Friday, November 24, 2006

മനസാക്ഷിക്കുത്ത്‌

മുകുന്ദേട്ടന്‍ ഒന്നര H.R-ല്‍, ഗ്ലാസ്‌ നിറച്ചും സോഡയൊഴിച്ച്‌ ആര്‍ത്തിയോടെ കുടിച്ചു. തണുത്ത സോഡക്കുമിളകല്‍ മേല്‍ച്ചുണ്ടിലേക്കും മൂക്കിന്റെ തുമ്പത്തേക്കും പൊട്ടിത്തെറിച്ചു.

രസമുകുളങ്ങള്‍ക്ക്‌ കിട്ടിയ നാരങ്ങ അച്ചാറിന്റെ തോണ്ടലില്‍ നാക്ക്‌ കോരിത്തരിച്ച്‌ 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.

"മുകുന്ദേട്ടോ... ഇപ്പോ ഹെര്‍ലിസ്‌ റമ്മും, ഓള്‍ഡ്‌ കാസ്ക്‌ റമ്മും തമ്മില്‍ വിലയിലുള്ള വ്യത്യാസം ഗുണത്തിലില്ല എന്നാണല്ലോ കേക്കണത്‌. ഒ.സി.ആര്‍ പോരേ..?"

'അയ്യയ്യോ‌. വേണ്ട വേണ്ട. അതടിച്ചാല്‍ ആ ദിവസം മുഴുവന്‍ തലവേദന്യാ.. പത്തുരൂപ കൂടിയാലും എനിക്ക്‌ എച്ച്‌.ആര്‍. തന്നെ മതി'.

പ്രൊഡക്ഷന്‍ നിറുത്തിയിട്ട്‌ മാസങ്ങളോളമായ H.R. ന്റെ ഒഴിഞ്ഞ കുപ്പികളില്‍ O.C.R. ഒഴിച്ച്‌ വക്കേണ്ടിവരുന്ന എന്റെ മനസ്സാക്ഷിക്കുത്ത്‌ ആരറിയാന്‍.

'ഒന്നര എച്ച്‌ ആറും സോഡയും..‘ രണ്ടുമണിക്കൂര്‍ കഴിഞ്ഞ്‌ മുകുന്ദേട്ടന്‍ വീണ്ടും ബാറിന്റെ ഒരു മൂലയില്‍ നിന്നും വിളിച്ചുപറഞ്ഞു. പാവം!

26 comments:

SunilKumar Elamkulam Muthukurussi said...
This comment has been removed by a blog administrator.
Kalesh Kumar said...

പോസ്റ്റ് നന്നായിട്ടുണ്ട് ചരിത്രകാരാ! :)
ഞാനൊരല്പം ലേറ്റായിപ്പോയി.
ഇതൊരു മുദീർ കഥയായി റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. 50 ദിറഹംസിന്റെ ജോണീവാക്കർ റെഡ് ലേബലിന്റെ ഒഴിഞ്ഞ കുപ്പിയിൽ 12 ദിറഹംസിന്റെ ഇന്ത്യൻ ബ്ലെൻഡേഴ്സ് പ്രൈഡ് ഒഴിച്ചുകൊടുത്ത് തലവേദന മാറ്റിയ ഒരു കഥയുണ്ടായിരുന്നു...

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
aneel kumar said...

അപ്പോ ഫിറ്റാവലും ഹാങ്ങോവറും എല്ലാം വെറും മാനസികം അല്ലേ?
ആദ്യ ഖണ്ഡിക കലക്കി!

Kumar Neelakandan © (Kumar NM) said...

അൽ‌പ്പം അച്ചാറും ഒപ്പം പോരട്ടെ!


ഈ പോസ്റ്റിൽ, ഇരുണ്ട വെളിച്ചത്തിന്റെയും മുടിക്കെട്ടിയ പുകച്ചിലിന്റെയും ഒരു ബാറുമണം ഒളിഞ്ഞുകിടക്കുന്നു. രസകരം.

evuraan said...

വിശാല മനസ്കാ,

നാക്ക്‌ കോരിത്തരിച്ച്‌ 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.

നന്നായിരിക്കുന്നു.

-ഏവൂരാൻ.

Cibu C J (സിബു) said...

ഗഡീ, എവിടേ അടുത്ത ഗഡു? :)

പാപ്പാന്‍‌/mahout said...

ഏവൂരാൻ പറഞ്ഞതു കാര്യം. അച്ചാറിന്റെ തോണ്ടലിൽ നാവിനു വന്ന കോരിത്തരിപ്പ് ഗംഭീരം.

Visala Manaskan said...

കലേഷ്‌: മുദീർ ഗഡിയുടെ തലവേദന മാറ്റിയത്‌ പൂർണ്ണമാക്കൂ.. പ്ലീസ്‌.

അനിൽ: കിക്കിനെപ്പറ്റി ആധികാരികമായി കൂടുതൽ അറിയില്ല. അപ്പോൾ ആദ്യ ഖണ്ഡികയിൽ നിർത്തണമായിരുന്നൂ.. ല്ലേ?

കുമാർ: ബാറിലെ അച്ചാർ കഴിക്കാൻ കൊള്ളില്ല. നല്ല അച്ചാർ ഉണ്ടാക്കി വച്ചാൽ ആളുകൾ ഫൂഡ്‌ ഐറ്റംസ്‌ ഓർഡർ ചെയ്യാതെ അച്ചാർ തിന്ന് വയർ നിറക്കുമത്രേ..!

ഏവൂരാൻ: :)

പാപ്പാൻ: :)

സിബു: വായിച്ചതിന്‌ നന്ദി.
-------
കൊടകരയിലെ ബാറിൽ മാത്രം എച്ച്‌.ആർ. കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫൂൾ ബോട്ടിലും പയ്ന്റും കിട്ടില്ല, ലൂസ്‌ മാത്രം. കൂടുവിട്ട്‌ കൂടുമാറ്റൽ. പക്കാ പറ്റിക്കൽ.

കേരളത്തിൽ ഇപ്പോഴും പല ബാറുകളിലും ഒരേ ഐറ്റം പല പേരുകളിൽ പല വിലയിൽ വിൽക്കുന്നുണ്ട്‌. പൊതുവേ വെട്ടിരുമ്പ്‌ കാറ്റഗറിക്കാണ്‌ മിക്ക ബാറുകളിലും ഏറ്റവും ചിലവുണ്ടാകുക. ഇത്‌ മിക്കവാറും ബാറിന്റെ ഗോഡൌണിൽ വച്ച്‌ ചാരായത്തിന്റെ കൂടെ എന്തോ കളർ ചേർത്ത്‌ വലിയ വട്ടകയിൽ ഉണ്ടാക്കുന്നതാണ്‌. മിക്കവാറും, ഏറ്റവും വിലകുറഞ്ഞ ബ്രാന്റുകളെല്ലാം തന്നെ ഈ വട്ടകയിൽ നിന്ന് കോരിയൊഴിച്ച്‌ ബോട്ടിൽ ചെയ്യുന്നതായിരിക്കും.

ബാറിൽ കുറച്ച്‌ കാലം, കണക്ക്‌ സൂക്ഷിപ്പുകാരനായിരുന്ന എനിക്ക്‌ നേരിട്ടറിയാവുന്ന സംഗതികൾ 'പെഗ്ഗ്‌' കണക്ക്‌ ഇവിടെ ഇടക്കിടെ കേൾക്കുന്നതുകൊണ്ട്‌ ആരുടെയും കണ്ണ്‌ പോകേണ്ടാന്ന് കരുതി പറഞ്ഞൂവെന്ന് മാത്രം. കണ്ണ്‌ പോയാൽ ബ്ലോഗാൻ പറ്റില്ലേയ്‌..!

Kalesh Kumar said...

പ്രിയ ചരിത്രകാരാ, അതിനി എഴുതിയാൽ ഒരു രസമുണ്ടാകില്ലന്നേ... ഇതു തന്നെ അതിന്റെയും കഥാ തന്തു. നേറ്റിവിറ്റി മാറുമെന്ന് മാത്രം! ഞാൻ അത് ഇനിയും എഴുതണോ? പൊതുജനം എന്തു പറയുന്നു?

ദേവന്‍ said...

കൊടകര ഭാഗത്തെ ബാര്‍മാമന്മാര്‍ മാന്യതരര്‍ ആണല്ലൊ വിശാലേ.

കൊല്ലത്ത്‌ ഒരുമാതിരി ബാറിലെല്ലാം സീസര്‍ വേണമെന്നു പറഞ്ഞാല്‍ പോലും വെട്ടിരുമ്പില്‍ കളര്‍ ചേര്‍ത്തുകിട്ടുമെന്നാണ്‌ ആസ്ഥാന മദ്യപാനികള്‍ നല്‍കുന്ന മുന്നറിയിപ്പ്‌. ഒന്നാന്തരം കള്ളുകിട്ടിയിരുന്ന ഷാപ്പുകളില്‍ കഞ്ഞിവെള്ളം പുളികശര്‍ത്ത്‌ ആനമയക്കിയിട്ടു തരുന്നു. ആര്‍ത്തിമൂത്ത അബ്കാരികള്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. മദ്യദേവത അവരോട്‌ പോറുക്കട്ടെ.

(ഈയാണ്ടിലെ ഓണത്തിനു സിവില്‍ സപ്പ്ലയ്സ്‌ കോര്‍പ്പറേഷന്‍ 22 കോടിരൂപയൂടെയും ബിവറേജസ്‌ കോര്‍പ്പറേഷന്‍ 29 കോടി രൂപയുടെയും കച്ചവടം നടര്‍ത്തിയെന്നും ഇതില്‍നിന്നും മലയാളിക്ക്‌ അരിയെക്കാള്‍ ആവശ്യം കള്ളാണെന്നു അനുമാനിക്കാവുന്നതാണെന്നും മുന്തിരിവള്ളി വാര്‍ത്ത. നിജസ്ഥിതി അറിയാവുന്നവരുണ്ടോ?)

അതുല്യ said...

അല്ലാ, അറിയാമേലാഞ്ഞിട്ട്‌ ചോദിക്കുവാ, എന്താ പെണ്ണുങ്ങൾക്കൊന്നും ഇതിനേ പറ്റി ആധികാരികമായിട്ടു പറയാൻ അറിയില്ലാന്നാണോ? ഞങ്ങൾ ഒരുകൂട്ടം സൈനീക കുടുംബിനികൾ 30 രൂപയുടെ കാന്റീൻ റം, ക്വാർട്ടേസിനു താഴെയുള്ള വാച്ചുമാനും, പമ്പ്‌ ഹൌസുകാർക്കും, 95ക്കു വിറ്റു കാശാക്കി ജയലക്ഷ്മിന്നു സാരിവാങ്ങിയതോ പോട്ടെ, കച്ചവടം കൊഴുത്തൂന്ന് കണ്ടപ്പോ, ആർത്തി പൂണ്ട്‌, 5 കുപ്പിവിറ്റുരുന്ന് ഞങ്ങൾ, പിന്നെ അതു 8 ആക്കി. എങ്ങനെയെന്നല്ലേ? 5 കുപ്പിയും ഇൻസ്റ്റ്രുമന്റ്‌ ബോക്സിലേ ടിവൈടർ ഇട്ടു സീലോടു കൂടി ഇളക്കി, പകുതി മാറ്റി, പകുതി ചായ്‌വെള്ളം ഒഴിച്ചു കലക്കി നിറച്ചു. ഒഴിച്ചു മാറ്റിയ വകയിലുള്ളതു, 3 പഴയ കുപ്പിയിലാക്കി, അതിലും നിറച്ചു പോരാത്ത അളവു ചായീന്റെ വെള്ളം. പിന്നെ അടപ്പിന്മേൽ അൽപം മെഴുകു ചൂടാക്കി പെരട്ടി അടച്ചാ, ഒരു ബീവറേജ്സു കമ്പനിക്കു പോലും പിടക്കാൻ പറ്റില്ല. പെണ്ണുങ്ങൾടെ വിൽപ്പന അല്ലയോ, അവളുന്മാർ തലതിരിഞ്ഞു ചിന്തിക്കുല്ലല്ലോ, പിന്നെ എന്നാ പേടിക്കാനാ?

പിന്നെ പിന്നെ, ചിലർ പറയും, ഇപ്പോ,കുടിച്ചു, നാക്കു പെരുത്തിട്ടാന്നു തോന്നുന്നു 4 "വലിയവൻ" പോലും ഏശുന്നില്ലാന്നു.

മനസ്സാക്ഷിക്കുത്തില്ലാട്ടോ, 5 അടിച്ചവനു 1 അടിച്ചവന്റെ പോലെയുള്ള കരളല്ലേ ഒാട്ട വീണിട്ടുണ്ടാവുള്ളു!! നന്മ നിറഞ്ഞവർ ഞങ്ങൾ.....

പിന്നെ ദേവാ, ചില മലയാളിക്കു അരിയേക്കാൾ മികച്ചതു കള്ള്‌ തന്നെ. റേഷൻ കടയിലോ, കുഞ്ഞിനെ ആസ്പത്രിയിൽ കാട്ടാനോ ക്യു നിക്കാൻ വിമുകത കാട്ടുന്നവൻ, മണിക്കൂരോളം സിവിൽ സപ്പ്ലെസിനു മുമ്പിൽ വൈലത്തു നിക്കുന്നതു കാണാം. പക്ഷെ നിങ്ങൾ ആണുങ്ങൾ, ഒരു ദിനം വാഹന ഹർത്താലു പോലെ, ഒന്നു നിർത്തി, പിന്നെ അതു ഒരു അനിശ്ചിത പണിമുടക്കാക്കി നോക്കിക്കെ, ഒരു അബ്ക്കാരിയും ഒരു വിഷവും ചേർക്കില്ലാ. അതെങ്ങാനാ, ഒരു കുപ്പി ചോര വിറ്റു കാശാക്കി, അതു കൊണ്ട്‌ ചേരാനല്ലുർ ഷാപ്പിൽ ഇരുന്ന് കുടിക്കുന്ന രാജേന്ദ്രൻ ഹർത്താലിനു വരില്ലാ, അങ്ങെനെ, ആയിരം കണക്കിനു രാജേന്ദ്രനല്ലേ നമ്മടെ നാട്ടിൽ, പിന്നെ ഇവർക്കൊക്കെ കുടിക്കാനുള്ള കള്ള്‌ ഒന്നല്ലാ, പത്തു കേരളത്തി പോെയീ തപ്പിയാലും, ചെത്തി കിട്ടില്ലാ. പിന്നെ എന്നാ ചേർക്കും ഈ കള്ളിൽ, വിഷമല്ലാതെ? ഒരു രുപയുടെ ചായയിൽ, ഈച്ച അല്ലാതെയ്‌, ആനയുണ്ടാവുമോന്നു ചോദിക്കണ പോലെ. വൈകുന്നേരം ആവുമ്പോ, ഗ്ലാസ്‌ പതഞ്ഞു പൊങ്ങണ്ടേ..... പുറം കൈകൊണ്ട്‌ മീശ തഴുകണ്ടേ. നമ്മടെ മലയാളി, മരിച്ച വീട്ടിൽ പോലും, പൊട്ടികരച്ചിലിനു ഗ്യാപ്പിട്ടു, രാത്രിയായാ, ദേ, കിഴക്കെതിലെ പിള്ളെരൊക്കെ ഒരുപാട്‌ ഓടി നടന്നവരാ, എന്തേലും ഒരുക്കാതെ പറ്റില്ലാ, ആ റ്റെരസ്സിലേക്കു കസേര ഇട്ടെക്കട്ടേ ന്നു, ചോദിക്കുന്നു. അബ്കാരിക്കി... ജയ്‌....

Kalesh Kumar said...

അതുല്യേച്ചി‍,
നമിക്കുന്നു....
സൈനിക കുടുംബിനികൾ മോശക്കാരല്ലല്ലോ...
:)

Visala Manaskan said...

ദേവരാഗം: സീസറിന്റെയും ഗതി ഇങ്ങിനെയാണെന്നറിയില്ലായിരുന്നു.

പക്ഷെ, നല്ല ചെത്ത്‌ കള്ള്‌ കിട്ടുന്ന ഷാപ്പുകൾ തൃശ്ശൂർ ജില്ലയിൽ ഇപ്പോഴും ഉണ്ടെന്നാണറിവ്‌. ഇരിങ്ങാലക്കുടയ്ക്കടുത്ത മാപ്രാണം കള്ള്‌ ഷാപ്പ്‌, അന്തിക്കാട്‌ ഷാപ്പ്‌, മണ്ണുത്തി ഷാപ്പ്‌ തുടങ്ങിയവയിൽ മധുരമുള്ള ഒറിജിനൽ അന്തിക്കള്ള്‌ കിട്ടും.

റാസ്‌ അൽ ഖൈമയിൽ, ശ്രീലങ്കയിൽ നിന്നും വരുന്ന കള്ള്‌ കിട്ടുന്ന ഒരു ബാറുണ്ടത്രേ. മണവാട്ടിയും ഈശോയും ശബരിമലമുട്ടനും ഒന്നും ആവാൻ ചാൻസില്ലാ..!

അതുല്യ: അപ്പോൾ അവർ കുടിച്ചതിൽ പാതി ചായേന്റെ ബെള്ളം ആയിപ്പോയി അല്ലേ..! വല്ല ബാറുകാരും ഇത്‌ വായിച്ചാൽ അതുല്യയെ അവരുടെ കൺസൾട്ടന്റാക്കും.

പാപ്പാന്‍‌/mahout said...

ഇവിടെ ചില മലയാളിക്കടകളിൽ ശ്രീലങ്കയിൽനിന്നു വരുന്ന canned കള്ളുകിട്ടും. മധുരക്കള്ളാണ്, വലിയ കിക്കൊന്നുമില്ല. എന്നാലും, “പിള്ളാരല്ലേ, കള്ളല്ലേ, കണ്ടാലിത്തിരി മോന്തൂല്ലേ”.

ദേവന്‍ said...

ദുബായിലും കിട്ടും ശ്രീലൻകൻ കള്ള്.
ഗലദാരിയിലെ റമദ കോണ്ടീനെണ്ടലിന്റെ റൂഫ് ടോപിൽ പത്തുമുറീ എന്നൊരു റൂഫ് റ്റോപ്പ് കാപ്പിക്കട ഉണ്ട്. കള്ള്, ഷാപ്പുകറി ഒക്കെ ഉണ്ട്.. എന്നാലും ത്പാം ബീച്ച് തട്ടുകട, ഗ്രാൻഡ് നാലുകെട്ട്, നിഹാൽ- കലവറ എന്നിവപോലെ അത്ര പോരാ..

aneel kumar said...

ഹോ ഈ ബെന്നീനെക്കൊണ്ടു തോറ്റു. മദ്യപാനം‌കുടിയുടെ കാര്യം മാത്രമേ പറയാനുള്ളോ? (ഇന്നലെ രാത്രി വാങ്ങിയ കുപ്പിയാവും പൊട്ടിയത് ;))
ഇവിടൊക്കെ ആയിരുന്നെങ്കില്‍ ഒരു മിസ്‌ഡ് കോളില്‍ അടുത്തത് ഏതെങ്കിലും ‘ഡോക്റ്റര്‍’ ഓടിക്കൊണ്ടുവന്നു തന്നേനെ. നാട്ടിലെന്താ ഈ സര്‍വീസ് ഇനിയും വരാത്തതെന്തെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.

Visala Manaskan said...

അനിലേ.. ഹോം ഡെലിവറിയൊക്കെ നാട്ടിലും പണ്ടേയുണ്ട്‌. മിസ്‌ കോൾ ഓർഡറിങ്ങും ഇപ്പോ കാണുമായിരിക്കും.!

ബെന്നി പറഞ്ഞപ്പോൾ ഞാനൊരു കാര്യം ഓർത്തു.

പണ്ട്‌, കൊടകരയിൽ ബാറില്ലാതിരുന്ന കാലത്ത്‌, വീട്ടിലൊരു ഗസ്റ്റ്‌ വന്നപ്പോൾ, അമ്പതുരൂപകൊടുത്ത്‌ എന്റെ ചേട്ടനെ അച്ഛൻ, ചാലക്കുടിക്ക്‌ അരക്കുപ്പി വെട്ടിരുമ്പ്‌ വാങ്ങാനായി പറഞ്ഞുവിട്ടു.

ചേട്ടൻ വളരെ ശുഷ്കാന്തിയോടെ പോയി, ബാക്കി വന്ന കാശിന്‌ കപ്പലണ്ടിയും ബബിൾ ഗമ്മൊക്കെ വാങ്ങി തിന്ന്, അങ്ങാടി ആടിനെപ്പോലെ പോരും വഴി, കൊടകര ബസ്റ്റോപ്പിലിറങ്ങാൻ നേരം, ആ കുപ്പി ഊർന്ന്പോയി താഴെവീണ്‌ പൊട്ടി.

ബീഫ്‌ ഫ്രൈയും ബ്രാല്‌ വറുത്തതും സബോളയും അച്ചാറുമൊക്കെയായി ചേട്ടനെ, അക്ഷമരായി വെയ്റ്റ്‌ ചെയ്തിരുന്ന അച്ഛനും കസിനും, പാസ്പ്പോർട്ട്‌ സൈസ്‌ ഫോട്ടോയിലെ ആൾടേ പോലെയായ, അടപ്പ്‌ പൊട്ടിക്കാത്ത കുപ്പിയുടെ പകുതിഭാഗവുമായി 'കുപ്പി പൊട്ടി' എന്ന് പറഞ്ഞ്‌ വന്ന ചേട്ടനെയാണ്‌ കാണാനായത്‌.

തന്മാത്ര സിനിമയിലെ അച്ഛനും മകനും തമ്മിലുള്ള സെയിം സ്നേഹമാണ്‌ ചേട്ടൻ അന്നനുഭവിച്ചത്‌.! പാവം അച്ഛൻ, പാവം ചേട്ടൻ.!

Adithyan said...

ഹോം ഡെലിവറിയിലൊരു ഓഫ്‌റ്റോപ്പിക്‌...

ഒരു ചങ്ങായീന്റെ ട്രീറ്റുണ്ടായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഞങ്ങളൊരെട്ടുപത്തുപേർ ഒരു അരത്തച്ചു വീതം പണിതു ‘ചൈനാ പേൾ‘ എന്ന ഓട്ടലിൽ... മെനുവിൽ കണ്ടതെല്ലാം ഞങ്ങൾടെ വയറുകളിലായി.

അവസാനം ഇനി അനങ്ങാൻ വയ്യാ എന്നായപ്പൊ ഒരു ചങ്ങായി “ഡാ, ഇവടെ ഹോം ഡെലിവറി ഒണ്ടോ?” വേറെ ഒരു ചങ്ങായി “ഒണ്ട്‌, ന്തിനാ?” ആദ്യത്തെ ചങ്ങായി “എന്നാ എന്നെ ഒന്നു ഹോം ഡെലിവറി ചെയ്യാൻ പറ. എനിക്കു നടക്കാൻ വയ്യ.”

ദേവന്‍ said...

ATLAS ഹോം ഡെലിവറി - സിനോമലബാറി ഫൂഡ്സ്‌.
(not shot by me)

വര്‍ണ്ണമേഘങ്ങള്‍ said...

വായിച്ച്‌ മനസ്‌ കോരിത്തരിച്ച്‌ ഠേ എന്നൊരു ശബ്ദമുണ്ടാക്കി..!
ഇത്‌ സ്ഥിരം പറ്റുന്നതാ..
ഒഴിച്ച്‌ കൊണ്ട്‌ വരുന്ന സാധനം നോക്കി..
ഇതാണോടൈ എം.എച്ച്‌.ബി?
തന്നെ സാർ.. തന്നെ..!
പിന്നെ എന്ത്‌ പറയാൻ..!!

nalan::നളന്‍ said...

ഇതിപ്പോഴാ കണ്ടതു..
'ഠേ' പ്രയോഗം രസിച്ചു.
H.R ഉം, Mc.R ഉമൊക്കെ പുല്ലുപോലെ തിരിച്ചറിഞ്ഞിരുന്നയൊരു സഹകുടിയന്‍ ഉണ്ടായിരുന്നു.
ഇതു കണ്ടപ്പോള്‍ വേറൊരു സംഭവമോര്‍ത്തുപോയി..
അപ്പുക്കിളിയുടെ വീട്ടില്‍ അവനൊറ്റയ്ക്കു്, കിട്ടിയ അവസരം പാഴാക്കരുതല്ലോ. ഒരു ഹാഫിനുള്ള പിരിവിട്ടു (ഉച്ച കഴിഞ്ഞ നേരമായതുകൊണ്ടു ആരേയും കിട്ടിയില്ല). ഹാഫെങ്കില്‍ ഹാഫ്, കതകു കുറ്റിയിട്ടും വച്ച് സംഭവം ഫിനിഷ് ചെയ്ത് പുറത്തിറങ്ങും മുംബ് ഒരു മുന്‍‌കരുതലെന്ന നിലയില്‍ കതകു മെല്ലെ തുറന്നു നോക്കിയപ്പോള്‍ അതാ വരുന്നു മറ്റൊരു സഖാവ്. പുള്ളി എങനെയോ മണത്തറിഞ്ഞു. അപ്പുക്കിളിക്കപ്പം തോന്നിയ കുറുമ്പ് !. വേഗം അല്പം മുതിര കലക്കി ഗ്ലാസ്സിലൊഴിച്ചു വച്ചു.
വന്നുകയറിയ സഖാവ് പരാതിയഴിക്കും മുമ്പ്‌ തന്നെ ഗ്ലാസ്സ് കൈയ്യില്‍ പിടിപ്പിച്ചു. കൂടുതല്‍ പറയേണ്ടല്ലോ, സഖാവതടിച്ചു ഫിറ്റായി !.
പിന്നെ റോഡിലൂടെ സഖാവിന്റെ നടത്തയൊക്കെ ലൈന്‍ പിടിച്ചായിരുന്നു. എതിരേ വന്ന സഖാവിന്റെ അമ്മാവനെ പാസ്സ് ചെയ്തപ്പോഴുള്ള അഭിനയത്തിനു പത്തില്‍ പത്തും കൊടുക്കണം. അതു കഴിഞ്ഞായിരുന്നു അടക്കിപ്പിടിച്ചു സഖാവു ചോദിച്ചത് ‘ടേ അമ്മാവനു മനസ്സിലായിക്കാണുമോ ഞാന്‍ ഫിറ്റാണെന്നു ?’

നിരക്ഷരൻ said...

പാവം മുകുന്ദേട്ടന്‍.
പല വല്യ കള്ളുകുടിയന്മാര്‍ക്കും ഓരോരോ മദ്യത്തിന്റെ ശരിക്കുള്ള രുചി അറിഞ്ഞുകൂടാത്തത് ബാറ് നടത്തിപ്പുകാരുടെ നല്ല കാലം.
:) :)

vettathan said...

കലക്കി (വേണ്ടാത്ത കമന്റുകള്‍ ഡിലീറ്റ് ചെയ്യാതെ സ്പാമിലേക്ക് തട്ടിയാല്‍ പോരേ.?)

ആൾരൂപൻ said...

വായിക്കാൻ വൈകിപ്പോയി. ഇനി ഇപ്പോഴൊന്നും പറയണ്ടല്ലോ.

IAHIA said...

"Pogba brushes off the news of his retirement>> Threatening to sue the Sun media"