നും ചീത്ത പറയുകയല്ലാ വേണ്ടത്, ഈ ആറുകിലോ പശയും തീറ്റിക്കണം‘ എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുമായി ഞാന്‍ അവിടെ നിന്നെണീറ്റ് പോയി.

Tuesday, August 8, 2006

വിലാസിനീവിലാസം

കാലാകാലങ്ങളായി എന്റെ തറവാട്ടിലെ പെണ്ണുങ്ങള്‍ക്ക്‌; നല്ല നീണ്ട , ഇടതൂര്‍ന്ന മുടിയുള്ള പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കണ്ടുകൂടാ.

കാരണം വേറൊന്നുമല്ല, 'പെണ്ണിന്‌ മുടി മുക്കാലഴക്‌' എന്നായിരുന്ന പണ്ടുകാലത്ത്‌, ഞങ്ങടെ തറവാട്ടിലെ പാവം പിടിച്ച പെണ്‍പട മൊത്തം മുടിയഴകില്ലാത്ത കാല്‍ അഴകികളായിരുന്നു എന്നതു തന്നെ!

കാര്യം, എന്റ വല്ല്യമ്മയും അമ്മാമ്മയുമടക്കം, വന്നുകയറിയ പല പെണ്ണുങ്ങള്‍ക്കും 'പനങ്കുല' പോലെ മുടിയുണ്ടായിരുന്നെന്ന് പറഞ്ഞിട്ടെന്താ കാര്യം. പാരമ്പര്യത്തിന്റെ പിറകുപറ്റി പെണ്‍ തലമുറയിലാര്‍ക്കെങ്കിലും തള്ളേഴ്സിന്റെ മുടിയഴക്‌ കിട്ടിയോ? ഇല്ലെന്ന് മാത്രമല്ല, നാട്ടിലെ ബാര്‍ബര്‍മാര്‍ക്ക്‌ പണികൊടുക്കാമെന്നാല്ലാതെ മറ്റു യാതൊരു പ്രയോജനവുമില്ലാത്ത ഈ കേശഭാരം ആണുങ്ങള്‍ക്ക് ഇഷ്ടമ്പോലെ കിട്ടുകയും ചെയ്തു.

അങ്ങിനെ, തറവാട്ടിലെ പെണ്ണുങ്ങള്‍ മൊത്തം എരുമവാലുപോലെയുള്ള കാര്‍കൂന്തളം മെടഞ്ഞിട്ട്‌, ചാട്ടവാര്‍ പോലെയാക്കി ആട്ടിയാട്ടി നടന്നപ്പോള്‍, ആണായിപിറന്നവരെല്ലാം പാലക്കാടന്‍ വയ്ക്കോല്‌ കയറ്റിയ ലോറി പോലുള്ള തലയുമായി 'മനസ്സില്‍ രോമവളരച്ചയെന്ന ക്രിയയെ രോമമെന്ന സബ്ജക്റ്റ്‌ കൊണ്ട്‌ വിശേഷിപ്പിച്ച്‌,' മാസം തികയും മുന്‍പ്‌ പോയി മുടി വെട്ടിച്ചും നടന്നു.

ആണുങ്ങള്‍ക്ക്‌ ഈ മുടിവളര്‍ച്ച ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത്‌, ശബരിമലക്ക്‌ പോകുന്ന കാലത്താണ്‌.

താടിയും മുടിയും മാസങ്ങളോളം വളര്‍ത്തി എന്റെ അച്ഛനും വല്യച്ഛനും അവരുടെ മക്കളായ എന്റെ ചേട്ടന്മാരും അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുന്നതു കണ്ടാല്‍, സത്യത്തില്‍ ഇവരൊക്കെ 'നാറാണത്തു ഭ്രാന്തന്റെ' വേഷം കെട്ടി പഞ്ചായത്ത്‌ മേളക്ക്‌ പ്രശ്ചന്ന വേഷമത്സരത്തിന്‌ പോവുകയാണെന്നേ തോന്നൂ!

'നമ്മുടെ തറവാട്ടിലെ പെണ്ണുങ്ങള്‍ക്കെന്തേ മുടി കൊടുക്കാത്തൂ.. മുത്തപ്പ്പാ' എന്ന് ചോദിച്ച എന്റെ ഒരു കാരണവരോട്‌ അന്നത്തെ അന്നത്തെ ചാര്‍ജന്റ്‌ വെളിച്ചപ്പാട്‌ പറഞ്ഞത്‌ 'അത്‌ മാത്രമായിട്ട്‌ എന്തിന്‌ കൊടുക്കുന്നു?' എന്നായിരുന്നു.

കേശഭാരമില്ലായ്മക്ക് ആകെ അപവാദമായി നിന്നത്‌ എന്റെ അച്ഛന്റെ വകയിലുള്ള പെങ്ങള്‍, വിലാസിനി അമ്മായി മാത്രമായിരുന്നു. കെട്ടിച്ചുവിടുമ്പോള്‍ കാര്യമായി മുടിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആദ്യത്തെ പ്രസവത്തിന്‌ ശേഷം പെറ്റെണീറ്റപ്പോള്‍ മുടി പെട്ടെന്ന് വളരുകയായിരുന്നുത്രേ. വിലാസിനി അമ്മായിയുടെ പോലെ മുടിവരുവാന്‍ വേണ്ടി സ്വയം ഇനീഷ്യേറ്റീവ് എടുത്തിട്ടാണോ എന്നറിയില്ല, തറവാട്ടിലെ പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞ്‌ പത്താം മാസം തന്നെ പ്രസവിച്ചിരുന്നു.

വിലാസിനി അമ്മായിയുടെ ഭര്‍ത്താവ്‌ വെലുകുട്ടിമാമന്‍ വലിയ പൈസക്കാരനാണ്‌. ഭിലായിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അവര്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അതും അത്ര വേണ്ടപ്പെട്ടവരുടെ കല്യാണത്തിനോ മരണത്തിനോ മാത്രം.

ഞങ്ങളുടെ വീട്ടിലേക്ക്‌ വരുമ്പോള്‍ എന്നും ഓരോ കിലോ വെണ്ണ ബിസ്കറ്റും, പോകുമ്പോള്‍ രണ്ടാള്‍ക്കും കൂടി രണ്ടു രൂപയും തന്നിരുന്നതുകൊണ്ട്‌ എനിക്കും ചേട്ടനും അമ്മായിമാരില്‍, വിലാസിനി അമ്മായിയെ കഴിഞ്ഞേ വേറെ ആരുമുണ്ടായിരുന്നുള്ളൂ.

വേലുകുട്ടിമാമന്റെ ഉയര്‍ന്ന ജോലിയും നാട്ടില്‍ വാങ്ങിയിട്ടിരുന്ന നിലവും സ്ഥലവും ആളുടെ കയ്യിലെ റോളാക്സ്‌ വാച്ചുമെല്ലാം കണക്കിലെടുത്ത്‌ എന്റെ അച്ഛന്‍ വഴി ബന്ധുക്കളില്‍ വച്ചേറ്റവും പുലി എന്ന സ്ഥാനവും ബഹുമാനവും അവര്‍ക്ക്‌ നല്‍കി. മറ്റുള്ള ബന്ധുക്കള്‍ വരുമ്പോള്‍ ചായയും ചക്ക ഉപ്പേരിയും കൊടുത്ത്‌ വിട്ടിരുന്നെങ്കില്‍ വിലാസിനി അമ്മായി വന്നാല്‍ അന്ന് വീട്ടില്‍ കോഴിക്കറിയാണ്‌.

ഞങ്ങളുടെ ബന്ധുവീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഈ അമ്മായി വരുന്നുണ്ടെങ്കില്‍ മുഖ്യ ആകര്‍ഷണ ബിന്ദു മറ്റാരുമായിരുന്നില്ല. ഭിലായിയില്‍ നിന്ന് വരുന്നു എന്നത്‌ മാത്രമല്ലാ, അയല്‍പക്കത്തെ വീടുകളില്‍ നിന്ന് കടം വാങ്ങിയ മാലയും വളയും ലോക്കറ്റും ഇട്ട്‌ പൂരത്തിന്‌ വാങ്ങിയ തിരുപ്പനും കുത്തി വച്ച്‌ കല്യാണത്തിന്‌ ഞങ്ങളുടെ താരഗണം അണിനിരക്കുമ്പൊള്‍, സ്വന്തം നീട്ടുമാലയും പതക്കചെയിനുമിട്ട്‌ ജോര്‍ജ്ജാന്റ്‌ സാരിയുമുടുത്തു കാര്‍ക്കൂന്തളം പോലുള്ള മുടി കള്ളുംകൊടം തെങ്ങിന്‍ കൊലയില്‍ ചെരിച്ചുവച്ച പോലെ ചുറ്റി കെട്ടി മുല്ലപ്പൂ മാല കൊണ്ട്‌ വാഷ്‌ ഇട്ടിട്ടല്ലേ വിലാസിനി അമ്മായി വരുക! അട്രാക്ഷന്‍ സ്വാഭാവികം.

ഒരിക്കല്‍ ഗോപി ചേട്ടന്റെ കല്യാണം. കൊടുങ്ങല്ലൂര്‍ന്നാണ്‌ പെണ്ണ്‍.

വരന്റെ പാര്‍ട്ടിക്ക്‌ പെണ്‍വീട്ടിലേക്ക്‌ പോകുവാന്‍ അറേഞ്ച്‌ ചെയ്തിരിക്കുന്നത്‌ പത്ത്‌ കാറും, ഒരു ലൈന്‍ ബസ്സുമാണ്‌.

ഉപ്പുമാ പകുതി തിന്ന്, ഞങ്ങള്‍ ചെറുപട മൊത്തം നേരത്തേ കാറില്‍ ഇടം പിടിച്ചു. പണ്ടൊക്കെ കാറില്‍ കയറുന്നത്‌ ഇങ്ങിനെ വല്ല കല്യാണങ്ങള്‍ക്കൊക്കെയായതുകൊണ്ട്‌, കയറിയും ഇറങ്ങിയും പന്ത്രണ്ടും പതിനഞ്ചും വച്ച്‌ ആള്‍ക്കാര്‍ കാറില്‍ കയറി.

വഴിയരുകില്‍ കാര്‍ എണ്ണുന്ന കുട്ടികളെ നോക്കി അഭിമാനത്തോടെ സൈഡ്‌ സീറ്റിലിരിക്കുന്നവര്‍ റ്റാറ്റാ കൊടുത്ത്‌ ഞങ്ങള്‍ അങ്ങിനെ പെണ്‍ വീട്ടിലെത്തിച്ചേര്‍ന്നു.

ചെക്കനും സംഘവും വന്നതറിഞ്ഞ്‌ അവര്‍ ഉച്ചത്തില്‍ വച്ചിരുന്ന ഖുര്‍ബാനിയിലെ 'ആപ്പന്‍ ചായേ..' എന്ന ഗാനം സ്റ്റോപ്പ്‌ ചെയ്തു.

മാന്‍ ഓഫ്‌ ദി ഡേ, ഗോപിയേട്ടന്റെ നേരെ, വധുവിന്റെ അമ്മ അരിയും പൂവും വലിച്ചെറിയുന്നൂ, ഒരു പയ്യന്‍സ്‌ കാലേല്‍ വെള്ളം കോരിയൊഴിക്കുന്നൂ... തന്റെ ജീവിതത്തില്‍ ആദ്യമായി വാങ്ങിയ ബാറ്റയുടെ ലെതര്‍ ചെരിപ്പ്‌ വെള്ളം നനയുന്ന വിഷമം ഉള്ളിലൊതുക്കി, നടുക്കിട്ടിരിക്കുന്ന സെറ്റുമുണ്ട്‌ കൊണ്ട്‌ പുതച്ച കസേരയില്‍ പോയിരുന്നു.

പതിവുപോലെ ചെന്നപാടെ ഞങ്ങള്‍ക്ക്‌ ഓരോ ഗ്ലാസ്‌ സ്ക്വാഷ്‌ കിട്ടി. എന്റെ വീട്ടിലും സ്ക്വാഷ്‌ വാങ്ങാറുണ്ടെങ്കിലും സാധാരണയായി നമുക്കൊന്നും അത്‌ കുടിക്കാന്‍ കിട്ടാറില്ല. വിരുന്നുകാര്‍ വരുമ്പോള്‍ അവര്‍ക്കുണ്ടാക്കിയതില്‍ വല്ലതും ബാക്കിവന്നാലേ ഞങ്ങള്‍ക്ക്‌ കിട്ടൂ. അത്തരം വിരുന്നുകാരും കുറവ്‌!

അതുകൊണ്ട്‌, കല്യാണത്തിന്‌ പോയാല്‍ മുന്നും നാലും ഗ്ലാസ്‌ കുടിച്ചെന്നു വരാം. 'ഇവിടെ കിട്ടിയോ?' എന്ന് ചോദിച്ചാല്‍ എത്ര തവണ കുടിച്ചാലും ഒരു കാരണവശാലും ഞാനൊന്നും 'ഉവ്വ' എന്ന് പറയുമായിരുന്നില്ല.

കൂടുതല്‍ ആത്മവിശ്വാസമുള്ളവര്‍ മടക്കുകസേരയുടെ ആദ്യത്തെ വരിയിലിരുന്നു. വിലാസിനിയമ്മായി വന്നിട്ടുണ്ടെങ്കില്‍ ആളെന്നും മുന്‍പിലേ ഇരിക്കാറുള്ളൂ. ഞങ്ങള്‍ക്കും അതില്‍ പരാതിയില്ല. കാരണം, നമ്മുടെ സെറ്റിലും കാശുകാരുണ്ടെന്ന് അവര്‍, പുതിയ ബന്ധുക്കള്‍ അറിയുന്നത്‌ കല്യാണ ചെക്കനടക്കം എല്ലാവര്‍ക്കും ഒരു അന്തസ്സും അഭിമാനവുമല്ലേ??

അങ്ങിനെ മുഹൂര്‍ത്തം ടൈമായി. പൊതുവേ നിശബ്ദം. ശാന്തിക്കാരനെന്തൊക്കെയോ പറഞ്ഞ്‌ മണിയടിക്കുന്നുണ്ടെന്നതൊഴിച്ചാല്‍.

ആ സമയത്ത്‌ ത്വയിരക്കേടുണ്ടാക്കാനായി കല്യാണ ചെക്കന്റെ നേര്‍ പെങ്ങള്‍ ചന്ദ്രിക ചേച്ചിയുടെ മാസം തികയാണ്ട്‌ പ്രസവിച്ച, രണ്ടരവസ്സുകാരി കരച്ചിലോട്‌ കരച്ചില്‍. ചെക്കന്റെ പെങ്ങളല്ലേ, തട്ടേല്‍ കയറാന്‍ ആരോ നിര്‍ബന്ധിച്ചതുകൊണ്ട്‌ കൊച്ചിനേയും കയ്യീപ്പിടിച്ച്‌ കയറാമെന്ന് കരുതിയാണെന്ന് തോന്നുന്നൂ ചന്ദ്രികേച്ചി തട്ടിനടുത്തേക്ക്‌ വന്നത്‌. കൊച്ച്‌ കിടന്ന് കാറുമ്പോള്‍ എങ്ങിനെ.

ആ സമയത്താണ്‌, വിലാസിനി അമ്മായി അവസരത്തിനൊത്തുയര്‍ന്ന് 'കൊച്ചിനെയിങ്ങു താടീ, ഞാന്‍ നോക്കിക്കോളാം' എന്ന് പറഞ്ഞ്‌ കൊച്ചിനെ എടുക്കാന്‍ കൈ നീട്ടിയത്‌. കരച്ചില്‍ കുറച്ച്‌ കൂടി ഉച്ചത്തിലായതുകൊണ്ട്‌ എല്ലാവരും കാണ്‍കെ വിലാസിനി അമ്മായി കൊച്ചിനെ തോളിലേക്ക്‌ കെടത്തി 'അമ്മായീടെ മുത്ത്‌ കരയല്ലേടാ...' എന്ന് പറഞ്ഞതും 'ഡിം' കൊച്ചിന്റെ കരച്ചില്‍ നിന്നു!!!

അലറിക്കരഞ്ഞിരുന്ന കൊച്ച്‌ ടപ്പേന്ന് കരച്ചില്‍ നിര്‍ത്തിയത്‌ കണ്ട്‌ ചെക്കനും പെണ്ണും ശാന്തിക്കാരനുമടക്കം വിലാസിനിയമ്മായിയുടെ ലീലാവിലാസത്തെ അത്ഭുതത്തോടെ നോക്കിയപ്പോള്‍ കണ്ട കാഴ്ചയില്‍ എല്ലാവരും ഒരു മിനിറ്റ്‌ സ്തംഭിച്ചുനിന്നു.

ദാരുകന്റെ തലയറുത്ത്‌ കയ്യില്‍ ഞാട്ടി പിടിച്ച മഹാകാളിയെ പോലെ, ആ രണ്ടരവയസ്സുകാരി കറുത്ത നിറമുള്ള ബോളുപോലെ എന്തോ കയ്യില്‍ പിടിച്ച്‌ പുതിയ തരം ടോയ്‌ കിട്ടിയ കൌതുകത്തോടെ ആട്ടുന്നു.

തോളത്തിട്ട കൊച്ച്‌ കരച്ചിലിനിടയില്‍ പിടിച്ചുവലിച്ചെടുത്ത തന്റെ ഫോറിന്‍ തിരുപ്പന്‍ വച്ചുണ്ടാക്കിയ 'തിരുപ്പനുണ്ട' മുല്ലപ്പൂമാലയോടൊപ്പം കയ്യില്‍ പിടിച്ചാട്ടുന്ന കൊച്ചിനെ ദേഷ്യത്തോടെ നോക്കി, മാമാട്ടിക്കുട്ടി ഹെയര്‍ സ്റ്റെയിലില്‍, വെട്ടിയാല്‍ ചോര വരാത്ത മുഖവുമായി വിലാസിനി അമ്മായി കാണികളുടെ മദ്ധ്യത്തില്‍ വെറുങ്കലിച്ച്‌ നിന്നു.

അങ്ങിനെ തറവാടിന്റെ ആ അപവാദം മാറിക്കിട്ടി!