Monday, November 12, 2007

പുലിപ്പാറക്കുന്നിലെ പുലികള്‍

കൊടകര ഷഷ്ഠിക്ക്‌ കാവടി സെറ്റുകള്‍ തമ്മില്‍ ഉന്തും തള്ളും തെറിവിളിയും നടക്കുക വളരെ സാധാരണമാണ്‌. ഒഴിവാക്കാന്‍ പറ്റാത്ത ചില സാഹചര്യങ്ങളില്‍ അടിയും കത്തിക്കുത്തും വരെ നടന്നിട്ടുണ്ട്‌.

ഗാന്ധിനഗര്‍ സെറ്റും ബോയന്‍ സെറ്റും തമ്മില്‍, ഉളുമ്പത്തുകുന്നും കുമ്പാരസെറ്റും തമ്മില്‍, ടൌണ്‍ സെറ്റും മനക്കുളങ്ങരയും തമ്മില്‍ അങ്ങിനെയങ്ങിനെ.....

പക്ഷെ, പുലിപ്പാറക്കുന്ന് സെറ്റില്‍ മാത്രം പോയി പൊതുവേ ആരും അടിയുണ്ടാക്കാറില്ല. എന്താ കാരണം??

പുലിപ്പാറക്കുന്നില്‍ അലമ്പുണ്ടാക്കാന്‍ പോയാല്‍....അഫ്ഗാനിസ്ഥാനില്‍ ധ്യാന കേന്ദ്രം തുടങ്ങി താലിബാന്‍കാരെ സുവിശേഷം പഠിപ്പിക്കാന്‍ ‍പോയ പോലെ ഇരിക്കും. വേറെ വിശേഷം ഒന്നും ഇല്ല!

1995 ലെ ഗുണ്ടാസെന്‍സസ്‌ പ്രകാരം പുലിപ്പാറയില്‍, ചാവക്കാട്ടെ വീടുകളില്‍ ഗള്‍ഫുകാരുടെ കണക്കിനാണ് ഗുണ്ടകള്‍. അതായത്, ഒരു വീട്ടില്‍ രണ്ടു ഗുണ്ടകള്‍ അല്ലെങ്കില്‍ രണ്ടു ഗുണ്ടികള്‍! (ഡോണ്ട്‌ മിസ്സണ്ടര്‍സ്റ്റാന്റ്‌ മീ).

കൊടകരക്ക്‌ പടിഞ്ഞാറ്‌, ഇരിങ്ങാലക്കുട റൂട്ടില്‍ ആളൂരിനടുത്ത്‌, കൊപ്രക്കളം കഴിഞ്ഞ സ്റ്റോപ്പ്‌. അതാണ്‌ പുലിപ്പാറക്കുന്നിന്റെ ഭൂമിശാസ്ത്രം. പുലിപ്പാറയുടെ അല്ലെങ്കില്‍ ടൈഗര്‍ റോക്കിന്റെ ചരിത്രമെടുത്ത്‌ പരിശോധിച്ചാല്‍, കാലാകാലങ്ങളായുള്ള 'ഗുണ്ടപെരുമ' യുടെ നേരും നെറിവും ദേശസ്‌നേഹവും ഇഴപിണഞ്ഞുകിടക്കുന്ന ചൂടും ചൂരുമുള്ള അനവധി കഥകള്‍ കേള്‍ക്കാം.

മുതുപറമ്പന്‍ വേലായുധന്‍. മലേടന്‍ മാധവന്‍‍. ചാക്ക്‌ ഔസേപ്പ്‌, കൊള്ളി ജോസ്‌, എടത്താടന്‍ അയ്യപ്പേട്ടന്‍, ചട്ട സുബ്രന്‍, പുതുപ്പുളി ചന്ദ്രന്‍ എന്നിങ്ങനെ എത്രയെത്ര ഗുണ്ടകള്‍. (ഇതില്‍ എടത്താടന്‍ അയ്യപ്പേട്ടന്‍ എന്ന എന്റെ അച്ചാച്ഛന്‍, ഗുണ്ടയുമല്ലായിരുന്നു ആ നാട്ടുകാരനും അല്ലായിരുന്നു. എന്നാലും കിടക്കട്ടേ.. അച്ചാച്ഛന്‍ ഗുണ്ടയായിരുന്നു എന്നു പറയാന്‍ തന്നെ ഒരു അന്തസല്ലേ? നമുക്കെന്തായാലും ആകാന്‍ കഴിഞ്ഞില്ല!)

ഈ പേരുകളെല്ലാം പണ്ട് സത്യനും നസീറുമെല്ലാം ബാഗി പാന്റിട്ട് ബെല്‍റ്റിടാണ്ട് നടന്ന കാലത്തുള്ളവരാണ്. 1994-95 കാലഘട്ടത്തില്‍ ഞാന്‍ കൊടകര ബാറില്‍ ജോലി ചെയ്യുന്ന സമയത്താണ്‌ പുതിയ മോഡല്‍ ഗുണ്ടകളുമായി ഞാന്‍ ശരിക്കും ഇടപെടുന്നതും നേരിട്ട്‌ പരിചയപ്പെടുന്നതും. അക്കാലത്ത്‌ പുലിപ്പാറ അടക്കി വാണിരുന്ന ഗുണ്ടകളില്‍ പ്രധാനികള്‍, മെന്‍ഷന്‍ ഹൌസ്‌ ദിവസത്തില്‍ മൂന്നുനേരം ലെഹാര്‍ സോഡയുമൊഴിച്ച്‌ രണ്ടെണ്ണം വച്ച്‌ അച്ചാര്‍ തൊട്ടുനക്കി നില്പന്‍ അടിക്കുന്ന ഹീറോഹോണ്ടയില്‍ വരുന്ന ശ്രീ. സെബാസ്റ്റ്യന്‍ , റം മാത്രം കഴിക്കുന്നവനും എന്റെ കൂടെ ബോയ്സില്‍ പഠിച്ചെന്നും ഞാന്‍ അക്കാലയളവില്‍ യാതൊരു പരിഗണനയും നല്‍കിയില്ലെന്നും അവകാശപ്പെടുന്ന യമഹയില്‍ വരുന്ന ശ്രീ.കുട്ടന്‍ , സോഡക്കുപ്പിയും ബീറുകുപ്പിയുടെയും അടപ്പുകള്‍ ഓപ്പണറില്ലാതെ കൈ കൊണ്ട്‌ പറിച്ചെടുത്ത്‌ പൊട്ടിച്ചിരുന്ന, ഏത്‌ ബ്രാന്റും ഏത്ര വേണമെങ്കിലുമടിക്കുന്ന ശ്രീ. ചന്ദേട്ടന്‍ തുടങ്ങിയവരായിരുന്നു. (എല്ലാവരുടെ മുന്നിലും ശ്രീ. എന്ന് കൂട്ടിയത്‌ മനപ്പൂര്‍വ്വമല്ല!)

പൊതുവേ ഗുണ്ടകളെല്ലാം മുരുക്ക് മുള്ള് പോലെ മുകളിലേക്കും താഴേക്കുമുഴിയാന്‍ പറ്റാത്ത തരം സ്വഭാവമുള്ളവരാണ് എന്നാണല്ലോ! അതുകൊണ്ട്, ഞാനിവരുമായി ഒരു സേയ്ഫ്‌ ഡിസ്റ്റന്‍സ്‌ കീപ്പ്‌ ചെയ്ത് കൂടുതല്‍ ഒലിപ്പീരിനോ കെലിപ്പീരിനോ പോയിരുന്നില്ലെങ്കിലും ചന്ദ്രേട്ടനുമായി ഭയങ്കരമായ കമ്പനിയായിരുന്നു.

ചന്ദ്രേട്ടനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഒരു ബുധനാഴ്ച രാത്രിയാണ്. നല്ല ഓര്‍മ്മ!

അന്നു ഞാന്‍ നൈറ്റ്‌ ഡ്യൂട്ടിയിലാണ്‌. ക്യാഷിലിരിക്കുന്നു. സമയം ഒരു പത്തര പതിനൊന്ന്. സ്കെല്‍റ്റര്‍ സ്റ്റാഫേ ആ നേരത്തുണ്ടാവൂ. വല്ലവിധേനയും എല്ലാ ടീമുമൊന്ന് കെട്ടുകെട്ടി സ്ഥലം കാലിയാക്കിയിട്ട്‌ വേണം, വീട്ടില്‍ പോയി കട്ടിലില്‍ മലക്കാന്‍ എന്ന് കരുതിയിരിക്കുമ്പോള്‍, എടുത്തുപറയാന്‍ മാത്രം ബോഡിയില്ലാത്ത ഒരു പുണ്യാളന്‍‍‍ എണീറ്റ്‌ എന്റെ അടുത്തേക്ക്‌ വന്നു ചിറി തുടച്ച് മാക്സിമം പുഛത്തോടെ പറഞ്ഞു.

‘ഡാ നീ പുതിയ ആളാ?‘

തടിയും വലുപ്പവുമില്ലാത്തവരെ അധികം ബഹുമാനിക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്ന കാലമാണ്, ഞാന്‍ പറഞ്ഞു:

"ആണെങ്കില്‍?"

'ഓഹോ.. എന്നാല്‍ .. എന്റെ കയ്യില്‍ ഒരു അഞ്ഞൂറിന്റെ നോട്ടുണ്ടായിരുന്നു. അത്‌ ഇപ്പോഴും പോക്കറ്റില്‍ ഉണ്ടെങ്കില്‍, നിന്റെയൊക്കെ ഭാഗ്യം. ഇനി നീ കാശ് തന്നിട്ട്‌ പോയാല്‍ മതിയെന്നെങ്ങാന്‍ നീ പറഞ്ഞാല്‍ ഇതൊക്കെയും ഞാന്‍ തല്ലിപ്പ്ലിക്കും..കൂട്ടത്തില്‍ നിന്റെ തലയും!!'

‘നമ്മുടെ അങ്ങാടീല് വന്ന് നമ്മളെ പേടിപ്പിക്കാന്‍ നോക്കേ...???‘ എന്റെ ചോര തിളച്ചു!

“ചുണയുണ്ടെങ്കില്‍, തന്തക്ക് പിറന്നതാണെങ്കില്‍... താനൊന്ന് പൊട്ടിക്കെഡോ.. കാണട്ടേ“ എന്ന് ഞാന്‍ വിളിച്ചലറിയത്‌ ചോരതിളപ്പിന്റെ ഇമ്പാക്റ്റില്‍ മാതമായിരുന്നില്ല, ഒഴിച്ച് കൊടുത്ത ലിക്കറിന്റെ ഗ്യാസടിച്ചും പിന്നെ എന്തിനും ഏതിനും എന്റെ സഹായിയായി എന്റെ ബാച്ചില്‍ ജോയിന്‍ ചെയ്ത ബാലരാമപുരത്തുകാരന്‍ സുരേഷുണ്ടല്ലോ എന്ന ധൈര്യം കൊണ്ടുമായിരുന്നു.!

എന്റെ അക്രോശം കേട്ടപാടെ.. പേടിച്ച്‌, പകച്ച്‌, ഒതുങ്ങി, പ്രതിയോഗി പിന്നോട്ട്‌ പോകുമെന്നും ഡീസന്റാകുമെന്നുമുള്ള എന്റെ കാല്‍കുലേഷന്‍ മൊത്തം തെറ്റിച്ചുകൊണ്ട്‌,

'എന്നാ നീയെന്നെ അങ്ങ്‌ ഉണ്ടാക്കടാ ഡേഷ്.. ഡേഷ്.. ഡേഷേ...' എന്ന് പറഞ്ഞുകൊണ്ട്‌ അവിടെയിരുന്ന ഒരു ബീറ് കുപ്പിയെടുത്ത് ഒറ്റ ഏറിയലായിരുന്നു എന്റെ നേരെ!!

‘ഹെന്റമ്മച്ചീ....!!‘ എന്ന് പറഞ്ഞ് ഷൊയബ് അകതറിന്റെ ബൌണ്‍സര്‍ ഹെല്‍മറ്റില്‍ കൊള്ളാതെ സച്ചിന്‍ ഒഴിഞ്ഞ് മാറും പോലെ താഴ്ന്ന് കൌണ്ടറിന്റെ താഴെ ഇരുന്ന ഞാന്‍ പിന്നെ ‘പടോം..പടോം.. ‘ എന്ന ശബ്ദം ഒന്നിനുപുറകേ ഒന്നായി കേട്ടു. ആള്‍ അവിടെയിരുന്ന കമ്പ്ലീറ്റ് സോഡയും തറയിലെറിഞ്ഞു പൊട്ടിക്കുകയായിരുന്നു!

എന്തായാലും ഇരുന്നു, ഇനി ആ സോഡക്കുപ്പികള്‍ ഫിനിഷായിട്ട് എണീക്കാം എന്ന് കരുതി ഞാന്‍ അവിടെ തന്നെയിരുന്ന് ഇടത് വശത്തേക്ക് സുരേഷിന്റെ ഭാഗത്തേക്ക് നോക്കിയപ്പോ.. പിറകിലെ ഡോറ് തുറന്നടയുന്ന ശബ്ദമാണ് കേള്‍ക്കുന്നത്.

ഒരു ഫ്രാക്ഷന്‍ ഓഫ് സെക്കന്റുകൊണ്ട് കൌണ്ടറീന്ന് സ്കൂട്ടായി താഴെ സ്റ്റാഫിന് കിടക്കാനുള്ള മുറിയില്‍ കയറി പായ വിരിച്ച അവനെ ഞാന്‍ സമ്മതിച്ചു!!! ഹോ!

ബഹളം കേട്ട് വെയിറ്റര്‍ രാജപ്പേട്ടനും ജോസഫേട്ടനും കൂട്ടരും വന്ന്

'ചന്ദ്രേട്ടാ.. പോട്ടേ.. പോട്ടെ സാരല്യ. പുതിയ ചെക്കാനാ' എന്ന് പറയുന്നത്‌ കേട്ടിട്ട് എനിക്കാളെ ശരിക്കും മനസ്സിലായതുകൊണ്ടാണോ അതോ ‘ തിക്കുറിശ്ശി, തലയോട്ടിയും കയ്യില്‍ പിടിച്ച് പാടുന്ന, തിലകം ചാര്‍ത്തി ചീകിയുമഴകായ്‘ എന്ന പാട്ടുസീന്‍ ഓര്‍മ്മവന്നതുകൊണ്ടാണോ എന്നൊന്നുമറിയില്ല, എന്റെ സകല ആവേശവും ഒരു നിമിഷാര്‍ദ്ധം കൊണ്ട്‌ കെട്ടടുങ്ങുകയും സിനിമാതിയറ്ററിലിരുന്ന് സിഗരറ്റ് വലിച്ചിട്ട് പോലീസ് പിടിച്ചപോലെ വളരെ വിനയ ഭവ്യതാന്മുഖനായി നില്കുകയും പാവം ചന്ദ്രേട്ടനോട് ഞാന്‍ അങ്ങിനെ മോശമായി ഒരിക്കലും പെരുമാറരുതായിരുന്നു എന്നും തോന്നി.

അങ്ങിനെയാണ് ചന്ദ്രേട്ടന്‍ ഏറ്റവും അടുത്ത സുഹൃത്തായി എന്റെ കാണപ്പെട്ട ഹീറോയായി മാറുന്നതും, ബാറിലെ ജോലി നമുക്ക് പറ്റില്ല....ആറുമാസം പോലും തികക്കേണ്ട എന്ന് തീരുമാനിക്കുന്നതും.

കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി. സംഗതി ഉടക്കാന്‍ നിന്നാല്‍ വിവരമറിയുമെങ്കിലും, പുലിപ്പാറക്കാര്‍ നല്ലവരായിരുന്നു. ബാറില്‍ വന്നിരുന്ന മറ്റു പല ഡീസന്റുകളേക്കാളും!