Wednesday, July 2, 2025

പെൻഫ്രണ്ട്

സുഹൃത്ത്‌ വലയം ഒന്നു വിപുലപ്പെടുത്തിക്കളയാം എന്ന ഗൂഢലക്ഷ്യത്തിന്റെ പുറത്താണ്‌, മാതൃഭൂമി ക്ലാസിഫൈഡില് കണ്ട 'തൂലികാ സൌഹൃദം തേടുന്നു' എന്ന കുഞ്ഞന് കോളം പരസ്യത്തിലെ അഡ്രസ്സിലേക്ക്‌ ഞാന് കത്തയച്ചത്‌.

പെട്ടെന്ന് തന്നെയെനിക്ക്‌ മറുപടി വന്നു. ആകാംക്ഷാഭരിതനായി ഞാന് തുറന്ന ആ കവറിനുള്ളില് നാന യുടെ നടുപേജിലെപ്പോലെയൊരു പുറം പടമുള്ള, മടക്കി വച്ച ഒരു ചെറിയ പുസ്തകം. അതില് കാക്കത്തൊള്ളായിരം അഡ്രസ്സുകള്. പ്രായവും താല്പര്യവും മാനസികാവസ്ഥയും വെളിവാക്കി ഒരുപാട്‌ സൌഹൃദാന്വേഷകര്.
അതിലുള്ള അഡ്രസ്സിലേക്കെല്ലാം കത്തെഴുതാന് എൻ്റെ സാമ്പത്തിക സ്ഥിതി സമ്മതിക്കാത്തതുകൊണ്ട്, പ്രായവും താല്പര്യവുമനുസരിച്ച്‌ ഷോര്ട്ട്‌ലിസ്റ്റ്‌ ചെയ്ത്‌, പതിനഞ്ച്‌ പൈസക്ക്‌ കിട്ടുന്ന ഇരുപത്തഞ്ച്‌ പോസ്റ്റ്‌ കാര്ഡുകള് വാങ്ങി എന്നെപ്പറ്റിയും എന്റെ സാഹചര്യങ്ങളെപ്പറ്റിയുമൊക്കെ സത്യസന്ധമായി കാണിച്ച്‌ കത്തുകളയച്ചു.
ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. എന്റെ വീട്ടിലേക്ക്‌ മാത്രം പോസ്റ്റ്‌മാന് ചന്ദ്രേട്ടന് വന്നില്ല.
ഒറ്റ മ.കു.നും (മനുഷ്യ കുഞ്ഞിനും) എന്നെപ്പോലെയുള്ള ഒരു ഇസ്പേഡ് ഏഴാം കൂലിയെ കാണാമറയത്തെ സുഹൃത്തായി പോലും വേണ്ട എന്ന നഗ്നസത്യം ഞാന് ഉൾക്കിടലത്തോടെ മനസ്സിലാക്കി.
തിരിച്ചുകിട്ടാത്ത എന്തും മനസ്സിന് വിങ്ങലാണെന്നല്ലേ... പത്മരാജന് പറഞ്ഞിരിക്കുന്നത്. അങ്ങിനെ മറുപടികിട്ടാതെ വിങ്ങി വിങ്ങി നടന്ന എനിക്ക്, മറുപടി വരാത്തതിനെപ്പറ്റി വിദഗ്ദാഭിപ്രായം തന്നത്‌ ജിനുവാന്.
അക്കോഡിങ്ങ്‌ റ്റു ഹിം, ഫാസ്റ്റ്‌ ഇമ്പ്രഷന് കിട്ടാതെ പോകത്തക്ക സീരിയസ്സ്‌ പിഴവുകള് ഞാന് കുറച്ച്‌ വരുത്തിയത്രേ!
"പോസ്റ്റ്‌ കാര്ഡ്‌' ഉപയോഗിച്ചത് ഏറ്റവും പ്രധാനപ്പെട്ട തെറ്റ്‌!"
പോസ്റ്റ്‌ കാര്ഡ്‌ എന്നാല് സിനിമാ തീയറ്ററില് 'തറ ടിക്കറ്റ്‌' സെറ്റപ്പിന്‌ സമമാണത്രേ. അതില് കത്തെഴുതുന്നവര്, തറ അല്ലെങ്കില് കഞ്ഞി ക്യാറ്റഗറിയില് പെടുന്നവരായിരിക്കും എന്ന് മഹാഭാരതത്തിൽ വരെ ഉണ്ടത്രേ!
ഇന്ലാന്റ്‌, സ്റ്റാമ്പുള്ള കവര്, എയര് മെയില് എൻവെലപ്പ് എന്നിവ ഗ്രേഡ്‌ അനുസരിച്ച്‌, ചാരുബെഞ്ച്‌, സെക്കന്റ്‌ ക്ലാസ്‌, ഫാസ്റ്റ്‌ ക്ലാസ്‌ വിഭാഗത്തില് പെടും.
അതുകൊണ്ട്‌, ഞാന് കുറച്ച്‌ എയര് മെയില് കവര് വാങ്ങി, സ്റ്റാമ്പൊട്ടിച്ച്‌,
"എന്റെ അച്ഛന് അമേരിക്കയില് ഡോക്ടറാണ്‌, അമ്മ കോളേജ്‌ പ്രൊഫസര്. ബംഗ്ലാവും കാറും ഇഷ്ടമ്പോലെ പണവുമുണ്ടെന്നു പറഞ്ഞിട്ടെന്ത്‌ കാര്യം? ഒറ്റമോനായ എന്നെ സ്നേഹിക്കാന് ആരുമില്ല. എനിക്ക്‌ ഒരു പണത്തൂക്കം സ്‌നേഹം തന്നാല് അതിന്‌ പകരമായി ഒന്നര കിലോ സ്‌നേഹവും കൂടാതെ എനിക്കുള്ള എന്തും ഞാൻ തരാം. എന്നെ ആരെപ്പോലെ വേണമെങ്കിലും കരുതിക്കോളൂ, ഐ ഡോണ്ട്‌ മൈന്റ്‌' എന്നൊക്കെ പറഞ്ഞ്‌ കത്തുകളയച്ചു.
കത്തയച്ചതിന്റെ മുന്നാം നാള്, പോസ്റ്റ്‌മാന് ചന്ദ്രേട്ടന്, "ഓ..ഹൊയ്... ഓ..ഹൊയ്" എന്നും പറഞ്ഞ് എനിക്ക്‌ തലച്ചുമടായാണ്‌ കത്തുകൾ കൊണ്ടുവന്നത്‌!
ഒരു നട എഴുത്തുകള്! പല പല കൈപ്പടയില്, എന്റെ പേരും അഡ്രസ്സും ഞങ്ങളുടെ 680684 ഉം കണ്ടപ്പോള് സന്തോഷം കൊണ്ട് ഞാന് നിന്ന നിൽപ്പിൽ രണ്ട് ചാട്ടം ചാടി.
മൊത്തം പതിനഞ്ച്‌ കത്തേ ഞാന് അയച്ചുള്ളൂവെങ്കിലും, മറുപടി, ഒരു ഇരുപത്തഞ്ചോളം കിട്ടി. കത്ത്‌ കിട്ടിയവരുടെ കൂട്ടുകാരും വീട്ടുകാരും അയലോക്കക്കാരും വരെ എനിക്ക്‌ കത്തയച്ചു!!
കൊടകരയിലെ ഒരു പാവം കള്ളുചെത്തുകാരൻ്റെ മകനും അമേരിക്കയിൽ ഡോക്ടറുടെ മകനും തമ്മിലുള്ള വ്യത്യാസം എത്രത്തോളമാണെന്ന് എനിക്ക്‌ വീണ്ടും മനസ്സിലായി!!
കലാന്തരേ, "എന്റെ അച്ഛന്, അച്ചാച്ഛൻ്റെ നിർബന്ധം സഹിക്കാതെ എം ബി ബി എസ് ഇടക്ക് വച്ച് നിർത്തി, കള്ള് ചെത്തിനിറങ്ങിയതാണെന്നും, അമ്മാമ്മ സമ്മതിക്കാത്തതുകൊണ്ട്‌ അമേരിക്കയില് പോകാഞ്ഞതായിരുന്നെന്നുമൊക്കെ സൂചിപ്പിച്ചപ്പോള് സത്യമറിഞ്ഞ ഭൂരിപക്ഷം പേരും,
"ആഹാ... അതുശരി, അതുശരി... അപ്പോൾ, അറിയാതെ ബഹുമാനിച്ചതിലും സ്‌നേഹിച്ചതിലും ക്ഷമിക്കണം!!" എന്ന ഒറ്റവരി കത്ത്‌ പോലും അയക്കാതെ ഞാനുമായുള്ള കത്തുബന്ധം വിശ്ചേദിച്ചെറിഞ്ഞു.
പക്ഷെ, എന്നിട്ടും നാലഞ്ച് പേര് എനിക്ക്‌ സ്ഥിരമായി കത്തുകള് അയച്ചു. സിന്സിയര് സ്നേഹമുള്ളവര്.
അക്കാലത്ത്‌ ഞാൻ ഗോൽഡൻ ബാറിലാണ്‌. ഒരു ദിവസം ലഞ്ച്‌ ടൈമില്, മെസ്സിലെ ഭോജനത്തില് സാറ്റിസ്‌ഫൈഡാകാതെ, അമ്മയില് പ്രതീക്ഷയര്പ്പിച്ച്‌ വീട്ടിലേക്കെത്തിയതായിരുന്നു ഞാന്.
ഗേയ്റ്റ്‌ കടന്നപാടെ സിറ്റൌട്ടില് പത്രപാരായണത്തില് മുഴുകി അപരിചിതനായൊരു ഒരു ഹാൻസം ഗയ്‌ ഇരിക്കുന്നത് കണ്ടു.
കളത്തില് നെല്ല് ചിക്കിക്കൊണ്ടിരിക്കുന്ന അമ്മയോട്‌, തെല്ലൊരത്ഭുതത്തോടെ, "ആരാ അമ്മേ ഇത്?" എന്ന എന്റെ സ്വരം താഴ്ത്തിയുള്ള ചോദ്യത്തിന്
നെല്ലിന്റെ ഉണക്കം ടെസ്റ്റ് ചെയ്യാന്, വായില് നെല്ലിട്ട്‌ കൊറിക്കുന്നിനിടെ അമ്മ പറഞ്ഞു.
"നിന്നെക്കാണാനാന്ന് പറഞ്ഞിട്ട്‌ വന്നതാ. ഒരു മണിക്കൂറോളായി"
ഞാൻ സിറ്റൗട്ടിലേക്ക് കയറിയതും, യാതൊരു അപരിചിതത്വവും കാണിക്കാതെ, എനിക്ക് ഷേക്ക് ഹാൻ്റ് തന്നുകൊണ്ട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
"ഞാന് മനോജ്‌ കുമാര്. ഫ്രം കാസര്ഗോഡ്‌!"
നട്ടപ്പറ ഉച്ചക്ക്‌ വെയിലും കൊണ്ട്‌ വന്ന് കയറിയതുകോണ്ട്‌ കണ്ണ്‌ മഞ്ഞളിച്ചതുകൊണ്ടോ, തല ചൂടായതുകൊണ്ടോ എന്തോ എനിക്ക്‌ ആളെ മനസ്സിലായില്ല.
അത്‌ മനസ്സിലാക്കി, അദ്ദേഹം തുടര്ന്നു.
"താങ്കള്ക്ക്‌ കത്തുകള് അയക്കാറുള്ള... മനോജ്‌... ഡാൻസ് പഠിപ്പിക്കുന്ന... നാടകത്തില് അഭിനയിക്കുന്ന.... തൂലികാ സുഹൃത്ത്‌...!"
ആ ഹാ.. അപ്പോള് എനിക്ക്‌ ആളെ പിടികിട്ടി!
തുടര്ന്ന്, കാസര്ഗോഡുള്ള സുഹൃത്തെങ്ങിനെ ഇവിടെ കൃത്യമായെത്തിപ്പറ്റി എന്ന് ചോദ്യത്തിന്, അദ്ദേഹം ആള് കേരള ടൂറിലാണെന്നും, വീട്ടില് നിന്ന് പുറപ്പെട്ടിട്ട് മാസമൊന്നായി എന്നും, കൊടകര പോസ്റ്റ്‌ ഓഫീസില് പോയി ചോദിച്ചാണ്‌ ലൊക്കേഷന് തപ്പിയതെന്നും പറഞ്ഞു.
അങ്ങിനെ, ഞാന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ ഓപ്പോസിറ്റ് സൈഡിലുള്ള ആ ചേട്ടൻ്റെ കടയിൽ നിന്ന് ഒന്നിന്‌ 225 രൂപ കൊടുത്ത്‌ വാങ്ങിയ ചൂരല് കസേരയില് എന്നോട്‌ "ഇരിക്കൂ..." എന്ന് പറഞ്ഞ്‌ അദ്ദേഹവും ഇരുന്നു.
സംസാരത്തിനിടക്ക്‌ ഞാനൊരു കാര്യം നോട്ട്‌ ചെയ്തു.
"ആളൊരു സുന്ദരനാണല്ലോ!!" എന്ന് പറഞ്ഞ്‌ മനോജ്‌ എന്നെ അടിമുടി നോക്കിയിരുന്നത്‌ ഏറെക്കുറെ കരിമ്പനയില് പ്രമീള ചുണ്ടുകടിച്ച്, ജയനെ നോക്കുമ്പോലെയായിരുന്നു.
തന്നെയുമല്ല, എനിക്ക്‌ ഷേയ്ക്ക്‌ ഹാന്റ്‌ തന്നിട്ട് നമ്മൾ പ്രതീക്ഷിച്ച ആ ഒരു ടൈം ഫ്രയിം കഴിഞ്ഞിട്ടും നമ്മുടെ കയ്യീന്ന് സുഹൃത്ത്‌ പിടി വിടുന്നില്ല. കസേരയില് ഇരുന്നിട്ടും!
പിന്നെ, ഞാൻ ഒരു കണക്കിന് കയ്യ് ഊരിയെടുത്തെങ്കിലും, വെല്ഡിങ്ങ് വർക്ക് ഷോപ്പിൽ വെൽഡ് ചെയ്യുമ്പോള് എര്ത്ത്‌ കൊടുക്കുമ്പോലെ അദ്ദേഹം എപ്പോഴും എന്റെ കയ്യിലോ തുടയിലോ 'ഒരു ടച്ച്‌' മെയിന്റെയിന് ചെയ്യുന്നുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.
അമ്മ വിളമ്പിയ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അദ്ദേഹം ഇന്നലെ രാത്രി എറണാകുളത്തായിരുന്നെന്നും, അവിടെ രണ്ട്‌ സുന്ദരന്മാരോടൊപ്പം അടിച്ചുപോളിച്ചെന്നും, ഇന്ന് എന്റെ കൂടെ തങ്ങാനാണ്‌ പ്ലാനെന്നും എന്റെ അമ്മ കേള്ക്കാതെ പറഞ്ഞത്‌ കേട്ട്‌
"അയ്യോ!!’ എന്ന് വക്കുകയും ഒരു ചോറും വറ്റ്‌ എന്റെ ശിരസ്സില് കേറുകയും ചെയ്തു.
പെട്ടിയും പ്രമാണവുമായി വന്ന അദ്ദേഹം അവ വക്കാന് ഒരു കള്ളച്ചിരിയുമായി, "നമ്മുടെ ബെഡ്‌ റൂം എവിടെ?" എന്ന് ചോദിച്ചപ്പോള് എനിക്കെല്ലാം മനസ്സിലായി.
"എന്റെ പൊന്നു മനോജേ, നമ്മള് നിങ്ങൾ ഉദ്ദേശിക്കുന്ന ടീമല്ല, എന്നെ വെറുതെ വിടണം" എന്ന് പറയണമെന്നുണ്ടെങ്കിലും വീട്ടില് കയറിവന്ന ഒരതിഥിയോട്‌ ഒരു ക്ലാരിറ്റി വരാതെ എങ്ങിനെ അങ്ങിനെ പറയും?
എങ്ങിനെയെങ്കിലും ഒഴിവാക്കാനായി,
"അയ്യോ ഇവിടെ സൌകര്യങ്ങളൊക്കെ വളരെ കുറവാ, പിന്നൊരിക്കലായാലോ??" എന്ന് ചോദിച്ചപ്പോൾ ആള് പറയുന്നു,
"ഏയ്‌ അതൊന്നും സാരല്യ, ഒറ്റ രാത്രിയുടെ കേസല്ലേയുള്ളൂ!" എന്ന്.
എന്റെ ഈശ്വരാ!!!
ഞാന് നിന്ന് വിയര്ത്തു. ഈ മൊതലിനെ എങ്ങിനെ പുകച്ച്‌ പുറത്ത്‌ ചാടിക്കുമെന്ന് ഞാന് തല പുകച്ച് ആലോചന തുടങ്ങി.
ഓകെ, മറ്റൊരു നമ്പര്, വജ്രായുധം തന്നെ പ്രയോഗിക്കാന് തീരുമാനിച്ചു.
"മനോജേ, ഇവിടെ അയല്പക്കങ്ങളിലെല്ലാം ഇപ്പോൾ ചിക്കന് പോക്സ്‌ നടപ്പുണ്ട്‌. വന്നുകഴിഞ്ഞാല്... ഹോ! ഫുള് ബോഡി ബബിള് പാക്ക്‌ പോലെയാവും ട്ടാ. ഈ തവണ ഇവിടെ നില്ക്കാതിരിക്കുന്നതാവും ബുദ്ധി" എന്ന എന്റെ സ്കഡ്‌ മിസെയിലിനെ,
"അതോലിച്ച് ടെൻഷൻ അടിക്കണ്ടാ... എനിക്കൊരു തവണ വന്നതാ, ഇനി വരില്ല" എന്ന പാട്രിയാറ്റ്‌ മിസെയിലുകൊണ്ട്‌ മനോജ്‌ തകര്ത്തു.
എന്ത്‌ ചെയ്യും??
അവസാനത്തെ നമ്പറായി ഞാന് പറഞ്ഞു.
"നമുക്ക്‌ ഗോൾഡൻ ബാറിൽ പോയി എൻ്റെ ഫ്രൻസിനെയൊക്കെ കണ്ട്, രണ്ടെണ്ണം അടിച്ച് ഒരു വാം ആയാലോ??"
"പിന്നെന്താ... ആവാലോ!!" എന്ന മറുപടി കേട്ടപാടെ, ആളുടെ പെട്ടിയുമെടുത്തോണ്ട്‌ രണ്ട് വീടപ്പുറമുള്ള ബാറിലേക്ക്‌ നടന്നു.
ആദ്യം രണ്ട്‌ ബ്ലൂ റിബാന്റ്‌ ജിന്നും ഒരു സ്പ്രിന്റും. രണ്ട് എഗ് ഏന് പീസും പറഞ്ഞു.
വലിയ അടിക്കാരനല്ല എന്ന് മനസ്സിലായപ്പോള് എനിക്ക്‌ കുറച്ച്‌ സമാധാനമായി.
ഞാന് നിര്ബന്ധിച്ച്‌ നിര്ബന്ധിച്ച്‌ ഒരു രണ്ടെണ്ണം കൂടി അടിപ്പിച്ചു. അതിനിടയില് അദ്ദേഹം എന്റെ തള്ളവിരലിൽ പിടിച്ച്‌ പല ലക്ഷണങ്ങളും വൃത്തികേടുകളും പറഞ്ഞു. എല്ലാം എന്റെ വിധി എന്ന് സമാധാനിച്ച് ഞാന് സഹിച്ചു കേട്ടു.
ഒന്നുരണ്ട്‌ മണിക്കൂറുകള്ക്ക്‌ ശേഷം, 'ഈലോകം പുല്ലഞ്ഞി' യായി കാസർഗോഡ് വടക്കാണോ തെക്കാണോ എന്നറിയാത്ത പരുവത്തിലായ, എന്നെക്കാണാൻ കിലോമീറ്ററുകൾ താണ്ടി വന്ന ആ പാവം തൂലികാ സുഹൃത്തിനെ വടക്കോട്ടേക്ക്‌ പോകുന്ന, കൊടകര വിട്ടാല് പിന്നെ പത്ത് കിലോമീറ്റർ കഴിഞ്ഞ് ആമ്പല്ലൂര് മാത്രം നിറുത്തുന്ന ഒരു സൂപ്പര് ഫാസ്റ്റില് കയറ്റി, ക്രൂരനായ ഞാന് വിട്ടു.
ഒരു നല്ല തൂലികാ സുഹൃത്താവാന് എനിക്കൊരിക്കലും കഴിയില്ല എന്നെനിക്ക് മനസ്സിലായത് അന്നാണ്! 😊

Saturday, September 28, 2024

പേര ദുഖം

കാലം എത്ര ഭസ്മമിട്ട് തേച്ചിട്ടും വെളുക്കാത്ത ദുഃഖക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങൾ എന്റെ ഹൃദയത്തിന്റെ സ്റ്റോർ റൂമിനകത്തുമുണ്ട്!

അതിലെ, തറദുഖവും ബോണ്ടദുഖവും വേറൊരു ദുഖവും ബാക് റ്റു ബാക്ക് ആയി എഴുതിയത് എന്റെ നാലായിരത്തി ചില്ലാനം ഫ്രൻസും പതിനാലായിരത്തിചില്ലാനം ഫോളോവേഴ്‌സും ഹൃദയവേദനയോടെ ഓർക്കുന്നുണ്ടാവുമല്ലോ? (ഒന്ന് പോയേരെ പേട്ടേ... ഇവിടെ നൂറുകൂട്ടം പ്രശ്നങ്ങളുടെ ഇടയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുമ്പോൾ നിന്നെപ്പോലെയുള്ള എക്സ്പാറ്റ് തള്ളന്മാരുടെ സോഷ്യൽ മീഡിയ നോക്ലാഞ്ചിയ ഓർത്ത് വക്കലാണല്ലോ നമ്മുടെ പണി.... എന്ന് പറയരുത്.... പ്ളീസ്!)
ഹവ്വെവർ, ആ കാറ്റഗറിയിലെ മറ്റൊരു ദുഃഖമാണ് - പേര ദുഃഖം.
ഞാൻ മഠം സ്‌കൂളിൽ, ഡെൽഫിക്കും സിന്ധുവിനും കല്ലേറ്റുങ്കരയിൽ നിന്നും വന്നിരുന്ന പ്രീതിക്കുമൊപ്പം ആമോദത്തോടെ എൽസി ടീച്ചറുടെ ക്ലാസിൽ അഞ്ചില് പഠിക്കുന്ന കാലം.
വർഷാവർഷം ഷഫ്‌ളിംഗ് നടക്കുന്നതുകൊണ്ട് പുതിയ ക്ലാസിൽ ഫ്രൻസുകൾ സെറ്റായി വരുന്നതേ ഉണ്ടായിരുന്നുള്ളു.
കൊടകര പ്രൈമറി സ്‌കൂളിലെ എക്സ് മാഷും, ലോക്കൽ മാർക്കറ്റിൽ നിന്ന് നാളികേരം സോഴ്സ് ചെയത് കൊപ്രയാക്കി മാറ്റി ഇരിങ്ങാലക്കുടക്ക് എക്സ്സ്‌പോർട് ചെയ്തിരുന്ന ബിസിനസ്സ് മാഗ്നറ്റുമായിരുന്ന ഉണ്ണിമാഷിൻറേം, ബോയ്സിൽ കണക്ക് പഠിപ്പിച്ചിരുന്ന പാർവതി ടീച്ചറുടേം മകനും അന്നേ സുന്ദരനും സുമുഖനും സർവോപരി പഠിപ്പാളിയുമായിരുന്ന കൊപ്ര എന്ന് പോപുലർലി അറിയപ്പെടുന്ന കൃഷ്ണകുമാർ ആണ് അന്ന് ക്ലാസിലെ സ്റ്റാർകിഡ്.
സംഗതി ഉണ്ണിമാഷും എടത്താടൻ രാമേട്ടനും തമ്മിലൊരു ഫ്രൂട്ട്ഫുൾ ബിസിനെസ്സ് റിലേഷൻഷിപ് നിലനിന്നിരുന്നുവെങ്കിലും, അച്ഛൻ എന്റെ പ്രതീക്ഷക്കൊത്തും ഞാൻ അച്ഛന്റെ പ്രതീക്ഷക്കൊത്തും ഉയരാതിരുന്നതിനാൽ, 'അവന്റൊടെ ഉണ്ടെങ്കിൽ അവൻ തിന്നോട്ടെ... അവൻ പഠിച്ചാൽ അവന് കൊള്ളാം.. ഹൂ കെയേഴ്‌സ്...!!" എന്നും പറഞ്ഞ് സഹിക്കാൻ പറ്റാതെ ഞാൻ അവനെ ഇഗ്നോർ ചെയ്തു നടന്നു.
പക്ഷെ, എൽസി ടീച്ചർ, ക്ലാസിലെ എല്ലാവരുടേം വീട്ടിലെ മെമ്പേഴ്സിൻ്റെ പേരുകൾ ചോദിച്ച ആ ദിവസം ഞങ്ങളുടെ ഇടയിലെ ആ ടൈറ്റാനിക് മഞ്ഞുമലയുരുക്കി.
അക്കാലത്ത് രാമൻ എന്നത് ഏത് വാക്കിന്റെ ഒപ്പവും എളുപ്പം ചേർക്കാവുന്നതും, ശാപ്പാട്ടുരാമൻ, കല്യാണരാമൻ, കോത്താഴത്ത് രാമൻ, തുടങ്ങിയ പേരുകൾ ട്രെൻഡിങ് ആയിരുന്നതുകൊണ്ടും അച്ഛന് ആ പേരിട്ട എന്റെ ഗ്രാൻഡ് ഫാദർ മിസ്റ്റർ എടത്താടൻ അയ്യപ്പേട്ടനോട് പോലും എനിക്ക് പുച്ഛം ആയിരുന്നു.
അച്ഛന്റെ പേര്, 'രാമൻ' എന്ന് പതിയെപ്പറഞ്ഞപ്പോൾ ടീച്ചർ,
സ്വന്തം ചെവി വളച്ചു മുന്നോട്ട് പിടിച്ച്, "ഒന്ന് ഉറക്കെപറയൂ കുട്ടീ!!" എന്ന് പറഞ്ഞതും ഞാൻ ആകെ ചൂളിപ്പോപ്പോയി, മടിച്ചു മടിച്ചു ഉറക്കെ പറഞ്ഞേച്ച്, "ഈഹ്... എന്തൊരു വൃത്തികെട്ട പേര്!!" എന്ന് ആത്മഗതിച്ച് ആന്റിഫോറം കുടിച്ചിട്ട് ബോഡി മൊത്തത്തിൽ ഒന്ന് കുടയുന്നു പോലെ കാണിച്ച് ഇരുന്ന നേരത്ത് എന്റെ വലത് കയ്യിൽ ഒരു കൈ വന്ന് മുറുകെ പിടിച്ചു.
ആ കൈ തൊട്ടടുത്തിരുന്ന കൊപ്രയുടെ ആയിരുന്നു.
എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്, അവൻ പറഞ്ഞു.
"അപ്പോൾ നീ എൻ്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ??? ലോകത്ത് ഏതെങ്കിലും അച്ഛന്മാർക്ക് ഇടാൻ പറ്റിയ പേരാണോ ഈ ഉണ്ണി എന്ന്???"
വെട്ടിയാൽ ചോര വരാത്ത മുഖവുമായാണ് അവനത് പറഞ്ഞത്. ശരിയാണ്. കുട്ടികൾക്ക് ഇടാം. പക്ഷെ അച്ഛന്മാർക്ക് ആരെങ്കിലും ഉണ്ണി എന്ന പേരിടുമോ?? അത് കേട്ടപ്പോൾ എനിക്ക് ചെറിയ ഒരു ആശ്വാസം തോന്നി. ആ സമാധാനത്തിൽ ഞാൻ അവനേം എന്തോ പറഞ്ഞ് സമാധാനിപ്പിച്ചു.
അതൊരു ചരിത്ര നിമിഷമായിരുന്നു.
ആ നിമിഷത്തിൻ നിർവൃതിയിൽ ഞങ്ങൾ തമ്മിലുള്ള, കാലങ്ങൾ നീണ്ട ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു!!! (അമേരിക്കയിൽ ഇരുന്ന് അവൻ ഇത് വായിച്ചിട്ട് അത് കടലെടുക്കാതിരുന്നാ മതിയായിരുന്നു!)
അന്നേരം, കൊടകര നിന്ന് തൃശൂർക്ക് ഓടിയിരുന്ന ഒരേയൊരു പ്രൈവറ്റ് ബസ്സായ 'സലീഷ് മോൻ' വെള്ളിക്കുളം സ്റ്റാൻഡിൽ പൊടിപറത്തി നിന്നു. അതോടിച്ചിരുന്ന XXXL ഷർട്ട് ഇടുന്ന മീശക്കൊമ്പൻ ചേട്ടൻ ചായ കുടിക്കാൻ ഡോർ തുറന്ന് ചാടി, "ആവൂ അമ്മേ..." എന്നും പറഞ്ഞു കവച്ചു നിന്നു!
അതുകണ്ട് തൊട്ടടുത്ത ബ്ളാക്ക് & വൈറ്റ് കളറടിച്ച സർവ്വേരിക്കല്ലിൽ നിന്നും പറന്നുയർന്ന ഒരു കാക്ക, താഴോട്ടു നോക്കി സെയിം കളർ കോമ്പിനേഷനിൽ താനിട്ട അപ്പിയെ നോക്കി, "വൗ.. എന്തൊരു മാച്ചിങ്!!" എന്ന് ആശ്ചര്യപ്പെട്ടു.
മഠത്തിന്റെ തൊട്ടപ്പുറത്തെ കോമ്പൗണ്ടിലായിരുന്നു അന്ന് കൃഷ്ണകുമാറിന്റെ തറവാട്.
ഇന്റർവെൽ സമയത് വീട്ടിൽ പോയി, പ്രൊ ബയോട്ടിക് ലിക്വിഡ് (സംഭാരം) ഒരു ഷോട്ട് എടുക്കുന്ന ഒരു പതിവുണ്ടായിരുന്നു അവനന്ന്. 'രാമനുണ്ണി' ദുഃഖം എന്ന കോമൺ ഫാക്ടറിൽ ഫ്രൻഷിപ്പ് സൈൻ ചെയ്തതിൻ്റെ പിറ്റേ ദിവസം ആ ഒരു കൺസിഡറേഷനിൽ അവൻ വീട്ടിലേക്ക് എന്നേം കൊണ്ടുപോയി, സംഭാരം തന്നു.
അതും ഒരു ചരിത്ര നിമിഷം ആയിരുന്നു! 🙂
സംഭാരം കുടി കഴിഞ്ഞ് ഞാൻ അവരുടെ പറമ്പിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു. കൂട്ടത്തിൽ, വീടിൻ്റെ പിറകിൽ നിന്നിരുന്ന പേരക്ക മരത്തിൽ, ജസ്റ്റ് ഒന്ന് ചാടിയാൽ കിട്ടാവുന്ന ഉയരത്തിൽ ഇലകൾക്കിടയിൽ ചെറിയ യെല്ലോയിഷ് ഓഫ് വൈറ്റ് കളറിൽ കിടന്നിരുന്ന പേരക്ക എൻ്റെ റഡാറിൽ പെടുകയും അവൻ സംഭാരം കുടിക്കുന്ന ആ ഫ്രാക്ഷൻ ഓഫ് സെക്കൻസിൽ അതവിടെ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു!
അവർക്കതൊക്കെ വേണ്ടാണ്ട് കിടക്കുന്ന ഐറ്റംസ് ആയിരുന്നതുകൊണ്ടും എനിക്കാണെ വല്ലവരുടേം സാധനങ്ങളോട് ഭയങ്കര അട്രാക്ഷൻ ആയതുകൊണ്ടും, പിന്നീട് യെല്ലോയാവാനും ഓഫ് വൈറ്റാവാനുമൊന്നും അതിലുണ്ടായ പല പേരക്കകൾക്കും ഭാഗ്യമുണ്ടായില്ല!
അങ്ങിനെ ഒരു ദിവസം, "എന്നും ഇങ്ങിനെ അടിച്ചുമാറ്റി നടന്നാൽ മതിയോ? നമ്മക്കുമാവേണ്ടേ പേരേശ്വരൻ?" എന്നൊരു തോട്ട് എന്റെ മാനദാരിൽ ഉടലെടുക്കുകയും തദ്വാരാ പേരക്കയുടെ കൂടെ അവിടെ നിന്നിരുന്ന ഒരു പേര തൈയും അപ്രത്യക്ഷമാവുകയും ഞങ്ങളുടെ പറമ്പിലെ ഏറ്റവും താഴത്തെ തട്ടിൽ, കുളത്തിന്റെ മുകളിൽ ലാൻഡ് ചെയ്യുകയും ചെയ്തു.
ഫുജൈറയിൽ നിന്ന് അജ്മാനിലേക്ക് ജോലി ട്രാൻസഫർ ആയ പോലെ കുറച്ചു ദിവസം പേരത്തൈക്ക് ഒരു തളർച്ച ഉണ്ടായിരുന്നുവെങ്കിലും എന്റെ ലവിങ് & കെയറിങ് കണ്ട്, എസ്പെഷ്യലി, കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുവരുമ്പോൾ ചാണകമിടാൻ വാൽ പൊക്കുന്ന സിൽക്കിനെ ഉന്തിയുന്തി പേരത്തൈയുടെ കടയിലേക്ക് എത്തിക്കുകയും ചാണകം ഡയറക്ട് ഡെലിവറി നടത്തിക്കുകയും ചെയ്യുന്ന ശുഷ്‌കാന്തിയൊക്കെ കണ്ട്, പേര ദീപം ചായ കുടിച്ച ആമയെപ്പോലെയായി!
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും കൊല്ലപ്പരീക്ഷയും കഴിഞ്ഞു. കൊപ്രയുടെ വീട്ടിൽ നിന്ന് എന്റെ കൈ പിടിച്ച് എടത്താടന്മാരോടെക്ക് കയറി വന്ന, കഷ്ടി മുട്ടൊപ്പം ഉയരം ഉണ്ടായിരുന്ന ആ കുട്ടിപ്പേര, ഇപ്പോൾ കുട്ടിപ്പോളിന്റെ ഉയരമുള്ള ഒരു തരുണീമണിയായി മാറി.
താഴെ തട്ടിൽ വെള്ളം തിരിക്കുമ്പോൾ കാൽ കൊണ്ട് തേവി ഞാനെന്റെ കുട്ടിപ്പേരക്ക് വെള്ളം നനച്ചു. കുന്തി കണക്കിന് ചാണകം ഡയറക്ട് ഡെലിവറി അറേഞ്ച് ചെയ്തു.
അങ്ങിനെ ഒരു ദിവസം പേരദേവി പുഷ്പിണിയായി. ചറപറാ പൂക്കൾ. പാലത്തിൽ നിന്നും വീഴുന്ന വണ്ടിയുടെ പിറകിലെ ലൈറ്റ്, കെടലും ഓഫാവലും...കെടലും ഓഫാവലും...കെടലും ഓഫാവലും... എന്ന് പറയും പോലെ.. വിരിയലും കൊഴിയലുമായി എല്ലാ പൂവും പോയിത്തീരും എന്ന് കരുതിയിരിക്കുമ്പോൾ, കൂട്ടത്തിലെ ഒരേയൊരു പൂ മാത്രം, വേട്ടയ്ക്കൊരു മകൾ, കൊഴിയാതെ കായയായി മാറി.
ഞാൻ എല്ലാ ദിവസവും സ്‌കൂൾ വിട്ട് വന്നാൽ കന്നി പേരക്കയുടെ സ്റ്റാറ്റസ് എടുക്കും. കാപ്പിക്കുരുവിന്റെ വലിപ്പത്തിൽ ഉണ്ടായി വന്ന പേരക്ക ദിവസങ്ങൾക്കുള്ളിൽ ലൂബിക്കയുടേം അമ്പഴങ്ങയുടെമൊക്കെ വലിപ്പമായിക്കൊണ്ടിരുന്നു.
നടാടെ അവനവന്റെ പറമ്പിൽ ഉണ്ടായതിന്റെ ആ ഒരു എക്സൈറ്റ്മെന്റ് കൊണ്ടാണോ എന്നറിയില്ല, മൂത്തിട്ടില്ല എന്ന് ഉറപ്പായിരുന്നെങ്കിലും ഒരു ദിവസം ഞാൻ കരിം പച്ച പേരക്കയിൽ ഒന്ന് കടിക്കുകയും തലയിടുത്ത് കുടയുകയും ചെയ്തു.
കൃഷി എത്ര നഷ്ടമായാലും പലരും കൃഷിപ്പണി നിർത്താതിരിക്കുന്നത് അതുവഴി കിട്ടുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത ആ ഒരു നിർവൃതി കൊണ്ടാണെന്ന് എനിക്ക് പിൽക്കാലത്തു ബോധ്യപ്പെടാൻ ഇതൊക്കെ ഉപകരിച്ചിട്ടുണ്ട്.
ഹവ്വെവർ, ഒരാഴ്‌ച കഴിഞ്ഞ് ഒന്നും കൂടി മൂക്കുമ്പോൾ വീണ്ടും കടിക്കാം എന്ന് കരുതിയായിരുന്നു ഞാൻ തിരിച്ച് പോയത്. പക്ഷെ.....കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ... ജെയിംസേട്ടന്റെ ഗോൾഡൻ ബാറിനെന്ത് മൂല്യം എന്നല്ലേ....??
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്. മാനസികമായി വീക്ക് ആയവർ, പ്രത്യേകിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും ഇനിയങ്ങോട്ട് വായിക്കരുത്!)
ഒരാഴ്‌ച കഴിഞ്ഞ്..... പേരക്കയുടെ സ്റ്റാറ്റസ് എടുക്കാൻ..... സ്‌കൂൾ വിട്ട നേരത്തു ചെന്നപ്പോൾ.... തൊലി വളരുന്നോ... കുരു വളരുന്നോ.... എന്നും പറഞ്ഞ് ഞാൻ വളർത്തിക്കൊണ്ടു വന്ന എന്റെ വേട്ടയ്ക്കൊരു മകൾ... പേരക്ക അവിടെ ഇല്ലായിരുന്നു ഗയ്‌സ്!!!
പേരക്ക മാത്രമല്ല, എന്റെ ആ പേര തന്നെയും കടയോടെ അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു! !!!!! 🙁
ഘടികാരങ്ങൾ നിലച്ച സമയം. എന്റെ ഹൃദയത്തിൽ ഒരു ഉരുൾ പൊട്ടലുണ്ടായി. സങ്കടം പുതിയ ചാൽ വെട്ടി ആർത്തിരമ്പി ഒഴുകി വന്നു. കണ്ണ് നിറഞ്ഞ് എനിക്കൊന്നും കാണാൻ പറ്റാതായി!
പേരയുടെ കട വെട്ടിയ ഭാഗത്തുമുതൽ ഇലകളും ചെറിയ കൊമ്പുകളും വീണുകിടക്കുന്ന വഴി നോക്കി പോയപ്പോൾ ഞാനാ മങ്ങിയ കാഴ്ച കണ്ടു.
അന്ന് ഞങ്ങളുടെ പറമ്പിന്റെ താഴെ മുണ്ടക്കൽ കുഞ്ഞികണ്ട വല്യച്ഛന്റെ വച്ച പാടമാണ്. അവിടെ പണിയാൻ ആൾടെ അനിയൻ മുണ്ടാപ്പന്റെ മക്കൾ വരാറുണ്ട്.
ഞാൻ നോക്കിയപ്പോൾ കാണുന്നത്, മുണ്ടാപ്പന്റെ മോൻ മുണ്ടക്ക മോഹനേട്ടൻ എന്റെ പേരയുടെ തടി കൊണ്ട് ആളുടെ ഒടിഞ്ഞ കൊളംകോരി (തൂമ്പ) ക്ക് പിടി വക്കുന്നതാണ്!
സംഗതി ആൾ നമ്മുടെ ചേട്ടനൊക്കെ ആണെങ്കിലും ആ നിമിഷത്തിൽ ആളെ ആ കൊളംകോരിക്ക് തലക്കടിച്ച് കൊല്ലാൻ തോന്നിപ്പോയി!!
"എന്റെ മോഹനേട്ടാ.... എന്നോടിത് വേണായിരുന്നോ?? ഞാൻ എത്ര നാളുകൊണ്ടു നോക്കി ഉണ്ടാക്കിയ പേരയാണ് എന്നറിയാമോ???"
ആളെന്നെ വലിയ കുറ്റബോധത്തിൽ നോക്കികൊണ്ട് പറഞ്ഞു.
"അയ്യോടാ.... ഞാൻ അത് വല്ല കാക്ക തൂറി മുളച്ച പേര ആവും എന്നാ കരുതിയത്. കൊളം കോരിയുടെ പിടി ഒടിഞ്ഞപ്പോൾ ഇന്ന് തന്നെ പണി തീർക്കേണ്ടതുകൊണ്ട്, കറക്ട് സൈസിൽ അത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല!!"
ചങ്ക് പൊളിഞ്ഞ് നിന്ന എന്നെ സമാധാനിപ്പിച്ചും കൊണ്ട് ആൾ പറഞ്ഞു.
"സാരല്യ പോട്ടേ... അതിന് പരിഹാരമായി, ഞാൻ നിനക്കൊരു ബ്ളാങ്കറ്റ് അപ്രൂവൽ തരാം. ഞങ്ങളുടെ പടിഞാമ്പറത്ത് നിൽക്കുന്ന വല്യ പേരയിലെ എല്ലാ പേരക്കയും ഇന്നുമുതൽ നീ പൊട്ടിച്ചോ....!!"
ബ്രിടീഷുകാരോട് നെഗറ്റിയേഷന് പോയ ഇന്ത്യയിലെ ചില രാജാക്കന്മാരെപോലെ കിട്ടിയതും വാങ്ങി "ഫൈൻ താങ്ക് യു!!" എന്നും പറഞ്ഞ് ഞാനും തിരിച്ചുപോയി. 🙁
നല്ല കാഞ്ഞിരത്തിന്റെ കയ്പുള്ള പേരക്ക വരെ തിന്നുന്ന എട്ടുപത്തെണ്ണം ഉള്ള അവരുടെ വീട്ടിൽ പഴുത്തത് പോയിട്ട് മൂത്തത് പോലും ഒരെണ്ണം എനിക്ക് കിട്ടില്ലെന്ന് ഉറപ്പായിരുന്നിട്ടും, നെക്സ്റ്റ് ശനിയാഴ്ച ദിവസം രാവിലെ തന്നെ ഞാൻ അവരുടെ പേരയിൽ ഏന്തി വലിഞ്ഞ് കയറി, ചള്ളങ്കിൽ ചള്ള്... എന്നും വച്ച് രണ്ടു പോക്കറ്റ് നിറച്ചും പേരക്ക പൊട്ടിച്ച് വീട്ടിലേക്ക് പോകുമ്പോൾ, ഓരോ കടി കടിച്ച്, പേരക്ക വച്ച് കൊടകര തോട്ടിലെ നീർക്കോലിയെ എറിഞ്ഞും കൊക്കിനെ വീക്കിയും എന്റെ സങ്കടം തീർത്തു.
വെക്കേഷന് പോകുമ്പോൾ വഴിയിൽ വച്ച് പേരാന്തകൻ മോഹനേട്ടനെ കാണുമ്പോഴെല്ലാം ഇപ്പോഴും ഞാനാ ബ്ളാങ്കറ്റ് അപ്പ്രൂവലിനെ പറ്റി ഓർമ്മിപ്പിക്കാറുണ്ട്.
എന്തായാലും അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ ആ പേര അവിടെ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കണം. അവിടുത്തെ പിള്ളേരൊക്കെ വലിയ വലിയ പ്രമുഖന്മാർ ആയിപോയതുകൊണ്ട് ഇപ്പോൾ പേരക്കയൊക്കെ മൂക്കുകയും പഴുക്കുകയും ചെയ്യുന്നുണ്ടായിരിക്കാം.
#വേറെ വിശേഷം ഒന്നും ഇല്ല.
#ദുഃഖം സീരീസ്