Saturday, December 30, 2006

സേവ്യറേട്ടന്റെ വാള്‍

കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല.

വല്ലപ്പോഴും. അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ. അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌ എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്‌.

കാക്കമുട്ട എന്ന പേര് ആളുടെ ഫാമിലിക്ക്‌ സര്‍‍നെയിമായി സമ്പാദിച്ചുകൊണ്ടുവന്നത്‌ അപ്പന്‍ ഔസേപ്പേട്ടനായിട്ടായിട്ടായിരുന്നു. ഔസേപ്പേട്ടന്റെ തലയുടെ ആ ഒരു ഓവല്‍ ഷേയ്പും വലിപ്പക്കുറവും കണ്ട്‌ ആരോ ഇട്ട പേര്‍.

പക്ഷെ, സേവ്യറേട്ടന്റെ തലയായപ്പോഴേക്കും ഷേയ്പ്പില്‍ കാര്യമായ വലിപ്പ വ്യത്യാസമൊക്കെ വന്ന് അത് ഏറെക്കുറെ റഗ്ബി കളിയുടെ പന്തിന്റെ പോലെയായെങ്കിലും, കാക്കമുട്ട എന്ന പേരിന്‌ മാറ്റം വന്നില്ല.

മരം വെട്ട്‌ പ്രധാന ജീവിതോപാധിയായി നടന്ന കാക്കമുട്ട ഫാമിലിയിലെ ആണുങ്ങളെല്ലാം വെള്ളമടിക്കാത്ത സമയങ്ങളില്‍ തികഞ്ഞ മര്യാദക്കാരും, അച്ചന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കില്‍ തന്നെയും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍ പോകുന്നവരും, തന്നെപോലെ തന്റെ പഞ്ചായത്തിലുള്ളവരെയും സ്നേഹിക്കണമെന്ന് വിശ്വസിക്കുന്നവരുമായിരുന്നു.

സേവ്യറേട്ടന്‍ പൊതുവേ പാമ്പായി കാണപ്പെടുന്ന അവസരങ്ങള്‍, കൊടകര അമ്പ്, കൊടകര ഷഷ്ഠി, കൊടകര ഈസ്റ്റര്‍, കൊടകര കൃസ്തുമസ്സ്‌ എന്നിവയും ബന്ധുക്കളുടെ കല്യാണം, മരണം പിന്നെ പിള്ളാരുടെ കുര്‍ബാന കൈക്കൊള്ളപ്പാട്‌ എന്നീ സെറ്റപ്പുകളിലൊക്കെയാണ്.

അന്ന് മണ്ണൂത്തി അമ്പായിരുന്നു. അവിടെ സേവ്യറേട്ടന്റെ പെങ്ങടെ വീട്ടില്‍ അമ്പുപെരുന്നാള് കുടാന്‍ പോയിട്ട് അടിച്ച് പൂക്കുറ്റിയായി തിരിച്ച് കൊടകരക്ക് പോകാന്‍ തൃശ്ശൂര്‍ സ്വപ്‌നേടെ അടുത്ത്‌ ഒരു ഓര്‍ഡിനറിയില്‍ കറയറിയിരിക്കുകയായിരുന്നു.

സ്വതവേ, വാള്‍ വക്കുക എന്ന ദുശ്ശീലമൊന്നുമില്ലാത്ത ആളാണ് സേവ്യറേട്ടന്‍. അതിന്റെ പ്രായവും കഴിഞ്ഞ ആള്‍. പക്ഷെ, അന്നെന്താണാവൊ... പടിഞ്ഞാറന്‍ വെയിലും കൊണ്ടങ്ങിനെ കുറച്ച് നേരം ഇരുന്നപ്പോ‍ള്‍ പെട്ടെന്ന് ഒരു വാള് ടെന്റന്‍സി.

കുറെ നേരം ആള്‌ കണ്ട്രോള്‍ ചെയ്തു. ഒന്നു രണ്ട് ടെന്റന്‍സികളെ ആള്‍ ഉമിനീര്‍ തുപ്പിക്കളഞ്ഞ് നിര്‍വ്വീര്യമാക്കി. തൃശ്ശൂരല്ലേ? റൌണ്ടല്ലേ?

എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ. അവസാനം, ഇനിയും കണ്ട്രോള്‍ ചെയ്തിട്ട് കാര്യല്ല എന്ന് തോന്നിയപ്പാടെ സേവ്യറേട്ടന്‍ ചാടിപ്പിടഞ്ഞേണീറ്റ്‌ ബസീന്ന് തല പുറത്തേക്കിട്ടപ്പോള്‍ താഴെക്കണ്ട കാഴ്ചയില്‍ സേവ്യറേട്ടന്‍ തളര്‍ന്നുപോയി.

“ഒരു അമ്മായി ഒരു അലുമിനീയം വട്ടക തലയില്‍ വച്ച്‌ കറക്റ്റ്‌ സ്പോട്ടില്‍ താഴെ നില്‍ക്കുന്നു”

എന്താ ചെയ്യാന്ന് പിടിയില്ലാണ്ടായ സേവ്യറേട്ടന്‍, വന്ന വാളിനെ വായടച്ചുപിടിച്ച് സ്പ്രേ പെയ്ന്റിങ്ങിന് നടത്താന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അന്നേരം ആള്‍ക്ക് അധികം നേരം അതിന് കഴിഞ്ഞില്ല.

ഒന്ന് മാറാന്‍ പറഞ്ഞാല്‍ അമ്മായി യുദ്ധകാലാടിസ്ഥാനത്തില്‍ മാറുമായിരിക്കും. പക്ഷെ വായിന് ഒഴിവ് വേണ്ടേ?

ഹവ്വെവര്‍, കിട്ടിയാ കിട്ടീ പോയാ പോയി എന്ന നിലയില്‍ സേവ്യറേട്ടന്‍ മാറ് ന്ന് പറഞ്ഞു. പക്ഷെ, ആ “മാ..ര്‍ ര്‍ ര്‍ റ് “ കേട്ടല്ലാ.. മീന്‍ കച്ചോടത്തിന്‌ നടക്കണ ആ അമ്മായി ‘എന്റെ ദൈവേ” എന്ന് പറഞ്ഞ് ചാടിമാറിയത്‌....

'എന്തോ പിരുപിരൂന്ന് വട്ടകയില്‍ വീഴുന്നതും അതിന്റെ കുടേ തലക്കുമുകളീന്ന് 'മ്ബ്രാ...' എന്നൊരു ശബ്ദം കേട്ടിട്ടുമായിരുന്നു.

അമ്മായി അലൂമിനീയം വട്ടക താഴെ ഇറക്കി വച്ച്‌ ‘മത്തങ്ങ എരിശേരിയില്‍ മീനിട്ട് വച്ച പോലെയായ‘ തന്റെ വട്ടകയിലേക്കും രണ്ടാം വാളിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സേവ്യറേട്ടനേയും മാറി മാറി ഒന്ന് നോക്കി.

പിന്നീട് അമ്മായിയുടെ വക ഒരു ചവിട്ടുനാടകം തന്നെ അവിടെ അരങ്ങേറി.

പാവം സേവ്യറേട്ടന്‍. ‘ഒന്നും മനപ്പൂര്‍വ്വമല്ലായിരുന്നു, സോറി, ഇനി ആവര്‍ത്തിക്കില്ല‘ എന്ന് പറഞ്ഞാല്‍ തീരുന്ന കേസല്ലല്ലോ!

അമ്മായി ഇന്റര്‍നാഷണല്‍ അലമ്പാണെന്നും വട്ടക വാളോടെ തന്റെ തലയില്‍ കമിഴ്ത്തുമെന്ന് പറഞ്ഞത്‌ വളരെ സീരിയാസായാണെന്നും, ഫുള്‍ ഫിറ്റായി ഇരിക്കുകയാരുന്നിട്ടുപോലും സേവ്യറേട്ടന്‌ മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുണ്ടായില്ല.

വിനാഗിരി ആണെന്ന് കരുതി മെണ്ണെണ്ണ എടുത്ത് അച്ചാറ് ഭരണിയില്‍ ഒഴിച്ച മുകുന്ദന്‍ ചേട്ടന്‍ സംഭവം അറിഞ്ഞപ്പോള്‍ വല്യമ്മേനെ നോക്കിയ പൊലെ നോക്കിയ സേവ്യറേട്ടന്‍ ഒരക്ഷരം മിണ്ടാതെ, അമ്മായി പറഞ്ഞ 150 രൂപ എണ്ണിക്കൊടുത്ത് മൂന്ന് കിലോ കൊഴുവ മീനും ഒരു പഴയ അലൂമിനീയം വട്ടകയും വാങ്ങുകയും, സ്റ്റാച്യുന്റെ പിന്നിലെ ചാലില്‍, മീന്‍ കളഞ്ഞ്‌, അലൂമിനീയം വട്ടക പൈപ്പ്‌ വെള്ളം കൊണ്ട്‌ കഴുകി വൃത്തിയാക്കി വീട്ടിലേക്ക് പോന്നു.

ബസിറങ്ങി, വട്ടകയും പിടിച്ച് വീട്ടില്‍ പോണ സേവ്യറേട്ടനോട്,

‘എവിടെ നിന്നാ സേവ്യറേ ഈ പഴേ വട്ടക?’ എന്ന് ആരോ ചോദിച്ചപ്പോള്‍

‘ലാഭത്തിന് കിട്ടിയപ്പോള്‍ പള്ളീന്ന് ലേലം വിളിച്ച് എടുത്തതാ ’ എന്നാണ് സേവ്യറേട്ടന്‍ പറഞ്ഞത്.

ആ സംഭവത്തിന് ശേഷമാണത്രേ എവിടേക്ക് യാത്ര പോയാലും, സേവ്യറേട്ടന്‍ കയ്യില്‍ പ്ലാസ്റ്റിക്ക് കവറ് കൊണ്ട് പോകല്‍ ആരംഭിച്ചത്!

Thursday, December 21, 2006

മാണിക്യേട്ടന്റെ ദുര്‍വിധി

ശ്രീമാന്‍ തുമ്പരത്തി തങ്കപ്പേട്ടന്റെ സല്പുത്രി കുമാരി പരിമളം അടുക്കളകിണറില്‍ ചാടിയ സംഭവം കാലത്തിന്റെ കുതികുത്തിയൊഴുക്കില്‍ പെട്ട്‌ വീട്ടുകാരും മറന്നു, നാട്ടുകാരും മറന്നു, എന്തിന്‌ ചാടിയ പരിമളം പോലും മറന്നു.

പക്ഷെ, വയ്കോല്‌ മാണിക്യേട്ടന്‌ അതത്ര എളുപ്പം മറക്കാന്‍ പറ്റുന്നൊരു സംഭവമായിരുന്നില്ല!

സത്സ്വഭാവിയും ദിവസേന ജോലിക്ക് പോകുന്നവനും അവനവന്റെ വീട്ടിലിരുന്ന് കുടിച്ച്‌ അവനവന്റെ വീട്ടില്‍ തന്നെ കിടന്നുങ്ങുകയും ചെയ്തിരുന്ന നല്ല തങ്കപ്പെട്ട മനുഷ്യന്‍ ശ്രീ. തങ്കപ്പേട്ടനും ശാന്തേച്ചിക്കും മക്കള്‍ രണ്ടുപേരാണ്‌. മൂത്തത്‌ പരിമളം. പിന്നെ പത്തുവയസ്സിന്‌ താഴെ, പാത്ത അഥവാ പാര്‍ത്ഥസാരഥി.

സംഗതി പരിമളം അമ്മ ശാന്തേച്ചിയെ പോലെത്തന്നെ വാണിവിശ്വനാഥ്‌ ജീവന്‍ടോണും കൂടി കഴിച്ച പോലെയൊരു ഫിഗറായിരുന്നെങ്കില്‍തന്നെയും, സൌന്ദര്യം പാരമ്പര്യമായി കൈവന്ന ഒരു ശരാശരി കൊടകരക്കാരി തന്നെയായിരുന്നു.

എന്നിട്ടും ‍ ജില്ലയില്‍ അന്ന് കെട്ടാന്‍ മുട്ടി നില്‍ക്കുന്ന സ്വജാതിയില്‍ പെട്ട ഒരുമാതിരി ആണുങ്ങളെല്ലാം വന്ന് ശാന്തേച്ചിയുടെ കുമളിയില്‍ ജോലിയുള്ള ആങ്ങള കൊണ്ടുവന്ന സപെഷല്‍ ചായപ്പൊടിയിട്ടുണ്ടാക്കിയ പാല്‍ ചായ കുടിച്ച് കൊക്കുവടയും തിന്ന് പോയെങ്കിലും, ചൊവ്വാദോഷമെന്ന ഗുണത്തിന്റെ സഹായത്താല്‍ പരിമളത്തിന്‌ വേണ്ടി ഒരു തട്ടാനും താലിമാല പണിയേണ്ടി വന്ന സാഹചര്യം ഉരുത്തിരിഞ്ഞില്ല!

ഇരുപത്തിരണ്ടാം വയസ്സില്‍, ആലോചന തുടങ്ങിയ കാലത്ത്‌, 'ചെറുക്കന്‍ അമേരിക്കയില്‍ ജോലിക്കാരനാവണം, കട്ട മീശയും താടിയും ചുരുണ്ട മുടിയും വേണം' എന്നിങ്ങനെയൊക്കെയായിരുന്നു തങ്കപ്പേട്ടന്റെ ഡിമാന്റെങ്കില്‍, കൊല്ലങ്ങള്‍ കൊഴിയുന്തോറും സിങ്കപ്പൂര്‍, ദുബായ്‌, ഖത്തര്‍, ഉമ്മല്‍ക്വോയിന്‍, സൌദി, എന്നിങ്ങനെ താഴോട്ട്‌ പോന്ന് പോന്ന് അവസാനം ഇരുപത്തെട്ട്‌ വയസ്സായപ്പോഴേക്കും "ചേരുന്ന ജാതകമുള്ള ഒരു ആണായാല്‍ മാത്രം മതി" എന്ന നിലപാടില്‍ എത്തുകയായിരുന്നു.

പട്ടാളക്കാരന്റെ പ്രപ്പോസല്‍ നാല്‍പത്തിരണ്ടാമത്തെ ആയിരുന്നു.

നല്ല ഭര്‍ത്താക്കന്മാരെ കിട്ടാന്‍ കരയിലെ പെണ്ണുങ്ങള്‍ തിങ്കളാഴ്ചവ്രതമെടുത്തപ്പോള്‍ പാവം പരിമളം, ആഴ്ചയിലെ ഏഴുദിവസവും വ്രതമെടുത്ത് പോന്നു. വ്രതങ്ങളായ വ്രതങ്ങളെടുത്തും നേര്‍ച്ചകള്‍ നേര്‍ന്നും പട്ടാളക്കാരനുമായി കല്യാണം അങ്ങിനെ ഏറെക്കുറെ ഉറച്ചമട്ടായിരിക്കുമ്പോഴായിരുന്നു, 'പരിമളം കൊടകരയിലുള്ള ഏതോ ഒരുത്തനുമായി പ്രേമമാണെന്ന കള്ളക്കഥയുണ്ടാക്കി‌' ഒരു അനോണിമസ് കമന്റ് ചെക്കന്‍ വീട്ടുകാര്‍ക്ക്‌ കിട്ടുന്നത്‌.

അന്ന് തങ്കപ്പേട്ടന്റെ വീട്ടില്‍ ആരും കാലത്ത് കൂര്‍ക്ക ഉപ്പേരി കൂട്ടി കഞ്ഞികുടിച്ചില്ല. ഉള്ളിസാമ്പാറ് കൂട്ടി ഉച്ചക്ക് ചോറുമുണ്ടില്ല.

ഡാര്‍ജിലിങ്ങിലെ തണുപ്പുള്ള രാവുകളില്‍ പട്ടാളക്വോര്‍ട്ടേഴ്സിലെ ഇരുമ്പുകട്ടിലില്‍, ചെമ്മരിയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ കരിമ്പടം പുതച്ച്‌, മധുവിധു ആഘോഷത്തിന്റെ ജഞ്ഞലിപ്പ്‌ ഓര്‍ത്ത്‌ നാണം കൊണ്ട് ചുമന്ന മുഖം പൊത്തി ആരും കാണാതെ ചിരിച്ച്‌ നടന്ന ആ സാധുവിന്റെ ആ നാല്‍പത്തിരണ്ടാമത്തെ സ്വപ്നവും അങ്ങിനെ വാടിക്കരിഞ്ഞുണങ്ങിപ്പോകുമെന്ന് ഉറപ്പായി.

എതത്തര്‍ക്കത്തിന്റെ പേരില്‍ കുറെക്കാലമായി ശീതശത്രുത്വം ഉള്ള അയല്‍ക്കാരനും ബന്ധുവുമായ രാജേട്ടനാണ്‌ ഊമക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന തീരുമാനത്തിലെത്തുകയും‌, തങ്കപ്പേട്ടനും ശാന്തേച്ചിയും പാത്തയും രാജേട്ടനുമായി ഒരു തുറന്ന യുദ്ധത്തിന്‌ തയ്യാറെടുത്തുകൊണ്ട്‌ മുവന്തിനേരത്ത് മുറ്റത്തുനിന്ന് മൂപ്പരുടെ അപ്പന്‌ വിളിച്ചു.

"എടാ ചെറ്റേ.. എന്റെ മോള്‍ടേ കണ്ണീട് പൊടിഞ്ഞത് കണ്ണീരല്ലാടാ.., ചോരയാണെടാ. ദൈവം ചോദിക്കുമെടാ നിന്നോട് ഇതിന്. ‍നിനക്കുമുണ്ടെടാ വളര്‍ന്ന് വരുന്ന ഒരു മോള്‍. അത്‌ മറക്കണ്ടടാ'

എന്ന് പറഞ്ഞ്‌ തുടങ്ങി പരസപരം ദുഷ്ടാ, പന്നീ, പേട്ടേ, പട്ടി, ചെറ്റേ, പിത്തക്കാടി എന്നീ ചെറുതെറികള്‍ സ്റ്റാര്‍ട്ടറായി പറഞ്ഞു തുടങ്ങിയ സമയത്ത്‌,

"നിന്റെ മോള്‍ മുടക്കാച്ചരക്കായി പോയെങ്കില്‍ അതിനെ ചാലക്കുടി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കെടാ.. തൊരപ്പന്‍ തങ്കപ്പാ.. അറിയാത്ത കേസിന് അയല്പക്കക്കാരെ മെക്കട്ടുകയറാന്‍‍ നില്‍ക്കാതെ"

രാജേട്ടന് പറഞ്ഞ ആ അതിക്രൂരമായ ഡയലോഗ്‌ കേട്ട്‌ ചങ്ക്‌ കലങ്ങിയ പരിമളം “എനിക്കിനി ജീവിക്കണ്ട” എന്ന് പറഞ്ഞ് അടുക്കളയോട്‌ ചേര്‍ന്നുള്ള പതിനാറു‍ കോല്‍ താഴ്ചയുള്ള കിണറ്റില്‍ ഓടിച്ചെന്ന് ചാടുകയായിരുന്നു.

സംഗതി പരിമളം കിണറ്റില്‍ പോയതോടെ വാഗ്വാദത്തിന് പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ വന്നു. കിണറ്റില്‍ വീണ ശബ്ദത്തിന്റെ എക്കോ നിലക്കും മുന്‍പേ ശാന്തേച്ചിയും തങ്കപ്പേട്ടനും ഒന്നിച്ചു നിലവിളിച്ചു.

"ഞങ്ങടെ പരിമളത്തിനെ രക്ഷിക്കൂൂൂൂൂൂൂു......................"

പെട്ടെന്നുള്ള ആ കരച്ചിലിലും ബഹളത്തിലും വൈരാഗ്യം മറന്ന രാജേട്ടന്‍, അകലെയുള്ള ബന്ധുക്കളേലും നല്ലത്‌ അടുത്തുകിടക്കുന്ന ശത്രുവാണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട്‌, വേലി ചാടിക്കടന്നോടി വരുന്നതും പിന്നെ കിണറ്റിലേക്കെടുത്ത്‌ ചാടുന്നതുമാണ്‌ പിന്നെ കണ്ടത്‌.

രാജേട്ടനും സേയ്ഫായി കിണറ്റില്‍ എത്തിയെന്ന് മനസ്സിലായ ഉടനേ, രാജേട്ടന്റെ ഭാര്യ ഒറ്റ ക്കരച്ചില്‍‌.

"എന്റെ രാജേട്ടനെ രക്ഷിക്കൂ.... രാജേട്ടന്‌ നീന്താനറിയില്ലേ..."

നീന്താനറിയാത്ത ഈ പൊട്ടന്‍ കിണറ്റില്‍ വീണ ആളേ രക്ഷിക്കാന്‍ ചാടിയതെന്തിന്‌? എന്നൊന്നും ആലോചിക്കാന്‍ പറ്റിയ സിറ്റുവേഷന്‍ അല്ലാതിരുന്നെങ്കിലും തങ്കപ്പേട്ടന്‍ ആലോചിക്കാതിരുന്നില്ല.

ഒരു കൂട്ടര്‍ പരിമളത്തിനെ രക്ഷിക്കാനും മറു കൂട്ടര്‍ രാജേട്ടനെ രക്ഷിക്കാനും പറഞ്ഞ്‌ കരഞ്ഞപ്പോള്‍ പാത്ത പുതിയ ഒരു ഐഡിയയുമായി രംഗത്ത്‌ വന്ന് ഇങ്ങിനെ വിളിച്ചു.

"ഞങ്ങടെ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"

ആ ഉദ്ദേഗജനകമായ സന്ദര്‍ഭത്തിലും തങ്കപ്പേട്ടന്‌ തന്റെ മോനെക്കുറിച്ച്‌ അഭിമാനം തോന്നി.

അങ്ങിനെ അവരെല്ലാവരും എല്ലാ വൈരാഗ്യവും മറന്ന് ഒന്നായി ഒറ്റക്കെട്ടായി ഒരേ സ്വരത്തില്‍ ഒരുമിച്ച്‌ കരഞ്ഞു:

"ഞങ്ങടേ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"

ഈ സമയത്താണ്‌, വൈക്കോല്‍ ബിസിനസ്സ്‌ കഴിഞ്ഞ്‌ പതിവ് നൂറ്റമ്പത്‌ അടിച്ച്‌ നല്ല ജില്‍ ജില്‍ ന്നായി ഇടവഴിയിലൂടെ നമ്മുടെ വക്കോല്‍ മാണിക്ക്യേട്ടന്‍ പോകുന്നത്‌.

രക്ഷിക്കാനുള്ള കരച്ചില്‍ കേട്ട്‌, അത്യാവശ്യം കിണറുകുത്ത് വശമുള്ള, നീന്തല്‍ ജന്മസിദ്ധമായി കിട്ടിയിട്ടുള്ള മാണിക്ക്യേട്ടന്‍ അങ്ങോട്ടോടി ചെല്ലുകയും,

"ആരും ഇനി വെപ്രാളപ്പെടേണ്ട, ഞാന്‍ രണ്ടിനേയും പുഷ്പം പോലെ രക്ഷപ്പെടുത്തിക്കോളാം.. നിങ്ങള്‍ എവിടെന്നെങ്കിലും ഒരു കയറെടുക്ക്“

പക്ഷെ, പരിമളത്തിന് ഇങ്ങിനെ കിണറ്റീ ചാടാന്‍ പ്ലാനുണ്ടായിരുന്നെന്ന് യാതൊരു ക്ലൂവും മുന്‍പ് കിട്ടാതിരുന്നതുകൊണ്ട് അവരുടെ വീട്ടില്‍ കിണറ്റിലിറങ്ങാന്‍ പറ്റിയ കയറൊന്നുമില്ലായിരുന്നു.

വേയ്സ്റ്റാക്കാന്‍ അധികം സമയമില്ലാതിരുന്നതുകൊണ്ട്, മാണിക്യേട്ടന്‍ കുറച്ച്‌ റിസ്ക്‌ എടുക്കാന്‍ തന്നെ തീരുമാനിച്ചു.

കിണറിനികത്ത്‌ ഒരു മോണോ ബ്ലോക്ക്‌ പമ്പ്‌ കെട്ടി ഞാത്തിയിട്ടുണ്ട്‌. അതിന്റെ പൈപ്പ്‌ മുകള്‍ വരെ ഉണ്ട്‌. അതേല്‍ പിടിച്ച്‌ പമ്പ്‌ വരെ ഇറങ്ങിയാല്‍, പിന്നെ കുറച്ച്‌ ദൂരം ചാടുകയല്ലേ വേണ്ടൂ!

അങ്ങിനെ, മാണിക്കേട്ടന്‍ മുണ്ട് ചേകവന്മാരെപോലെ പിറകിലേക്ക് ചുറ്റിക്കെട്ടി, ‘മുത്തപ്പാ കാത്തോളണേ’ എന്ന് പറഞ്ഞ് കിണറ്റിന്‍ കരയില്‍ ഒന്ന് തൊട്ട് വന്ദിച്ച് താഴോട്ടിറങ്ങി.

മാണിക്യേട്ടന്‍ പൈപ്പില്‍ പിടിച്ച്‌ താഴോട്ട്‌ ഒരു സ്റ്റെപ്‌ വച്ചതേ കണ്ടുള്ളു. പിന്നെ നൂറേ നൂറില്‌ ശൂുന്ന് ഒരു പോക്കായിരുന്നു താഴോട്ട്‌.

താഴെവരെ എത്താന്‍ കാല്‍കുലേറ്റ്‌ ചെയ്ത സമയത്തിന്റെ പത്തിലൊന്ന് നേരം കൊണ്ട്‌, നാളികേരം ചിരകാന്‍ ചിരമുട്ടിയില്‍ കവച്ചിരിക്കുന്ന ആളെപ്പോലെയൊരു പൊസിഷനില്‍, കാര്‍ണിവലില്‍ കറങ്ങുന്ന കുതിരപുറത്തിരിക്കുന്ന കുട്ടികളെപോലെ, പമ്പില്‍ മാണിക്യേട്ടന്‍ ഇരിക്കുന്നതാണ്‌ പിന്നെ കണ്ടത്‌. താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടന്‍ കണ്ടിരിക്കണം!

മാണിക്യേട്ടനും ക്രാഷ് ലാന്റ് ചെയ്തതോടെ കിണറ്റിലെ ഗസ്റ്റുകളുടെ എണ്ണം അങ്ങിനെ മൂന്നായി.

പിന്നീട് ഏണി കെട്ടിയിറക്കി പരിമളത്തെയും രാജേട്ടനെയും കരക്ക്‌ കയറ്റി. മാണിക്യച്ചേട്ടായിയെ അതേ ഇരിപ്പില്‍ പമ്പോടു കൂടെ തന്നെ പൊക്കി എടുത്ത്‌ കരക്കെത്തിക്കുകയായിരുന്നാണ് കേള്‍വി.

പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു.

ഹവ്വെവര്‍, അന്വേഷണത്തില്‍‍ ഊമക്കത്തില്‍ പൊരുളില്ലെന്ന് മനസ്സിലാക്കിയ പട്ടാളക്കാരന്‍ തന്നെ പരിമളത്തെ കെട്ടി ഡാര്‍ജലിങ്ങിലേക്ക് കൊണ്ട് പോയി. രാജേട്ടന്റെ ആത്മാര്‍ത്ഥത ബോധ്യമായതുവഴി അയല്‍പക്കക്കാര്‍ തമ്മിലുള്ള വഴക്കും തീര്‍ന്നു. എല്ലാം എല്ലാവരും മറന്നു.

പക്ഷെ... മാണിക്ക്യേന്‍ എങ്ങിനെ മറക്കും ന്നാ??

‘ന്റെ ഭാര്യ തന്നെ കിണറ്റീവീണാലും മേലാക്കം നമ്മള് കിണറ്റിലിറങ്ങണ കേസില്ല’

എന്നാണത്രേ, പുത്തുക്കാവ് താലപ്പൊലിക്ക് ആനപ്പുറത്ത് വെഞ്ചാമരം പിടിക്കാന്‍ ആദ്യമായി കയറിയ വാസുവേട്ടന്‍ പിറ്റേന്ന് നടന്നതുപോലെ നടന്നുപോയപ്പോള്‍ മാണിക്ക്യേട്ടന്‍ പറഞ്ഞത്.

Tuesday, December 5, 2006

ഉര്‍വ്വശീ ശാപം

അന്ന് ചിന്താമണിക്ക്‌ പ്രായം പതിനേഴിനും പതിനെട്ടിനും ഇടക്കാണ്‌. എനിക്ക്‌ ഇരുപത്തൊന്ന്!

ചിന്താമണി ലക്ഷം വീട്‌ കോളനിയില്‍ താമസിക്കുന്ന കാളിക്കുട്ടി ചേടത്തിക്ക്‌ സിലോണ്‍ സുബ്രേട്ടന്‍ ഡെഡിക്കേറ്റ്‌ ചെയ്ത്‌ വെഡിങ്ങ്‌ ഗിഫ്റ്റായിരുന്നു.

വിവാഹം കഴിഞ്ഞ്‌ കഷ്ടി ആറുമാസം പോലും തികയുന്നതിന്‌ മുന്‍പേ സുബ്രേട്ടന്‍ 'നെന്മാറ വെല്ലങ്കി വേല' കാണാനെന്നുപറഞ്ഞ്‌ വഴിയമ്പലത്തുള്ള ആശാന്റെ പെട്ടിക്കടയില്‍ നിന്ന് ഒരു പൊതി വെള്ളക്കാജായും ഒരു ഷിപ്പ്‌ തീപ്പെട്ടിയും വാങ്ങി പോയതാണ്‌. പിന്നെ മടങ്ങി വന്നില്ല.

'വേലയും കണ്ട്‌ വിളക്കും കണ്ട്‌ കടല്‍ തിര കണ്ട്‌ കപ്പല്‍ കണ്ട്‌' ആ കപ്പലില്‍ കയറി സിലോണിലേക്കോ മറ്റോ വെള്ളക്കാജായും വലിച്ച്‌ ഒറ്റപ്പോക്ക്‌ പോവുകയായിരുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടാണ്‌ പിന്നെ നാട്ടില്‍ കിട്ടുന്നത്‌.

റിലീസാവാന്‍ പോകുന്ന തന്റെ കുഞ്ഞിനെ ഒരു നോക്ക്‌ കാണാന്‍ പോലും നില്‍ക്കാതെയായിരുന്നു സുബ്രേട്ടന്‍ സ്കൂട്ടായത്‌. ദുഷ്ടന്‍.

പിന്നീട്‌, അഞ്ചാറ്‌ കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏതോ ഒരു തെലുങ്കത്തിയേയും വാഴക്കണ്ണ്‍ പരുവത്തിലുള്ള ഒരു ജോഡി കുട്ടികളേയും കൊണ്ട്‌ യാതൊരു ഉളുപ്പുമില്ലാതെ തിരിച്ചുവന്നുവെന്നും,

ആ വരവ്‌ കണ്ട്‌ കണ്ട്രോള്‍ പോയ കാ.കു. ചേടത്തി വയലന്റായി അടുപ്പില്‍ നിന്നും കനലെരിയുന്ന ഒരു വിറകും കൊള്ളിയെടുത്തു 'പുകഞ്ഞ കൊള്ളി പുറത്ത്ന്നാടാ പ്രമാണം, ഈ ഡേഷിനെ ഇന്ന് ഞാന്‍ കൊല്ലും' എന്നലറി സുബ്രേട്ടന്റെ പുറത്ത്‌ കുത്താനോടിച്ചെന്നെന്നും സുബ്രേട്ടന്‍ കനാല്‌ വട്ടം ചാടിയോടിയെന്നും അന്നേരം കനാലില്‍ നീന്തിയിരുന്ന പെണ്‍താറാവുകള്‍ എന്തോ ഭീകര ദൃശ്യം കണ്ടപോലെ തല വെള്ളത്തില്‍ താഴ്ത്തി എന്നുമൊക്കെയാണ്‌ പറഞ്ഞു കേട്ട കഥകള്‍.

ഹവ്വെവര്‍, അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ ചേടത്തി ചിന്താമണിയെ ഓമനിച്ച്‌ വളര്‍ത്തി. പ്രസവിച്ചപ്പോഴേ തന്റെ മോള്‍ പെണ്ണാണെന്നും മോള്‍ക്ക്‌ കല്യാണപ്രായമാകുമ്പോള്‍ കെട്ടിച്ചുവിടേണ്ടിവരുമെന്നും തിരിച്ചറിഞ്ഞ ചേടത്തി കേരളത്തിലെ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് മാതൃകയായി, നാനാവിധ കുറികള്‍ ചേര്‍ന്നു. ഓരോ പൂവ്‌ കൃഷിപ്പണികഴിയുമ്പോഴും കാല്‍പണത്തൂക്കമെങ്കില്‍ കാല്‍പണത്തൂക്കം സ്വര്‍ണ്ണം വാങ്ങി സ്വരൂപിച്ചു.

അമ്മയെ നെല്ലുപണിക്ക്‌ സഹായിക്കാന്‍ കൂടെ പോകുന്ന ചിന്താമണി, അവിടത്തെ ചേച്ചിമാരുടെ തലയിലെ പേന്‍ നോക്കിയും ഈര്‌ കൊല്ലി വച്ച്‌ ഈരിനെ എടുത്തും ഗോസിപ്പുകള്‍ അപ്ഡേറ്റ്‌ ചെയ്തും കമ്പ്ലീറ്റ്‌ ചേച്ചിമാരെയും കയ്യിലെടുത്തു. അങ്ങിനെയങ്ങിനെ കുമാരി. ചിന്താമണി, കരക്കും കരക്കാര്‍ക്കും പ്രിയപ്പെട്ടവളായി. ലോകത്തുള്ള എല്ലാവരോടും സ്‌നേഹവും ബഹുമാനവും ഉള്ള ഒരു ഓപ്പണ്‍ ഹൃദയകുമാരി.

ആക്വ്ചലി, ചിന്താമണിക്ക്‌ മേയ്ക്കപ്പ്‌ കുറച്ച്‌ ആര്‍ഭാടമാണെങ്കിലും, കാഴ്ചക്ക്‌ വീനസ്‌ വില്യംസ്‌ വാഴക്കൂമ്പ്‌ കളര്‍ ദാവിണിയുടുത്ത്‌ റോള്‍ഡ്‌ ഗോള്‍ഡിന്റെ ഇളക്കത്താലി ഇട്ടു വരുന്നതുപോെലെയൊരു ലുക്കായിരുന്നെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവമായിരുന്നു എന്നതില്‍ എനിക്കും എതിരഭിപ്രായമില്ല.

അച്ഛനില്ലതെ വളരുന്ന കുട്ടി, തികഞ്ഞ ആരോഗ്യവതിയായ കാ.കു.ചേടത്തിയുടെ മകള്‍, എന്നിങ്ങനെയുള്ള ചില പരിഗണയുടെ പുറത്ത്‌ ചിന്താമണിയോട്‌ എന്നും ഒരു സഹോദരീ സ്‌നേഹം മാത്രമേ തോന്നിയിട്ടുമുള്ളൂ.

ചിന്താമണിക്ക്‌ തിരിച്ചും എന്നോട്‌ അങ്ങിനെയൊക്കെ തന്നെയായിരുന്നുവെന്നാണ്‌ ഞാനും കരുതിയിരുന്നത്‌. ആറാട്ടു പുഴ പൂരത്തിന്റന്നു വരെ!

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന, ഞങ്ങളുടെ മൂന്നു പറ നിലത്തില്‍ ജോലിക്കുവരുന്ന ഒരു പണിക്കാരിയുടെ മകള്‍ക്ക്‌ കോടിക്കണക്കായ ഭൂസ്വത്തുക്കളുള്ള ഒരു മുതലാളിയുടെ മകന്‍ വകയില്‍ സ്വാഭാവികമായും ഒരു 'കൊച്ചുമുതലാളി' ആയതുകൊണ്ട്‌, ചിന്താമണിയുടെ ബഹുമാനം കണ്ട്‌ പരിഭ്രികിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഞാനാദ്യം കരുതിയത്‌.

പക്ഷെ, അവള്‍ക്കെന്നോടുള്ള സ്‌നേഹവും ബഹുമാനവും ചെമ്മീനിലെ കൊച്ചുമുതലാളിയായ പരീക്കുട്ടിയോട് കറുത്തമ്മക്കുണ്ടായ പോലെയൊരു സ്‌നേഹമാണെന്ന് എനിക്കൂഹിക്കാന്‍ പോലും കഴിഞ്ഞില്ല.

ഒരു കൊല്ലം ആറാട്ടുപുഴ പൂരത്തിന്റന്ന് രാത്രി, കട്ടന്‍ കാപ്പി കുടിക്കാന്‍ വച്ചിരുന്ന അഞ്ചുരൂപ കൊടുത്ത് കൈ നോക്കി പറഞ്ഞ കാക്കാലത്തിയാണ്‌ ഞെട്ടിക്കുന്ന ആ സത്യത്തിന്റെ ഇന്റിക്കേഷന്‍ എനിക്ക് തന്നത്.

"ഏതോ ഒരു പെണ്ണ്‍ ഭയങ്കരമായി നിങ്ങളെ നിങ്ങലറിയാതെ പ്രേമിക്കുന്നുണ്ട്‌"

കൂടുതല്‍ ക്ലൂവിന്‌ വേണ്ടി രണ്ടുരൂപ കൂടെ കൊടുത്തപ്പോള്‍ പാതിരാത്രിക്കും നാലും കൂട്ടി മുറുക്കിയിരുന്ന ആ കാക്കലത്തി സുന്ദരി,

"നിങ്ങളുടെ വീട്ടില്‍ ഇടക്കിടെ വരുന്നവള്‍, എല്ലാവരുടെയും കണ്ണിലുണ്ണീ” എന്ന് ക്ലൂ തരുകയും "നിങ്ങള്‍ തമ്മില്‍ മംഗലത്തിനും സാധ്യത കയ്യില്‍ കാണുന്നുണ്ട്‌" എന്നും കൂടെ സൂചിപ്പിക്കുകയും ചെയ്തു.

ഈശ്വരാ!!!!

കാക്കാലത്തി ചേച്ചി ഉദ്ദേശിച്ച ആള്‍ കാളിക്കുട്ട്യേടത്തിയുടെ മോളായ ചിന്താ മണിയാണെന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

അപ്പോള്‍, അവള്‍ 'തത്തമ്മ പച്ച കളര്‍ ഷര്‍ട്ടും ഓറഞ്ച്‌ കളര്‍ പാന്റും വെള്ളബെല്‍റ്റും‘ ചേര്‍ന്ന കോമ്പിനേഷന്‍ ചേട്ടന്‌ നല്ല ചേര്‍ച്ചയായിരിക്കും' എന്ന് കൂടെക്കൂടെ പറയുന്നത്‌ ചുമ്മാതല്ല!

സമൂഹവിവാഹത്തിന്‌ സ്റ്റേജില്‍ വധൂവരന്മാര്‍ നില്‍ക്കുന്നപോലെ ആനകള്‍ നിരന്ന് നില്‍ക്കുന്ന ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടിയെഴുന്നുള്ളിപ്പിനിടേ, ആനകളെ ശ്രദ്ധിക്കാതെ ഞാന്‍ നിന്നു.

ഒരു രാത്രി മുഴുവനും ഉറക്കമൊഴിച്ചിട്ടും പൂരത്തിന്റെ പിറ്റേന്ന് രാത്രി എനിക്ക്‌ മര്യാദക്കുറങ്ങാന്‍ പറ്റിയില്ല. പലവിധ ചിന്തകളാല്‍ ഞാന്‍ തിരുഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കമൊന്ന് പിടിച്ചുവന്നപ്പോള്‍‍ ഞാന്‍ കണ്ട സ്വപ്നം മുഴുവന്‍ കാണാന്‍ മനക്കട്ടിയില്ലാതെ ഞാന്‍ ചാടിയെണീറ്റു ചുറ്റിനും നോക്കി.

'എന്തുറക്കമാ ഇത്. എണീക്കെന്നേയ്' എന്ന് പറഞ്ഞെന്നെ കുലുക്കിയെണീപ്പിക്കുന്ന, ഒരു കയ്യില്‍ ബെഡ്‌ കോഫിയുമായി മഞ്ഞയില്‍ ചുവപ്പ് പുള്ളികളുള്ള നൈറ്റിയിട്ട്‌ നില്‍ക്കുന്ന ചിന്താമണിയെന്ന മിസ്സിസ്‌. ഞാന്‍'

എന്തു ചെയ്യും? ആരോട്‌ പറയും?

കൂട്ടുകാരോടാരോടെങ്കിലും ഈ കേസിനെ പറ്റി പറഞ്ഞാല്‍ പുന്നകൈ മന്നനില്‍ കമലഹാസന്‍ അതിരപ്പിള്ളീ വെള്ളച്ചാട്ടത്തിന്റെ മോളീന്ന് താഴോട്ട്‌ ചാടിയ പോലെയായിരിക്കും അവസ്ഥ.

ഞാന്‍ മനസ്സമാധാനമില്ലാതെ നടന്നു. രാത്രി കണ്ണടച്ചാല്‍, ചിന്താമണി നൈറ്റിയിട്ട്‌ ബെഡ്‌ കോഫിയുമായി വന്നു വിളിച്ചുണര്‍ത്തി. പകലും സമാധാനമില്ല, രാത്രിയുമില്ല.

ഞാന്‍ എരുമയെ കറക്കുമ്പോഴും നാളികേരം പൊളിക്കുമ്പോഴും തുറുവിടുമ്പോഴും വിറക്‌ വെട്ടുമ്പോഴും എന്നെ ആരാധനയോടെ നോക്കുന്ന ചിന്താമണിയെ ഞാന്‍ കണ്ടു.

മാരണം പാരയായല്ലോ എന്നോര്‍ത്ത്‌ യാതോരുവിധ മനസമധാനമില്ലാതെ നടക്കുന്ന കാലത്ത് ഒരു മഹാസംഭവം നടന്നു. കൂത്തുപറമ്പ്‌ വെടിവെപ്പ്‌ നടന്നതിന്റെ പേരില്‍ കേരള ബന്ദായിരുന്നന്ന്.

ബന്ദനുകൂലികള്‍ക്ക്‌ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌, കൊടകരയില്‍ ഒരു കൊച്ചുസ്റ്റാന്റില്‍ കുറേ ചെപ്പുകള്‍ നിരത്തി വച്ച്‌ മുറുക്കാന്‍ വില്‍ക്കുന്ന കൃഷ്ണേട്ടന്‍ തൊട്ട്‌ പന്തല്ലൂക്കാരന്‍ സില്‍ക്സ്‌ വരെ 'എന്തിനാ കട തല്ലിപ്പൊളിച്ച്‌ കളയിക്കണേ?' എന്നോര്‍ത്ത്‌ അടച്ചിട്ടു.

വീട്ടിലിരുന്നാല്‍ വൈക്കോല്‍ ഉണക്കാന്‍ പറയുമെന്ന് പേടിച്ച്‌ സ്കൂള്‍ ഗ്രൌണ്ടിലേക്ക്‌ പോവുകയായിരുന്നു ഞാന്‍. സൈക്കിളിന്റെ പിറകില്‍ സ്റ്റമ്പുകളും ബാറ്റുമൊക്കെ വച്ച്‌.

പോകും വഴി, വൈക്കോലുണക്കി ചിന്താമണി നില്‍ക്കുന്നു. കൂടെ കാ.കു. ചേച്ചിയും കാര്‍ത്ത്യേച്ചിയുമുണ്ട്‌.

അവരെ കണ്ടപ്പോള്‍ സൈക്കിളില്‍ ഒരു കാല്‍ കുത്തി ഞാന്‍ വെറുതെ എന്തോ പറയാന്‍ നില്‍ക്കുമ്പോഴായിരുന്നു അതുവഴി രണ്ട്‌ വണ്ടി പോലീസ്‌ പോയത്‌.

പോലീസാവാന്‍ അപേക്ഷ അയച്ചത്‌ വൈകീപ്പോയെന്ന കാരണത്തില്‍ പിന്തള്ളിയതില്‍ പിന്നെ പോലീസിനെ കണ്ടാല്‍ ഞാനെന്നും ഒരു നഷ്ടബോധത്തോടെ നോക്കും. ‘എനിക്ക് പിറക്കാതെ പോയ ഉണ്ണിയല്ലേ നീ’ എന്ന വടക്കന്‍ വീരഗാഥാ ഡൈലോഗ് ഓര്‍ത്തുകൊണ്ട് അമ്മാതിരിയൊരു ഭാവേനെ പോലീസുകാരെ നോക്കി എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ..

“എന്താടാ..എന്താടാ.. “ എന്ന് ചോദിച്ച്‌ ചില പോലീസുകാര്‍ വണ്ടിയില്‍ ഇരുന്നെന്നെ ചീത്തവിളിച്ചതും "പോടേയ്‌ പോടേയ്‌" എന്ന റോളില്‍ ഞാന്‍ നോക്കിയതും വണ്ടി നിറുത്തി മൂന്ന് പോലീസുകാര്‍ ലാത്തിയും പൊക്കിപിടിച്ച് ഓടിവന്നതും അധികം സമയത്തിന്റെ ഗ്യാപ്പൊന്നുമില്ലാതായിരുന്നു.

സംഗതി കൈവിട്ടൂ എന്ന് മനസ്സിലായ ഞാന്‍, പോകേണ്ട ദിശക്കെതിര്‍ വശത്തേക്ക് സൈക്കിള്‍ തിരിച്ചതും സൈക്കിളിന്റെ പിറകിലെ മങ്കാടില്‍ 'പടേ' എന്നൊരു ശബ്ദം കേട്ടതും അത്‌ പേപ്പട്ടിയുടെ വാല്‍ പോലെയായതും ഞാനറിഞ്ഞു.

“വയ്ക്കോലിന്‌ മുകളിലൂടെ സൈക്കിള്‍ സ്പീഡില്‍ ചവിട്ടാന്‍ പറ്റില്ല എന്നാരാ പറഞ്ഞേ?? “

അങ്ങിനെയൊരു അടി അടിച്ച്‌ എന്നെ ഒന്നു പേടിപ്പിച്ച് അവര്‍ പോയെങ്കിലും, പിന്നാലെ അവരുണ്ട്‌ എന്ന തോന്നലില്‍‍ ഞാന്‍ ഒരു കിലോമീറ്ററോളം വയ്കോലിട്ട റോഡിലൂടെ തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലാതെ പേടിച്ച്‌ നിന്നു ചവിട്ടി.

ആ ഒറ്റ ദിവസത്തെ സൈക്കിള്‍ ചവിട്ടില്‍; ഒരു കൊല്ലത്തോളം വെയ്റ്റ് തോളില്‍ വച്ച് ഇരുന്നെണീറ്റിറ്റും വരാത്ത തരം മസില്‍ കാലില്‍ വരുകയും പാദം തൊട്ട് ഹൌസിങ്ങ് വരെയുള്ള മൊത്തം പേശികളും വലിഞ്ഞ് മുറുകിയ ഞാന്‍, പതുക്കെ പതുക്കെ “ങേ..ഹേ.. ങേ..ഹേ.. “ എന്ന് ശ്വസമെടുത്ത് തിരിച്ചുവരുമ്പോള്‍ വായ് പൊത്തി ചിരിക്കുന്ന ചിന്താമണി ഏന്റ് പാര്‍ട്ടിയെ കണ്ട്‌ സ്പീച്ച്‌ ലെസ്സായി നിന്നു.

കൂത്തുപറമ്പില്‍ വെടിവെപ്പ്‌ നടന്നതിന്റെ പേരില്‍ ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോയ പാവം എന്നെ യാതോരു കാര്യവുമില്ലാതെ തല്ലാന്‍ ഓടിച്ചത്‌ കേരള പോലീസിന്റെ പൈശാചികവും മൃഗീയവുമായ ഒരു നടപടിയായിരുന്നെങ്കിലും, അതുകൊണ്ട്‌ എനിക്ക്‌ ഒരു ഗുണമുണ്ടായി.

എന്റെ മരണവെപ്രാളവും സൈക്കിള്‍ ചവിട്ടും കണ്ട്‌ എന്നെ ക്കുറിച്ചുള്ള കമ്പ്ലീറ്റ് അഭിപ്രായവും പൊയ്പ്പോയ ചിന്താമണി എന്നെ അയോഗ്യനായി പ്രഖ്യാപിച്ച് ഡൈവോഴ്സ് ചെയ്തു... ഭാഗ്യം!

Monday, December 4, 2006

ബീഡിവലിയുടെ ബാലപാഠങ്ങള്‍

ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ഒന്നാം ഘട്ട ബീഡിവലി ആരംഭിക്കുന്നത്.

വീട്ടിലും അയല്‍പക്കത്തും അറിഞ്ഞിടത്തോളം എന്റെ ക്ലാസിലും അതൊരു മീറ്റ്‌ റെക്കോഡായിരുന്നെങ്കിലും അനന്ദപുരം കസിന്‍ ബ്രദേഴ്സിന്റെ ഇടയില്‍ അതൊന്നും ഒരു ഈവന്റ്‌ പോലും അല്ലായിരുന്നു.

അക്കാലത്ത്‌ ഞങ്ങളുടെ ഫാമിലിയിലുള്ള മുതിര്‍ന്നവര്‍, ആപ്പിള്‍ ഫോട്ടോ മാര്‍ക്ക്‌ ബീഡി, ചാര്‍മിനാര്‍ സിഗരറ്റ്‌ തുടങ്ങിയ മാര്‍ക്കറ്റിലേക്ക്‌ വച്ചേറ്റവും കടുപ്പം കൂടിയവ വലിക്കയാല്‍ ട്രെയിനിങ്ങ്‌ ഇതിന്മേലായിരുന്നതിന്നതുകൊണ്ട്‌, പിന്നീട്‌ താരതമ്യേനെ കടുപ്പം കുറഞ്ഞ ബ്രാന്റുകളായ മഞ്ഞ കാജാ, വെള്ളക്കാജാ, ദിനേശ്‌, മണി തുടങ്ങിയ ബീഡികളും, പനാമ, സിസര്‍, ബെര്‍ക്കിലി തുടങ്ങിയ സിഗരറ്റുകളും വലിക്കുന്നത്‌ തമിഴന്‍ ലോറി ഓടിക്കുന്നവന്‌ പ്രീമിയര്‍ പത്മിനി ഓടിക്കും പോലെ നിസാരമായി മാറി.

വലിക്കാരില്‍ കേമന്‍ അന്നത്തെ എന്റെ ചേട്ടന്മാരില്‍ ഏറ്റവും പുലി, ജഗജില്ലി, എതിരാളിക്കൊരു പോരാളി, തൃശ്ശൂര്‍ത്തെ ഇളയമ്മയുടെ മോന്‍ പ്രവിച്ചേട്ടനാണ്‌. അദ്ദേഹം വെറും ഒമ്പതാം ക്ലാസുകാരനായിരുന്നന്ന് വലിക്കണ വലി കണ്ടാല്‍ ആരും വിശ്വസിക്കില്ല. അല്ല, ആളെ കണ്ടാലും അങ്ങിനെ തന്നെ!

ശരീരപുഷ്ടിമയുടെ രഹസ്യം, അദ്ദേഹത്തിന്റെ അച്ഛന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത്‌ നടത്തിയിരുന്ന റെസ്റ്റോറന്റായിരുന്നു. അവിടെ ബാക്കി വരുന്ന പഴമ്പൊരിയും ബോണ്ടയും പിറ്റേന്ന് വീട്ടിലേക്ക് കൊണ്ടുപൊരുന്നത് തിന്ന് തിന്നായിരുന്നത്രേ എട്ടാം ക്ലാസിലെത്തിയപ്പോഴേക്കും പ്രവിച്ചേട്ടന്‍‍, സുമോ ഗുസ്തിക്കാന് മുണ്ടി നീര് വന്ന പോലെയായത്.

ഇദ്ദേഹം ദിവസേന തിന്നുന്ന പഴമ്പൊരിയുടെ എണ്ണം കേട്ടും, തിന്ന് മടുത്തിട്ട് പശുവിന്റെ വെള്ളത്തിലിട്ട സുഖ്യന്റെ കാര്യമോര്‍ത്തും ഞാനും ചേട്ടനും കഠിനമായ സങ്കടത്തോടെ അടുത്ത ജന്മത്തിലേങ്കിലും ഒരു ഹോട്ടലുകാരന്റെ മക്കളായി ജനിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്‌.

പ്രവിച്ചേട്ടന്റെ അച്ഛന്‍ ശങ്കരനാരായണന്‍ പാപ്പന്‍ സിഗരറ്റ്‌ വലിച്ച്‌ പുക അകത്തോട്ട്‌ എടുക്കാതെ ഊതിക്കളയുന്ന നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി വലിക്കുന്ന ചില സിനിമാ നടന്മാരുടെ ടൈപ്പായിരുന്നു. അതിനും വേണ്ടി, മോന്‍ കൈ ചുരുട്ടി പിടിച്ച്‌ വിരലിനിടയില്‍ സിഗരറ്റ്‌ തിരുകി വച്ച്‌ എരിഞ്ഞ്‌ വലിച്ച്‌ പുക പുറത്തോട്ട്‌ ഒരു തുള്ളി പോലും വിടാതെ വലിക്കുന്ന പ്രകൃതക്കാരനും.

പുതിയ ബാച്ച് ട്രെയിനിങ്ങിനെടെ ഇദ്ദേഹം കുറച്ച് തിയറി ക്ലാസ് എടുക്കും. അതായത്, സിഗരറ്റ്‌ വലി മനുഷ്യ ശരീരത്തിന്‌ വളരെ അത്യന്താപേക്ഷിതമായ കാര്യമാണെന്ന പോയിന്റില്‍ ഊന്നിക്കൊണ്ട്.

“ ഇഷ്ടിക ഉണ്ടാക്കുമ്പോള്‍ അതില്‍ പുക കയറ്റി വിടുന്നതുകൊണ്ടല്ലേ ഇഷ്ടികക്ക്‌ ഉറപ്പ്‌ കിട്ടുന്നത്‌?

അതുപോലെ സിഗരറ്റ്‌ വലിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക്‌ പുക കയറി നമ്മുടെ ശരീരത്തിലെ ഇറച്ചി ഉറക്കുകയും അത് മസിലായി രൂപാന്തരം പ്രാപിച്ച് നല്ല ഉരുക്ക്‌ ഇഷ്ടിക പോലെയാവുകയും ചെയ്യും”

അങ്ങിനെ ഉറച്ച മസിലുകള്‍ക്ക്‌ വേണ്ടി കുറച്ച്‌ ചുമച്ചാലും‍ വേണ്ടീല്ല്യ, കൂമ്പ് വാട്യാലും സാരല്യ എന്ന് പറഞ്ഞ് ഞങ്ങള്‍ ചാന്‍സ്‌ കിട്ടുമ്പോഴെല്ലാം ബീഡി വലിക്കാന്‍ തുടങ്ങി.

അന്നൊക്കെ മീശയും താടിയും ഇല്ലാതിരുന്നതുകൊണ്ട്‌ (ഇന്നും കത്തിപ്പിടിക്കാന്‍ മാത്രമൊന്നുമില്ല), ബീഡികത്തിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം മൂക്കിലെ രോമം ഫ്ലേയിമിന്റെ ചൂടില്‍ കരിഞ്ഞ്‌ പോകാതെ നോക്കണം എന്നതായിരുന്നു.

മൂക്കിലൂടെ പുക വിടല്‍, വട്ടം വട്ടമായി പൊകച്ചുരുള്‍ നിര്‍മ്മാണം, എരിഞ്ഞ്‌ വലി, തുടങ്ങിയവ പല അതിപ്രധാനമായ അഭ്യാസങ്ങള്‍ ജന്മസിദ്ധമായ കഴിവുകൊണ്ട്‌ എനിക്ക്‌ പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

അത്രയും കാലം വലിയാനന്ദം ആനന്ദപുരത്ത്‌ മാത്രമായിരുന്നു. പിന്നെ പിന്നെ, കൊടകരയിലേക്ക്‌ കൂടി വ്യാപിപ്പിക്കാന്‍ ഒരാഗ്രഹം തോന്നി.

അങ്ങിനെയാണ്‌ ഞാന്‍ ഷമ്മിയുമായി ഇതേക്കുറിച്ച്‌ ഡിസ്കസ്‌ ചെയ്യുന്നത്‌. ഷമ്മിയാണേല്‍ എങ്ങിനെയെങ്കിലും ബീഡി വലി പഠിക്കാന്‍ അതിയായ ആഗ്രഹവുമായി നടക്കുന്ന കാലം.

ഷമ്മിയും ഞാനും ഇതേപറ്റി ഡോണ്‍ബോസ്കോയുടെ മൂത്രപ്പുരയില്‍ നിന്ന് ഇന്റര്‍വെല്‍ സമയത്ത്‌ ഡിസ്കസ്‌ ചെയ്യുകയും അങ്ങിനെ സ്കൂളില്ലാത്ത ഒരു ശനിയാഴ്ച ദിവസം എന്റെ പറമ്പിന്റെ താഴെയുള്ള ഒരു കാരമുള്ള് നിറഞ്ഞ കുറ്റിക്കാട്ടില്‍ ഉച്ചയോടെ സംഗതി സെറ്റപ്പാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.

തീപ്പെട്ടി ഞാനും വലിക്കാനുള്ള ഐറ്റംസ്‌ ഷമ്മിയെക്കൊണ്ടും സ്പോണ്‍സര്‍ ചെയ്തു.

അങ്ങിനെ ശനിയാഴ്ച വന്നെത്തി.

തീപ്പെട്ടിയുമായി ഞാന്‍ കാത്തിരുന്നു. ഞാനുയര്‍ത്തി ആകാശത്തേക്ക് ഊതി വിടാന്‍ പോകുന്ന ധൂമപടലത്തെ ക്കുറിച്ചോര്‍ത്ത് വെറുതെ ചിരിച്ചു.
പക്ഷെ, പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറൊന്നായിട്ടും ഷമ്മിയെ കാണാനില്ല.

ഈശ്വരാ.. അവന്‍ എന്നെ വഞ്ചിച്ചിരിക്കുമോ? അതോ പിടിക്കപ്പെട്ടിരിക്കുമോ?
ഞാന്‍ ലേബര്‍ റൂമിന്റെ പുറത്ത് വെയ്റ്റ് ചെയ്യുന്ന ഭര്‍ത്താവിനെ പോലെ ടെന്‍ഷനടിച്ച് കുറ്റിക്കാട്ടിലിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍.. ഷമ്മി അതാ വരുന്നു... പാടത്തൂടെ കൈവിരലുകള്‍ v എന്ന് പിടിച്ചുകൊണ്ട്‌.

കിതച്ചുകൊണ്ട്, എനിക്ക്‌ നേരെ അവന്‍ ഒരു കടലാസു പൊതി നീട്ടി.

പരമാവധി രണ്ട്‌ ബീഡിയോ രണ്ട്‌ സിഗരേറ്റോ പ്രതീക്ഷിച്ച് പൊതി തുറന്ന എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. അതിര്‍വരമ്പുകള്‍ ഇല്ലാത്ത ആഹ്ലാദത്താല്‍ ഞാന്‍ തുള്ളിച്ചാടി.

"കേരളത്തില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരുമാതിരി എല്ലാ തരം ബ്രാന്റിലും പെട്ട സിഗരറ്റിന്റെയും ബീഡിയുടേയും സാമ്പിളുകള്‍. അഥവാ കുറ്റികള്‍ !“

'ഉദ്ദേശിച്ചപോലെ പപ്പയുടെ പനാമ അടിച്ചുമാറ്റാന്‍ പറ്റിയില്ലാഡാ. അതുകൊണ്ട്‌, കൊടകര മുതല്‍ വഴിയമ്പലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം റോഡിന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന എല്ലാ കുറ്റികളും പെറുക്കി'

എനിക്കവനെക്കുറിച്ചഭിമാനം തോന്നി. സിന്‍സിയറിറ്റി ഉള്ളവന്‍. വാക്കിന്‌ വ്യവസ്ഥയുള്ളവന്‍!

ആദ്യമായി ഞങ്ങള്‍ കുറ്റികള്‍ വലുപ്പം ബ്രാന്റ്‌ തുടങ്ങിയ ക്രൈറ്റീരിയ വച്ച്‌ സോറ്ട്ട് ചെയ്തു. തുടര്‍ന്ന് ട്രെയിനിങ്ങ്‌ ആരംഭിച്ചു.

നാലു കുറ്റി വലിച്ചപ്പോഴേക്കും ചുമ, തലകറക്കം, തലവേദന, ഓക്കാനം വരവ്‌ എന്നിവയാല്‍ ഷമ്മി വലി നിര്‍ത്തി. എന്നിട്ട് പറഞ്ഞു, “ഡാ ഞാന്‍ വീട്ടീ പൂവാ.. എനിക്ക് മതിയായി”

എന്നാ നീ ചെല്ല്, എന്ന് പറഞ്ഞ് ഞാന്‍ കുറ്റികളില്‍ നിന്ന് കുറ്റികളിലേക്ക് തീ പടര്‍ത്തി പുകച്ചുരുളുണ്ടാക്കി കളിച്ചു.

പെട്ടെന്നെന്തോ ഒരു അനക്കം കേട്ട് ഞാന്‍ തലയുയര്‍ത്തി വെറുതെ ഒന്ന് മുകളിലേക്ക്‌ നോക്കിയപ്പോള്‍ അക്കാലത്ത്‌ കാണാന്‍ പറ്റുന്ന മാക്സിമം ഭീകരമായ ഒരു കാഴ്ച ഞാന്‍ കണ്ടു.

എന്റെ അമ്മ കയ്യില്‍ പട്ടവടിയുമായി നില്‍ക്കുന്നു.

"ഡാ കുരുത്തം കെട്ടോനേ.. മൊട്ടേന്ന് വിരിയും മുന്‍പേ തുടങ്ങിയോടാ"

എന്ന അമ്മയുടെ വാത്സല്യത്തോടെയുള്ള ചീത്ത കേട്ട്‌ ‌ കണ്ടന്‍ കത്രികയില്‍ പെട്ട എലിയെ പോലെ ദയനീയമായി നോക്കി “അപ്രത്തെ കാരമുള്ള് വേണോ അതോ ഇപ്രത്തെ പട്ടവടി വേണോ?” എന്ന ഡിലെമയില്‍ നിന്നു.

കാരമുള്ള്‍.. പട്ടവടി...
പട്ടവടി... കാരമുള്ള്‍...

എന്ന നില്പിന് അറുതി വരുത്തിക്കൊണ്ട്, അമ്മ എനിക്ക് മള്‍ട്ടി പര്‍പ്പസായ, തെങ്ങിന്‍ പട്ടയുടെ ഉണങ്ങിയ ഭാഗത്തിന്റെ ഏറ്റവും ഇമ്പോര്‍ട്ടന്റായ പര്‍പ്പസ് എന്താണെന്ന് വീണ്ടും മനസ്സിലാക്കി തന്നു.

അടിക്കിടയിലാണ് അമ്മ കുറ്റിക്കാട്ടില്‍ കിടക്കുന്ന അമ്പതോളം വരുന്ന കുറ്റിക്കൂട്ടം കണ്ടത്. അത് കണ്ട് ,

“ഈശ്വരാ.. ഇത്രേം സിഗരറ്റും ബീഡിയും നീ ഇവിടെ ഇരുന്ന് വലിച്ചുവോടാ എരണം കെട്ടവനേ.. നിന്നെ ഇന്ന് ഞാന്‍ കൊല്ലുമെടാ“

എന്ന് പറഞ്ഞ് അടിയുടെ ഫോഴ്സില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തി.

എന്തായാലും തലങ്ങും വിലങ്ങും കിട്ടിക്കൊണ്ടിരിക്കയാണ്. അതിന്റെ ഇടയില്‍.

“ അയ്യോ.. നോ നോ..ഇതെല്ലാം ഞാന്‍ വലിച്ചതല്ലാ.. അതെല്ലാം ആരൊക്കെയോ വലിച്ച കുറ്റികളാ.. റോഡീന്ന് പെറുക്കിയത്. സത്യം”

എന്നൊക്കെ പറയാന്‍ നിന്നാല്‍ അത് അടിയുടെ ഫോഴ്സിലും എണ്ണത്തിലും വമ്പിച്ച വ്യതിയാനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പേടിച്ച്,

“ അയ്യോ...ഇനി വലിക്കില്ലേ.... സത്യായിട്ടും ഇനി വലിക്കില്ലേ..“ എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.

അന്നേവരെ വായിലൂടെയും മൂക്കിലൂടെയും മാത്രം പുക വിടാന്‍ അറിയുന്ന എനിക്ക്‌ പിന്നെ ഏതിലൂടെയെല്ലാം പുക പോയി എന്ന് ഓര്‍മ്മയില്ല.

ഇക്കേസില്‍ ഒന്നാം പ്രതിസ്ഥാനത്ത് വരേണ്ടവരായ, കൊടകരയില്‍ നിന്ന് വഴിയമ്പലത്ത് റോഡിലൂടെ പുകവലിച്ചുപോയവര്‍ക്കും, അത് പെറുക്കി കൊണ്ടുവന്ന ഷമ്മിക്കും വേണ്ടി ഞാന്‍ ഒറ്റക്ക് പട്ടവടിയടി ഏറ്റുവാങ്ങുകയായിരുന്നു.

ഹവ്വെവര്‍, അന്നത്തെ അടിയുടെ ചൂടും പേടിയും‌ എനിക്ക്‌ പത്ത്‌ കൊല്ലത്തോളം നിന്നു!

Friday, November 24, 2006

മനസാക്ഷിക്കുത്ത്‌

മുകുന്ദേട്ടന്‍ ഒന്നര H.R-ല്‍, ഗ്ലാസ്‌ നിറച്ചും സോഡയൊഴിച്ച്‌ ആര്‍ത്തിയോടെ കുടിച്ചു. തണുത്ത സോഡക്കുമിളകല്‍ മേല്‍ച്ചുണ്ടിലേക്കും മൂക്കിന്റെ തുമ്പത്തേക്കും പൊട്ടിത്തെറിച്ചു.

രസമുകുളങ്ങള്‍ക്ക്‌ കിട്ടിയ നാരങ്ങ അച്ചാറിന്റെ തോണ്ടലില്‍ നാക്ക്‌ കോരിത്തരിച്ച്‌ 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.

"മുകുന്ദേട്ടോ... ഇപ്പോ ഹെര്‍ലിസ്‌ റമ്മും, ഓള്‍ഡ്‌ കാസ്ക്‌ റമ്മും തമ്മില്‍ വിലയിലുള്ള വ്യത്യാസം ഗുണത്തിലില്ല എന്നാണല്ലോ കേക്കണത്‌. ഒ.സി.ആര്‍ പോരേ..?"

'അയ്യയ്യോ‌. വേണ്ട വേണ്ട. അതടിച്ചാല്‍ ആ ദിവസം മുഴുവന്‍ തലവേദന്യാ.. പത്തുരൂപ കൂടിയാലും എനിക്ക്‌ എച്ച്‌.ആര്‍. തന്നെ മതി'.

പ്രൊഡക്ഷന്‍ നിറുത്തിയിട്ട്‌ മാസങ്ങളോളമായ H.R. ന്റെ ഒഴിഞ്ഞ കുപ്പികളില്‍ O.C.R. ഒഴിച്ച്‌ വക്കേണ്ടിവരുന്ന എന്റെ മനസ്സാക്ഷിക്കുത്ത്‌ ആരറിയാന്‍.

'ഒന്നര എച്ച്‌ ആറും സോഡയും..‘ രണ്ടുമണിക്കൂര്‍ കഴിഞ്ഞ്‌ മുകുന്ദേട്ടന്‍ വീണ്ടും ബാറിന്റെ ഒരു മൂലയില്‍ നിന്നും വിളിച്ചുപറഞ്ഞു. പാവം!

Saturday, November 18, 2006

കീരി ബാബു

കേരളത്തിലെ ശ്വാനസമൂഹം ജാതിവര്‍ണ്ണഭേദമന്യേ വലെന്റൈന്‍സ്‌ ഡേകള്‍ ആഘോഷിക്കുന്ന ഒരു കന്നിമാസത്തിലായിരുന്നു കുട്ടപ്പേട്ടന്റെ വീട്ടിലെ ജൂലി ബാബുവേട്ടനെ ഓടിച്ചിട്ട്‌ കടിച്ചത്‌.

മുന്ന് കളരിക്കാശാന്‍ ശ്രീ. കളരി ശിവരാമേട്ടന്റെ വഴിയമ്പലത്തുള്ള ഷെഡില്‍, ഓള്‍ കേരള റെജിസ്റ്റ്രേഡ്‌ കളരി പരമ്പര ദൈവങ്ങളുടെ മുന്‍പില്‍ നിവര്‍ന്ന് തൊഴുതും പുറം കഴക്കുമ്പോള്‍ തൊഴുതു നിവര്‍ന്നും ചാടി വെട്ടിയും പതിനെട്ടോളം പരമ്പരാഗത പൈറേറ്റഡ്‌ അടവുകളും അതിന്റെ കൂടെ ശിവരാമേട്ടന്‍ വികസിപ്പിച്ചെടുത്ത കോമ്പ്ലിമെറ്ററി അടവുകളും ചേര്‍ന്ന് മൊത്തം പത്തുമുപ്പത്താറെണ്ണം സ്വായത്തമാക്കിയ ഒന്നാന്തരം അഭ്യാസി. കരാട്ടേയില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ (കരിമ്പന്‍ അടിച്ച്‌ വൈറ്റ്‌ ബെല്‍റ്റ്‌, ബ്ലാക്കായി മാറിയതാണെന്ന് ആരോപണമുണ്ട്‌), ഫിറ്റ്‌ ബോഡി, കരിവീട്ടിപോലെ ഉറച്ച കൈ കാലുകള്‍, എന്നീവയൊക്കെയുള്ള ബാബുവേട്ടനെ എങ്ങിനെ ഒരു സാദാ പട്ടി ഇങ്ങിനെ കടിച്ചുപറിച്ചെന്ന് സംഭവമറിഞ്ഞ്‌ കൊടകരക്കാര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കടിയെന്ന് പറഞ്ഞാല്‍ വെറും കടിയാണോ? ഒന്നാം തരം ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍. കൊടുത്ത പട്ടിക്കും കൊണ്ട ബാബുവേട്ടനും കണ്ട നാട്ടുകാര്‍ക്കും ഒരേ പോലെ സാറ്റിസ്ഫാക്ഷന്‍ കിട്ടിയ കടികള്‍.

സൈക്കോ ഫൈഫ്‌ വാച്ചുകെട്ടിയ പോലെ ഒരു കടി കൈ തണ്ടയില്‍. കണ്ടന്‍ കത്രികയില്‍ പെട്ട പോലെ വലതു കാല്‍പാദത്തിലൊന്ന്. പിന്നെ ടിയാന്റെ ശരീരത്തിലാകെക്കൂടെ മസിലില്ലാത്ത മാര്‍ദ്ദവമുള്ള മാംസമുള്ള ചന്തികളിലൊന്നില്‍ ഫാസ്റ്റ്‌ ക്ലാസ്‌ കടി വേറെയും. സുഖവഴി പെരുവഴി!

സംഭവ ദിവസം രാവിലെ ബാബുവേട്ടന്‌ പതിവുപോലെ ജോഗിങ്ങിനിറങ്ങിയതായിരുന്നു.

'വാര്‍ക്കപ്പണിക്ക്‌ പോകുന്ന നിനക്ക്‌ പുലര്‍ച്ചെ എഴുന്നേറ്റ്‌ ഓടിയിട്ട്‌ വേണോ ഡാ ദേഹമനങ്ങാന്‍?'

എന്ന പലരുടെയും ഉപദേശം ബാബുച്ചേട്ടനെ മടിയനാക്കിയില്ല. ജോലിയും എക്സസൈസും രണ്ടാണെന്നും അതുരണ്ടും കൂട്ടിക്കുഴക്കുവാന്‍ ഒരിക്കലും പാടില്ലെന്നും ബാബുവേട്ടന്‍ വിശ്വസിച്ചു, പ്രചരിപ്പിച്ചു.

സ്വതവേ, ടൌണില്‍ നിന്ന് തെക്കോട്ട്‌ ചാലക്കുടി സൈഡിലേക്ക്‌ ഓടിയിരുന്ന ഇദ്ദേഹം അന്നൊരു ദിവസം ഒരു ചേയ്ഞ്ചിന്‌ വേണ്ടിയായിരുന്നത്രേ വടക്കോട്ട്‌ തൃശ്ശൂര്‍ സൈഡിലേക്ക്‌ ഓടിയത്‌. പക്ഷെ, ഇത്രമാത്രം ചേയ്ഞ്ച്‌ വരുമെന്ന് ആള്‍ സ്വപനത്തില്‍ കൂടി വിചാരിച്ചില്ല.

കുട്ടപ്പേട്ടന്റെ ജൂലി വയലന്റായി ബാബുവേട്ടനെ പീഡിപ്പിക്കാനിടയാക്കിയ സാഹചര്യം വ്യക്തമായി ആര്‍ക്കുമറിയില്ല.

ജൂലി സ്വതവേ സമാധാന പ്രിയയാണ്‌. കൊടകര ചന്തയില്‍ നിന്നും, യൂണിയന്‍ കാരനായ കുട്ടപ്പേട്ടന്‍ എടുത്ത്‌ കൊണ്ടുവന്ന് ‘വെട്ടിക്കൂട്ട് കൊടുത്ത് ‘ ഓമനിച്ചു വളര്‍ത്തുന്ന ഓര്‍ഫന്‍ ആണ്‌ ജൂലി.

അനാധത്വവും ഇല്ലയ്മയും അറിഞ്ഞ്‌ വളര്‍ന്നവള്‍. സനാഥത്വത്തിന്റെ വിലയറിയുന്നവള്‍. ചന്തയിലെ കച്ചറയില്‍ നിന്നും ബുഫെ (ക:ട്‌-കുമാര്‍) കഴിച്ച്‌ ജീവിക്കുമ്പോള്‍ തനിക്ക്‌ ഹോമിലി മെസ്സ്‌ ഫുഡ്‌ കിട്ടുമെന്നോ തന്റെ കഴുത്തില്‍ ഒരു പട്ടി ബെല്‍റ്റ്‌ വീഴുമെന്നോ സ്വപനം കാണാതെ നടന്നിട്ടും അത്തരം സൌഭാഗ്യങ്ങള്‍ പ്രാര്‍ഥനകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ലഭിച്ചതെന്ന് വിശ്വസിക്കുന്നവള്‍.

വാലില്ലാത്തതുകൊണ്ട്‌, പിറകീന്ന് നോക്കിയാല്‍ ഡോബര്‍ വുമണ്‍ ഇനമാണോ എന്ന് സംശയം തോന്നുമെങ്കിലും ജൂലി നല്ല നേരും നെറിവും മാനവും ഉള്ള ഒന്താന്തരം നാടത്തിയാണ്‌.

വാലന്റൈന്‍സ്‌ ഡേക്ക്‌ പൂവുമായി കാത്ത്‌ നില്‍ക്കാമെന്ന് പറഞ്ഞ്‌ വഞ്ചിതയായതിന്റെ ഗൌര്‍വ്വോ രോഷമോ ആണോ അതോ ബാബുവേട്ടന്റെ സമയദോഷത്തിന്‌ നിമിത്തമായതോ എന്തോ പ്രത്യേകിച്ച്‌ പ്രകോപനമൊന്നും ഉണ്ടാക്കാതെ റോഡ്‌ സൈഡിലൂടെ ഓടിയ ബാബുവേട്ടനെ ജൂലി കടന്നാക്രമിക്കുകയായിരുന്നു ത്രേ.

ബാബുവേട്ടന്റെ മൊഴി പ്രകാരം. ബാബുവേട്ടന്റെ എതിര്‍ ദിശയില്‍ ഓടിവരികയായിരുന്ന ജൂലിയെകണ്ടപ്പോള്‍ 'കടിക്കാനുള്ള വരവാണെന്ന് മനസ്സിലാക്കി' അദ്ദേഹം കരാട്ടേയിലെ പെലെയായ ബ്രൂസിലിയെയും മറഡോണയായ ജാക്കിച്ചാനെയും മനസ്സില്‍ ധ്യാനിച്ച്‌ ചാന്ത്‌പൊട്ട്‌ സ്റ്റെയിലില്‍ സധൈര്യം ഗഢാംബൂച്ചിയില്‍ നിന്നു.

അടുത്തു വന്ന ജൂലിയെ 'ഹാ ഹൂ' എന്ന് ശബ്ദമുണ്ടാക്കി, കൈ കൊണ്ട്‌ വെട്ടിയപ്പോള്‍ കയ്യിലും; കാല്‌ കൊണ്ട്‌ തൊഴിച്ചപ്പോള്‍ കാലിലും കടിച്ചപ്പോള്‍ ഇനി രക്ഷയില്ലാന്ന് കരുതി "അ‌യ്യോ” ന്ന് വിളിച്ച് തിരിഞ്ഞോടിയപ്പോ ജൂലി പിന്നാലെ ഓടിവന്ന് 'ഇതും കൂടി ഇരിക്കട്ടേ' എന്ന് പറഞ്ഞ്‌ ചന്തിയിലും കടിച്ചത്രേ!!!

3000 മീറ്റര്‍ ഓടുന്ന ഓട്ടക്കാരനെ പോലെ വീട്ടില്‍ നിന്ന് ആയമ്പോലെ ഓടിപോയ ബാബുവേട്ടന്‍ 100 മീറ്ററോടുന്നവരെ പോലെയായിരുന്നു വീട്ടിലേക്ക്‌ തിരിച്ചോടിയത്‌.

ഹവ്വെവര്‍, റിയര്‍ മിററിന്റെ ആകൃതിയിലുള്ള തിരുനെറ്റിയില്‍ സദാ ഗോപിക്കുറിയും അതിന്‌ നടുവിലായി ഒരു ചുവന്ന പൊട്ടും തൊട്ട്‌, ഫോറിന്‍ പുള്ളിമുണ്ടും ചുറ്റി, മൂലോട്‌ കമഴ്ത്തി വച്ചപോലെ കൂരച്ച നെഞ്ചില്‍ ബോണ്ട തിന്നാല്‍ പോട്ടിപ്പോകുന്നത്ര നാര്‌ കനത്തിലുള്ള സ്വര്‍ണ്ണമാല കാണും വിധം ഷര്‍ട്ടിന്റെ മുന്ന് ബട്ടന്‍സുകള്‍ തുറന്നിട്ട്‌ കൊടകര‍ ടൌണില്‍ സദാ കാണപ്പെടുന്ന കീരി ബാബുവേട്ടന്‍ പിന്നീട്‌ നാളിതുവരെ ജോഗിങ്ങിന്‌ പോയിട്ടില്ല.

Sunday, November 5, 2006

പൊരുത്തലട

കേരളത്തില്‍ അതിപ്രശസ്തമായ രണ്ടു വിക്ടോറിയ കോളേജുകളാണുള്ളത്‌.

ഒന്ന് പാലക്കാട്ടേ, ഗവണ്‍മന്റ്‌ വിക്ടോറിയ കോളേജ്‌. പിന്നെയൊന്ന് ശ്രീ. കോമ്പാറ കൊച്ചുണ്ണ്യേട്ടന്റെ മരുമോന്‍ പണിത ധനലക്ഷ്മി ബാങ്കിരിക്കുന്ന രണ്ടുനില ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഓലമേഞ്ഞുണ്ടാക്കിയ വിക്ടോറിയ കോളേജ്‌, കൊടകര.

പാരലല്‍ കോളേജുകളില്‍ പഠിക്കാന്‍ പോകുന്നതും, ബീഡി തെരുപ്പ്‌ പഠിക്കാന്‍ പോകുന്നതും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ലെന്നും ഈ പാരലല്‍ കോളേജെന്നാല്‍ വിളയാത്ത പാഴ്വിത്തുകള്‍ അഥവാ ചെറു സ്കാപ്പുകള്‍ക്ക്‌ വേണ്ടി മുത്തന്‍ സ്കാപ്പുകളാന്‍ നടത്തപ്പെടുന്നവയാണെന്നുമൊക്കെയാണല്ലോ പരക്കേയുള്ള വിശ്വാസം.

എന്റെ കലാലയ ജീവിതം മൊത്തം വിക്റ്റോറിയയില്‍ ആയതിനാല്‍, കാക്ക; റീ സൈക്ക്ലിങ്ങ്‌ ചെയ്തുവിട്ട കുരുവില്‍ നിന്ന് മുളച്ചുവരുന്ന മുളകിന്‍ തൈയോടെന്ന കണക്കേയോരു ബഹുമാനമേ വിദ്യാഭ്യാസകാലത്ത്‌ എനിക്ക്‌ കിട്ടിയിരുന്നുള്ളൂ.

പരിചയപ്പെടുമ്പോഴോ വിശേഷങ്ങള്‍ അപ്ഡേട്‌ ചെയ്യുമ്പോഴോ, എന്ത്‌ ചെയ്യുന്നു? എന്തിന്‌ പഠിക്കുന്നു? എന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുമ്പോള്‍ കേള്‍വിക്കാരനില്‍ കയറിവരുന്ന ആ ഒരു ബഹുമാനം, എവിടെ പഠിക്കുന്നു? എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ തകര്‍ന്നിടിഞ്ഞിരുന്നു.

'പ്രൈവറ്റായി കൊടകര തന്നെ പഠിക്കുവാണ്‌' എന്ന് പറയുന്ന എന്നെ, ബാങ്കില്‍ മുക്കുപണ്ടം പണയം വക്കാന്‍ ചെന്നവനെ ബാങ്കുജീവനക്കാര്‍ നോക്കുന്ന പോലെ നോക്കുന്നതൊഴിവാക്കാന്‍ ഒരളവുവരെ 'വിക്റ്റോറിയ കോളേജ്‌' എന്ന പേര്‍ എന്നെ സഹായിച്ചിരുന്നു.

അപ്പോള്‍ പാലക്കാടാണോ പഠിക്കണേ? എന്ന ചോദ്യം കേള്‍ക്കാത്ത പോലെ നിന്ന്, ഉത്തരം കൊടുക്കാതെ 'ബിസി' ആയി സ്പോട്ടില്‍ നിന്ന് സ്കൂട്ടാവുകയാണ്‌ പതിവ്‌.

ഇങ്ങിനെയൊക്കെയാണെങ്കിലും, പാറ്റക്കും തന്‍ പൊന്‍ കുഞ്ഞ്‌ എന്ന് പറഞ്ഞപോലെയായിരുന്നു ഞങ്ങള്‍ക്ക്‌ കൊടകര വിക്ടോറിയ കോളേജ്‌!

ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്ന പോളിസി അപ്ലൈ ചെയ്ത്‌ 'ഉള്ളത്‌ വച്ച്‌' അഡ്ജസ്റ്റ്‌ ചെയ്യുകയും പരമാവധി ആഹ്ലാദിക്കുകയും ചെയ്തുപോന്നു. 'പ്രാഡോ' യാണെന്ന് സങ്കല്‍പിച്ച്‌ ടൊയോട്ട എക്കോ' ഓടിക്കുമ്പോലെ...!

വിക്റ്റോറിയയില്‍ പഠിക്കുന്നതിന്റെ ഗുണങ്ങളെപറ്റി എണ്ണി എണ്ണി പറഞ്ഞാല്‍ അനവധിയുണ്ടെങ്കിലും പ്രധാനപ്പെട്ടവ, ഏതു ടൈമിലും കൊടകര ടൌണില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍, ലൈവായി ഓലക്കിടയിലൂടെ നോക്കിയാല്‍ കാണാം എന്നതും, താഴെ കൊച്ചുണ്ണ്യേട്ടന്‍ നടത്തുന്ന റെസ്റ്റോറന്റില്‍ നിന്ന് പന്ത്രണ്ട്‌ മണി നേരത്ത്‌ മീന്‍ വറക്കുന്നതിന്റെയും ഉള്ളി കാച്ചുന്നതിന്റെയും മറ്റു കറികളൂടെയും മസാല മണം നുകരാം എന്നതും മുറിമൂക്കുള്ള ഏത്‌ പാവത്തിനും രാജാധിരാജാനാകാം എന്നതുമൊക്കെയാണ്‌.

വിക്ടോറിയയില്‍ ക്വിസ്‌ കോമ്പറ്റീഷന്‍ നടന്നപ്പോള്‍ ആര്‍ക്കായിരുന്നു ഫസ്റ്റ്‌ കിട്ടിയത്‌?

ആര്‍ക്കാണാവോ. അതോര്‍മ്മയില്ല.

പക്ഷെ, ആര്‍ക്കായിരുന്നു സെക്കന്റ്‌??

അതെനിക്കായിരുന്നു!

അതിന്റെ ഗുട്ടന്‍സ്‌, ഞാനായിടക്ക്‌ ഗുരുവായൂര്‍ പോയപ്പോള്‍ ബസില്‍ വച്ച്‌ 2 രൂപക്ക്‌ വാങ്ങി ചുമ്മാ വായിച്ച '100 ക്വിസ്സുകള്‍' എന്ന കുട്ടി ബുക്കായിരുന്നു ക്വിസ്‌ മാസ്റ്റര്‍ ജോസ്‌ മാഷ്‌ കോമ്പറ്റീഷന്‍ പ്രിപ്പെയര്‍ ചെയ്യാന്‍ റെഫര്‍ ചെയ്ത ഗ്രന്ഥം എന്നത്‌ തന്നെ.

പിന്നീടൊരിക്കല്‍ മറ്റൊരു കോമ്പറ്റീഷനും നടന്നു. 'ചെറുകഥാ മത്സരം'.

മൊത്തം പത്തോളം പേര്‍ മത്സരത്തിന്‌ റെജിസ്റ്റര്‍ ചെയ്തു. സുമതിയും രാജിയും അടക്കം. ഞാനും ചുമ്മാ പേരുകൊടുത്തു.

'ഒരാള്‍ നിങ്ങളുടെ കണ്മുന്നില്‍ വച്ച് വിഷം കുടിച്ച്‌ മരിക്കുന്നു' ജോര്‍ജ്ജ്‌ മാഷ്‌ ബോര്‍ഡില്‍ സംബ്ജക്റ്റ്‌ എഴുതിയിട്ടു.

അരമണിക്കൂറോളം ഞാന്‍ അതുമിതും ആലോചിച്ചിരുന്നു. യാതൊരു രൂപവും കിട്ടുന്നില്ല. എന്റെ മുന്‍പില്‍ വച്ച്‌ ഇതുവരെ ആരും വിഷം കഴിച്ച്‌ മരിച്ചിട്ടില്ല. അതായിരുന്നു എന്റെ പ്രശ്നം. പണ്ട് ചെറുതായിരിക്കുമ്പോള്‍ ഏതോ ഒരു സിനിമ കാണാന്‍ പോകണ്ടാന്ന് പറഞ്ഞതിന് എരേക്കത്തെ മേനോന്റെ തോട്ടത്തിലെ പൂ ചീരയുടെ നല്ല കറുത്ത കുനുകുനു വിത്തുകള്‍‍ ‘സിനിമയേക്കാൾ വലുതല്ല ജീവിതം ‘ എന്നും പറഞ്ഞ് കഴിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്നതിന് ശേഷം എന്ത്‌ തന്നെ പ്രശന്മുണ്ടായാലും ആത്മഹത്യയെ പറ്റി എനിക്ക് ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നെ എന്തോ എഴുതും?

കൂട്ടുകാരോ ബന്ധുക്കളോ; ഒരാൾ പോലും വിഷം കുടിച്ച് ചാവാഞ്ഞത് ഭയങ്കര കഷ്ടമായിപ്പോയി എന്നെനിക്ക് തോന്നി.

തൊട്ടടുത്തിരിക്കണ സുമതിയാണേ പരീക്ഷയെതുന്ന അതേ സ്പീഡില്‍ തുരുതുരാന്ന് എഴുതുന്നു. എന്നാലതൊന്നു വായിച്ചേക്കാം എന്ന് കരുതി വായിച്ചു.

ശാലിനി പാവമായിരുന്നു: ജപ്തി നോട്ടീസ്‌ കിട്ടിയ, 70% തെങ്ങുകള്‍ക്കും മണ്ഠരിയുള്ള പറമ്പോടു കൂടിയ തറവാട്ടില്‍ ഗുളിക കഴിക്കാനും പ്രാധമിക കര്‍മ്മങ്ങള്‍ക്കും മാത്രം കട്ടിലീന്ന് എണീക്കുന്ന അച്ഛന്‌ കുഷ്ടരോഗം. അമ്മക്ക്‌ ക്യാന്‍സര്‍. സഹോദരന്മാര്‍ രണ്ടുപേര്‍ മാനസിക രോഗം, അംഗവൈകല്യം എന്നിവയുടെ പിടിയില്‍.

മൂത്ത ചേച്ചി ഒളിച്ചോടിപോയി ബൂമറാങ്ങ്‌ പോലെ തിരിച്ചുവന്നു. ഒക്കത്ത്‌, ബാല ടി.ബി.യുള്ള ഒരു കൊച്ചുമായി!

അതിന്റെ ഇടയില്‍ ശാലിനി മാത്രം ഫുള്‍ ഓക്കെയായിയുണ്ട്‌. നേരെ ചൊവ്വേ കല്യാണം നടക്കേമില്ല, ഇനിയിപ്പോള്‍ പറ്റിയ ഒരുത്തന്റെ കൂടെ ഓടിപ്പോകാമെന്ന് വച്ചാല്‍ അന്നാട്ടിലുള്ള യുവാക്കളെല്ലാം ഒന്നുകില്‍ കറവക്കാര്‌. അല്ലെങ്കില്‍ തെങ്ങുകയറ്റക്കാര്‌! ക്യാ കരൂം. അങ്ങിനെയെങ്ങിനെയോ ഫൈനലി, ശാലിനി തനിക്കിങ്ങിനെയൊരു സെറ്റപ്പുള്ള ലൈഫ് തന്നതില്‍ പ്രതിക്ഷേധിച്ച്, അപ്പന്മാരായ എല്ലാ ദൈവങ്ങളുടെ അപ്പനും അമ്മമാരായ എല്ലാ ദൈവങ്ങളുടെ അമ്മക്കും വിളിച്ച് ആത്മഹത്യ ചെയ്യുന്നു.

ശാലിനിയുടെ ഈ കദനകഥ എഴുതുമ്പോള്‍ സുമതിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു, തുളുമ്പിയിരുന്നു. ഞാന്‍ തലയാട്ടി സുമതിയെ സമാധാനിപ്പിച്ചു. ഭരതത്തില്‍ ഉര്‍വ്വശി, മോഹന്‍ലാലിനെ 'തമ്പ്സ്‌ അപ്പ്‌' കാണിച്ച്‌ സമാധാനിപ്പിക്കുമ്പോലെ!

ഹവ്വെവര്‍, തനിയാവര്‍ത്തനവും കിരീടവും ആര്യനും രാജാവിന്റെ മകനും എല്ലാം മിക്സ്‌ ചെയ്ത്‌ ഞാന്‍ ഒരു പെരുക്കങ്ങ്ട്‌ പെരുക്കാം ന്ന് തീരുമാനിച്ചു.

'അമ്മയുടെ മകന്‍ തെറ്റുകാരനല്ലമ്മേ' എന്നുപറഞ്ഞ്‌ കുഴഞ്ഞ്‌ വീണ്‌ തലവെട്ടിച്ച്‌ മരിക്കുന്നതാണ്‌ ലാസ്റ്റ്‌ സീന്‍. പക്ഷെ, എങ്ങിനെ വിഷം കഴിപ്പിക്കും എന്ന് സംശയമായപ്പോള്‍ ജോര്‍ജ്ജ്‌ മാഷ്‌ പറഞ്ഞ തമാശ കടമെടുത്ത്‌ അവസാന സീന്‍ ഇങ്ങിനെ എഴുതി.

'ജെയില്‍ ചാടി വന്ന നരേന്ദ്രന്‌ കഴിക്കാന്‍ അമ്മ വച്ചു നീട്ടിയ ഫേവറൈറ്റ്‌ പൊരുത്തലടയില്‍, അമ്മ കാണാതെ നരേന്ദ്രന്‍ ഫുര്‍ഡാന്‍ തരികള്‍ നിറച്ച്‌ കടിച്ച്‌ മുറിച്ച്‌ തിന്നു. കൊരക്കീന്ന് ഇറങ്ങിപ്പോകാന്‍ ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു'

കുടിലില്‍ നിന്ന് കേട്ട 'എന്റെ മോനേ..' എന്ന നരന്റെ അമ്മയുടെ കരച്ചില്‍ കെട്ട്‍, പോലീസ്‌ സംഘം നരേന്ദ്രന്റെ വീട്ടിലേക്കോടിക്കയറിയപ്പോഴേക്കും പ്രതി, പ്രേതമായി മാറിയിരുന്നു എന്നും പറഞ്ഞു.

എനിവേ, ഞാന്‍ ജീ‍വിതത്തില്‍ ആദ്യമായി എഴുതിയ കഥക്ക് ഞാനിട്ട പേര്‍ വെട്ടി ജഡ്ജസ്, 'പൊരുത്തലട' എന്നിടുകയും എല്ലാവരും ‘പൊരുത്തലടേ’ എന്നു വിളിച്ച്‌ കുറേക്കാലം കളിയാക്കുകയും ചെയ്തു!

നിരപരാധി

ഈ കേസില്‍ ഞാന്‍ നിരപരാധി ആയിരുന്നു!

കണ്ടുമുട്ടുമ്പോഴെല്ലാം സ്മോളടിയും പന്നിമലത്തുമായി നിറഞ്ഞ സന്തോഷത്തോടെ കോമഡി കസിന്‍സ്‌ ആയി ജീവിച്ചുപോന്ന ആനന്ദപുരത്തെ അമ്മാവനെയും ആളുടെ കൊടകരത്തെ അളിയന്‍ എന്റെ അച്ഛനേയും തമ്മിലടിപ്പിച്ചു ട്രാജഡി കസിന്‍സാക്കാന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചുവെന്ന കാരണത്താല്‍ ഞാന്‍ എല്ലാബന്ധുക്കളുടെയും 'പെറ്റ്‌' ആയി മാറുകയും ബന്ധുക്കള്‍ തമ്മില്‍ നടന്നെന്ന് പറയപ്പെടുന്ന എല്ലാ വഴക്കുകള്‍ക്കുപിന്നിലും എന്റെ കുഞ്ഞിക്കാതും വായും വര്‍ക്ക്‌ ചെയ്തിരുന്നതായി സംശയിച്ചും പോന്നു.

അവരുടെ ജാതകവശാലുള്ള ശനിദശയില്‍ ഞാനൊരു നിമിത്തം മാത്രമാവുകയായിരുന്നു എന്ന പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നതുകൊണ്ട്‌, നമുക്ക്‌ അക്കാര്യത്തില്‍ പ്രത്യേകിച്ച് കുറ്റബോധവും തോന്നിയില്ല.

ഹവ്വെവര്‍, ഈ സംഭവത്തിന്‌ ശേഷം, എന്നെ കാണുമ്പോഴൊക്കെ പല ബന്ധുക്കളും പേട്ടക്കപ്പലണ്ടി ചവച്ചപോലെയുള്ള മുഖഭാവത്തോടെ നോക്കി അത്യധികം ബഹുമാനവും കെയറിങ്ങും നല്‍കി പോന്നു.

അക്കാലങ്ങളില്‍ ഞാന്‍ ആനന്ദപുരത്ത്‌ ലാന്റ്‌ ചെയ്തുവെന്നറിയിപ്പുകിട്ടിയാല്‍ പിന്നെ എന്റെ അമ്മാവന്‍ ആളെ കൊന്നാല്‍ പോലും ലോകത്താരെക്കുറിച്ചും അര പരാതിയോ കുറ്റക്കുറവുകളോ പറയാറില്ലത്രേ!

കാലം അതിന്റെ വഴിക്ക്‌ പിന്നിലേക്കോടിപ്പോയി. ഞങ്ങള്‍ കുറച്ച്‌ പേര്‍ മുന്നിലേക്കും.

'പട്ടിക്ക്‌ മീശ മുളച്ചാല്‍ അമ്പട്ടന് വിശേഷിച്ച്‌ കാര്യമൊന്നുമില്ല' എന്ന യൂണിവേഴ്സല്‍ ട്രൂത്ത്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ അതേപോലെയ്യുള്ള മറ്റൊരു ട്രൂത്ത്‌ പറയട്ടെ...

'എന്റെ ആനന്ദപുരത്തെ കുഞ്ഞമ്മാന്‍ എണ്ണമ്പറഞ്ഞ പണക്കാരനായിരുന്നു'

കൊക്കുകളും അരണ്ടകളും കിളിമാസ്‌ കളിക്കുന്ന കോന്തിലം പാടത്ത്‌ ഒരു നൂറ്, നൂറ്റമ്പത്ത്‌ പറക്കടുത്ത്‌ നെല്‍ പാടം. പിന്നെ തേങ്ങയും മാങ്ങയും അടക്കയും കുരുമുളകും ജാതിയും കരയാമ്പൂവും വാഴയും പച്ചക്കറിയും തുടങ്ങി ചേരപ്പാമ്പിനെ വരെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പറമ്പ്‌ ഒരു പതിനഞ്ചേേക്കറിലധികം വരും.

നെല്ലുകുത്ത്‌ കമ്പനി, കൊപ്രവെട്ട്‌, മാട്‌ പരാഗണം, മുണ്ടക്കല്‍ എന്നെഴുതിയ മൂന്ന് 1210 SE ലോറികള്‍. ഡ്യുവല്‍ തൊഴുത്ത്‌ (പശുക്കള്‍ക്കും എരുമകള്‍ക്കും വെവ്വേറെ). ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റരിന്റെ ഡോം പോലത്തെ തുറു. ലക്ഷം വീട്‌ പോലെയുള്ള കോഴിക്കൂടിനോട്‌ ചെര്‍ന്ന് മുട്ടയെടുക്കാന്‍ കുനിഞ്ഞ്‌ കയറിപ്പോകാന്‍ പറ്റുന്ന മോട്ടോര്‍ പുര പോലെയുള്ള താറാവ്‌ കൂട്‌, മീന്‍ വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, എന്നിങ്ങനെ ഒരു ടിപ്പിക്കല്‍ കര്‍ഷകശ്രീയുടെ സകലചേലുമൊത്തൊരു കര്‍ഷകന്‍.

'ന്റെ കുഞ്ഞാഞ്ഞേടെ പറമ്പിലൊരുമാസം വീഴുന്ന പേട്ട നാളികേരം പെറുക്കി വിറ്റാല്‍ ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള കാശുകിട്ടും' എന്നാണെന്റെ അമ്മ പറയുക.(അത്‌ ഒരു പൊടിക്ക്‌ ഓവറാണെങ്കിലും...!)

അങ്ങിനെ മുണ്ടക്കല്‍ മാധവനെന്ന എന്റെ കുഞ്ഞമ്മാന്‍ നാട്ടുക്ക്‌ നാട്ടാമ്മയും ഊരുക്ക്‌ ഉഴൈപ്പാളിയുമായി വാണരുളുന്ന കാലം.

ജോലി, സുപ്രീം കോടതിയില്‍ മജിസ്റ്റ്രേറ്റായിരുന്നാലും വിദ്യഭ്യാസം 'ഡബിള്‍ എമ്മേ' ആയാലും 'കുടുമ്പത്ത്‌ നല്ല കൂറാട്‌ ഇല്ലെങ്കില്‍ യാതോരു കാര്യവുമില്ല' എന്ന് ചിന്തിക്കുന്ന കേരളത്തിലെ പിന്തിരിപ്പന്‍ പാരന്റ്‌സ്‌ 'അഴകിട്ട്‌ വേവിച്ചാലോ പത്രാസിട്ട്‌ വേവിച്ചാലോ ചോറാകില്ല, അതിന്‌ അരി തന്നെയിടണം' എന്നുപറഞ്ഞ്‌ പ്രതിശീര്‍ഷവരുമാനം പതിനായിരത്തില്‍ കുറഞ്ഞ വീടുകളില്‍ ജനിച്ച്‌ പഠിച്ച്‌ തരക്കേടില്ലാത്ത ജോലിയില്‍ കയറിയ ആണ്‍ പടകള്‍ക്ക്‌ നല്ല വിവാഹ ബന്ധങ്ങള്‍ കിട്ടാന്‍ മാര്‍ഗതടസം സൃഷ്ടിച്ചു പോന്നിരുന്നു. എല്ലാകാലത്തും.

അമ്മാവന്റെ മക്കളാരും തന്നെ വലിയ പഠിപ്പ്‌ പഠിച്ച്‌ വലിയ ജോലികളില്‍ കയറിയില്ലായിരുന്നെങ്കിലും 'മാധവേട്ടന്റെ വീട്ടിലേക്ക്‌ നമ്മുടെ മോളെ വിട്ടാല്‍ അവള്‍ക്ക്‌ അന്നത്തിന്‌ ഒരുകാലത്തും മുട്ട്‌ വരില്ല' എന്ന ഒരു വിശ്വാസം പൊതുവേ നിലനിന്നിരുന്നതുകൊണ്ട്‌ കല്യാണപ്രായമായപ്പോഴേക്കും ഇവരെ തേടി അനവധി പ്രപ്പോസലുകള്‍ ഇങ്ങോട്ട്‌ വന്നു.

നമ്മള്‍ ചാരപ്പണിയെല്ലാം കമ്പ്ലീറ്റായി നിറുത്തിയിരുന്നെങ്കിലും 'ജാത്യാലുള്ളത്‌ തൂത്താല്‍ പോകുമോ?' 'ചൊട്ടയിലേ ശീലം ചുടല വരെ' എന്നിങ്ങനെയൊക്കെയുള്ള പ്രോവെര്‍ബുകളില്‍ വിശ്വസിച്ച് അമ്മാവനും വീട്ടുകാരും കുടുംബക്കാര്യങ്ങളില്‍ ഞാനുമായി ഒരു സേയ്ഫ്‌ ഡിസ്റ്റന്‍സ്‌ കീപ്പപ്പ്‌ ചെയ്തുപോന്ന കാലം.

ലോഹിയേട്ടന്റെ കല്യാണം അവസാനം ശരിയായി, മാപ്രാണത്തു നിന്ന്‌.

അമ്മാവനും അച്ഛനുമായുള്ള വഴക്ക്‌ നിലനിന്നിരുന്നതിനാല്‍ എന്റെ വീട്ടില്‍ നിന്ന് അച്ഛനൊഴിച്ചെല്ലാവരും കല്യാണം കുറിക്ക്‌ പോയി.

അമ്മാവന്റെ അമ്പാസഡര്‍ മാര്‍ക്ക്‌ ത്രീ ഗോള്‍ഡന്‍ കളര്‍ KLH 6412 അടക്കം നാലുകാര്‍ ആള്‍ക്കാര്‍. അതാണ്‌ കുറിക്ക്‌ പോകുന്ന സംഘം.

നേരത്തിനും കാലത്തിനും ഞങ്ങള്‍ സ്പോട്ടിലെത്തി.

പെണ്ണിന്റെയും ചെറുക്കന്റെയും അമ്മാവന്മാര്‍ ജാതങ്ങള്‍ കൊടുക്കട്ടേ വാങ്ങട്ടേയെന്നൊക്കെ വിളിച്ചുകൂവി എക്സ്ചേഞ്ച്‌ നടത്തി. ലോഹിച്ചേട്ടന്‍ ഒരു മോതിരം നമ്രശിരസ്കയായി നിന്ന ഗിരിജേച്ചിയുടെ ചുവന്ന കളര്‍ നെയില്‍ പോളിഷിട്ട മോതിരവിരലില്‍ ഇട്ടുകൊടുത്തു. ചേച്ചി ഒന്നിങ്ങോട്ടും.

കുറിക്ക്‌ പോയ പെണ്ണുങ്ങള്‍, പെണ്ണിന്‌ കൊഞ്ഞപ്പുണ്ടോ? വിക്കുണ്ടോ? മുടിയുണ്ടോ? ചട്ടുണ്ടോ? എന്നുള്ളതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍; അമ്മാവനടക്കമുള്ള കാര്‍ന്നന്മാര്‍ മണ്ണൂത്തിയില്‍ നിന്നിറങ്ങിയ പുതിയ ഗൌളിയിനത്തില്‍ പെട്ട തെങ്ങിന്‍ തൈയെക്കുറിച്ചും കൊടപ്പനില്ലാക്കുന്നന്‍ വാഴയും വായിലാകുന്നിലപ്പനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും സംസാരിച്ചു.

എന്റെ ചേട്ടനടക്കമുള്ളവര്‍ ഗിരിജയിലെ പുതിയ റിലീസിനെക്കുറിച്ചും ആരുടേയോ ഏതോ ഒരു കൂട്ടുകാരന്‍ എന്നോ കണ്ടെന്നും അത്‌ ആളുടെ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കയ്യിലുണ്ടെന്നും പറയപ്പെടുന്ന നടി ശ്രീദേവിയുടെ ഉജാല ക്ലിപ്പിനെക്കുറിച്ച്‌ വികാരാധീനരായി പറമ്പിന്റെ മൂലക്ക്‌ പോയി സംസാരിച്ചു.

ഞങ്ങള്‍, അവലക്ഷണം പിടിച്ച കുട്ടികള്‍ അവരുടെ വീട്ടിലെ ചാമ്പക്ക, ലൂബിക്ക, പേരക്ക എന്നിവ മൂത്തതോ പഴുത്തതോ ചള്ളോ എന്നൊന്നും നോക്കാതെ ചുഴലിക്കാറ്റ് പിടിച്ച മരം പോലെ വെളുപ്പിച്ച്‌ പൊട്ടിച്ച്‌ തിന്നും കയ്പ്പുള്ളത് എറിഞ്ഞുകളിച്ചും 'ഇത്രേം വളര്‍ത്തുദോഷമുള്ള പിള്ളേര്‍ ഭൂമീലുണ്ടോ?' എന്ന് ആ വീട്ടുകാരെക്കൊണ്ട്‌ പറയിപ്പിച്ചും നടന്നു.

അങ്ങിനെ കല്യാണം കുറിയും സദ്യയും കെങ്കേമമായി കഴിഞ്ഞു. പെണ്ണിനും ചെക്കനും കാരണവന്മാര്‍ക്കും വീടിനകത്ത്‌ ഡൈനിങ്ങ്‌ ടേബിളില്‍ ചോറുകൊടുത്തു. ഞങ്ങള്‍ വി.ഐ.പി.കള്‍ക്ക്‌ ടാര്‍പായ പന്തലിലും.

സദ്യക്ക്‌ ശേഷം, മുതിര്‍ന്നവര്‍ ചിലര്‍ നാലും കൂട്ടി മുറുക്കി. ചിലര്‍ സിഗരറ്റ്‌ വലിച്ചു. കുട്ടികള്‍, സുപാരി പാക്കറ്റുകള്‍ പൊട്ടിച്ച്‌ സുപ്പാരി കൈവെള്ളയിലിട്ട്‌ നാക്കുകൊണ്ട്‌ നോണ്ടിയെടുത്ത്‌ കഴിച്ചു. മധുരമുള്ള കടലാസ്‌ പാക്കറ്റ്‌ ഒരു ചപ്പും ഞണ്ട്‌ ചവയും ചവച്ച്‌ തുപ്പിക്കളഞ്ഞു.

അങ്ങിനെ പോയ കാര്യം നിര്‍വഹിച്ച്‌ എല്ലാവരും ആനന്ദപുരത്തേക്ക്‌ തിരിച്ചുപോന്നു.

അമ്മാവന്റെ കാറില്‍ കയറിയവര്‍, വധുവിനെ പുകഴ്ത്തി. അമ്മാവന്റെ സെറ്റപ്പിനോട്‌ കട്ടക്ക്‌ നില്‍ക്കുന്ന ബന്ധമാണെന്ന് പറഞ്ഞു. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നൂറുപവന്‍ തരുമായിരിക്കും എന്ന് പറഞ്ഞ്‌ അമ്മാവനെ സന്തോഷിപ്പിച്ചു.

അമ്മാവന്റെ KLH 6412 അങ്ങിനെ മാപ്രാണം റോഡില്‍ നിന്ന് മണ്ണിട്ട ബണ്ടിലേക്ക്‌ കടന്നു. യാത്രക്ക്‌ കുറച്ചുകൂടെ സ്മൂത്ത്‌നെസ്സ്‌ കൈവന്നു.

അങ്ങിനെ വളരെ സന്തോഷമയമായി നീങ്ങിയ ഞങ്ങളെ എല്ലാവരെയും ഒരു നിമിഷം ഉദ്ദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ പിറകില്‍ നിന്ന് ഒരു കാര്‍ ലൈറ്റിട്ട്‌ ഹോണ്‍ തുടരെ തുടരെ അടിച്ച്‌ പാഞ്ഞുവന്ന് ഞങ്ങളുടെ കാറിനെ ഓവര്‍ട്ടേയ്ക്ക്‌ ചെയ്ത്‌ നിറുത്തി.

ആ കാറില്‍ വളരെ സീരിയസ്‌ മുഖഭാവവുമായി ലോഹിയേട്ടന്റെ പ്രതിശ്രുത അളിയന്‍ ഇറങ്ങി ഞങ്ങളുടെ കാറിനടുത്തേക്ക്‌ വന്നു ആകാംക്ഷയുടെ കുര്‍ത്തോസിസില്‍ ഒന്നുരണ്ട്‌ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക്‌ സമ്മാനിച്ചുകൊണ്ട്‌!

കാറിലെയെല്ലാവരും 'ക്യാ ഹുവാ?' എന്നാലോചിച്ചിരി‍ക്കും നേരം പ്ര.അളിയന്‍ 'പേടിക്കാനൊന്നുമില്ല' എന്നതിന്റെ സിഗ്നലായി ഒന്നു പുഞ്ചിരിച്ച്‌ ഒരു കടലാസു പൊതി അമ്മാവന്റെ കയ്യില്‍ കൊടുത്ത്‌

'വീട്ടില്‍ എത്തിയിട്ട്‌ പൊതി തുറന്നാ മതി' എന്ന്‌ രഹസ്യമായും 'എന്നാ ഇനി കല്യാണത്തിന്‌ കാണാം' എന്നു പരസ്യമായും പറഞ്ഞ്‌ അദ്ദേഹം തിരിച്ചുപോയി.

ആകാംക്ഷ അടക്കാനാവാതെ പൊതി രഹസ്യമായി പൊളിച്ച്‌ നോക്കിയത്‌ പാവം അമ്മാവനെക്കൂടാതെ വേറെൊരാള്‍ കൂടെ കണ്ടു. ആ ഒരാള്‍ ഞാനായിരുന്നു!

'ഭക്ഷണ ശേഷം അവരുടെ വാഷ്‌ ബെയിസന്റെ അടുത്ത്‌ അമ്മാവന്‍ ഇളക്കി കഴുകി വച്ച, വിശേഷത്തിന്‌ മാത്രം ഫിറ്റ്‌ ചെയ്യുന്ന, പോരുമ്പോള്‍ എടുക്കാന്‍ മറന്ന അമ്മാവന്റെ ഇടത്തേ സൈഡിലെ ഒരു വരി വപ്പ്‌ പല്ലുകള്‍ ആയിരുന്നത്‌'

ഞാനറിഞ്ഞ നിലക്ക്‌ അമ്മാവന്റെ കാറില്‍ കയറിയുമിറങ്ങിയുമിരുന്ന പന്ത്രണ്ടോളം പേരെ അറിയിക്കാതിരുന്നിട്ടും വലിയ പ്രയോജനമൊന്നുമില്ല എന്ന് തീരുമാനിച്ച് മ്ലാനിത മുഖവുമായി അമ്മാവന്‍ ആ രഹസ്യം പുറത്ത്‌ വിട്ടു.

ഈ നാണക്കേട് കാട്ടുതീ പോലെ പടര്‍ന്ന് കല്യാണമായപ്പൊഴേക്കും മുഴുവന്‍ ബന്ധുക്കളെയും അറിയിച്ചതിലും, 'അമ്മാനേ..പല്ലെടുക്കാന്‍ മറക്കണ്ട' എന്നത് പൊതു ഡയലോഗ്‌ ആയി മാറിയതിലും എനിക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നത് ഇന്നും തെളിയിക്കപ്പെടാത്ത സത്യമാണ്‌.

Tuesday, September 26, 2006

സ്വയംവരം

വാടാനപ്പിള്ളിയില്‍ പെണ്ണുകാണാന്‍ പോയത്‌ അമ്മ നാടൊട്ടുക്ക്‌ ഏര്‍പ്പാട്‌ ചെയ്ത്‌ വച്ചിരുന്ന ബ്രോക്കര്‍മാരാരും വഴിയായിരുന്നില്ല. ജെബല്‍ അലിയിലെ വസന്ത്‌ ഭവനില്‍ വച്ച്‌ ഊത്തപ്പം കഴിക്കുമ്പോള്‍ പരിചയപ്പെട്ട വാടാനപ്പിള്ളിക്കാരനായ ബൈജു വഴിയായിരുന്നു.

'അച്ഛന്‍ എക്സ്‌ മിലിട്ടറി. ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, കേരളവര്‍മ്മയില്‍ എം എ ആദ്യവര്‍ഷം. പേര്‌ സന്ധ്യ. സിനിമാ നടി അംബികയുടെ അനുജത്തി രാധയുടെ ലുക്ക്‌, ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും പുറമേ പാട്ടും പഠിച്ചിട്ടുണ്ട്‌. ഇടവകയില്‍ കൈനറ്റിക്ക്‌ ഹോണ്ടയോടിക്കാനറിയുന്ന ഏക പെണ്ണ്‍. ആങ്ങളയുടെ അമ്പാസഡറും ഇടക്ക്യൊക്കെ ഓടിക്കും'

പിന്നെ എന്ത്‌ വേണം?

ജാതിമതഭേദമന്യേ ഒരുമാതിരിപ്പെട്ട ബാച്ചിലേഴ്സിനെല്ലാം ഉള്‍പുളകം സൃഷ്ടിക്കാന്‍ പോന്നൊരു സ്പെസിഫിക്കേഷനിലുള്ള കുട്ടിയെ തന്നെ എനിക്ക്‌ വേണ്ടി കണ്ടുപിടിച്ച ബൈജുവിനെ ഒന്ന് വട്ടം കെട്ടിപ്പിടിക്കാനും അവന്റെ കുറ്റിരോമങ്ങള്‍ തിങ്ങി നില്‍ക്കുന്ന കരിവാളിച്ച കവിളില്‍ വല്ലാതെ ടച്ച്‌ ചെയ്യാതെ ഒരു ഉമ്മ കൊടുക്കാനും എനിക്ക്‌ തോന്നി.

'ഇനിയിവന്‍ വസന്ത്‌ ഭവനീന്ന് എന്ത്‌ കഴിച്ചാലും, അതിനി ബോണ്ടയോ ഉപ്പുമാവോ മോട്ടാസെറ്റോ നാല് ദിര്‍ഹത്തില്‍ കുറഞ്ഞ റേയ്റ്റുള്ള എന്തു തന്നെയായാലും അതിന്റെ കാശ്‌ ഞാന്‍ കൊടുക്കും' എന്നും മനസ്സില്‍ പറഞ്ഞു.

തുടര്‍ന്നങ്ങോട്ട്‌ ഞാന്‍ അംബികയുടെ അനുജത്തി രാധ അഭിനയിച്ച തമിഴ്‌ സിനിമകള്‍ പലയിടത്തുനിന്നും സംഘടിപ്പിച്ച്‌ പലവട്ടം കണ്ടു. നായകന്മാരുമായി ഇഴുകിയ അഭിനയിച്ച രംഗങ്ങള്‍ അന്നുവരെ സ്ലോ സ്പീഡില്‍ കണ്ടിരുന്ന ഞാന്‍ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ അടിച്ചു കളഞ്ഞു.

എന്താ പേര്‌? എന്തിന്‌, എവിടെ പഠിക്കുന്നൂ? എന്നിങ്ങനെയുള്ള ആചാര ചോദ്യങ്ങള്‍ കണ്ണാടിയില്‍ നോക്കി പല പല ആങ്കിളില്‍ നിന്ന് ചോദിക്കാന്‍ പരീശിലിച്ചു. ഇതൊക്കെ ചോദിക്കുമ്പോള്‍ എനിക്ക്‌ നാണമാവാതിരിക്കാനും ചിരി വരാതിരിക്കാനും അന്നേ ദിവസം എനിക്ക് ജലദോഷം വരാതിരിക്കാനും പ്രത്യേകം പ്രാര്‍ത്ഥിച്ചു.

അങ്ങിനെ പെണ്ണുകാണുന്നതിന്‌ മുന്‍പേ വിരഹദുഖം അനുഭവിക്കാന്‍ തുടങ്ങിയ ഞാന്‍ അങ്ങിനെ 1998 ആഗസ്റ്റ്‌ പത്തിന്‌ നാട്ടിലെത്തി.

നാട്ടിലെത്തി മുഖത്തെയും കൈ കാലുകളുടെയും വെളുപ്പ്‌ പോയി നമ്മുടെ ജെന്യൂവിന്‍ കളറിലേക്ക്‌ തിരിച്ച്‌ വരുന്നതിനു മുന്‍പേ തന്നെ വാടാനപ്പിള്ളിയിലേക്ക്‌ പോകണമെന്ന് എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ പിറ്റേന്ന് തന്നെ ഞാന്‍ സന്ധ്യയെ, എന്റെ രാധയെ കാണുവാന്‍ പോകാന്‍ തീരുമാനിച്ചു.

എന്നെക്കാള്‍ രണ്ടാഴ്ച മുന്‍പ്‌ നാട്ടിലെത്തിയ ബൈജുവിന്റെ വീട്ടില്‍ നമ്മള്‍ ആദ്യം പോകുന്നു, അവിടെ നിന്ന് അവനെയും കൂട്ടി ടി.കുട്ടിയുടെ വീട്ടിലേക്കും. അതായിരുന്നു പ്ലാന്‍.

ജീവിതത്തില്‍ വല്ലാതെ മോഹിച്ചൊരു കാര്യമല്ലേ ഞാന്‍ എന്നാലാവും വിധം എന്നെ അണിയിച്ചൊരുക്കാന്‍ തന്നെ തീരുമാനിച്ചു.

മേയ്ക്കപ്പ്‌ കുറഞ്ഞതുകൊണ്ട്‌ സന്ധ്യക്കെന്നെ ഇഷ്ടമാകാതെ വരതല്ലോ!

മുണ്ടുടുത്തുപോകണോ പാന്റിട്ടുപോണോ എന്നതില്‍ തീരുമാനമാവാന്‍ തന്നെ ഒരു അരമണിക്കൂര്‍ അലോചിക്കേണ്ടി വന്നു. സന്ധ്യ മോഡേണല്ലേ, മുണ്ടിനേക്കാള്‍ പാന്റിനോടായിരിക്കും താല്‍പര്യം എന്ന് അസ്യൂം ചെയ്തു. പിന്നെ,

ജീന്‍സും ടീഷര്‍ട്ടും ഇടണോ അതോ ഷര്‍ട്ടും പാന്റ്സും മതിയോ?

ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്‌ ചെയ്യണോ അതോ പുറത്തേക്കിട്ടാമതിയോ?

തലമുടി മുകളേക്കീരണോ അതോ ചെരിച്ചീരിയാ മതിയോ?

തലയില്‍ ജെല്‍ തേക്കണോ അതോ വാസലിന്‍ ഹെയര്‍ ഓയില്‍ വക്കണോ?

മുഖത്ത്‌ ഫെയര്‍ ഏന്റ്‌ ലൌലി മാത്രം തേച്ചാല്‍ മതിയോ അതോ അതിന്റെ മോളില്‍ ഒരു കോട്ട്‌ പൌഡറും കൂടി ഇടണോ?

പൌഡര്‍ യാഡ്ലീ ഗോള്‍ഡ്‌ ഇടണോ? അതോ യാഡ്‌ലീ റോസ്‌ ഇടണോ?

ചെന്നിറങ്ങിയാല്‍ വാടാനപ്പിള്ളി മുഴുക്കന്‍ മണക്കണ ബ്രൂട്ട്‌ അടിക്കണോ? അതോ തൃശ്ശൂര്‍ ജില്ല മുഴുവന്‍ മണക്കുന്ന വണ്‍ മാന്‍ ഷോ അടിക്കണോ?

എന്നിങ്ങനെ അനവധി ഡൈലമകളില്‍ തീരുമാനമായി വന്നപ്പോഴേക്കും മണി മൂന്ന് കഴിഞ്ഞു.

'കൊടകരയില്‍ ജെന്‍സ്‌ ബ്യൂട്ടിപാര്‍ലര്‍ ഇല്ലാഞ്ഞതില്‍ എനിക്ക്‌ കാടുത്ത ദു:ഖം തോന്നി'

വാടാനപ്പിള്ളി.. വാടാനപ്പിള്ളി.. എന്ന് ഒരുപാട്‌ തവണ കേട്ടിട്ടുണ്ടെങ്കിലും അത്ര അധികം ദൂരത്തൊന്നുമല്ലെങ്കിലും ആക്ച്വലി ഞാന്‍ അന്നുവരെ പോകാത്ത മറ്റൊരു സ്ഥലമായിരുന്നത്‌.

ടെലിഫോണ്‍ ബൂത്ത്‌ കണ്ടോടത്തെല്ലാം നിറുത്തി, ലൊക്കേഷന്‍ ചോദിച്ച്‌ ബൈജുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും സമയം നാലര. അവിടെ ചായയും അച്ചപ്പവും തിന്നുകൊണ്ട്‌, കളത്തില്‍ വഴുക്കി വീണ്‌ കശേരു ഡാമേജായി കിടന്ന കെടപ്പ്‌ കിടക്കുന്ന അച്ഛാച്ചനോടും നെല്ല് മെതിക്കുന്നവരോടും 'L/C at sight, Usance L/C, back to back L/C എന്നിവ എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്നും ചുരുക്കി വിവരിച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ കൂടി അവിടെ പോയി.

സമയം അതിക്രമിച്ചുവെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു

'ബൈജ്വോ, ഈ സമയത്ത്‌ പെണ്ണുകാണാന്‍ പോകുക ന്ന് വച്ചാല്‍ അത്‌ ശരിയാണോ ഡാ?'

'ഓ! അതിനെന്താടാ നമ്മുടെ വീടല്ലേ? അവര്‍ക്ക്‌ പ്രോബ്ലം ഒന്നും ഉണ്ടാവില്ല. നിനക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലേയുള്ളൂ'

'എനിക്കെന്ത്‌ പ്രശ്നം. കാര്യങ്ങള്‍ എല്ലാം നീ പറഞ്ഞിട്ടില്ലേ? ജസ്റ്റ്‌ ഒന്നു കാണുക. അത്ര മാത്രം മതിയല്ലോ!'

അങ്ങിനെ ഞങ്ങള്‍, ഞാനും എന്റെ നാട്ടിലെ സുഹൃത്ത്‌ ഷാജുവും ഗള്‍ഫിലെ സുഹൃത്ത്‌ ബൈജുവും കൂടി പെണ്‍ വീട്ടിലേക്ക്‌ നീങ്ങി.

ഇടവഴിയില്‍ മാരുതിയുടെ അടി തട്ടുമെന്ന് പറഞ്ഞ്‌ അടുത്തൊരു പറമ്പില്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു. ബൈജു മുന്‍പിലും ഞങ്ങള്‍ പിന്നിലുമായി നടന്നു.

വോള്‍ട്ടേജില്ലാത്തതിനാല്‍ റ്റ്യൂബ്‌ ലൈറ്റുകള്‍ കത്താത്ത വീടുകളുള്ള വാടാനപ്പിള്ളിയിലെ ഒരു സന്ധ്യാ നേരം.

ജോസ്പ്രകാശിന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌ പോലെയൊരു വീട്‌ പ്രതീക്ഷിച്ച്‌ ചെന്ന ഞാന്‍ സന്ധ്യയുടെ ആ ചെറിയ വീട്‌ കടുത്ത മനപ്രയാസത്തോടെ 'ഇതോ നീ പറഞ്ഞ വീട്‌?' എന്ന് ഭാവേനെ ആ വീടിനും മുന്‍പില്‍ നിന്നു.

വീടിന്റെ കോമ്പൌണ്ടിലേക്ക്‌ കയറിയതും തടിച്ച ഒരു സ്ത്രീ കിണറ്റുംകരയില്‍ നിന്ന്, തമിഴ്‌ വില്ലന്‍ രാധാരവിയെ കണ്ടിട്ട്‌ സ്വിമ്മിങ്ങ്‌ പൂളില്‍ നിന്ന് എണീറ്റോടുന്ന അനുരാധയെ പ്പോലെ ഒറ്റ പാച്ചില്‍!

അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട്‌ തരിച്ചുനിന്ന എനിക്ക്‌, ഓടിയ ആ സ്ത്രീയെ പരിചയപ്പെടുത്തി തന്നുകൊണ്ട്‌ ബൈജു പറഞ്ഞു.

'ആ പോയതാണ്‌ നിന്റെ അമ്മായിയമ്മ!'

ഈശ്വരാ.. പെണ്ണുകാണാന്‍ പോയിട്ട്‌ പെണ്ണിന്റെ അമ്മയുടെ സീന്‍ കാണേണ്ടി ഗതികേട്‌ വന്നല്ലോ എനിക്ക്‌!

എല്ലാം ആ ഒറ്റ സീനില്‍ തകര്‍ന്നു. മാസങ്ങള്‍ക്ക്‌ മുന്‍പേ ഞാന്‍ മനസ്സാ വരിച്ച എന്റെ രാധയുടെ മുഖത്ത്‌ കോണ്‍ഫിഡന്‍സോടെ എങ്ങിനെ ഞാന്‍ നോക്കും? ആ ഓടിയ അമ്മയുടെയും അമ്മയുടെ ഭര്‍ത്താവ്‌ അച്ഛന്റെയും അങ്ങളമാരുടെയും മുഖത്ത്‌ എങ്ങിനെ നോക്കും??

സ്ത്രീപീഢനക്കേസില്‍ പെട്ട്‌ കോടതി വരാന്തയില്‍ നില്‍ക്കുന്ന പ്രതികളെപ്പോലെ തകര്‍ന്നുതരിപ്പണമായ ആത്മവിശ്വാസവുമായി, തലങ്ങും വിലങ്ങും കെട്ടിയ അഴകളില്‍ ഉണങ്ങാനിട്ടിരുക്കുന്ന അടിപാവാടകള്‍ക്കും കുന്നത്തുകള്‍ക്കും ജാക്കറ്റുകള്‍ക്കുമിടയില്‍, മിന്നി മിന്നി കത്തുന്ന റ്റ്യൂബ്‌ ലൈറ്റിന്റെ താഴെ 'വെല്‍ക്കം' എന്ന് പ്ലാസ്റ്റിക്ക്‌ നൂലുകൊണ്ട്‌ നെയ്ത കസാരയില്‍ ഞാന്‍ തളര്‍ന്നിരുന്നു.

'ഡാ ബൈജൂ.. നീ ഇങ്ങോട്ടൊന്ന് വന്നേ' എന്നുള്ള ആ വിളി കേട്ട്‌ ബൈജു അകത്തേക്ക്‌ കയറിപ്പോയതിന്റെ പുറകേ ഞാന്‍ ഇങ്ങിനെ കേട്ടു.

'ഈ മൂവന്തി നേരത്താണോടാ ചെറ്റേ പെണ്ണുകാണാന്‍ ആളുകളെ കൊണ്ടുവരുക? നിന്റെ പെങ്ങന്മാരെയെല്ലാം ഇങ്ങിനെ രാത്രി കുടുംബത്ത്‌ ആണുങ്ങളൊന്നും ഇല്ലാത്ത നേരത്ത്‌ ചെക്കന്മാരെ വിളിച്ചുവരുത്തിക്കാണിച്ചാണോടാ കെട്ടിച്ചു വിട്ടത്‌? ഇവള്‍ടെ അച്ഛന്‍ പുറത്ത്‌ പോയ നേരമായത്‌ നിന്റെ ഭാഗ്യം. അല്ലെങ്കില്‍ നിനക്കും നിന്റെ കൂടെ വന്നോര്‍ക്കും കിട്ട്യേനെ!'

'എന്നാ നമുക്ക്‌ പിന്നൊരു ദിവസം പകല്‍ വരാം'

എന്ന് പറയാന്‍ ബൈജു പുറത്തുവന്ന് നോക്കിയപ്പോഴേക്കും ഞാനും എന്റെ സുഹൃത്തും ഓടി വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി, ഫസ്റ്റ്‌ ഗീയറിലിട്ട്‌ നിന്നിരുന്നു!

നമ്മള്‍ ചെല്ലുന്നത്‌ അവരോട്‌ എന്ത്യേ പറയാഞ്ഞത്‌? എന്തൊക്കെ ബിസിനസ്സായിരുന്നു അവളുടെ ആങ്ങളമാര്‍ക്കുണ്ടായിരുന്നത്‌? കുളിക്കാന്‍ കുളിമുറിപോലുമില്ലാത്ത ഒരു വീടാണോ നീ എനിക്ക്‌ വേണ്ടി ബന്ധുത്വത്തിനായി കണ്ടുപിടിച്ചത്‌? എന്നിങ്ങനെ ഒരുപാട്‌ ചോദ്യങ്ങള്‍ ഇരമ്പി എന്റെ വായില്‍ വന്നെങ്കിലും അതെല്ലാം ഞാന്‍ അണപ്പല്ലുകൊണ്ട്‌ കടിച്ചുപിടിച്ച്‌ വീട്ടിലെത്തുമ്പോള്‍ അമ്മയോട്‌ പറയാന്‍ പറ്റിയ നല്ല കള്ളങ്ങളെക്കുറിച്ച്‌ മാത്രം ഓര്‍ത്തുകൊണ്ട്‌ വണ്ടിയോടിച്ചു.

പിന്നെ ഞാന്‍ രാധയെ കാണാനോ ഓര്‍ക്കാനോ ശ്രമിച്ചില്ല.

Monday, September 18, 2006

ഡ്രില്‍മാഷും അമ്പസ്താനിയും


രീക്ഷക്ക് തോറ്റതിന്റെ പേരിലും വീട്ടുകാര് തല്ലിയതിന്റെ പേരിലും ആത്മഹത്യ ചെയ്യാന്‍ നടക്കുന്ന പുതിയ തലമറയിലെ കുട്ടികള്‍ക്ക്, എന്നും മാതൃകയാക്കാവുന്നവരാണ് ഞങ്ങളുടെ ഏരിയയിലെ കുട്ടികള്‍.

ഇക്കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അന്യാധീനപ്പെട്ടു പോകുമായിരുന്ന എന്റെ തറവാടടക്കമുള്ള ശാന്തി അങ്ങാടിയിലെ വീടുകള്‍‍, കള്ള്‌ ചെത്തുകാര്‍, പാല്‍ക്കച്ചോടക്കാര്‍, കൃഷിപ്പണിക്കാര്‍, കിണറുകുത്തുകാര്‍, മരംവെട്ടുകാര്‍ തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലക്കാവശ്യമായവരെയും വെല്‍ഡിങ്ങ്‌, വണ്ടി വര്‍ഷോപ്പ്‌, ഡ്രൈവിങ്ങ്‌, പെട്ടിക്കട, തട്ടുകട, സ്വര്‍ണ്ണപണി, കല്ലൊര എന്നിങ്ങനെയുള്ള കാര്‍ഷികേതര ചെറുകിട ജോലികക്കാവശ്യമായ ആളുകളേയും അറേഞ്ച്‌ ചെയ്യുന്ന ലേബര്‍ സപ്ലൈ കമ്പനികള്‍ പോലെ ആയിരുന്നു.

കൊടകര ഡോണ്‍ബോസ്‌കോയില്‍ ബഞ്ചുകള്‍ ഉണ്ടാക്കിയിട്ടിരുന്നത് അതിന്മേലിരുന്നു പഠിക്കാനായിരുന്നെങ്കിലും അധ്യയനവര്‍ഷത്തിലെ പകുതിയിലധികം ദിവസങ്ങളിലും ഡോണ്‍ബോസ്‌കോയുടെ ബ്രാന്റ് അമ്പാസഡര്‍മാരായിരുന്ന ഞങ്ങൾ, ബഞ്ചിന്റെ പാര്‍ശ്വഭാഗങ്ങളിലും മുകളിലും കയറി നിന്നുകൊണ്ട്‌ പഠിക്കേണ്ടിവന്നത് പഠിക്കാനാവാശ്യമായ ബുദ്ധിയും ഓര്‍മ്മശക്തിയും പാഠ്യവിഷയങ്ങളിലുള്ള താല്‍പര്യവുമെല്ലാം ഉള്ള കോണ്‍ഫിഗറേഷനുള്ള സിസ്റ്റം ജീന്‍ വഴി കിട്ടാതെ പോയതുകൊണ്ട് മാത്രമായിരുന്നു.

അഞ്ചു പത്തുകൊല്ലം പഠിച്ച് ഏഴാംക്ലാസിലെത്തുമ്പോഴേക്കും മീശയും താടിയുമെല്ലാം വച്ച മുത്തനാണങ്ങളായി മാറുന്നതുകൊണ്ട്, മുണ്ടുടുത്ത് ചോറ്റും പാത്രവും പുസ്തകവും പിടിച്ച് തീപെട്ടിക്കമ്പനിയില് ജോലിക്കു പോകുമ്പോലെയായിരുന്നു ഞങ്ങളുടെ ചേട്ടന്മാർ ബോയ്സില്‍ പോയിരുന്നത്.

ഒരുമാതിരിപ്പെട്ടവരെല്ലാം പത്താം ക്ലാസില്‍ തോല്‍ക്കുന്നതോടെ പഠിപ്പീര് മതിയാക്കി, പാരമ്പര്യ തൊഴില്‍ മെഖലയിലേക്കോ ചെറുകിട വ്യവസായങ്ങളിലേക്കോ തിരിയുന്നതിന്റെ മറ്റൊരു പ്രധാന കാരണം,

ഇക്കാലത്ത് പഠിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല, പത്തമ്പത് തെങ്ങ്, ഒരു അഞ്ചുപറക്ക് നിലം, ഒരു കറവു മാട്, പിന്നെ ഉള്ള സ്ഥലത്ത് വാഴയും കൊള്ളിയും കൂര്‍ക്കയും കുത്തി, അവനാന്റെ കുടുമ്മത്തെ ജോലികള്‍ ചെയ്ത്, വീട്ടിലുണ്ടാക്കണത് എന്താ എന്നുവച്ചാല്‍ അത് കഴിച്ച് വല്യ പത്രാസും പവറും കാണിക്കാന്‍ നടക്കാതെ അഞ്ചിന്റെ പൈസ കളയാതെ നോക്കി നടന്നാല്‍ എന്തിനാ ഉദ്ദ്യോഗം?

എന്ന ജെനറല്‍ സ്‌റ്റേറ്റ്മെന്റുകള്‍ വീട്ടില്‍ ഇടക്കിടെ കേള്‍ക്കുന്നതുകൊണ്ടായിരുന്നു.

മോഡറേഷന്‍ എന്നൊരു സിസ്റ്റം വന്നതുകൊണ്ട്, മൊത്തം ഫാമിലി മെമ്പേഴ്സിനെയും ഞെട്ടിച്ചുകൊണ്ട് സിമ്പിളായി വെറും ഏഴേ ഏഴുവര്‍ഷം മാത്രമെടുത്ത് ഞാൻ ഏഴാം ക്ലാസ് പാസായി റെക്കോഡിട്ട ആ സന്തോഷത്തിന് അച്ഛന്‍ അര കിലോ ആട്ടിറച്ചിയും അതിലിട്ട് വക്കാന്‍ ഒന്നര കിലോ നേന്ത്രകായയും കൊണ്ടുവന്നു.  

ഡോണ്‍ബോസ്കോയില്‍ നിന്നും, മനക്കുളങ്ങര, മറ്റത്തൂര്‍, മൂലംകുടം തുടങ്ങിയ ഞങ്ങളുടേത് പോലുള്ള തരം ഫാമിലികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളിലെ സ്കൂളുകളില്‍ നിന്നും ഏഴാം ക്ലാസും ചാടിക്കടന്നെത്തുന്ന ബോയ്സുകളെല്ലാം ഒരുപാട്‌ സുന്ദരസുരഭില സ്വപ്നങ്ങളുമായാണ്‌ ബോയ്സിലെത്തുക.

അവരുടെ സ്വപനങ്ങള്‍ക്ക്‌ നിറം ചാലിച്ചിച്ചിരുന്നത്‌ സാധാരണയായി ഗവണ്‍മന്റ്‌ സ്കൂളുകളില്‍ സ്വാഭാവികമായി കിട്ടുന്ന സ്വാതന്ത്ര്യവും 'വേണമെങ്കില്‍ പഠിക്കാം; നിര്‍ബന്ധം ഇല്ല്യ!' എന്ന ടീച്ചേഴ്‌സിന്റെ വിശാലമയായ സമീപനവും, ഗുരുകുലത്തിനടുത്ത്‌ കാശുവച്ച്‌ സേവി (ഗോട്ടി) കളിയും കൂടെക്കൂടെയുള്ള സമരങ്ങളും പ്രകടനങ്ങളും ബസിന്‌ കല്ലെടുത്ത്‌ എറിയലുമെല്ലാമായിരുന്നു.

ഇത്തരം സാഹചര്യം സ്വപ്നം കണ്ട്‌ ബോയ്സിലേക്കെത്തുന്നവര്‍ക്ക്‌ കിട്ടിയ ഇരുട്ടടിയായിരുന്നു പുതുതായി നിയമിതനായിവന്ന ഡ്രില്ലപ്പന്‍!

ഡ്രില്ലപ്പന്‍ കാഴ്ചക്ക്‌ ഒരു ടിപ്പിക്കല്‍ പോലീസുകാരന്റെ ഭാവചേഷ്ടാദികളെല്ലാം തികഞ്ഞവനായിരുന്നു. ചുരുട്ടിവച്ച കട്ടമീശ, ചുവന്ന ഉണ്ടക്കണ്ണുകള്‍, സര്‍ക്കാരാശുപത്രീന്ന് ചന്തീക്ക്‌ ഇഞ്ചക്ഷന്‍ ചെയ്തുവരുന്ന ആളുടേതുപോലുള്ള രൌദ്രഭാവമുള്ള മുഖവും ഘനഗംഭീരമായ ശബ്ദവും എല്ലാമൊത്തിണങ്ങിയ, തനി മുട്ടാളന്‍ കിടിലന്‍ പോലീസ്‌.

ഡ്രില്ലപ്പന്‍, കൊടകര ബോയ്സില്‍ അനാവശ്യമായി സമരമുണ്ടാക്കുവാന്‍ അനുവദിച്ചിരുന്നില്ല. സേവി കളി നിരോധിച്ചു. ആജ്ഞ ലഞ്ജിച്ച് കളിച്ചവരെ അടിച്ചൊതുക്കി. ക്ലാസില്‍ നിന്ന് കുട്ടികളെ ഇറക്കാന്‍ ആഹ്വാനം ചെയ്ത്‌ ക്ലാസുകള്‍ കയറിയിറങ്ങുന്ന ഛോട്ടാ നേതാക്കന്മാര്‍ 'ക്ലാസീ പോടാ' ന്ന് പറഞ്ഞ്‌ ചൂരലും കൊണ്ട്‌ പാഞ്ഞടുത്ത ഡ്രില്ലപ്പനെ കണ്ട്‌ ഓടി അവനവന്റെ ക്ലാസില്‍ കയറിയിരുന്നുവെന്നതും സ്റ്റോര്‍ റൂമില്‍ നിന്ന് ഷട്ടില്‍ റാക്കറ്റും ഒരു കുറ്റി ഷട്ടിലും അടിച്ചുമാറ്റിയ മിടുക്കനെ രായ്ക്‌ക്‍രാമായനം തൊണ്ടിയോടെ പിടിച്ച്‌ മാപ്പ്‌ പറയിച്ചതും ഗേള്‍സ് സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ കളിയാക്കിയവരുടെ വീട്ടുകാരെ വിളിപ്പിച്ചതുമെല്ലാം ഡ്രില്‍ മാഷുടെ തൊപ്പിയിലെ ചില പൊന്‍ തൂവലുകളും അദ്ദേഹത്തിന്റെ ഖ്യാതി വര്‍ദ്ദകികളുമായിരുന്നു.

പാപി ചെല്ലുന്നിടം പാതാളമെന്ന് പറഞ്ഞപോലെയായിരുന്നു എന്റെ ബോയ്സിലെ ആദ്യദിവസാനുഭവം.

സംഗതി പാരമ്പര്യമായിക്കിട്ടേണ്ടത്ര സൈസില്ലെങ്കിലും, ബോയ്സിലെത്തുന്നതോടെ ഞാനും വലിയ ആളാകും, ഞാന്‍ ബഹുമാനിച്ചിരുന്ന പോലെ എന്നെയും പ്രൈമറി അപ്പര്‍ പ്രൈമറി പൈലുകള്‍ ബഹുമാനിക്കും, അപ്പോഴത്തെ എന്റെ നിലക്കും വിലക്കും സ്റ്റാറ്റസ്സിനും ട്രൌസര്‍ പോരാതെ വരും എന്നൊക്കെ ഓര്‍ത്താണ്‌,

'മുണ്ടുടുത്തേ ഞാനും എട്ടാം ക്ലാസില്‍ പോകൂ' എന്ന് വാശിപിടിച്ചതും അമ്മയുടെ കോട്ടപെട്ടിയിലിരുന്ന തലേ വര്‍ഷം ഓണത്തിന്‌ അമ്മാവന്‍ കൊണ്ടുകൊടുത്ത മലമല്‍ മുണ്ടെടുത്ത്‌ ഞാന്‍ പോയതും.

ഓഫീസിനടുത്ത്‌ കുറച്ച്‌ കുട്ടികള്‍ എന്തോ നോക്കി നിന്ന് പോകുന്നത്‌ കണ്ടാണ് ഞാനവിടേക്ക്‌ ചെന്നത്‌. യാതൊരു കാര്യവുമില്ലെങ്കിലും എസ്‌.എസ്‌.എല്‍.സി. റിസള്‍ട്ട്‌ നോക്കി ഞാനും നിന്നത്‌ ബെല്ലടിക്കാന്‍ ഇനിയും സമയമുണ്ടല്ലോ എന്ന് കരുതി.

മഴവേള്ളത്തില്‍ നനയാത്തവിധം മുണ്ട്‌ നല്ല ബന്ധവസ്സായി മടക്കിക്കുത്തി ഓഫീസിന്റെ മുന്നിലെ നോട്ടീസ്‌ ബോര്‍ഡില്‍ നോക്കി നിന്ന എന്നോട്‌ ഒരു മീശക്കാരന്‍ വന്ന് തോളില്‍ തട്ടി ചോദിച്ചു.

'എന്താ സാറ്‌ ഇവിടേ?'

'ഏയ്‌. പ്രത്യേകിച്ചൊന്നുമില്ല' എന്ന് പറഞ്ഞ്‌ വീണ്ടും നോട്ടീസ്‌ ബോര്‍ഡില്‍ നോക്കിയപ്പോള്‍,

'മുണ്ടിന്റെ മടക്കിത്തഴിക്കടാ' ന്നും, അതഴിച്ചപ്പോള്‍ 'ക്ലാസിപ്പോടാ...' ന്നും ആക്രോശിച്ചത് കേട്ട് അവിടെ നിന്നോടിപ്പോകുമ്പോള്‍

'അതാണ്‌ മോനേ ഡ്രില്ലപ്പന്‍. ആള്‍ടെ കയ്യില്‍ അന്നേരം വടിയില്ലാത്തതുകൊണ്ട്‌ മാത്രം നിനക്കൊരെണ്ണം മിസ്സായി' എന്നുമൊരു എക്സ്പിരിയന്‍സ്ഡ് സ്റ്റൂഡന്റ് പറഞ്ഞത്‌ കേട്ടിട്ട്‌ വിയറ്റ്‌നാം കോളനിയില്‍ റാവുത്തരെ ആദ്യമായി കണ്ട ഇന്നസെന്റിന്റെ പോലെ ഞാന്‍ കുറച്ച്‌ നേരം നില്‍ക്കുകയും ചെയ്തു.

എന്തായാലും അന്നത്തോടെ ഞാന്‍ മുണ്ടുടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി 'ആരൊക്കെ എന്തൊക്കെ' എന്നറിയുന്നതുവരെ മുണ്ട്‌ പെട്ടിയില്‍ തന്നെയിരിക്കട്ടേ എന്നും തീരുമാനിച്ചു.

അങ്ങിനെ ഡ്രില്ലപ്പന്റെ നിഴലിനെ പോലും, ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കേണ്ടത് എന്ന് വിശ്വസിച്ച് കഴിഞ്ഞിരുന്ന കാലം.

ചില ഞായറാഴ്ചകളില്‍ ഞാന്‍ ശാന്തി അങ്ങാടിയിലെ തരക്കാരെയും പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട്‌ കാവില്‍ ക്ഷേത്രത്തിനടുത്തുള്ള സുനിലിന്റെ ഇളയമ്മയുടെ വീട്ടുപറമ്പില്‍ കളിക്കാന്‍ പോവുക പതിവുണ്ട്‌. അവിടെയാണെങ്കില്‍ ആണും പെണ്ണുമായി വേറെയും കുട്ടികളും കളിക്കാനുണ്ടാകും.

കാവിലമ്മയുടെ തേര്‍വാഴ്ച റൂട്ടാണ്‌ ഈ പറമ്പ്‌ എന്നും ഒരിക്കല്‍ അതുവഴി പാതിരാത്രി നടന്നുപോയ, ആടുവെട്ടി പൊറിഞ്ചുണ്ണ്യാപ്ല സര്‍വ്വാഭരണവിഭൂഷിതയായ ദേവിയെ കണ്ടെന്നുമുള്ള കഥകള്‍ കേട്ടതില്‍ പിന്നെ ഉച്ചനേരത്തും ഈ പറമ്പില്‍ നില്‍ക്കുന്നത്‌ നല്ലതിനല്ല എന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ കളിക്കാന്‍ പോകും.

സാധാരണയായി ക്രിക്കറ്റാണ് കളിയെങ്കിലും, പിള്ളെഴ്സിന് അമ്പസ്താനി കളിക്കണമെന്ന് പറഞ്ഞപ്പോള് എന്നാലിന്നമ്പസ്താനി എന്ന് തീരുമാനിക്കുകയായിരുന്നു.

വിശാലമായ പറമ്പാണ്‌ അവര്‍ക്കുള്ളത്. വലിയ കോമ്പൌണ്ടില്‍ രണ്ട്‌ വീടുകളും ഒരു ഔട്ട്‌ ഹൌസും. ഒളിക്കാന്‍ കടപ്ലാവ്‌, മൂവാണ്ടന്‍ മാവ്‌, പുളി, തുറു, ജാതി, മോട്ടോര്‍ പുര എന്നിങ്ങനെ ധാരാളം പോയിന്റുകള്‍.

അവിടെ കളിക്കുമ്പോള്‍ ചില നിയമാവലികളൊക്കെ പാലിക്കേണ്ടതുണ്ട്. ‍ ഇളയമ്മയുടെ ആടുക്കളത്തോട്ടത്തില്‍ കയറരുത്, ഫ്യൂസായ ബള്‍ബുകളും റ്റ്യൂബുകളും പൊന്തി കിടക്കുന്ന കൊക്കരണിയുടെ അടുത്ത്‌ പോകരുത്, ഔട്ട്‌ ഹൌസിലെ വാടകക്കാര്‍ക്കുപയോയിക്കാനുള്ള റ്റോയ്‌ലറ്റില്‍ ഒളിക്കരുത് എന്നിങ്ങനെ..പലതും.

കളി ആരംഭിച്ചു. കണ്ണടച്ച്‌ പെട്രോള്‍ പമ്പിലെ മീറ്റര്‍ പോലെ എണ്ണുന്നത് ബോയ്സിനോട് ചേര്‍ന്ന ഗവര്‍ണ്മന്റെ യു.പി.സ്കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന മനു ആയിരുന്നു.

ഞൊടിയിടയില്‍ എല്ലാവരും ഓരോന്നിനടിയില്‍ കയറി, ഞാന്‍ ഔട്ട്‌ ഹൌസിന്റെ അടുത്തുള്ള പ്ലാവിന്റെ പിറകിലും.

അപ്പോഴാണ്‌ ഞാന്‍ കണ്ടത്‌. ടിക്കറ്റെടുക്കാതെ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു റൂമിലേക്ക് ഓടിക്കൊണ്ടു വന്ന രാജേട്ടന്റെ പോലെ, പുതിയ താമസക്കാരന്‍, സാക്ഷാല്‍ ഡ്രില്‍മാഷ് റ്റോയ്‌ലറ്റിലേക്ക്‌ ഓടുന്നു.

സദാ തുറന്ന് കിടക്കുന്ന ടോയ്ലറ്റില്‍ മാഷ് കയറുന്നതും തിരക്കു പിടിച്ച് ശബ്ദത്തോടെ കതകടക്കുന്നതും ഹൈസ്കൂളില്‍ പഠിക്കുന്ന കൂട്ടത്തിലുള്ളവര്‍ അനങ്ങാതെ നിന്ന് കണ്ടു.
ഇവിടത്തെ പുതിയ താമസക്കാരന്‍ ഇദ്ദേഹമാണെന്നറിഞ്ഞിരുന്നെങ്കില്‍ കളിക്കാന്‍ വരില്ലായിരുന്നു, എന്തായാലും ഇതോടെ ഇവിടത്തെ കളി നിര്‍ത്താമെന്ന് മനസ്സിലോര്‍ത്തങ്ങിനെ ഡ്രില്ലപ്പന്റെയും മനുവിന്റെയും കണ്ണില്‍ പെടാത്ത സെറ്റപ്പില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ മനു 'അമ്പത്‌ അമ്പസ്താനി' പറഞ്ഞു.

എന്നിട്ട്‌ ചുറ്റിനും ടോം നടക്കുമ്പോലെ കണ്ണുവട്ടം പിടിച്ച് നടക്കുകയാണ്.

റ്റോയ്‌ലെറ്റിന്റെ അടുത്തെത്തിയപ്പോള്‍ മനു ഒന്ന് നിന്നു. വാതില്‍ അടഞ്ഞുകിടക്കുന്നു. ഒതുക്കിപ്പിടിച്ച് ചിരിക്കുമ്പോലെ എന്തോ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.

അതെ, അകത്ത് കയറി ആരോ അകത്ത്‌ കയറി ഒളിച്ചിട്ടുണ്ട്‌.

മനു ഭയങ്കരമായി ദേഷ്യം വന്നു. നിയമം നിയമമാണ്, ആര്‍ക്കും തെറ്റിക്കാന്‍ അധികാരമില്ല. ഒളിക്കാന്‍ പാടില്ലാത്ത ഇടത്തില്‍ ഒളിക്കാന്‍ പാടില്ല.

ദേഷ്യം മൂത്ത മനു ടോയ്‌ലറ്റിന്റെ തകരപ്പാട്ട വാതിലില്‍ 'ഠേ..ഠേ' എന്ന് തട്ടിക്കൊണ്ട് പറഞ്ഞു.

'ഇവിടെ ഒളിക്കല്‍ ഇല്ലാന്ന് മുന്നേ പറഞ്ഞിട്ടുള്ളതല്ലേ... സമ്മതിക്കില്ലാ ഇത് സമ്മതിക്കില്ലാ...പോന്നോ പോന്നോ.. ഇനി ഇതിന്റുള്ളില്‍ കയറിയവന്‍ തന്നെ പോയി എണ്ണ്

ഞായറാഴ്ച ഉച്ചക്ക്‌ രോഗാണുക്കള്‍ പോലും കിടന്നുറങ്ങുന്ന നേരത്ത്‌, പറമ്പിലേക്കോടിയതിന്റെ പിറകിലെ ചേതോവികാരം അത്രക്കും തീക്ഷണമാണ്‌ എന്നത്‌ വെളിവാക്കിക്കൊണ്ട്‌, തകരപ്പാട്ടയില്‍ അടിച്ച അടി കേട്ടിട്ടും മാഷൊന്നും പ്രതികരിക്കാതെയിരുന്നു!

ഇത്രയൊക്കെ പറഞ്ഞിട്ടും റ്റോയ്‌ലറ്റില്‍ ഒളിച്ചവനും മറ്റുള്ള സ്ഥലങ്ങളില്‍ ഒളിച്ചവരും ഒളിത്താവളങ്ങള്‍ വിട്ട്‌ വെളിയില്‍ വരാത്തതിന്റെ ദേഷ്യത്തില്‍ മനു ഒരു മിനിറ്റ്‌ ആലോചിച്ചങ്ങിനെ നിന്നു.

അകത്തുള്ള ആളാരാണെന്ന് എങ്ങിനെ കണ്ടുപിടിക്കുമെന്ന് ആലോചിച്ച് റ്റോയ്‌ലറ്റിനു ചുറ്റും ഒരു റൌണ്ട്‌ നടന്ന മനു ഒരു മഹാ‍ അപരാധം ചെയ്യുന്നതിന് ഞങ്ങള്‍ സാക്ഷികളായി.

താഴെക്കിടന്ന ഒരു ചുള്ളിക്കൊമ്പ്‌ എടുത്ത്‌ വാതിലിന്റെ കുളത്ത്‌ ഒറ്റ പൊക്ക്‌!

മഹാഭാരതം സീരിയലില്‍ കോട്ടവാതില്‍ തുറക്കുമ്പോലെ റ്റോയലറ്റിന്റെ വാതായനം മലര്‍ക്കെ തുറക്കുകയും അറ്റെന്‍ഷനും സ്റ്റാന്റ് അറ്റ് ഈസും പഠിപ്പിക്കുന്ന ആ പാവം ഡ്രില്ല് മാഷ്‌ സ്റ്റാന്റ്‌ അറ്റ്‌ ഈസ്‌ പൊസിഷനില്‍ ഇരുന്നിടത്തുനിന്ന് പിടഞ്ഞെണീറ്റ്‌ വാതില്‍ ചാടിപ്പിടിച്ചടച്ചുകൊണ്ട്‌ അലറി.

'അയ്യേ..ഛീ.. പോടാ...അസത്തേ...മനുഷ്യനെ മനസ്സമാധാനത്തോടെ നീയൊന്നും....'

ആ സംഭവത്തിന് ശേഷം, ബോയ്സിലെ മുട്ടന്‍മാരെ മൊത്തം കിടുകിടാ വിറപ്പിക്കുന്ന ആ സിംഹം, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മനുവിനെ കാണാതിരിക്കാനും കണ്ടാലും തല താഴ്ത്തി കാണാത്ത പോലെ നടക്കാനും തുടങ്ങിതായി പറയപ്പെടുന്നു.