മാത്തേട്ടൻ സ്വയംപര്യാപ്തനും കഠിനാധ്വാനിയും ലൈഫിൽ ഒരിക്കൽ പോലും ആശുപത്രിയിൽ കിടന്നിട്ടില്ല..., ഓർമ്മവച്ച കാലം മുതലേ അവനാന്റെ പറമ്പിലല്ലാതെ രണ്ടിന് പോയിട്ടില്ല..., കല്യാണം കഴിഞ്ഞതിന് ശേഷം ഒരു രാത്രി പോലും ഭാര്യ കുഞ്ഞാച്ചിയെ പിരിഞ്ഞിരുന്നിട്ടില്ല..., എന്നിങ്ങനെ ഗിന്നസ് ബുക്ക്കാർക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരുപാട് റെക്കോഡുകൾ സ്വന്തമായുള്ള നല്ല കായബലമുള്ള ഒരു തറവാടി മാപ്ലാരാകുന്നു.
ആക്ച്വലി ആളു മാത്രമല്ല; ആള്‍ടെ ഫാമിലി മൊത്തം നല്ല കായബലമുള്ള തറവാടികളായിരുന്നു. അതായത് ചുള്ളന്റെ അപ്പന്‍ വറുതുണ്യാപ്ല പണ്ട് കൊടകരയില്‍ പേരെടുത്ത യൂണിയങ്കാരനായിരുന്നു. വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ യാതൊന്നും ചെയ്യാൻ പറ്റാതായി പോയാർന്നൂ!)
ഹവ്വെവർ, മാത്തേട്ടന്റെ അപ്പാപ്പന്, അതായത് വറുതുണ്യാപ്ലയുടെ അപ്പന് എന്തായിരുന്നു പണിയെന്ന് കൃത്യമായി അറിയില്ല. പക്ഷെ, ആളും നല്ല കായബലമുള്ള തറവാടിയായിരുന്നു എന്നാണ് കക്ഷി പറയുന്നത്. അപ്പോള്‍ വല്ല കിണറുകുത്തോ വെറകുവെട്ടോ മറ്റോ ആയിരിക്കണം!
നമ്മുടെ താരത്തിന് അറിയാത്ത പണികൾ കുറവാണ്. പറമ്പിലേം പാടത്തേം പണിക്ക് പുറമേ, കിണറുകുത്ത്, മരമുറി, കുട നന്നാക്കല്‍, മരപ്പണി, മേസൻ പണി, കസേര നെയ്ത്ത്, ഓലമെടച്ചില്‍, ചട്ടി-കലം നിർമ്മാണം, എന്നു തുടങ്ങി തന്റെ അമ്പതു സെന്റ് സ്ഥലത്തിൽ വാഴുന്ന അമ്പതോളം വരുന്ന തെങ്ങിന്റെ തേങ്ങയിടാൻ കയറലും പൊതിയും വരെ ആൾ തന്നെയാണ് ചെയ്യുക.
അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത (കട്:വക്കാരി) സിക്സ് പാക് മത്തേയൂസ്, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറിൽ, ആൾ അരിമണിയിട്ട് വളർത്തിയ കോഴിയെ കൊന്ന്, ആൾ നട്ടുനനച്ചുണ്ടാക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവിൽ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയിൽ, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാൻ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തൻ!
ഞാനുണ്ടാക്കിയത് എന്ന് ഒരേയൊരു കാര്യത്തില്‍ മാത്രം പറയാന്‍ പറ്റിയിരുന്ന നാട്ടുകാരുടെയിടയില്‍, കോഴിക്കൂട് മുതൽ കുളിമുറി വരെ വീട്ടിലുള്ളത് പലതും ചൂണ്ടിക്കാണിച്ച് ‘ഞാനുണ്ടാക്കിയത്’ എന്ന് പറയാൻ കരയിൽ മാത്തേട്ടനൊന്നേ ഉണ്ടായിരുന്നുള്ളു.
ഗാർഹിക ആവശ്യങ്ങൾക്കും വിപണനത്തിനുമായി ആൾ വളർത്തുന്ന മുയലുകളുടെ തീറ്റയായ മുരിക്കില വാടാതെ സൂക്ഷിക്കാൻ മണ്ണുകൊണ്ട് ഒരു ഫ്രിഡ്ജ് വരെ പുലി ഉണ്ടാക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് ഇദ്ദേഹത്തെ ആരും സമ്മതിച്ചുപോവുന്നത്.
മൂപ്പരുടെ അഭിപ്രായത്തിൽ ഒരാൾ തറവാടിയാകുന്നത് ആൾ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്. അല്ലാതെ വല്യ പഠിപ്പ് പഠിച്ചതുകൊണ്ടോ... ഉന്നതകുലജാതനായതിനാലോ... വല്യ ഉദ്ദ്യോഗസ്ഥനായതുകൊണ്ടോ, കാർന്നന്മാർ ഉണ്ടാക്കിയ കാശുകൊണ്ട് ഇരുന്ന് തിന്നുന്നതുകൊണ്ടോ അല്ല. എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറിയാത്ത ബീനാ കണ്ണനും തറവാടിയല്ല!
പുലിക്ക് രണ്ടാണ്മക്കളാണ്. വീട്ടിൽ നിന്നാൽ ഇദ്ദേഹം ത്വയിരം കൊടുക്കാത്തതുകൊണ്ട് രണ്ടു പേരും ബോംബെയിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു.
സംഗതി മാപ്ലാരുടെ കായബലത്തേക്കുറിച്ചും തറവാടിത്തത്തേക്കുറിച്ചും ആർക്കുമൊരു എതിരഭിപ്രായമില്ലായിരുന്നെങ്കിലും, ആൾക്കാർക്ക് മുന്നിൽ ഷൈൻ ചെയ്യാൻ വന്നാൽ അത് താരം മിസ്സാക്കില്ല. ഇനി പ്രേക്ഷകൻ വിരുന്നുകാരോ വല്ല ഉദ്ദ്യോഗസ്ഥരോ മറ്റോ ആണങ്ങെ പിന്നെ പറയേം വേണ്ട!
അത്തരം ഒരു സംഭവമായിരുന്നു കൃഷി ഭവനിലെ മാഡം വന്നപ്പോഴുണ്ടായത്.
കൃഷി ഭവനീന്ന് മണ്ഢരി വന്ന തെങ്ങുകളുടെ സെൻസസ് എടുക്കാൻ വേണ്ടിയാണ് മാഡവും കൂട്ടരും രണ്ടാം വാർഡിലേക്ക് വന്നത്.
മാഡമാണെങ്കിൽ കൊടകര കൃഷിഭവനിൽ പുതുതായി വന്നതാ. കാണാനും മിടുക്കി.
‘ഓ.. കരിക്കൊന്നും വേണ്ടന്നേ! ഇപ്പോഴങ്ങ് കുടിച്ചതേയുള്ളൂ.’ എന്ന മാഡത്തിന്റെ കോട്ടയം ആക്സന്റിലെ താല്പര്യമില്ലായ്മ വക വക്കാതെ,
‘ന്റെ കുടുമ്മത്ത് ആരെങ്കിലും വന്നാ, ഒരോ കരിക്കെങ്ങിലും കുടിപ്പിക്കാണ്ട് ഈ മാത്തൻ വിടില്ല!‘ എന്നും പറഞ്ഞ് മാത്ത്സ് ഭയങ്കര നിർബന്ധം!
നീലയിൽ കരിം പച്ച വരകളുള്ള ട്രൌസറിന്റെ മുകളിൽ ഒരു തോർത്തുമുണ്ടുടുത്ത്, അരയിൽ ഒരു കയറ് കെട്ടി, അതേൽ ഒരു കത്തിയും വച്ച്, കരിമ്പനയിലെ ശങ്കരാടിയെപ്പോൽ അറുപതിലും മുപ്പത്തെട്ടിന്റെ ചുറുചുറുക്കോടെ തെങ്ങിൽ കയറിപ്പോകുന്ന മാത്തേട്ടനെ മാഡവും കൃഷിഭവനിൽ നിന്നെത്തിയ മറ്റു മൂന്നു പേരും അതിശയത്തോടെ, ‘എന്തൊരു കായബലം!‘ എന്ന് ഒതുക്കിപറഞ്ഞ് നോക്കി നിന്നു.
അവിടെ വരെ എല്ലാം പ്രതീക്ഷിച്ചത് പോലെതന്നെയായിരുന്നു. പക്ഷെ... പിന്നീട് കാണുന്നത്,
തെങ്ങിന്റെ പകുതിയോളം കയറിയ മാത്തേട്ടൻ പെട്ടെന്ന് കയറ്റം നിർത്തി, ഒരു രണ്ടുമിനിറ്റ് താഴോട്ട്, നടൻ മധുവിന് ഹാർട്ട് അറ്റാക്ക് വന്ന പോലെയൊരു മുഖഭാവത്തിൽ നോക്കി തെങ്ങിനെ കെട്ടിപ്പിടിച്ചങ്ങിനെ ഇരിക്കുന്നു.
“എന്തു പറ്റീ??” എന്ന ചോദ്യത്തിന്റെ സീരിയൽ നമ്പർ 3 ആയപ്പോൾ, മാത്തേട്ടൻ അവിടെന്നെണീറ്റ്, തന്റെ ഫുൾ കായബലവും പുറത്തെടുത്ത് ഒറ്റ കയറ്റമായിരുന്നു പിന്നെ. അതുവരെ കയറിയതിന്റെ ഒരു ഇരട്ടി സ്പീഡിൽ!!
ആ സീ;ൻ മാത്തേട്ടന്റെ കായബലം കാണാൻ മുകളിലേക്ക് നോക്കി നിന്ന മാഡത്തിനും അസിസ്റ്റന്റുകൾക്കും അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റിയിരിക്കില്ല.
തെങ്ങിന്റെ സെൻസസ് എടുക്കാൻ വന്ന അവർ, മറ്റു പലതിന്റേം സെൻസസ് കൂടെയെടുത്ത കൂട്ടത്തിൽ വേറൊന്നുകൂടെ കണ്ടു. മാത്തേട്ടന്റെ കാലിലെ തളപ്പിന്റെ കൂടെ നീല കളറിൽ കരിം പച്ച വരകളുള്ള മറ്റൊരു തളപ്പ് കൂടെ കിടന്നിരുന്നു. യജമാന ഭക്തിയില്ലാത്ത ആൾടെ ട്രൌസർ!
“ഓഫീസിൽ പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട്... ഞങ്ങൾ പോകുവാ“ എന്ന് പറഞ്ഞ് മാഡവും ടീമും, കൂടുതൽ കായബലം കാണാൻ നിൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നത്രേ!!
മാത്തേട്ടന് യാതോരു കാര്യവുമില്ലാതെ തന്റെ കായബലം കാണിക്കാൻ തെങ്ങേൽ പടച്ചു കേറേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ??
ഒരിക്കലൊരു ഓണക്കാലം. ബോംബെയിൽ നിന്ന് ഓണം വെക്കേഷൻ ആഘോഷിക്കാനെത്തിയതായിരുന്നു മാത്തേട്ടന്റെ സഹോദരി മേരിക്കുട്ടിയുടെ കെട്ട്യോനും ഒരേയൊരു അളിയനുമായ പൈലേട്ടൻ.
അന്ന് കുട്ടപ്പനാശാരിയുടെ പഴയ വീട് പൊളിക്കൽ നടക്കുകയാണ്. പൊളിക്കുന്നത് സാക്ഷാൽ ജെ.സി.ബി. യാണ്. ജെ.സി.ബി. വരുക എന്നൊക്കെ പറഞ്ഞാൽ ജയഭാരതി വരുന്ന പോലെയാണ്. പോരാത്തതിന് സ്കൂൾ പൂട്ടും. ജോലിയും കൂലിയുമില്ലാത്തവർ തിങ്ങി പാർക്കുന്ന സ്ഥലമല്ലേ? ഒരു നാലഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ള യുവജനങ്ങൾ മുഴുവൻ സൈക്കിളിലും ഓട്ടോയിലും ബൈക്കിലുമായി ജെ.സി.ബി.യുടെ പ്രകടനം പ്രവഹിക്കുകയാണ്.
വീടിന്റെ പൊളി കഴിഞ്ഞപ്പോൾ, അവിടെ നിൽക്കുന്ന ഒരു പനയും കൂടെയങ്ങ് ഒടിച്ചിടാൻ കുട്ടപ്പനാശാരി പറഞ്ഞതനുസരിച്ച്, ഓപ്പറേറ്റർ ഇറങ്ങി വന്ന് പനയൊന്ന് നോക്കിയശേഷം ഇങ്ങിനെ പറഞ്ഞു.
‘പനയുടെ തലഭാഗത്തായി ഒരു വലിയ തേനീച്ച കൂടുണ്ട്. അത് മാറ്റാതെ ഒടിച്ചിട്ടാൽ പണിയാവും. അതുകൊണ്ട് അതൊന്ന് സോൾവാക്കി തന്നാൽ മറ്റേ സംഗതി ഞാൻ ഏറ്റു!‘
പനയിൽ കയറാൻ തന്നെ ആളെ കിട്ടാൻ പാട്. പൊരാത്തേന് തേനീച്ചകൂടും.
“അതിന് പറ്റിയ ആരുണ്ട്??“ എന്ന അന്വേഷണങ്ങൾ അവസാനം, ഒരു പാടം അപ്പുറം വീടുള്ള തറവാടി മാത്തേട്ടനെ കണ്ടെത്തി.
കുട്ടപ്പനാശാരിയുടെ മോൻ ലാലു മാത്തേട്ടനെ അന്വേഷിച്ച് ചെല്ലുമ്പോൾ, മാത്തേട്ടൻ ഒരു രണ്ടെണ്ണം അടിച്ച് തന്റെ തറവാടിത്തത്തെപ്പറ്റി ബോംബെക്കാരൻ അളിയന് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. സംഗതി കേട്ടപ്പോൾ, ഇത്രേം ആളുകളുടെ മുൻപിൽ തന്റെ കായബലം തെളിയിക്കാമെന്ന് കരുതിയാണോ എന്തോ...
‘ഞങ്ങൾ ദേ വരണൂ... നീ പൊക്കൊറാ!!’
എന്ന് പറഞ്ഞ് ചെക്കനെ വിട്ട്, അരമണിക്കൂറുകൊണ്ട് മാത്തേട്ടനും അളിയനും കൂടി, ഒരു വലിയ ഏണിയും പൊക്കിപ്പിടിച്ച്, രണ്ട് ചൂട്ടും പിടിച്ച്, തലേക്കെട്ടും കെട്ടി പാടം ക്രോസ് ചെയ്ത് അങ്ങ് വന്നു.
സ്പോട്ടിലെത്തി, കാണികളെ മൊത്തമൊന്ന് നോക്കി മാത്തേട്ടൻ ഏണി പനയിലേക്ക് ചാരി വച്ചു.
തുടർന്ന് തലേക്കെട്ടിൽ നിന്ന് ബീഡിയും തീപ്പെട്ടിയുമെടുത്ത് അത് കത്തിച്ച് അളിയനുമായി എന്തൊക്കെയോ ‘ഓപ്പറേഷൻ തേനീച്ചക്കൂട്‘ ചെക്ക് ലിസ്റ്റ് നോക്കി ഡിസ്കഷൻ ചെയ്തു.
അതിന് ശേഷം, പനയുടെ മുകളിലേക്ക് നോക്ക് ബീഡി ആഞ്ഞ് നാല് വലിക്ക് ശേഷം താഴെയിട്ട്, തീപ്പട്ടിയുരച്ച്, ചൂട്ട് രണ്ടും കത്തിച്ച് പനയിൽ തൊട്ട് മുത്തി, മാത്തേട്ടൻ ആദ്യം ഏണിയിൽ കയറി. പിറകിൽ മറ്റൊരു ചൂട്ടുമായി അളിയനും!
കുട്ടപ്പനാശാരിയും വീട്ടിലുള്ള പെണ്ണുങ്ങളും ജെ.സി.ബി.കാണാൻ വന്ന കരക്കാരും ശ്വാസമടക്കി അങ്ങിനെ നിൽക്കുകയാണ്.
കയറി കയറി തേനീച്ച കൂടിന്റെ കുറച്ച് താഴെ എത്തിയപ്പോൾ, ഒരു കൈ കൊണ്ട് പനയെ വട്ടം പിടിച്ച് അവിടെ മാത്തേട്ടൻ അളിയൻ വരും വരെയുള്ള സമയത്ത് ചൂട്ട് രണ്ട് മൂന്ന് വീശ് വീശി ആളിക്കത്തിച്ചു.
“എന്താ ഈ ചെയ്യാൻ പോകുന്നേ??” എന്ന് നോക്കി നിൽക്കുന്ന കാണികളെ സാക്ഷി നിർത്തി,
മാത്തേട്ടൻ കൂളായി, ചൂട്ട് ഒന്നും കൂടെ അങ്ങട് വീശി തേനീച്ച കൂട്ടിലേക്ക് ആളിക്കത്തുന്ന ചൂട്ട് അങ്ങ് കടത്തി ഒരു നാല് ഇളക്കൽ!!!!
പിന്നെ എല്ലാം വാർഫൂട്ട് ബേയ്സിലായിരുന്നു.
ചൂട്ട് താഴോട്ടെറിഞ്ഞ് മാത്തേട്ടൻ സ്വന്തം കഴുത്തിന്റെ പിറകിൽ ഒറ്റ അടി. പിന്നാങ്കഴുത്തിൽ കുത്തിയ തേനീച്ചയെ അടിച്ച് കൊന്നതാ!!!
തുടർന്ന്... വാരിയെല്ലിന്റെ സൈഡിൽ... നെഞ്ചിന്റെ ഏരിയയിൽ...പുറത്ത്... ജാക്കി ചാൻ നെഞ്ചാക്ക് ചുഴറ്റും പോലെ ജ്ജാതി പെരുക്കൽ.
എന്നിട്ട്... “തേനീച്ചോള് ഇളകിയളിയാ.. ഇറങ്ങിക്കോ!!” എന്നൊരു നിലവിളിയും.
പൈലനളിയന് അപ്പോൾ കുത്ത് കിട്ടിത്തുടങ്ങാത്തതുകൊണ്ട് മാത്തനളിയന്റെ അത്ര ശുഷ്ക്കാന്തി ഉണ്ടാകാൻ ചാൻസില്ലല്ലോ?
“ഒരു ഏണിയിൽ നിന്നും ഓവർ ടേക്ക് ചെയ്തിറുങ്ങത് എങ്ങിനെ?“ എന്നതിന്റെ ഡെമോ നടത്തി പതുക്കെ പതുക്കെ ഏണിക്കമ്പ് നോക്കി നോക്കി ഇറങ്ങുന്ന പൈലേട്ടന്റെ തോളിലും കാലിലുമൊക്കെ ചവിട്ടി മാത്തേട്ടൻ നൂറേ നൂറിൽ ഒരിറക്കമായിരുന്നു!!
ആ ഇറക്കത്തിനിടയിൽ മാത്തേട്ടന്റെ കായബലം അങ്ങിനെ നാട്ടുകാരും കണ്ടു.