Monday, January 12, 2015

ഭൂത ചായ

പതിനാല് കൊല്ലത്തോളം എന്റെ ജീവിതത്തെ ജെബൽ അലിയിലെ ഒരു കുറ്റിയിൽ കെട്ടിയിട്ടതിന്റെ കാരണങ്ങളിൽ അവിടത്തെ സിയാൽക്കോട്ടുകാരൻ ഫാറൂഖ് ഉണ്ടാക്കിത്തരുന്ന ചായകളും കൂടെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഫുജൈറയിലെ ഓഫീസിൽ വച്ച് ചായക്ക് ടൈമായപ്പോഴാണ്!
കള്ളുകമ്പനിയായോണ്ട് ചായയേം കാപ്പിയേയും വല്ലാതെ പ്രമോട്ട് ചെയ്യേണ്ട എന്ന് കരുതിട്ടാണോ എന്തോ; ചായക്കൊരു മാഷ് എന്ന തസ്തിക ഇവിടെ ഇല്ല. അതായത് അവനവൻ ചായയടി സിസ്റ്റം. നമ്മളാണെങ്കിൽ ചായ ഉണ്ടാക്കിയാൽ പഴയ 3 റോസസിന്റെ പരസ്യം പോലെ; ആ ചായക്ക് മണമില്ല, മണമുണ്ടെങ്കിൽ സ്വാദില്ല, സ്വാദുണ്ടെങ്കിൽ കടുപ്പമില്ല എന്ന സെറ്റപ്പാണ്. എന്റെ കഷ്ടചായക്കാലം ആരംഭിച്ചുവെന്ന് എനിക്ക് മനസ്സിലായി.
ജീവിതത്തിൽ ഈ മൂന്നു ഗുണവുമുള്ള ചായകൾ പലകാലത്തും എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്, പലരും. അതിൽ ഒന്നാം പടിയിൽ നിൽക്കുന്നത് ആനന്ദപുരത്തെ അമ്മായിയാണ്. അമ്മായിയുടെ ചായ ഒരു ഇടിവെട്ട് ചായ തന്നെയായിരുന്നു!
ചോറും കലം പോലൊരു വല്യ കലത്തിലാണ് അമ്മായി ചായ വക്കുക. ചായ പാകമായാൽ വട്ടനെ പിടിച്ച് അടുക്കളത്തളത്തിൽ ഇറക്കി വച്ച് വല്യ കൈലുകൊണ്ടാണ് പകർത്തൽ. അമ്മാവൻ ആനന്ദപുരത്തെ നാട്ടാമ്മയായിരുന്നല്ലോ?! പിള്ളേരും വല്യോരും പണിക്കാരുമൊക്കെയായി ഡൈലി ഒരു പത്ത് പതിനഞ്ച് ആളോള് ഒരു നേരം ചായക്കുണ്ടാവും. തൊഴുത്ത് നിറച്ച് പശുവുള്ളതുകൊണ്ട്; നല്ലോണം പാലൊഴിച്ച്, പഞ്ചാരയിട്ട്, പാകത്തിന് കടുപ്പത്തിൽ അമ്മായി ഉണ്ടാക്കുന്ന കുറുകുറൂന്നിരിക്കണ ചായ കുടിച്ചാലും കുടിച്ചാലും മതിയാവില്ല. അതും ഇരുന്നാഴി കൊള്ളുന്ന കപ്പിലാണ് ഓരോരുത്തർക്കും. ഒഴിച്ച് കുടിക്കാൻ സ്റ്റീലിന്റെ ഗ്ലാസും.
രണ്ട് കഷണം പൂട്ടും അതിനൊത്ത കടലേം ഒരു ഇരുന്നാഴി കപ്പ് ചായയും കഴിക്കുമ്പോൾ, മുട്ടിപ്പലകയിങ്കൽ ആ ഇരുന്ന ഇരിപ്പിൽ നമ്മൾ ജീവിതവിജയം നേടിയെന്ന് വരെ തോന്നിപ്പോകും.
ചായോർമ്മയിൽ മുകാംബിക അന്തർജനത്തിന്റെ; അഥവാ മുണ്ടക്ക മുകാമിയുടെ - അതായത് എന്റെ അമ്മയുടെ ചായക്ക് എന്നും തണുപ്പാണ്. നാലുമണിക്ക് ഉസ്കൂൾ വിട്ട് വരുമ്പോൾ സ്റ്റീലിന്റെ കുഞ്ഞി കിണ്ണത്തിൽ ഉണക്കപൂട്ടിന് കമ്പനി കൊടുത്തിരിക്കുന്ന ആറിത്തണുത്ത സ്റ്റീൽ ഗ്ലാസിലെ പാടമൂടിയ പാൽചായ. കുടിച്ചാൽ മീശവരുന്ന ചായ. ഗ്ലാസ് നന്നായി പൊന്തിച്ച് പിടിച്ച് ചായ കുടിച്ചാൽ കൊമ്പൻ മീശവരെയുണ്ടാക്കാം. കുറച്ച് കഴിഞ്ഞ് കീഴ്ചുണ്ട് കൊണ്ട് കമ്മി മീശയെ കുടിക്കാനും പറ്റും!
വീട്ടിൽ അച്ഛന് ചായ ഇഷ്ടമല്ലാത്തതുകൊണ്ട്, അമ്മയുടെ ചായ എന്നും ഒരു അഡ്ജസ്റ്റ്മെന്റ് ചായയായിരുന്നു. ഒന്നാമതായി എനിക്ക് എരുമപ്പാലുകൊണ്ടുണ്ടാക്കണ ചായയേ ഇഷ്ടമല്ല. പിന്നെ, ഫുൾ പാലിൽ തന്നെ ഉണ്ടാക്കുകയാണെങ്കിലും രസംണ്ട്. ഇത് കടകളിൽ കൊടുത്ത് ബാക്കി വന്നതിൽ പകുതി വെള്ളം ഒഴിച്ച് 'വെട്ടിയാൽ മുറിയാത്ത' പാലും വച്ചുള്ള അറേഞ്ച്മെന്റ്സായിരുന്നതുകൊണ്ട് ഒരു ഗുമ്മില്ലാത്ത വെള്ളച്ചുവയുള്ള ചായയായിരുന്നു.
പിന്നെ, എരുമയുടെ കറ നിൽക്കുന്നത് വരയേ അതുമുള്ളൂ, അതുകഴിഞ്ഞാൽ അടുത്ത ഡെലിവറി വരെ കുടിച്ചാൽ ആന്ത്രം വരെ കയ്ക്കുന്ന കട്ടനാണ് - എന്ന ഓർമ്മയിൽ ഒന്നും പറയാതെ കിട്ടിയത് അവലോസിലും പൂട്ടിലും ഒഴിച്ച് കൊഴച്ചടിച്ചിരുന്നു.
വിക്ടോറിയൻ കാലഘട്ടത്തിൽ മധുരിമയിലെ ചായമാഷ് കൊടും ഭീകരനായിരുന്നു. ചെങ്കല്ല് കളറുള്ള കള്ളിഷർട്ടിന്റെ മുകളിലെ മൂന്ന് ബട്ടൻസ് തുറന്നിട്ട് കഴുത്തിലെ കൊന്തയും ബീഡിക്കറയുള്ള പല്ലുകളും കാണിച്ച് ചിരിച്ചുകൊണ്ട് "എന്തേരാ?" എന്നും ചോദിച്ച് ഞങ്ങളെ സ്വീകരിക്കുന്ന ദേവസ്യുട്ടേട്ടൻ. പതിനൊന്ന് മണിയാവുമ്പോൾ ഇന്റർവെല്ലിന് ഞങ്ങൾ സ്ഥിരമായി കൊടകര പള്ളിയിലെ സെമിത്തേരിക്ക് പിറകിൽ മൂത്രമൊഴിക്കാൻ പോയി തിരിച്ച് വരും വഴി ശരീരത്തില് ഫ്ലൂയിഡ് ബാലൻസിങ്ങിന് മധുരിമേന്ന് ഓരോ ചായ കുടിക്കും. മണവും സ്വാദും പെർഫെകറ്റിലി ബ്ലെണ്ട്ഡ് ആയ ചായ.
ദേവസ്യുട്ടേട്ടന്റെ ചായക്ക് കടുപ്പം ഒരു പണത്തൂക്കം കൂടുതലാണ്. അതുകൊണ്ട്, രണ്ട് മൂന്ന് കൊല്ലത്തോളം സ്ഥിരം കുടിയിൽ, ചായക്ക് പാലും പഞ്ചസാരയും ഇച്ചിരി കുറഞ്ഞാലും കടുപ്പം നല്ലപോലെ ഉണ്ടാകണം - അതാണ് ആണുങ്ങൾ കുടിക്കുന്ന ചായ എന്ന വിശ്വാസം വന്ന് ചേർന്നു.
അതിനിടക്ക് ബോംബെയിൽ നിന്ന് മടങ്ങി വന്ന ദാസേട്ടൻ വീട്ടിലെ ഒന്നരയുടെ മോട്ടോർ വിട്ട് പരസ്യമായി ഷഡി മാത്രമിട്ട് കുളിച്ച് വന്ന്, അവിടെ വച്ച് ഏതോ ഒരു ഹിന്ദിക്കാരൻ പഠിപ്പിച്ചതാണെന്നും പറഞ്ഞ് ഒരു ചായയുണ്ടാക്കി തന്നു. ചായകുടിച്ചവർ കുടിച്ചവർ തലയെടുത്ത് കുടഞ്ഞ്... തൊട്ടുനക്കാൻ ഇച്ചിരി അച്ചാറ് കിട്ടിയിരുന്നെങ്കിൽ എന്ന് പറഞ്ഞു. അത്രേം കടുപ്പം. അങ്ങിനെ കടുപ്പത്തിൽ മാത്രം യാതോരു കാര്യവുമില്ല എന്ന നഗ്നസത്യം തിരിച്ചറിഞ്ഞു.
കാലങ്ങൾ ചുമ്മാ കടന്ന് പോയി. കൊടകരക്കാരൻ ജെബൽ അലിക്കാരനായി.
ജെബൽ അലിയിലെ കമ്പനിയിൽ ജോയിൻ ചെയ്തപ്പോൾ മാറിയത് എന്റെ തലവിധി മാത്രമല്ല, ചായവിധിയും കൂടിയായിരുന്നു. അവിടെ അന്നെത്ത ഓഫീസ് അസിസ്റ്റന്റ് പാക്കിസ്ഥാനി; എന്റെ ദിൽ വാലേ ദുൽഹനിയ ലേ ജായേങ്കെ (നമ്മുടെ ഗഡി-അത്രേ ഉദ്ദേശിച്ചുള്ളൂ!) ഫാറൂഖ് മുഹമ്മദ് ഉണ്ടാക്കിയ ചായ കുടിച്ചപ്പോൾ ഇതുവരെ കുടിച്ചതൊന്നും ചായയേ അല്ലായിരുന്നു എന്ന സത്യം ഞാൻ ഞെട്ടലോടെ; പുളകത്തോടെ മനസ്സിലാക്കി.
ചായയുണ്ടാക്കുമ്പോൾ അതിൽ മൊഹബ്ബത്തും കൂടെ ഇടണം എന്ന് ഉസ്താദ് ഹോട്ടലിൽ തിലകൻ പറയുന്നതിന് മുൻപേ എനിക്ക് മനസ്സിലാക്കിത്തന്നവനാണ് ഫറൂഖ് ബായി.
അവിടെ, ഇറാനിൽ നിന്ന് കൊണ്ട് വന്ന ഒരു കുണ്ടൻ പാത്രത്തിലാണ് ചുള്ളൻ ചായ തിളപ്പിക്കുക. ഒരു പ്രത്യേക തരം സ്പെഷൽ വാൽ പാത്രമാണ്. സദ്യക്കൊക്കെ മോരു വിളമ്പുന്ന അലൂമിനീയത്തിന്റെ പാത്രമില്ലേ? ഗ്ലാസിലൊഴിക്കുമ്പോൾ.. വേപ്പില തടയുമ്പോൾ ശരിക്കും മോർ വീഴാതിരിക്കുന്ന..... അതിന്റെ ചെറു മോഡൽ.
അതിൽ ചായപ്പൊടിയും സാമഗ്രികളൊക്കെ ഇട്ട് ടിഷ്യൂ പേപ്പറുകൊണ്ട് വാലിന്റെ ഹോൾ അടച്ച് വച്ച് ഒരു അഞ്ച് മിനിറ്റ് വക്കും. ഹരിഹരന്റെ സിൽക്കി വോയ്സ് എന്നൊക്കെ പറയില്ലേ? അതേപോലെ ഒരു സിൽക്കി ചായ. ഒരിറക്ക് കുടിച്ചാൽ ബായ്ജാന് ഒരു ഉമ്മയങ്ങ് കൊടുത്താലോ എന്ന് പോലും ചിന്തിച്ച് പോകും. എട്ടുമണിക്കും പതിനൊന്ന് മണിക്കും നാലുമണിക്കും - വൗ!!
അതിനിടയിൽ പാലും വെള്ളത്തിൽ ഒരു കടുകുമണിയോളം ചായപ്പൊടിയിട്ട് ചായ കുടിക്കുന്ന ലൈറ്റ് ചായ കുടുംബത്തിൽ നിന്ന് വന്ന തങ്കം, പല പല ചായപ്പൊടികൾ വാങ്ങി, ഫാറൂഖ് ബായിയെ മലർത്തിയടിക്കും എന്നൊക്കെ പറഞ്ഞ് പല പല സെറ്റപ്പുകളിൽ ചായ വച്ചു. ഏലക്കായ പൊടിച്ചിട്ട്, ഗ്രാമ്പൂവിട്ട് , കുരുമുളക് പൊടിച്ചിട്ട്, ഇതുവരെ ആരും സഞ്ചരിക്കാത്ത ചായ വഴിയിലൂടെയൊക്കെ സഞ്ചരിച്ചു ചായ വച്ചു - എന്റെ വായ പൊള്ളിയത് മിച്ചം.
അവസാനം ഇറാൻ മാർക്കറ്റിൽ കുണ്ടൻ പാത്രം അൻവേഷിച്ച് കണ്ടുപിടിച്ച് ടിഷ്യൂ പേപ്പറൊക്കെ വച്ച് ഉണ്ടാക്കിയെങ്കിലും; "എന്നാ ഇനി പോയി കുളിക്കാത്ത ആ പട്ടാണിയുണ്ടാക്കുന്ന ചായ തന്നെ പോയി കുടി!' എന്നും പറഞ്ഞ് ചമ്മി തോല്വി സമ്മതിക്കുകയായിരുന്നു.
അങ്ങിനെ ഫുജൈറയിലെ എട്ടുമണിക്കും പതിനൊന്നിലും നാലുമണിക്കും നഷ്ടചായസ്വർഗ്ഗങ്ങളും പാടി നടന്നിരുന്ന എന്റെ ചായലോകത്തേക്ക് ഇടിമിന്നലുപോലെ ഒരാൾ കടന്നുവന്നു. ജെബൽ അലിയിലേക്ക് സ്റ്റോക്ക് കൊണ്ടുപോകാൻ ആഴ്ചയിൽ മൂന്ന് തവണ വച്ച് വരുന്ന ഞങ്ങളുടെ ഓഫീസിലെ എല്ലാവരുടേം കണ്ണിലുണ്ണിയും തങ്കക്കുടവുമായ രജനീ കാന്തിന്റെ ഛായയുള്ള തമിഴ്നാട്ടുകാരൻ ഡ്രൈവർ - ഭൂതലിങ്കം!
ഭൂതത്തിനെ ആർക്കും ഇഷ്ടമാവും. കാരണം, അത്രയും നല്ല പെരുമാറ്റമാണ്. ഭൂതം വന്നാൽ ആദ്യം ചെയ്യുന്നത് ഓഫീസ് സ്റ്റാഫിന് ചായയുണ്ടാക്കിക്കൊടുക്കലാണ്. ആരും ചോദിച്ചിട്ടൊന്നുമല്ല, ആൾക്കതൊരു ഹരമാണ്. ഒരു കൊല്ലത്തോളം ആളെന്നോട്
'ഒരു ചായ പോടട്ടേ??' എന്ന് റിക്വസ്റ്റ് ചെയ്യുമ്പോൾ ' നാളെയാവട്ടേ.... ' എന്നും പറഞ്ഞ് ആദർശധീരനും അഭിമാനിയുമായ ഞാൻ ഒഴിവാക്കും.
അങ്ങിനെയിരിക്കേ ഒരു ദിവസം; 'വിടില്ല ഞാൻ' എന്ന ലൈനിൽ ഭൂതത്തിന് എന്നെ ചായകുടിപ്പിക്കണമെന്ന് ഒരേ നിർബന്ധം. എന്നാപ്പിന്നെ, ഒന്ന് ട്രൈ ചെയ്തുകളയാമെന്ന് ഞാനും വച്ചു.
വെളുത്ത ഫോം കപ്പിൽ, ഫിഫ സ്റ്റേഡിയത്തിൽ കാണികളിരിക്കുന്ന പോലെ ചുറ്റും നിറയെ കുമിളകളുള്ള ചായ എന്റെ ഡെസ്കിൽ വച്ച്, ഭൂതം അഭിപ്രായത്തിന് കാതോർത്ത് വിനയാൻവിതനായി പുഷ്പാഞ്ചലിക്ക് കൊടുത്ത് പ്രസാദത്തിന് വെയ്റ്റ് ചെയ്യുന്ന ഭക്തനെ പോലെ നിന്നു.
പതുക്കെയൊന്ന് ഊതി ചായ ഒരു സിപ്പ് അടിച്ച ഞാൻ സർഗ്ഗത്തിലെ നെടുമുടി വേണുവായി മാറി. എണീറ്റ് ഭൂതത്തിന് ഒരു ഷേയ്ക്ക് ഹാന്റ് കൊടുത്തുകൊണ്ട്... അറിഞ്ഞില്ലാ... അറിഞ്ഞില്ലാ... എന്ന് പറഞ്ഞു പോയി. അത്രക്കും കിടിലം ചായ. എന്റെ ഹൃദയം ഒരു സമോവർ പോലെയായി അതിൽ നിന്ന് ഭൂതലിങ്കത്തിനോടുള്ള സ്നേഹം ശൂ.. ശൂ.. എന്നും പറഞ്ഞ് മുകളിലേക്ക് ചീറ്റി!
ആനന്ദപുരത്തെ അമ്മായിയും മധുരിമയിലെ ചായമാഷും ജെബൽ അലിയിലെ ഫറൂഖ് ഭായിയും ഭൂതത്തിന്റെ മുന്നിൽ വെറും ശിശുക്കൾ എന്നുവരെ എനിക്ക് തോന്നിപ്പോയി.
"ഇനി, നീങ്ക എപ്പ വന്താലും എനക്കൊരു ചായ പോട്ട് താൻ പോകണം. പുരിഞ്ചിതാ!" എന്ന് ഞാൻ തമിഴിൽ കാച്ചുന്ന കേട്ട് ഭൂതം കോരിത്തരിച്ചതായി ആളുടെ പുരികക്കൊടികളിൽ നിന്നും തുറിച്ചുവന്ന കണ്ണുകളിൽ നിന്നും ഞാൻ മനസ്സിലാക്കി.
ഭൂത ലിങ്കം എന്നെ ഓരോ ചായയിലും ഞെട്ടിച്ചുകൊണ്ടേയിരുന്നു. സംഗതി, ഇഷ്ടികമുറികൊണ്ട് ജ്യൂസടിച്ചപോലെയുള്ള നിറത്തിൽ അരഗ്ലാസേ കാണൂവെങ്കിലും കിറുകൃത്യം മധുരം - പാൽ - കടുപ്പം. മണത്തിന്റെ കാര്യം പിന്നെ പറയണ്ട, ഓരോ ചായക്കും ഓരോ മണമായിരുന്നു. പരിണയത്തിൽ മോഹിനി ചിലപ്പോൾ അർജ്ജുനനൻ, ചിലപ്പോൾ ഭീമൻ എന്ന് പറയുമ്പോലെ, ചില ദിവസങ്ങളിൽ ആപ്പിളിന്റെ മണവും ഫ്ലേവറുമായിരുന്നെങ്കിൽ ചിലപ്പോൾ നല്ല ഓറഞ്ച്. ചില സമയത്ത് ഓരോന്നാണ്. ഇടക്ക് സുപ്പാരിയുടെ മണം പോലും എനിക്ക് തോന്നിയിട്ടുണ്ട്!
എന്നെ അത്ഭുതപ്പെടുത്തിയതും അതുതന്നെയായിരുന്നു. ലിപ്റ്റൺ ടീബാഗും റെയിൻബോ മിൽക്കും പഞ്ചസാരയും ഇട്ട് ചായയുണ്ടാക്കുമ്പോൾ എങ്ങിനെയാണ് പലപല ഫ്ലേവറുകൾ വരുന്നത്? ചിലപ്പോൾ മൊഹബത്തായിരിക്കും! ഖോർഫക്കാനിൽ 35 തരം ചായയുണ്ടാക്കുന്ന ടീഷോപ്പുകാർക്ക് പോലും ഭൂതത്തിന്റെ അടുത്ത് മുട്ടാൻ പറ്റില്ല.
മാസങ്ങൾ കടന്നുപോയി. കഴിഞ്ഞ മാസം ഭൂതം ലീവിന് നാട്ടിൽ പോയിരിക്കുകയായിരുന്നു. ഒരു മാസത്തോളം ഭൂതചായക്കുടിക്കാതെ ചായാമ്പലുകളായി കാത്തിരിക്കുന്ന ഞങ്ങൾക്ക് വേണ്ടി വന്നപാടെ ചായയുണ്ടാക്കാൻ ഭൂതം പാൻട്രിയിൽ കയറി.
സ്റ്റേഷനറി റൂമിൽ നിൽക്കുമ്പോൾ, ഒരു ഊത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ പതിവില്ലാതെ പാൻട്രീയിലേക്ക് നോക്കുന്നത്.
അവിടെ, ചായയുണ്ടാക്കലിന്റെ അവസാന ഘട്ടമാണ്. അതായത് ഭൂതം തികഞ്ഞ എകാഗ്രതയോടെ ചായ ആറ്റിക്കൊണ്ടിരിക്കുന്നു. ഞാനോർത്തു - എന്തൊരു ഡെഡിക്കേഷൻ, എന്തൊരു ആത്മാർത്ഥത!
അപ്പോഴാണ് അതിന്റെ കൂടെ ഇടക്ക് ഒരു പരിപാടി ചെയ്യുന്നത് കാണുന്നത്. അതായത് ഒരു ഗ്ലാസിൽ നിന്ന് മറ്റേ ഗ്ലാസിലേക്ക് ആറ്റിയൊഴിക്കുമ്പോൾ പതവരാൻ വേണ്ടി സിമ്പിളായി ലാസ്റ്റ് സ്റ്റെപ്പായി, നമ്മുടെ കണ്ണിലൊക്കെ കരട് പോയാൽ അമ്മമാർ ഊതണ ഊത്ത് പോലെ ഓരോ ഊത്ത് ഊതും. ദാറ്റ്സ് ആൾ!
എനിക്കെല്ലാം ക്ലിയറായി.
ഭൂതലിങ്കം രാവിലെ ആപ്പിൾ കഴിക്കുന്ന ദിവസം - അപ്പിൾ ഫ്ലേവർ ചായ. ഓറഞ്ച് കഴിച്ചാൽ ഓറഞ്ച് ചായ. ഇങ്ങേർ എനിക്ക് ഒരിക്കൽ നിജാം പാക്ക് തന്നിരുന്നു. അതും ചവച്ചുകൊണ്ട് വന്ന ദിവസമായിരിക്കണം സുപ്പാരിയുടെ ടേയ്സ്റ്റ് വന്നത്. എന്റെ ഹ്യദയമൊരു സമോവറായി മാറി, വീണ്ടും!!
അതിന് ശേഷം ഭൂതലിങ്കം വരുന്നുണ്ടെന്ന് കേൾക്കുമ്പോഴേക്കും വേഗം പോയി എല്ലാവരും ചായയുണ്ടാക്കി ടേബിളിൽ വക്കുകയും, "ചായ പോടട്ടേ " എന്ന ചോദ്യത്തിന് മറുപടിയായി "പോടിയിടത്തോളം മത്യായിരോ..." എന്ന് മനസ്സിലും "വേണ്ട, ഇപ്പ കഴിച്ചേയുള്ളൂ... താങ്ക്യൂ "എന്ന് പുറമേക്കും പറഞ്ഞ് പോരുന്നു.
എന്നാലും ആ ഫ്ലേവറുകളെക്കുറിച്ചോർക്കുമ്പോൾ... ഓ.. വല്ലാത്ത ഒരു കുളിരാ...
* * * *
പിൻകുറിപ്പ്:
അമ്മാവന്മാരും അമ്മായിമാരും വെല്യമ്മമാരും അമ്മയുമൊക്കെയായി വലിയ ഒരു കൂട്ടമുണ്ടായിരുന്നതിൽ ആനന്ദപുരത്തെ അമ്മായി ഒഴിച്ച് ആ ടീമിലുള്ള ബാക്കിയെല്ലാവരും പോയി. കഴിഞ്ഞ തവണ ആനന്ദപുരത്തെ അമ്മായിയെ കാണാൻ പോയപ്പോൾ, പെട്ടെന്ന് ചായയെക്കുറിച്ചോർക്കുകയും അതൊന്ന് ഉണ്ടാക്കിത്തരുവാൻ പറയുകയും ചെയ്തു.
അതേ ചായ, അതേ മണം, അതേ കടുപ്പം - ചായയുണ്ടാക്കാൻ എന്റെ ആനന്ദപുരത്തെ അമ്മായിയെ കഴിഞ്ഞേ ഭൂമിയിൽ ആരുമുള്ളൂ!

പോലീസും ആശാരിമാരും

ഇരുപത്‌ വയസ്സായപ്പോഴേക്കും എനിക്ക്‌, പോലീസീലുള്ള പേടിയൊക്കെ കമ്പ്ലീറ്റ് മാറി.

പേടി മാറി, വെയിലത്തും മഴയത്തും പാറാവ് നില്‍ക്കുന്ന പോലീസുകാരെ കാണുമ്പോള്‍ ‘സഹതാപം‘ വരെ തോന്നിത്തുടങ്ങി എന്നു പറയുന്നതാവും കൂടുതല്‍ ശരി.
അങ്ങിനെ, സ്വന്തം ഏരിയയില്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ജീവിച്ചുപോന്ന അക്കാലത്ത്‌, കൊടകരയിലെ ടോപ്പ്‌ പുലികളിലൊരാളായ ശ്രീ. ജെയിംസേട്ടന്റെ വീട്ടിലൊരിക്കലൊരു കള്ളല്‍ ജേയിംസേട്ടന്റെ സാമ്പത്തിക ഭദ്രത ടെസ്റ്റ് ചെയ്യാന്‍ ‍ കയറുകയും കുറച്ച്‌ സ്വര്‍ണ്ണവും കാശുമെല്ലാം കൊണ്ടുപോവുകയും ചെയ്തു.

ഈ കേസ് പുതുക്കാട്‌ സി.ഐ. നേരിട്ടന്വേഷ്ക്കുകയായിരുന്നു.

അങ്ങിനെ, പോലീസ്‌ കൊണ്ടുപിടിച്ചന്വേഷിക്കുന്നതിന്റെ ഭാഗമായി, രാത്രി ഉറക്കം കുറവായതുകൊണ്ട്‌ കറക്കം കൂടിയവരേയും മുന്‍പ്‌ കേസുകളില്‍ പെട്ട്‌ പേരുദോഷം വന്നവരേയുമെല്ലാം, സ്റ്റേഷനിലേക്ക്‌ ചായയും പരിപ്പുവടയുമൊക്കെ കൊടുത്ത്‌ സല്‍ക്കരിച്ച് തമാശയൊക്കെ പറഞ്ഞിരിക്കാന്‍ വിളിപ്പിച്ചു.

ഈ അവസരത്തില്‍ എന്റെ വീട്ടില്‍ കുറച്ച്‌ ആശാരിപ്പണി നടക്കുന്നുണ്ടായിരുന്നു. പണിക്കുവന്നിരുന്ന രണ്ട്‌ പേര്‍ പരിപ്പുവട ലിസ്റ്റിലുണ്ടെന്നറിവ്‌ കിട്ടിയപ്പോള്‍

'ഇനി പണിയാന്‍ കോണ്‍സെണ്ട്രേഷന്‍‘ കിട്ടില്ലെന്ന്‌ പറഞ്ഞ്‌ അന്നത്തെ കൂലിയും വാങ്ങി കൂട്ട് പോകാന്‍ പറ്റിയ പിടിപാടുള്ള രാഷ്ട്രീയക്കാരെ അന്വേഷിച്ച്‌ അവര്‍ രണ്ടുപേരും പോയി.

അന്നേ ദിവസം ഉച്ചതിരിഞ്ഞ് ഇവരെത്തേടി പോലീസ് എന്റെ വീട്ടില്‍ വന്നിരുന്നു.

ആ സമയം, അധികം ചോദ്യങ്ങള്‍ ഒഴിവാക്കാനായി മെയിന്‍ ആശാരി 'അവര്‍ ലഞ്ച്‌ ബ്രേയ്ക്കിന്‌ പോയതാ... സാറേ...പിന്നെ കണ്ടില്ല' എന്ന്‌ പറയുകയും ‘അതേപോലെ തന്നെയേ പറയാവൂ‘ എന്ന്‌ ഞങ്ങളോടും റിക്വസ്റ്റ്‌ ചെയ്തു.

ഞാനന്ന് ജീവിതം ആര്‍മാദിക്കാന്‍ മാത്രമുള്ളതാണ് എന്ന പോളിസിയില്‍ ജീവിക്കുന്ന കാലം.
തൃശൂര്‍ റിലീസിന്റ‌ന്ന് ഒരു പടം കാണാന്‍ ഒരുങ്ങിയിറങ്ങുമ്പോഴാണ്, ഒരു ജീപ്പ്‌ നിറയെ വിരുന്നുകാര്‍, പൈലിസാറും കൂട്ടരും എന്റെ വീട് ലക്ഷ്യമാക്കി വരുന്നത് കണ്ടത്.

ഞാര്‍ ഒട്ടും അങ്കലാപ്പില്ലാതെ കൂളായി ഗേയ്റ്റിനടുത്തേക്ക്‌ ചെന്നു. നമ്മുടെ നാട്‌, നമ്മുടെ വീട്‌, കേസുമായി നമുക്കൊരു ബന്ധവുമില്ല...പിന്നെ ആത്മവിശ്വാസക്കുറിവിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ.

മുങ്ങിയ ആശാരിമാരെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.

ഇന്നലെ എത്ര പേര്‍ വന്നിരുന്നു, മിനിയാന്നെത്ര, അതിന്റെ തലേന്നെത്ര..അങ്ങിനെ ചോദ്യം നീണ്ടു.

ഇത്രക്കും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാതിരുന്നതുകൊണ്ടും സിനിമക്ക് പോകേണ്ട തിരക്കുകൊണ്ട്, ഞാന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ 'ഓ പിന്നേ, എനിക്കതൊന്നുമോര്‍മ്മയില്ല.. അതൊക്കെ ഞാനെങ്ങിനെ ഓര്‍ത്തിരിക്കാനാ' എന്ന്‌ ഞാന്‍ പറഞ്ഞു.

എന്റെ ആറ്റിട്ട്യൂഡും ഡയലോഗും ആളെ ഹഢാദാകര്‍ഷിച്ചു!

ഗംഗ, നാഗവല്ലിയായിമാറിയ പോലെ പൊടുന്നനെ പൈലിസാര്‍, നാഗപൈലിയായി മാറി.

എന്നിട്ട് എന്നെ അതിരൂക്ഷമായി നോക്കിക്കൊണ്ട്‌ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ' എത്രയാടാ നിന്റെ പ്രായം?' എന്നലറിക്കൊണ്ട്‌ ജീപ്പില്‍ നിന്നും ചാടിയൊരിറക്കം.

റോഡ്‌ പണി നടക്കുന്നിടത്ത്‌ പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍മാര്‍ നില്‍ക്കുന്ന പോലെ ഗൌരവം വിടാതെ നിന്നിരുന്ന എന്റെ നെഞ്ചീന്ന് അഞ്ചാറ്‌ കിളികള്‍ ഒരുമിച്ച്‌ ചിറകടിച്ച് പറന്നുപോയി.

താളബോധം നഷ്ടപ്പെട്ട എന്റെ പാവം ഹൃദയം ‌ഭ്രാന്തുപിടിച്ച പോലെ ചടപടാ മിടിക്കുമ്പോള്‍ ഞാന്‍ "ഇരുപത്തൊന്ന്‌ " എന്ന്‌ കൊച്ചുകുട്ടികളുടെ ശബ്ദത്തില്‍ പറയുന്നതോടൊപ്പം മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചത്‌ തികച്ചും യാന്ത്രികമായിട്ടായിരുന്നു.

മനസ്സില്‍ പടപടപ്പ് തോന്നിത്തുടങ്ങിയല്‍ ‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറഞ്ഞ് കേട്ടത് എത്ര ശരി!

ജീവിതത്തിലാദ്യമായി അഞ്ചാം നമ്പര്‍ ഫുഡ്ബോള്‍ ഹെഡ്‌ ചെയ്തപോലെ ഒരു മിനിറ്റ്‌ നേരത്തേക്ക്‌ എന്റെ സ്ഥലകാല ബോധം നഷ്ടമായി.

'തൊണ്ണൂറ്റൊന്നല്ലല്ലോടാ ?' എന്ന് പറയാനായിരുന്നു എന്നോട്‌ വയസ്സ്‌ ചോദിച്ചത്‌.

അവശേഷിച്ച ആത്മധൈര്യം വച്ച്‌, 'എന്നോടിങ്ങിനെയൊക്കെ പറയാന്‍ ഞാനെന്തു പിഴച്ചൂ സാറെ' എന്ന് സൌമ്യമായി ചോദിക്കുകയുണ്ടായി.

'നീ പിഴച്ചാലും കൊള്ളാം ഇല്ലേലും കൊള്ളാം, ഞങ്ങള്‍ കുറച്ച്‌ വിവരങ്ങള്‍ അറിയാനാണ്‌ ഇവിടെ വന്നത്‌, മര്യാദക്ക്‌ പറഞ്ഞാല്‍ നിനക്ക്‌ കൊള്ളാം, അല്ലെങ്കില്‍ നിന്നേക്കൊണ്ട്‌ ഞാന്‍ പറയിക്കും' എന്ന്. ...

" ഈശ്വരാ.."

ദിവസവും കൂലി കൊടുക്കുന്നത്‌ എഴുതി വക്കുന്ന പുസ്തകമുണ്ട്‌, അതില്‍ നോക്കിയാല്‍ കറക്ടായി ഓരോ ദിവസവും എത്ര പേര്‍ വന്നുവെന്ന് അറിയാമെന്ന് ഞാന്‍ പറഞ്ഞ്‌, ബുക്കെടുക്കെടുത്തുവന്നു.

കണക്കുപുസ്തകം നോക്കിയ പൈലി സാര്‍, എന്നെ അടിമുടി സൂക്ഷിച്ച്‌ നോക്കി.

മെയിന്‍ ആശാരി പറഞ്ഞതനുസരിച്ച്‌ കൂലി വാങ്ങാതെയാണ്‌ 'മുങ്ങിയവര്‍' പോയെന്നാണ്‌ ഞാന്‍ ഇത്രയും നേരം പറഞ്ഞിരുന്നതേയ്‌.

പക്ഷെ, മുങ്ങിയ ടീമിന് പൈസ കൊടുത്ത കണക്ക് ദാ പുസ്തകത്തില്‍!

‘ഇന്നലെ അവര്‍ എപ്പോ പോയെന്നാ പറഞ്ഞെ?‘ എന്ന പൈലി സാറിന്റെ ചോദ്യം കേട്ട് ഞാന്‍ തല താഴ്ത്തി ‘പുസ്തകത്തിന്റെ കാര്യം പറയാന്‍ തോന്നിയ എന്റെ കൂര്‍മ്മ ബുദ്ധിയെ‘ പ്രശംസിച്ചു.

ഞാന്‍ ഉറപ്പിച്ചു., നല്ല തെറിയോട്‌ കൂടിയ ഡിസന്റ്‌ ഇടികള്‍ വീട്ടുകാരുടെയും നാട്ടുകാരുടേയും മുന്നില്‍ വച്ച്‌ ദേ കിട്ടാന്‍ പോണ്‌ എന്ന്. ഇടികൊള്ളുമ്പോള്‍ വിളിക്കേണ്ട ‘ഹമ്മേ.. അയ്യോ‍.. അച്ഛോ...‘എന്നൊക്കെ മനസ്സില്‍ റിഹേഴ്സലും തുടങ്ങി.

പക്ഷെ, അടിതുടങ്ങുന്നതിന് പകരം ചോരക്കണ്ണുകള്‍ ഉരുട്ടി പൈലി സാറ് എന്നെ നോക്കി ജീപ്പിലിരിക്കുന്ന എസ്. ഐ.യോട് പറഞ്ഞൂ.

'ഇവന്‍ ഇത്തിരി വിളഞ്ഞ മൊതാലാണല്ലോ! ഇവിടെ വച്ച്‌ ചോദിച്ചാലൊന്നും ഇവന്‍ മര്യാദക്ക്‌ പറയില്ല, സ്റ്റേഷനില്‍ കൊണ്ടുപോയിട്ട്‌ രണ്ടെണ്ണം കൊടുത്ത് ചോദിക്കാം ബാക്കി'

അതുകേട്ടപാടെ, എന്റെ ഹാര്‍ഡ്‌ ഡിസ്ക്‌ അടിച്ചുപോയപോലെ തോന്നി.

എന്റെ തലച്ചോറിന്റെ ചുളിവുകള്‍ ഒരോന്നായി നിവര്‍ന്ന്‌, ഉറക്കത്തില്‍ ട്രെയിനിന്റെ ബര്‍ത്തില്‍ നിന്ന് ഉരുണ്ട്‌ വീണപോലെ എന്താണ്‌ സംഭവിച്ചതെന്ന് മാത്രമല്ല, ഞാനാരാണ്‌ , എവിടെയാണ്‌ ഞാന്‍ നില്‍ക്കുന്നത്‌ എന്നുപോലും എനിക്ക്‌ ഓര്‍ക്കാന്‍ പറ്റാതായി.

ഇവര്‍ നമ്മടോടെ വന്നിട്ട് ഇങ്ങിനെ പെരുമാറുന്നു, അപ്പോള്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയാല്‍ എന്താകും സ്ഥിതി?

ഞാന്‍ കണ്ണുകള്‍ ഒരു നിമഷം അടച്ചു. പിന്നെ വെറുതെ ഒന്ന് തുറന്നു. അപ്പോള്‍ അതാ, ഒരു കണ്ടുപരിചയമുള്ള ഒരു തലയുടെ പിന്ഭാഗം റോഡ്‌ മുറിച്ച്‌ കടന്നുപോകുന്നു...

അത് കണ്ടപാടെ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്ത് പൈലി സാറിനോട് ഉറക്കെ പറഞ്ഞൂ..... ‘ദാ പോണ് സാറേ മെയിന്‍ ആശാരി. ഇന്‍ഫോര്‍മേഷന്‍ സെന്റര്‍, മെയിന്‍ സെര്‍വര്‍!

സംഗതി ആശാരിമൂപ്പന്‍ പോലീസ്‌ ജീപ്പ്‌ കണ്ട്‌ അവിടന്ന് കിട്ടാ‍വുന്ന സ്പീഡില്‍ ആ ഏരിയായില്‍ നിന്ന് സ്കൂട്ടാവാന്‍ നോക്കിയതായിരുന്നു.

തുടര്‍ന്ന് ആളെ വിളിക്കുകയും അറിവില്ലാ പൈതമായ എന്ന് വിട്ട് ചോദ്യം ചെയ്യലിനായി നിര്‍മ്മല ഹൃദയനായ പൈലി സാര്‍, ആളെപ്പിടിച്ചു.

പണ്ടൊരിക്കല്‍, പാടത്ത്‌ നെല്ലിന്‌ പരാമര്‍ തെളിക്കാന്‍ വന്ന കുറ്റികൊണ്ട്‌ ഞാന്‍ ചെടികള്‍ക്ക്‌ തെളിച്ചിട്ട്‌, ഒന്നര മാസത്തോളം നന്നായി ശ്വാസം വലിച്ചാല്‍ 'പരാമറിന്റെ' മണം കിട്ടിയിരുന്നു. അതേ പോലെ, കുറെക്കാലം എന്റെ വീടിനെ പരിസരത്ത്‌ രാത്രിയും പകലും പൈലി സാറിന്റെ ശബ്ദം ഞാന്‍ കേട്ടു.

സംഗതി, എന്നെ അവര്‍ വെറുതെ ഒന്ന് പേടിപ്പിച്ചതായിരുന്നു. തമാശക്ക്‌. അല്ലെങ്കില്‍ ആശാരിമാര്‍ വീട്ടില്‍ പണിക്ക്‌ വന്ന കണക്കോര്‍മ്മയില്ലാത്തതിന്‌ ആരെയെങ്കിലും പോലീസ്‌ സ്റ്റേഷനിന്‍ കൊണ്ടോയി ഇടിക്കുമോ?? ഇല്ല.

പക്ഷെ, പൂച്ചക്ക് കളിതമാശയായിരുന്നെങ്കില്‍ പാവം എലിക്ക് ഒന്നൊന്നര പ്രാണവേദന തന്നെയായിരുന്നു.

ഒരു സെപ്റ്റംബര്‍ 16 ന്റെ ഓര്‍മ്മക്ക്.

26 വയസ്സായപ്പോഴേക്കും വീട്ടുകാരെന്നെ കെട്ടിക്കാന്‍ തീരുമാനിച്ചത്, അമ്മ കണ്ട ഒരു സ്വപ്നത്തിന്റെ ആഫ്റ്റര്‍ ഇഫക്ടായിട്ടാണ്.

എന്നേക്കാള്‍ ഒരു പത്തുമുപ്പത് വയസ്സിന് മൂപ്പുള്ള ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില്‍ എന്‍.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത് കണ്ടെന്നും തിരിച്ച് വരും വഴി വീട്ടില്‍ കയറി ‘അമ്മേ... ഇതാണ് അമ്മയുടെ ചെറിയ മരോള്‍. വിളക്കും നിറയുമെടുക്കൂ..... ഞങ്ങളെ അനുഗ്രഹിക്കൂ!’ എന്നൊക്കെ പറഞ്ഞുവെന്നുമായിരുന്നു സ്വപ്നം.

മരുമോള്‍ ബികിനി ഇട്ട് എന്നെ അള്ളിപ്പിടിച്ച് ബൈക്കില്‍ പോയതും വെള്ളക്കാരിയായതും അമ്മ ക്ഷമിച്ചത്രേ... പക്ഷെ, മരുമകളുടെ പ്രായം... അത്.. അമ്മക്ക് അങ്ങട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. സമാസമം പ്രായമുള്ളവളെ എങ്ങിനെ മരുമോളേന്ന് വിളിക്കും?

‘കൊല്ലും ഞാന്‍ രണ്ടിനേയും!‘ എന്നലറി അമ്മ ചാടിയെണീക്കുകയായിരുന്നത്രേ!!

കല്യാണത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍, “മീശയൊക്കെ ഒന്ന് വട്ടമെത്തിയിട്ട്, ഈ തമാശക്കളിയൊക്കെ മാറി കുറച്ചും കൂടെ ഉത്തരവാദിത്വം വന്നിട്ട് പോരേ??“

എന്ന സംശയത്തിന്, ‘ഇപ്പറഞ്ഞതൊന്നും ഈ ജന്മത്ത് നിനക്കുണ്ടാകുമെന്ന് പ്രതീക്ഷയില്ല‘ എന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുകയും അത് കേട്ട്‍, ‘ എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.

ഹവ്വെവര്‍, തുടര്‍ന്ന് ആവശ്യമില്ലാത്തതും അത്യാവശ്യമുള്ളതുമായ പലതും ആലോചിച്ച് എന്റെ രാവുകള്‍ ഏറെക്കുറെ നിദ്രാവിഹീനങ്ങളായി. ജബലലി ഫ്രീസോണ്‍ ന്യൂ ഈസ്റ്റ് ക്യാമ്പിലെ 206 നമ്പര്‍ റൂമില്‍ ചില രാത്രികളില്‍ ആരൊക്കെയോ കിനാവിന്റെ പടികടന്നെത്തി വന്ന് (കട്:ഗിരീഷ് പുത്തഞ്ചേരി)എന്നെയും കൊണ്ട് ഊട്ടിയിലേക്ക് ഹണിമൂണിന് പോയി.

നാട്ടില്‍ വന്ന് ഞാന്‍ മൊത്തം 6 ഉം 2 ഉം 8 പെണ്ണൂങ്ങളെയേ കണ്ടുള്ളൂ. ആദ്യം വാടാനപ്പിള്ളി പോയി സന്ധ്യയെ കണ്ടു. തൃക്കണിക്ക് വച്ചത് തന്നെ കാക്ക കൊത്തി. അതിന്റെ ഹാങ്ങോവര്‍ മാറാന്‍ പിന്നെ രണ്ട് ദിവസം റെസ്റ്റ് എടുത്തതിന് ശേഷം പുതുക്കാടൊരു ക്ടാവിനെ കണ്ടു. പിന്നെ മറ്റത്തൂര്‍ പോയി വേറൊരു കുട്ടിയ കണ്ടു.

അവളാരിത്തിയെ എനിക്കങ്ങ് ശരിക്കും പിടിച്ചതായിരുന്നു. സങ്കല്പത്തില്‍ മനസ്സിന്റെ പുതപ്പിനുള്ളില്‍ കയറിക്കിടന്ന രൂപം. ചുരുണ്ട മുടി. വിടര്‍ന്ന കണ്ണുകള്‍. ഇരു നിറം. നല്ല വിദ്യാഭ്യാസി. ഓ ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു ലുക്ക്. നല്ല തറവാട്ടുകാര്‍ ചോമ്മാര്! പക്ഷെ, ഒരു പ്രശ്നം. ജാതകം ഒരു നിലക്കും ചേരുന്നില്ല. അന്ന് പ്ലൂട്ടോ ഉള്ള കാലമാണ്. പണിക്കര്‍ രണ്ട് തച്ച് പണിഞ്ഞിട്ടും പ്ലൂട്ടോ അടുക്കാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ രണ്ട് ജാതകം ഉണ്ടാക്കിച്ചു. അതിന് വേണ്ടി ഒരു വയസ്സ് കുറക്കാന്‍ വരെ ഞാന്‍ തയ്യാറായി. എന്നിട്ടും പ്ലൂട്ടോ സമവായത്തിന് തയ്യാറായില്ല.

പെണ്‍ വീട്ടുകാര്‍ അതിഭയങ്കര ജാതകവിശ്വാസികളും കുട്ടിയുടെ അച്ചന്‍ ജാതകം നോക്കാതെ കെട്ടി, അമ്മ മരണപ്പെട്ടതുമാണെന്നൊക്കെ കേട്ടപ്പോള്‍ പിന്നെ ഞാനത് ഒഴിവാക്കുകയായിരുന്നു. (അവര്‍ വരാമെന്നേറ്റ ദിവസം രാവിലെ, ഇന്ന് വരുന്നില്ല എന്ന് പറയാന്‍ അവിടെ നിന്ന് കുട്ടിയുടെ അമ്മാവന്‍ വന്നപ്പോള്‍, രവിച്ചേട്ടന്റെ വീട്ടില്‍ നിന്ന് വിരുന്നുകാര്‍ക്കിരിക്കാന്‍ കസേരകളുമെടുത്തോണ്ട് വന്ന ചേട്ടനേയും വിജയേട്ടനെയും പുഷ്പാകരേട്ടനെയും കണ്ട് ‘സ്വന്തമായി നാലാള്‍ക്കിരിക്കാന്‍ നല്ല കസേര പോലും ഇല്ലാത്ത ദരിദ്രവാസികളാണപ്പോള്‍‍. ബെസ്റ്റ്!’ എന്ന് കരുതി അവര്‍ വേണ്ടെന്ന് വച്ചതാണെന്നൊക്കെ ആരോ പിന്നീട് പറഞ്ഞിരുന്നു. നമ്മള്‍ വിശ്വസിച്ചിട്ടില്ലെങ്കിലും!)

അങ്ങിനെയാണ് ഞാന്‍ കല്ലൂരുള്ള ഒരു കൊച്ചിനെ കാണാന്‍ പോകുന്നത്. ചാറ്റല്‍ മഴയുള്ള ഒരു ദിവസം. കല്ലൂര്‍ പാടമെത്തിയപ്പോഴേക്കും മഴ മാറി. ഞങ്ങള്‍ വണ്ടി നിറുത്തി പുറത്തിറങ്ങി പാടത്തേക്ക് നോക്കി റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ മൂന്നുപേരും നിരന്ന് നിന്നു. നല്ല സത്യന്‍ അന്തിക്കാട് സിനിമയിലെ സീന്‍ പോലെയൊരു കളര്‍ഫുള്‍ പാടം. മഴ പെയ്ത് പാടം വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. തണുത്ത് കാറ്റ്. ഞാനാ വഴി ആദ്യമായിട്ടായിരുന്നു. പക്ഷെ, എനിക്കെന്തോ ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം.

അങ്ങിനെ ജീവിതത്തിലാദ്യമായി നമ്മുടെ ഗഡിയെ കണ്ടു. തുടര്‍ന്ന് ഞാനവളെ ഇന്റര്‍വ്യൂ ചെയ്തു. അത് കേട്ട് അവള്‍ടെ അച്ഛന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തു. ഇടക്ക് ചായ കുടിച്ചു. പലഹാരം അധികം ഒന്നും കഴിച്ചില്ല. മിച്ചറിലെ ഈരണ്ടു മണി കപ്പലണ്ടി മാത്രം ഇടക്കെടുത്ത് ശബ്ദമുണ്ടാക്കാതെ തിന്നു. അച്ചപ്പവും കൊഴലപ്പവും മടക്കും ലഡുവുമൊന്നും നമ്മള്‍ കാണാണ്ട് കിടക്കുന്നവരല്ലല്ലോ!

ലേലത്തുക ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെട്ടപ്പോള്‍ സംഗതി ഇടിപിടീന്ന് ബന്ധവസ്സായി. പക്ഷെ, നിശ്ചയത്തിന്റെ തലേദിവസം എനിക്ക് പെട്ടെന്നൊരു റ്റെന്‍ഷന്‍. കൊച്ച് കേരള വര്‍മ്മ യുടെ പ്രോഡക്റ്റാണ്‌‍. പാമ്പുകടിക്കാനായിട്ട് വല്ല മുട്ടന്‍ ലൈനുകളെങ്ങാനുമുണ്ടെങ്കില്‍... കല്യാണത്തിന്റെ തലേ ദിവസമോ പിറ്റേ ദിവസമോ ഒളിച്ചോടാന്‍ വല്ല പ്ലാനുമുണ്ടെങ്കിലോ... എന്നോര്‍ത്ത് ഞാന്‍ നേരിട്ട് കക്ഷിയോട് ഒറ്റക്ക് വിളിച്ച് മനസ്സമതം ചോദിച്ചേക്കാം എന്ന് ഉറപ്പിച്ച്, ഗഡികളെയും വിളിച്ച് അന്ന് ഉച്ചതിരിഞ്ഞു അവള്‍ടെ വീട്ടില്‍ പോയി.

അന്നും കല്ലൂര്‍ പാടത്തെത്തിയപ്പോള്‍ റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ സെയിം സ്പോട്ടില്‍ ഞങ്ങള്‍ മൂന്നുപേരും വരിവരിയായി നിന്ന് കുറച്ച് നേരം പ്രകൃതി ഭംഗി ആസ്വദിച്ചു!

കാറില്‍ വച്ച്, ‘എടീ കുന്തലതേ. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കേരളത്തിലെ മൂന്നരക്കോടിയിലെ രണ്ട് നമ്പറുകള്‍ മാത്രം. പക്ഷെ, ഒരാഴ്ച കഴിയുമ്പോള്‍ അതാവില്ല സ്ഥിതി. ആറ്റുനോറ്റ് ഒരു കല്യാണം കഴിക്കാനുള്ള പരിപാടിയിലാണ് ഞാന്‍ ‍. അതും നടാടെ! എന്നെ ഇഷ്ടമല്ലെങ്കിലോ വേറെ വല്ല ഇഷ്ടങ്ങളുമുണ്ടെങ്കിലോ ദയവായി ഇപ്പം പറയണം. നോ ഇഷ്യൂസ്! ഇഷ്ടമില്ലാത്തത് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ അപ്പുവേട്ടന്‍‍!! ‘ എന്നൊക്കെ പറയാന്‍ കുറെ തവണ കാറില്‍ വച്ച് റിഹേഴ്സല്‍ നടത്തി.

പക്ഷെ.. അവിടെയെത്തിയപ്പോള്‍..... റിഹേഴ്സല്‍ നടത്തിയതൊന്നും പറയാന്‍ തോന്നിയില്ല. കാരണം, അവള്‍ടെ ചിരി കണ്ടപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി. എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!

അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘എടീ മിസ്. വെള്ളാനിക്കോടേ... ഉണ്ടക്കണ്ണീ.... ഇനി ആരൊക്കെ എതിര്‍ത്താലും എന്തലമ്പുണ്ടാക്കിയാണേലും ശരി, നിന്നെ ഞാന്‍ കെട്ടിയിരിക്കുമെടീ...’

അങ്ങിനെ, എന്റെ കൊച്ചുകൊച്ച് തമാശകള്‍ക്കും കുട്ടിക്കളികള്‍ക്കും കമ്പനി തരാന്‍, എന്റെ പുറം കടിക്കുമ്പോള്‍ മാന്തി തരാന്‍, എനിക്ക് ചോറും കൂട്ടാനും വച്ചുതരാന്‍, എനിക്ക് കത്തെഴുതാന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തായി, ഒരു പത്തൊമ്പതുകാരിയെ ആയിരത്തോളം ആളുകളുടെ മുന്‍പില്‍ വച്ച് കെട്ടിക്കൊണ്ടുപോന്നിട്ട് ഇന്നേക്ക് കൃത്യം പന്ത്രണ്ട് വര്‍ഷമാകുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്!

(ഇത് മൂന്നാം റൌണ്ടാണ് പോസ്റ്റുന്നത്. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!)