Saturday, October 20, 2007

കാവുത്ത്

ബി.ബി.സി. ഭാസ്കരേട്ടന്‍, തോട്ടുങ്ങലിന്റെ പാടത്ത് ഓണവാഴ വച്ചപ്പോള്‍ ‘ആള്‍ടെ മുന്നൂറിന്റെ കൂടെ ഒരു പത്തെണ്ണം നമ്മക്കും അങ്ങട് വച്ചാലോ..?’ എന്ന് തോന്നാനിടവരുത്തിയത്, എന്റെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശമോ സ്വന്തമായി സംമ്പാദിക്കുന്നതിലെ ത്രില്ലോ ഒന്നുമല്ലായിരുന്നു

അമ്മ ഓലമെടഞ്ഞും മോരുവിറ്റും പാതിയമ്പുറത്തെ കുഞ്ഞി കുടുക്കയിലിട്ടുവച്ചിരുന്ന പെറ്റിക്ക്യാഷില്‍ നിന്ന് അടിച്ചുമാറ്റിയ കാശുകൊണ്ട് രാഗത്തില് ഇന്റര്‍വെല്ലിന് ‘ബജ്ജി-ചായ‘ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ ഒരു മനസ്സാക്ഷിക്കുത്ത്. അല്ലെങ്കില്‍ ആ ഒരു കുറ്റബോധം!

ബിബിസിയുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം, വാഴകുഴി കുത്താനും വളമിടാനും തിണ്ട് മാടാനും ഞാന്‍ മൂഡ് പോലെ ഒരു കൈ സഹായിച്ചതുകൊണ്ട്, നമുക്ക് കൃഷിക്ക് അണ പൈസ ചിലവ് വന്നില്ല. വാഴക്കണ്ണും വളവും തുടങ്ങി വാഴ വലിച്ച് കെട്ടാനുള്ള കയറ് വരെ നിര്‍മ്മല ഹൃദയനായ ഭാസ്കരേട്ടന്‍ എനിക്ക് ഫ്രീയായി തരുകയായിരുന്നു.

‘കായ വില്‍ക്കുമ്പോ എന്റെ വാഴക്ക് ചിലവായ കാശ് എത്ര്യാന്ന് വച്ചാ അപ്പോള്‍ ഞാന്‍ തരാംട്ടാ ഭാസ്ക‌രേട്ടാ.. ‘ എന്നോ മറ്റോ ഞാന്‍ പറഞ്ഞിരുന്നുവെന്നും, കായ വെട്ടിയതിന് ശേഷം ആ ഭാഗത്തേക്ക് എന്നെ കണ്ടില്ലെന്നും അതില്‍ മനംനൊന്ത ഭാസ്കരേട്ടന്‍‍, ‘അവന്‍ കാശ് തരാതെ എന്നെ പറ്റിച്ചു! ‘ എന്ന്, ഭാഷക്ക് ഒരു പഞ്ച് വരാന്‍ ചില അണ്‍പാര്‍ലമെന്റേറിയന്‍ വാക്കുകളുപയോഗിച്ച് പറഞ്ഞതുമായി കേട്ടിരുന്നു. നമ്മള്‍ അതിനെക്കുറിച്ച് അന്വേഷിക്കാനൊന്നും പോയില്ലെങ്കിലും.

ഹവ്വെവര്‍, മൊത്തം പത്തില്‍, ഒരെണ്ണം യവ്വനാരംഭത്തില്‍ കൂമ്പടഞ്ഞ് അല്പായുസ്സായി ആര്‍ക്കും ഉപകാരമില്ലാതെ പോവുകയും, കായക്കൂട്ടാനെന്നും പഴുപ്പിക്കാനെന്നുമൊക്കെ പറഞ്ഞ് വീട്ടിലേക്ക് കോമ്പ്ലിമെന്റ്സായി എടുത്തതിനും ശേഷം ബാക്കി വന്ന 6 കുലകള്‍ തൃശ്ശൂര്‍ന്ന് വന്ന ഒരു കായക്കച്ചോടക്കാരന്‍ ഭാസ്കരേട്ടന്റെ മുന്നൂറിന്റെ കൂടെ വാങ്ങുകയായിരുന്നു. 210 രൂപക്ക്!

ജീവിതത്തിലാദ്യമായി സ്വന്തമായി വരുമാനമുണ്ടാക്കാന്‍ തോന്നിച്ച ഹേതുവിനോടുള്ള ഉപകാരസ്മരണാര്‍ത്ഥം കുരുമുളക് കുടുക്കയില്‍ ഒരു 50 രൂപ തിരിച്ചിടണമെന്ന് വിചാരിച്ചതായിരുന്നു, ആദ്യം. പക്ഷെ, അച്ഛന്‍ അമ്മ ദമ്പതിമാരുടെ ഫേവറൈറ്റ് ‘വെണ്ണബിസ്കറ്റ്’, ചെറിപ്പഴം, പിന്നെ എന്റെ സൌന്ദര്യവര്‍ദ്ധകവസ്തുക്കളായ ഫെയര്‍ ഏന്‍ ലൌലി, പോണ്ട്സ് പൌഡര്‍‍, ക്ലോസപ്പ്, മൈസൂര്‍ സാന്റല്‍ സോപ്പ്, എന്നിവ വാങ്ങുകയും രണ്ടുരൂപാ കപ്പേളയില്‍ നേര്‍ച്ചയിടുകയും ചെയ്തപ്പോഴേക്കും, ഓണം റിലീസുകള്‍ കാണാനുള്ള കാശിന് ഇനി വീണ്ടും കുടുക്കയില്‍ കയ്യിടേണ്ടി വരും എന്ന സ്ഥിതിവിശേഷം ഉടലെടുത്തതിനാല്‍, ഉപകാരസ്മരണ... കല്ലി വല്ലി!! എന്ന് വക്കുകയയായിരുന്നു.

അങ്ങിനെ ഒട്ടും മുതല്‍ മുടക്കില്ലാതെ, നേന്ത്രവാഴകൃഷി ബംബര്‍ വിജയമായതുമുതലാണ് ഞാന്‍ ‘തനിപ്പിടി’ കൃഷിപ്പണിയില്‍ കൂടുതല്‍ കോണ്‍സെണ്ട്രേറ്റ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്.

സംഗതി സ്വന്തം പറമ്പില്‍ ഇപ്പറഞ്ഞപോലെ കൃഷി ചെയ്താല്‍ കാശ് ചിലവ് വരില്ല. എല്ലാം സര്‍ക്കാര്‍ ചിലവില്‍ നടക്കും. പക്ഷെ, റിസ്കാ! വാഴ പ്രത്യേകിച്ചും. കാരണം, അവിടെ കുടിയാന്‍ ജന്മി റൂള്‍ ഇമ്പ്ലിമെന്റ് ചെയ്യപ്പെടും. നമ്മള്‍ കുടിയാന്‍‍ ചോരയും നീരുമൊഴുക്കി കൂമ്പ് വളരുന്നോ കൊല വളരുന്നോ കൊടപ്പന്‍ വളരുന്നോ എന്ന് ഡെയിലി രണ്ടു നേരം നോക്കി വളര്‍ത്തിയ വെട്ടിക്കാന്‍ പ്രായമായ നമ്മുടെ വാഴകള്‍, ചിലപ്പോള്‍ നമ്മള്‍ കോളേജില്‍ പോയ ടൈമില്‍, ജന്മി വെട്ടി കറി വക്കുകയോ വില്‍ക്കുകയോ ചെയ്യുകയും, നമ്മള്‍ വരുമ്പോള്‍ വാഴ, മണവാട്ടി പെണ്ണിന്റെ ബോഡി ലാങ്ക്യേജില്‍ കുലയില്ലാതെ കുനിഞ്ഞ് നില്‍ക്കുന്ന ഹൃദയഭേദകമായ കാഴ്ച കാണേണ്ടി വരും!

പിന്നെ, വെട്ട് കഴിഞ്ഞിട്ട്, ‘എന്റെ കായക്കുല എനിക്ക് തിരിച്ച് തരുക..‘ എന്ന സിനിമ ഡയലോഗഡിക്കാന്‍ നിന്നാല്‍ വെറുതെ അച്ഛന്റെ വായിലിരിക്കുന്ന നല്ല 60 മോഡല്‍ തെറികള്‍ കേള്‍ക്കാമെന്നോ കുടികിടപ്പ് ഭീഷണിയെ നേരിടാമെന്നോ അല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടാവില്ല.

അങ്ങിനെ, സേയ്ഫായി ‘വാട്ട് വില്‍ കള്‍ട്ടിവേറ്റ് നെക്സ്റ്റ്?’ എന്നാലോചിച്ച് നടക്കെയാണ്, ആനന്ദപുരത്ത് പ്രതിമാസ സന്ദര്‍ശനത്തിന് പോയി വന്നപ്പോള്‍ അമ്മ, മഞ്ഞയും കറുപ്പും കളറുള്ള പ്ലാസ്റ്റിക് നൂലുകൊണ്ടുനെയ്ത ബാസ്കറ്റില്‍ കൊടകരക്ക് ഇമ്പോര്‍ട്ട് ചെയത രണ്ട് കാവുത്ത് (കാച്ചില്‍) പീസുകള്‍ എന്റെ ശ്രദ്ധയില്‍ പെടുന്നത്.

‘ആര്‍ക്ക് തിന്നാനാ ഇദ് അവിടന്ന് കെട്ടിച്ചോന്ന് കൊണ്ടുവന്നേ... ?‘ എന്ന് അച്ഛന്‍ അമ്മയോട് ചോദിക്കുന്നത് കേട്ടാണ്, എനിക്കാ ഐഡിയ തോന്നിയത്.

അപ്പോള്‍ കാവുത്ത് കൃഷി ചെയ്യാം. വീട്ടിലേക്കെടുക്കും എന്ന റിസ്കില്ല. പിന്നെ, വില്‍ക്കല്‍... അതിനൊരു തടയിടാന്‍ ഒരു പീസ് വീട്ടിലേക്കും മറ്റേ പീസ് എനിക്ക് സ്വന്തവും എന്ന ഉടമ്പടിയില്‍ ഉടനടി ഞാന്‍ അമ്മയുമായി ഒപ്പുവക്കുകയും ചെയ്തു.

സൈസില്‍ ചെറിയ വെള്ള കാച്ചില്‍ പീസ് തെങ്ങിന്റെ അട്രയുള്ള പറമ്പിന്റെ വടക്ക് ഭാഗത്ത് കുഴിച്ചിടുകയും, കൂട്ടത്തില്‍ വലിയ നമ്മുടെ പീസ് നല്ല സൂര്യപ്രകാശം കിട്ടുന്ന പറമ്പിന്റെ കിഴക്കുഭാഗത്ത് കുഴിയില്‍ വളരെയധികം കെയിറിങ്ങോടെ പീസിന് പരിക്ക് പറ്റാതിരിക്കാന്‍ അടിയില്‍ വയ്‌ക്കോലൊക്കെ‍ വിരിച്ച് ശാസ്ത്രീയമായി വക്കുകയും ചെയ്തു.

വടക്കേ കാച്ചിലിന്റെ കടക്കല്‍ മുക്കാല്‍ ബക്കറ്റ് വെള്ളമൊഴിച്ചപ്പോള് , നമ്മുടെ അരുമ കാച്ചിലിന് ഞാന്‍ ഗാഢ എരുമ മൂത്രം മൂന്ന് ബക്കറ്റ് വെള്ളത്തില്‍ മിക്സ് ചെയ്ത് നേര്‍പ്പിച്ച് പോഷക സമ്പുഷ്ടമാക്കി ഒഴിച്ചുകൊടുത്തു. ചാരവും ചാണകവും സദ്യക്ക് ഇഞ്ചന്‍പുളിയും അച്ചാറും വിളമ്പും പോലെ വെള്ളകാവുത്തിന് കൊടുത്തപ്പോള്‍ നമ്മുടെ കാവുത്തിന് സാമ്പാറ് പോലെ വിളമ്പി. ഏതായാലും ഒരു വഴിക്ക് പൂവല്ലേ ഇതും കൂടേ ക്കീടാക്ക്ക്കാട്ടേ എന്ന് പറഞ്ഞ്, വീ‍ട്ടില്‍ വാഴക്കിടാന്‍ കൊണ്ട് വന്ന യൂറിയയും ഫാക്റ്റംഫോസ് 20:20:018 ഉം കുറച്ച കപ്പലണ്ടിപ്പിണ്ണാക്കും ഇട്ടുകൊടുത്തു.

‘ഇദെവിടെക്ക്യാ കയറി പോവുക?’ എന്നാലോചിച്ച് വെള്ളക്കാവുത്തിന്റെ ദുര്‍ബലരായ വള്ളികള്‍, അവിടെ കിടന്ന് നട്ടം തിരിഞ്ഞപ്പോള്‍...എന്റെ അതീവ പരിചരണത്തിലും കെയറിങ്ങിലും പുഷ്ടിമ പ്രാപിച്ച എന്റെ കാവുത്തിന്റെ വള്ളികള്‍ സ്‌റ്റേ വയര്‍ വഴി സുന്ദരിമാവിന്റെ മുകളിലേക്ക്, മകരത്തിലെ തണുപ്പില്‍ ഇണചേരുന്ന പച്ചില പാമ്പുകളെപ്പോലെ കയറിപ്പോയി.

മാസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ സുന്ദരിമാവിന്റെ വളയന്‍ കൊമ്പിന്റെ ഉച്ചിയില്‍ വച്ച് എന്റെ കാവുത്ത് വള്ളിയുടെ വളര്‍ച്ച നിലച്ചു. താമസിയാതെ അവയുടെ ഇലകള്‍ പഴുത്തു, പിന്നെ ഇലയും വള്ളിയുമെല്ലാം അവിടെ നിന്നുണങ്ങി.

പുല്ല് ചെത്തിന് വന്ന ഞങ്ങളുടെ ഫാമിലി പറമ്പുപണിക്കാരന്‍ സുബ്രേട്ടനെക്കൊണ്ട് എന്റെ കുത്തുകിഴങ്ങിന്റെ കട മാന്തിച്ചില്ല ഞാന്‍. അതും ഞാന്‍ ചെയ്തു.

അങ്ങിനെ ഞാന്‍ പതുക്കെ പതുക്കെ കൈക്കോട്ടുകൊണ്ടും കൈകൊണ്ടും മാന്തി മാന്തി പുറത്തെടുത്ത കുത്തുകിഴങ്ങ് കണ്ട് “ഇമ്മാതിരി കുത്തെഴുങ്ങ് ഭൂമിലുണ്ടോ?? എന്ന് ഭാവമായി എല്ലാവരും നില്‍ക്കേ‍ ഞാന്‍ ആത്മാഭിമാനത്തോടെ ഞാന്‍ നെഞ്ചുവിരിച്ച് നിന്നു.

എങ്ങിനെ സന്തോഷിക്കാതിരിക്കും?? അപ്പുറത്തെ അനാഥന്‍ ഒരു മൂത്തുകറവ് നാടത്തി എരുമയുടെ ചാണക്കുന്തി പോലെയിരുന്നപ്പോള്‍ എന്റെ കാവുത്ത് പതിനൊന്ന് കറാച്ചി എരുമകള്‍ നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ കളിക്ക് മുന്‍പ് കൂടി വട്ടം നില്‍ക്കുമ്പോലെ പുറം തിരിഞ്ഞ് നിന്ന് ഒരേ സ്‌പോട്ടിലിട്ട പതിനൊന്ന് കുന്തി ചാണത്തിന്റെ വോളിയമായിരുന്നു.

വിജയശ്രീലാളിതനായി ഞാന്‍ അങ്ങിനെ കാവുത്ത് സൈക്കിളിന്റെ കാര്യറില്‍ വച്ച് കൈലിമുണ്ട് മടക്കിക്കുത്തി ചന്തയിലേക്ക് പോയി.

അവിടെ നിന്നുമാണ് സന്തോഷം‍ പതുക്കെ അസ്തമിക്കാന്‍ തുടങ്ങുന്നത്. സുന്ദരന്‍ സായ്‌വായിരുന്നു മനസ്സിനാദ്യത്തെ പ്രഹരം തരുന്നത്.

അതായത്, ഞാനുത്പാദിപ്പിച്ച ഈ കുത്തുകിഴങ്ങ്, വൈലറ്റ് നിറമുള്ളത്, ഈയിനത്തിലെ ഡി ക്ലാസാ‍ണെന്നും ഒരു കിലോക്ക് രണ്ടു രൂപ പോലും വിലകിട്ടാത്തതാണ് എന്നും പറഞ്ഞു.

“സായ്‌വിന് വേണ്ടങ്ങെ വേണ്ട!“ എന്ന് പറഞ്ഞ്, എന്ത് കൊണ്ടു ചെന്നാലും എടുക്കുന്ന ചേടത്ത്യാരുടെ കടയിലേക്ക് ഞാന്‍ സൈക്കിളുന്തി പോയി.

അവിടെയെത്തിയപ്പോള്‍ ചേടത്ത്യാര്‍ എന്റെ മനസ്സിനെ വീണ്ടും തളര്‍ത്തി. സാധനം ചേടത്ത്യാര്‍ക്കും വേണ്ട.

‘വല്ല ചെറുതെങ്ങാനുമാണേല്‍ വാങ്ങായിരുന്നു, ഇദ് വല്ല കനകമല പോലയല്ലേ ഇരിക്കണത്!’

മനസ്സില്‍ നിരാശയും വിഷമവും ഇങ്ങിനെ വേട്ടയാടിയ നിമിഷങ്ങള്‍ എനിക്കധികമില്ല. അവസാനത്തെ ശ്രമം എന്ന നിലക്കാണ് ചന്തയിലെ മൂന്നാമത്തെയും അവസാനത്തേയും പച്ചക്കറി കടയായ അന്തോണിച്ചേട്ടന്റെ കടയിലേക്ക് ഞാന്‍ പോകുന്നത്.

എന്റെ ധര്‍മ്മ സങ്കടം കണ്ടിട്ടോ എന്തോ വിശാലമനസ്കനായ അന്തോണി ചേട്ടൻ എന്റെ കാവുത്ത് വാങ്ങാന്‍ തയ്യാറായി, ഇങ്ങിനെ പറഞ്ഞു.

‘തൂക്കം ഒന്നും നോക്കാന്‍ നില്‍ക്കണ്ട, ഒരു പത്ത് രൂപ തരും. വേണമെങ്കില്‍ മതി!’

അധികം വര്‍ത്താനത്തിനോ നെഗോഷിയേഷനോ നില്‍ക്കാതെ, ആള്‍ പറഞ്ഞ ആ കൊട്ടക്കമ്മതി റേയ്റ്റിന്, ഞാന്‍ കാവുത്ത് കച്ചോടമാക്കി, തിരിച്ചു പോന്നു.

ഒരു രണ്ടാഴ്ച കഴിഞ്ഞിരിക്കണം. പപ്പടം വാങ്ങാന്‍ പോയപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്.

നമ്മുടെ കാവുത്ത്‍ അന്തോണിച്ചേട്ടന്റെ കടയുടെ ഷോകേയ്സ് കം മേശയില്‍ ഒന്നും
സംഭവിക്കാതെ, അതേപടി അങ്ങിനെ തന്നെയിരിക്കുകയാണ്.

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു. ഒരു ദിവസം, ഞാന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ മിസ്റ്റര്‍ അന്തോണീസ് എന്നെ കൈ കൊട്ടി വിളിച്ചു പറഞ്ഞു.

‘ഡാ.. നീ ആ പത്തു രൂപ ഇങ്ങട് തന്നിട്ട് ഈ സാധനം എടുത്തോണ്ട് പോയേ??’

ആള്‍ പറഞ്ഞത് കേള്‍ക്കാത്ത പോലെ.. അതീവ ദുഖിതനായി, ഒരിക്കല്‍ വിറ്റത് തിരിച്ചെടുക്കാന്‍ നിയമമില്ല എന്ന് മനസ്സില്‍ പറഞ്ഞ് തിരിച്ച് പോയി.

പിന്നെ ഞാന്‍ മാര്‍ക്കറ്റില്‍ പോകാതായി. ഒന്നും ഉണ്ടായിട്ടല്ല. പച്ചപ്പയറും കായയും വാങ്ങണമെങ്കില്‍, മാര്‍ക്കറ്റീ പോണ്ട കാര്യമില്ല, റോഡ് സൈഡില്‍ വിളിച്ച് പറഞ്ഞ് വില്‍ക്കണോടത്തുന്നും കിട്ടുമല്ലോ?!

പിന്നീടൊരു ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ്, കാടമൊട്ട വാങ്ങാന്‍ വേണ്ടി മാര്‍ക്കറ്റിനകത്ത് പോയപ്പോള്‍ ഹൃദയഭേദകമായ ഒരു സീന്‍ ഞാന്‍ കണ്ടു.

അടഞ്ഞുകിടക്കുന്ന അന്തോണിച്ചേട്ടന്റെ കടക്ക് പുറത്ത്... ...വെയിലും കൊണ്ട്.... ആര്‍ക്കും വേണ്ടാത്തവനായി ഇരിക്കുന്നു... നമ്മുടെ കാവുത്ത്!!!!!

‘ആര് കൊണ്ടുപോകാനാ???”

32 comments:

സാബു ജോസഫ്. said...

പോയത്‌‌ പോകട്ടെ വിശാലമനസ്‌‌കാ....കാവൂത്തിനേക്കാള്‍‌ ലാഭകരമായ ചേന കൃഷിയേകുറിച്ച്‌‌ ഇനി വേണമെങ്കില്‍‌ ആലോചിക്കാം...
ഓര്‍ക്കുക പരാജയം ആണ്‌ വിജയത്തിലേക്കുള്ള ഏണിപ്പടി (പക്ഷെ ഏണിയില്‍ കവര ഉണ്ടായിരിക്കണം എന്നു മാത്രം)
നന്നായിരിക്കുന്നു പോസ്‌‌റ്റ്‌‌.

Saha said...
This comment has been removed by the author.
Saha said...

നല്ല കാച്ചില്‍കൃഷിതന്നെ, വിശാലന്‍!
ഞങ്ങളുടെ നാട്ടില്‍ -ചേര്‍ത്തലയില്‍- ഈ വയലറ്റ് കാച്ചിലിന് (നീലക്കാച്ചില്‍ എന്ന് പറയും)വെളുത്ത കാച്ചിലിനേക്കാള്‍ വിലയും ഡിമാന്‍‌റും കൂടുതലാണ്!
അണ്‍പാര്‍ലമെന്‍‌റേറിയന്‍ വാഴക്കൃഷിവഴി ബി.ബി.സി കനിഞ്ഞുതന്ന പ്രാക്കായിരിക്കും, കാച്ചില്‍ വിപണനത്തെ ബാധിച്ചത്!

Anonymous said...

എന്തോ ഒന്നു മിസ്സ് ചെയ്യുന്നില്ലെ എന്നൊരു സംശയം. ഒരു ഗുമ്മു പോരാ.എന്നാലും കുഴപ്പമില്ല. അടിപൊളി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാഷേ,നന്നായിരിക്കുന്നു.ഗുരുവായൂര്‍ ഏകാദശിയും തിരുവാതിരയുമാണ്‌ വരാന്‍ പോകുന്നത്‌ നിരാശപ്പെടണ്ട.

Haree said...

:)
--

കരീം മാഷ്‌ said...

ഈ കാച്ചില്‍ (കാവുത്ത്) എന്നു പറഞ്ഞാലെന്താ വിശാലാ?
ഈ മരത്തില്‍ വള്ളിയില്‍ തൂങ്ങി ബള്‍ബുപോലെ കിടക്കുന്ന തവിട്ടു നിറമുള്ള കായ ആണോ?
(കാച്ചില്‍ കൃഷ്ണപ്പിള്ള 10ലെ മലയാള പാഠം ഓര്‍മ്മ)
നന്നായി.

Sreejith said...

അമ്മ ഓലമെടഞ്ഞും മോരുവിറ്റും പാതിയമ്പുറത്തെ കുഞ്ഞി കുടുക്കയിലിട്ടുവച്ചിരുന്ന പെറ്റിക്ക്യാഷില്‍ നിന്ന് അടിച്ചുമാറ്റിയ കാശുകൊണ്ട് രാഗത്തില് ഇന്റര്‍വെല്ലിന് ‘ബജ്ജി-ചായ‘ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ ഒരു മനസ്സാക്ഷിക്കുത്ത്. അല്ലെങ്കില്‍ ആ ഒരു കുറ്റബോധം!


ഈ കുറ്റബോധം പലപ്പോഴും എനിക്കും ഉണ്ടായിട്ടുണ്ട്

അന്തോണിച്ചേട്ടന്റെ കട അടച്ചിട്ടിരിക്കുന്നു. പച്ചക്കറികളും സാധനങ്ങളുമെല്ലാം അകത്ത് കയറ്റി വച്ച് പൂട്ടിവച്ചപ്പോള്‍.... ബ്രൂണെ സുല്‍ത്താന്റെ കൊച്ചുമോനെ പ്പോലെ താലോലിച്ച് ഞാന്‍ വളര്‍ത്തിയ എന്റെ കാവുത്ത്.... മാത്രം വെളിയിലിരിക്കുന്നു!!

ഈ അക്രമത്തിനും അനീതിക്കും എതിരെ ബൂലോകവാസികള്‍ തീര്‍ച്ചയായും പ്രതികരിക്കേണ്ടതാണ്

ഇടിവാള്‍ said...

ഹഹ.. നലോണം ചിരിച്ചു ഗെഡീ ;)

11 കറാച്ചി എരുമകള്‍ഇന്ത്യം ടീമിന്റെ ഹഡില്ലുപോലെ “പുറം തിരിഞ്ഞുനിന്നു ചാണകമിടുന്നത്. സൂപ്പര്‍ ;)

അലാ ഒക്റ്റോബര്‍ 20നു പോസ്റ്റു ചെയ്ത് ഇത് ഇന്നാണല്ലോ കാണുന്നത്?

Sherlock said...

വിശാലേട്ടാ...ഇത് രസമുണ്ട്...ഉപമകള്‍ക്കെല്ലാം പഴയ ഗുമ്മുണ്ട്..:)

Anonymous said...

hello Visalan,

visalanu ezhuthan pattiya kurachu events ente kayyilundu kodakara pole thanne anthareekshathil nadanna events, so let us meet for a coffee and i can give you such ideas....

shabu
0505593926

Unknown said...

വിശാലോ.....”കാവുത്ത്” നന്നായിയിരുന്നു. എല്ലാ പോസ്റ്റുകളും വായിക്കാറുന്ടെങ്കിലും ഈ തെങ്ങയടി ആദ്യമായിട്ടാ...മാ‍ത്രുഭൂമി ആഴ്ചപ്പതിപ്പിലെ ഇന്റെര്‍വ്യൂ കണ്ടു.. അഭിനന്ദനം...കൂടുതല്‍ പൊസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

-ചിംബൂട്ടന്‍

ഉപാസന || Upasana said...

വിശാല്‍ ഭായ് അണ്‍ഗിനെയൊരു വാല്‍ക്കഷണം ഫിക്സ് ചെയ്തപ്പോ ഒരു ഈത്...
ഇതൊക്കെ പറയാതെ തന്നെ ഗ്രഹിക്കാവുന്നതാ, പിന്നെന്തിന് എഴുതി ആ വാല്‍ക്കഷണം. വേണ്ടായിരുന്നു.

“എന്റെയൊക്കെ മോഹങ്ങള്‍ ഏറെക്കുറെ ശങ്കറിന്റെ പോലെ പൂവണിഞ്ഞുകഴിഞ്ഞു“
അപ്പോ മേനക...?

മറ്റൊരു “പൊട്ടിത്തെറിക്കായി” കുറേ പേര്‍ അനന്തമായ സീമയിലേക്ക് നോകി കാത്തിരിക്കുന്നു. കൂട്ടത്തില്‍ ഞാനും
:)
ഉപാസന

ശെഫി said...

കലക്കീ ഗഡീീ

ടിന്റുമോന്‍ said...

ഹൗ... നല്ല നാടന്‍ ചൂരുള്ള കഥ. :))

ഒരുപാട്‌ ഇഷ്ടായി വിശാല്‍ജീ..

ഇതു മതി.. എന്തിനാ ക്ലൈമാക്സും കോമഡീം.

സഹയാത്രികന്‍ said...

എന്റെ വിശാലേട്ടാ... കാവത്ത് പുരാണം നന്നായി...

:)

ശാലിനി said...

"തമാശ ഇല്ലെങ്കിലും കൊടകരപുരാണം ഇഷ്ടമുള്ളവര്‍ വായിക്കട്ടേ എന്ന ചിന്തയില്‍.. ഞാന്‍ വീണ്ടും എഴുതും."

ആ തീരുമാനം നന്നായി. അങ്ങനെയെഴുതുമ്പോഴാണ് അത് കൊടകരപുരാണം ആകുന്നത്. ആശംസകള്‍

അരവിന്ദ് :: aravind said...

ഹഹ..നല്ല രസമുണ്ട് വിയെമ്മേ.

വിയെം തോന്നണ മാതിരി തോന്നണതെല്ലാം പൂശ്. ഞങ്ങള് വായിച്ചോളാം.
വാല്‍ക്കഷ്ണം കണ്ടപ്പോള്‍ എന്തോ കുറ്റബോധം ഉള്ളപോലെ :-) ദാ പ്പോ നന്നായേ! നോ പ്രെഷര്‍. ബൂലോഗത്തെ സച്ചിന് പ്രഷറോ? സ്റ്റെപ്പ് ഔട്ട് ചെയ്ത് ലോംഗ് ഓഫില്‍ക്ക് ഒന്നാങ്ങ്‌ട് തൂക്ക്.

അമല്‍ | Amal (വാവക്കാടന്‍) said...

വിശാലേട്ടാ,

തകര്‍ക്കന്നെ ..

"തമാശ ഇല്ലെങ്കിലും കൊടകരപുരാണം ഇഷ്ടമുള്ളവര്‍ വായിക്കട്ടേ എന്ന ചിന്തയില്‍.. ഞാന്‍ വീണ്ടും എഴുതും."...
ദിത്രേം കേട്ടാ മതി...

എരുമടെ കറവ കുറഞ്ഞു, ന്നാലും എരുമ എരുമ തന്നേല്ലേ? :)

vishnu m.t said...

Unfortunately I cannot read ur blog because my browser doesnot allow malayalam to display.I read ur interview on mathrubhumi and i inspired to create blogs .....
I like ur language in eg blog in it.
I think that malayalam blogs should be rise up to the whole world with your leadership..Please reply to my id and it will be a greater inspiration to me...
We created a "Vishala fans"named as "forever".We view as a valuable reply from uuuuuuuuuuuuuuu..............................................

കുറുമാന്‍ said...

ഹ ഹ വിശാലാ....കാച്ചില്‍ കൃഷി നഷ്ടത്തിലായി അല്ലെ.....പുഴുക്ക് വച്ച് കഴിക്കാമായിരുന്നു....അല്ലെങ്കില്‍ കുഞ്ഞ്യേത് വിറ്റിട്ട് ഇത് വീട്ടില്‍ വച്ചാല്‍ മതിയായിരുന്നു :)

നിരക്ഷരൻ said...

"വാഴ, മണവാട്ടി പെണ്ണിന്റെ ബോഡി ലാങ്ക്യേജില്‍ കുലയില്ലാതെ കുനിഞ്ഞ് നില്‍ക്കുന്ന ഹൃദയഭേദകമായ കാഴ്ച" ....

ഗഡീ..ആ പ്രയോഗം കലക്കി

കൂട്ടത്തില്‍ കാച്ചില്‍ കൃഷ്ണപിള്ളയുടെ ഓര്‍മ്മ പുതുക്കലും നടന്നു.

Myna said...

അന്തോണിചേട്ടന്‌ കൊടുത്ത നേരത്ത്‌ അയലോക്കക്കാരന്‌ കൊടുത്താല്‍ ഉപകാര സ്‌മരണയെങ്കിലുമുണ്ടായേനേലോ..

കരീം മാഷിന്‌ കാച്ചിലെന്താണെന്ന്‌ അറിയാഞ്ഞിട്ടുതന്നെയാണോ?
കരീം മാഷു പറഞ്ഞ സാധനം ലക്ഷണംകൊണ്ട്‌ ഇറച്ചിക്കാച്ചിലാവാനാണു വഴി. (അടതോപ്പ്‌ എന്നു പറയും)
കാച്ചില്‌ /കാവുത്ത്‌ മണ്ണിനടിയിലാണുണ്ടാവുന്നത്‌.
dioscorea alata എന്നു പറയും

കരീം മാഷ്‌ said...

കാച്ചിലും കാവുത്തും ശരിക്കറിയാം മൈനേ!
കാച്ചിലു പുഴുങ്ങിയതും ചേമ്പുവിത്തു പുഴുങ്ങിയതും എങ്ങനെ മറക്കാനാണ് (അണ്ണാ...ക്ക് ഒരുപാടു പൊള്ളിയതല്ലെ!)
പത്താം ക്ലാസ്സിലെ മലയാളത്തില്‍ ഒരു പാഠമുണ്ടായിരുന്നു. അതില്‍ കാച്ചില്‍ കൃഷ്ണപ്പിള്ള എന്ന കഥാപാത്രം ശീമയില്‍ നിന്നോ സിങ്കപ്പൂരില്‍ നിന്നോ ഇത്തിരി കാശുണ്ടാക്കി നാട്ടിലെത്തുമ്പോള്‍ അമ്മ അവനു പണ്ടു ഏറ്റവും പ്രിയപ്പെട്ടതായിരുന്ന കാച്ചില്‍ (കാവുത്തു) പുഴുങ്ങിക്കൊടുക്കുമ്പോള്‍ പറയുന്ന ഡയലോഗ് ഞാന്‍ കാച്ചിയെന്നേയുള്ളൂ.
മുന്‍പ് കൃഷണപ്പിള്ള കാച്ചിലു കട്ടറുക്കാന്‍ അയല്പക്കത്തുനിന്നും അടി വാങ്ങിയിട്ടു പോലുമുണ്ടായിരുന്നു.

കാച്ചില്‍ മിണ്ണിലടിയിലും അതിന്‍റെ വള്ളികളില്‍ ബള്‍ബു പോലുള്ള (സി.എഫ്.എല്‍ അല്ല)കായ തരുന്നു.

ദിലീപ് വിശ്വനാഥ് said...

വിശാലേട്ടാ, അതോടുകൂടി കാച്ചില്‍ കൃഷി നിര്‍ത്തിയിട്ടുണ്ടാവും അല്ലെ?
എന്തായാലും കാച്ചില്‍ പുരാണം ഇഷ്ടപ്പെട്ടു.

Pongummoodan said...

വിശാലാ...
കാച്ചില്‍ക്കഥ കൊള്ളാം.
ഇനീം കാച്ചിക്കോ..
:)

ദീപു : sandeep said...

:)
...

asdfasdf asfdasdf said...

കാവത്ത് കൃഷി കലക്കീണ്ട്.

G.MANU said...

വാഴ, മണവാട്ടി പെണ്ണിന്റെ ബോഡി ലാങ്ക്യേജില്‍ കുലയില്ലാതെ കുനിഞ്ഞ് നില്‍ക്കുന്ന ഹൃദയഭേദകമായ കാഴ്ച കാണേണ്ടി വരും!

style mannan.........ummmmmmmmmmmm
kalakkees

Kaithamullu said...

ആ മറ്റെ കാച്ചിലിനെന്ത് സംഭവിച്ചൂ? എടുത്ത് “കൂട്ടാന്‍” ണ്ടാക്യാ?

അന്തോണ്യേട്ടന്റെ കട പൂട്ടിച്ചോ വിശാലന്റെ കാച്ചില്‍?

Vempally|വെമ്പള്ളി said...

വിശാലാ വിശാലന്‍റെ വിവരണങ്ങളെല്ലാം വായിക്കാന്‍ നല്ല രസമാണ്. ഇതു വായിച്ചപ്പോ ഞാനും പാട്ടാസിങ്ങും(ഷാജി)കൂടി പയറും വെള്ളരിയുമൊക്കെ കൃഷി ചെയ്ത ഓര്‍മ്മവന്നു. അത് അരമീറ്ററൊളം നീളം വക്കുന്ന പാണ്ടി പയറായിരുന്നു എന്നാണെന്‍റെ ഓര്‍മ്മ. അതു വിറ്റു കിട്ടുന്ന കാശുമായി വിലസി നടന്നു അന്ന്.
ഇന്നലെ പി.സുരേന്ദ്രന്‍റെ കുളങ്ങളെപ്പറ്റിയുള്ള ലേഖനം കലാ കൌമുദിയില്‍ വായിച്ചപ്പോ ഉണ്ടായ സന്തോഷം ദേ ഇപ്പോ ഇതു വായിച്ചപ്പോഴും ഉണ്ടായി. നന്ദി.

ചാർ‌വാകൻ‌ said...

ഇതിലും തമാശയുള്ള അനുഭവങള്‍ തൊഴില്‍രഹിതനായിരുന്നപ്പൊള്‍ ഉന്ടായിരുന്നു.
വിശാലന്റെ ഭാഷ കണ്ടെതും ,പിന്മാറുന്നു.ബഷീറിനും ,വികെനും പിന്നെ വിശാലനും വഴങുന്ന ഭാഷ.