Tuesday, June 5, 2018

ചാത്തൻ സേവ

സാഹചര്യം എന്നെ വീണ്ടുമൊരു കോഴിക്കൊലയാളിയായി മാറ്റി!
മെക്കാനിസമൊക്കെ പഴയത് തന്നെ, തൃശ്ശൂർ സൈഡിലേക്ക് നോക്കി നിൽക്കുന്ന കോഴിയുടെ തല ചാലക്കുടി സൈഡിലേക്കാക്കുന്നതിന് പകരം ഖോര്‍ഫക്കാനിലേക്ക് നോക്കി നില്‍ക്കുന്ന കോഴിയുടെ തല ഖല്‍ബ ഡയറക്ഷനിലേക്കാക്കി ഒറ്റ വലി, സിമ്പിള്‍!
വീട്ടില്‍ വളര്‍ത്തുന്നതിനെയൊന്നും കൊല്ലില്ല, തിന്നില്ല എന്നൊക്കെപ്പറഞ്ഞ് മിസിസ്സ്. തങ്കവുമായി ഒരു ‘നോ കൊല ഉടമ്പടി‘ ഉണ്ടാക്കിയതിന് ശേഷമായിരുന്നു കോഴികൃഷി ആരംഭിക്കുന്നത്.
അന്ന് രണ്ട് മുയലുകളെ എനിക്ക് ദാനം ചെയ്ത ഫിഷ് മാര്‍ക്കറ്റിലെ നൌഫലിന്, തിരികെ ഒരു താറാവിനെ ദാനം ചെയ്ത് ഞാൻ മാതൃകയായത് ആ തങ്ക ഉടമ്പടി തെറ്റിക്കേണ്ട എന്ന് വച്ചാണ്. അല്ലാതെ, താറാവ് റോസ്റ്റ് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ലായിരുന്നു .
പക്ഷെ, ഈ കോഴിച്ചാത്തന്റെ കേസില്‍ ഉടമ്പടി നൾ ഏൻ വോയ്ഡ് ആക്കേണ്ടി വന്നു.
പുരാതനകാലം മുതലേ കോഴികൾ എന്നും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരായിരുന്നു. പറമ്പിൽ അവനവന്റെ കോഴികൾ ഓടി നടക്കുന്നത് കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്.
ആക്‌ചലി, കോഴികള്‍ മൊട്ടക്ക് കാറിക്കൊണ്ട് മുട്ടയിടാൻ, ‘ഇവിടെ പറ്റോ? ഇവിടെ പറ്റോ?’ എന്ന് നോക്കി നടക്കുന്നത് കാണുമ്പോളുള്ള ആ ഒരു എക്സ്പെറ്റേഷന്‍, പിന്നെ മുട്ടയിട്ട് കഴിഞ്ഞ് കൊക്കുമ്പോഴുള്ള ചാരിതാർത്ഥ്യം, അഞ്ച് പത്ത് മുട്ട പെറുക്കിയെടുക്കുമ്പോഴുള്ള ആ ത്രില്ല്, ഫ്രിഡ്ജിലെ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ട്രേ കാണുമ്പോഴുള്ള അഭിമാനം, വീട്ടിൽ വരുന്നവർക്കും നമ്മുടെ ടീമിനും കൂട്ടിമുട്ടാതിരിക്കാന്‍ മൊട്ട കടലാസില്‍ പൊതിഞ്ഞ് കൊടുക്കുമ്പോഴുള്ള പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആ ഒരു ഇദ്, നാല് മീറ്ററകലെ നിന്ന് വരുന്ന കോഴിക്കാട്ടത്തിന്റെ നേര്‍ത്തമണത്തിന്റെ ഗാഢനൊസ്റ്റാള്‍ജിയ...
പിന്നെ ഇടക്ക് നാലഞ്ച് കോഴിമുട്ടകൾ സ്പൂൺ ചെരിച്ച് പിടിച്ച് കൊട്ടി പൊട്ടിച്ച് ബൗളിലൊഴിച്ച്, ഒരു പൊടി മഞ്ഞപ്പൊടിയിട്ട്, കുരുകുരാന്നരിഞ്ഞിട്ട ഉള്ളിയും പച്ചമുളകും കറിവേപ്പും ഇട്ട് കടകടാന്നടിച്ച് മിക്സാക്കി പാനിൽ ഒരു പൊടി വെളിച്ചെണ്ണയൊഴിച്ച് നല്ല കറക്റ്റ് പാകത്തില്‍ ലൈറ്റ് യെല്ലൊയിഷ് കളറില്‍ മൊരിച്ചെടുത്ത് അതില്‍ ഉപ്പും കുരുമുളകു പൊടിയുമിട്ട് ഡെക്കറേഷൻ ചെയ്ത ഓമ്പ്ലെറ്റിന്റെ ആ ഒടുക്കത്തെ മണവും റ്റേയ്സ്റ്റും.. വാവ്... ഇതൊക്കെയാണ് കോഴിവളര്‍ത്തലിന്റെ മെയിന്‍ അട്രാക്ഷന്‍സ്!
കഴിഞ്ഞാഴ്ച ചട്ടീല്‍ കയറിയ അദ്ദേഹം കൂട്ടിലെ ജൂനിയര്‍ ചാത്തനായിരുന്നു. ഫുജൈറ മാര്‍ക്കറ്റിലെ ബംഗാളിയുടെ കടയില്‍ നിന്ന് വാങ്ങിയ ഓമനത്തം തുളുമ്പുന്ന അഞ്ച് പെടകളില്‍ ഒന്ന് പ്രായപൂര്‍ത്തിയായപ്പോള്‍ ചാത്തനായി മാറിയത്.
കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേ മിസ്സിസ്. തങ്കം അത് പൂവനാണെന്ന് പറഞ്ഞെങ്കിലും പീഢനവിലോചനനായി പെടകളെ ഓടിക്കുന്നത് കണ്ടപ്പോഴേ എനിക്ക് വിശ്വാസം വന്നുള്ളൂ. അതുവരേക്കും അത് പെടയാണെന്നും പറഞ്ഞാണ് ഞാൻ നടന്നിരുന്നത്.
സംഗതി കൊല്ലാനുള്ള സൈസോ തൂക്കമോ ഇല്ലായിരുന്നു. അങ്കവാല്‍ വളഞ്ഞ് തുടങ്ങുന്നേയുള്ളൂ. പപ്പും പൂടയും പറിച്ചാൽ ഒരു അണ്ണാൻ കുഞ്ഞിന്റെ അത്രയും ഇറച്ചിയേ കാണൂ. പക്ഷെ, ഒരു രക്ഷേമില്ല. പെടകള്‍ക്ക് ഒരു സമയത്തും തൊയിരം കൊടുക്കുന്നില്ലാന്ന് വച്ചാൽ??! മാത്രമല്ല, ശവി, താറാവുകളേം വിടില്ല!
മ്യൂച്ചൽ അണ്ടർസ്റ്റാന്റിങ്ങിൽ, രണ്ട് പേർക്കും ഓക്കെയാണെങ്കിൽ, നമുക്ക് അതിലൊരു ഇഷ്യൂ ഇല്ല. പക്ഷെ, പീഢനം.... അത് നമ്മളെതിർക്കും!
കഴിഞ്ഞ ശനി രാവിലെ ഓഫീസില്‍ പോകും മുന്‍പ് ഗോതമ്പ് ഇട്ട് കൊടുക്കാന്‍ ചെന്ന് നിന്ന ആ അഞ്ച് മിനിറ്റില്‍ ദുഷ്ടന്‍ ഒരു താറാവിനെ മൂന്ന് തവണ പീഢിപ്പിച്ചു. അതും പാവം താറാവിന്റെ തല നിലത്തൊരച്ച് പിടിച്ച് 22FK പ്രതാപ് പോത്തന്‍ സെറ്റപ്പിലാണ്. എന്റെ കുരു പൊട്ടിത്തെറിച്ചു.
അപ്പോത്തന്നെ അവന്റെ കഴുത്ത് പിടിച്ച് തിരിക്കണം എന്ന് വിചാരിച്ചാണ് ഓടിച്ചിട്ട് പിടിച്ചത്. പക്ഷെ, ഇപ്പോ ഞാൻ പഴേ ഞാനല്ലല്ലോ!!
അതുകൊണ്ട്, പണ്ട് ഒരിക്കലും തോന്നാത്ത ഒരു മനപ്രയാസം തോന്നിയ കാരണം ഒരു ചാന്‍സ് കൂടെ കൊടുത്തേക്കാമെന്ന് വച്ച്, ഞാൻ ചാത്തൻസിനെ;
‘ഡാ ഇവനേ... ഇവിടന്ന് ഒരു 2800 കിലോമീറ്റർ അകലെ, തൃശ്ശൂർ ന്ന് പറഞ്ഞൊരു ജില്ലയുണ്ട്. തൃശ്ശൂർന്ന് ചാലക്കുടി സൈഡിലേക്ക് ഒരു 20 കിലോ മീറ്റർ പോയാൽ കൊടകര എന്നൊരു സ്ഥലമുണ്ട്. അവിടെ, കോഴികളെ ഓടിച്ചുപിടിക്കുന്നതും കൊല്ലുന്നതും പ്രാന്തായിരുന്ന ഒരു പിശാശ് ചെക്കനുണ്ടായിരുന്നു. അടക്കാര വാരി പോലിരുന്ന ആ ചെക്കൻ ഇപ്പോ നീളവും വീതിയും വച്ച് മീശയും താടിയുമൊക്കെയായി ഫുജൈറയില്‍ താമസിക്കുന്നുണ്ട്. അത് ആരാന്നറിയോ??
‘വരയന്‍ ഷര്‍ട്ടിട്ട് നിന്റെ കഴുത്തേല്‍ പിടിച്ച് നില്‍ക്കുന്ന ഈ ഞാൻ..!‍!‘
‘അപ്പോ... ഇതുവരെ നീ പീഢിപ്പിച്ചതും കഷ്ടപ്പെടുത്തിയതുമൊക്കെ ഞാൻ പോട്ടേ... സാരല്യാന്ന് വച്ചു. പക്ഷെ, ഡേഷേ... ഇനി നീ ആ താറാവിനെ പീഡിപ്പിച്ചെന്നെങ്ങാന്‍ ഞാനറിഞ്ഞാ... നിന്നെ... ’ എന്നൊക്കെ പറഞ്ഞ് ഒന്ന് പേടിപ്പിച്ച് വിട്ടേ ഉള്ളൂ.
പക്ഷെ, പിടിവിട്ട പാടെ ചാത്തൻ എന്നെയൊന്ന് നോക്കി, ‘ഒന്ന് പോടപ്പാ..‘ എന്നും പറഞ്ഞ് നേരെ പോയി പകുതിയാക്കി വച്ച പീഢനം പുരനാരംഭിച്ചു.
“എന്നാ നിന്റെ അരിയെത്തി എന്ന് കൂട്ടിക്കോ!!“ എന്നും പറഞ്ഞ് ഞാൻ ഓഫീസിൽ പോയി.
പിറ്റേന്ന് രാവിലെയും കൂട്ടിൽ കിടന്ന് പൊരിഞ്ഞ പീഢനം. കോഴികളും താറാവും കരച്ചിലോട് കരച്ചിൽ.
‘വേണ്ട്രാ.. പോട്ടേ സാരല്യ. അവർ തമ്മീ തമ്മിലുള്ള കാര്യങ്ങളാണ്. നമ്മൾ ഇടപെടേണ്ട ഒരു കാര്യവുമില്ല! എന്ന് കുറെ ഞാൻ സ്വയം പറഞ്ഞ് നോക്കി.
പക്ഷെ, എനിക്ക് കെടക്കമരിങ്ങ് കിട്ടുന്നില്ല. ഇത്രേം സീരിയസ്സായി ഞാൻ ഉപദേശിച്ചിട്ട് യാതോരു മെയിന്റുമില്ലാത്ത ക്രൂരനും പീഢകനുമായ ഒരു ചാത്തനെ വാഴിക്കാൻ പാടുണ്ടോ??
വീടിന്റെ പിറകിൽ ഒരു ഏരിയ തിരിച്ച് കോഴികളെ ഇട്ടിരിക്കുന്നതുകൊണ്ട് പിടിക്കാൻ അത്ര എളുപ്പമല്ല. എന്നാലും വാശിപ്പുറത്ത് കുറെ നേരം പണിപ്പെട്ടാനെങ്കിലും ഓടിച്ച് പിടിച്ചു.
ഖോർഫക്കാൻ. ഖൽബ. ഒറ്റവലി...
അങ്ങിനെ ആ ചാത്തനും ചരിത്രത്തിന്റെ ഭാഗമായി!

Monday, April 2, 2018

നാച്ചുറൽ ഫോട്ടോഗ്രഫി

എന്നെ ഒരു ഫോട്ടോഗ്രാഫറാക്കുന്നതിൽ അളിയന്റെ പങ്ക് നിർണ്ണായകമായിരുന്നു. ചേച്ചിയുടേം!!

ഞാൻ ഒന്നാം ക്ലാസിലെ ബോർഡ് എക്സാമെഴുതി, കാർത്ത്യേച്ചിയുടെ മോൾ ഷീജയുടെ രണ്ടാം ക്ലാസിലെ പുസ്തകം ബുക്ക് ചെയ്യണോ...  അതോ നമ്മുടെ ഒന്നാം ക്ലാസിലെ പുസ്തകം തന്നെ മതിയാവുമോ എന്ന ഡൈലമയിലിരിക്കുമ്പോഴായിരുന്നു, ഞങ്ങളുടെ സാമ്പത്തിക, സാംസ്കാരിക വൈദീശിക ഉന്നമനത്തിന് വഴിത്തിരിവായ എന്റെ ചേച്ചിയുടെ ശൈശവ വിവാഹം നടക്കുന്നത്.

ഭാര്യവീട്ടുകാരെ സഹായിക്കുന്നത് വീക്ക്‌നെസ്സായിരുന്ന അളിയനും സ്വന്തം വീട്ടുകാരെ സ്നേഹിക്കുന്നത് ജീവിത വിജയവുമായി കരുതിയിരുന്ന പെങ്ങളും വഴി ഞങ്ങളുടെ ഗൾഫ് മാവ് അളിയന്റെ ഓരോ വരവിലും ഇലകാണാത്തത്ര പൂത്തു.

ഓക്സ്‌ഫോർഡിന്റെ ഇൻസ്ട്രുമെൻസ് ബോക്സുണ്ടായിരുന്ന ഡോൺബോസ്കോയിലെ ഒരേയൊരു കുട്ടി ഞാനാണോ എനിക്കുറപ്പില്ല. പക്ഷെ, ബ്രൂട്ട് അടിച്ച് ചെത്താൻ പോയിരുന്ന കൊടകരയിലെ ഏക ചെത്തുകാരൻ എന്റെ അച്ഛൻ ശ്രീ. എടത്താടൻ രാമേട്ടനായിരുന്നു!

വീട്ടുകാരുടെ അളവറ്റ സ്നേഹവാത്സല്യങ്ങളും പ്രശംസയും പിടിച്ചുവാങ്ങാൻ വേണ്ടുന്ന കാര്യങ്ങൾ കൃത്യമായ കാലയളവുകളിൽ ചെയ്യാൻ ഞാൻ എന്നും അതിവ ശ്രദ്ധാലുവായിരുന്നു.

അക്കൂട്ടത്തിൽ, കാലത്തിന്റെ കാറ്റിലും മഴയിലും; പായലും പൂപ്പലും പിടിക്കാതെ, മങ്ങലേൽക്കാതെ നിൽക്കുന്ന അപെക്സ് പെയിന്റിന്റെ പരസ്യത്തിലെ ആ രണ്ട് നില വീടുപോലെയാണ് ഈ സംഭവം.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വന്ന വരവിലാണ് അളിയൻ ക്യാമറ കൊണ്ടുവരുന്നത്. ഇൻസ്ട്രുമെൻ ബോക്സിന്റെ ഷേയ്പ്പുള്ള മിനോൾട്ടയുടെ വൺ ടെൻ ക്യാമറ.

എല്ലാ തവണത്തേയും പോലെ ആൾ കൊണ്ടുവരുന്ന സാധനങ്ങളെല്ലാം അളിയൻ പോയി എയർപ്പോർട്ട് എത്തുമ്പോഴേക്കും ചേച്ചി കൊടകരക്ക് ട്രാൻസ്ഫർ ചെയ്യുന്ന കൂട്ടത്തിൽ ക്യാമറയും വന്നു.

അങ്ങിനെ കൊടകരയിലെ ഒരുമാതിരിപ്പെട്ട പിള്ളേർക്കും ക്യാമറ എന്തെന്നും എങ്ങിനെന്നും അറിയും മുൻപ്, സ്വന്തമായി ക്യാമറയുണ്ടായിരുന്ന വ്യക്തിയായി ഞാൻ മാറി. 

അന്ന് ഞാൻ അമ്മയറിയാതെ വിറകുപുരയിൽ വച്ചെടുത്ത, അമ്മ എന്തോ ആലോചിച്ചിരിക്കുന്ന ഫോട്ടോക്ക് വൻ ജനപ്രീതി ലഭിക്കുകയും എന്നിലൊരു ഫോട്ടോഗ്രാഫർ ഒളിഞ്ഞിരിപ്പുണ്ടെന്ന് അളിയൻ പറഞ്ഞെന്നെ അഭിനന്ദിക്കുകയും ചെയ്തു.

ഫിലിമിൽ പത്തിരുപതെണ്ണം ബാക്കിയുണ്ട്, കമ്പ്ലീറ്റ് എടുത്തതിന് ശേഷം ഫിലിമെടുത്ത് ആരുടെയെങ്കിലും കൈവശം കൊടുത്തയച്ചോളൂ... ഫോട്ടോയാക്കി തിരിച്ചയക്കാം‘ എന്ന് അളിയൻ എന്നോട് പറയാൻ പറഞ്ഞിട്ടാണെന്ന് പോയത് എന്ന് ചേച്ചി ക്യാമറ തന്നുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ സന്തോഷം കണ്ട്രോൾ ചെയ്യാൻ കഷ്ടപ്പെട്ടുപോയി! 
ഫോട്ടോയെടുക്കുന്നതിന്റെ ടെക്നിക്കൊക്കെ അറിയാമായിരുന്നതുകൊണ്ട്, ബാക്കിയുണ്ടായിരുന്ന ഫിലിം റോൾ തീർക്കാൻ എനിക്ക് വെറും ഒരേയൊരു ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ.
അന്ന് വീടിന്റെ മുന്നിൽ മതിലില്ല. ഉമ്മറത്ത് നിന്ന്, റോഡിലൂടെ പോകുന്ന വണ്ടികളുടേം പശുക്കളുടെം വീട്ടിൽ അന്ന് വിസിറ്റ് ചെയ്ത ധർമ്മക്കാരുടേമൊക്കെ പത്തോളം ഫോട്ടോകളെടുത്തു. ബാക്കി പത്തെണ്ണം കൂടെയുണ്ട്, ഇനി എന്ത്? എന്നാലോചിച്ച് നിൽക്കുമ്പോഴായിരുന്നു അത് ശ്രദ്ധിച്ചത്.
‘ടാങ്കിന്റെ ഇപ്പറത്തെ കല്ലിൽ ചേച്ചി നിന്ന് തുണിയലക്കുന്നു!!‘ ഞാൻ പിന്നെ ഒന്നും നോക്കിയില്ല. 

ചേച്ചി കാണാതെ, പല പല ആങ്കിളിൽ ഫോട്ടോയെടുത്തു റോൾ തികച്ചു. ഫിലിം ഊരി, തികഞ്ഞ ചാരിതാർത്ഥ്യത്തോടെ അളിയന്റെ അടുത്തേക്ക് പോകുന്ന ഏതോ ഒരു കൂട്ടുകാരൻ വശം സംഭവം കൊടുത്തയച്ചു.
ഫോൺ വിളികൾ അന്നൊന്നും തീരെ പ്രചാരത്തിലില്ല.

ആകെപ്പാടെ ഫോൺ ഉള്ളത്, എരേക്കത്തെ മേനോന്റെ വീട്ടിലെ 237 ഉം പമ്പിലെ 234 ഉം ഗോൾഡൻ ബാറിലെ 557ഉം ആണ്. 

എന്നിട്ടും ഫോട്ടോ വാഷ് ചെയ്ത് കിട്ടിയതിന്റെ പിറ്റേന്ന് തന്നെ പാവം അളിയൻ ചേച്ചിയെ എമർജൻസിയായി വിളിച്ചു. അളിയന്റെ ശബ്ദം ഇടറിയിരുന്നോ എന്നറിയില്ല. പക്ഷെ, ആൾ വല്ലാതെ തകർന്നിരുന്നുവത്രേ!!! ജീവിതത്തിൽ ആളിത്രയും നാണം കെട്ടിട്ടില്ല എന്നും പറഞ്ഞു. 
ഫിലിം വാഷ് ചെയ്ത് പ്രിന്റ് എടുത്തത് വാങ്ങാൻ ചെന്നപ്പോൾ,  ഒരു ചെറുചിരിയോടെ സ്റ്റുഡിയോക്കാരൻ കൊടുത്ത ആൽബത്തിൽ ചേച്ചിയുടെ ഫോട്ടോസ് മൊത്തം നാനയിലെ നടുപേജ് പോലെയായിരുന്നുവത്രേ!! 
പിന്നെയെനിക്ക് എല്ലാവരുടേം അഭിനന്ദനപ്രവാഹമല്ലായിരുന്നോ? ഹോ!
തുണിയലക്കുന്ന ചേച്ചിയുടെ കുറച്ച് മാറി ഓലമെടയുന്ന അമ്മയുടേം തെങ്ങിൽ കയറുന്ന അച്ഛന്റേം താഴെ നിന്ന് കുറച്ച് ക്ലോസപ്പും കൂടെ എടുത്തിരുന്നേൽ പൊരിച്ചേനിരുന്നൂ....  ഭാഗ്യം!
ഹവ്വെവർ, അളിയനും ചേച്ചിക്കുമൊക്കെ ഭാഗ്യമുണ്ട്...  ഇന്നൊക്കെയായിരുന്നെങ്കിൽ... ചേച്ചി വൈറൽ ആവേണ്ടതല്ലായിരുന്നോ??!

എന്താ കാര്യം എന്നറിയില്ല... പിറ്റേ ആഴ്ചയിൽ നാട്ടിൽ വന്ന ആൾടെ ഫ്രണ്ട് വശം ക്യാമറ തിരിച്ച് കൊണ്ടുപോവുകയായിരുന്നു.

#kodakarapuranam

Saturday, March 17, 2018

ജപ്പാൻ ജാക്സൺ

‘റ്റച്ചിങ്ങ്സും ബോട്ടിലും നമ്മൾ ഒരിക്കലും ഒരേ രീതിയിൽ ഹാന്റിൽ ചെയ്യാൻ പാടില്ല!‘ എന്ന് ഒരു നാട്ടിലെ യുവാക്കളെ മുഴുവൻ ബോധവൽക്കരിച്ചു എന്നതാണ് ജപ്പാൻ കൊടകരക്ക് നൽകിയ സംഭാവന.

തൊണ്ണൂറുകളുടെ ആദ്യം. അതായത്, നാലുവരിപ്പാതക്കും ഫ്ലൈയോവറിനും മുൻപ്...  പറക്ക് മാക്സിമം ഏഴായിരം  വരെയൊക്കെയുണ്ടായിരുന്ന കൊടകരപാടം കമ്പ്ലീറ്റ് മണ്ണിട്ട് മൂടി അവിടെ സെന്റിന് മൂന്നും നാലും ലക്ഷമൊക്കെ കൊടുത്ത് നല്ല കൂറാടുള്ളവർ വന്ന് പെട വീടുകൾ വച്ച് താമസമാക്കുന്നതിനും മുൻപ്.. 

സാധാരണക്കാരുടെ പറമ്പുകളിൽ, കുട്ടികളെപ്പോലെത്തന്നെ കാര്യമായ പോഷകാഹാരമൊന്നും കിട്ടാതെ ചടച്ച് നിന്ന് കൊലച്ച കണ്ണൻ, പാളയങ്കൊടൻ കായക്കൊലകൾ കമ്മതി റേറ്റിന് വാങ്ങി, ഇരിങ്ങാലക്കുട കൊണ്ടുപോയി കച്ചോടം നടത്തിയിരുന്ന ആളായിരുന്നു കായ മാപ്ല എന്നറിയപ്പെട്ടിരുന്ന കുര്യാക്കോസേട്ടൻ!

കേരളത്തിലെ മിഡിൽ ക്ലാസ് കാർന്നന്മാർക്ക് അണ്ടർവെയർ തയ്ക്കാൻ മാത്രമായി വിമൽ കമ്പനി ഇറക്കിയിരുന്ന തുണികൊണ്ട് തയ്ച്ച, ഇളം നീലയിൽ വരയുള്ള അണ്ടർ വെയർ താഴേന്ന് ഒന്നരിഞ്ച് കാണിച്ച് മുണ്ടുടുത്ത്, നിരപ്പലക പോലത്തെ ബോഡിയും ഹാർമോണിയം പോലുള്ള വാരിയെല്ലും പതിഞ്ഞ മൂക്കും, മുഖത്ത് എപ്പോഴും ‘എയ്.. വേണ്ടാ.. വേണ്ടാന്നേയ്‘ എന്ന ഡിഫോൾട്ട് ഭാവമുള്ള കായമാപ്ല!

കായമാപ്ലക്കേഴു മക്കളാണ്. അതിൽ ഏഴാമനോമനകുഞ്ചുവായിരുന്നു നമ്മുടെ കഥാനായകനായ ജാക്സൺ. മൂന്നാണും മൂന്ന് പെണ്ണും എന്ന ഇക്വേഷൻ ബ്യൂട്ടി കളയേണ്ട എന്നു കരുതി, വളരെ കരുതലോടെ ജീവിക്കേയാണ് പൊന്നാപുരം കോട്ട റിലീസാവുന്നതും ചേടത്ത്യാർ വീണ്ടും ഗർഭിണിയാകുന്നതും ജോൺസനേക്കാൾ 10 വയസ്സിന് താഴെയായി നമ്മുടെ ഓമനകുഞ്ചു ഭൂജാതനാകുന്നതും!

നാട്ടിലെ മറ്റു മാതാപിതാക്കളെപ്പോലെ, മക്കളെ ഏതെങ്കിലുമൊരു സെൻട്രൽ സ്കൂളിലേ പഠിപ്പിക്കൂ എന്ന നിർബന്ധം  കായമാപ്ലക്കും ഉണ്ടായിരുന്നതുകൊണ്ട്, ഞങ്ങളെപ്പോലെത്തന്നെ ജാക്സണും കൊടകര സെന്ററിലുള്ള ഡോൺബോസ്കോയിൽ തന്നെയായിരുന്നു ഏഴുവരെ പഠിച്ചത്.

അവസാനമായി ഉണ്ടാവുന്ന കുട്ടികൾക്ക് പൊതുവേ നാട്ടിൽ ഡിഫോൾട്ടായി അൺപാർലമന്റേറിയൻ വട്ടപ്പേർ വീഴുമെങ്കിലും, കുര്യാക്കോസേട്ടന്റെ മൂക്കും ചേടത്ത്യാരുടെ കളറും കൂടെ ഒത്തുചേർന്നപ്പോൾ ജാക്സണ് ഒരുമാതിരി വിറ്റമിൻ ഡിയുടെ കുറവുള്ള ജപ്പാങ്കാരുടെ ലുക്ക് വന്നതുകൊണ്ട്, ‘ജപ്പാൻ‘ എന്ന പേർ വീണ് ആ ഒരാപത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഹവ്വെവർ, ഡോൺബോസ്കോയിൽ വച്ച് ജപ്പാനെന്നെ പേരാരോഹണം നടന്നെങ്കിലും ബോയ്സിലെത്തിയതോടെയാണ് സംഗതി ഹിറ്റാവുന്നത്. പതിയെ പതിയെ കൂട്ടുകാരും നാട്ടുകാരും പള്ളിക്കാരും, എന്തിന് ദേഷ്യം വരുമ്പോൾ കുര്യാക്കോസേട്ടനും ചേടത്ത്യാരുമടക്കം ജപ്പാനെന്ന് വിളിച്ചു തുടങ്ങി.

ജപ്പാനെ പത്താം ക്ലാസ് കഴിഞ്ഞാൽ ചാലക്കുടി ഐടിഐ യിലോ അളഗപ്പ പോളിയിലോ വിട്ട് ഏതെങ്കിലുമൊരു കൈത്തൊഴിൽ പ്രൊഫഷണലായി പഠിപ്പിക്കണം എന്നായിരുന്നു കുര്യാക്കോസേട്ടന്റെ ആഗ്രഹം. പക്ഷെ, ഒമ്പതാം ക്ലാസുകഴിഞ്ഞാണ് പത്താം ക്ലാസ് വരിക എന്നത് അതിനൊരു തടസ്സമായി.

അതുകൊണ്ടെന്തായി, കൂടെപ്പഠിച്ച പിള്ളേർ പുസ്തകവുമായി നടക്കുമ്പോൾ ഒരോരോ ജോലികൾ ചെയ്ത് ജപ്പാൻ സ്വന്തമായി അരിക്കാശ് ഉണ്ടാക്കാൻ തുടങ്ങി, അത് കുടുംബത്തേക്കെത്തിയൊന്നുമില്ലെങ്കിലും!

20 വയസ്സുവരെ ജപ്പാൻ, കൊടകരയിലെ  90% വരുന്ന മിഡിൽ ക്ലാസ് കാർന്നമ്മാരിലൊരാളുടെ സാധാരണക്കാരനായ ഒരു മകൻ മാത്രമായിരുന്നു. പക്ഷെ, ഒരു വെള്ളിയാഴ്ച ചിലങ്കയിൽ പൂനം ദാസ് ഗുപ്ത അഭിനയിച്ച ഒരു സമാന്തര സിനിമക്ക് സെക്കന്റിന് കൂരാന്റെ കൂടെ ബൈക്കിൽ പോയി വരും വഴി, കുറുമാലി സെന്ററിൽ പുതുതായി തുടങ്ങിയ തട്ടുകടയിൽ നിന്ന് ഒരു ഡബിൾ ആമ്പ്ലൈറ്റ് വാങ്ങിയ ആ സംഭവത്തോടെയാണ്, ജാക്സന്റെ പ്രതിഭയുടെ ആഴത്തെക്കുറിച്ച് നാട്ടുകാർ മനസ്സിലാക്കിത്തുടങ്ങിയത്.

സംഭവം ഇങ്ങിനെയായിരുന്നു.

സമയം രാത്രി ഏതാണ്ട് ഒരു മണി കഴിഞ്ഞ് കാണും. കൂരാനും ജപ്പാനും ഹോറോ ഹോണ്ടാ എസ് എസിൽ ഇങ്ങിനെ പെടച്ച് പോരുമ്പം ആമ്പല്ലൂർ കഴിഞ്ഞപ്പോൾ കൂരാനൊരു ആഗ്രഹം. ഓരോ ആമ്പ്ലയിറ്റ് കഴിച്ചാലോന്ന്.

ജപ്പാന് വല്യ താല്പര്യമില്ലായിരുന്നു.  എന്നാലും കൂരാന്റെ ബൈക്കിൽ അള്ളിപ്പിടിച്ച് പോകുമ്പോൾ കൂരാൻ ഒരു കാര്യം പറഞ്ഞിട്ട് എങ്ങിനെ തട്ടും?

വീട്ടിലെത്തിയിട്ട് അത്യാവശ്യമുള്ളതുകൊണ്ടാണോ എന്തോ.. ‘അവിടിരുന്ന് കഴിക്കണ്ട പാർസൽ വാങ്ങിക്കൊണ്ടോവാം‘ എന്ന ഒരു തീരുമാനത്തിലെത്തി.

തട്ട് ചേട്ടൻ പൊതിഞ്ഞുകൊടുത്ത ആമ്പ്ളൈറ്റ് പൊതി ഒരു സേഫ്റ്റിക്ക് വേണ്ടി അവിടെ ഞാത്തിയിട്ടിരുന്ന നൂലുകൊണ്ട് ഒരു നാല് ചുറ്റലും കൂടെ ചുറ്റി ജപ്പാൻ ബൈക്കിന് പിറകിൽ കയറി പെടച്ച് പോവുമ്പോൾ അന്നേരം വേറെ കസ്റ്റമേഴ്സൊന്നും ഇല്ലാത്തതുകൊണ്ട്, കടക്കാരൻ ആളുകൾക്ക് കൈകഴുകാനുള്ള വെള്ളം ഡ്രമ്മിൽ നിറച്ചുകൊണ്ടിരിക്കുകയായിരുന്നു. 

വെള്ളം നിറച്ചുകൊണ്ടിരിക്കേ ഒരു അനക്കം കേട്ട് മിസ്റ്റർ തട്ട്, നോക്കുമ്പോൾ.. കാണുന്നത്. 

‘നൂലുണ്ട തനിയെ കെടന്ന് നൂറേ നൂറിൽ കറങ്ങുന്നതാണ്!!‘

അല്ലെങ്കിൽ തന്നെ കുറുമാലി ഏരിയ പ്രേതങ്ങളുടെ മാനാഞ്ചിറ മൈതാനമാണ്.  പോരാത്തതിന് തട്ടുകടക്കാരൻ അവിടെ പുതിയ ആളും. പേടിക്കാൻ വേറേ വല്ലതും വേണോ?

തട്ടുകട മൊതലാളിയുടെ സെർവർ ഒരു സെക്കന്റ് നേരത്തേക്ക് ഒന്ന് ഹാങ്ങായി.

താനേ കറങ്ങുന്ന, നൂലുണ്ടയിൽ തന്നെ സൂക്ഷിച്ച് നോക്കി,
‘എടത്തോട്ട് ഓടണോ?? അതോ വലത്തോട്ട് മതിയോ? അതോ കാറണോ?? എന്നാലോചിച്ച് രണ്ട് സെക്കന്റ് നിന്നിട്ട്, ‘എന്റെ കാർന്നാമ്മാരെ... എന്നെ  കാത്തോളണേ....‘ എന്നും പ്രാർത്ഥിച്ച് ആള് അങ്ങട് ചെന്ന് ഒരു വടി കൊണ്ട് നൂലുണ്ട തട്ടി താഴെയിട്ടപ്പോൾ, ഉണ്ട NH47-ലൂടെ കൊടകര സൈഡിലേക്ക് 80 കിലോമീറ്റർ സ്പീഡിൽ ഒറ്റ പോക്കായിരുന്നുത്രേ !!!

കാർന്നന്മാര് വിളിപ്പുറത്തായിരുന്നതുകൊണ്ട് ആള് രക്ഷപ്പെട്ടു. :)

ഹവ്വെവർ, നൂല് പൊട്ടിക്കാതെ തട്ടുചേട്ടനെ പേടിപ്പിച്ച സംഭവത്തോടെ ജപ്പാൻ കരമൊത്തം ജനപ്രിയനായെങ്കിലും നാല് കൊല്ലം കഴിഞ്ഞ് ഒരു ഷഷ്ഠിക്ക് ആൾടെ ഫ്രൻസിന് കൊടുക്കാൻ റ്റച്ചിങ്ങ്സ് സംഘടിപ്പിച്ച വകുപ്പിലാണ് ചുള്ളൻ ഒരു സെലിബ്രിറ്റിയായി മാറുന്നത്...

ജപ്പാൻ, പ്രിയ സ്റ്റുഡിയോയിൽ അസിസ്റ്റന്റ് DOP യായി ജോലി ചെയ്യുന്ന കാലം!

താരം ബ്രേക്ക് ഡാൻസൊക്കെ പഠിച്ച്, പൂരപ്പറമ്പിലെ ചരലിൽ ചില്ല് കൂടും മൂൺ വാക്കിങ്ങൊക്കെ നടത്തി കത്തി നിൽക്കുന്ന കാലത്താണ് കുര്യാക്കോസേട്ടൻ,  APP എന്ന് വിളിക്കുന്ന തന്റെ ഉറ്റ സുഹൃത്ത് പോളേട്ടനോട്, ‘ഡാ.. തെണ്ടിത്തിരിഞ്ഞ് നടക്കണ മ്മടെ ചെക്കനെ എവിടെയെങ്കിലും ഒന്ന് സ്ഥിരം പണിക്ക് കേറ്റണമല്ലോ‘ എന്ന് പറയുന്നതും,  APP ന്റെ റെക്കമെന്റിൽ, വെള്ളിക്കുളം റോഡിൽ പ്രവർത്തിക്കുന്ന വേണു ചേട്ടന്റെ പ്രിയ സ്റ്റുഡിയോയിൽ ജോലിക്ക് കയറുന്നതും.

അസിസ്റ്റന്റ് DOP എന്ന് പറഞ്ഞാൽ, കല്യാണത്തിന് വീഡിയോ എടുക്കുമ്പോൾ, ലൈറ്റടിച്ച് കൊടുക്കുക,  അഞ്ച് ത്‌ലാൻ ഭാരവും ഒരു മീറ്റർ നീളവുമുള്ള വിഡിയോ ക്യാമറ വേണുവേട്ടന്റെ തോളിൽ എടുത്ത് വക്കാൻ സഹായിക്കുക. ജനറേറ്റർ വലിച്ച് സ്റ്റാർട്ടാക്കുക, ആൾടെ പുതുപുത്തൻ മാരുതി ഓമിനി വാൻ തള്ളി സ്റ്റാർട്ടാക്കുക, പിന്നെ സ്റ്റുഡിയോയിൽ കളറിങ്ങ്, കട്ടിങ്ങ്, അങ്ങിനെയുള്ള പണികൾ.

സംഗതി,  തെങ്ങടിച്ചാൽ പന വീഴുന്ന ഫിഗറിലെത്തിയിട്ടും ദൈവം സഹായിച്ച് ഒരു പച്ച പ്ലാവില കമഴ്ത്തിയിടുവാനുള്ള കാര്യം വീട്ടുകാർക്ക് ജപ്പാനെക്കൊണ്ട് ഉണ്ടാവാറില്ല. എന്ത് പണി പറഞ്ഞാലും ‘ടൈം ഇല്ല!‘ എന്ന് തിരിച്ച് പറഞ്ഞിരുന്നെങ്കിലും, തന്റെ തിക്ക് ഫ്രൻസായ കാക്ക ജെന്നി, സിബു, കൂരാൻ, തുടങ്ങിയ ഫ്രീ ലാൻസുകൾക്ക് വേണ്ടി എന്തിനും; വീട്ടുകാരെ ആശുപത്രിയിൽ കൊണ്ടുപോകാനോ വീടുപണിക്ക് സഹായിക്കാനോ ന്യായമോ അന്യായമോ, AM ഓ PM ഓ നേരമോ കാലമോ നോക്കാതെ ഇടി ഉണ്ടാക്കാനും, ഇടി കൊള്ളാനും ജപ്പാന് ഇഷ്ടമ്പോലെ സമയമുണ്ടായിരുന്നു!

ഒരിക്കൽ കാക്ക ജെന്നിയുടെ അപ്പന് കിഡ്ണി മാറ്റി വക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ,  ‘നിന്റെ അപ്പന് കിഡ്ണി ഞാൻ തരും. ഇതിലൊന്ന് നിന്റപ്പനുള്ളതാണ്!‘ എന്നും പറഞ്ഞ് മുണ്ട് പൊക്കാനാഞ്ഞത് ആത്മാർത്ഥതയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. (യെസ്. പാഡ് വച്ച് ക്രിക്കറ്റ് കളിച്ച വകയിൽ കിഡ്ണിയുടെ ലൊക്കേഷനെക്കുറിച്ച് ചെറിയ കൺഫ്യൂഷൻ കൊടകരയിലെ പലരേം പോലെ ജപ്പാനുമുണ്ടായിരുന്നു!)

പ്രിയ സ്റ്റുഡിയോയിൽ കയറിയതോടെ ജപ്പാൻ പതുക്കെയൊന്നൊതുങ്ങി. കാരണം, വേണുച്ചേട്ടന്റെ അടുത്ത് അഭ്യാസമൊന്നും നടക്കില്ല. അതുകൊണ്ട്, ജപ്പാൻ ആൾടെ സാമീപ്യത്തിൽ എന്നും ഒരു കുഞ്ഞാടായിരുന്നു.

അങ്ങിനെയിരിക്കെ ഒരു വൃശ്ചികമാസം കൊടകരക്കാരുടെ ദേശീയ ഉത്സവമായ കൊടകര ഷഷ്ഠി വന്നു.

ടൗണിലും കുന്നതൃക്കാവിലും കാവിൽ ഭഗവതിക്ക് മുന്നിലും ലൈറ്റ് അറേഞ്ച്മെന്റ് ചെയ്ത പന്തലുകളുയർന്നു. യന്ത്ര ഊഞ്ഞാൽ വന്നു. മരണക്കിണർ വന്നു. കരിമ്പ് വന്നു. ഈച്ചകളുടെ ട്രാഫിക്ക് നിയന്ത്രിക്കാൻ വേണ്ടി പ്ലാസ്റ്റിക് കവറിട്ട് മൂടി വച്ച് ഈന്തപ്പഴവും ടോപ്പ് പോർഷനിൽ മാത്രം വെളുത്ത എള്ളും ഉണക്ക മുന്തിരിയും കാഷ്യൂവും പതിപ്പിച്ച് വച്ച മഞ്ഞലുവയും കറത്തലുവയും ചോപ്പലുവയും വന്നു. വലിയ ചാക്കുകളിൽ പൊരിയും വളഞ്ഞ വള മുറുക്കും വന്നു. അമ്പാടിയിലും ദ്വാരകയിലും വൃന്ദാവനിലും ഷഷ്ഠി ദിവസം ഏഴ് കളികൾ കളിക്കാൻ പറ്റിയ സൂപ്പർ ഹിറ്റ് മൂവികൾ വന്നു. ജില്ലയിലെ നാനാ ദിക്കിൽ നിന്നും അമ്പലക്കാവടികളും പൂക്കാവടികളും ടെമ്പോകളിൽ കയറി കൊടകരയെത്തി.  ഏത് മെലോഡിയസ് പാട്ടും ഏത് സാഡ് സോങ്ങും ജ്ജാതി ഫാസ്റ്റ് നമ്പറാക്കി കൺവേർട്ട് ചെയ്യാൻ കഴിവുള്ള നാദസ്വരക്കാരും തകിലടിക്കാരും തല നിറച്ച് എണ്ണയും തേച്ച് ഗോപ്പിക്കുറിയും തൊട്ട് സ്വർണ്ണമാലയുമിട്ട് നിന്നു.

എല്ലാ കൊല്ലവും ഷഷ്ഠി ദിവസം വേണുച്ചേട്ടൻ സ്റ്റാഫിന് ഡിന്നർ കൊടുക്കുന്നൊരു പതിവുണ്ട്. രണ്ട് മൂന്ന് തരം ഇറച്ചി കറികൾ വീട്ടിലുണ്ടാക്കി ഉരുളിയോടടക്കം കടയിൽ കൊണ്ടുവന്ന്, ബാറീന്ന് പൊറോട്ടയും വാ‍ങ്ങി കടയിൽ വച്ച് ആളും ആൾടെ പിള്ളാരും ആഘോഷത്തോടെ കഴിക്കും.

പക്ഷെ, അക്കൊല്ലം വന്ന കറികളിൽ ഒരു ഐറ്റം മാത്രം ആരും തൊട്ടില്ല.  മുന്നത്തെ കൊല്ലം ഷഷ്ഠിക്ക് എരിവ് തീരെ കുറഞ്ഞതുകൊണ്ട്,  ‘എരിവ് ഇച്ചിരി മുന്നിൽ നിന്നോട്ടേ..ട്ടാ‘ എന്ന് വേണുവേട്ടൻ പറഞ്ഞത് കേട്ട്, ആൾടെ അമ്മ ഒന്നര സ്പൂൺ മുളക് പൊടിക്ക് എക്ട്രാ ഇട്ടത് പോരാണ്ട്, ഉരുളി ഇറക്കാൻ നേരം അടുക്കളേടെ സൈഡിൽ നിന്നിരുന്ന നാല് ചങ്കുകഴപ്പൻ പച്ച മുളകും കൂടെ ചതച്ചിട്ടപ്പോൾ ബീഫ് റോസ്റ്റ് കഴിച്ചോര് കഴിച്ചോര്... ‘മാതാവേ...‘ എന്നും വിളിച്ച് വാഷ് ബേയ്സണിലേക്കോടുകയായിരുന്നു. ഒടുക്കത്തെ എരിവ് കാരണം കൊരക്ക് ഉരുകിപ്പോയേയ്!

ജപ്പാൻ അപ്പോൾ സീനിലില്ല.  വേണുവേട്ടൻ കള്ള് കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യാത്ത ആളാണ്. ഷഷ്ഠിയൊക്കെയല്ലേ... ജപ്പാൻ ഫ്രൻസുമായി നാലെണ്ണം വിട്ട് ഇങ്ങിനെ കറങ്ങി നടക്കുമ്പോഴാണ് പ്രിയ സ്റ്റുഡിയോയിൽ ലൈറ്റ് കാണുന്നതും വാസുവേട്ടന്റെ വീട്ടിൽ നിന്ന് കൊണ്ട് വരാൻ ചാൻസുള്ള റ്റച്ചിങ്ങ്സിനെപ്പറ്റി ഓർക്കുന്നതും.

ആത്മ മിത്രങ്ങളോട് താഴെ വെയ്റ്റ് ചെയ്യാൻ പറഞ്ഞ്, മുകളിൽ കയറിയ ജപ്പാൻ ഒരു ഉരുളി നിറച്ചും ഇരിക്കുന്ന ആ എക്ട്രാ സ്പൈസി ബീഫ് റോസ്റ്റ് ഇൻ തിക്ക് ഗ്രേവി കാണുന്നതും, അത് ഒരു നാല് കൈല്,  ആരും കാണാതെ... അന്നത്തെ മാതൃഭൂമി പത്രത്തിന്റെ രണ്ട് ഷീറ്റ് മടക്കി അതിൽ പൊതിഞ്ഞ്,  സാധാരണ ബോട്ടിൽ അരയിൽ തിരുകും പോലെ അങ്ങട് തിരികി കൂളായി പുറത്തേക്ക് വന്നു.

‘ഡാ... എവിടെക്ക്യണ്ട ഇത്തറ തിരക്കില് ??.  നീയവടെ നിന്നേരാ.. നമക്ക് എല്ലാവരുക്കും കൂടി ഗാന്ധിനഗറീല്, കുറച്ചേരം ഗാനമേളേം കണ്ട് പോയാ മതി!!‘ എന്ന കടഞ്ഞെടുത്ത തൃശ്ശൂർ ഭാഷയിൽ പറഞ്ഞ ആ ഡയലോഗിൽ ജപ്പാൻ അനുസരിക്കുകയല്ലാതെ വേറേ നിവൃത്തിയില്ലായിരുന്നു.

സ്റ്റുഡിയോ അടച്ച് എല്ലാവരും കൂടെ ഗാനമേളക്ക് പോയി ഒരു പാട്ടും കണ്ട് തെറിക്കാം ന്നാണ്  ജപ്പാൻ വിചാരിച്ചെതെങ്കിലും, ‘മാറുഗോ മാറുഗോ... മാറുഗയി‘ വന്നതോടെ പ്ലാനുകളെല്ലാം മാറി.  ജപ്പാൻ എല്ലാം മറന്നു. പിന്നെ, ഗാന്ധിനഗറിലെ പൂഴി നിറഞ്ഞ റോഡ് ഡി ഫോർ ഡാൻസിന്റെ ഫ്ലോളാക്കി മാറ്റി, ചില്ല് കൂടും മൂൺ വാക്കും റോപ്പും കളിക്കുന്ന ബ്രേക്ക് ഡാൻസർ ജപ്പാനെയാണ് എല്ലാവരും കണ്ടത്.

വിയർത്ത് കുളിച്ച് പുഴു ഞൊള സ്റ്റെപ്പിന്റെ കുടെ മൂൺ വാക്ക് നടത്തിക്കൊണ്ടിരിക്കേ പെട്ടെന്ന് ഇതുവരെ കളിക്കാത്ത പുതിയ ഒരു സ്റ്റെപ്പും കൂടെ ഇട്ടുകൊണ്ട് താഴേക്ക് നോക്കിയ ജപ്പാൻ, സ്വിച്ചോഫാക്കിയ പോലെ ബ്രേക്ക് ഡാൻസ് അങ്ങ് നിർത്തി.

“താഴെ ഒരു മീറ്റർ ചുറ്റളവിൽ അരയിഞ്ചിന്റെ മെറ്റല് പൊലെ ബീഫ് പീസുകൾ ചിതറിക്കിടക്കുന്നു!!“

‘അതെവിടന്നാ ഈ ബീഫ്...??‘ എന്ന് സ്വയം ചോദിച്ച ചോദിച്ചതിന് മറുപടി പറയാൻ നിൽക്കാതെ, സ്റ്റുഡിയോയിൽ നിന്ന് നാല് കൈല് വാരിപ്പൊതിഞ്ഞെടുത്ത റ്റച്ചിങ്ങ്സിലെ താഴെ വീണ പോർഷന്റെ ബാക്കി ഇപ്പോൾ സ്റ്റോർ ചെയ്തിരിക്കുന്നത് പന്തല്ലുക്കാരൻ സിൽക്സിൽ നിന്നും ഷഷ്ഠി പ്രമാണിച്ചിടാൻ വാങ്ങിയ കറുത്ത രോമത്തൊപ്പി വച്ച ഇംഗ്ലണ്ടിലെ പട്ടാളക്കാരന്റെ പടമുള്ള കടും ചുവന്ന പാക്കിൽ കിട്ടിയ, തന്റെ കുന്നത്ത് ഷഡിയിലാണെന്ന് തിരിച്ചറിഞ്ഞ ജപ്പാൻ

‘വേണ്വേട്ടാ.... സ്റ്റുഡിയോടെ ചാവി ഒന്ന് തന്നേ.... ഇപ്പോ വരാം..‘ എന്നും പറഞ്ഞ് ഒരോട്ടമായിരുന്നു...

കുറെക്കഴിഞ്ഞും ജപ്പാനെ കാണാഞ്ഞ് സ്റ്റുഡിയോയിൽ അന്വേഷിച്ച് തന്ന വേണുവേട്ടൻ ആ ഹൃദയഭേദകമായ കാഴ്ച കണ്ടു പൊട്ടിച്ചിരിച്ചു..

‘ബാത്ത് റൂമിൽ വട്ടകയിൽ അഡ്ജസ്റ്റ് ചെയ്തിരുന്ന്, പ്രഭവ കേന്ദ്രത്തിൽ വെള്ളം ധാരയായി വീഴ്ത്തിക്കൊണ്ട് മിസ്റ്റർ ജപ്പാനിരിക്കുന്നു!!‘

ചിരിക്കുന്ന വേണുവേട്ടനെ നോക്കി, ബീഫ് റോസ്റ്റിൽ ആന്ധ്രാപ്രദേശ് പൊള്ളിപ്പോയ ജപ്പാൻ ദയനീയ സ്വരത്തിൽ ഇങ്ങിനെ ചോദിച്ചു.

‘ഇത്തവണ ബീഫിനിത്തിരി എരിവ് കൂടിപ്പോയോ വേണ്വേട്ടാ..??‘

* * * *
ഈ സംഭവത്തിന് ശേഷം കൊടകരക്കാർ ആരും ബോട്ടിൽ വക്കണ ലൊക്കേഷനിൽ ഒരിക്കലും റ്റച്ചിങ്ങ്സ് വച്ചിട്ടില്ല!