Friday, March 22, 2019

രക്തരക്ഷസ്

മാമ്പഴക്കൂട്ടത്തിൽ മൽഗോവയായിരുന്നു, പ്രേതകഥകളിൽ എന്റെ പാറുക്കുട്ടി അമ്മായി പറഞ്ഞ കഥ.
കഥ നടക്കുമ്പോൾ നമ്മൾ നന്നേ ചെറിയ പ്രായമാണ്. അതായത്, അമ്പാടിയിൽ സ്ക്രീനിന് തൊട്ടുമുൻപിലിരുന്ന് തല 110 ഡിഗ്രി ആങ്കിളിൾ പിടിച്ച് സിനിമ കണ്ട്, ജയഭാരതിയെ ബലാൽസംഗം ചെയ്തതിന്റെ പേരിൽ ബാലൻ കെ നായരെ കൊല്ലാൻ നടന്നിരുന്ന സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമൊന്നും ഇല്ലാത്ത വെറും ചള്ള്. എന്നാൽ, ഈ കഥ അമ്മായി പടിഞ്ഞാമ്പ്രത്തെ കോലെറയത്ത് നാലും കൂട്ടി മുറുക്കി, കാലും നീട്ടിയിരുന്ന് പറയുമ്പോൾ, ‘ബാലൻ കെ നായരെ മാത്രം അങ്ങിനെ കുറ്റം പറയാൻ പാടില്ല, ജയഭാരതിയുടെ പേരിലും തെറ്റുണ്ട്‘ എന്ന അഭിപ്രായമൊക്കെ ഉരുത്തിരിഞ്ഞ് വന്ന് തുടങ്ങിയിരുന്നു.
കർക്കിടകമാസത്തിലെ ഒരു ശങ്കരാന്തിക്കാണ്, ഈ കേസിനാസ്പദമായ സംഭവം നടക്കുന്നത്.
എന്റെ അമ്മായിമാരിൽ മനക്കരുത്തുകൊണ്ടും മേക്കരുത്തുകൊണ്ടും ഉരുക്കുവനിത എന്നറിയിപ്പെടുന്ന, മിസിസ്സ്. പാറുക്കുട്ടി വേലുക്കുട്ടി അന്ന് പാതിരാത്രി ഒന്നൊന്നര മണി നേരത്ത് ചീച്ചി മുള്ളാൻ എണീറ്റതായിരുന്നു.
കൂറ്റാക്കൂട്ടിരുട്ട്. അച്ഛന്റെ ഫോറിൻ മുണ്ട് വെട്ടി കവറിട്ട തലോണയുടെ സൈഡിലിരുന്ന കണ്ണട തപ്പിയെടുത്ത് വച്ച്, നടപ്പുരയുടെ വാതിൽ തുറന്ന്; കള്ളിമുണ്ട് ഒന്ന് കുടഞ്ഞുടുത്ത് നമ്മുടെ കഥാനായിക മുറ്റത്തേക്കിറങ്ങി.
വീണ്ടും കൂറ്റാക്കൂറ്റിരുട്ട്. ദൂരെ പാടത്തെറക്കത്ത് ചീവീടുകളുടെ ന്യൂസ് അവർ ചർച്ചയുടെ നനുത്ത, നേർത്ത ശബ്ദം കേൾക്കാമെന്നതൊഴിച്ചാൽ മൊത്തത്തിൽ ഒരു പിൻ ഡ്രോപ്പ് സൈലൻസ്.
പെട്ടെന്ന്... അപ്പുറത്തുനിന്ന്... ആരോ കരയുന്ന പോലെയെന്തോ കേട്ട് നമ്മുടെ ഉരുക്ക് ആ ഭാഗത്തേക്ക് തന്റെ 1930 മോഡൽ കാതുകൾ ഒന്ന് ട്യൂൺ ചെയ്തു.
ആരോ അപ്പുറത്തുനിന്ന് വിങ്ങി വിങ്ങിക്കരയുന്ന പോലെ... പക്ഷെ ആളെ ക്ലിയാറാവുന്നില്ല. കണ്ണുകൾ ഒന്നും കൂടെ ഫോക്കസ് ചെയ്ത് നോക്കിയപ്പോൾ, നേർത്ത വെളിച്ചത്തിൽ അമ്മായി ആ കാഴ്ച കണ്ടു.
“ഭാസ്കരേട്ടന്റെ വീട്ടിലെ അമ്മിക്കല്ലിന് ചാരെ നിന്ന്, ഒരു സ്ത്രീ രൂപം...
'ഹാവൂ... ആ... ആവൂ.....' എന്ന് കരയുന്നൂ!
“ങ്ങേ?? രത്നാവതിയല്ലേ അത്! അവൾടെ പല്ല് വേദന ഇതുവരേ മാറിയില്ലേ?!“ അമ്മായി ഓർത്തു. എന്നാലിനി അതറിഞ്ഞിട്ടേയുള്ളൂ എന്നും പറഞ്ഞ്. 'ശൂ..ശൂ.. പിന്നേക്ക് മാറ്റി വച്ച് ഉരുക്ക്, രത്നാവതിയുടെ കേസ് ഫയൽ പരിഗണക്കെടുത്തു!‘
'എന്തിറ്റണ്ടീ രത്നാവത്യേ പറ്റിയേ? പല്ലുവേദന മാറീല്യ? '
അമ്മായി, ശൂശാൻ വേണ്ടി മാർക്ക് ചെയ്ത അലക്കുകല്ലിന്റെ അടുത്തുള്ള ലൊക്കേഷനിൽ നിന്ന് തലയുയർത്തി ചോദിച്ചു.
അത് കേട്ടപാടെ, സ്ത്രീ രൂപം ടപ്പേന്ന് കരച്ചിൽ നിർത്തി യാതൊരു റെസ്പോൺസുമില്ലാതെ; ഒന്നും മിണ്ടാതെ അമ്മായിയെ തന്നെ നോക്കി നിന്നു!
'ഏയ്.. ഇതെന്താ ഇവൾ ഒന്നും മിണ്ടാത്തെ...??' എന്നോർത്ത് കൂടുതൽ കാര്യം അന്വേഷിക്കാൻ ഉരുക്ക് അങ്ങിനെ വേലിക്കരികിലേക്ക്, രത്നാവതി ചേച്ചി നിന്നിരുന്ന ഭാഗത്തേക്ക് ചെന്നു.
കൂറ്റാക്കൂറ്റിരുട്ടല്ലേ? നടക്കാൻ വേണ്ടി കണ്ണ് പരമാവധി വിടർത്തി, നിലത്തേക്കൊന്ന് നോക്കി, വീണ്ടും തലയുയർത്തിയ നമ്മുടെ പാവം അമ്മായി പിന്നെ കാണുന്നത് വേറൊരു സീനാണ്.
“കഷ്ടി അഞ്ചടി ഹൈറ്റുള്ള രത്നാവതി ചേച്ചി നിന്ന സ്ഥലത്ത്... നേത്രാവതി എക്സ്‌പ്രസ്സിന്റെ ഹൈറ്റുള്ള ഒരു ഭീകരസത്വം!!
തന്റേടത്തിലും ധൈര്യത്തിലും എടത്താടന്മാരുടെ കുടുംബത്ത് പകരം വക്കാനാളില്ലാത്ത ശ്രീമതി പാറുക്കുട്ടി വേലുക്കുട്ടി എന്ന ഉരുക്കുവനിത, താഴോട്ട് നോക്കാൻ വേണ്ടി മാക്സിമം വിടർത്തിയ കണ്ണ്, ഒരു കാലിഞ്ചും കൂടെ വിടർത്തി, ആ പൊസിഷനിൽ നിന്ന് ഒരടി മുന്നോട്ടോ പിന്നോട്ടോ വക്കാതെ ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു!!!
അപ്പോളോ ടയേഴ്സിന്റെ സൈറൻ പോലൊരു സൗണ്ട് വീടിന്റെ പിറകീന്ന് കേട്ട് ഞെട്ടിയുണർന്ന് അയല്പക്കാക്കാരെല്ലാം ഓടിവരുമ്പോൾ; വേലിക്കരികിൽ നനഞ്ഞ മുണ്ടുമായി കിടന്ന അമ്മായിയുടെ ബോധത്തിന്റെ അവസാനത്തെ കണികയും നഷ്ടമായിരുന്നു.
അങ്ങിനെയാണ്, അതുവരെ എന്റെ വീട്ടിൽ ആരും ഡിസ്കസ്സ് ചെയ്യാതിരുന്ന ഏതൊരു ധീരന്റേയും രക്തം കട്ടപിടിപ്പിക്കാൻ പോന്ന ആ എമണ്ടൻ പ്രേതകഥയുടെ ചുരുളഴിയുന്നത്.
അന്നവിടെ കരഞ്ഞുനിന്നത്, രത്നാവതിയും നേത്രാവതിയുമൊന്നുമല്ലായിരുന്നു... കുറേ വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ പറമ്പിന്റെ മുൻ ഉടമസ്ഥരിലെ ഒരു കട്ടനീചൻ തച്ചുകൊന്ന് കെട്ടിത്തൂക്കിയ ആളുടെ സുന്ദരിയായ ഭാര്യ, കൊച്ചന്ന മാപ്ലിച്ചിരുമയായിരുന്നു.
അമ്മായിക്ക് ദർശനഭാഗ്യം കിട്ടുന്നതിന് ഏതാണ്ട് ഒരു അമ്പത് കൊല്ലം മുൻപ്, കൊച്ചന്ന മാപ്ലിച്ചിരുമ ഇങ്ങിനെ രാത്രിയുടെ അന്ത്യയാമങ്ങളിൽ മൂളിക്കരഞ്ഞും കൊണ്ട് നിൽക്കുന്നതും ആരെങ്കിലും തന്നെ കണ്ടുവെന്ന് തോന്നിയാൽ ‘അതിശയൻ‘ ഫിസിക്കാവുന്നതും, അവരുടെ മേൽ ബാധയായി കയറുന്നതും പതിവായിരുന്നുവത്രേ!
പിന്നീട് ഏതോ ഒരു മന്ത്രവാദി വന്ന് അവരെ എവിടെയോ തളച്ചിടുകയായിരുന്നു എന്നും, അതല്ല, സ്ഥിരം ഒരേ ആൾക്കാരെ തന്നെ പേടിപ്പിച്ച് പേടിപ്പിച്ച് കൊച്ചന്നമാപ്ലിച്ചിരുമക്ക് ബോറടിച്ചിട്ടോ അതോ തന്നെക്കൊന്ന ആ കൊടും നീചൻ ചത്തപ്പോൾ, ‘ഇനി ആ ഡേഷിനെ അവിടെയിട്ട് പിടിക്കാം‘ എന്നോർത്ത് ശാന്തി അങ്ങാടി വിട്ട് പോവുകയായിരുന്നുവെന്നും പറയപ്പെടുന്നു
ഹവ്വെവർ, പിന്നീട് ആരും കൊച്ചന്ന മാപ്ലിച്ചിരുമയെ കണ്ടില്ല. പേടിച്ചില്ല. കാറിയില്ല!
പതിയെ പതിയെ കാലപ്രവാഹത്തിൻ ഓളങ്ങളിൽ പെട്ട് ഈ കഥയും കൊച്ചന്നമാപ്പ്ലിച്ചിരുമയും ബ്ലറായി...
ബൈ ദ ബൈ, ‘കൊച്ചന്ന മാപ്ലിച്ചിരുമ റിട്ടേൺസ്...‘ എന്ന ന്യൂസ് കേട്ടതോടെ നമ്മുടെയൊക്കെ മനസ്സമാധാനം എന്നന്നേക്കുമായി പോയിക്കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ!!
അങ്ങിനെയാണ്, ഞാൻ എമർജെൻസി കേസുകളിൽ രാത്രി ശൂ ശൂ വക്കാൻ പുറത്ത് പോകേണ്ടി വരുമ്പോഴുള്ള ആ റിസ്ക് ഒഴിവാക്കാൻ പഴയ ഒരു അലൂമിനീയം വട്ടക കൊണ്ടുവച്ച് നടപ്പുര ബാത്ത് അറ്റാച്ച്ഡ് ആക്കി മാറ്റുന്നത്.
എട്ടാം ക്ലാസും ഒമ്പതാം ക്ലാസും പത്തുമൊക്കെ എത്തിയിട്ടും ഈ പേടി എന്നെ വിട്ട് പോയില്ല. പ്രായം കൂടും തോറും കൊച്ചന്നമാപ്ലിച്ചിരുമ പേടി എനിക്ക് കൂടിക്കൂടി വേറൊരു ലെവലായി.
രാത്രി സഞ്ചാരത്തിന് പുറത്ത് എവിടെ എത്രമണിക്ക് പോകാനും എനിക്ക് പേടിയില്ലായിരുന്നു, പക്ഷെ തിരിച്ച് വീട്ടിലേക്ക് വരുന്ന കാര്യമാലോചിക്കുമ്പോഴായിരുന്നു പെടപെടപ്പ്!
കൊച്ചന്ന മാപ്ലിച്ചിരുമ എന്നെപ്പിടിച്ച് കടിക്കുമോ തിന്നുമോ എന്നൊന്നുമായിരുന്നില്ല എന്റെ റ്റെൻഷൻ. ഞാൻ കരച്ചില് കേട്ട് നോക്കുമ്പോൾ, അവർ അങ്ങിനെ പിസാ ഗോപുരം പോലെ നിൽക്കുന്ന സീൻ കാണുമ്പോഴുള്ള എന്റെ ആ നേരത്തെ പരാക്രമവും വെപ്രാളവും ഷോയും എന്തായിരിക്കും എന്ന് ഓർത്തിട്ടായിരുന്നു..
രാത്രി സിനിമക്ക് പോയി വരുമ്പോൾ; വിറക് പുരയുടെ സൈഡിൽ ഉമിക്കരിയിടുന്ന പുട്ടുകുടത്തിന്റെ താഴെ സൈക്കിൾ ചാരി വച്ച്, അന്നൊക്കെ ഞാൻ ഭാസ്കരേട്ടന്റെ വീടിന്റെ ഭാഗത്തേക്ക് വ്യൂ പോകാതെ തല ചെരിച്ച് നടക്കും.
നടപ്പുരയുടെ വാതിൽ തുറക്കാൻ ജനലിന്റെ സൈഡിൽ നിന്ന്, 'അമ്മേ..' എന്ന് പതിഞ്ഞ ശബ്ദത്തിൽ വിളിക്കുമ്പോൾ... ഇടം കണ്ണിട്ട് എങ്ങാനും കൊച്ചന്ന മാപ്ലിച്ചിരുമ അവിടെ നിന്ന് കരയുന്നോ എന്ന് പേടിച്ച് പേടിച്ച് പാളി നോക്കും. അമ്മ വാതിൽ തുറക്കും വരെ ഞാൻ ജീവിതത്തിനും മരണത്തിനും ഇടയിലാണ് നിൽക്കുന്നതെന്ന് തോന്നും.
ഒരു നിലക്കും കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ചില സന്ദർഭങ്ങളിൽ, എത്രയോ തവണ ഗിന്നസ്സ് റെക്കോഡിനേക്കാൾ വേഗത്തിൽ ശൂശൂ വച്ച് അകത്തേക്ക് ഓടിക്കയറി.
വൈകീട്ട് അത്താഴം എയിമാവാതെ ഉറക്കം വരാത്ത ചില രാത്രികളിൽ, ഹൈവേയിലൂടെ കാലിയായ ടാങ്കർ ലോറികൾ പോകുമ്പോൾ അവയുണ്ടാക്കുന്ന മൂളൽ ശബ്ദം, മൂളിക്കരയുന്ന കൊച്ചന്നമാപ്ലിച്ചിരുമയാണെന്ന് കരുതി പല തവണ തലയിണക്കുള്ളിൽ തലപൂഴ്ത്തി ആമ്പർസാന്റ് (& സൈൻ) പോലെ വിറങ്ങലിച്ച് കിടന്നിട്ടുണ്ട്!
ആയിടക്കാണ്, ഏത് കൊടിയ ധൈര്യശാലിക്കും ഭയം എന്ന വികാരത്തിന്റെ റേയ്ഞ്ച് എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാനെന്നോണം ആ സംഭവം കൊടകരയിൽ അരങ്ങേറുന്നത്!!
(തുടരും...)

Sunday, March 10, 2019

ദി സമ്പൂർണ്ണ കൊടകരപുരാണം

സ്വപ്നങ്ങൾ നമ്പറിട്ട് എഴുതി വക്കുകയും ഇടക്കിടെ അതുങ്ങളെയൊക്കെ ഒന്ന് നോക്കി ‘എങ്ങിനെ ഈ കുരുപ്പുകളെയൊക്കെയൊന്ന് നടത്തിയെടുക്കും?‘ എന്നോർത്ത് അതിനുള്ള ആസൂത്രണം & കരുക്കൾ നീക്കൽ എന്റെ ചില സന്തോഷങ്ങളാണ്.
ഈ പ്ലാനിങ്ങ് ജീൻ എനിക്ക് അമ്മേടെ കയ്യീന്ന് കിട്ടിയതാവണം. അത്രക്കും ലെവലിലും റേഞ്ചിലും വന്നില്ല. എന്നാലും!
അമ്മക്ക് ഒടുക്കത്തെ പ്ലാനിങ്ങായിരുന്നു. ചേച്ചിയുടെ കല്യാണത്തിന് ഓലമെടഞ്ഞും പാലും മോരും നെയ്യും വിറ്റും ആട്ടിൻ കുട്ടിയെ വളർത്തിയും സ്വർണ്ണമുണ്ടാക്കിയ കാര്യവും ‘എന്റെ ക്ടാവിനെ പെറ്റപ്പോഴേ അത് പെണ്ണാന്നും അയിനെ കെട്ടിച്ച് വിടേണ്ടതാണെന്നും എനിക്ക് മനസ്സിലായി നാത്തൂനേ.... അല്ലാതെ, 18 വയസ്സായപ്പോഴല്ലാ എന്റെ ക്ടാവ് പെണ്ണായത്...‘ എന്ന മാസ്സ് ഡയലോഗ് അടിച്ചതുമെല്ലാം ഞാൻ പലതവണ പറഞ്ഞിട്ടുണ്ടല്ലോ!
ഞങ്ങളുടെ പഴയ 450 സ്‌ക്വയർ ഫീറ്റ് ടെറസും 300 സ്ക്വയർ ഫീറ്റ് ഓടും വച്ച് പണിത പടുകൂറ്റൻ ബംഗ്ലാവിന്റെ മുൻപിലെ കളം സിമന്റ് ഇട്ടതും, ടോയലറ്റ് സമുച്ചയത്തിന്റെ മുകളിൽ വാട്ടർ ടാങ്ക് പണിത്, പൈപ്പ് വഴി വെള്ളം കൊണ്ടുവന്ന്, ബക്കറ്റ് പരിപാടി എന്നത്തേക്കുമായി നിർത്തലാക്കിയതും, വീട്ടിൽ ഗ്യാസ് കണക്ഷൻ എടുത്തതും, നോൺ സ്റ്റിക് ഫ്രൈ പാൻ വാങ്ങി അതിൽ ഡബിൾ ബുൾസായ് ഉണ്ടാക്കി കഴിച്ചതും, 2700 രൂപക്ക് വീട്ടിയുടെ ഡിസൈൻ മൈക്കയൊട്ടിച്ച, അന്നത്തെ ട്രെന്റ് കടഞ്ഞ കാലുള്ള ഡൈനിങ്ങ് ടേബിൾ വാങ്ങിയതും, കുഞ്ഞുമുറിയിൽ ഖേത്താൻ ഫാൻ വച്ചതും, ഇറ്റാലിയ ’90 നടക്കുന്ന കാലത്ത് ജ്യോതി ഇലക്ട്രോണിക്സിൽ നിന്ന് 12500 രൂപക്ക് BPL India 21 FST ടീവി വാങ്ങിയതും ഇങ്ങിനെ നടത്തിയെടുത്ത എന്റെ ചെറുപ്പകാലത്തെ ചില മെഗാ സ്വപ്നങ്ങളാണ്. (ഇതും കുറെ പറഞ്ഞതാണല്ലേ??? സോറി!)
ഹവ്വെവർ, കഴിഞ്ഞ വർഷം DC books നമ്മുടെ കൊടകരപുരാണത്തിന്റെ നാലാം എഡിഷൻ ഇറക്കിയപ്പോൾ, ഞാൻ എത്രയും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന പലരും അതിനെക്കുറിച്ച് പോസ്റ്റ് ഇട്ടതായി കണ്ടു. കൂട്ടത്തിൽ, എനിക്കന്ന് വരെ പരിചയമില്ലാത്ത ഒരു മുത്ത് Hari Krishnan S, ‘ഞാൻ ഏറ്റവും അധികം വായിച്ചിട്ടുള്ള പുസ്തകം ഇതല്ല, പക്ഷെ, ഏറ്റവും അധികം വാങ്ങിയിട്ടുള്ള പുസ്തകം കൊടകരപുരാണമാണ്‘ എന്ന് പറഞ്ഞ് ഒരു പോസ്റ്റിട്ടേക്കുന്നു. ആളെ എഫ് ബി ഫ്രണ്ടാക്കിയപ്പോൾ, ആൾടെ ഫ്രസ്റ്റ് മെസേജ് ‘സമ്പൂർണ്ണ കൊടകരപുരാണം ഇറക്കണം...‘ എന്നാണ്.
അന്നായിരുന്നു ആക്ചലി, ഇതുവരെ എഴുതിയതെല്ലാം - തൃശ്ശൂർ കറന്റ് പബ്ലിഷ് ചെയ്തതും, DC Books പബ്ലിഷ് ചെയ്തതും, ചെയ്യാഞ്ഞതും, ശേഷം എഴുതിയതും മറ്റു ബ്ലോഗിലെഴുതിയതുമെല്ലാം വാരിക്കൂട്ടി (എല്ലാവരും ബുക്കിൽ കേറിപ്പറ്റുമ്പോൾ, പൊട്ടാത്തതിനും ചൂറ്റിയതിനും നനഞ്ഞതിനുമെല്ലാം ആഗ്രഹം ഉണ്ടാവുമല്ലോ? ) ഒരു പുസ്തകം, സ്വന്തമായി പബ്ലിഷ് ചെയ്യുക - എന്ന സ്വപ്നം എന്റെ മനസ്സിൽ കയറി ബ്ലാങ്കറ്റും പുതച്ച് കിടപ്പ് തുടങ്ങിയത്.
ആദ്യമായി ഡിസ്കസ് ചെയ്തത്, സാക്ഷിയോടും Rajeev Sakshi സിദ്ധാർത്ഥനോടുമാണ്. Sajith Yousuff
കഴിഞ്ഞ ഒരു പത്ത് വർഷമായി സാഹിത്യ/സിനിമാ ന്യൂസുകളെല്ലാം ഇവർ രണ്ട് പേരോടുമാണ് ആദ്യം പറയുക. അവർ എന്റെ ഭാഗ്യങ്ങളിൽ പെട്ടവരാണ്.
ആദ്യത്തെ പണി DC യുടെ നോ ഒബ്ജെക്ഷൻ എടുക്കലായിരുന്നു. അനൂപ് Anoop G Anoopg നമ്മുടെ സ്വന്തം ചുള്ളനായതുകൊണ്ടും കൊടകരപുരാണം എല്ലാ മലയാളികളും വായിക്കണം എന്നത് എന്നേക്കാൾ നിർബന്ധം ഉള്ള ആളായതുകൊണ്ടും, അത് എളുപ്പം നടന്നു.
അങ്ങിനെ ഞങ്ങൾ പ്ലാനിങ്ങ് തുടങ്ങി!
പോസ്റ്റുകൾ ഒന്നും കൂടെ വായിച്ച് ഒന്ന് കറക്റ്റ് ചെയ്യണം. കവർ സാക്ഷി ചെയ്യും. വിദഗ്ദോപദേശം സിദ്ദാർത്ഥൻ നടത്തും. പ്രിന്റിങ്ങ് നമ്മുടെ സ്വന്തം പുലി ഷാജി ടി യു Shaji T.U വും ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ നാട്ടിലെ ചങ്ക്, Sreeni Menon ശ്രീനി ചെയ്യാമെന്നും ഏറ്റു.
പിന്നെ, DTP ചെയ്യാനും പ്രൂഫ് റീഡിങ്ങിനും പറ്റിയ ആളെ തപ്പണം എന്ന പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
’DTP ചെയ്യാൻ പറ്റിയ ആളുണ്ടോഡാ വേലായുധാ?‘ എന്നും ചോദിച്ച് ഹരിയെ Hariprasad VR കണ്ടപ്പോൾ, ഇന്നാ നീ കൊണ്ടുപോയ്ക്കോ എന്നും പറഞ്ഞ് ഡോക്ടർ സണ്ണി, ഗംഗയെ നകുലന് തള്ളിയിട്ട് കൊടുത്തപോലെ ഒരു മൊതലിനെ എന്റെ മുന്നിൽ കൊണ്ടുവന്നു.
സിനിമയിൽ, ഭാര്യ ഗർഭിണിയായി എന്ന ന്യൂസ് കേട്ട ജയറാമിനെപ്പോലെ സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പിയ കുഞ്ഞിക്കണ്ണുകളുമായി ഞാൻ നിന്നു!
എന്റെ കൂടെ വിക്ടോറിയയിൽ അഞ്ച് കൊല്ലം,‘വീട്ടുക്ക് വീട്ടുക്ക് താളങ്കതി വേണം...‘ എന്ന പാട്ട് ഡസ്കിലിട്ട് കൊട്ടി പാടിയിരുന്ന, അപ്പൻ കാണാതെ അവരുടെ പറമ്പീന്ന് കൂർക്ക അടിച്ച് മാറ്റി പിള്ളേർക്ക് ബ്ലാക്കിൽ വിറ്റിരുന്ന മിസ്റ്റർ ജോർജ്ജ് മംഗലൻ!! George Mangalan
അക്കാദമിയിലെ ED ഡേവീസേട്ടനാണ് പ്രൂഫ് റീഡിങ്ങിന് മധു കാര്യാട്ടിനെ പരിചയപ്പെടുത്തിത്തരുന്നത്.
‘ഈ ബുക്ക് സ്റ്റാളിൽ, വായിക്കാൻ ഏറ്റവും സുഖമുള്ള പ്രിന്റും പേപ്പറുമുള്ള ബുക്ക് ഒരെണ്ണം വേണം. അതേ പോലെ അടിപ്പിക്കാനാണ്‘ എന്ന് പറഞ്ഞപ്പോൾ, അത് സെലക്റ്റ് ചെയ്ത് തന്നത്.. അശോകേട്ടനാണ്. Ashok Kumar അതുപോലെ, കവർ വേറെ ആളാണ് ചെയ്യുന്നത് എന്നറിഞ്ഞിട്ടും, ടൈറ്റിൽ യാതോരു മടിയുമില്ലാതെ ചെയ്ത് തന്ന എത്രയും പ്രിയപ്പെട്ട നന്ദനും Nanda Kummar ISBN നമ്പർ കിട്ടാനുള്ള വഴി പറഞ്ഞു തന്നത് INDULeKHA ടോം പുലിയുമാണ് Tom Mangatt
ടൈറ്റിലിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അത് കുറച്ച് ഫണ്ണിയാക്കണം എന്ന് സജസ്റ്റ് ചെയ്തത് കൊടകരയിലെ തങ്കക്കുടം Animesh Xavier ആണ്. അങ്ങിനെയാണ്, ‘ദി‘ ടൈറ്റിലിൽ വരുന്നതും ഫോണ്ട് തീരുമാനിക്കുന്നതും.
ഫോട്ടോ അത്യാവശ്യം നരയൊക്കെ ഉള്ളത് മതി എന്ന് പറഞ്ഞത് സാക്ഷിയായിരുന്നു. അങ്ങിനെയൊരെണ്ണം തപ്പിയെടുത്തപ്പോൾ ആരെടുത്തു? എന്ന ഒരു കൺഫ്യൂഷൻ വന്നു. അവസാനം അന്വേഷണം Yen PT എന്ന പുലിയിലെത്തി. ഒരുപക്ഷെ, ആൾക്ക് ഒരു ക്രെഡിറ്റ് വച്ചില്ലായിരുന്നെങ്കിൽ പിന്നീട് അതറിയുമ്പോൾ വല്യ സങ്കടം ആയിപ്പോയേനെ!!
പുസ്തകത്തിനെക്കുറിച്ച് അഭിപ്രായം എഴുതിയ സത്യേട്ടനോടും രഞ്ജിയേട്ടനോടും മനില സി മോഹനേട്ടനോടും Manila C Mohan പ്രത്യേകം നന്ദിയുണ്ട്. അത് നടത്തി തന്നതിന്റെ ക്രെഡിറ്റ് Akhil Sathyan MOjith MOhan KOlangara ഉള്ളതാണ്.
അങ്ങിനെ, ഇന്നലെയോടെ എന്റെ മറ്റൊരു മെഗാ സ്വപ്നം കൂടെ നടന്നു. ’ദി സമ്പൂർണ്ണ കൊടകരപുരാണം‘ അടിച്ചുകിട്ടി.
എന്റെ എഴുത്ത് ഇഷ്ടമുള്ളവർക്ക്, ഇഷ്ടപ്പെടുന്ന ഒരു പുസ്തകമാക്കുവാൻ ഞങ്ങൾ മാക്സിമം ശ്രമിച്ചിട്ടുണ്ട്. കൊടകരപുരാണത്തിൽ വന്നിട്ടിള്ള എല്ലാ പോസ്റ്റുകൾക്കും പുറമേ, ദുർബലൻ ഡയറീസ്, ദുബായ് ഡേയ്സ്, ഫുജൈറ ഡേയ്സ്, സ്ക്രാപ് സ്വപ്നങ്ങൾ, വിശാലഭാരതം തുടങ്ങിയ ബ്ലോഗിൽ നിന്നുള്ള ഓരോ സാമ്പിളുകളും വച്ചപ്പോൾ തന്നെ പേജ് 360 പേജായി. അല്ലെങ്കിൽ കുറച്ചും കൂടെ ചേർക്കാമായിരുന്നു. 
കൊടകരപുരാണം ബ്ലോഗിലും ഫേയ്സ്ബുക്ക് പേജിലും ഒക്കെ ഇപ്പോഴും ഉള്ള കഥകളും കുറിപ്പുകളുമാണ് ഇവയെല്ലാം. അതൊക്കെ അവിടെത്തന്നെ ഉണ്ടാകും. പക്ഷെ, അത് പുസ്തകരൂപത്തിൽ വേണം എന്ന് ആഗ്രഹമുള്ളവർക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
മാർച്ച് മാസത്തിൽ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ബുക്ക് സ്റ്റാളുകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. തൽക്കാലം കൊടകരയിലെ ബുക്ക്സ്റ്റാളിലും http://www.indulekha.com/kodakarapuranam-humour-sajeev-edat… ലും ശ്രീനിയുടെ (9447122235) കയ്യിലും (for VPP) മാത്രമേ ഉള്ളൂ!
കൊടകരപുരാണം എന്നൊരു സംഗതി എഴുതാനും ഇത്രയും വായിക്കപ്പെടാനും പിന്നീടത് ബുക്കാവാനും ഇടയാക്കിയ ബ്ലോഗിലെ ഗുരുതുല്യരായവരോടും സുഹൃത്തുക്കളോടുമുള്ള Aneel Kumar Viswa Prabha Kalesh Kumar Umesh P Narendran Achinthya Chinthyaroopa Cibu Johny Kanhunny Ramachandran സ്നേഹവും നന്ദിയും ഒരിക്കൽ കൂടെ അറിയിക്കുന്നു.
നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ലോഡ് കണക്കിന് ഇനീം ഒരുപാട് വേണ്ടി വരും!  
സമ്പൂർണ്ണത്തിന്റെ ഫേയ്സ്ബുക്ക് പേജ്.https://www.facebook.com/TheSampoornaKodakaraPuranam/
Managed by desertree