ഉടലോടുകൂടെ ഞാന്‍ ദുബായിലെത്തിയിട്ട് അന്ന് വെറും മാസങ്ങള്‍ മാത്രം.
അറബി സംസാരിക്കുന്നവരെല്ലാം അറബികളാണെന്നും അതില്‍ ഒട്ടുമുക്കാലും തന്നെ സി.ഐ.ഡി.കളാണെന്നും, അറിയാതെയാണെങ്കിലും വല്ല അറബിപെണ്ണുങ്ങളെയെങ്ങാനും നമ്മള്‍ നമ്മുടെ സ്വതസിദ്ധമായ വെട്ട്പോത്ത് സ്റ്റൈലില്‍ ഒന്ന് നോക്കിപ്പോയാല്‍, കയ്യോടെ പിടിച്ചുകൊണ്ടുപോയി നടും പുറത്ത് നൂറ്റോന്നോ ഇരുന്നൂറ്റോന്നോ അടികള്‍ നമ്മുടെ അവലക്ഷണത്തിന്റെ പെര്‍സെന്റേജും അടിക്കുന്നവന്റെ കപ്പാസിറ്റിയും വച്ച് തന്ന് നാട്ടിലേക്ക് കയറ്റി വിടുമെന്നെല്ലാം ഓരോരുത്തന്മാര്‍ പറയണത് കേട്ട് പേടിച്ചിട്ട് മനുഷ്യന് മനസ്സമാധാനത്തോടെ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത കാലം.
അടി മാത്രമാണെങ്കില്‍ രസം ണ്ട്. ഓരോന്ന് കഴിയുമ്പോള്‍ മനസ്സില്‍ എണ്ണം പിടിച്ച്, ‘ഇനി ഇത്രേം കൂടിയല്ലേ ഉള്ളൂ ബാക്കി’ എന്ന് സ്വയം സമാധാനിച്ച് സഹിച്ച് നിന്ന് നമ്മള്‍ കൊള്ളും. പക്ഷെ, ഇത് അടിയും തന്ന് നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍... സഹിക്കാന്‍ പറ്റണ കാര്യമാണോ?
ഇക്കണ്ട കഷ്ടപ്പാടും കഴിച്ച് ആറ്റുനോറ്റ് ഇവിടെ വന്നിട്ട്, പെണ്ണുങ്ങളെ നോക്കിയ കാരണത്താല്‍ തിരിച്ച് നാട്ടില്‍ പോയാല്‍ വീട്ടുകാരോട് എന്ത് സമാധാനം പറയും???
അക്കാലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഞാനാകാശത്തേക്ക് നോക്കും. നാട്ടില്‍ നിന്ന് ഞാന്‍ കൊണ്ടുപോന്ന്‍ ആകാശത്തേക്ക് വിട്ട 'ദേര്‍ ഫോര്‍' ഷേയ്പ്പില്‍ നില്‍ക്കുന്ന ആ മൂന്ന് നക്ഷത്രങ്ങളെ നോക്കി ഞാനെന്റെ പ്രിയപ്പെട്ട ആ സന്ധ്യകളെക്കുറിച്ചോര്‍ക്കും.
കൊടകരയിലെ വൈകുന്നേരങ്ങളില്‍; ഗ്രൌണ്ടില്‍ ക്രിക്കറ്റ് കളിയും കഴിഞ്ഞ് വന്ന് ഒരു കുളിയും കുളിച്ച് ഒന്ന് ഫ്രഷായിട്ട് അങ്ങാടിയിലേക്കൊരിറക്കമാണ്.
അവിടെ അമ്പാടിയുടെ പോസ്റ്ററിന്റെ താഴെ നിന്ന്, കോളേജ് വിട്ട് പോകുന്നവരെയും ജോലിക്ക് പോയി മടങ്ങുന്നവരെയുമെല്ലാം കണ്ട് ഒരു കിലോ കൊള്ളിക്കിഴങ്ങും, പെരിഞ്ഞനം കടപ്പുറത്തുനിന്ന് വണ്ടിയില്‍ വരുന്ന ഫ്രഷ് മീനും അതിലിടാന്‍ സായ്‌വിന്റെ കടയില്‍ നിന്ന് പച്ച മാങ്ങയും വാങ്ങി തിരിച്ചുപോകും.
അങ്ങിനെ ഒരു ഏഴഴരയാകുമ്പോള്‍ അതൊക്കെ കൂട്ടി ഹോളില്‍ ഫാനിട്ട്, ടി.വി.യും കണ്ട് ഒന്നാമത്തെ അത്താഴം അമ്മ വിളമ്പിത്തരുന്നത്, ചൂടോടെ ഒരു പിടിയങ്ങട് പിടിക്കും. ഹോ! എന്തൊരു സന്തോഷമായിരുന്നു ജീവിതം.
ഇവിടെയോ?
ജെബലലിയിലെ ലേബര്‍ ക്യാന്റീനുകളില്‍ കിട്ടുന്ന തിന്നാല്‍ അണ്ണാക്കിലെ തൊലിപോകുന്നതരം തന്തൂര്‍ റൊട്ടിയും, മോഹം കൊണ്ടെങ്ങാന്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ എത്ര കണ്ട്രോല്‍ ചെയ്ത് ഏത് പൊസിഷനില്‍ കിടന്നാലും പുലര്‍ച്ചെ മൂന്നര-നാലാവുമ്പോഴേക്കും എണീക്കേണ്ടിവരുന്ന, മട്ടന്‍ കുറുമയും ചിക്കന്‍ മസാലയും കഴിച്ചുള്ള അറുബോറന്‍ ആരോരുമില്ലാത്ത ഒരു ജീവിതം.
സിനിമാപാട്ട് കയറ്റാത്ത കല്യാണക്കാസറ്റുപോലെയോടിയിരുന്ന എന്റെ ജീവിതത്തില്‍ അന്ന് ആ വ്യാഴാഴ്ച വല്ലാത്തൊരു സന്തോഷത്തിന്റെ ദിവസമായിരുന്നു. ഞാന്‍ വര്‍ഷങ്ങളോളമായി മനസ്സില്‍ താലോലിച്ച് കൊണ്ട് നടന്ന രണ്ട് സ്വപ്നങ്ങള്‍ ഒരുമിച്ച് നടന്ന ദിവസം.
ബെന്‍സില്‍ കയറുക എന്ന എന്റെ ഒന്നാമത്തെ ആഗ്രഹത്തിന് ഒരു പത്തുപതിനഞ്ച് കൊല്ലത്തെ പഴക്കമുണ്ടായിരുന്നു. 'ബെന്‍സ് വാസു' വില്‍ ജയന്‍ ഒരു ബെന്‍സില്‍ വന്നിറങ്ങി ഒരു പെട്ടിക്കടയില്‍ നിന്ന് സോഡ വാങ്ങി കുടിക്കുന്നത് കണ്ടത് മുതല്‍ക്കേ തുടങ്ങിയ ആഗ്രഹം.
നല്ല കറുത്ത നിറമുള്ള മെര്‍സിഡസായിരുന്നു എന്റെ ഡയറക്റ്ററുടെ. ഒരു പൊളപൊളപ്പന്‍ കാര്‍. അതിലെ കറുത്ത ലെതര്‍ സീറ്റില്‍ വെളുത്ത സുന്ദരനായ അദ്ദേഹമിരിക്കുമ്പോള്‍ ഞാന്‍ പലതവണ പറയാന്‍ ആഗ്രഹിച്ചതാണ്,
"എന്നെയിരുത്തി.. ഒരു റൌണ്ട്!"
പക്ഷെ, എങ്ങിനെ പറയും? നമ്മള്‍ നാട്ടില്‍ വലിയ തറവാടികള്‍ ആണെന്ന സൂചന കൊടുക്കാനായി, എന്റെ വകേലൊരമ്മാവന് മെര്‍സിഡസുണ്ട് എന്ന് ഞാന്‍ വച്ച് കാച്ചിയില്ലേ? (വകേലെ ഞാനുദ്ദേശിച്ച ആ അമ്മാവന്‍, ജില്ലയില്‍ ആകെപ്പാടെ ബെന്‍സ് സ്വന്തമായുണ്ടായിരുന്ന, കേട്ടറിവ് മാത്രമുള്ള ശ്രീ. കാട്ടിക്കുളം ഭരതന്‍ എന്ന ആളായിരുന്നു)
അങ്ങിനെ എന്നെ ഇങ്ങോട്ട് വന്ന് ക്ഷണിക്കും വരെ ഞാനാ ലിഫ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടര്‍ന്നു.
അങ്ങിനെയിരിക്കേയാണ് ബോസ് പറയുന്നത്.
'ദുബായ് നാദ് അല്‍ ഷിബയില്‍ ഹോഴ്സ് റേയ്സ് നടക്കുന്നുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ നീ ഇന്ന് എന്റെ കൂടെ പോന്നോളൂ'
എന്റെ കൊരട്ടി മുത്തീ! എനിക്ക് എന്റെ കാതുകളെയും ആളുടെ വായിനെയും വിശ്വസിക്കാന്‍ പറ്റിയില്ല!
രണ്ട് മഹാസ്വപ്നങ്ങള്‍ ഒറ്റ അടിക്ക്!!
ഇന്റര്‍ലോക്കിട്ട കാര്‍പോര്‍ച്ചില്‍ മുട്ടുകുത്തി നിന്ന് രണ്ട് മിനിറ്റ് 'നന്മനിറഞ്ഞ മറിയമേ സുസ്തി. കര്‍ത്താവങ്ങയുടെ സ്ത്രീകളില്‍ അങ്ങ അനുഗ്രഹിക്കപ്പെട്ടവളാകുന്നു..‘ എന്ന് ഇപ്പോ പ്രാര്‍ത്ഥിക്കാണോ അതോ പിന്നീട് മതിയോ എന്ന് ശങ്കിച്ച് ഞാന്‍ കുറച്ച് നേരം നിന്നു.
അങ്ങിനെ ബോസും ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ അജിത്തും കാറില്‍ കയറി.
കാറില്‍ കയറിയ ഞാന്‍, ഇരുന്ന വശം തന്നെ സീറ്റൊന്നു മുന്നോട്ടും പിറകോട്ടും അഡ്ജസ്റ്റ് ചെയ്തു. ചുമ്മാ...
നാട്ടില്‍ ട്രിപ്പടിക്കുന്ന ടെമ്പോയില്‍ വളഞ്ഞൊടിഞ്ഞ് നിന്ന് കൊടകര നിന്ന് തൃശ്ശൂര്‍ക്കും, തമിഴന്‍ ലോറിയില്‍ ചൂടുള്ള ബോണറ്റിന്റെ സൈഡിലിരുന്ന് പാതിരാത്രിക്ക് സെക്കന്റ്ഷോക്ക് പോയി ചാലക്കുടിയില്‍ നിന്ന് കൊടകരക്കും വളരെ കംഫര്‍ട്ടബളായി യാത്ര ചെയ്യാറുള്ള ഞാന്‍ ബെന്‍സ് കാറിന്റെ സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്നു!!!
ബോസിന് എന്നെ ഒറ്റക്ക് കിട്ടിയാല്‍ ചില നാട്ടുവിശേഷങ്ങള്‍ ചോദിക്കണ ദുശ്ശീലമുണ്ട്. ഒരിക്കല്‍ അച്ഛന്റെ ജോലിയെപ്പറ്റി ചോദിച്ചപ്പോള്‍ മൂന്നര പറ എന്നുള്ളത് ഒന്ന് ബഹിഷ്കരിച്ച് മൂന്നര ഹെക്റ്റര്‍ പാടമുള്ള ഒരു കര്‍ഷകനാണ് എന്ന് പറഞ്ഞതിന്റെ പരിണിത ഫലമായി,
'അപ്പോള്‍ വിളവെടുപ്പ് സീസണില്‍ എത്ര ജോലിക്കാര്‍ വേണ്ടി വരും?' എന്ന ചോദ്യം ചോദിക്കുകയും അതിനു മറുപടി പറയാന്‍ പോയ ഞാന്‍, നടുക്കടിലില്‍ വച്ച് ഡീസല്‍ തീര്‍ന്നുപോയ ഫിഷിങ്ങ് ബോട്ടിന്റെ പോലെയായി മാറുകയും ചെയ്തതിന് ശേഷം, ഞാന്‍ ഇമേജുണ്ടാക്കാന്‍ ഇല്ലാത്തത് പറച്ചല് പൊതുവെ ഒന്ന് കണ്ട്രോള്‍ ചെയ്തിരുന്നു.
അന്ന് അജിത്തും കൂടെയുണ്ടായിരുന്നതുകൊണ്ടാണോ എന്തോ... അന്ന് അധികം ചോദ്യശരങ്ങളെ നേരിടേണ്ടി വന്നില്ല.
അങ്ങിനെ ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ റേയ്സ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. "റേയ്സ് കഴിയുമ്പോള്‍ നിങ്ങള്‍ ഇവിടെ നിന്നുകൊള്‍ക" എന്ന് പറഞ്ഞദ്ദേഹം ആളുടെ സുഹൃത്തുക്കളുടെയടുത്തേക്ക് പോയി.
ലൈന്‍ ബസ് പിടിച്ച് ഊട്ടിക്ക് പോയപോലെ, അവിടെയെത്തിയപ്പോള്‍ "ഏത് ഭാഗത്തേക്ക് പോകും?" എന്നൊരു കണ്‍ഫൂഷന്‍ ഞങ്ങള്‍ക്കുണ്ടായി.
ഞാന്‍ നോക്കുമ്പോള്‍ അതിഭയങ്കരമായ കൂക്കിവിളിയും കയ്യടിയും കേള്‍ക്കുന്നുണ്ട്. പക്ഷെ, ഒന്നും കാണാന്‍ വയ്യ.
‘കുതിരകള്‍ പൊരിഞ്ഞ ഓട്ടം ഓടുന്നുണ്ട്‘ എന്ന ഭാവേനെ അജിത്തെന്നെ നോക്കി തലയാട്ടി.
‘കമ്പിവേലിക്കടുത്ത് തിക്കുണ്ടാക്കി കുത്തിക്കേറാം‘ എന്ന് തീരുമാനിച്ചതും തീരുമാനം പുനപരിശോധിച്ച് മാറ്റിയതും വളരെ പെട്ടെന്നായിരുന്നു. കാരണം അവിടെ നിന്നിരുന്നത് മുഴുവനും തടിയും വണ്ണവും ഒത്തിണങ്ങിയ നല്ല ഓറിജിനല്‍ പാക്കിസ്ഥാനികളായിരുന്നു. അവന്മാരുടെ ഇടയില്‍ തിക്കുണ്ടാക്കി കയറുന്നത്, തൃശ്ശൂര്‍ ജോസില്‍ ലൈനില്‍ തിക്കുണ്ടാക്കുന്ന പോലെയല്ല. ഇവന്മാരുടെ ഇടയില്‍ തിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ പണ്ട് ആനയെക്കെട്ടിപ്പിടിച്ച് അരൂത്ത് കിടന്നുറങ്ങിയ പാപ്പാന്റെ ഗതിയാവും!
അങ്ങിനെ ഞങ്ങള്‍ സമാധാനത്തിന്റെ മാര്‍ഗം സ്വീകരിച്ച് ആളുകള്‍ കുറവുള്ള ഭാഗത്തേക്ക് പോകാം എന്നൊരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്തുകയും അങ്ങിനെയൊരു ഭാഗം നോക്കി ഒരു വശത്തേക്ക് നടക്കുകയും ചെയ്തു.
കുറച്ച് നടന്നപ്പോള്‍ യാതോരു ശല്യവുമില്ലാതെ സുഖമായി റേയ്സ് കാണാവുന്ന ഒരു ഏരിയയില്‍ ഞങ്ങള്‍ എത്തി.
അവിടെ നിന്നപ്പോള്‍ കുതിരകളോടുന്ന ട്രാക്ക് വളരെ ഭംഗിയായി കാണാം.
ഇവിടെ ഇത്രയും നല്ല സൌകര്യത്തിന് സ്ഥലമുണ്ടായിട്ടും അവിടെ തിക്കും തിരക്കുമുണ്ടാക്കി ഞെങ്ങി ഞെരിഞ്ഞ് കാണുന്നവരെ 'പൊട്ടന്മാര്‍‘ എന്ന് തന്നെ വിളിക്കണം. ഞങ്ങള്‍ പറഞ്ഞു.
ഞങ്ങളങ്ങിനെ അക്ഷമരായി കുതിരകളെക്കാത്തുനില്‍ക്കുമ്പോള്‍ കുതിരകള്‍ ഓരോന്നായി വന്നു.
ഹോ! എന്തൊരു പ്രതാപശാലികളായ കുതിരകള്‍! മയ്യഴിയിലെ ലെസ്ലീസായ്‌വിന്റെ കുതിരകളേക്കാള്‍ തലയെടുപ്പുള്ള കുതിരകള്‍!
കയറിയിരുന്നാല്‍ നടുവളഞ്ഞ് പോകുന്ന മൂരിക്കുട്ടികളുടെ ഉയരമുള്ള കൊടൈക്കനാലിലെ കുതിരയെ പ്രതീക്ഷിച്ച ഞങ്ങള്‍ ജിറാഫിന്റെ ഉയരമുള്ള കുതിരകളെ ഭീഭല്‍സം മുഖത്താവാഹിച്ച് നോക്കി.
‘ഏത് കുതിര ജയിച്ചാലും തോറ്റാലും നമുക്കിപ്പോള്‍ എന്താ ?’ എന്ന ഭാവത്തില്‍ നിന്നിരുന്ന എന്റെ ചെകിട് കാറിച്ചുകൊണ്ട്, അജിത്ത്, വായില്‍ വിരല്‍ മടക്കി വച്ച് രണ്ട് വിസില്‍ അടിച്ചു. എന്നിട്ടെന്നെ നോക്കി ഒന്ന് ചിരിച്ചു. ഒരുകണ്ണടച്ച് കാണിച്ചു. തുടര്‍ന്ന് പൊരിഞ്ഞ കയ്യടിയും ആരംഭിച്ചു.
പക്ഷെ, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. സിനിമയില്‍ കാണ്ടപ്പോഴും ടീവിയില്‍ കണ്ടപ്പോഴും ശരവേഗതയില്‍ പറ പറന്ന് പോകുന്ന കുതിരകള്‍ക്ക് എന്തൊ നേരിട്ട് കാണുമ്പോള്‍ ഇപ്പറയത്തക്ക സ്പീഡൊന്നുമില്ല.
എന്താ അജിത്തേ ഇങ്ങിനെ?
എന്ന മൂന്നുമാസം പ്രായമായ ഒരു ഗള്‍ഫുകാരന്റെ ചൊദ്യത്തിന് ഒരു വര്‍ഷം പ്രായമായ ഗള്‍ഫുകാരന്‍ ഇങ്ങിനെ മറുപടി പറഞ്ഞു.
“ഇത്രയൊക്കെ സ്പീഡുണ്ടാവുകയുള്ളൂ... സിനിമയില്‍ കാണുന്നത് കൂട്ടണ്ട.!“
‘നമ്മുടെ കയ്യടിയുടെ കുറവില്‍ ഒരു കുതിരയും തോല്‍ക്കരുത്!‘ എന്ന ശുഷ്കാന്തിയില്‍ ഇടക്ക് വച്ച് ഊരിയ വാച്ചിന്റെ സ്ട്രാപ്പ് വീണ്ടും അമര്‍ത്തി ശരിയാക്കി അജിത്ത് പൂര്‍വാധികം ശക്തമായി കയ്യടി തുടരുമ്പോള്‍..., ഞങ്ങളൊരു ഹൃദയഭേദകമായ കാഴ്ച കണ്ടു.
ഓടി വന്ന കുതിരകളെല്ലാം കുറച്ച് ദൂരം കൂടി ഓടി വല്ലാതങ്ങ് സ്പീഡ് കുറച്ച് ഒരിടത്ത് പോയി അങ്ങ് നിന്നു. എന്നിട്ട് പതുക്കെ പതുക്കെ തിരിച്ചു നടന്നുവന്നു!!
തിരക്കുകുറവിന്റെയും സ്പീഡ് കുറവിന്റെയും കാരണം അപ്പോ അതായിരുന്നു!
ഫിനിഷിങ്ങ് പോയിന്റും കഴിഞ്ഞ് വീണ്ടും ഓടാന്‍ കുതിരയാര്.... പഞ്ചായത്ത് മേളക്ക് 1500 മീറ്റര്‍ ഓടിയപ്പോള്‍ ഓടിയോടി റൌണ്ടിന്റെ എണ്ണം തെറ്റി ഫിനിഷിങ്ങ് പോയിന്റ് കഴിഞ്ഞും മരണ ഓട്ടം ഓടിയ മാക്കശേരി മധുവോ??