Saturday, July 6, 2024

ദുർവ്വാസാവിന്റെ തൃശ്ശൂർ പൂരം

കൊടകര ശാന്തി ഹോസ്പിറ്റൽ പരിസരത്ത് ജീവിച്ച മനുഷ്യരിൽ 'ദേഷ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മൂത്ത ഇനം' എന്ന റെക്കോഡ്, മൂക്കത്ത് ഈച്ച വന്നിരുന്നാൽ വെട്ടുകത്തിയെടുത്ത് വെട്ടുന്നത്ര സൗമ്യപ്രകൃതമായിരുന്ന ശ്രീമാൻ തച്ചേത്ത് ഗോപാലമേനോൻ ഏലിയാസ് ഉഗ്രപ്രതാപിക്ക് തന്നെ സ്വന്തമാണ്, ഇപ്പോഴും. അദ്ദേഹം പണ്ട് താമസിച്ചിരുന്നത് പഴയ പെട്രോൾ പമ്പിനും നമ്മുടെ എടത്താടൻ രാമേട്ടൻ്റെ വീടിനും ഇടക്കായിരുന്നല്ലോ? അപ്പുറത്തെ പമ്പിൽ നിന്നും വരുന്ന പെട്രോളിൻ്റെ മണം പറ്റാഞ്ഞിട്ടാണോ അതോ ഇപ്പുറത്തെ കള്ളിൻ്റെ മണം പറ്റാഞ്ഞിട്ടാണോ... ഇനി, മൂന്നാം ക്ലാസ് മുതലേ ബീഡിയും വലിച്ച് നല്ല ഫസ്റ്റ് ക്ലാസ് ഇമേജ് സൃഷ്ടിച്ച് നടക്കുന്ന എൻ്റെ കൂട്ടുകൂടി വിയൂർ ജെയിലിലേക്കൊരു വാഗ്ദാനമായി വളർന്നുവരുന്ന ആളുടെ കൊച്ചുമക്കൾ സെൻട്രൽ ജയിലേക്ക് എത്തേണ്ട കരുതിയാണോ എന്തോ 62 സെൻ്റ് സ്ഥലവും വീടും വിറ്റ് മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള കൊളത്തൂരേക്ക് താമസം മാറുകയായിരുന്നു. വീട് ഷിഫ്റ്റ് ചെയ്യുന്ന നേരത്ത്, തൻ്റെ കണ്ണട വച്ചിടത്ത് കാണാത്തതിന് ഉഗ്രപ്രാതാപി ആൾടെ ഭാര്യയോട്, "എന്റെ കണ്ണട എവിടെ????!!!!!" എന്ന് പച്ച പെയിൻ്റടിച്ച തൂണുകളുള്ള കോലെറയത്ത് നിന്ന് അങ്ങ് ഉത്തരാഖണ്ഡ് വരെ കേൾക്കുന്ന ഒച്ചയിൽ അലറുന്നത് കേട്ടിട്ട് തലക്കകത്തെ കിളികൾ നാല് ഡയറക്ഷനിലേക്കും പറന്നു പോയ, വീട് ഷിഫ്റ്റ് ചെയ്യാൻ വന്ന മൂവേഴ്‌സ് & പാക്കേഴ്സ് ടീമിലെ കാളവണ്ടിക്കാരൻ ചേട്ടായി, ഡ്രൈവിങ്ങ് സീറ്റിലിരുന്ന്, "പാമ്പുകടിക്കാൻ, ഇനി വണ്ടി വാടക ചോദിക്കാൻ ചെല്ലുമ്പോൾ ഈ പണ്ടാരക്കാലൻ തന്ത എന്നെ മഴുവിന് വെട്ടുമോ??" എന്ന് ആത്മഗതിച്ചത് ആൾടെ പിറകിലിരുന്ന് ഇന്നലെ കേട്ടപോലെ ഓർമ്മയുണ്ട്. ഹവ്വെവർ, ഉഗ്രപ്രതാപിക്ക് ശേഷം പിന്നീടൊരിക്കലും അതേ ലെവലിൽ ദേഷ്യമുള്ള വേറെ ആരും ഞങ്ങളുടെ അങ്ങാടിയിൽ ഉണ്ടായില്ല എന്ന ആ ഒരു പേര് ദോഷം മാറ്റാൻ ഞങ്ങളുടെ പ്രായറേയ്ഞ്ചിലുള്ള ഒരു വെറൈറ്റി പീസ് കൊടകരയിൽ ജന്മമെടുത്തു. കൂട്ടുകാർക്കിടയിൽ ദുർവാസാവ് അഥവാ ദുർവ്വൻ എന്ന് അറിയപ്പെടുന്ന, എതിരാളിക്കൊരു പോരാളി, ഏഴൈതോഴൻ, പരട്ടച്ചങ്കൻ, രാജരാജ ചോളൻ!! (പേര് ചെറുതായി ഒന്ന് മാറ്റിയിട്ടുണ്ട്, എനിക്ക് അടുത്ത ഷഷ്ഠിക്ക് നാട്ടിൽ പോകേണ്ടതാണ്. അതൊക്കെ ബ്ലോഗിൻ്റെ കാലം. ആഹഹ.. എന്തുരസായിരുന്നു, അവൻ്റേം അവൻ്റെ അച്ഛൻ്റേം അമ്മേടേം വീട്ടുപേർ അടക്കം എഴുതാർന്ന്...) സംഗതി ഒറ്റ നോട്ടത്തിലും പരിചയപ്പെട്ടാലും ഒരു കുഴപ്പവുമില്ല. സുന്ദരൻ, സുമുഖൻ, വിദ്യാസമ്പന്നൻ, നീതിമാൻ, അറിവാളി, ആരോഗ്യവാൻ... എല്ലാം പെർഫെക്റ്റ്. പക്ഷെ... ചില നേരത്ത് അദ്ദേഹത്തിൻ്റെ റോൾ കണ്ടാൽ... ഗാന്ധിജി വരെ അഹിംസ വെടിഞ്ഞ്, ഈ ഡേഷിനെ ഇന്ന് ഞാൻ കൊല്ലും എന്നും പറഞ്ഞ്, വടിയെടുത്ത് ഇവൻ്റെ തലമണ്ട നോക്കി ഒരു കൊട്ടുകൊടുത്തേനെ... അവൻ്റെ വീട്ടിലെ കിണറ് നല്ല ഇരുമ്പിൻ്റെ ഗ്രില്ല് കൊണ്ട് മൂടി വച്ചത്, "അവൻ്റെ അച്ഛനെങ്ങാനും ഗൾഫീന്ന് വരുമ്പോൾ അയിനെ അതേപ്പിടിച്ചു ഇട്ടാലോ എന്ന് പേടിച്ചിട്ടാണെന്നാണ്" അവൻ്റെ അമ്മ പറയാറ്. ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യം ഉണ്ട് എന്ന് പറഞ്ഞോണം, ദുർവാസാവ് എവിടെ ഉണ്ടോ അവിടെ എന്നും വഴക്കുമുണ്ടായിരുന്നു! മഠം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ദുർവൻ കളിക്കാനുണ്ടെങ്കിൽ എന്നും വഴക്കാണ്. ചുള്ളൻ ഔട്ട് ആയാൽ... എങ്ങിനെ ഔട്ടായാലും ആൾ ഇടയും. റൗണ്ണൗട്ടിൻ്റെ കാര്യം പറയണ്ട. ഇനി അവൻ എറിഞ്ഞ് ബാറ്സ്മാൻ ഔട്ട് ആയില്ലെങ്കിലും മുഖം മാറും. അവനെ സിക്സ് അടിച്ചാൽ പിന്നെ ഒരു നോട്ടമുണ്ട്. എന്നിട്ട്, "ഒരു പറ ചോറ് തിന്നിട്ടുള്ള ബലമല്ലേ നിനക്കൊക്കെ ഉള്ളൂ. തലക്കകത്ത് ഒന്നും ഇല്ലല്ലോ?!" എന്നൊരു കമൻ്റും പറയും. ഇനി അവന്റെ ബോളിൽ ആരെങ്കിലും ക്യാച് ഡ്രോപ്പ് ചെയ്‌താൽ, പിന്നെ വേഗം കളി നിർത്തി എവിടേക്കെങ്കിലും പുറപ്പെട്ട് പോയി ഒരുമാസം ഒന്ന് മാറി നിൽക്കുന്നതായിരിക്കും നല്ലത്. ചൂടാവുമ്പോൾ ദുർവാസാവിനെ കാണാൻ ഭയങ്കര ഭംഗിയാണ്. ദേഷ്യം വരുമ്പോൾ കണ്ണൊക്കെ ചുമന്ന് വരും. ചൂടാവുകുമ്പോൾ അവൻ്റെ മുഖം, പഴുത്ത ചങ്കുകഴപ്പൻ ഉണ്ടൻ മുളക് പോലെയാവും എന്നാണ് ഈക്കെ ഷാജു പറയുക. സംഗതി, മിസ്റ്റർ ദുർവന് ആള് ഡീസൻ്റൊക്കെ ആണ്. പക്ഷെ, ആൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ പിന്നെ സീൻ മാറി, വൻ ഷോ ആയിരിക്കും. ആരാ എന്താ എന്നൊന്നും ഒരിക്കലും ഒരു വിഷയമേ ആവാറില്ല. അത്രേ ഉള്ളൂ പ്രശ്നം. ഇങ്ങിനെയൊക്കെ ആണെങ്കിലും ദുർവ്വന് കൊടകരയിൽ വൻ ഫാൻ ബേയ്സായിരുന്നു എന്നും. കാരണം, ദുർവ്വൻ ചൂടാവുമെന്നേയുള്ളൂ. സ്നേഹിച്ചാൽ ഒറ്റ കിഡ്നി വരെ തരും . ആയിടക്ക് ദുർവ്വാസാവിൻ്റെ ദേഷ്യത്തിന് ആഗോളപ്രശസ്തി നേടിക്കൊടുത്ത ഒരു സംഭവം നടന്നു. ഒരു കൊല്ലം തൃശൂർ പൂരം. ഉത്സവങ്ങൾക്ക് ആഫ്രിക്കൽ പായൽ പോലെ 24 മണിക്കൂറും ഒഴുകി നടക്കുന്ന നിലവാരത്തിലേക്ക് യുവാക്കൾ അധികമാരും എത്തിയിട്ടില്ല. ച്ചാൽ, മദ്യപാനം ആഘോഷമാക്കിയിട്ടില്ല, ആഘോഷങ്ങൾക്ക് മാത്രം മദ്യപാനം! എന്നത്തേയും പോലെ ആ കൊല്ലവും ദുർവ്വൻ & ടീം പതിവ് തെറ്റിക്കാതെ പൂരത്തിനു പോയി. സംഗതി കൊതുകിനെ കൊല്ലാൻ ചുറ്റിക എടുത്തു അടിക്കുന്ന ടൈപ്പ് ആണെങ്കിലും ഏത് നിമിഷവും പൊട്ടാവുന്ന, തിരി കത്തിച്ചിട്ട ഗുണ്ടു പോലെയുള്ള ക്യാരക്ടർ ആണെങ്കിലും സ്വന്തം ചങ്ക്‌സ് നു വേണ്ടി ചാവാൻ വരെ മടിയില്ലാത്ത ആളായതുകൊണ്ട് ദുർവ്വൻ എന്നും കൂട്ടുകാരുടെ നടുവിലായിരുന്നു എന്ന് പറഞ്ഞല്ലോ! ഉച്ചയോടെ തൃശൂർ എത്തി രണ്ടു വട്ടം റൌണ്ട് ഒന്ന് റൗണ്ടടിച്ചതിന് ശേഷം നേരെ പെരിഞ്ചേരിയിൽ പോയി രണ്ടു നില്പൻ അടിച്ചു ഐശ്വര്യമായി പൂരത്തിന്റെ കൊടി കയറ്റി. മഠത്തിൽ വരവിലെ അനിയൻ മാരാരുടെ പെരുക്ക് കണ്ടപ്പോൾ നില്പൻറെ ചൊരുക്ക് ഒന്ന് ഡൗണായി. വേഗം തന്നെ ടീം ബിനിയിൽ പോയി രണ്ടെണ്ണം കൂടി ഫില്ല് ചെയ്ത് ഇലഞ്ഞിത്തറ മേളത്തിലെ കുട്ടൻ മാരാരുടെ മേളപ്പെരുക്കം കാണാൻ വടക്കേ പ്രതിഷ്ഠ വഴി കയറി പടിഞ്ഞാറേ നടയിൽ എത്തി ഇലഞ്ഞിത്തറ മേളത്തിൽ ജില്ലം ജില്ലം തുള്ളി നിൽക്കുന്ന ഇലഞ്ഞിയുടെ താഴെ പോയി മെക്സിക്കൻ വേവ് തീർത്തു. സംഗതി, മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് ഏത് പേട്ട പറഞ്ഞാലും, “ആ പറഞ്ഞ സാധനം ഒരു രണ്ടെണ്ണം അടിച്ച് ആ ഒരു തരിപ്പിൽ പൂരത്തിന്റെ ജില്ലം ജില്ലം കേട്ടോണ്ടിരിക്കുന്ന ആ ഒരു രസമുണ്ടല്ലോ? അത് വേറെ എന്ത് കഴിച്ചാലും കിട്ടുമോ?" ദുർവ്വാസാവ് ചോദിച്ചു. “ഇല്ല്യഡപ്പോ!“ ബെന്നി മറുപടി പറഞ്ഞു. ബെന്നിയുടെ മറുപടി കേട്ടപ്പോൾ, കൊടമാറ്റം കഴിഞ്ഞപ്പോൾ ഇറങ്ങി തുടങ്ങിയ ബാറ്ററിക്ക് ഒരു ചാർജിങ്ങ് കൂടെ ആവാം എന്നൊരു തോന്നൽ. നേരെ അഞ്ചു വിളക്കിന്റെ വഴിയിലേക്ക് കടക്കുമ്പോഴുള്ള ബിവറേജിന്റെ ഔട്ലെറ്റിൽ പോയി രണ്ടു 'ചൂടുള്ള' കല്യാണിയും കൂടെ സെറ്റ് ആക്കി പോരുമ്പോഴാണ് ആക്വ്ചലി, ദുർവാസാവിന്റെ പൂരം ശരിക്കും പൂരമാവുന്നത്! അവിടെ നിന്ന് തിരിച്ചു വരുമ്പോ, അതാ മുൻപിൽ ഒരു ബുള്ളറ്റ്കാരൻ, കള്ളി മുണ്ടും ഷർട്ടുമാണ് വേഷം. തടിച്ച പ്രകൃതം. അണ്ണാച്ചിയാണ്. നല്ല പൂ പറ്റ് ഉണ്ട്. വണ്ടി ചെറിയ കുഴിയിൽ ചാടിയിട്ടു ഒരു നിലക്കും കയറ്റാൻ പറ്റാതെ, ഗ്‌റൂം ഗ്‌റൂം എന്ന മൂപ്പിച്ചു നിൽക്കുന്നു. അത് കണ്ടപാടെ, നടന്ന് പോയ്ക്കൊണ്ടിരിക്കുന്ന തൻ്റെ ടീമിനോടായി, ദുർവ്വൻ പറഞ്ഞു. "ഗഡീസ്. നിൽ!" അണ്ണാച്ചി കാൽ മാറി മാറി കുത്തി, വെയ്റ്റ് ബാലൻസ് ചെയ്ത് വണ്ടി ഗ്രുമ്മിക്കലോട് ഗ്രുമ്മിക്കൽ. ദുര്വാസാവും ഫ്രാൻസും കുറച്ചു നേരം അത് നോക്കി നിന്നു. ടീമിൽ ആർക്കും നേരെ നിൽക്കാൻ പറ്റുന്നില്ല അത് കൊണ്ട് വെറുതെ നോക്കി നിൽക്കുന്നെ ഉള്ളു. കുറച്ച് നേരം അത് നോക്കി നിന്നപ്പോൾ പൂരപ്പറ്റാണെങ്കിലും പരസഹായിയായ ദുർവാസാവിന്റെ ചങ്ക് കഴപ്പൻ മുളക് ചുവന്നു തുടുത്തു വന്നു. "ഡോ... പേട്ടതലയൻ ബ്ലഡി ഫൂൾ... കുറെ നേരമായല്ലോ നീ ഇവിടെ കിടന്ന് മെഴുകുന്നു.... ബുള്ളറ്റ് മാനേജ് ചെയ്യാൻ അറിയില്ലെങ്കിൽ ആ പണിക്ക് പോകരുത്..." തമിഴ് മകൻ ദുർവ്വാസാവിനെ നോക്കി, നിസ്സഹായതയുടെ ഒരു ചിരി ചിരിച്ചു. പിന്നീട് അവിടെ നടന്നത് ആരും പ്രതീക്ഷിച്ചിരുന്നതല്ല. മര്യാദക്ക് ഒന്ന് നടക്കാൻ വയ്യാത്ത ദുർവ്വൻ മുണ്ട് ഒന്നും കൂടെ അഴിച്ചുടുത്ത്, "മതി നീ തുഴഞ്ഞത്. ഇങ്ങട് ഇറങ്ങടോ...." എന്നും പറഞ്ഞു ആളെ വണ്ടിയിൽ നിന്ന് വലിച്ചിറക്കി, ബുള്ളറ്റിൽ കയറി ഒറ്റ ഇരുപ്പ്. ആദ്യം ഒന്ന് ഇപ്പറുത്തേക്കും അപ്പുറത്തേക്കും ഒന്ന് ബാലൻസ് പോയി ആഞ്ഞെങ്കിലും, ഒന്ന് പടപടാ സൗണ്ട് ഉണ്ടാക്കി ആക്സിലേറ്റർ കൊടുത്തു "ഇതൊക്കെ എന്ത്??" എന്ന റോളിൽ ഒറ്റ ജംപിൽ കുഴിയിൽ നിന്നും പുറത്തിറക്ക് ഒറ്റ എടുക്കലാണ്!!! ആരും അത്തരം ഒരു സീൻ പ്രതീക്ഷിച്ചില്ല. ആ സ്പോട്ടിൽ ദുർവാസാവ് ഇൻസ്റ്റന്റായി സ്റ്റാർ ആയി മാറി. കൊടകര കുടികർ സംഘത്തിന് പുറമേ ആ അണ്ണനും ആ വഴി പോയിരുന്ന കുറച്ച് പേരും വൻ കരഘോഷത്തോടെ ദുർവ്വനെ അനുമോദിച്ചു. ഹവ്വെവർ, സ്റ്റാർഡം അധികം നേരം മെയിൻ്റൈൻ ചെയ്യാൻ ദുർവന് പറ്റിയില്ല. കാരണം, "കള്ളും കുടിച്ച് ബൈക്കോടിക്കാൻ പാടില്ലാന്ന് നിനക്കൊന്നും അറിയാംപാടില്ലെടാ മനുഷ്യ കുഞ്ഞേ….#@#^&*@#%&** !!" എന്നൊരു അക്രോശവും ജീപ്പിൻ്റെ ഇരമ്പലും ദുർവ്വൻ്റെ പുറത്തൊരു ഇടിയും ജീപ്പിലേക്ക് വലിച്ചിടലുമെല്ലാം പിന്നാലെക്ക് പിന്നെ നടന്നത് ഏറെക്കുറെ, കൊടകര പോസ്റ്റാഫിൽ മുണ്ടക്ക ചന്ദ്രേട്ടൻ പണ്ട് കത്തിൽ സീലടിക്കണ സ്പീഡിൽ ആയിരുന്നു!! "ഇല്ല സാറേ... എന്നെ വിട്... എന്നെ വിട്..... ഞാൻ ഈ അണ്ണാച്ചിയെ ഒന്ന് ഹെല്പ് ചെയ്തതാ... അല്ലാതെ ഇത് എന്റെ വണ്ടി ഒന്നും അല്ല" എന്നൊക്കെ പറഞ്ഞ് അകറിക്കൊണ്ടിരിക്കുന്ന ചങ്ക് കഴപ്പൻ മുളകിൻ്റെ ശബ്ദം വണ്ടി തിരിഞ്ഞ് പോകും വരെ ആൾടെ തിക്ക് ഫ്രൻസ് കേട്ടു. ദുർവ്വനെ പോലീസ് പൊക്കിയ വിവരമറിഞ്ഞ് കൊടകരയുള്ള എല്ലാ പോലീസുകാർക്കും അന്ന് രാത്രി കോൾ പോയി. പക്ഷെ, ആരൊക്കെ വിളിച്ചിട്ടും ദുർവ്വനെ അന്നത്തെ ദിവസം വിട്ടില്ല. കാരണം, വെറുതെ ഒന്ന് പേടിപ്പിക്കാൻ പിടിച്ചോണ്ട് പോയ ദുർവ്വൻ, സ്കൂൾ ഗ്രൗണ്ടിൽ റണ്ണൗട്ടായ പോലെ, പോലീസ് സ്റ്റേഷനിൽ എല്ലാവരോടും തർക്കിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത വകയിൽ ഒരു രാത്രി ലോക്കപ്പിൽ ഇടീച്ചേ വിടൂ എന്ന് തീരുമാനിക്കുകയും ചെയ്തതത്രേ!! പിറ്റേന്ന് ജിനു ദുർവാസാവിനെ ഇറക്കാൻ വേണ്ടി ചെന്നപ്പോൾ... ന്യുഡൽഹിയിൽ ത്യാഗരാജനെ കൊണ്ടുവരും പോലെ മൊത്തം ചങ്ങലയിട്ട് വായിൽ ഒരു ടാപ്പും ഒട്ടിച്ചു കൊണ്ട് വരുന്ന ദുർവാസാവിനെയായിരുന്നൂ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നിലവിലുണ്ട്. ഹവ്വെവർ, അതിന് ശേഷം നമ്മുടെ മുത്തുമണി ദുർവ്വൻ ആരുടെ അമ്മേക്കെട്ടിയ അപ്പൻ്റെയായാലും ബൈക്ക് കുഴിയിൽ നിന്ന് കയറ്റിക്കൊടുക്കണ പരിപാടി എന്നത്തേക്കുമായി നിർത്തി. #ഈശ്വരാ പിന്നേം കൊടകരപുരാണം

4 comments:

Russel said...

enthappa ivide pettennu... nallatha.. pathivakkikkollu. full support.

Anonymous said...

വെൽക്കം പപ്പിക്കുട്ടീ, വെൽക്കം ബാക്ക്

വിനുവേട്ടന്‍ said...

തകർത്തൂട്ടോ... ബ്ലോഗിൽ ഇതൊക്കെ കാണുമ്പോഴുള്ള ഒരു സുഖം ഒന്ന് വേറെ തന്നെയാ...

Anonymous said...

Vannalo