Wednesday, March 29, 2006

സീനിയ പൂക്കള്‍

കൊടകരയുടെ ചങ്കുഭാഗത്ത്‌; കുറച്ചുകൂടെ ക്ലിയറാക്കിയാല്‍, ടൌണിന്റെ മാറത്തെ ചെണ്ടേല്‍ വണ്ടിരിക്കുമ്പോലെ ഇരുന്നിരുന്ന ഒരു വിദ്യാലയമാണ്‌, വാഴ്ത്തപ്പെട്ട ഹിസ്‌ ഹൈനസ്സ്‌. ഡോണ്‍ബോസ്‌കോ അച്ചന്റെ പേരിലുള്ള, മഠം വക, സെന്റ്‌ ഡോണ്‍ബോസ്കോ ഗേള്‍സ്‌ ഹൈസ്കൂള്‍ ഓഫ്‌ കൊടകര.

പൊതുവില്‍ ഗേള്‍സ്‌ ഹൈസ്കൂളെന്നാണ്‌ അറിയപ്പെടുകയെങ്കിലും, നേഴസറി മുതല്‍ ഏഴുവരെ; അപ്പറേയുള്ള അപ്പര്‍ പ്രൈമറിയില്‍ പഠിക്കാന്‍, പാവാടയും ജാക്കറ്റുമിട്ട്‌, മുടിമെടഞ്ഞിട്ട്‌ റിബണ്‍ കെട്ടി വരുന്ന പിടയിനമാവണമെന്ന് നിര്‍ബന്ധല്ല്യ. പക്ഷെ അവിടന്നങ്ങോട്ട്‌, പൂവന്മാര്‍ക്ക്‌ അവിടെ പഠിപ്പ്‌ ഇമ്പോസിബിളാണ്‌.

ഓ പിന്നേ, അല്ലെങ്കില്‍ ആര്‍ക്ക്‌ പഠിക്കണം അവിടെ? പരമാനന്ദ സുഖവും കൂടെയോരു നുകവുമാണല്ലോ..! ഗവണ്മെന്റ് ബോയ്സ് സ്കൂളുമായി കമ്പയര്‍ ചെയ്യുമ്പോള്‍, തനി ബോറന്‍, മൂരാച്ചി സ്കൂള്‍ എന്ന് പലരും രഹസ്യമായി പറഞ്ഞു.

എങ്ങിനെ പറയാതിരിക്കും? യൂണിഫോം നിര്‍ബന്ധം, പഠിപ്പിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ ഒടുക്കത്തെ സ്ട്രിക്റ്റ്‌, ഉറക്കെ സംസാരിക്കാന്‍ പടില്ല, കരയാനും. സമരമെന്ന സുന്ദര സുരഭില എടപാടേയില്ല, ഇന്റര്‍വെല്ലിന്‌ ഗേയ്റ്റ്‌ വിട്ട്‌ പുറത്ത്‌ പോയിക്കൂടാത്തതിനാല്‍, ഐസ്‌, ഐസ്ക്രീം, മുളകായ, നാരങ്ങ വെള്ളം, ഉണ്ട, ബോണ്ട എന്നിവയൊന്നും ഡോണ്‍ബോസ്ക്കോയുടെ മുന്നില്‍ വരില്ല. ഇടക്കെങ്ങാനും മുടങ്ങിയാല്‍, തീര്‍ന്നു, കൊലപാതകം നടത്തിയ പ്രതിയേക്കാള്‍ കഷ്ടമായാണ്‌ ചോദ്യം ചെയ്യല്‍. ഒരുമാതിരി കാര്യങ്ങള്‍ക്കൊന്നും മുടക്ക്‌ കിട്ടില്ല, അഥവാ അധ്യയന വര്‍ഷക്കണക്കിലൊരു ദിവസം മുടക്കായിപ്പരിണമിച്ചാല്‍, കുരിശ്‌, ശനിയാശ്ചയും ക്ലാസുണ്ടാകും. ത്വയിരക്കേട്‌!

ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നിരവധി നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ നടന്നുകൊണ്ടിരുന്ന ആ സ്കൂളില്‍ നിന്ന് ഏഴാം ക്ലാസ്‌ പാസാവുന്നതോടെ അവിടത്തെ തടവ്‌ തീരുമെന്നും പിന്നെ, ചേരാന്‍ പോകുന്ന ഗവണ്‍മന്റ്‌ ബോയ്സ്‌ സ്കൂളിനെപ്പറ്റിയുള്ള സുന്ദരന്‍ ചിന്തകളായിരുന്നു അന്നൊക്കെ അവിടുത്തെ ആണ്‍പടയുടെ സ്വപ്നങ്ങള്‍ക്ക്‌ നിറം കൊടുത്തിരുന്നത്‌.

ഡോണ്‍ബോസ്‌കോയിലെന്നെ ചേര്‍ത്തി, ഒരാള്‍ മുന്നില്‍ നിന്ന് പുള്ളിങ്ങും പിന്നില്‍ നിന്നൊരാള്‍ പുഷിങ്ങുമായി, പശുവിനെ ടെമ്പോയില്‍ കയറ്റാന്‍ പോകുമ്പോലെ കൊണ്ടുപോകുമ്പോള്‍, അന്ന് എന്റെ സഹോദരന്‍ ഉദാരമനസ്കന്‍ അവിടത്തെ ഒരു അന്തേവാസിയായിരുന്നു.

പ്രായവ്യത്യസാനുപാതം കണക്കിലെടുത്താല്‍ ഞാന്‍ ഒന്നിലെത്തുമ്പോള്‍ അദ്ദേഹം ഒമ്പതിലെത്തേണ്ടവനാണ്‌. പക്ഷെ, കൊടകരയിലെ റാങ്ക്‌ പ്രതീക്ഷയായിരുന്നതുകൊണ്ട്‌, അദ്ദേഹം രണ്ട്‌ തവണ ഗേയ്റ്റടയില്‍ പെട്ടതിനാല്‍ ഞാന്‍ രണ്ടാം ക്ലാസിലെത്തിയിട്ടേ മഹാന്‍ മഠം വിട്ടുള്ളൂ.

അതുകൊണ്ടെന്തായാലും എനിക്കൊരുപാട്‌ ഗുണങ്ങളുണ്ടായി.

എടുത്ത പറയത്തക്ക നേട്ടങ്ങളിലൊന്ന്, ചേട്ടന്റെ കുറ്റപ്പേരായ 'കള്ളും കുടുക്ക' എന്ന ഓമനപ്പേര്‍ എനിക്ക്‌ ചെറിയ ഭേദഗതിയോടെ 'കുഞ്ഞിക്കുടുക്ക' എന്നാക്കി സ്കൂളിലെ കുട്ടികള്‍ ട്രാന്‍സ്ഫര്‍ ഓഫ്‌ ഓണര്‍ഷിപ്പ്‌ ചെയ്തു തന്നു എന്നതാകുന്നു.

പിന്നെ ചേട്ടന്റെ അത്യപാര കൂര്‍മ്മ ബുദ്ധിയും പഠിക്കാനുള്ള ഉത്സാഹവും ഒമ്പത്‌ കൊല്ലായിട്ട്‌ കാണുന്നതുകൊണ്ട്‌, ടീച്ചര്‍മാര്‍ 'കണ്ണന്‍ വാഴയുടെ കടക്കുള്ള എല്ലാ കണ്ണുകളും(തൈകള്‍) കണ്ണന്‍' എന്ന യൂണീവേഴ്സല്‍ ട്രൂത്ത്‌ ഉള്‍കൊണ്ട്‌, ചേട്ടനും മറ്റു റാങ്കു പ്രതീക്ഷകളും അലങ്കരിച്ചുപോന്നിരുന്ന ക്ലാസിലെ സ്ക്രാപ്പുകള്‍ടെ ബഞ്ചായ പിന്‍ ബഞ്ചിലേക്ക്‌ എനിക്കും ഡയറക്റ്റ്‌ എന്റ്രി നല്‍കി.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവരുടെ കാല്‍ക്കുലേഷന്‍ തെറ്റല്ല എന്ന് ഞാന്‍ തെളിയിച്ച ഒരു സംഭവം നടന്നു. പരീക്ഷ സമയത്ത്‌, നേഴറിയുടെ ബാക്കിലുള്ള പുളിമരത്തിന്റെ ചുവട്ടുല്‍ വച്ച്‌, ടൌണില്‍ നിന്ന് കിട്ടിയ പൊട്ടാത്ത ഒരു പടക്കത്തിന്റെ വെടിമരുന്നെടുത്ത്‌ കരിങ്കല്ലില്‍ വച്ച്‌, അതിന്റെ മുകളില്‍ കരിങ്കല്ല് ചീള്‌ പ്ലേസ്‌ ചെയ്ത്‌ വലിയ കല്ലെടുത്ത്‌ മുകളിലിട്ട്‌ 'ഠേ' എന്ന ഉഗ്രശബ്ദമുണ്ടാക്കിപൊട്ടിക്കുന്നതിന്റെ ഡെമോ നടത്തുന്നതിന്റെയിടയില്‍, എന്നെ അന്നത്തെ ഹെഡ്മിസ്ട്രസ്സ്‌ ആട്ടിക്കൊണ്‍ുപോയി!!!

ഓഫീസില്‍ നിര്‍ത്തി, നഖസംരക്ഷണം ഹോബിയായുള്ള ഹെഡ്മിസ്ട്രസ്സ്‌, എന്റെ ചെവി പിടിച്ച്‌ ഉപദേശത്തിന്റെ താളലയത്തിനനുസരിച്ച്‌ ആട്ടിയപ്പോള്‍, ഞാന്‍ കരുതിയത്‌ സിസ്റ്റര്‍ എന്റെ ചെവിക്ക്‌ ഓട്ടകുത്തുകയാണെന്നാണ്‌!

മര്‍മ്മ സ്ഥാനത്ത്‌ ഇടികൊണ്ട്‌ സ്വല്‍പനേരത്തേക്ക്‌ മാന്ദ്യം സംഭവിച്ച മൈക്ക്‌ ടൈസണ്‍, മൂലക്കിരുന്ന് കരിങ്ങാലി വെള്ളം കുടിച്ച്‌ റസ്റ്റ്‌ ചെയ്യുമ്പോള്‍, മൈക്കിലൂടെ വിളിച്ചുപറഞ്ഞത്‌ ' ലോക ചെവി ബൈറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌' എന്ന് തെറ്റിക്കേള്‍ക്കുകയും ഉടനേ എണീറ്റോടി ഹോളിഫീല്‍ഡിന്റെ ചെവി കടിച്ച്‌ പറിച്ച് ഹോളുണ്ടാക്കിയതുപോലെ ഒരു ഹോള്‍!

പിന്നെ ഏഴാം ക്ലാസുവരെ എനിക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല! എന്നും പിന്നില്‍ ചുമരും മടക്കി ചാരി വച്ച കുടകളും.

ഒരു ഓണക്കാലം .

പഴയ അമ്പാടി തീയറ്ററിന്റെ അടുത്ത്‌ വീടുള്ള കുട്ടിരവി, ഞാന്‍ സ്ഥിരമായി പൊട്ടിച്ചുപോന്ന ഹൈവേയ്ക്കരുകില്‍ നിന്നിരുന്ന കനകാമ്പരം, അദ്ദേഹം കണ്ടുവച്ചതാനെന്നും മേലാല്‍ പൊട്ടിക്കരുതെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ പിന്നെ എനിക്ക്‌ വീട്ടിലെ ചെമ്പരത്തിയേയും ചെട്ടിമല്ലിയേയും അപ്പോളക്കാരുടെ വീട്ടിലെ മാജിക്‌ റോസിനെയും ആശ്രയിച്ച്‌ പൂക്കളമിടേണ്ടി വന്നു.

വെറൈറ്റി പൂക്കളില്ലാ..യെന്ന് വിലപിച്ച എനിക്ക്‌ അപ്പോള്‍ ബോയ്സില്‍ ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന ചേട്ടന്‍ ഒരു ദിവസം കാലത്ത്‌ നിറയെ പൂക്കളുള്ള ഒരു പൂച്ചെടി കൊണ്ടു തന്നു. കമ്മല്‍പോലെയുള്‍ല മഞ്ഞനിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടി ഉടലോടെ...വേരോടെ..!

ജീവിതത്തിലാദ്യമായി എന്റെ ചേട്ടനെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ അഭിമാനം പൂണ്ടു.

മറഡോണയുടെ അനിയനെപ്പോലെ, മമ്മൂട്ടിയുടെ അനിയനെപ്പോലെ ഞാന്‍ സ്വന്തം ചേട്ടന്റെക്കുറിച്ചോര്‍ത്ത്‌ നെകളിച്ചു.

പൂക്കളിറുത്ത്‌ കളമിട്ട്‌, ചേട്ടനും ആ ചെടികൊടുത്തുവെന്ന് പറയപ്പെടുന്ന പേരറിയാത്ത ആ കൂട്ടുകാരനും നന്ദി പറഞ്ഞ്‌, ആ പൂച്ചെടി ഞാന്‍ മുറ്റത്ത്‌ നട്ട്‌ വെള്ളം നനച്ചു.

പിറ്റേ ദിവസം അതിരാവിലെ ചേട്ടന്‍ കൊണ്ടുവന്നത്‌ സീനിയ ചെടിയായിരുന്നു... നിറയെ മെറൂണ്‍ പൂക്കളുള്ള നിറഞ്ഞ ആരോഗ്യവാനായ ചെടി. എന്റെ തോട്ടത്തിലെ പുതിയ താരം.

അങ്ങിനെ തിരുവോണമായപ്പോഴേക്കും എന്റെ പൂന്തോട്ടം പലതരം ചെടികള്‍ കൊണ്ട്‌ സമൃദ്ധമായി! ഞാന്‍ അഭിമാനം കൊണ്ട്‌ പുളഞ്ഞു. അയല്‍വീട്ടിലെ കൂട്ടുകാര്‍ ജിനുവും ഷാജുവും എന്നെയും എന്റെ ചെടികളെ അസൂയയോടെ നോക്കി. എന്റെ ചെടിയില്‍ തൊട്ടാല്‍ ഇവിടെ ചോര ചിതറുമെന്ന് ഞാന്‍ ഭീഷണിമുഴക്കി അവരെ അകറ്റി നിര്‍ത്തി.

ഓണമവധിയുടെ ആര്‍ഭാടങ്ങള്‍ അവസാനിച്ച്‌, ഓണപ്പൂട്ട്‌ കഴിഞ്ഞ്‌ സ്കൂള്‍ തുറന്നു.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ്‌ ഒരുദിവസം കാലത്ത്‌ അസംബ്ലി കൂടിയപ്പോള്‍ ഹെഡ്മിസ്ട്രസിന്റെ വക ഒരു പ്രത്യേക അറിയിപ്പ്‌:

'കുട്ടികളേ, കഴിഞ്ഞ ഓണാം അവധി ദിനങ്ങളില്‍ ആരോ നമ്മുടെ പൂന്തോട്ടത്തില്‍ നിന്നിരുന്ന കുറേ നല്ല ചെടികള്‍ പറച്ചികൊണ്ടുപോവുകയും മറ്റുള്ള ചെടികള്‍ ചവിട്ടി നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ സ്കൂളിലെ ആരും അങ്ങിനെ ചെയ്യില്ല എന്നാണ്‌ എന്റെ വിശ്വാസം. എങ്കിലും ആരെങ്കിലും ചെയ്യുകയോ ചെയ്തവരെക്കുറിച്ചറിയുകയോ ഉണ്ടെങ്കില്‍ എത്രയും വേഗം വിവരം എന്നെയോ നിങ്ങളുടേ ക്ലാസ്‌ ടീച്ചറെയോ അറിയിക്കണം'

ഇത്‌ കേട്ടതും എന്റെ അടുത്ത ലൈനില്‍ നിന്നിരുന്ന ജിനു എന്നെ, സര്‍‌ഗത്തില്‍ 'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചുമെന്ന്' പാടുമ്പോള്‍ രംഭ, വിനീതിനെ നോക്കിയ പോലെ, ഒരു നോട്ടം നോക്കി.

ങും. ബ്രദര്‍ ഫെര്‍ണാണ്ടസ്‌! എന്ന് മനസ്സില്‍ പറഞ്ഞു എടുത്താല്‍ പൊന്താത്ത ഒരു ടെന്‍ഷനും പേറി ഒന്നുമറിയാത്തവനെപ്പോലെ ഞാനവിടെ തരിച്ചു നിന്നു.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങിനെയായിരുന്നു. കക്ഷി വെളുപ്പിന്‌ പാലാസ്‌ ഹോട്ടലില്‍ പാല്‌ കൊടുക്കാന്‍ പോയി വരും വഴി സ്കൂളിന്റെ മതില്‍ ചാടിക്കടന്ന്, ഡോണ്‍ബോസ്കോയിലെ കുഞ്ഞരിപ്രാവുകള്‍, ആട്ടിങ്കാട്ടവും ചാണകവും ചാരവുമെല്ലാം വീട്ടില്‍ നിന്നും ബാഗില്‍ വച്ച് കൊണ്ടുവന്നിട്ട്‌ വളര്‍ത്തിയ പുഷ്ടിഗുണമുള്ള ചെടികളെ ഒോരോന്നായി അടിച്ചുമാറ്റിക്കൊണ്ടുവരുകയായിരുന്നു. മിടുക്കന്‍!

അഥവാ പിടിച്ചാലും ആള്‍ക്ക് വല്യ പ്രശന്മില്ല, അദ്ദേഹം ബോയിസിലാണ്. എന്റെ അവസ്ഥയോ? ‘പണ്ടേ ശോഷിച്ചത് കൂടെ പോളിയോ‘ എന്ന അവസ്ഥയിലാവുക ഞാന്‍ ഞാന്‍ മാത്രം.

അന്നുതന്നെ, വീട്ടിലെത്തിയയുടന്‍ ചെടികള്‍ പറിച്ച് കളഞ്ഞ് തെളിവ് നശിപ്പിച്ചെങ്കിലും, അതിന് ശേഷം കുറെക്കാലം സ്കൂളില്‍ പറയുമോയെന്ന് പേടിച്ച് ഞാന്‍ ജിനുവിനോടും, വീട്ടില്‍ പറയുമോയെന്ന് പേടിച്ച് ചേട്ടന്‍ എന്നോടും വിധേയനായി ജീവിച്ചു.

38 comments:

കണ്ണൂസ്‌ said...

ഗംഭീരം. ലോക ചെവി ബൈറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ എന്നു കേട്ടിട്ട്‌ ചിരിച്ച ചിരി ഇനിയും നിര്‍ത്തിയിട്ടില്ല ഞാന്‍.:-)

രാജ് said...

ഇത്രയും ഉദാരമായ മനസ്സുള്ള ആ ജേഷ്ഠനെ ഇപ്പോള്‍ എവിടെ കിട്ടും?

myexperimentsandme said...

ഇന്നത്തെക്കോട്ട്:

“ഇത്‌ കേട്ടതും എന്റെ അടുത്ത ലൈനില്‍ നിന്നിരുന്ന ജിനു എന്നെ, സര്‍‌ഗത്തില്‍ 'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചുമെന്ന്' പാടുമ്പോള്‍ രംഭ, വിനീതിനെ നോക്കിയ പോലെ, ഒരു നോട്ടം നോക്കി“

(“ലോക ചെവിബൈറ്റ്“ കണ്ണൂസ് കൊണ്ടുപോയി)

ചേട്ടനെയും ജിനുവിനെയും ഒന്ന് വിഷ്വലൈസ് ചെയ്യട്ടെ..

നിക്കാഷ്ടായി

Anonymous said...

“മാറത്തെ ചെണ്ടേല്‍ വണ്ടിരിക്കുമ്പോലെ “ ശ്ശോ, വല്ലാത്തൊരു.....(ന്നാലും പോരാ)-സു-

കണ്ണൂസ്‌ said...

സാരല്ല്യ വക്കാരീ.. അങ്ങിനെ എണ്ണിപ്പെറുക്കി എടുക്കേണ്ടത്ര കുറവൊന്നുമല്ലല്ലോ പ്രയോഗങ്ങള്‍ പുരാണത്തില്‍. അതിങ്ങനെ അക്ഷയപാത്രം പോലെ കിടപ്പല്ലേ...

Visala Manaskan said...

കണ്ണൂസേ-:) പെട്ടെന്ന് തന്നെ വായിച്ചുവല്ലേ, കമന്റിയതിന് നന്ദി, സ്നേഹം.
പെരിങ്ങ്സ്:) ഉവ്വ്, ചേട്ടന്‍ ഒരു മഹാ പാവമാണേ. അതുകൊണ്ടല്ലേ ധൈര്യായിട്ട് എഴുതണേ.
വക്കാരി-:) ഏയ്. പെട്ടെന്ന് അതാ ഓര്‍മ്മ വന്നേ അത്രേ ഉള്ളൂ.
സുനിലേ-:) ഈ പോസ്റ്റ് സ്ക്രാപ്പായി പോയോ എന്നൊരു സംശയം എനിക്കും തോന്നുന്നുണ്ട്.

അതുല്യ said...

മെറൂണ്‍ പാവാടെയും കോടി കളര്‍ ഷര്‍ട്ടുമിട്ട്‌, ചുവന്ന് രിബ്ബണ്‍ കെട്ടി, സ്കൂളില്‍ പോണപോലെ എനിക്കും ഇത്‌ വായിച്ചപ്പോ ഒരു ഫീലിഗ്‌.
good work.

ചില നേരത്ത്.. said...

ഹ ഹ രസകരമായിരിക്കുന്നു വിശാലാ( എന്തൊരു പഴഞ്ചന്‍ പ്രയോഗം.. ഏന്നാലും).

myexperimentsandme said...

കൊടകരപുരാണം വായിച്ച് വായിച്ച് എന്റെ നാടിനെക്കാലും നാട്ടുകാരേക്കാലും കൂടുതൽ ഇപ്പോൾ കൊടകര എനിക്ക് പരിചയമായതുപോലെ. റപ്പായീം, അരവിന്ദേട്ടനും, മുണ്ടാപ്പനും, ദിവാകരേട്ടനും പോളേട്ടനും ഡോൺ ബോസ്‌കോയും ജിനുവും......

.......പിന്നെ വിശാലന്റെ പാവം ചേട്ടനും

സ്വാര്‍ത്ഥന്‍ said...

നന്നായിട്ടുണ്ട് വിശാലാ,

മൊട്ടച്ചി അച്ചമ്മേടെ പേരെന്തായിരുന്നു? സിസ്റ്റര്‍ അര്‍മാണിക്യാന്നോ കൊത്തിനുര്‍ക്കീന്നൊ അതോ സിസ്റ്റര്‍ ഉള്‍ട്ടസുള്‍ട്ടാന്നോ?

അഭയാര്‍ത്ഥി said...

പതിവു സങ്കേതത്തില്‍ നിന്നു അല്‍പം മാറിയുള്ള സഞ്ചാരം എന്നെനിക്കു തൊന്നുന്നു. അല്‍പ്പം ഗൌര്‍വം കൂടിയ പോലെ.


വിശാലന്‍ എന്ന പേരു കേല്‍ക്കുമ്പോഴേക്കും ചിരി പൊട്ടുന്ന എനിക്കിതാ ഈ കഥ്‌ വായിച്ചപ്പൊള്‍, ഒരു കണ്ണില്‍ ചിരിയും മറു കണ്ണില്‍ നോസ്താല്‍ജിയയും.

ചിരിച്ചു പക്ഷെ ഒരു ഗസല്‍ സങ്കീതം പോലെ നൊമ്പരപെടുത്തുന്നു.

ഹാസ്യത്തില്‍ ദേശത്തിന്റെ ചരിത്റം ആലേഖനം ചെയ്യുന്നു അനിതര സാധാരണമായ ശൈലിയില്‍

അരവിന്ദ് :: aravind said...

ഒടുക്കത്തെ പണിയാണ്. എന്നാലും ഈ പോസ്റ്റ് കണ്ടിട്ട് കമന്റെഴുതാതെ പോയില്ലെങ്കില്‍..നല്ല ഒരു മൈല്‍ക്കുറ്റി കണ്ടിട്ട്, അതിലൊന്നു കാലു പൊക്കി മുള്ളാതെ പോയ നായക്കു തോന്നും പോലൊരസ്കിത ഫീല് ചെയ്യും.:-)
വിശാല്‍‌ജീ ഒട്ടും സ്ക്രാപ്പ് ആയിട്ടില്ല്യാ ട്ടോ..പതിവു പോലെ ഗംഭീരം. മാത്രമല്ല, പല സംഭവങ്ങളും എന്റെ സ്വന്തം അനുഭവങ്ങള്‍ പോലെ. നല്ല പാലടപ്രഥമന്‍ കുടിച്ച് കുടിച്ചങ്ങനെ ചെടിച്ചിരിക്കുമ്പോ ഇച്ചിരെ നാരങ്ങാ അച്ചാറും പപ്പടവും വായിലേയ്ക്കിട്ട പോലെ ആസ്വദിച്ചു.
പശുവിനെ ടെമ്പോയില്‍ കയറ്റാന്‍ കൊണ്ടു പോകുന്ന കണക്ക്..:-))
എന്നെ ആദ്യം ‘ചേര്‍ത്തത്‘ നാലാം ക്ലാസ്സിലാണ്. ബുദ്ധി കൂടിയത് കൊണ്ടൊന്നും അല്ല. സ്കൂളില്‍ പോകാന്‍ പേടിയായതു കാരണം, ചേച്ചിയുടെ ഒപ്പം ചേച്ചിയുടെ ക്ലാസ്സില്‍ പോയി ഇരുന്നു, ഒരു കൊല്ലം.മുടങ്ങാതെ, ചേച്ചിയുടെ കൂടെ, ബഞ്ചിന്റെ സൈഡില്‍. പിന്നെ അടുത്ത കൊല്ലം ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തപ്പോ , ആദ്യ ദിവസം ഞാനവിടം മൊത്തം കാറി പൊളിച്ചു. അമ്മയെ മരിച്ചാലും എന്നെ തനിച്ച് അവിടെയാക്കി വിടില്ല എന്നൊരു വാശിയില്‍ ഞാന്‍ അമ്മയുടെ സാരിയിലും, എളിക്കും അള്ളിപിടിച്ചു. ടീച്ചര്‍മാര്‍ എന്റെ അരയില്‍ പിടിച്ച് പുറകോട്ടും വലി. എന്റെ അലറല്‍ കേട്ട് ബാക്കി ക്ലാസ്സിലുണ്ടായിരുന്നവരൊക്കെ എഴുന്നേറ്റു നിന്നിങ്ങോട്ട് നോക്കുന്നു. അവസാനം 2-3 ടീച്ചര്‍മാര്‍ കൂടി എന്നെ പിടിച്ച് വലിച്ച്, അമ്മയെ സ്വതന്ത്രയാക്കി ക്ലാസ്സിനു പുറത്തിറക്കി വാതിലടച്ചു കുറ്റിയിട്ടു.
പക്ഷേ അന്നുച്ചയായപ്പൊഴെക്കും കാറലൊക്കെ സ്റ്റോപ്പാക്കി ഞാനുഷാറായി ട്ടോ.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ മിക്ക ദിവസവും ഞാന്‍ സ്കൂളില്‍ പോവില്ല. ടീച്ചര്‍ ചോയ്ച്ചാല്‍ എന്നു പറയും ഇക്ക് തലവേദനയായിരുന്നൂ ന്ന്.
അവസാനം ടീച്ചര്‍ എനിക്കു പേരിട്ടു- കുഞ്ഞന്‍ തലവേദന.
എന്നെങ്കിലും ക്ലാസ്സില്‍ കണ്ടാല്‍ ടീച്ചര്‍ ചോദിക്കും - “അല്ലാ, ദ് പ്പോ ആരാ ദ്, കുഞ്ഞന്‍‌തലവേദനയോ :-)?”

ഇത്രയുമൊക്കെ ഓര്‍പ്പിച്ചതിനു നന്ദി വിയെം‌ജീ. :-)

Kalesh Kumar said...

ചരിത്രകാരാ‍,
1. എനിക്കിഷ്ടപ്പെട്ടു!
2. തലയറഞ്ഞിരുന്നു് ചിരിച്ചു!
3. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു!
4. കിടിലം ഗഡീ!

myexperimentsandme said...

ഉം...ഉം...ഉം...

കലേഷ് അവിടെയിരുന്ന് തലയറഞ്ഞിരുന്ന് ചിരിക്കും...

കുലുക്കം മുഴുവൻ ഇവിടേം....

മിനിങ്ങാന്നും കുലുങ്ങി.

സു | Su said...

:)

Anonymous said...

ചിരിക്കൊരു ഇന്റര്‍വെല്‍ വേണ്ടീട്ടാവും പാരയുടെ അവസാനം നോക്കി അമിട്ട്‌. കൊടകര ഇപ്പോള്‍ ഫേമസ്‌ ആയിക്കൊണ്ടിരിക്കുകയാണല്ലൊ.

ബിന്ദു

ഉമേഷ്::Umesh said...

സ്ക്രാപ്പല്ലെടോ. ഉശിരന്‍!

Santhosh said...

സൊയമ്പന്‍!

സസ്നേഹം,
സന്തോഷ്

nalan::നളന്‍ said...

ആലോചിച്ചു നോക്കിയാല്‍ അത്രയ്ക്കൊന്നും ചിരിക്കാനില്ലാത്ത സാധാരണ സംഭങ്ങള്‍, ഇവിടെ വിശാലനിലൂടെ കേള്‍ക്കുമ്പോള്‍ പൊട്ടിച്ചിരിച്ചു പോകുന്നു..പ്രണാമം വിശാലാ.‍

Unknown said...

നന്നായിട്ടുണ്ട് വിശാലാ..
“ചെവി ബൈറ്റ്“ ശരിക്കും ബോധിച്ചു!

സ്നേഹിതന്‍ said...

"...കളിച്ചും, ചിരിച്ചും..." നടന്നിരുന്ന ആ കാലം വീണ്ടും കണ്‍മുമ്പില്‍ തെളിയിച്ചതിന്
പെരുത്ത് നന്ദി. ഉഗ്രന്‍ ചിത്രീകരണം വിശാലാ!!!

വര്‍ണ്ണമേഘങ്ങള്‍ said...

വിശാലാ ചിരി രസായനം തന്നെ.
ടൈസന്റെ ന്യായം കലക്കി.

Anonymous said...

വളരെ വളരെ നന്നായിരിക്കുന്നു മാഷേ, കാത്തിരിപ്പുകള്‍ ഒരിക്കലും നിരാശ നല്കാറില്ല..
ബിജു.

ദേവന്‍ said...

ജിനുവും മറ്റും പാവമായിട്ടാ. സാധാരണ ഗതിയില്‍ "ഞാന്‍ ലതിപ്പം പറയുവേടാ" എന്നു ബ്ലാക്‌ മെയില്‍ ചെയ്ത്‌ ഐസുമുട്ടായി, അണുഗുണ്ട്‌, പറങ്കിയണ്ടി വറുത്തത്‌, ഗോലി തുടങ്ങിയവ സമ്പാദിക്കാന്‍ ശ്രമിച്ചേനേ അവര്‍.

Visala Manaskan said...

അതുല്യ, ഇബ്രാന്‍, സ്വാര്‍ത്ഥന്‍, ഗന്ധര്‍വ്വന്‍, അരവിന്ദ്, കലേഷ്, സൂ, ബിന്ദു, ഉമേഷ് ജി, സന്തോഷ്, നളന്‍, യാത്രാ, സ്‌നേഹിതന്‍, വര്‍ണ്ണം, ബിജു, ദേവഗുരു തുടങ്ങിയവരേ...

വായിച്ചതിനും പ്രോത്സാഹിപ്പിക്കുന്നതിനും സന്തോഷം.

പത്തോ ഏറിയാല്‍ പതിനഞ്ചോ പോസ്റ്റിങ്ങ് എന്ന ചിന്തയില്‍ തുടങ്ങിയ ബ്ലോഗിങ്ങ്, ഇപ്പോള്‍ 24-ല്‍ നില്‍ക്കുകയാണ്.

കഴിഞ്ഞ ആറുമാസങ്ങളായി ദുഷ്ടനായ കൊക്കിനെപ്പോലെ, കൊടകരയെന്ന കൊളത്തിലെ പാവം മീനുകളെ ഒന്നിനുപുറകേ ഒന്നായി ഞാന്‍ ബ്ലോഗിലേക്ക് കൊണ്ടുവന്ന് കൊന്ന് പൊളിച്ച് ഉണക്കാനിടുകയാണ്. എന്നാണാവോ നമ്മുടെ ഞണ്ടിനെ എടുക്കുന്നത്?

പിന്നെ, വക്കാരി പറഞ്ഞ കണക്കേ, കൊടകര എന്ന ഇട്ടാവട്ടത്തെയും അവിടെയുള്ള പലരെയും നിങ്ങള്‍ക്ക് പരിചിതരാക്കിയെന്നത് ഒരു സത്യമാകുമ്പോള്‍ അതില്‍ ചെറിയ ഒരു ചാരിതാര്‍ത്ഥ്യമുണ്ട്.

ബ്ലോഗിലെ എഴുത്തുകാരായ പെരിങ്ങോടനെപ്പോലെ, ഏവൂരാനെപ്പോലെ,സൂവിനെപ്പോലെ, സന്തോഷിനെപ്പോലെ, ദേവരാഗത്തിനെപ്പോലെ, സാക്ഷിയെപ്പോലെ (മറ്റു പലരെയും പോലെ)എന്റയ്യോ... അതുല്യയെപ്പോലെ, വായനാശീലവും ഭാവനാ സമ്പത്തും പ്രത്യേകിച്ച് എയിമും ഇല്ലാതെ, എങ്ങിനെ ഇതുവരെ നിങ്ങളെക്കൊണ്ടൊക്കെ വായിപ്പിച്ചു എന്നത് എനിക്ക് തന്നെ അത്ഭുതമായ ഒരു കാര്യമാണ്.
എല്ലാവരോടും സ്‌നേഹം.

വേറേ വിശേഷം ഒന്നും ഇല്ല.
ബോറാകുമ്പോള്‍ അറിയിക്കണം.

അതുല്യ said...

ടാക്സീ കാശു പോയാലും വേണ്ടീല്ല, ഞാന്‍ അവിടെ വന്ന്, വിശാലനേ കൊന്നേനേ..... നന്നായി... ഓര്‍മിച്ചത്‌....

രാജീവ് സാക്ഷി | Rajeev Sakshi said...

എന്തു വന്നാലും ഇത്തവണ ചിരിക്കില്യാന്ന് ഉറപ്പിച്ചിട്ടാണു വായന തുടങ്ങിയത്.
ഇനി അടുത്ത തവണ ഞാന്‍ എന്തായാലും ചിരിക്കില്യ. നോക്കിക്കോളൂ.

വള്ളുവനാടന്‍ said...
This comment has been removed by a blog administrator.
മനൂ‍ .:|:. Manoo said...

:)

Anonymous said...

vishaalamanaska...........
nannaayittundu,,,,
iniyum orupatu kodakarapuranangal pratheekshikkunnu..
aasamsakal..
jayesh

aneel kumar said...

കുറേനാള്‍ ബൂലോഗപാരായണമില്ല്ലാതെ വന്നിട്ട്
‍ ഉദാരമനസ്കനെപ്പോലെ ഗേയ്റ്റടയില്‍ പെട്ട് അമൂല്യമായ പല പോസ്റ്റുകളും കാണാതെപോയി.
അതൊക്കെയും കണ്ടെത്തി വായിക്കാന്‍ കഴിയുമോ എന്നറിയില്ല. ഈയിടെ പുതിയ കമന്റുകള്‍ മെയിലില്‍ വായിച്ചാസ്വദിക്കലാണ് ഹോബി.

പറയാന്‍ വന്ന കാര്യം വിട്ടുപോയി.
തക തക തകര്‍പ്പന്‍ പോസ്റ്റ്!

ഞാന്‍ ഇരിങ്ങല്‍ said...

എഴുത്തില്‍ ചില ബോറടി വരുന്നോന്ന് ചില സംശയങ്ങള്‍ ഇല്ലാതില്ല. എങ്കിലും താങ്കളിലെ സ്വത:സിദ്ധമായ എഴുത്തില്‍ നമിക്കുന്നു\

പിന്നെ ആ മൈക്ക് ടൈസന്‍ റെ ചെവികടിച്ചു പറിച്ചത് !!! താങ്കള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്നത്തന്നെ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

G.MANU said...

ലോക ചെവി ബൈറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌'

kudos for this classic part.

ഗുപ്തന്‍ said...

സ്റ്റൈലന്‍ ഉരുപ്പടികളു തന്നെ ചേട്ടനും അനിയനും..

ക്വാട്ടാനൊള്ളതൊക്കെ ആമ്പിള്ളേര്‍ ക്വാട്ടി :)

സുധീർ (Sudheer) said...

കലക്കി!

അതിനിടയില്‍ ആ ബ്രദര്‍ ഫെര്‍‌ണാണ്ടെസ് വിളി ആരും
കേട്ടില്ല എന്നു തോന്നുന്നു.

ഞാന്‍ കേട്ടിട്ടുള്ളത് ‘ഓ ഫാദര്‍ സ്റ്റീഫന്‍ ഫെര്‍‌ണാണ്ടെസ്‘ എന്നാണ്

- ഒരു പുത്തന്‍‌ചിറക്കാരന്‍

aathman / ആത്മന്‍ said...

ഓഫ് ടോക്ക്:
ഞാന്‍ താങ്കളുടെ സാഹിത്യം ക്ലാസ്സില്‍ പഠിപ്പിയ്ക്കുന്ന ഒരു മാഷ്. ഒരു സംശയം ഈ പൂവിന്‍റെ പേരെന്ത്?

Anonymous said...

ഞാന്‍ ഈ പറഞ്ഞ ഡോണ്‍ ബോസ്കോ സ്കൂളില്‍ പോയിട്ടുണ്ട്.അവിടെ ഇപ്പോള്‍ പഴയ കെട്ടിടം പൊളിച്ചു കളഞ്ഞിട്ട് പുതിയ കെട്ടിടം പണിയുകയാണ്.......

IAHIA said...

"Red Devils must be careful>> Liverpool - Bayern join the Hunt for Sancho"