Sunday, December 4, 2016

സവിത. ഇരു നിറം, 20 വയസ്സ് , തരക്കേടില്ല!

ഞാന്‍ സവിതയെ ആദ്യമായി കാണുന്നത്, ഏതാണ്ടൊരു നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ തൃശ്ശിവപേരൂര്‍‍ നഗരാതിര്‍ത്തിയിലെ കോടാലി എന്ന് പേരായ കൊച്ചു ഗ്രാമത്തില്‍ വച്ചാണ്.

എന്റെ അമ്മായിനെ കോടാലിയിലേക്കാണ് കെട്ടിച്ചേക്കുന്നത് എന്നതുകൊണ്ട് വെറുതെ പൊക്കിപ്പറയാണെന്ന് തോന്നരുത്. സംഗതി ഗ്രാമമാണെങ്കിലും, ടോക്കിയോ നഗരത്തിന്റെ സെറ്റിട്ട ഒരു ഗെറ്റപ്പായിരുന്നു കോടാലിക്ക്.

കം റ്റു ദി പോയിന്റ്. അന്നൊരു ബുധനാഴ്ചയായിരുന്നു. സമയം നാലുമണി ആവുന്നേയുള്ളു. എന്ന് വച്ചാല്‍ സ്കൂള്‍ വിടാറായിട്ടില്ല. പള്ളിയുടെ മുന്‍പിലുള്ള കലുങ്കിന്റെ താഴെയുള്ള കാനയില്‍ നിന്നും ഒരു കാക്ക ഒരു മുട്ടത്തോടെടുത്ത് പറന്നു.

മുട്ടത്തോട് വീണ ശബ്ദം കേട്ട് അതെടുക്കാന്‍ നൂറേ നൂറില്‍ വന്നൊരു പെരുച്ചാഴി, ‘ അപ്പോഴേക്കും അതും കൊണ്ട് പോയോ?’ എന്നുപറഞ്ഞ് ഒരു മിനിറ്റ് വളരെ ഇമ്പോര്‍ട്ടന്റായ എന്തോ ഒന്ന് പോയ അണ്ണാന്റെ പോലെ നിന്ന്, കുറച്ച് കഴിഞ്ഞപ്പോള്‍ തിരിച്ച് തന്റെ മാളം ലക്ഷ്യമാക്കി ആടിയാടി പോയി.

അഗൈന്‍ കം റ്റു ദി പോയിന്റ്. (ഈ തലച്ചോറിനെക്കൊണ്ട് ഞാന്‍ തൊറ്റു. ഒരു കാര്യം മര്യാദക്ക് നേരെ ചൊവ്വേ പറയാന്‍ സമ്മതിക്കില്ല, അപ്പോഴേക്കും എടേല്‍ കയറി ഓരോ വിചാരങ്ങള്‍ വന്നോളും!)

സവിതയെ ഞാനാദ്യമായി കാണുമ്പോള്‍ അവളുടെ കയ്യില്‍ ഒരു ചായഗ്ലാസുണ്ടായിരുന്നു.

സവിത. ഇരു നിറം. ഒതുക്കമുള്ള ശരീരം. തിളക്കമാര്‍ന്ന സ്കിന്‍. ചര്‍മ്മം കണ്ടാല്‍ പ്രായപൂര്‍ത്തി ആയെന്ന് തന്നെ തോന്നില്ല.

രാമച്ച വിശറി പനി നീരില്‍ മുക്കി ആരോമല്‍ വീശും തണുപ്പായിരുന്നു അവള്‍ വരുമ്പോള്‍! (രാധാസ് സോപ്പ് തേച്ച് കുളി) ഡ്രൈവിങ്ങ് സ്കൂളില്‍ ജോലി. മൂന്നക്ക ശമ്പളം. (വല്ല നൂറ്റമ്പതോ ഏറിയാല്‍ ഇരുന്നൂറോ) ആര്‍ക്കും ലൈനാക്കാന്‍ തൊന്നുന്ന നോട്ടം. നല്ല പെരുമാറ്റം.

പരിചയപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ ഞങ്ങള്‍ പേര്‍ വിളിച്ചു.

രണ്ടാം ദിവസം അവളെന്നെ ചേട്ടാ കൂട്ടി വിളീച്ചു.

അപ്പോള്‍ ഞാനൊരക്ഷരം കുറച്ച്, ഞാനവളെ സവി എന്നും വിളിച്ചു.

മൂന്നാം ദിവസം അവള്‍ എന്നെ ഓണ്‍ലി ചേട്ടാ എന്ന് വിളിച്ചു.

അപ്പോള്‍ ഞാനവളെ ഒരു കുട്ടി ‘സവിക്കുട്ടീ’ എന്ന് വിളീച്ചു.

അങ്ങിനെ ഞങ്ങള്‍ മുട്ടന്‍ ലവ്വായി.

അതിന് ശേഷം പല പല രാത്രികളിലും ഞാന്‍ അവളെക്കുറിച്ച് കഥകള്‍ മിനഞ്ഞു. ഞാനുമവളും കൂടി ബോട്ടില്‍ പോകുന്നതും, ബോട്ട് മുങ്ങുന്നതും, അങ്ങിനെ ഞങ്ങള്‍ നീന്തി ഒരു കൊടും കാട്ടില്‍ അകപ്പെടുന്നതും, രാത്രി സിംഹത്തിന്റെ കരച്ചില്‍ കേട്ട്... എന്റെ അടുത്തേക്ക് അവള്‍ ഒട്ടിയൊട്ടി വരുന്നതും..... അങ്ങിനെയെല്ലാമെല്ലാം... !!

അങ്ങിനെ ക്ലൈമാക്സ് സെയിമായ എത്രയെത്ര വെര്ഷന്‍!

അങ്ങിനെയിരിക്കെ ഒരു ദിവസം... അവള്‍ക്കു വേണ്ടി സ്പെഷലായി തലയില്‍ മൂലോട് കമിഴ്ത്തി വച്ച സ്റ്റൈലില്‍ മുടി ചീകിയൊതുക്കി വന്ന എന്റെ ഹൃദയം ഡ്രൈവിങ്ങ് സ്കൂളിന്റെ മുന്‍പില്‍ വച്ച് രണ്ട് മിനിറ്റ് സ്തംഭിച്ചു.

ഡ്രൈവിങ്ങ് സ്കൂളില്‍ എന്റെ സവിക്കുട്ടിയിരിക്കാറുള്ള ചുമന്ന പ്ലാസ്റ്റിക്ക് കസേരയില്‍.... ദാണ്ടെ വേറൊരു ക്ടാവിരിക്കുന്നു.

സവിക്കെന്ത് സംഭവിച്ചു?? അവള്‍‌ക്ക് മഞ്ഞപ്പിത്തം പിടിച്ചോ? ഇനി ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിരിക്കുമോ? ആ... എന്തെങ്കിലുമാവട്ട്... നമുക്കതന്ന്വേഷിക്കലല്ലേ പണി!

സവിക്ക് പകരമായി വന്ന, ഇടവിട്ടിടവിട്ട് കൈപ്പക്ക കൊണ്ടാട്ടത്തിന്റെ ഡിസൈനുള്ള മഞ്ഞ ചുരിദാറുകാരിയെ ഞാന്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

മറ്റത്തൂരുള്ള സാവിത്രി ടീച്ചറുടെ രണ്ടാമത്തെ കൊച്ച് മിനി, വയസ്സ് - 19, പ്രീഡിഗ്രി തോറ്റു. നല്ല കനമുള്ള ശരീരം.

അവിടെ വച്ച്, ആ സ്പോട്ടില്‍ വച്ച്, ഞാന്‍ സവിക്കുട്ടിയുടെ ഫോട്ടോ എന്റെ മനസ്സിന്റെ ക്ലിപ്പ് ബോര്‍ഡില്‍ നിന്ന് മാറ്റി, അവിടെ മിനിക്കുട്ടിയെ കയറ്റി വച്ചു.

അന്ന് രാത്രി ഞങ്ങളൊരുമിരിച്ചായിരുന്നു ബോട്ടില്‍ പോയത്.

(ഇതൊരു വെറും കെട്ടുകഥ മാത്രം)