Saturday, November 18, 2006

കീരി ബാബു

കേരളത്തിലെ ശ്വാനസമൂഹം ജാതിവര്‍ണ്ണഭേദമന്യേ വലെന്റൈന്‍സ്‌ ഡേകള്‍ ആഘോഷിക്കുന്ന ഒരു കന്നിമാസത്തിലായിരുന്നു കുട്ടപ്പേട്ടന്റെ വീട്ടിലെ ജൂലി ബാബുവേട്ടനെ ഓടിച്ചിട്ട്‌ കടിച്ചത്‌.

മുന്ന് കളരിക്കാശാന്‍ ശ്രീ. കളരി ശിവരാമേട്ടന്റെ വഴിയമ്പലത്തുള്ള ഷെഡില്‍, ഓള്‍ കേരള റെജിസ്റ്റ്രേഡ്‌ കളരി പരമ്പര ദൈവങ്ങളുടെ മുന്‍പില്‍ നിവര്‍ന്ന് തൊഴുതും പുറം കഴക്കുമ്പോള്‍ തൊഴുതു നിവര്‍ന്നും ചാടി വെട്ടിയും പതിനെട്ടോളം പരമ്പരാഗത പൈറേറ്റഡ്‌ അടവുകളും അതിന്റെ കൂടെ ശിവരാമേട്ടന്‍ വികസിപ്പിച്ചെടുത്ത കോമ്പ്ലിമെറ്ററി അടവുകളും ചേര്‍ന്ന് മൊത്തം പത്തുമുപ്പത്താറെണ്ണം സ്വായത്തമാക്കിയ ഒന്നാന്തരം അഭ്യാസി. കരാട്ടേയില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ (കരിമ്പന്‍ അടിച്ച്‌ വൈറ്റ്‌ ബെല്‍റ്റ്‌, ബ്ലാക്കായി മാറിയതാണെന്ന് ആരോപണമുണ്ട്‌), ഫിറ്റ്‌ ബോഡി, കരിവീട്ടിപോലെ ഉറച്ച കൈ കാലുകള്‍, എന്നീവയൊക്കെയുള്ള ബാബുവേട്ടനെ എങ്ങിനെ ഒരു സാദാ പട്ടി ഇങ്ങിനെ കടിച്ചുപറിച്ചെന്ന് സംഭവമറിഞ്ഞ്‌ കൊടകരക്കാര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കടിയെന്ന് പറഞ്ഞാല്‍ വെറും കടിയാണോ? ഒന്നാം തരം ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍. കൊടുത്ത പട്ടിക്കും കൊണ്ട ബാബുവേട്ടനും കണ്ട നാട്ടുകാര്‍ക്കും ഒരേ പോലെ സാറ്റിസ്ഫാക്ഷന്‍ കിട്ടിയ കടികള്‍.

സൈക്കോ ഫൈഫ്‌ വാച്ചുകെട്ടിയ പോലെ ഒരു കടി കൈ തണ്ടയില്‍. കണ്ടന്‍ കത്രികയില്‍ പെട്ട പോലെ വലതു കാല്‍പാദത്തിലൊന്ന്. പിന്നെ ടിയാന്റെ ശരീരത്തിലാകെക്കൂടെ മസിലില്ലാത്ത മാര്‍ദ്ദവമുള്ള മാംസമുള്ള ചന്തികളിലൊന്നില്‍ ഫാസ്റ്റ്‌ ക്ലാസ്‌ കടി വേറെയും. സുഖവഴി പെരുവഴി!

സംഭവ ദിവസം രാവിലെ ബാബുവേട്ടന്‌ പതിവുപോലെ ജോഗിങ്ങിനിറങ്ങിയതായിരുന്നു.

'വാര്‍ക്കപ്പണിക്ക്‌ പോകുന്ന നിനക്ക്‌ പുലര്‍ച്ചെ എഴുന്നേറ്റ്‌ ഓടിയിട്ട്‌ വേണോ ഡാ ദേഹമനങ്ങാന്‍?'

എന്ന പലരുടെയും ഉപദേശം ബാബുച്ചേട്ടനെ മടിയനാക്കിയില്ല. ജോലിയും എക്സസൈസും രണ്ടാണെന്നും അതുരണ്ടും കൂട്ടിക്കുഴക്കുവാന്‍ ഒരിക്കലും പാടില്ലെന്നും ബാബുവേട്ടന്‍ വിശ്വസിച്ചു, പ്രചരിപ്പിച്ചു.

സ്വതവേ, ടൌണില്‍ നിന്ന് തെക്കോട്ട്‌ ചാലക്കുടി സൈഡിലേക്ക്‌ ഓടിയിരുന്ന ഇദ്ദേഹം അന്നൊരു ദിവസം ഒരു ചേയ്ഞ്ചിന്‌ വേണ്ടിയായിരുന്നത്രേ വടക്കോട്ട്‌ തൃശ്ശൂര്‍ സൈഡിലേക്ക്‌ ഓടിയത്‌. പക്ഷെ, ഇത്രമാത്രം ചേയ്ഞ്ച്‌ വരുമെന്ന് ആള്‍ സ്വപനത്തില്‍ കൂടി വിചാരിച്ചില്ല.

കുട്ടപ്പേട്ടന്റെ ജൂലി വയലന്റായി ബാബുവേട്ടനെ പീഡിപ്പിക്കാനിടയാക്കിയ സാഹചര്യം വ്യക്തമായി ആര്‍ക്കുമറിയില്ല.

ജൂലി സ്വതവേ സമാധാന പ്രിയയാണ്‌. കൊടകര ചന്തയില്‍ നിന്നും, യൂണിയന്‍ കാരനായ കുട്ടപ്പേട്ടന്‍ എടുത്ത്‌ കൊണ്ടുവന്ന് ‘വെട്ടിക്കൂട്ട് കൊടുത്ത് ‘ ഓമനിച്ചു വളര്‍ത്തുന്ന ഓര്‍ഫന്‍ ആണ്‌ ജൂലി.

അനാധത്വവും ഇല്ലയ്മയും അറിഞ്ഞ്‌ വളര്‍ന്നവള്‍. സനാഥത്വത്തിന്റെ വിലയറിയുന്നവള്‍. ചന്തയിലെ കച്ചറയില്‍ നിന്നും ബുഫെ (ക:ട്‌-കുമാര്‍) കഴിച്ച്‌ ജീവിക്കുമ്പോള്‍ തനിക്ക്‌ ഹോമിലി മെസ്സ്‌ ഫുഡ്‌ കിട്ടുമെന്നോ തന്റെ കഴുത്തില്‍ ഒരു പട്ടി ബെല്‍റ്റ്‌ വീഴുമെന്നോ സ്വപനം കാണാതെ നടന്നിട്ടും അത്തരം സൌഭാഗ്യങ്ങള്‍ പ്രാര്‍ഥനകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ലഭിച്ചതെന്ന് വിശ്വസിക്കുന്നവള്‍.

വാലില്ലാത്തതുകൊണ്ട്‌, പിറകീന്ന് നോക്കിയാല്‍ ഡോബര്‍ വുമണ്‍ ഇനമാണോ എന്ന് സംശയം തോന്നുമെങ്കിലും ജൂലി നല്ല നേരും നെറിവും മാനവും ഉള്ള ഒന്താന്തരം നാടത്തിയാണ്‌.

വാലന്റൈന്‍സ്‌ ഡേക്ക്‌ പൂവുമായി കാത്ത്‌ നില്‍ക്കാമെന്ന് പറഞ്ഞ്‌ വഞ്ചിതയായതിന്റെ ഗൌര്‍വ്വോ രോഷമോ ആണോ അതോ ബാബുവേട്ടന്റെ സമയദോഷത്തിന്‌ നിമിത്തമായതോ എന്തോ പ്രത്യേകിച്ച്‌ പ്രകോപനമൊന്നും ഉണ്ടാക്കാതെ റോഡ്‌ സൈഡിലൂടെ ഓടിയ ബാബുവേട്ടനെ ജൂലി കടന്നാക്രമിക്കുകയായിരുന്നു ത്രേ.

ബാബുവേട്ടന്റെ മൊഴി പ്രകാരം. ബാബുവേട്ടന്റെ എതിര്‍ ദിശയില്‍ ഓടിവരികയായിരുന്ന ജൂലിയെകണ്ടപ്പോള്‍ 'കടിക്കാനുള്ള വരവാണെന്ന് മനസ്സിലാക്കി' അദ്ദേഹം കരാട്ടേയിലെ പെലെയായ ബ്രൂസിലിയെയും മറഡോണയായ ജാക്കിച്ചാനെയും മനസ്സില്‍ ധ്യാനിച്ച്‌ ചാന്ത്‌പൊട്ട്‌ സ്റ്റെയിലില്‍ സധൈര്യം ഗഢാംബൂച്ചിയില്‍ നിന്നു.

അടുത്തു വന്ന ജൂലിയെ 'ഹാ ഹൂ' എന്ന് ശബ്ദമുണ്ടാക്കി, കൈ കൊണ്ട്‌ വെട്ടിയപ്പോള്‍ കയ്യിലും; കാല്‌ കൊണ്ട്‌ തൊഴിച്ചപ്പോള്‍ കാലിലും കടിച്ചപ്പോള്‍ ഇനി രക്ഷയില്ലാന്ന് കരുതി "അ‌യ്യോ” ന്ന് വിളിച്ച് തിരിഞ്ഞോടിയപ്പോ ജൂലി പിന്നാലെ ഓടിവന്ന് 'ഇതും കൂടി ഇരിക്കട്ടേ' എന്ന് പറഞ്ഞ്‌ ചന്തിയിലും കടിച്ചത്രേ!!!

3000 മീറ്റര്‍ ഓടുന്ന ഓട്ടക്കാരനെ പോലെ വീട്ടില്‍ നിന്ന് ആയമ്പോലെ ഓടിപോയ ബാബുവേട്ടന്‍ 100 മീറ്ററോടുന്നവരെ പോലെയായിരുന്നു വീട്ടിലേക്ക്‌ തിരിച്ചോടിയത്‌.

ഹവ്വെവര്‍, റിയര്‍ മിററിന്റെ ആകൃതിയിലുള്ള തിരുനെറ്റിയില്‍ സദാ ഗോപിക്കുറിയും അതിന്‌ നടുവിലായി ഒരു ചുവന്ന പൊട്ടും തൊട്ട്‌, ഫോറിന്‍ പുള്ളിമുണ്ടും ചുറ്റി, മൂലോട്‌ കമഴ്ത്തി വച്ചപോലെ കൂരച്ച നെഞ്ചില്‍ ബോണ്ട തിന്നാല്‍ പോട്ടിപ്പോകുന്നത്ര നാര്‌ കനത്തിലുള്ള സ്വര്‍ണ്ണമാല കാണും വിധം ഷര്‍ട്ടിന്റെ മുന്ന് ബട്ടന്‍സുകള്‍ തുറന്നിട്ട്‌ കൊടകര‍ ടൌണില്‍ സദാ കാണപ്പെടുന്ന കീരി ബാബുവേട്ടന്‍ പിന്നീട്‌ നാളിതുവരെ ജോഗിങ്ങിന്‌ പോയിട്ടില്ല.

71 comments:

ബഹുവ്രീഹി said...

പോസ്റ്റ് ഗംഭീരായിണ്ട് മാഷേ,

"കേരളത്തിലെ ശ്വാനസമൂഹം ജാതിവര്‍ണ്ണഭേദമന്യേ വലെന്റൈന്‍സ്‌ ഡേകള്‍ ആഘോഷിക്കുന്ന കന്നിമാസം."

കിടിലന്‍...

സുല്‍ |Sul said...

"ഹവ്വെവര്‍, റിയര്‍ മിററിന്റെ ആകൃതിയിലുള്ള തിരുനെറ്റിയില്‍ സദാ ഗോപിക്കുറിയും അതിന്‌ നടുവിലായി ഒരു ചുവന്ന പൊട്ടും തൊട്ട്‌, ഫോറിന്‍ പുള്ളിമുണ്ടും ചുറ്റി"

ഇതെവിടുന്നു കിട്ടുന്നെന്റിഷ്ടാ.

ആരും തേങ്ങയടിച്ചില്ല.
അതുല്യാന്റ്റി തന്ന തേങ്ങ ഇവിടെ അടിച്ചു.

-സുല്‍

Rasheed Chalil said...

സൈക്കോ ഫൈഫ്‌ വാച്ചുകെട്ടിയ പോലെ ഒരു കടി കൈ തണ്ടയില്‍. കണ്ടന്‍ കത്രികയില്‍ പെട്ട പോലെ വലതു കാല്‍പാദത്തിലൊന്ന്. പിന്നെ ടിയാന്റെ ശരീരത്തിലാകെക്കൂടെ മസിലില്ലാത്ത മാര്‍ദ്ദവമുള്ള മാംസമുള്ള ചന്തികളിലൊന്നില്‍ ഫാസ്റ്റ്‌ ക്ലാസ്‌ കടി വേറെയും. സുഖവഴി പെരുവഴി....


വിശാല്‍ജീ ഇതും കലക്കി... സൂപ്പര്‍.

അതുല്യ said...

ഹ ഹ ഈ വിശാലന്റെ ഒരു വീശ്‌..

ഒന്നാം തരം ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍. കൊടുത്ത പട്ടിക്കും കൊണ്ട ബാബുവേട്ടനും കണ്ട നാട്ടുകാര്‍ക്കും ഒരേ പോലെ സാറ്റിസ്ഫാക്ഷന്‍ കിട്ടിയ കടികള്‍.
----

ഡോണ്ട്‌ കാള്‍ മീ ആന്റീ സുല്‍. കാള്‍ മി ദീീതി.. എ ആം ഫീല്‍ഡ്‌.. ഫീള്‍ഡ്‌...

ദേ ആ അഗ്രൂന്റെ ഫോട്ടൊ ഒന്ന് നോക്കിയേ... പ്രായം കണ്ടാ ചര്‍മ്മം തോന്നുകയേ ഇല്ല.

Kalesh Kumar said...

ഗുരോ, ഡോബര്‍വുമണ്‍ കഥ പതിവുപോലെ വിഭവസമൃദ്ധം! വായിച്ച് അത് ഭാവനയില്‍ കണ്ട് ചിരിച്ച് വശക്കേടായി!
നന്നായി സന്തോഷിപ്പിച്ചതിന് നന്ദി!

ഇടിവാള്‍ said...

"കീരി ബാബു" kalakki mketto viSAlA. ..

iTivAL from Germany

ഏറനാടന്‍ said...

കൊള്ളാം പതിവ്‌ രസം അനുഭവിച്ചു.

പട്ടിക്കടി പഴയ ഒരു സംഭവം ഓര്‍മ്മയിലെത്തിച്ചു. ചെട്ടിയങ്ങാടിയിലെ പോര്‍ട്ടര്‍ മെയ്‌മ്മാലിയെ നായ കടിച്ചു. നാട്ടുകാരുടെ പ്രിയപ്പെട്ട ഉസ്‌മാന്‍ ഡോക്‍ടറുടെ ക്ലിനിക്കില്‍ തിരക്കുള്ള നേരം മെയ്‌മ്മാലി മുറിവിന്‌ മരുന്ന് വെക്കാന്‍ ചെന്നതും പോരാഞ്ഞ്‌ നായ കടിച്ച രംഗം നാടകീയമാക്കി വിവരിക്കുകയായിരുന്നു. പുറത്ത്‌ ധാരാളം രോഗികള്‍ കാത്ത്‌ കിടപ്പുണ്ട്‌. വിവരണം നിറുത്താതായപ്പോള്‍ ഉസ്‌മാന്‍ ഡോക്‍ടര്‍ ചോദിച്ചു:

"ഏതാ മെയ്‌മ്മാലിയേ ഞമ്മളെ നാട്ടില്‍ അങ്ങനെയൊരു നായ?!"

കുറുമാന്‍ said...

വിശാല്‍ജീ, വളരെ നാളുകള്‍ക്കു ശേഷം, മനസ്സറഞ്ഞു ചിരിച്ചതിന്നാ. അലക്കി എന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും. തകര്‍ത്തടുക്കി എന്നു പറഞ്ഞാലോ? ഡാങ്ക്യൂ........

വേണു venu said...

തിരിഞ്ഞോടിയപ്പോ ജൂലി പിന്നാലെ ഓടിവന്ന് 'ഇതും കൂടി ഇരിക്കട്ടേ'
ചിരിയുടെ സിംഹാസനത്തില്‍ നിന്നും ഇനിയും ഇതേപോലെ പ്രവഹിക്കട്ടെ.
മാഷേ സുന്ദരം.

Unknown said...

അനാധത്വവും ഇല്ലയ്മയും അറിഞ്ഞ്‌ വളര്‍ന്നവള്‍. സനാഥത്വത്തിന്റെ വിലയറിയുന്നവള്‍. ചന്തയിലെ കച്ചറയില്‍ നിന്നും ബുഫെ (ക:ട്‌-കുമാര്‍) കഴിച്ച്‌ ജീവിക്കുമ്പോള്‍ തനിക്ക്‌ ഹോമിലി മെസ്സ്‌ ഫുഡ്‌ കിട്ടുമെന്നോ തന്റെ കഴുത്തില്‍ ഒരു പട്ടി ബെല്‍റ്റ്‌ വീഴുമെന്നോ സ്വപനം കാണാതെ നടന്നിട്ടും അത്തരം സൌഭാഗ്യങ്ങള്‍ പ്രാര്‍ഥനകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ലഭിച്ചതെന്ന് വിശ്വസിക്കുന്നവള്‍.

വിശാലേട്ടാ....... കസറി ഇപ്രാവശ്യവും.

thoufi | തൗഫി said...

ചന്തയിലെ കച്ചറയില്‍ നിന്നും ബുഫെ കഴിച്ച്‌ ജീവിക്കുന്നവള്‍ ജൂലി..
കലക്കി വിഷാല്‍ജീ..നന്നായി രസിച്ചൂ

തറവാടി said...

ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍ , വിശാലാ ഇഷ്ടായിട്ടോ

asdfasdf asfdasdf said...

കേരളത്തിലെ ശ്വാനസമൂഹം ജാതിവര്‍ണ്ണഭേദമന്യേ വലെന്റൈന്‍സ്‌ ഡേകള്‍ ആഘോഷിക്കുന്ന ഒരു കന്നിമാസത്തിലായിരുന്നു ..
ജൂലിയുടെ ശൌര്യം പോലെ വിശാലന്‍ പഴയ കപ്പാസിറ്റി കാട്ടിത്തുടങ്ങി.
കലക്കി മാഷേ .. കലക്കി..

മുസ്തഫ|musthapha said...

കീരി ബാബു കലക്കീട്ടോ മാഷേ...

കരാട്ടേയില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ (കരിമ്പന്‍ അടിച്ച്‌ വൈറ്റ്‌ ബെല്‍റ്റ്‌, ബ്ലാക്കായി മാറിയതാണെന്ന് ആരോപണമുണ്ട്‌)...

ഒന്നാം തരം ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍...

'വാര്‍ക്കപ്പണിക്ക്‌ പോകുന്ന നിനക്ക്‌ പുലര്‍ച്ചെ എഴുന്നേറ്റ്‌ ഓടിയിട്ട്‌ വേണോ ഡാ ദേഹമനങ്ങാന്‍?'...

അന്നൊരു ദിവസം ഒരു ചേയ്ഞ്ചിന്‌ വേണ്ടിയായിരുന്നത്രേ വടക്കോട്ട്‌ തൃശ്ശൂര്‍ സൈഡിലേക്ക്‌ ഓടിയത്‌. പക്ഷെ, ഇത്രമാത്രം ചേയ്ഞ്ച്‌ വരുമെന്ന് ആള്‍ സ്വപനത്തില്‍ കൂടി വിചാരിച്ചില്ല...

3000 മീറ്റര്‍ ഓടുന്ന ഓട്ടക്കാരനെ പോലെ വീട്ടില്‍ നിന്ന് ആയമ്പോലെ ഓടിപോയ ബാബുവേട്ടന്‍ 100 മീറ്ററോടുന്നവരെ പോലെയായിരുന്നു വീട്ടിലേക്ക്‌ തിരിച്ചോടിയത്‌...

മൊത്തം ക്വാട്ടുന്നത് മോശല്ലേ... അതോണ്ട് ഇവിടെ നിറുത്തി.

:)

keralafarmer said...

ചൂടപ്പം ഞാന്‍ വായനക്കാരുടെ Squeet - ഫീഡില്‍ ചേര്‍ത്തു ചൂടപ്പം പോലെ എനിക്ക്‌ പോസ്റ്റുകള്‍ മെയിലായി കിട്ടുന്നു. അതിനാല്‍ വായനാശീലമില്ലാത്ത ഞാനും കന്നിമാസ വാലെന്റയിന്‍സ്‌ ഡേയില്‍ എത്തി. കൊള്ളാം ഇതുപോലെ ഒരു പോസ്റ്റ്‌ എഴുതന്‍ കഴിഞ്ഞെങ്കില്‍ റബ്ബര്‍ കണക്കുകള്‍ ഫലിതരൂപത്തില്‍ അവതരിപ്പിച്ചേനെ. ഇപ്പോള്‍ ചൊറിച്ചില്‍ രൂപത്തില്‍ ആയിപ്പോകുന്നു.

Anonymous said...

Hello Vishalan,

Thankalud kodakarapuranam aadyamaayi PDF il aanu vaayichathu.
Annu chirichathinu kanakkilla........ Anne vicharichirunnu ithezhuthiya aale kal thottu vandikkanamennu...Malayalathile Ettavum nalla ezhuthukaaran thaankalanu....ithu chumma sukhippikkan parayunnathalla....Manassil thatti parayunnathaanu....Thaankalude upamakal oru rakshayumilla...apaaram...1980-95 kaalakhattathile keralathile grameena janathayude jeevitha shyli thankal valare vyakthamaayi narmathiloode kaanikkunnundu....
Thankal rachanakal oru book aayi publish cheyyukayaanenkil keralathil ithu choodappam pole vittu pokum...Free aayi njangal ippol vaayikkunnu....Njanum ee grameena jeevitham anubhavichathinaal ellam vyakthamaayi manassil varunnu...cable tvyun internetum varunnahtinu munpulla keralathinte oru chithram thankalude rachanakalilundu...
Saashtaanga pranamam.......

ഖാദര്‍ said...

ഡിയര്‍ വിശാല്‍ജീ
ഇന്ന് സ്വയം വരമായിരുന്നു
വായന
അത് കഴിഞ്ഞ് ഇപ്പോള്‍ ഇവിടെയെത്തിയതേയുള്ളൂ
ശരിക്കും ചിരിച്ചു മണ്ണുകപ്പാനുള്ള വകയുണ്ടേല്ലാടത്തും

സഹൃദയന്‍ said...

ലളിതം.......സുന്ദരം........പതിവുപോലെ........

കരീം മാഷ്‌ said...

ചെറുതെങ്കിലും സുന്ദരം, ശൈലിത്തനിമ കൊണ്ടു സരസം..നന്നായി.

കാളിയമ്പി said...

*
വിശാലേട്ടാ
പുകഴ്ത്തി പുകഴ്ത്തി ഞാന്‍ മടുത്തു..
ന്നാലും പറയാതിരിയ്ക്കാന്‍ മേലാ

..............
..............
..............
കിടുകിക്കിടുകിക്കിടു“

(ഒരു സമസ്യാ പൂരണം)
:)
*

viswaprabha വിശ്വപ്രഭ said...

വിശാലാ,
എന്നത്തേയും പോലെതന്നെ ഇന്നും കമന്റൊന്നും ഇടുന്നില്ല.
ഇടാന്‍ എനിക്കു പറ്റില്ല.
അതിനുള്ള കോപ്പെന്റെ കയ്യിലില്യ.

എനിക്കു വയ്യ!

(വേണേങ്കീ ഒരു കടി തരാം)

Anonymous said...

ഏത് മരുന്നാ കണ്ണിലൊഴിക്കുന്നെ? നര്‍മ്മം ഇത്രയും തെളിഞ്ഞു കാണാന്‍? :)

റീനി said...

വിശാല്‍ജി, രസിച്ചു വായിച്ചു, വായിച്ചു രസിച്ചു.

Unknown said...

വിശാലാ,
ചെറുതാണെങ്കിലും കിടിലം!
‘കീരി ബാബു‘ ’കടി കൊണ്ട ബാബു‘ ആയി!

മുസാഫിര്‍ said...

വിശാല്‍ജി,

എന്നെയും പട്ടി കടിച്ചിട്ടുണ്ട്.പട്ടി പ്രസവിച്ചു കിടക്കുന്നതറിയാതെ അതിനടുത്ത് സൈക്കിള്‍ കോണ്ടു വക്കാന്‍ പോയപ്പോള്‍,ഒരു സര്‍ക്കാര്‍ ഉദ്യൊഗസ്തന്‍ ഫയലില്‍ ഒപ്പിടുന്ന പോലെ വളരെ ‘മാറ്റര്‍ ഓഫ് ഫാക്റ്റായി ‘ വന്നു കടിച്ചിട്ടു അവിടെ തന്നെ പോയിക്കിടന്നു.ആര്‍മി ഹോസ്പിറ്റലിലെ പരിചരണവും ഏകദേശം അരക്കുപ്പിയോളം വരുന്ന മരുന്നു പൊക്കിളിനു ചുറ്റും കുത്തി കയറ്റുന്നതും മറ്റും മറന്നു പോയതായിരുന്നു.കി‍രി ബാബുചേട്ടന്‍ എല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചു.നന്ദി,കഥ പതിവു പോലെ തമാശയുടെ ആറാട്ടു പുരം.

അതുല്യ said...

ഹോ അപ്പോ ചുമ്മാതല്ലാ മുസാഫിര്‍ അന്ന് ഫോണില്‍ വിളിച്ചപ്പോ ഹലൊ ഹലോ നു പകരം ബൗ..ബൗ..എന്ന് പറഞ്ഞതല്ല്യേയ്യോ...

(എന്റെ മൊബൈല്‍ നംബ്ര് മാറി........)

വീണ said...

ചിരിച്ചു ചിരിച്ച് എന്റെ വയറു വേദനയേടുക്കൂന്നേ..
-വീണ

mydailypassiveincome said...

ഹഹ, നല്ല അടിപൊളി കഥ. ഈയിടെ ശ്വാനന്മാരുടെ കഥയാണല്ലോ ബ്ലോഗിലെല്ലാം ;)

"മൂലോട്‌ കമഴ്ത്തി വച്ചപോലെ കൂരച്ച നെഞ്ചില്‍ ബോണ്ട തിന്നാല്‍ പോട്ടിപ്പോകുന്നത്ര നാര്‌ കനത്തിലുള്ള സ്വര്‍ണ്ണമാല കാണും വിധം"

തേങ്ങ എന്റെ വക :)

Anonymous said...

"കരാട്ടേയിലെ പെലെയായ ബ്രൂസിലിയെയും മറഡോണയായ ജാക്കിച്ചാനെയും മനസ്സില്‍ ധ്യാനിച്ച്‌ ചാന്ത്‌പൊട്ട്‌ സ്റ്റെയിലില്‍ സധൈര്യം ഗഢാംബൂച്ചിയില്‍ നിന്നു."

കുറച്ച് കരാട്ടെ പഠിച്ചിട്ടുള്ളതിനാല്‍ ആ ഗഢാംബൂച്ചിപ്രയോഗം വളരെ ഇഷ്ടപ്പെട്ടു ഇഷ്ടാ.. അത് മനസ്സില്‍ കാണാനും പറ്റണ്ണ്ട്..

നന്നായിട്ടുണ്ട്ട്ടോ..

ദേവന്‍ said...

വിശാലന്‍ സില്‍ക്കിന്റെ പോസ്റ്റു കാലത്തെ ഫോം വീണ്ടെടുത്തു!

ലിഡിയ said...

ജൂലിയുടെ കുടുംബ പുരാണമാണ് കൂടുതല്‍ ഇഷ്ടപെട്ടത്,നല്ല ദൈവഭയമുള്ള നായേ!..

:-)‌

-പാര്‍വതി.

Satheesh said...

ഇതാണ് വിശാലന്‍.. വേറേ ആരെങ്കിലുമാണ് ഈ കഥ പറഞ്ഞിരുന്നെങ്കില്‍, ‘ബാബുവിനെ പട്ടി കടിച്ചു’ എന്ന മൂന്ന് വാക്കിനപ്പുറം പോകുമോ! ഇവിടെയാണ് വിശാലന്റെ ബ്രില്യന്റ്സ്!
ഗംഭീരമായിട്ടുണ്ട്!

Adithyan said...

ഗുരോ
പ്രണാം :)

അങ്ങ് ബിറ്റ് പീസ് ഇറക്കിയാലും അതിവിടെ 100 ദിവസം ഓടും. കൈപ്പുണ്യം കൈപ്പുണ്യം എന്നല്ലാതെ എന്തു പറയാന്‍.

വല്യമ്മായി said...

പല പ്രയോഗങ്ങളും കലക്കി.ഇതു ബ്ളോഗിലൊരു പട്ടിവാരമാണെന്നു തോന്നുന്നു.

Kaippally said...

"കടിയെന്ന് പറഞ്ഞാല്‍ വെറും കടിയാണോ? ഒന്നാം തരം ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍. കൊടുത്ത പട്ടിക്കും കൊണ്ട ബാബുവേട്ടനും കണ്ട നാട്ടുകാര്‍ക്കും ഒരേ പോലെ സാറ്റിസ്ഫാക്ഷന്‍ കിട്ടിയ കടികള്‍."

ഇത്രയും മനോഹരമായി ഒരു പട്ടി കടി വര്ണിച്ച ഒരു എഴുത്തുകാരനേയും (ഇം‌ഗ്ലീഷിലായാലും മലയാളത്തിലായാലും) എനിക്കോര്മയില്ല. ഇനിമുതല്‍ പട്ടി കടി വര്ണനയുടെ മുഴക്കോല്‍ ഭാവി തലമുറ വിലയിരുത്തുക ഈ വരികള്‍ വെച്ചായിരിക്കും.

സ്നേഹിതന്‍ said...

ഉപമകളെല്ലാം വളരെ രസിച്ചു.
ഉഗ്രന്‍ !

അരവിന്ദ് :: aravind said...

വിയെം ജീ :-) കൊള്ളാം.
ഈ പോസ്റ്റ് മൊത്തമായി അത്ര എയിം ആയി തോന്നിയില്ല. എന്നാലും,
രണ്ട് കിടു വിറ്റടിച്ചാല്‍ ഒരു ചളു വിറ്റിന് ഫ്രീ ആയി ചിരിച്ചു കൊടുക്കുക എന്നൊരു നിയമം എന്റെ ക്ലോസ് സൌഹൃദവലയത്തില്‍ നിലവിലുണ്ട്. അതോണ്ട് ദേ ഞാന്‍ ചിരിച്ചു ട്ടാ. :-))

എന്നാലും രണ്ട് മൂന്ന് എണ്ണം പറഞ്ഞ വിയെം ട്രേഡ് മാര്‍ക്ക് പ്രയോഗങ്ങള്‍ ഇതിലും ഉണ്ട്.
കലക്കി.
:-))

കുത്തിക്കുറികള്‍ said...

അടുത്തു വന്ന ജൂലിയെ 'ഹാ ഹൂ' എന്ന് ശബ്ദമുണ്ടാക്കി, കൈ കൊണ്ട്‌ വെട്ടിയപ്പോള്‍ കയ്യിലും; കാല്‌ കൊണ്ട്‌ തൊഴിച്ചപ്പോള്‍ കാലിലും കടിച്ചപ്പോള്‍ ഇനി രക്ഷയില്ലാന്ന് കരുതി "അ‌യ്യോ” ന്ന് വിളിച്ച് തിരിഞ്ഞോടിയപ്പോ ജൂലി പിന്നാലെ ഓടിവന്ന് 'ഇതും കൂടി ഇരിക്കട്ടേ' എന്ന് പറഞ്ഞ്‌ ചന്തിയിലും കടിച്ചത്രേ!!!
കൊള്ളാം,ബലേഭേഷ്‌

വര്‍ണ്ണമേഘങ്ങള്‍ said...

കുറച്ച്‌ നാള്‍ ബ്ലോഗില്‍ നിന്നും വിട്ട്‌ നിന്നപ്പോള്‍ നഷ്ടമായിക്കൊണ്ടിരുന്ന പ്രധാന സംഭവം ഇതായിരുന്നു..
ഈ ചിരി...!
കീരി ബാബു കീ ജൈ..!
കന്നി മാസത്തിലെ വാലറ്റൈന്‍സ്‌ ഡേ..
എന്റമ്മേ...

ഫാരിസ്‌ said...

"സ്വതവേ, ടൌണില്‍ നിന്ന് തെക്കോട്ട്‌ ചാലക്കുടി സൈഡിലേക്ക്‌ ഓടിയിരുന്ന ഇദ്ദേഹം അന്നൊരു ദിവസം ഒരു ചേയ്ഞ്ചിന്‌ വേണ്ടിയായിരുന്നത്രേ വടക്കോട്ട്‌ തൃശ്ശൂര്‍ സൈഡിലേക്ക്‌ ഓടിയത്‌. പക്ഷെ, ഇത്രമാത്രം ചേയ്ഞ്ച്‌ വരുമെന്ന് ആള്‍ സ്വപനത്തില്‍ കൂടി വിചാരിച്ചില്ല."

ശരിക്കും ..ചിരിച്ചു പോയി.. കിടിലന്‍ പോസ്റ്റ്..

അളിയന്‍സ് said...

ആകെപ്പാടെ തിരക്കായതുകൊണ്ട് ഇതു വായിക്കാന്‍ അല്‍പ്പം വൈകി.
ഒരു സാദാ പട്ടികടിയെ എങ്ങിനെയാ മാഷേ ഇങ്ങനെ കിടിലനായി വര്‍ണ്ണിച്ചിരിക്കുന്നേ..
ഇനി മുതല്‍ കൊടകരയില്‍ നിന്നു ആരും ചാലക്കുടി ഭാഗത്തേക്കോ ത്രിശൂരു ഭാഗത്തേക്കോ ഓടാതെ, മാള സൈഡിലേക്ക് ഓടാന്‍ പറയുക...

സ്വാര്‍ത്ഥന്‍ said...

നല്ല സാറ്റിസ്ഫാക്ഷന്‍!!!

ഫോം വീണ്ടെടുത്തു അല്ലേ :)

കുട്ടിച്ചാത്തന്‍ said...

വിശാലേട്ടാ അല്ലെങ്കില്‍ തന്നെ എനിക്കു പട്ടികളെ പേടിയാ.
ബാഗ്ലൂരിലെ തണുത്ത പ്രഭാതങ്ങളില്‍ ജോഗിങിനു പോകുമ്പോള്‍ എനിക്ക് കുറെ തവണയായി ഫ്രീ എസ്കോര്‍ട്ട് കിട്ടുന്നു.
ഇങ്ങനെ കൊച്ചു പിള്ളേരെ പേടിപ്പിക്കല്ലെ...
ഇനി എപ്പോളാണാവോ ഞാനും ISO certified ആകുന്നത്....

paarppidam said...

വൈറ്റ്‌ ബെല്‍റ്റ്‌ കരിമ്പനടിച്ച്‌ കറുപ്പായതാണെന്ന് ആരോപണം ഉണ്ട്‌..കൊള്ളാം മാഷെ. പണ്ട്‌ മനോജെന്ന സുഹൃത്ത്‌ കരാട്ടക്ക്‌ പോയകാര്യം ഓര്‍ക്കുന്നു. "വല്ലപ്ലും ആ മഞ്ഞ ബെല്‍റ്റ്‌ കഴുകുന്നതു നല്ലതാ ഇല്ലെങ്കില്‍ ബ്രൗണാനെന്ന് തെറ്റിദ്ധരിക്കുമെന്ന് ഷെന്‍സായ്‌ പറഞ്ഞത്രെ!

സീക്കോഫൈവ്‌..... വാലന്റെന്‍സ്‌ ഡേ..കളരിവിശേഷം,,,മൂലോട്‌ കമത്തിയ നെഞ്ചിങ്കൂട്‌....ആ വരവുകണ്ടപ്പോ മനസ്സിലായി കടിക്കാനാണെന്ന്.... കൊള്ളാം പ്രയോഗങ്ങള്‍.
അടിപൊള്യായ്റ്റുണ്ട്‌.

ബിന്ദു said...

ഇത്രേം ദൈവഭയമുള്ള ജൂലിയെ തെറ്റിദ്ധരിക്കുന്നതു തന്നെ പാപം. അല്ല, ആക്ച്വലി എന്തായിരുന്നു കാരണം? ;)കൈപ്പിള്ളിമാഷ് പറഞ്ഞതു സത്യം.

myexperimentsandme said...

ഹോ എനിക്ക് വയ്യായ്യേ...ശരിക്കും ഗംഭീരം. ഊറിച്ചിരിച്ച് തുടങ്ങിയ സംഗതി കടിക്കാന്‍ വരുന്ന പട്ടിണിയെക്കണ്ട് ബാബുവണ്ണന്‍ ചാന്ത്‌പൊട്ട്‌ സ്റ്റെയിലില്‍ ഗഢാംബൂച്ചിയില്‍ നിന്ന നില്‍പ്പോര്‍ത്ത് കണ്ട്രോളു വിട്ടുപോയി. പിന്നെയുള്ള ആ കടിവര്‍ണ്ണനയും ഗംഭീരം.

...നിവര്‍ന്ന് തൊഴുതും പുറം കഴക്കുമ്പോള്‍ തൊഴുതു നിവര്‍ന്നും...

കരിമ്പനടിച്ച് ബ്ലാക്കായ വൈറ്റ് ചരടും...

ഫന്റാസ്റ്റിക്കാ മാര്‍വല്ലല്ല്യേഷിക്ക്യാ

Vempally|വെമ്പള്ളി said...

വിശാലാ,
സില്‍ക്കിനോടൊപ്പം നില്‍ക്കാന്‍ ഇപ്പോഴൊരു ജൂലിയും - വിശാലന്‍റെ കഥകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഒരു മാദകത്തിടമ്പുകൂടി. റൊസിനെപ്പോലെ കിടന്ന മലമ്പാമ്പും കൂടിയാകുമ്പൊ എല്ലാം പൂര്‍ണ്ണമാകുന്നു. ഇവര്‍ക്കൊക്കെ വിശാലനെ വീഴിത്തിയാണെങ്കിലും കാര്‍ത്ത്യേച്ചിയെ ഭീഷണിപ്പെടുത്തിയാണെങ്കിലും കീരി ബാബുവിനെ കടിച്ചിട്ടാണെങ്കിലും ഞങ്ങളെയൊക്കെ ചിരിപ്പിക്കുന്നുണ്ടല്ലോ
നന്നായിട്ടുണ്ടിഷ്ടാ

Anonymous said...

പൊരി മരുന്ന്
ചിരി മരുന്ന്
വെടി മരുന്ന്

ചിരിച്ചു.. ചിരിച്ചു.. നമ്മളും നാണ്വാരും ദേഗം കുലുങ്ങിച്ചിരിച്ചു

വാളൂരാന്‍ said...

വിശാലോ....
ഈ ചിരിക്കൊരു കമന്റിടാന്‍ എനിക്കാവുന്നില്ല.......
:-):-):-):-):-):-):-):-):-)
:-):-):-):-):-):-):-):-):-)

വാളൂരാന്‍ said...

വീയെമ്മേ എനിക്കു തന്ന അയമ്പത്‌ ഞാന്‍ തിരിച്ചു തന്നൂട്ടോ...

Siju | സിജു said...

ചുമ്മാ വഴീക്കൂടെപ്പോയ ഒരുത്തനെ പട്ടി കടിച്ചതാണല്ലേ ഇത്രയും പറഞ്ഞത്..
എല്ലാം കഴിഞ്ഞപ്പോഴാ മനസ്സിലായത്

Anonymous said...

മലയാളികള്‍ ഇന്റര്‍നെറ്റില്‍ സൗരഭ്യം പടര്‍ത്തുന്നുണ്ടെന്ന് മാത്രുഭൂമി വാരന്തപതിപ്പില്‍ വായിച അന്നു മുതല്‍ ഞാന്‍ വിശാലേട്ടന്റെ വായനക്കാരനാണ്‌
ഇതെന്താ എനിക്കും ആയിക്കൂടെ എന്ന് കരുതി ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി അപ്പൊഴാണ്‌ മനസ്സിലായത്‌ വായിക്കുന്നതിന്റെ ഒരു സുഖം എഴുതുമ്പോളില്ലെന്ന്
എന്തായലും വിശാലേട്ടന്‌ സ്നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നു

Sreejith K. said...

ഇതേത് ശ്രീജിത്ത്?

വിശാലേട്ടാ, എനിക്ക് കോമ്പ്ലെക്സ് കാരണം ഒന്നും കിട്ടുന്നില്ല പറയാന്‍. കലക്കന്‍ പോസ്റ്റ്. ജസ്റ്റ് ബ്രില്യന്റ്. ഓസം

P Das said...

:) നന്നായി ചിരിച്ചു.. നാട്ടില്‍ ചല്ലുമ്പോള്‍ അങ്ങേര് കാണാതെ നടന്നോണേ!

:: niKk | നിക്ക് :: said...

ബാബുവേട്ടാ !!!

ഹല്ല, വിശാലേട്ടാ ആള്‍ ഇപ്പോ ദുഫായിലെ ജെഫല്‍ അലിയിലേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുവാണെന്നാ കേട്ടത്‌. കരുതിയിരുന്നോട്ടോ. പീഡനക്കഥ പുറത്താക്കിയതിന്റെ 'സന്തോഷം' പുള്ളി ബ്ലാക്‌ ബെല്‍റ്റിന്റെ മഹിമയിലൂടെ കാണിക്കാതെയിരിക്കില്ലാ....

സു | Su said...

വിശാലാ :) എന്നാലും ജൂലിയെ കാണാനും കടിയേല്‍ക്കാനുമുള്ള വര, ബാബുവേട്ടന്റെ തലയില്‍ വരച്ചിട്ടുണ്ടായിരുന്നു. അതാണ് ഇത്. ജൂലിയ്ക്ക് ദൈവഭയം ഉള്ളതായത് നന്നായി. അതുകൊണ്ടാണ് ബാബുവേട്ടന് ഓടാന്‍ തോന്നിയത്.

വൈകി. ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരുവേന്‍ എന്നൊന്നില്ലേ? അത് വിചാരിച്ചാല്‍ മതി. ഹി ഹി.

Anonymous said...

ഇത്‌ വായിച്ചപ്പോളാണ്‌ എനിക്കു ഒരു പഴയ സംഭവം ഓര്‍മ വന്നതു

ഡിപ്ലൊമ പഠനം കഴിഞ്ഞു തിരുവനന്തപുരത്ത്‌ ഒരു സ്വകാര്യ സ്താപനതില്‍ ജൊലി നൊക്കുന്ന സമയത്ത്‌, എന്റെ കൂടെ പഠിച്ച ഒരു സുഹ്യ്ടത്ത്‌ അവന്റെ ഡിപ്ലൊമ സര്‍ട്ടിഫിക്കറ്റ്‌ നഷ്ടപെട്ടന്നും ഡ്യുപ്ലികേറ്റ്‌ എടുക്കുവാന്‍ ഡയറക്ക്ട്രേറ്റീലെക്ക്‌ അപേക്ഷകള്‍ അയക്കുകയും ഒരു മറുപട?ും ലഭിച്ചില്ല്ലന്നും പറഞ്ഞു എന്നെ കാണാന്‍ വന്നതു.
സംഭത്തിന്റെ ഗൗരവം മനസ്ലിലാക്കുകയും ഇതു ശരിയാക്കി കൊടുത്താല്‍ സുഹൃത്ത്‌ ആയിരം നൊട്ടിസിന്റെ ഗുണം ചെയ്യുമെന്നും അങ്ങെനെ നാട്ടില്‍ എനിക്ക്‌ സ്റ്റാര്‍ വാല്യൂ ഉണ്ടാക്കന്‍ പറ്റിയ ഉഗ്രന്‍ ചാന്‍സ്സ്‌ എന്നതിനാലും; ഞാന്‍ തിരുവനന്തപുരത്ത്‌ 'പുലി ആണ്ണന്ന്' നാട്ടുകാര്‌ വിചാരിക്കട്ടെ എന്നു കരുതി 'ഞാന്‍ ആ ടീല്‍ എറ്റടുത്തു'
വിദ്യാഭ്യാസ ഡയറക്ക്ട്രേറ്റ്‌ കണ്ടുപിടിച്ച്‌ പത്തര മണിക്ക്‌ അവിടെ എത്തി കാട്‌ പിടിച്ച ഒരു പഴയ കെട്ടിടം, ഒരു പതിനൊന്ന് മണി ആയപ്പൊള്‍ ബന്ധപെട്ടെ ഉദ്യൊഗസ്തന്‍ എത്തുകയും, അദ്ദഹത്തിനൊട്‌ സംഗതി അവതരിപ്പിച്ചപ്പൊള്‍ ടീവിയില്‍ പണ്ട്‌ ഫോണ്‍ ഇന്‍ പരിപാടിയില്‍ നായാനാര്‍ പറഞ്ഞ പൊലെ തനിക്കു ഒരു അപേക്ഷ തന്നിട്ടു അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റം എടുത്ത്‌ വീട്ടിലെക്ക്‌ കത്തിച്ചൊളാന്‍ പറഞ്ഞു, കത്തിലൂടെ രണ്ടു മൂന്നു അപേക്ഷകള്‍ അയച്ചതാണ്ണണും മറുപടി ഒന്നും ലഭിക്കാഞ്ഞിട്ട്‌ വന്നതാണന്നും സുഹൃത്ത്‌ അറിയിച്ചു.
പറഞ്ഞത്‌ തീര ഇഷ്ടപെടാതെ മുഖം തിരിച്ചു അദ്ദേഹം പറഞ്ഞു " പഴിയ ഫയലുകള്‍ ഇരിക്കുന്ന മുറിയില്‍ പട്ടി പ്രസവിച്ചു കിടക്കുകയാണന്നും" ഇപ്പൊള്‍ കയറിയാല്‍ സൊല്‍പ്പം കാര്യം മനസ്ലിലാകും എന്നും; എകദെശം അടുത്ത മാസം പകുതി ആയാല്‍ പട്ടി ഡെലിവറി കഴിഞ്ഞു പൊകും എന്നും അപ്പൊള്‍ വന്നാല്‍ പരാതിയുടെ കാര്യം നൊക്കാം എന്നും പറഞ്ഞു ഞങ്ങളെ യാത്രയാക്കി..

ചില നേരത്ത്.. said...

വിശാലനില്‍ നിന്ന് നേരിട്ട് കേട്ട കഥയായതോണ്ടൊന്നും വായിച്ചപ്പോഴുള്ള ത്രില്‍ നഷ്ടപ്പെട്ടില്ല :)

Visala Manaskan said...

കുട്ടപ്പേട്ടന്റെ കൊടിച്ചിപ്പട്ടി ജൂലി, ബാബുവേട്ടനെ ഓടിച്ചിട്ട് കടിച്ച സംഭവം, ഞാന്‍ ചരിത്രത്തില്‍ നിന്ന് പിച്ചിപ്പറിച്ച ഈ ഏടാണ്.

അത് വായിച്ച് കമന്റാന്‍ സന്മനസും സമയവും കണ്ടെത്തിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടേ.

ബഹുവ്രീഹി > ഭക്തവത്സലാ... നന്ദി.

സുല്‍ > നന്ദി മാഷെ. അവിടന്നും ഇവിടന്നും ഒക്കെ കിട്ടുന്നു.

ഇത്തിരി > നന്ദി. :( ഇത് വായിക്കാന്‍ ഇത്തിരി ഇവിടെ ഇല്ലാതെ പോയല്ലോ!!

അതുല്യാ > നെല്ലായിക്കാരിക്ക് നന്ദി, നല്ലോരു സ്ഥലായിരുന്നു! :)

കലേഷ് > കൊല്ലങ്ങളായി നിലനിര്‍ത്തുന്ന ഈ സപ്പോറ്ട്ടിന് നന്ദി.

ഇടി ഗഡി > സന്തോഷം ചുള്ളാ.

കുറു മോന്‍ > കമന്റിയതിന് നന്ദി. സന്തോഷം.

വേണു > നന്ദി വേണു മാഷേ.

ദില്‍ബന്‍ > ദില്‍ബാ കമന്റി കമന്റി ലൈഫ് ലാപ്സാക്കാതെഡേയ്. പോസ്റ്റിട്.

മിന്നാമിനുങ്ങന്‍ > സന്തോഷം ചുള്ളാ. അടിക്കുറിപ്പ് പുലി...

തറവാടീ > ഈ വഴിക്ക് വന്നതില്‍ വളരെ നന്ദി.

കുട്ടമ്മേനോന്‍ ജി > സന്തോഷം കുട്ടാ.

അഗ്രു > ഇഷ്ടായെന്നറിയിച്ചതില്‍ വളരെ സന്തോഷം.

ചന്ദ്രേട്ടന്‍ > കമന്റിയതില്‍ വളരെ വളരെ സന്തോഷം ചന്ദ്രേട്ടാ. ഏയ്, ചന്ദ്രേട്ടന്‍ പറയുന്ന കാര്യങ്ങള്‍ അങ്ങിനെയേ പറയാവൂ.
നേരമ്പോക്ക് കാര്യങ്ങളല്ലല്ലോ അവിടെ പറയുന്നത്!

അനോണീമസ് > ഒരെഴുത്തുകാരന്‍ എന്ന ലേബലിന് ഞാനര്‍ഹനാണോ എന്നത് വലിയ ചോദ്യമാണ്. അത്തരം ഭാഷയോ, പ്രയോഗമോ എനിക്കില്ല. നമ്മുടെ രീതി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിനും.

പ്രയാണം > നന്ദി മാഷെ. സന്തോഷം.

സഹൃദയന്‍ > വായിച്ചതില്‍ നന്ദിയുണ്ട്.

കരിം മാഷ് > വളരെ സന്തോഷം. എന്നാണ് തിരിച്ച് വരുന്നത്? മെയില്‍ കിട്ടിയപ്പോഴേക്കും ഞാന്‍ തിരിച്ച് എത്തിയിരുന്നു.

അമ്പി > സന്തോഷം മാഷെ.

വിശ്വം > പ്രണാമം. അപ്പോള്‍ നമ്മള്‍ ഇനി എന്ന് കാണും?

തനിമ > കമന്റിയതിന് വളരെ നന്ദി.

റീനി > സന്തോഷം.

സപ്തന്‍ > നന്ദി ഷ്ടാ.

മുസാഫിര്‍ > സന്തോഷം ഗഡീ.

പ്രിയന്‍ > നന്ദി ട്ടോ. പുതിയ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ?

വീണ > നന്ദി. വീണക്കുട്ടി ഈയിടെ ബ്ലോഗില്‍ ഉദിച്ചു പൊന്തിയ മറ്റൊരു താരമാണ്. കലക്കന്‍ എഴുത്ത്.
* * *

Anonymous said...

ഗംഭീരം എന്നല്ലാതെ എന്താ പറയുക....

Visala Manaskan said...

മഴത്തുള്ളി: സന്തോഷം.

പുഴയോരം: നന്ദി

ദേവന്‍: നന്ദി ഗുരോ

പാര്‍വതി: സന്തോഷം

സതീഷ്‌: അങ്ങിനെയൊന്നും പറയല്ലേ സതീഷേ. അത്രക്കൊന്നും ഇല്ല്യാന്നേ

ആദി: ഹഹഹ.. എന്നാ ഇറക്കട്ടേ??

വല്യമ്മായി: സന്തോഷം

കൈപ്പള്ളീ: ഇത്‌ എന്താ ഞാന്‍ ഈ കാണണേ? കൈപ്പള്ളി മാഷുടെ കമന്റ്‌ കൊടകരയില്‍! സന്തോഷം.

സ്‌നേഹിതന്‍: വളരെ നന്ദി കൊടകരക്കാരാ..

അര: പൊന്നരവിന്ദാ.. കമന്റിന്‌ നന്ദി പുലീ.

കേരള ന്യൂസ്‌: എന്തൊക്കെയുണ്ട്‌ പുതിയ ന്യൂസ്‌?

വര്‍ണ്ണം: കുറെക്കാലമായി മേഘങ്ങളേ ഈ വഴിക്കൊന്നും കാണാറേയില്ലല്ലോ?

ഫാരിസ്‌: നന്ദി

അളിയന്‍സ്‌: മാളവഴി പോയിക്കളയാം!

സ്വാര്‍ത്ഥന്‍: അങ്ങിനെയൊന്നുമില്ല സേട്ടാ..

കുട്ടിച്ചാത്താ: നന്ദി ചുള്ളാ

എസ്‌.കുമാര്‍ ജി: വളരെ സന്തോഷം. ഒപ്പ്‌ വച്ചതിന്‌ നന്ദി.

ബിന്ദു: സന്തോഷം.

വെമ്പള്ളി: നന്ദി. വെമ്പള്ളിപുരാണം, കുറെ കാലമായി ഡ്യൂ ആണ്‌ ട്ടാ

പയ്യന്‍സ്‌: സന്തോഷം.

വാളൂരാന്‍: വരവ്‌ വച്ചിരിക്കുന്നു.

സിജു: അത്രെ ഉള്ളു ഷ്ടാ! :)

ശ്രീജിത്ത്‌: പുതിയ ആളാണല്ലേ? ബ്ലോഗൊന്ന് ഉണ്ടാക്കി പെരുക്കല്ലേ? കമന്റിന് നന്ദി.

ശ്രീ: ജസ്റ്റ്‌ ബ്രില്ല്യന്റ്‌ എന്നൊന്നും പറയല്ലേ ചുള്ളാ.

ചക്കര: സന്തോഷം. :)

നിക്ക്‌: നല്ല ആശംസ ട്ടാ. ഉം ഉം. നന്ദി.

സൂ: അതെ അത്‌ തന്നെ സൂ.

ദീപു: ഹഹ. നല്ല അനുഭവം. ഇതൊക്കെ പോസ്റ്റാക്കു സഹൊദര..അവിടെ കിടക്കട്ടേ. കമന്റിന്‌ ലൈഫില്ല.

ഇബ്രാന്‍: പറഞ്ഞാല്‍ പിന്നെ എഴുതാന്‍ യാതൊരു രസവുമില്ല! എന്നാലും അധികം ആരോടും പറഞ്ഞില്ല. അതാ പോസ്റ്റിയത്‌.

തെന്നാലി : കമന്റിന്‌ നന്ദി സുഹൃത്തേ.

കന്നിമാസം എന്ന് കേട്ടാല്‍ കലികയറുന്ന ബാബുവേട്ടന്‍. 'മാസങ്ങളില്‍ നല്ല കന്നിമാസം' എന്ന പാട്ട്‌ ഒരിക്കല്‍ കേട്ടപ്പോള്‍ വയലന്റായി റേഡിയോ എടുത്ത്‌ എറിയാന്‍ പോയ, യേശുദാസിനെ ചീത്ത വിളിച്ച ബാബുവേട്ടന്‍! അങ്ങിനെ ആ ഒരു കടിസംഭവത്തിന്‌ ശേഷം കന്നിമാസം തന്നെ വെറുത്ത ബാബുവേട്ടനെ ഇഷ്ടപ്പെട്ട ജൂലിയെ ഇഷ്ടപ്പെട്ട, എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സലാം.

Kiranz..!! said...

എടക്കാട്ട് മുത്തപ്പാ അവിടെ നില്‍..! ഞാന്‍ ഇതിപ്പഴാ‍ കണ്ടത്,പിന്മൊഴിയേ ഇപ്പൊ കുറ്റം പറഞ്ഞു നാക്കെടുക്കുന്നതിനു മുന്‍പേ ദേ പുണ്യാളച്ചന്‍ കാണിച്ചു തന്നതാ ഇത്.ജൂലിയും ബാബുവണ്ണന്റേയും സമ്പര്‍ക്കം വായിച്ച് ചിരിച്ച് മുന്നോട്ട് നോക്കിയപ്പോള്‍ അപ്പുറത്തെ കാബിനില്‍ ഇരിക്കുന്ന തമിള്‍ പെണ്‍കൊടി ദേ ഒരു കോളിനോസ് അടിക്കുന്നു.കര്‍ത്താവേ ഇതു വിശാലന്റെ മാത്രം പ്രോപ്പര്‍ട്ടി ഏരിയയില്‍ക്കയറിയപ്പോളുണ്ടാകുന്ന ഇഫക്ടാണെന്ന് അവളുണ്ടോ അറിയുന്നു.എന്തായാലും ജൂലി അവസാനമായി ദാനം ചെയ്ത കടിയാണ് എനിക്കിഷ്ടപ്പെട്ടത് ,ഇതും കൂടി ഇരിക്കട്ടെ പോലും “എന്റമ്മോ “,തൊഴുതു സഖാവെ..:))))))

മുല്ലപ്പൂ said...

വിശാലാ,
പിന്നത്തെക്കു മാറ്റി വെച്ചിരുന്നതാണു വായന.
ഇപ്പോള്‍ തോന്നണു നേരത്തെ ആവാമായിരുന്നു എന്ന്.
ഇനി രക്ഷയില്ലാന്ന് കരുതി "അ‌യ്യോ” ന്ന് വിളിച്ച്
ഹഹഹഹ ചിരിക്കു ബ്രേക്കില്ലാ...

Anonymous said...

good post

സൂര്യോദയം said...

വിശാല്‍ജീ... വായിക്കാന്‍ വൈകിപ്പോയി...
'ചാന്ത്‌പൊട്ട്‌ സ്റ്റെയിലില്‍ സധൈര്യം ഗഢാംബൂച്ചിയില്‍ നിന്നു.'
ഈ സ്റ്റൈല്‍ കൊള്ളാം.. :-)

"അടുത്തു വന്ന ജൂലിയെ 'ഹാ ഹൂ' എന്ന് ശബ്ദമുണ്ടാക്കി, കൈ കൊണ്ട്‌ വെട്ടിയപ്പോള്‍ കയ്യിലും; കാല്‌ കൊണ്ട്‌ തൊഴിച്ചപ്പോള്‍ കാലിലും കടിച്ചപ്പോള്‍ ഇനി രക്ഷയില്ലാന്ന് കരുതി "അ‌യ്യോ” ന്ന് വിളിച്ച് തിരിഞ്ഞോടിയപ്പോ ജൂലി പിന്നാലെ ഓടിവന്ന് 'ഇതും കൂടി ഇരിക്കട്ടേ' എന്ന് പറഞ്ഞ്‌ ചന്തിയിലും കടിച്ചത്രേ!!!"
കടി കിട്ടിയ ഭാഗങ്ങളുടെ റീസണിംഗ്‌ കലക്കി... :-)

Anonymous said...

ചിരിച്ചെനിക്ക്‌ വയ്യാണ്ടായിട്ടാ മഷേ.ആദ്യായിട്ടാണ്‌ ഈ ബ്ലോഗില്‍ വന്നത്‌ എന്തയാലും നിരാശയായില്ല

stringless said...

"കേരളത്തിലെ ശ്വാനസമൂഹം ജാതിവര്‍ണ്ണഭേദമന്യേ വലെന്റൈന്‍സ്‌ ഡേകള്‍ ആഘോഷിക്കുന്ന കന്നിമാസം."


ANNA,

NINGALE NAMICHU. VALAREKKALANGALKKU SESHAMANU VAAYANAYILUDE CHIRIKKUNATHU.....

URAKKE CHIRICHUPOKUNNU....

YOU ARE REALLY TALENTED....

SYDNEYMURUGAN

Anonymous said...

ഹവ്വെവര്‍ super.............

മഹി said...

വിശാലാ... എനിക്ക് പറയാന്‍ വാക്കുകളില്ല... ഉപമകളുടെ കാര്യത്തില്‍ നിങ്ങള്‍ ഒരു സംഭവം തന്നെ ആണ്. ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റിയത്. താമസിച്ചതിനു ദുഃഖം തോന്നുന്നു.
ശെരിക്കും ചിരിച്ചു ചിരിച്ചു കുടല്‍ പുറത്തു വന്നു.

JOMY said...

മാഷെ നിങ്ങള് മലയാളം മാഷു ആണോ ..ഒന്നാന്തരം ഉപമകൾ .

IAHIA said...

"De gea thumbs up>> Mendy Super Save"