Monday, April 3, 2006

സില്‍ക്ക്‌

ഈ സംഭവം നടക്കുന്നത്ത്‌ ഇരുപത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പാണ്‌. കഥയിലെ നായിക ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും നായകന്‍ ജീവനോടെയുണ്ട്‌, അത്‌ ഞാന്‍ തന്നെയാകുന്നു. വേദി, കൊടൈക്കനാല്‍ എന്നറിയപ്പെട്ടിരുന്ന കൊടകര പാടത്തെ ഒരു ചെറിയ കനാല്‍‍.

മുണ്ടാപ്പന്റെ എരുമയോളം ഗ്ലാമറ്‌ ഇല്ലായിരുന്നെങ്കിലും, റേയ്റ്റിങ്ങില്‍ താഴെയാണെങ്കിലും, അടക്കവും ഒതുക്കവും ശാലീനതയും സ്വഭാവമഹിമയുമുള്ള ഒരു ഒന്നാന്തരം നാടത്തിയായിരുന്നു, ഞങ്ങളുടെ സില്‍ക്കും.

കടുകെണ്ണ തേച്ച്‌ ഇടക്കിടെ മസാജും സണ്‍ ബാത്തുമൊക്കെ നടത്തി സദാ തിളങ്ങിവിളങ്ങിയിരുന്നതിനാലാണ്‌ സില്‍ക്ക്‌ എന്ന പേര്‍ എരുമക്ക്‌ കിട്ടാനുണ്ടായ കാരണം.

'മാട്‌ ഒരു ധനമല്ല' എന്നതാണ്‌ പൊതുവേ പറയുകയെങ്കിലും, ദിവസം രണ്ടുനേരം 'ലിക്വിഡ്‌' അസറ്റ്‌ ചുരത്തുന്ന സില്‍ക്കിനെ ഒരു ഫ്ലോട്ടിങ്ങ്‌ അസറ്റായിത്തന്നെ കരുതി അളവറ്റ ലവിങ്ങും കെയറിങ്ങും പ്രാദാനം ചെയ്തു പരിപാലിച്ചു പോന്നതിന്റെ ഒരു കാരണം, ബ്രൂണെ സുല്‍ത്താന്റേതുപോലെയുള്ള അന്നത്തെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയായിരുന്നു.

ആക്ച്വലി, 'മാട്‌ ധനമാണെന്നും, പക്ഷെ, ഞങ്ങള്‍, മക്കള്‍ ഒരു ധനമല്ലെന്നുമാണ്‌ പാരന്റ്‌സിന്റെ ആറ്റിറ്റൂഡെന്ന് എനിക്കും ചേട്ടായിക്കും തോന്നാനുള്ള കാരണങ്ങള്‍, വീട്ടില്‍ ഒരു എരുമക്ക്‌ കൊടുക്കുന്ന പരിഗണനയും സ്‌നേഹവും പോലും കിട്ടാതിരുന്നതും, പകരം രണ്ട്‌ എരുമയെ കിട്ടുകയാണെങ്കില്‍ ഇവരെ എക്‍ചേഞ്ച്‌ ചെയ്യാന്‍ ഒരുക്കമാണെന്ന് അച്ഛന്‍ തമാശ രൂപേണ അമ്മാവനോട്‌ കൂടെക്കൂടെ പറയുന്നതും കേട്ടിട്ടാണ്.

അന്നൊക്കെ സ്കൂള്‍ വിട്ട്‌ നാലുമണിക്ക്‌ വീട്ടില്‍ വന്നാലുടന്‍, തണുത്ത ചായയും ഉണക്കപ്പൂട്ടും വാര്‍ഫുട്ട്‌ ബേയ്സില്‍ കഴിച്ച്‌ എരുമയേയും കൊണ്ട്‌ പാടത്തേക്ക്‌ ഓടുമ്പോള്‍, ചായപ്പതയാലുണ്ടായ മീശ തുടക്കുന്നത്‌ പോലും വഴിക്ക്‌ വച്ചായിരുന്നു.

സില്‍ക്കിനെ എവിടെയെങ്കിലും കെട്ടിയിട്ട്‌, പിന്നെ കളി തുടങ്ങുകയായി. ഫുഡ്ബോളോ, ഏറുപന്തോ, കോട്ടയോ, അല്ലെങ്കില്‍ തോട്ടിലെ വെള്ളത്തില്‍ അമ്പസ്ഥാനിയോ, ക്രിക്കറ്റോ കളിച്ച്, ഇരുട്ടും വരെ പാടത്ത്.

നട്ടെല്ലിന്റെ ഇടതുവശത്ത്‌ ഇടുപ്പ്‌ ഭാഗത്തായി ട്രയാങ്കിള്‍ പോലെ കാണുന്ന ഭാഗം നോക്കിയാണ്, എരുമയുടെ വയര്‍ നിറഞ്ഞോ ഇല്ലയോ എന്ന് മനസിലാക്കുക. കുഴിഞ്ഞിരുന്നാല്‍ അതിനര്‍ത്ഥം തീറ്റല്‍ നടന്നില്ല, കളി മാത്രമേ നടന്നുള്ളൂ എന്നാകുന്നുന്നു.

ഒരിക്കല്‍ നേരാംവണ്ണം തീറ്റാതെ, എരുമയുടെ വയര്‍ ഫുള്‍ട്ടിഫുള്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ എരുമയുടെ റിയര്‍ സൈഡില്‍, എക്‍സെപെല്ലറില്‍ നിന്ന് പിണ്ണാക്ക്‌ വരുമ്പോലെ, ചാണകം പുറം തള്ളപ്പെടുന്ന ഭാഗത്ത്‌ പുല്ല്ല് തിരുകി വക്കുകയും

'അമ്മേ... ദേ കണ്ടോ, എരുമയുടെ വയര്‍ നിറഞ്ഞ്‌ പൊട്ടാറായി, ചാണകത്തിന്‌ പകരം ഇപ്പോ പുല്ല്‌ തന്നെയാണ്‌ വരുന്നത്‌'

എന്ന് പറഞ്ഞ്‌ അതിബുദ്ധികാട്ടിയതിന് വേലിയില്‍ കിടന്ന അടി എടുത്ത്‌ അകം തുടയില്‍ വടുവാക്കി മാറ്റിയ അമ്മായിയുടെ മോൻ ഫൽഗുണൻ ചേട്ടന്റെ പോലെ ഞാനൊരിക്കിലും ചെയ്തിട്ടില്ല. ഞാന്‍ കളിക്കിടയിലും എരുമയെ മാറ്റിക്കെട്ടാന്‍ വളരെ ശ്രദ്ധിച്ചിരുന്നു!

അക്കാലത്തൊക്കെ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍, പെണ്‍കുട്ടികളുണ്ടെങ്കില്‍ വിശേഷിച്ചും, ഞാന്‍ അഭിമാനത്തോടെ അവര്‍ക്കുമുന്‍പില്‍ നിരത്താറുള്ള എന്റെ കുറെ നമ്പറുകള്‍ ഉണ്ട്‌.

തമിഴന്മാര്‍ തലച്ചുമടായി കൊണ്ടുനടന്ന് വില്‍ക്കുന്ന കളര്‍ മുക്കിയ വൈറ്റ്‌ ലഗോണ്‍ കോഴിക്കുട്ടികള്‍, തൃശ്ശൂര്‍ന്ന് ബ്രീഡായതു നോക്കി വാങ്ങി ടാങ്കിലിട്ട്‌ കുഞ്ഞുങ്ങളെയുണ്ടാക്കി കോഴിമുട്ടയുടെ ഉണ്ണിയിട്ട്‌ വളര്‍ത്തുന്ന അക്വേറിയം ഫിഷുകളായ മോളി, ഗപ്പി തുടങ്ങിയവയും, എവര്‍ ഗ്രീന്‍ ചെടി, ഞാന്‍ സ്വയം ബഡ്‌ ചെയ്തുണ്ടാക്കിയ മാവ്‌, തുടങ്ങിയവ ഞാന്‍ 'എന്റെ സ്വന്തം' എന്ന് പറഞ്ഞ്‌ കാണിച്ച്‌ കൊടുത്ത്‌ കയ്യടി വാങ്ങുന്നവയായിരുന്നു.

ഒരിക്കല്‍ ബോബെയില്‍ നിന്ന് കുറച്ച് വിരുന്നുകാര്‍ വന്നു. കൂട്ടത്തില്‍ മൂന്ന് കുട്ടികളും എന്റെ പ്രായക്കാരിയായി ഒരു മാന്മിഴിയാളും.

ബോബെവരെ എനിക്ക്‌ ഖ്യാതി കിട്ടുകയാണെങ്കില്‍...,
എനിക്കീ ചേട്ടനെ തന്നെ കെട്ടിയാമതിയെന്ന് അവള്‍ വാശിപിടിക്കുവാന്‍ ഇടയാകുമെങ്കില്‍...,

ആയിക്കോട്ടേ എന്ന് വിചാരിച്ച്, എന്റെ അന്നത്തെ ഷോ കുറച്ച്‌ കൊഴുപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.

കോഴിക്കൂട്ടിന്റെ ഡോര്‍ സൈഡില്‍ എഴുതി വച്ചിരിക്കുന്ന,
'ക്യൂ പാലിക്കുക' 'കൂട്ടില്‍ പരമാവധി തൂറാതെ നോക്കുക‘ 'ഗീവര്‍‌‍ഗ്ഗീസ്‌ പുണ്ണ്യാളന്‍ ഈ ഭവനത്തിന്റെ നാഥന്‍'
എന്നിവ കാണിച്ചുകൊടുത്തതിന്‌ ശേഷം, എരുമയെയും ഉള്‍പെടുത്തിക്കൊണ്ട്‌ കുറച്ച്‌ നമ്പറുകള്‍ കാണിക്കാന്‍ അവരെ താഴെ പാടത്തേക്ക്‌ ക്ഷണിച്ചു.

എരുമയുടെ പുറത്തിരുന്ന് പോകുന്ന നമ്പറായിരുന്നു എന്റെ ലക്ഷ്യം.
ഞങ്ങളുടെ പറമ്പിനോട് ചേറ്‌ന്നുള്ള പാടത്തുള്ള ചെറിയ തോട്ടില്‍, നിറച്ചും വെള്ളവുമുണ്ടായിരുന്ന സമയം. ഡെയിലി പ്രാക്ടീസുള്ള ഞാന്‍ എരുമയുടെ പുറത്ത്‌ കയറിയിരുന്നു.

എരുമയുടെ പുറത്ത്‌ ഒരു കൈ കൊണ്ട്‌ കയറ്‌ പിടിച്ച്‌, മറ്റേ കൈ പിറകിലേക്ക്‌ നീട്ടി പിടിച്ച്‌, ഏറെക്കുറെ തച്ചോളി അമ്പുവില്‍ നസീര്‍ പോകുന്നപോലെ പോകുന്ന എന്നെ 'ആരാധനയോടെ' നോക്കി കുട്ടികളും കൂട്ടത്തിലെ സമപ്രായക്കാരിയും ചിരിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചു.

ആത്മാഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ വിരാചിച്ചിരുന്ന എന്റെ ഇമേജ്‌ ഇടിഞ്ഞതും എരുമ ഇടഞ്ഞതും വളരെ പ്പെട്ടെന്നായിരുന്നു.

പരിചയമില്ലാത്ത ആള്‍ക്കാരെക്കണ്ടിട്ട്‌ സഭാകമ്പം മൂത്ത് എരുമ പരിഭ്രമിച്ചതാണോ എന്തോ, എരുമ ഗിയര്‍ ഡൌണ്‍ ചെയ്ത്‌ വയലന്റായി ഒരോട്ടമായിരുന്നു..

ആദ്യത്തെ കുതിക്കലില്‍ പിറകോട്ട്‌ പോയ ഞാന്‍, കയറിലെ പിടി വിടാഞ്ഞതുകൊണ്ട്‌ മുന്നോട്ടാഞ്ഞ്‌ എരുമയുടെ കഴുത്തിലേക്ക്‌ റിട്ടേണ്‍ അടിച്ചുവന്നിരുന്നു. എരുമ തോര്‍ത്തുമുണ്ട്‌ കഴുത്തിലിട്ടോണം എന്റെ കാലുകള്‍ കഴുത്തിലിട്ട്‌ എന്നേയും കൊണ്ട്‌ മുന്നോട്ട്‌ കുതിച്ചു.

എന്റെ ബോഡി വെയ്റ്റ്‌ താങ്ങാതെ തലയിളക്കി തറയിലിടുമ്പോഴേക്കും, മൂന്ന് കുതിക്കല്‍ എരുമ നടത്തിയിരുന്നു. ഓരോ കുതിപ്പിനും എന്റെ വളരെ സെന്‍സിറ്റീവായ എന്തൊക്കെയോ എരുമയുടെ കൊമ്പിന്റെയിടയില്‍ പെടുകയും, ചുറ്റുമുള്ള പ്രപഞ്ചവും ബോംബെക്കാരുള്‍പ്പെടെ സകല ചരാചരങ്ങളെയും ഞാന്‍ പിന്നെ കണ്ടത് ഫോട്ടോയുടെ നെഗറ്റീവിലെപ്പോലെയായിരുന്നു.

എന്റെ മരണവെപ്രാളം കണ്ട്‌ നിലവിളിച്ച്, ബോംബെക്കാര്‍ മുന്നിലും എരുമ പിന്നിലുമായി ഓടുന്നതുകണ്ടിട്ടും, 'സംഭവാമി യുഗേ യുഗേ' എന്ന നിസ്സംഗഭാവത്തില്‍ , ‘സംഭവിച്ചതെല്ലാം നല്ലതിന്’ എന്ന് സമാധാനിച്ച് കൈകള്‍ പിറകില്‍ തറയിലൂന്നി തല കുടഞ്ഞ്‌ ഞാന്‍ വാഴക്കുഴിയിലിരുന്നു. വീട്ടീന്ന് അച്ഛന്‍ വന്ന് താങ്ങിപ്പിടിച്ച്‌ കൊണ്ടുപോകുവോളം!

41 comments:

Kalesh Kumar said...

ബൂലോഗരേ ഇതാ‍ വിശാലന്റെ അടുത്ത സൂപ്പര്‍ഹിറ്റ് റിലീസ്!
ചിരിച്ച് വശക്കേടായി വിശാലാ!
വീണ്ടും വീണ്ടും ഇങ്ങനെ ഞങ്ങളെയൊക്കെ ചിരിപ്പിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം എന്താ മാഷേ?
:))))))))

കണ്ണൂസ്‌ said...

സില്‍ക്കിന്റെ മോളോ മറ്റോ ഇപ്പോഴും ഉണ്ടോ മാഷേ? ഒരു നടക്കു നമുക്കും ഒരു സവാരി നടത്താനാ.. :-)

അതുല്യ said...

ഓഫീസിലിരുന്ന വായിയ്കുന്ന ബ്ലോഗരുള്ളപ്പോ, സില്‍ക്ക്‌ ന്ന് ഒക്കെ പറയാതെ വിശാലാ. ഒരുപാട്‌ മാന്‍ഹവര്‍ വൈസ്റ്റാവും.

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
ഇളംതെന്നല്‍.... said...

എന്റെ വിശാലന്‍ ചേട്ടാ... എന്നയങ്ങ്‌ കൊല്ല്... രാവിലെ വക്കാരിയുടെ നന്ദിപ്രകടനം വായിച്ച്‌ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്ന എന്നെ കണ്ടപ്പോള്‍ ഓഫീസ്‌ ബോയ്‌ക്ക്‌ സംശയം മാത്രം ഉണ്ടായിരുന്നുള്ളൂ.. ദേ . ഇപ്പോ ഉച്ചയൂണും കഴിഞ്ഞ്‌ സാറന്മാരെല്ലാം സുലൈമാനി കുടിക്കട്ടെ എന്നു കരുതി വന്ന ഓഫീസ്‌ ബോയ്‌ കണ്ടത്‌ കൊടകര പുരാണം വായിച്ചു ചിരിക്കുന്ന എന്നെ ..ഓഫീസ്‌ ബോയ്‌ G M ന്റെ റൂമിലോട്ട്‌ പോയിട്ടുണ്ട്‌ ..എന്നെ എല്ലാവരും കൂടെ പിരിവിട്ടെടുത്ത്‌ നാട്ടില്‍ വിടുമെന്നാ തോന്നുന്നേ......

രാജീവ് സാക്ഷി | Rajeev Sakshi said...

മടകളും കുന്നുകളും കഴിയുവോളം കാത്തിരുന്നു. ഇനിയും താണ്ടാന്‍ കാതങ്ങളേറെ. അവസാനം കാടും മേടും കാട്ടരുവികളും വന്നപ്പോഴോ വിശാലന്‍ പെട്ടന്ന് വണ്ടി നിര്‍ത്തിക്കളഞ്ഞു. ഞാനാണെങ്കില്‍ അവസാനം കണ്ട കാഴ്ചയിലങ്ങട് ഭ്രമിച്ചുവശാവേം ചെയ്തു. അടുത്ത യാത്ര നമുക്ക് ഇപ്പൊ നിര്‍ത്ത്യേടത്തൂന്നങ്ങട് തുടങ്ങ്യാലോ വിശാലാ. ;)

ദേവന്‍ said...

വിശാലോ
"തമിഴന്മാര്‍ തലച്ചുമടായി കൊണ്ടുനടന്ന് വില്‍ക്കുന്ന കളര്‍ മുക്കിയ വൈറ്റ്‌ ലഗോണ്‍ കോഴിക്കുട്ടികള്‍, തൃശ്ശൂര്‍ന്ന് ബ്രീഡായതു നോക്കി വാങ്ങി ടാങ്കിലിട്ട്‌ കുഞ്ഞുങ്ങളെയുണ്ടാക്കി കോഴിമുട്ടയുടെ ഉണ്ണിയിട്ട്‌ വളര്‍ത്തുന്ന അക്വേറിയം ഫിഷുകളായ മോളി, ഗപ്പി തുടങ്ങിയവയും, എവര്‍ ഗ്രീന്‍ ചെടി, ഞാന്‍ സ്വയം ബഡ്‌ ചെയ്തുണ്ടാക്കിയ മാവ്‌, തുടങ്ങിയവ ഞാന്‍ 'എന്റെ സ്വന്തം' എന്ന് പറഞ്ഞ്‌ കാണിച്ച്‌ കൊടുത്ത്‌ കയ്യടി വാങ്ങുന്നവയായിരുന്നു"
ജെറാള്‍ഡ് ഡറല്‍ എഴുതിയതു വായിക്കുമ്പോള്‍ മാത്രം കിട്ടുന്ന ആ കിക്ക് ദേ പച്ച മലയാളത്തില് ‍എവര്‍ ഗ്രീന്‍ ഓര്‍മ്മകളായി വരുന്നു..കൂടെ ഗോഡ്സ് മസ്റ്റ് ബീ ക്രേസി സ്റ്റൈല്‍ കോമഡീം. ആരിഫ് മോളില്‍ എഴുതിയതുപോലെ (കുതിരവട്ടം പപ്പു പൂച്ചക്കൊരു മൂക്കുകുത്തിയില്‍ അടിക്കുമ്പോലെ നെഞ്ചതതടിച്ചുകൊണ്ട്) കൊല്ലെന്നെ, കൊല്ല്, കൊല്ല്

വള്ളുവനാടന്‍ said...

ആ കൊമ്പിന്റെയിടയില്‌ പെട്ടതെല്ലം ശരിയായോ, കഥ കലക്കി

ചില നേരത്ത്.. said...

വിശാലാ സില്‍ക്കിനെ ഉച്ചയ്ക്ക് ശേഷം റിലീസ് ആക്കിയത് നന്നായി. വായിച്ച് രസിക്കാന്‍ പറ്റിയ നേരം..
ഉഗ്രന്‍ നിരീക്ഷണം തന്നെയാണ് വിശാലോ..ട്രയാങ്കിള്‍ ഏരിയയൊക്കെ എങ്ങിനെ എഴുതി ഫലിപ്പിക്കാന്‍ കഴിയുന്നു?..
ഗ്രാമ്യ ഭംഗി തുടിച്ച് നില്‍ക്കുന്നു ഈ വിവരണങ്ങളില്‍..

അതുല്യ said...

അ(രവി)ന്ധന്‍ ഒരിയ്കലീമാതിരി കമന്റിയതിനു എനിക്ക്‌ കലി കേറി, പിന്നെ ഇറങ്ങിയതാ. നല്ലതാന്നോ, ഉഗ്രനെന്നോ, ഇനിയും ഇതുപോലെ എന്നോ ഒക്കെ എഴുതി ജയ്‌ വിളിക്കുന്നത്‌ സഹിയ്കാം, സഹിയ്കണം, പക്ഷെ, ബ്ലോഗ്‌ തന്നെ വിശാലനുവേണ്ടി മാത്രം തുറക്കുന്ന ഗന്ധര്‍വന്‍, ദയവായി, കമന്റ്‌ ഈമേയിലായി അയക്കുക.

വള്ളുവനാടന്‍ said...

അതുല്,
അസൂയ കുശുമ്പ്‌ .......
:-)

myexperimentsandme said...

ഞാന്‍ എന്റെ കടമ നിര്‍വ്വഹിക്കട്ടെ:

ഖോട്ടോഫ്‌ദ‌‌ഡ്ഡേ:

“ഓരോ കുതിപ്പിനും എന്റെ വളരെ സെന്‍സിറ്റീവായ എന്തൊക്കെയോ എരുമയുടെ കൊമ്പിന്റെയിടയില്‍ പെടുകയും, ചുറ്റുമുള്ള പ്രപഞ്ചവും ബോംബെക്കാരുള്‍പ്പെടെ സകല ചരാചരങ്ങളും ഞാന്‍ കണ്ടത് ഫോട്ടോയുടെ നെഗറ്റീവുപോലെയായിരുന്നു“

വിശാലോ... ഇതും തകര്‍ത്തു തരിപ്പണമാക്കി.

അപ്പുറത്തേതിന്റപ്പുറത്തെ വീട്ടിലെ ഗോപാലന്റെ മോന്‍ അനി ഏത് മൃഗത്തിന്റെ പുറത്തുകയറുന്നതിനേയും കുതിരപ്പുറത്തു കയറുക എന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു ദിവസം ഒരു ആടിന്റെ പുറത്ത് വലിഞ്ഞുകയറിയിട്ട് അവന്‍ വിളിച്ചു കൂവി:

“ദേ കണ്ടോ, ഞാന്‍ ആടിന്റെ കുതിരപ്പുറത്ത് കയറി”

അവന്‍ അവന്റെ അച്ഛന്റെ കുതിരപ്പുറത്ത് കയറുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ഇത്ര സിമ്പിളായി, ഇത്ര കൂളായി എങ്ങിനെയിങ്ങിനെയൊക്കെ ചെയ്യുന്നു, വിശാലാ...
എന്നിട്ട് അതിലും സിമ്പിളായി, അതിലും കൂളായി എങ്ങിനെയിങ്ങിനെയൊക്കെ എഴുതുന്നു വിശാലാ..

(ഇത് ഒരു തമിഴ് സിനിമാഗാനം)

അതുല്യ said...

വള്ളൂ.. മലയാളം ഇങ്ങനെ എഴുതു..

അതുല്യ, അസൂയ, അസ്കിത, അരസിക, അസഹിഷ്ണുത,.....

വള്ളുവനാടന്‍ said...

സ്വയം കണ്ണാടിയില്‍ നോക്കി അല്ലെ, പക്ഷെ അതിന്റെ അസൂയയൊന്നും ഇല്ലലോ

അഭയാര്‍ത്ഥി said...

അതുല്യ പറഞ്ഞതു കാര്യമാണു. പക്ഷെ എഴുതുന്നവനും അനുവാചകനും ആയി തന്നെ ഇരിക്കണമെന്ന നിറ്‍ബന്ധം എനിക്കു. ഗന്ധറ്‍വനായി മാത്റം ഇരിക്കാന്‍ ഇഷ്ടപെടുന്നതു വേറൊരു കാരണം. അല്ലെങ്കില്‍ 3ഓ 4 ഓ മെയില്‍ ആയച്ചാല്‍ മതിയായിരുന്നു ആഴ്ച്ച്ചയില്‍ (അതുല്യ എന്റെ ലിസ്റ്റിലുണ്ടു).
എന്തായാലും ഇതു വായിക്കാനുതകുന്ന സേവനം ബ്ളോഗിന്റേതാണു. അതൊരു കൂട്ടായ്മയാണു. വിശാലന്‍ സാധിക്കുനിടത്തോളം എഴുതും എന്ന വിശ്വാസവും എനിക്കു. അത്റക്കൊക്കെയെ പരഞ്ഞുള്ളു.

അതുല്യ പറഞ്ഞ പോയന്റ്‌ ശരിയാണു. പലറ്‍ക്കും എന്റെ കമന്റ്‌ ഇത്തരം മുഷിച്ചില്‍ ഉണ്ടാക്കിയേക്കാം. അതില്‍ എനിക്കു ഖേദമുണ്ടു.

പക്ഷെ വീണ്ടും പറയട്ടെ- വിശാലന്‍ ഒരു അതുല്യ പ്റതിബാശാലിയാണു. അതു ഞാന്‍ ഏതു അതുല്യരുടെ കോടതിയിലും സഭയിലും ഉച്ചത്തില്‍ പറയും.

putting the comment again

ഇതു വായിച്ചു ചിരിക്കാതിരുന്നല്‍ നിങ്ങളും സില്‍കിന്റെ ഗ്രൂപില്‍ പെടും. ജീവിതത്തിന്റെ അസുലഭമുഹുര്‍ത്തങ്ങളെ, കൌമാരത്തിന്റെ മാനസിക വ്യാപാരങ്ങളെ,ദുഖങ്ങളെ-ഓര്‍മയുടെ അക്ഷയ ഖനിയില്‍ നിന്നും ഓറ്‍ത്തെടുത്തു തിളങ്ങുന്ന ഹാസ്യത്തിന്റെ വജ്റ രൂപമണിയിക്കുന്ന ഈ അതുല്യ പ്റതിഭക്കു അഭിനന്ധനങ്ങള്‍. നിങ്ങളുള്ളിടത്തോളം ബ്ളൊഗ്‌ ഞാന്‍ വായിക്കും. നിങ്ങള്‍ എഴുതാതായാല്‍ ഞാന്‍ ബ്ളോഗ്‌ തുറക്കില്ല- ഇതു സത്യം ,സത്യം.

അഭയാര്‍ത്ഥി said...

spelling mistakes regretted in my comments on സില്‍ക്ക്‌ ഒരു പാവമായിരുന്നു"

evuraan said...

വിശാല മനസ്ക്കാ,

നന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടപ്പെട്ടു..!!

ഉമേഷ്::Umesh said...

കൊള്ളാം വിശാ‍ലാ. ശ്രീജിത്തിനെ കടത്തിവെട്ടുമെന്നു തോന്നുന്നല്ലോ :-)

Kuttyedathi said...

വിശാലന്റെ വീട്ടിലെ കോഴികളു പോലും 100 % സാക്ഷരരാ..

ന്റെ വിശാലോ, പശൂന്റെം എരുമേടേമൊക്കെ വയറിന്റെ സൈഡിലെ ആ ത്രികോണം നെറക്കാന്‍ ചെറുപ്പത്തില്‍ ഞമ്മളും കൊറേ കഷ്ടപ്പെട്ടിട്ടുണ്ടേ. മുറ്റത്തെ പുളിമരത്തില്‍ ഇനി കമ്പൊന്നും ബാക്കിയില്ല. ഒക്കെ നമ്മുടെ തൊടേലേ തോലു പറ്റി തീര്‍ന്നു പോയതാ.

ഞാന്‍ സെന്റിയായി.. ഓര്‍മകളുണര്‍ത്തിയതിനു നന്ദി, ചരിത്രകാരാ.

Santhosh said...

അപ്പൊ, ഇത് തുടരനായിരിക്കുമല്ലേ? ചിരിച്ച് രസിക്കുമ്പോഴും സില്‍ക്ക് അത്ര പാവമായിരുന്നു എന്ന് ഇതുവരെ ബോധ്യമായില്ല, അടുത്ത ലക്കങ്ങളില്‍ അവളുടെ ‘തനിക്കൊണം’ കാണിച്ചുതരണേ!

സസ്നേഹം,
സന്തോഷ്

ശനിയന്‍ \OvO/ Shaniyan said...

സംഭവമല്ല, അവതരണമാണ്‍ പ്രധാനം(ഉല്‍പ്പന്നമല്ല, പരസ്യവും മാര്‍ക്കറ്റിങും ആണു പ്രധാനം എന്നു പറയുന്ന പോലെ), അല്ലെ മാഷെ?

-----------------------------------
ബ്ലോഗരേ, ക്ഷമിക്കുക, സ്വല്‍പ്പം ഓഫ് ടോപ്പിക് - കുറച്ചു നാളായി കാണുന്ന്തു കൊണ്ട് പറയാം എന്നു വെച്ചു:

അതുല്യ, അസൂയ നന്നല്ല, ആത്തരം ഒരു ശൈലി സ്വന്തമാക്കി അഭിമാനിക്കൂ.. ഗന്ധര്‍വന്‍ മാഷു മാഷുടെ അഭിപ്രായമല്ലെ പറഞ്ഞത്? അതിന്‍ അതുല്യയ്ക്കെന്താ? ഓരോരുത്തരും അവരുടെ മനോധര്‍മ്മമനുസരിച്ച് ബ്ലോഗില്‍ എഴുതുന്നു, വായിക്കുന്നവന്‍ അവനവന്റെ അഭിപ്രായം പറയുന്നു എന്നല്ലാതെ, അതുല്യ എഴുതുന്നതു മോശമാണെന്ന് എവിടെങ്കിലും പറഞ്ഞോ? അതോ അതുല്യക്കു തന്നെ തോന്നിയൊ? ഇവിടെ ബാക്കിയെല്ലാവരും വായിച്ച് ആ പോസ്റ്റിനേക്കുറിച്ചെഴുതുമ്പോള്‍, അതുല്യ മാത്രം എന്തേ ‘ചൊറിയുന്ന വര്‍ത്തമാനം ‘ പറയുന്നത്?

കഴിഞ്ഞ തവണ ഉമേഷ് പ്രതികരിച്ചപ്പോള്‍ ഇടയില്‍ കയറിയ (ഉമേഷ്ജീ, അങ്ങനെ ചെയ്തതിനു ക്ഷമിച്ചാലും) ഞാന്‍, വായിച്ചു പോന്നപ്പോള്‍ ഈ സ്വഭാവത്തിന്റെ ബ്ലോഗുലോകത്തെ പേറ്റന്റ് ചേച്ചിക്കാണോ എന്ന സംശയത്തിന്റെ വക്കത്താണ്‍ (ഓ! ഈ വക സംശയങ്ങള്‍ക്കും പേറ്റന്റ് അവിടത്തേക്കു തന്നെ അര്‍ഹതപ്പെട്ടതാണോ എന്ന് അടിയന്‍ സംശയം?). ആക്രമണം വ്യക്തിപരമാണെങ്കില്‍, അതെല്ലവര്‍ക്കും ചെയ്യാനാവും, ചെയ്യാനറിയുകയും ചെയ്യും. നമുക്കതു വേണോ? നാളെ മുതല്‍ ഞാന്‍ അതുല്യയുടെ ബ്ലോഗില്‍ അതുല്യ എഴുതിയതു നന്നായി എന്നു പറയുന്നവരെ ഒക്കെ നിരത്തി ചീത്തവിളിച്ചു കമന്റടിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ ഇരിക്കും? അതൊരു നല്ല പ്രവണതയല്ല, ആരും അത് കാംക്ഷിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നുമില്ല..

ഒരു നല്ല ബ്ലോഗു ലോകം പരസ്പരം സ്നേഹിച്ചും, ബഹുമാനിച്ചും, തിരുത്തിയും, ചിരിച്ചും, കൂടെ കരഞ്ഞും പോകുമ്പോള്‍ അതില്‍ ആവശ്യമില്ലാത്ത വികാര വിചാരങ്ങല്‍ കുത്തിവെക്കാതെ, അസ്ഥാനത്തുള്ള ചോദ്യങ്ങളും സംശയങ്ങളും കൊണ്ടുവരാതെ ആ സുഹൃദ്‌വലയത്തിന്റെ ഒരു കണ്ണിയായിക്കൂടെ? ഒരു നല്ല കൂട്ടായ്മയുടെ ഇടയില്‍ ഒറ്റപ്പെടുന്നത് നല്ല അനുഭവം അല്ല.

നിങ്ങള്‍ക്കു നല്ല കഴിവുണ്ട്, അതു നല്ലവഴിക്കുപയോഗിച്ചു കൂടെ? എനിക്കിഷ്ടമായില്ലെങ്കില്‍ അതു ലോകത്തിനിഷ്ടമല്ല എന്ന് ചിന്തിക്കുന്നത് തെറ്റാണ്‍. സൌന്ദര്യം കാണുന്നവന്റെ കണ്ണിലാണ്‍, അതങ്ങനെത്തന്നെ തുടരുകയും ചെയ്യും.. എല്ലാവരും ഇവിടെ ബഹുമാനിക്കപ്പെടുന്നുണ്ടെങ്കില്‍ അവരവരുടെ കഴിവു മൂലമാണ്‍, അല്ലാതെ ബാങ്ക് ബാലന്‍സോ, തൊലിയുടെ നിറമോ, കൈക്കരുത്തോ കൊണ്ടല്ല എന്നത് നമുക്കു മറക്കാതിരിക്കാം..

പലര്‍ പറയുമ്പോള്‍ അത് കാണുന്നവരുടെ കുഴപ്പമാവണം എന്നില്ല, മറിച്ച് കണ്ണാടിയില്‍ നോക്കാന്‍ നേരമായി എന്നാണ്‍ ഞാന്‍ മനസ്സിലാക്കാറ്.

“അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
അപരന്നു സുഖത്തിനായ് വരേണം..“

(മേല്പറഞ്ഞതിനു മെയിലില്‍ മറുപടി അയക്കണമെങ്കില്‍ മെയിലൈഡിയും ഞാന്‍ തരാം)

ഉമേഷ്::Umesh said...

ശനിയോ,

അതു ശ്രീനാരായണഗുരു പറഞ്ഞതല്ലേ. പാവം എന്തറിഞ്ഞു? ഇന്നു പലരും ചിന്തിക്കുന്നതു്


അവനവനാത്മസുഖത്തിനാചരിക്കേ-
ണ്ടവയപരന്നസുഖത്തിനായ് വരേണം


എന്നല്ലേ.

ഞാന്‍ അതുല്യയെ വിമര്‍ശിക്കുന്നതു നിര്‍ത്തി. “എന്നെ തല്ലണ്ടാ അമ്മാവാ...” എന്ന മട്ടിലല്ലേ. ഓരോരുത്തര്‍ക്കും അവനവനു തോന്നുന്നതു പറയാനുള്ള വേദിയല്ലേ ബ്ലോഗ്? എന്തിനു ഞാന്‍ അതിനെച്ചൊല്ലി എന്റെ സമയം കളയണം?

ശനിയന്‍ \OvO/ Shaniyan said...

ഉമേഷ്ജീ, ചൊല്ലിക്കൊട്, തല്ലിക്കൊടു, തള്ളിക്കള എന്നാണ്‍ അമ്മയും അച്ഛനും പറയാറ്. ചൊല്ലി നോക്കിയതാ (എന്റെ വകയും കൂടി). പിന്നീട് നന്നാവാന്‍ ഒരവസരം കൊടുത്തില്ലല്ലോ എന്നു തോന്നരുതല്ലോ? നായുടെ വാലിന്റെ കാര്യം പൊലെ ആണെങ്കില്‍ പിന്നെ വഴി വേറെ..

എത്ര കഴിവുള്ള ആളാ അതുല്യ, എന്നിട്ടും.. (ഇതാ പറയുന്നത് ദൈവം എല്ലം കൂടി ഒന്നിച്ച് കൊടുക്കില്ലാ എന്നു, അല്ലെ ഉമേഷ്ജീ?)

nalan::നളന്‍ said...

"എക്‍സെപെല്ലറില്‍ നിന്ന് പിണ്ണാക്ക്‌ വരുമ്പോലെ". ഇനിയിപ്പോ എസ്കലേറ്ററിലൊക്കെ എങ്ങനെ കയറും?
കൊടകരയുടെ പേരുടനടി മാറ്റി പുലികരയെന്നാക്കണം.
വിശാലാ, നിനക്ക് സ്തുതിപാടാന്‍ ഞാനുമുണ്ട്, ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തിയില്ലാഞ്ഞിട്ടാ..

ത്പൊഗ്ഡോവ്

Anonymous said...

ട്രാജഡി പോലും കോമഡി ആക്കിയല്ലൊ വിശാലാ...
:)
ബിന്ദു

viswaprabha വിശ്വപ്രഭ said...

hmm...
ഒരു കമന്റ് ഇവിടെയും കിടക്കട്ടെ...അല്ലേ? ഒരു മാപ്പുസാക്ഷിമൊഴി...


വിശാലന്റെ ബ്ലോഗിനെപ്പറ്റി എനിക്കൊരു കമന്റും പറയാനില്ല.
എന്റെ കമന്റൊന്നുമില്ലെങ്കിലും ഈ ബ്ലോഗ് സുന്ദരമായി ഒരു മുട്ടുമില്ലാതെ മുന്നോട്ടു പോയ്ക്കോളും...
അങ്ങനെ മുട്ടില്ലാത്ത ഒത്തിരിയൊത്തിരി ബ്ലോഗുകളുണ്ട് ഭൂമിമലയാളത്തില്‍...

ആനവായില്‍ അമ്പഴങ്ങ പോലെ ഇരിക്കും അവിടൊക്കെ ഞാന്‍ കമന്റിട്ടാല്‍...

അങ്ങനെ തോന്ന്യാക്ഷരങ്ങളായിപ്പോയാലോ എന്നു ശങ്കയുള്ളതുകൊണ്ടാണു ചിലടത്തൊക്കെ കമന്റേ ഇടാതിരിക്കുന്നത്.


ഒന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുക എന്നൊരു ധര്‍മ്മം കൂടി തോന്നാറുണ്ട്.
വേണമെങ്കില്‍ ഒരു പുഞ്ചിരിമൊട്ടോ രണ്ടു വാക്കോ വെച്ചിട്ടു പോകാം. പക്ഷേ അതുകൊണ്ടെന്താവാനാണ് എന്ന തോന്നല്‍ ഒപ്പം വരുമ്പോള്‍ എന്നാല്‍ വേണ്ട എന്നു കരുതും.

ചിലയിടങ്ങളില്‍ കമന്റിടാറില്ല. കാരണം ഗഹനമായ വിഷയങ്ങളാണ്. അതിലൊക്കെ സ്വന്തമായി ഇരുമ്പുലക്ക പോലെ കട്ടിയായ അഭിപ്രായങ്ങളുമുണ്ട്. പക്ഷേ കാര്യകാരണസഹിതം നീട്ടിപ്പരത്തിപ്പറയാഞ്ഞാല്‍ ആളുകള്‍ തെറ്റിദ്ധരിച്ചെന്നു വരും. ക്രൂശിക്കപ്പെട്ടു പോവാനും സാദ്ധ്യതയുണ്ട്. ഗിന്നസ് ബുക്കില്‍ കേറിയ കുട്ട്യേടത്തിപ്പോസ്റ്റില്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ഒരു പക്ഷേ ഞാനിപ്പോള്‍ ജീവിച്ചിരിപ്പുണ്ടാവില്ല! കബറിടത്തില്‍ എന്നെ തപ്പിവരാന്‍ മറിയയുടെ പ്രായവും സമ്മതിക്കില്ല!

അതുകൊണ്ടു മിണ്ടാതിരുന്നു കാണുക; മറ്റു മീനുകള്‍ മണ്ണിരയിട്ട ചൂണ്ട കൊത്തുമ്പോള്‍ വരാല്‍ നോക്കിയിരിക്കുമ്പോലെ...
അതുകൊണ്ടുകൂടിയാണ് കല്ലേച്ചിയേയും ഗന്ധര്‍വ്വനേയും പോലുള്ളവരെ അടുത്തറിയാന്‍ ശ്രമിക്കാതെ അടുത്തറിയുവാന്‍ ശ്രമിക്കുന്നത്! ജ്ഞാനം അരച്ചുകുറുക്കിയെടുത്ത ആ മഹാരഥന്മാര്‍ കോറിയിടുന്ന സത്യത്തിന്റെ, ആര്‍ജ്ജവത്തിന്റെ, ഒരു കുഞ്ഞുകെട്ടുപുള്ളിയ്ക്കുമുന്നില്‍, ലൌകികത്തില്‍ നീന്തിപ്പുളക്കുന്ന ഈ ഭീരുവിന്റെ, മിഠായിക്കടലാസില്‍ പൊതിഞ്ഞ, അര്‍ദ്ധമനസ്സോടെ മനസ്സാക്ഷിക്കുത്തോടെ എഴുതുന്ന നെടുങ്കന്‍ കമന്റുകള്‍ക്കെന്തു വില!


വെറും വായനയില്‍ കവിഞ്ഞ ശക്തിയുണ്ട് കമന്റുകള്‍ക്ക്. പുഴയ്ക്കു കുറുകേ വന്നടിയുന്ന മരത്തടിപോലെ അവയ്ക്കു മൂലകൃതിയുടെ ഉദ്ദേശവും ഗതിയും അമ്പേ മാറ്റിമറിക്കാന്‍ കഴിയും. ഒരിക്കല്‍ പോലും നല്ല ഒരു ഒഴുക്കിനും വിലങ്ങുതടിയായി മാറല്ലേ എന്നും പ്രാര്‍ത്ഥിക്കാറുണ്ട്.
അതുകൊണ്ട് ചിലടത്തു കമന്റ് ഇടാറില്ല.

ചിലയിടങ്ങളിലെ കമന്റിന്റെ കുത്തൊഴുക്കില്‍ പേടി തോന്നി, സ്വരുക്കൂട്ടിവെച്ച ഇത്തിരിപ്പോന്ന എന്റെ വാക്കുകളുടെ മണ്‍പുറ്റുകളും കൊണ്ട് ഞാന്‍ തിരിച്ചോടാറുണ്ട്. കഠോപനിഷത്തില്‍ ചെന്നൊളിച്ചിരുന്നാലും ബാല്യം മുതലേ പിന്നാലെ വന്ന് ശല്യപ്പെടുത്തുന്ന “ആരായിത്തീരണം” എന്ന ചോദ്യം തന്നെ ഉദാഹരണം! “ഞാന്‍ ആരാണ്?” എന്നൊരു മറുചോദ്യവും!


പിന്നെ ചിലടത്ത് കമന്റ് ഇടാതിരിക്കുന്നത് പക്ഷേ മാനഹാനിയെക്കുറിച്ചുള്ള പേടി മൂലമാണ്. പേടി എന്നു പറയാന്‍ പറ്റില്ല. ധൈര്യം കൊണ്ടൊരു വിറ!
ചെറുതാണെങ്കിലും എന്റേതായും ഒരു മാനമുണ്ടല്ലോ!

അതിങ്ങനെ എന്നും കെട്ടിപ്പൊതിഞ്ഞുനടക്കാം എന്നൊന്നും പ്രതീക്ഷയില്ല. പക്ഷേ വടികൊടുത്ത് അടി വാങ്ങാന്‍ പണ്ടേ ഭയങ്കര മടി!

എല്ലാരും കൂടി ഇങ്ങനെ സന്തോഷമായിട്ടൊരുമിച്ച് പാടിക്കളിക്കുന്നതു കാണാന്‍ സത്യമായും വളരെ വളരെ വളരെ സുഖമുണ്ട്.
ആ സുഖം കിട്ടാന്‍ മറ്റു പല സുഖങ്ങളും വേണ്ടെന്നു വെച്ചിട്ട് വളരെ സമയവും ചെലവാക്കുന്നുണ്ട്.

ആ പുത്തരിയില്‍ ഒരു കല്ലായിച്ചേരാന്‍ വയ്യ, മരിച്ചാലും!
അതുകൊണ്ടു മാത്രം ചില,വളരെച്ചുരുക്കം ചില ഇടങ്ങളില്‍ (ഒന്നോ രണ്ടോ?) കമന്റു വെക്കാറില്ല....

ആഗ്രഹമുണ്ടെങ്കിലും.

എന്നെങ്കിലും ഒരിക്കല്‍ ഈ ലോകം നന്നാവുമെന്നും എല്ലാര്‍ക്കും സന്മനസ്സു തോന്നുമെന്നും ഭൂമിയിലും പാതാളത്തില്‍പോലും സമാധാനം വരുമെന്നും അന്നു നാം എല്ലാവരും ഒരുമിച്ചുതന്നെ അങ്ങേ പീഠത്തിനു വലതുവശത്തിരിക്കുമെന്നും ഉള്ളു പറയുന്നു.

പരാശക്തി ആ നാളിന്റെ കഥ പെട്ടെന്നു തന്നെ എഴുതട്ടെ!

Unknown said...

“ചിരിയറിയാന്‍ എരുമ പാര്‍ട്ട് 2 (അഥവാ സില്‍ക്ക് പുരാണം)“ വായിച്ചു. എഴുത്തിലെങ്ങും വിശാലന്‍ ടച്ച് നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും, ഹിറ്റ് ആയ ഒന്നാംഭാഗത്തിന്റെ അത്ര ചിരി പോയില്ല. ഒരു പക്ഷെ ഞാന്‍ “മുന്താണൈ മുടിച്ച്” എന്ന പഴയ ഭാഗ്യരാജ് സിനിമ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടിട്ട് വന്നിരുന്ന് വായിച്ചതുകൊണ്ടായിരിക്കും. സോറി വിശാലാ!

സ്നേഹിതന്‍ said...

ഒരു 3D കണ്ണടയില്‍കൂടി എല്ലാം കണ്ടാസ്വദിച്ചിരിയ്കുമ്പോഴാണ് സില്‍ക് വിശാലനേയും കൊണ്ട് എന്റെ നേര്‍ക്ക് പാഞ്ഞടുത്തത്... ഞാന്‍ കണ്ണട പെട്ടെന്നൂരിയെടുത്തു... അസ്സലായിട്ടുണ്ട് വര്‍ണ്ണന...

Visala Manaskan said...

സഭക്കു വന്ദനം.

എന്റെ 'നാടന്‍ എഴുത്തുകള്‍' വായിക്കാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുന്നവരേ.. നന്ദി.
--
കലേഷ്‌-:) ടെക്നിക്ക്‌ പറഞ്ഞുതരാം, പക്ഷെ ചിലവ്‌ വരും.
കണ്ണൂസ്‌-:) സില്‍ക്കിന്‌, ആറ്‌ ആണും ഒരു പെണ്ണുമായിരുന്നു മക്കള്‍. ഇനിയൊരു റൈഡിന്‌ ബാല്യമില്ല കണ്ണൂസേ.

അതുല്യ-:) അതുല്യ യുടെ കമന്റ്‌ വായിച്ച്‌ എന്താ ഉദ്ദേശിച്ചതേന്ന് മനസ്സിലായില്ലല്ലോ!

തെന്നലേ-:) കമന്റിന്‌ താക്സേ സഹോദരാ.
സാക്ഷി-:)
ദേവരാഗം-:) ഗോഡ്സ്‌ മസ്റ്റ്‌ ബി ക്രേസി, ചിരിച്ച്‌ ശ്വാസം മുട്ടുവന്ന പടമാണ്‌ല്ലേ.
വള്ളൂ- ഏയ്‌, കൊഴപ്പൊന്നും പറ്റിയില്ല!
ഇബ്രാന്‍-:) സന്തോഷം പ്രിയനേ
ഗന്ധര്‍വ്വന്‍-:) അതുല്യ പറഞ്ഞ പോലെ, ഗന്ധര്‍വ്വാ 'എന്നാലും അത്രക്കും പറയണ്ടായിരുന്നു.!'
ഏവൂരാന്‍-:) സന്തോഷം ഏവൂരാനേ.
വക്കാരി-:) അരവിന്ദന്റെ പ്രയോഗം കടമെടുക്കട്ടെ, പെലെ വന്ന് നമ്മുടെ വിജയനോട് ‘ഇതെങ്ങിന്യാ നീ ഇങ്ങിനെ കളിക്കണേ’ എന്ന് ചോദിക്കുമ്പോലെയാണ് എനിക്ക് തോന്നണേ..ട്ടാ.
ഉമേഷ്‌ ജി- :) ശ്രീജിത്ത്‌ ഹോള്‍സെയിലറും ഞാന്‍ റീട്ടെയ്‌ലറുമാണേ..
കുട്ട്യേടത്തി-:) സെയിം പിച്ച്‌.
സന്തോഷ്‌-:) എന്നെ സില്‍ക്ക്‌ കുത്തി മറിച്ചിട്ടു എന്നായിരുന്നു, അന്ന് എന്റെ പ്രചരണം. പക്ഷെ, ആക്‍ച്വലി സില്‍ക്ക്‌ പാവമായിരുന്നു. അത്രേ ഉദ്ദേശിച്ചുള്ളൂ.
നളന്‍-:)വായിച്ചല്ലോ, അതാണ്‌.. അതാണ്‌ ..
ബിന്ദു-:) അന്നതൊന്നും വല്യ വിഷയമല്ലായിരുന്നു. അലോചിക്കുമ്പോള്‍ ചിരിയേ എനിക്കും വരുന്നുള്ളൂ.
ശനിയന്‍-:) അതുല്യ വെറുതെ ഒരു രസത്തിന്‌ എല്ലാവരേയും ഒന്നു ചൂടാക്കാന്‍ പറയുന്നതാണെന്നാണ്‌ ഞാന്‍ ഇത്രയും നാളത്തെ അനുഭവം വച്ച്‌ മനസ്സിലാക്കിയത്‌. അതുല്യയും ബൂലോഗത്തിന്റെ ഒരു ഭാഗമല്ലേ? നമ്മുടെ ചേച്ചിയല്ലേ? എല്ലാവരും കൂടുമ്പോഴല്ലേ, ഈ ബൂലോഗമൊരു സ്‌നേഹക്കിളിക്കൂടാവുന്നത്‌!
വിശ്വം-:) വേറെ ആര്‌ മിണ്ടാതിരുന്നാലും വിശ്വം മൌനം പാലിക്കരുത്‌. ബൂലോഗത്ത്‌ പ്രകാശം ചൊരിഞ്ഞ്‌ നില്‍ക്കുന്ന നിലവിളക്കാണ്‌ എനിക്കെന്നും വിശ്വം.

യാത്രാമൊഴി-:) സില്‍ക്കിന്‌ വിഷമാവേണ്ട എന്ന് കരുതിയാണ്‌, പെട്ടെന്ന് തന്നെ പോസ്റ്റിയത്‌.
സ്‌നേഹിതാ-:) അത്‌ കലക്കി.

സിദ്ധാര്‍ത്ഥാ-:)

അരവിന്ദ് :: aravind said...

പ്രിയ വിയെം ജീ..
പുതിയ പോസ്റ്റ് ഏറ്റവും ആദ്യം വായിക്കുമെങ്കിലും കമന്റിടാതെ മാറി നില്‍ക്കുന്നതാണ് കേട്ടോ..
കൊടകരയുടെ ചരിത്രകാരനെ പുകഴ്ത്താന്‍ എല്ലാവര്‍ക്കും ഒരു ചാന്‍സ് കൊടുക്കണ്ടേ? :-)
കമന്റ് പാത്രത്തില്‍ കൈയ്യിട്ടു എല്ലാരും വാരിക്കോരി കൊണ്ടോയി. എനിക്കെഴുതാന്‍ ഒന്നും ബാക്കി വെച്ചിട്ടില്ല.
എന്റെ വീട്ടിലും(തറവാട്) ഉണ്ടായിരുന്നു 2 പശൂസ്. പുല്ല് തീറ്റാന്‍ പക്ഷേ ഞാന്‍ തന്നെ അതുങ്ങളെ കൊണ്ടോയിട്ടില്ല. പേടിയായിരുന്നു. പക്ഷേ എപ്പോളും ചുറ്റിപ്പറ്റി നില്‍ക്കും.
ഇപ്പോ ഓര്‍ക്കുമ്പോ എന്തോ മിസ്സ് ചെയ്തപോലെ.
ഗംഭീരായി. വിയെംജീടെ സ്വന്തം അനുഭവങ്ങള്‍ ഇനിയും വായിക്കാന്‍ കാത്തിരിക്കുന്നു.

മനൂ‍ .:|:. Manoo said...

ഇവിടേയ്ക്കു വരും മുന്‍പും വിശാലമനസ്കന്റെ പുരാണങ്ങള്‍ പതിവായി വായിക്കാറുണ്ടായിരുന്നു. പക്ഷേ ഇതിനൊക്കെ കേറി എന്താ, എങ്ങനാ കമന്റുക എന്നുള്ള ഒരു ഒരു... അത്‌.

ഇതിപ്പൊ വിശാലന്‍ കടമെടുത്തതിനെ അല്‍പം വളച്ചൊടിച്ചാല്‍... 'നാട്ടുമ്പുറത്ത്‌ കളിപ്പന്തു തട്ടിക്കളിക്കുന്നവന്‍ പെലേ-ടെ അടുത്തു പോയി, കൊള്ളാം നന്നായി കളിക്കുന്നു; ഭാവിയുണ്ട്‌ ട്ടാ' എന്നു പറയുന്നതു പോലെ ആവില്ലേ എന്നു വര്‍ണ്ണ്യത്തിലും അല്ലതേയും ആശങ്കകള്‍ മാത്രം കമന്റിടാന്‍ നേരം...

എങ്കിലും ഇനി പറയാതെ വയ്യ (കണ്‍ഡ്രോള്‍ പോയെന്നു കൂട്ടിക്കോളു)
മനസ്സുതുറന്ന്, ഉറക്കെ പൊട്ടിച്ചിരിയ്ക്കുവാന്‍ തന്നെയാണ്‌ ഞാനിതു തുറക്കാറ്‌. ഒരിക്കലും എനിയ്ക്കു നിരാശനാവേണ്ടിയും വന്നിട്ടില്ലെന്നു കൂടി പറഞ്ഞു കൊള്ളട്ടേ.

Anonymous said...

ഒരു ശ്രമമാണടോ

Anonymous said...

ഒരു ശ്രമമാണടോ

asdfasdf asfdasdf said...

രണ്ടാം ക്ലാസില് പഠിക്കുമ്പോള് സഹപാഠി സത്യന് പറഞ്ഞ് വീട്ടിലെ പൂവാലി പശുവിന്ടെ പുറത്ത് കയറിയതും കയറൂരി കംട്രോളുവിട്ട പശു എന്നെ മൂന്നാം ലോകത്തെക്കെന്ന പോലെ തൊട്ടടുത്ത സിനിമാ തീയറ്ററിലേക്കു കയറ്റിയതും ജയന്ടെയും സീമയുടെയും കിടപ്പറ രംഗം കണ്ട് നാണിച്ച പൂവാലിപ്പശു തിരിഞ്ഞോടിയതും അപ്പൂപ്പന് വന്നു മൂക്കുകയറിട്ടതും ഇപ്പൊള് ശരിക്കും ഓറ്‌മ്മ വരുന്നു.

nandakumar said...

ayyooo enne kolleu... enikku vayya.. engine saadikkunnu ethokke...

jense said...

വിശാലന്‍ ചേട്ടാ... ചേട്ടന്റെ ബ്ലോഗ് കണ്ടിട്ട് അധികം നാള്‍ ആയില്ല... ഓരോന്നായി വായിച്ചു വരുന്നതേ ഒള്ളു... പക്ഷെ ഓരോ തവണയും എന്നെ കൊണ്ടു റിപ്ലെ തരീച്ച്ചേ അടങ്ങു അല്ലെ... ഇത് കൊല്ലം... ഓഫീസില്‍ ഇരുന്നു അടുത്തിരിക്കുന്നവര്‍ കാണാതെ എങ്ങനെ ചിരിക്കുന്നു എന്ന് എനിക്ക് മാത്രമെ അറിയത്തോല്ല്...

Muralee Mukundan , ബിലാത്തിപട്ടണം said...

സിൽക്കിനെ കാണാൻ അന്നൊക്കെയെത്ര കാശാ പൊടിപൊടിച്ചിട്ടുള്ളത്....
തൊട്ടപ്പറത്തെ കൊടകരേലൊരു സിൽക്കുണ്ടായിരുന്നു എന്നത് ഇപ്പളല്ലേ പിടികിട്ട്യേ....

Riyas Aboobacker said...

പരിചയമില്ലാത്ത ആള്‍ക്കാരെക്കണ്ടിട്ട്‌ സഭാകമ്പം മൂത്ത് എരുമ പരിഭ്രമിച്ചതാണോ എന്തോ, എരുമ ഗിയര്‍ ഡൌണ്‍ ചെയ്ത്‌ വയലന്റായി ഒരോട്ടമായിരുന്നു........??????//

ഒരു സംശയം. ഗിയര്‍ ഡൗണ്‍ ചെയ്താല്‍ സ്പീഡ് കുറയുമോ അതോ കൂടുമോ?? എരുമകള്‍ക്ക് ചിലപ്പോള്‍ അങ്ങനാരിക്കും, അല്ലേ?????? ആര്‍ക്കറിയാം????????????

Eccentric said...

ithu akramamayi...superb...

Anonymous said...

super ......

Anisha said...

കലക്കി.. ഇയാളെക്കൊണ്ട് തോറ്റു. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. മണ്ണ് തുപ്പി വീണ്ടും ചിരിച്ചു