Sunday, December 11, 2005

ഏടാകൂടം

പപ്പേട്ടന്‍ ഗർജ്ജിക്കുന്നൊരു സിംഹമായിരുന്നെന്നാണ്‌ ആളുടെ ഭാര്യയുടെ അഭിപ്രായം.

പക്ഷെ, എന്തുകൊണ്ടോ വീട്ടിനുപുറത്ത്‌ ഒരിക്കൽ പോലും ആ സിഹം ഗർജ്ജിക്കാൻ ട്രൈ ചെയ്തില്ല. ജീവിതത്തിന്റെ സിംഹഭാഗവും നാട്ടിലില്ലാതിരുന്നതും നാട്ടുകാർ ഗർജ്ജനത്തെക്കുറിച്ചറിയതെപോയതിന്‌ ഒരു പ്രധാന കാരണമാണ്‌.

എട്ടാം ക്ലാസിൽ വീണ്ടും തോൽക്കാൻ നിൽക്കാതെ, അന്നത്തെക്കാലത്തെ പുറപ്പെട്ടോടുന്നവരുടെ എക്സ്‌ക്ലൂസീവ്‌ ഡെസ്റ്റിനേഷനായ മദ്രാസിലേക്ക്‌ കള്ളവണ്ടി കേറി ഒറ്റപ്പ്പോക്കല്ലായിരുന്നോ!വില്ലിവാക്കത്ത്‌ ചാമിക്കുട്ടിയെന്ന് പേരായ ഒരു പാണ്ടിയുടെ കൂടെ നിന്നാണ്‌ തുന്നൽ പണി പഠിച്ചത്‌. അവിടെനിന്ന് പിന്നെ ഡെൽഹിയിൽ, കൽക്കട്ടയിൽ, ബോബെയിൽ...അങ്ങിനെയങ്ങിനെ.... ഇന്ത്യാമഹാരാജ്യം മൊത്തം ആൾ കറങ്ങി.

കുറെയധികം കൊല്ലങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നൂ കൊടകരക്കാർക്ക്‌, വീണ്ടും മുഖധാവില്‍ മൂപരെയൊന്ന് കാണാ‍ന്‍‍ . തറവാട്‌ ഭാഗം വക്കാൻ നേരം എങ്ങിനെയോ, ആരോ പറഞ്ഞറിഞ്ഞ്‌, തന്റെ പെറ്റുവളർന്ന കുടിയിലേക്ക്‌ വന്നപ്പോൾ ബോബെയിൽ നിന്ന് കെട്ടിയ മഹാരാഷ്ട്രക്കാരി മിന്നുവും പിന്നെ, ഒമ്പത്‌ വയ്സായ മകളും കൂട്ടിനുണ്ടായിരുന്നു.

പോയിടത്തെല്ലാം രാജാവിനെപ്പോലെയാണത്രേ ജീവിച്ചത്‌. ധർമ്മക്കാരനെപ്പോലെ മരിക്കാതിരിക്കാനായിട്ടായിരിക്കണം നാട്ടിലേക്ക്‌ മടങ്ങിയതെന്ന് ജനം അടക്കം പറഞ്ഞു. പപ്പേട്ടന്റെ ജോലിയെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ഓ, ആൾ വല്ലാതെയങ്ങ്‌ വാചാലനായിപ്പോകും; പാമ്പുഗുളിക കത്തിച്ചപോലെ.

മദ്രാസിലായിരുന്നപ്പോൾ എം.ജി.ആറിന്റെ ഭാര്യയുടെ ജാക്കറ്റ്‌ സ്ഥിരമായി തച്ചിരുന്ന ആ അരവി തമ്പി യാര്‌?

പപ്പേട്ടൻ.!

അങ്ങ്‌ ഡെൽഹിയിലെത്തിയപ്പോൾ ഫ്രൻസ്‌ ടൈലേഷ്സിൽ വച്ച്‌ സാക്ഷാൽ ഇന്ദിരാ ഗാന്ധിയുടെ ജാക്കറ്റടിച്ചിരുന്ന പപ്പു ബായി കോൻ?

ഓർ കോൻ? അതും പപ്പേട്ടൻ

'നീ ഇപ്പറയുന്നതൊക്കെ നേരാണോ എന്റെ പപ്പൂ' എന്ന ചോദ്യത്തെ ചൊടിച്ചുകൊണ്ടിങ്ങനെ അദ്ദേഹം അതിശക്തമായി നേരിട്ടു.

"സംശയമുണ്ടെങ്കിൽ ഇന്ദിരാഗാന്ധിയുടെ ജാക്കറ്റിന്റെ പിൻഭാഗം ഒന്ന് പൊക്കി നോക്ക്‌.! ഫ്രണ്ട്സ്‌ ടൈലേഴ്സിന്റെ സ്റ്റിക്കർ ഉണ്ടോന്ന്?"

വളരെ ലളിതവും ശാസ്ത്രീയവുമായ ഒരു തെളിവെടുപ്പ്‌. പ്രധാനമന്ത്രിയുടെ പിന്നിൽ കൂളിങ്ങ്‌ ഗ്ലാസ്സുവച്ച്‌നിൽക്കുന്ന സഫാരി സ്യൂട്ടിട്ട ഗണ്മാന്റെ വെടിയുണ്ട തിരുനെറ്റിയിൽ കൂടെ ഊളാക്കുകുത്തി പോകുന്നത്‌ സങ്കൽപ്പിക്കാൻ പോലും ശക്തിയില്ലാത്ത നാട്ടുകാർ കൂടുതൽ ക്ലാരിഫിക്കേഷന്‌ നിന്നില്ല.

ഗഡി, അടിപ്പാവാട തയ്ച്ചുകൊടുക്കാഞ്ഞിരുന്നത്‌ എന്തായാലും ഭാഗ്യായി. അല്ലെങ്കിൽ....

ആക്ച്വലി, അണ്ണാച്ചിയുടെ പോക്കറ്റടിച്ചാണ്‌ മദ്രാസിൽ നിന്ന് മുങ്ങിയെന്നും , ജീവിതയാത്രയിൽ പലരുടെയും മറ്റുപലതുമടിച്ചെന്നും അവസാനം സ്വന്തം നാട്ടിലേക്ക്‌ രക്ഷപ്പെട്ട്‌ തെറിക്കുകയായിരുന്നെന്നുമെല്ലാം എന്തായാലും പിൽക്കാലത്ത്‌ നാട്ടിലെ ബാർബർ ഷണുമുഖനും കല്യാണിവേലത്തിയും ബി.ബി.സി. ഭാസ്കരേട്ടനും നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞു.

കൊടകര തുടങ്ങിയ ഫ്രൻസ്‌ ടൈലേഴ്സിന്റെ ഫ്രാഞ്ചൈസിയുമായി മുന്നോട്ട്‌ പോകുമ്പാഴായിരുന്നു, ആളുടെ മുൻപിൽ ദൈവം വിസയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്‌. അദ്ദേഹം ദൈവത്തിനെ പ്രകീർത്തിച്ചുകൊണ്ട്‌, ഏതോ നോട്ടീസ്‌ അഞ്ഞൂറ്‌ പേർക്ക്‌ വിതരണം ചെയ്തതിന്‌ കിട്ടിയ ഫലമാണോ എന്നറിയില്ല...!

വരുമാനക്കണക്കിൽ അത്ര വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ആൾക്കും വീട്ടുകാർക്കും നാട്ടുകാരുടെയിടയിലെ ഇമേജിന്‌ കാര്യമായ മാറ്റം വന്നു. ബോബെയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ 'എവിട്യാർന്നൂറാ നീ' എന്ന പുശ്ചത്തിന്റെ ആറ്റങ്ങൾ കലർന്ന ആ ഒറ്റ ചോദ്യത്തിൽ നിന്ന്, സ്നേഹബഹുമാനങ്ങളിൽ മുങ്ങിക്കുതിർന്ന 'എന്നാ വന്നത്‌? ഇനി എന്നാ തിരിച്ച്‌?' എന്ന 'ഇരട്ട' ചോദ്യത്തിലേക്ക്‌ മാറിയ നാട്ടുകാരുടെ മനോഭാവം അരവിന്ദേട്ടനെ മരണം വരെ ഗൾഫുകാരനായി തുടരാൻ പ്രേരിപ്പിച്ചു. ഇരുപത്തിരണ്ട്‌ മാസങ്ങൾ കഴിയുമ്പോൾ രണ്ടുമാസം ഭാര്യക്കും കുട്ടികൾക്കും നാട്ടുകാർക്കുമൊത്തുള്ള ജീവിതത്തിനായി മാറ്റി വച്ച്‌ സന്തോഷത്തോടെ കുബൂസിന്റെയും ചിക്കൻ ചുക്കയുടേയും ദാലിന്റെ ദഹിയുടെയും ഇടയിൽ ഒട്ടും നഷ്ടബോധമില്ലാതെ തന്നെ അരവിയേട്ടൻ ജീവിച്ചു. മാസാവസാനം ഡി.ഡി. കളെടുത്ത്‌ നാട്ടിലേക്കയച്ച്‌ കൌണ്ടർ ഫോയിലുകൾ കൂട്ടി നോക്കി സായൂജ്യമടഞ്ഞു.

അപ്പോഴും ഗർജ്ജിക്കുന്ന സിംഹമെന്ന വിശേഷണം സ്വന്തം വീട്ടുകാർക്ക്‌, പ്രത്യേകിച്ച്‌ തന്റെ ഭർത്താവിനോടും മകനോടും തോന്നുന്ന വെറും തോന്നൽ മാത്രമാണെന്ന ജനത്തിന്റെ വിശ്വസം തകർക്കപ്പിട്ടിരുന്നില്ല.

ഒരിക്കൽ ലീവിന്‌ വന്ന് പോയിട്ട്‌ മൂന്നു മാസമ്പോലുമായിരുന്നില്ല, പെട്ടെന്ന് അമ്മക്കൊരു തളർച്ച, അറിയിക്കേണ്ടവരെ അറിയിച്ചോളാൻ ഡോക്ടർ അറിയിച്ചതിന്‌ തുടന്ന് മാതൃസ്നേഹം അധികം അനുഭവിക്കാൻ യോഗമില്ലാതിരുന്ന അദ്ദേഹം തിടുക്കത്തിൽ നാട്ടിലേക്ക്‌ മടങ്ങാൻ തീരുമാനിച്ചു.

സുഹൃത്ത്‌ ആനന്ദനായിരുന്നു കോഴിക്കോട്‌ വഴി അഞ്ചുകിലോ സ്വർണ്ണം വഹിച്ചാൽ ഒരു വൺവേ ടിക്കറ്റ്‌ ഫ്രീ കിട്ടുന്ന സ്പെഷൽ സ്കീമിനെക്കുറിച്ചാളോട്‌ പറഞ്ഞത്‌.കേട്ടപ്പോൾ പേടിയും പിന്നെപ്പിന്നെ, എല്ലാവർക്കുമാകാമെങ്കിൽ....എന്തൊകൊണ്ട്‌...എന്ന് സമാധാനിച്ച്‌, അങ്ങിനെ ടിക്കറ്റിന്റെ പൈസ ലാഭിച്ച്‌ അഞ്ചുകിലോ വി.ഐ.പി. ലഗേജുമായി അദ്ദേഹം കോഴിക്കോട്ടിറങ്ങി.

പറഞ്ഞേൽപിച്ച പോലെ എയർപോർട്ടിൽ അദ്ദേഹത്തെ കാത്തുനിന്ന വ്യക്തിക്ക്‌ പെട്ടി കൈമാറുമ്പോൾ നേരിയ ഒരു സംശയം മനസ്സിൽ തോന്നത്തക്ക ഒരു വിശേഷം ഉണ്ടായിരുന്നു. ആളുടെ സ്പെസിഫിക്കേഷൻ കേട്ടപ്പോൾ മനസ്സിൽ തോന്നിയ രൂപം സിലോൺ മനോഹറിന്റേതായിരുന്നുവെങ്കിലും പെട്ടികൊടുത്തത്‌ ടീ ഷർട്ടിട്ട ചുരുണ്ടമുടിയുള്ള ഒരു സാദാ മലയാളിക്കായിരുന്നു.ബാക്കിയെല്ലാം പറഞ്ഞപോലെയായിരുന്നതുകൊണ്ട്‌, തോന്നലിന്‌ വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി, അമ്മയെക്കാണാനുള്ള ധൃതിയിൽ പെട്ടെന്ന് തന്നെ അദ്ദേഹം കൊടകരക്ക്‌ പോയി.

ലാന്റ്‌ ചെയ്ത ദിവസം എലൈറ്റ്‌ ഹോസ്പിറ്റലിൽ അമ്മക്ക്‌ കൂട്ട്‌ കിടന്ന പപ്പേട്ടന്‍ പിറ്റേന്ന് ഉച്ചയോടെയായിരുന്നു വീട്ടിലെത്തിയത്‌. കുളികഴിഞ്ഞ്‌ ഭക്ഷണം കഴിക്കുമ്പോഴാണ്‌ ഭാര്യ ആ കാര്യം പറഞ്ഞത്‌.

'ഇന്നലെ ഉച്ചതിരിഞ്ഞ്‌, ഷാർജ്ജയിൽ നിന്ന് വന്ന പപ്പന്റെ വീടിതല്ലേ എന്ന് ചോദിച്ച്‌ ഒരു വെള്ളകാറിൽ 3 ആൾക്കാർ വന്നിരുന്നു. '

ചോറുണ്ണൽ നിറുത്തി ആദികലർന്ന സ്വരത്തിൽ പപ്പേട്ടന്‍ ചോദിച്ചു:

ആര് വന്നൂന്ന്‌? എന്തുകാര്യത്തിന്‌?

ഓ! ചേട്ടൻ ഇവിടെയില്ലെന്ന് പറഞ്ഞപ്പോ, എന്നാൽ നാളെവരാമെന്ന് പറഞ്ഞ്‌ അപ്പോൾ തന്നെ പോയി. എന്തായാലും ഇവിടെയടുത്തുള്ള ആൾക്കാരല്ല, തിരിച്ച്‌ കാറിൽ കയറാൻ നേരം കറുത്ത്‌ ചുരുണ്ടമുടിക്കാരനായ ഒരു ഉണ്ടൻ മറ്റുള്ളവരോട്‌ 'ആളെ നമുക്ക്‌ നാളെ പിടിക്കാം' എന്നുപറഞ്ഞത്‌ കേട്ടു.

ആറുലക്ഷം ഉടമ്പുഞ്ഞരമ്പുകളും മൊത്തത്തിൽ കോച്ചിവലിക്കണപോലെത്തോന്നിയ ആ സമയത്ത്‌ പപ്പേട്ടന്‍ ഇന്നസെന്റ്‌ സ്റ്റൈലിൽ സ്വയം ചോദിച്ചു.

"അപ്പോ പെട്ടി കൊടുത്ത ആൾ മാറി ല്ലേ..?'

സന്ധ്യക്ക്‌ ആശുപത്രിയിലേക്ക്‌ പോയ ചുള്ളനെ, അമ്മയുടെ അസുഖത്തെക്കാളും പീഢിപ്പിച്ചത്‌ അഞ്ചുകിലോ സ്വർണ്ണം എവിടന്നുണ്ടാക്കുമെന്ന ചിന്തയായിരുന്നു.

എങ്ങിനെയൊക്കെ സമാധാനിച്ചിട്ടും ആ ദിവസം ഒരു വറ്റ്‌ ചോറ്‌ കഴിക്കാനോ ഒരു പോള കണ്ണടക്കാനോ പറ്റിയില്ല. കണ്ണടച്ചാൽ സിലോൺ മനോഹർ 'തടവറ' യിലെ പോലെ അട്ടഹസിച്ചുകൊണ്ട്‌ 'എവിടെടാ എന്റെ പെട്ടി' എന്ന് ചോദിച്ചു. പിന്നെ എങ്ങിനെ....

പിറ്റേന്ന് രാവിലെ തന്നെ ജാതിമതഭേദമന്യേ സകലമാന ദൈവങ്ങള്‍ക്കും മുത്തപ്പ്ന്മാര്‍ക്കും മുത്തികള്‍ക്കും ആയിരക്കണക്കിന് രൂപക്കുള്ള ചില്ലറയും പാട്ടക്കണക്കിന് എണ്ണയും നേര്‍ന്ന പ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിൽ, വീട്ടിലേക്ക്‌ തിരിച്ചു.

വീട്ടിന്‌ മുൻപിലെ വെള്ളകാറ്‌ അകലെനിന്ന് കാണുമാറായതുമുതലേ തന്നെ അദ്ദേഹം, കണ്ട്രോൾ റൂം ബന്ധം വിശ്ചേദിക്കപ്പെട്ട ഫ്ലൈറ്റുപോലെയായി മാറിയിരുന്നു.

വസന്ത പിടിച്ച കോഴിയേപ്പോലെ വീട്ടിലേക്ക്‌ വന്ന പപ്പേട്ടന് ഷേയ്ക്ക്‌ ഹാന്റ്‌ കൊടുത്തുകൊണ്ട്‌,

അപരിചിതരിലൊരുവൻ ഇങ്ങിനെ പറഞ്ഞു.

"ഞാൻ സുകുമാരൻ, ഷാർജ്ജയിലെ ആനന്ദന്റെ അളിയൻ. എൽ.ഐ.സി. ഏജന്റാണ്‌. കഴിഞ്ഞകൊല്ലം കോടിപതിയായിരുന്നു. ഇവർ ഫീൽഡ്‌ ഓഫീസർമാരാണ്‌. മിനിമം ഒരു പത്തുലക്ഷത്തിന്റെയെങ്കിലും മണി ബാക്ക്‌ പോളിസി അരവിന്ദേട്ടനെക്കൊണ്ടെടുപ്പിച്ചോളാൻ അളിയൻ പറഞ്ഞിട്ടുണ്ട്‌"

പിന്നെയവിടെ നടന്നത്‌ ഒരു ഗർജ്ജനം തന്നെയായിരുന്നു.

രൌദ്രഭാവം പൂണ്ട കഥകളിക്കാരെപ്പോലെയായ പപ്പേട്ടന്‍ തമിഴ്‌, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലെ അതിഭയങ്കരമായ തെറികൾക്കിടയിലുള്ള ഗ്യാപ്പിലിങ്ങനെ പറഞ്ഞു:

'നിന്നെയൊക്കെ പാമ്പുകടിച്ച്‌ പണ്ടാരമടങ്ങാനായിട്ട്‌ ഇതൊന്ന് ഇന്നലെത്തന്നെ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ....രണ്ടുദിവസം മുൻപ്‌ നാട്ടിലെത്തിയ ബാക്കിയൊള്ളോൻ ഈ നിമിഷം വരെ മനസ്സമാധാനത്തോടെ എന്തെങ്കിലും തിന്നുകയോ മര്യാദക്കൊന്ന് ഉറങ്ങുകയോ ചെയ്തിട്ടില്ലടാ.. നിന്റെ അപ്പാപ്പന്റെ മണി ബാക്ക്‌'"

29 comments:

Adithyan said...

പതിവു പോലെ ആഡംബരം. :-)

ഈ ആവസാനത്തെ പാരഗ്രഫ്‌ ഒന്നു ഓർത്തു വെക്കണം. :-).... വാക്കുകൾ ചെറുതായി ഒന്നു റീ-അറെയ്ഞ്ജു ചെയ്താൽ ഏതു എൽ.അയി.സി.-ക്കാരനിട്ടും എടുത്തു അലക്കാം. :-)

ചില നേരത്ത്.. said...

ദൈവമേ..
ഈ LIC കൂട്ടത്തില്‍ നിന്ന് എന്നെ കാത്തോളമേ.
ഡയലോഗുകള്‍ക്ക് നന്ദി VM...എടുത്തു പെരുമാറാന്‍ രണ്ടാവര്‍ത്തി വായിക്കട്ടെ..
ഇടിവെട്ടായിട്ടുണ്ട് ഈ പോസ്റ്റ്..

myexperimentsandme said...

വളരെ നന്നായീട്ടോ... കിടിലം, കിടിലോൽക്കിടിലം, കിൽക്കിടിലം എന്നൊക്കെ പറയണില്ലേ, അതുപോലെ..

എങ്ങും പിഴച്ചിട്ടില്ലെന്നിപ്പോ മനസ്സിലായില്ലേ... ഫാൻസ് ഹൈജാക്ക് ചെയ്ത സ്ഥിതിക്ക്, വിശാലമനസ്കനിനി രക്ഷയില്ല. ആഴ്ചയിലൊന്നെന്ന കണക്കിനെങ്കിലും പോരട്ടെ പോസ്റ്റുകൾ കൊടകരപുരാണത്തിൽ... :))

വളരെ മനോഹരമായ ഒരു വേർഡ് വെരിഫൈയണ്ണൻ:അന്റും

അഭയാര്‍ത്ഥി said...


Should I Comment??????????
No, you never deprived my expectation

I should refrain I know. So I keep mum , filled with ecstasy.

രാജ് said...

പഹയാ... എന്നും വായിച്ചിട്ടു് എന്നും നന്നായീന്നു് പറഞ്ഞാല്‍ എനിക്ക് ബോറടിച്ചില്ലെങ്കിലും തനിക്ക് ബോറടിക്ക്യോന്നാ ഇപ്പൊ പേടി!

Anonymous said...

നല്ല രസമുണ്ട് വായിക്കാന്‍.-S-

Kalesh Kumar said...

ചരിത്രകാരാ...
പതിവുപോലെ അടിപൊളിയായിട്ടുണ്ട്
(അങ്ങനെ പറഞ്ഞാ മതിയോ?)

കെവിൻ & സിജി said...

എന്റമ്മോ, കൊടകര്യൊക്കെ ഇമ്മാരി സാധനങ്ങളൂണ്ടല്ലേ? വെടിക്കെട്ടായിട്ടിണ്ട് ട്ടാ, ചേട്ടാ.

അതുല്യ said...

വിശാലാ, എനിക്കും പിന്നെയും ഞാൻ അന്നു പറഞ്ഞ "അ" കൾ കുറുകെ കിടക്കുന്നു. എന്നെ കൊണ്ടു പറ്റില്ലാ ഒന്നും പറയാൻ. പൊറുക്കുക.

Cibu C J (സിബു) said...

വിശാലാ‍ാ‍ാ‍ാ.. :))))

“ഒന്നും ഉണ്ടായില്ലല്ലോ ഭാഗ്യം” എന്ന വികാരത്തിന്റെ പ്രകടനം പരിണമിച്ചതാണത്രേ ഹാസ്യം എന്ന്‌ ഇവല്യൂഷണറി-ന്യൂറോ ടീംസ്. അവര്‍ക്കത്‌ തെളിയിക്കാന്‍ ഈയൊരു കഥമാത്രം മതിയാവും!

സിദ്ധാര്‍ത്ഥന്‍ said...

ബ്ലോഗ്ഗുകൾ വായിച്ചെത്താൻ വലിയപാടു തന്നെ. ന്നാലും സ്ഥിരമായി വായിക്കാൻ ഇങ്ങനെ sureshots ഒന്നു രണ്ടെണ്ണമുള്ളതു് കൊണ്ട് കാലായാപനം കഴിക്കുന്നു. നന്ദി.

Kumar Neelakandan © (Kumar NM) said...

വിശാലാ പെരുത്ത് ഇഷ്ടമായി.

വര്‍ണ്ണമേഘങ്ങള്‍ said...

വിശാലന്റെ ബ്ലോഗിൽ ബോറടിയ്ക്കില്ല എന്ന്‌ പണ്ടാരോ പറഞ്ഞു..
വ്വോ...എന്തിര്‌ പറയാൻ..
സത്യം തന്നെ അപ്പീ...!
തള്ളേ..സത്യങ്ങള്‌ പറഞ്ഞാല്‌...
നിങ്ങടെ ശൈലീകള്‌ ഞെരിപ്പാണ്‌ കേട്ടാ..!

രാജീവ് സാക്ഷി | Rajeev Sakshi said...

എന്തുട്ടണ്ടടാ ഗഡ്യേ ഈ കാട്ടിക്കൂട്ട്യേക്കണേ. ഒരു ജാതി അലക്കായിട്ടുണ്ട്ട്ടടാ ചങ്ങാത്യേ. വെടിച്ചില്ലു സാനാഷ്ടാ!

reshma said...

കിടിലം!
ഇത്തരം കാച്ചൽസ് ആഴ്ചയിൽ‍ രണ്ടാകാം എന്നു പറഞ്ഞാൽ‍ അത്യാഗ്രഹം ആവോ?

nalan::നളന്‍ said...

“ പാമ്പുഗുളിക കത്തിച്ചപോലെ“, പിന്നെ തെറികള്‍ക്കിടയിലുള്ള ഗ്യാപ്പ്...റിലീസ്സാകാനുള്ള ഒന്നു രണ്ടു സ്വപ്നങ്ങള്‍ മിസ്സായാലും വേണ്ടീല വായിച്ചു, ചരിത്ര സാക്ഷരരനായി.

Visala Manaskan said...

ആദിത്യനും ഇബ്രുവിനും ഗന്ധർവ്വനും പെരിങ്ങോടനും സുനിലിനും
കലേഷിനും കെവിനും സിബുവിനും
അതുല്യക്കും വക്കാരിക്കും കുമാറിനും സിദ്ധാർത്ഥനും വർണ്ണമേഘത്തിനും സാക്ഷിക്കും രേഷ്മക്കും നളനും, വായിച്ചതിനും അഭിപ്രായപ്പെട്ടതിനും വളരെ നന്ദി :)

ലേയ്റ്റായിപ്പോയി.

ദേവന്‍ said...

വിശാലാ,
ബ്ലോഗ്യത്തിലാശൻക.(ക്രെഡിറ്റ് വക്കാരിക്ക്)
ഗൂര്ഖാലേഖമൊരെണ്ണം ഞാനുനുണ്ടാക്കി ലിൻകിനു വന്നപ്പോ വിശാലന്റെ ഗൂർഖയെക്കാണുന്നില്ല.
ഇതെന്തൊരു മറിയാമ്മം?

Visala Manaskan said...

'പണ്ടൊരു മഹാപ്‌രാക്ക്‌ ഗൂർക്ക കൊടകരയുണ്ടായിരുന്നു. ഒരേയൊരു ലക്ഷ്യം ശബരിമാമല എന്നപോലെ, ലക്ഷ്യം ഭക്ഷണം മാത്രമായിരുന്ന ആ പാവത്തിനെ ഒരിക്കൽ ഏതോ കളവുകേയ്സുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ പോലീസ്‌ നിർദ്ദാക്ഷിണ്യം അടിച്ചോടിച്ചു'

ഈയൊരു സംഭവം, അത്രക്കും അടിച്ചുപരത്തേണ്ടിയിരുന്നില്ല എന്ന കുറ്റബോധം എന്നെക്കൊണ്ട്‌ ഡിലീറ്റ്‌ ചെയ്യിപ്പിച്ചതായിരുന്നു.

എന്തായാലും ദേവന്റെ ഗൂർഖ യെ പോസ്റ്റാക്കുക.

അഭയാര്‍ത്ഥി said...

വിശാലമനസ്കനു, നിങ്ങള്‍ വലിയൊരു പാതകം ചെയ്തിരിക്കുന്നു. ജനിച്ചു വീണ കുഞ്ഞിനെ സെക്സു നോക്കി കൊല്ലുന്നതു പൊലുള്ള. എവിടെ ഗൂറ്‍ഖ?. ഞാന്‍ വായികാന്‍ എത്തി എല്ലായിടത്തും പരതി. ഗൂറ്‍ഖ ഹ്യ്‌ ഹൊ ഹായ്‌ കിതറ്‍. വീണ്ടും ഗൂര്‍ഖ വന്നില്ലെങ്കില്‍ നിങ്ങള്‍ക്കു അപകര്‍ഷത ബോധം കൂടുതല്‍ എന്നു ഗന്ധര്‍വന്‍ പറയും. വീ വാന്റ്‌ ഗൂറ്‍ഖ ബാക്ക്‌. കൂറ്‍ക്ക അല്ല

തെറ്റുണ്ടെങ്കില്‍ അറിയിക്കൂ............



ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...

വിശാലന് ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കുന്നില്ലഇവിടെ ഞാനൊരു ഗൂർഖാ റെജിമെന്റിന്റെ ഇറക്കി വിശാലാ (വരച്ചു മൊഴിഞ്ഞത് എനിക്കുപേക്ഷിക്കാൻ മേലാ)

Visala Manaskan said...

ഗന്ധർവ്വാ,

ഈ സ്നേഹത്തിനെന്ത്‌ ഞാൻ പകരം നൽകും??

ബ്ലോഗിലെനിക്ക്‌ 'ഒരു പൊടിക്ക്‌ 'അപകർഷതാബോധം ഉണ്ടെന്നത്‌ ഒരു സത്യമാണ്‌. ഈ ഞറുങ്ങുപിറുങ്ങ്‌ കാര്യങ്ങൾ പറയുന്നതിലുള്ളൊരു നാണം. അത്രേയുള്ളു.

പിന്നെ, ഇഷ്ടപ്പെടാത്തവ, അതെന്തുതന്നെയായാലും, പറ്റുമെങ്കിൽ ഒഴിവാക്കണമെന്നല്ലേ? മനസ്സിൽ നിന്നായാലും ബ്ലോഗിൽ നിന്നായാലും.!

അഭയാര്‍ത്ഥി said...

വിശാലമനസ്കനു,
അപകര്‍ഷത ബോധം അല്ലിതു. കൂടുതല്‍ നല്ലതു മാത്റം കൊടുക്കുവാനുള്ള എഴുത്തിനോടുള്ള ആത്മാറ്‍ത്തത. ഇതു ഒരു പാടു ആത്മ സംഘറ്‍ഷതിലൂടെ എഴുത്തുകാരനെ നടത്തിക്കും.

ഒരു സ്ക്റച്‌ ബിന്‍ ബ്ളോഗ്‌ തുടങ്ങു. വേണ്ടാത്തതു അതിലേക്കിടു. പേരും മാറ്റി എഴുതു. പക്ഷെ നശിപ്പിക്കരുതു.

ഒരു പക്ഷെ ജാര സന്തതിയുടെ വളറ്‍ച്ചയിലും പിതാവിനു ഒളിഞ്ഞിരുന്ന ആനന്തിക്കാനവില്ലേ?.


ഗന്ധറ്‍വന്റെ ചോദ്യ്തിനു സാംഗത്യ്മുണ്ടെങ്കില്‍ അറിയതെ പറയാതെ ബിനാമി ബ്ളോഗ്‌ വരട്ടെ. ഞാന്‍ നിങ്ങളുടെ കുപ്പത്തൊട്ടിയിലെ കടലാസും വായിക്കാന്‍ ഇഷ്ട പെടുന്നവരില്‍ ഒരുവന്‍.

ദേവന്‍ said...

ഗന്ധര്‍വ്വര്‍ പറഞ്ഞ സാധനം മര്‍ഫിച്ചായന്‍ never excel today, you will have to live upto it tomorrow എന്നു നിയമമാക്കിയിട്ടുണ്ട്‌. ഒരോ പോസ്റ്റും കഴിയുമ്പ്പൊഴേക്ക്‌ വായിക്കുന്നവരുടെ എക്ഷ്പെക്റ്റേഷനും കൂടുന്നെന്നത്‌ വിശ്ശലനറിയുന്നെന്നതാണു കമന്റ്‌ വരുത്തിയ വിന. ബ്റയന്‍ ലാറയെ കൊട്ടുവടി കുടിപ്പിക്കുന്ന ആ പെര്‍ഫോര്‍മന്‍സ്‌ ആങ്ക്സൈറ്റ്യ്‌.
മജമാടണ്ണാ, പട്ടേലറേ, ഞ്ഞങ്ങളില്ലേ

jense said...

ഗഡി, അടിപ്പാവാട തയ്ച്ചുകൊടുക്കാഞ്ഞിരുന്നത്‌ എന്തായാലും ഭാഗ്യായി. അല്ലെങ്കിൽ....

അയ്യോ അയ്യയ്യോ... എനിക്ക് വയ്യേ... കൊല്ല് കൊല്ല്... വെറുതെ കൊന്നാ പോരാ വെടി വെച്ച് കൊല്ല്...

ajith said...

നല്ലത്.

Anonymous said...

പോസ്റ്റ്‌ ഇട്ടു വർഷങ്ങൾക്കു ശേഷം കമ്മേന്റുന്നതിൽ ആദ്യമായി ക്ഷമ ചോദിക്കട്ടെ...... ഇങ്ങോട്ട് ഇപ്പോളാണ് എത്തിപ്പെടാൻ കഴിഞ്ഞത്....

"വരുമാനക്കണക്കിൽ അത്ര വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ആൾക്കും വീട്ടുകാർക്കും നാട്ടുകാരുടെയിടയിലെ ഇമേജിന്‌ കാര്യമായ മാറ്റം വന്നു. ബോബെയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ 'എവിട്യാർന്നൂറാ നീ' എന്ന പുശ്ചത്തിന്റെ ആറ്റങ്ങൾ കലർന്ന ആ ഒറ്റ ചോദ്യത്തിൽ നിന്ന്, സ്നേഹബഹുമാനങ്ങളിൽ മുങ്ങിക്കുതിർന്ന 'എന്നാ വന്നത്‌? ഇനി എന്നാ തിരിച്ച്‌?' എന്ന 'ഇരട്ട' ചോദ്യത്തിലേക്ക്‌ മാറിയ നാട്ടുകാരുടെ മനോഭാവം അരവിന്ദേട്ടനെ മരണം വരെ ഗൾഫുകാരനായി തുടരാൻ പ്രേരിപ്പിച്ചു. ഇരുപത്തിരണ്ട്‌ മാസങ്ങൾ കഴിയുമ്പോൾ രണ്ടുമാസം ഭാര്യക്കും കുട്ടികൾക്കും നാട്ടുകാർക്കുമൊത്തുള്ള ജീവിതത്തിനായി മാറ്റി വച്ച്‌ സന്തോഷത്തോടെ കുബൂസിന്റെയും ചിക്കൻ ചുക്കയുടേയും ദാലിന്റെ ദഹിയുടെയും ഇടയിൽ ഒട്ടും നഷ്ടബോധമില്ലാതെ തന്നെ അരവിയേട്ടൻ ജീവിച്ചു. മാസാവസാനം ഡി.ഡി. കളെടുത്ത്‌ നാട്ടിലേക്കയച്ച്‌ കൌണ്ടർ ഫോയിലുകൾ കൂട്ടി നോക്കി സായൂജ്യമടഞ്ഞു."

ഈ ഭാഗം വായിച്ചപ്പോൾ ഒരു സംശയം, പപ്പേട്ടനെ കുറിച്ചല്ലേ ഇതുവരെ പറഞ്ഞത്, പക്ഷെ ഇവിടെയെത്തിയപ്പോൾ അത് "അരവിന്ദേട്ടനും" "അരവിയെട്ടനും" ഒക്കെയയല്ലോ....പേര് മാറിപ്പോയതാണോ.....

chandni said...

എൽഐസി ക്കാരുടെ സ്ഥിരം ഇര ആണ് പ്രവാസികൾ .. അധികവും അടുത്തവർ ആരെങ്കിലും ആയിരിക്കും ഏജന്റുമാർ .. അവരെ സഹായിക്കണം എന്നും പറഞ്ഞ ഓരോന്ന് തലയിലാക്കും .. .. അവസാനം അവരെ സഹായിക്കാൻ പോളിസി എടുത്തെടുത്തു അവർ ഓടി കാറിലും നമ്മൾ മാരുതി ആൾട്ടോ കാറിലും നടക്കുന്നത് സ്ഥിതി ..