Saturday, June 23, 2007

കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.

സാധാരണക്കാരില്‍ സാധാരണക്കാരണായ ലോനപ്പേട്ടന്റെ അതിലും സാധാരണക്കാരനായ മോന്‍, കുഞ്ഞാട്‌ എന്നറിയപ്പെടുന്ന ഷൈജന്‍, ലൊക്കാലിറ്റിയില്‍ ഫേയ്മസായത്‌ വെറും ഒരേയൊരു ദിവസം കൊണ്ടായിരുന്നു!

ഒരു ദിവസം ഒരു പകല്‍ പത്തര മണിക്ക്‌ ഒരു കരിക്കിടാന്‍ അടുക്കള ഭാഗത്തുനില്‍ക്കുന്ന ഗൗളിത്തെങ്ങിലൊന്ന് കയറി. അതോടെ ആള്‌ ഫേയ്മസായി.

വെറുതെ ഫേയമസാവുക മാത്രമല്ല, പിന്നീട്‌ ആ പ്രദേശത്ത്‌ ഏത്‌ വീട്ടില്‍ ആര്‌ തെങ്ങില്‍ കയറിയാലും

'ദേ തെങ്ങേല്‍ കയറുന്നതൊക്കെ കൊള്ളാം. പക്ഷെ, കുഞ്ഞാട്‌ കയറിയോണമാവരുത്‌ ട്ടാ!' എന്നൊരു പ്രയോഗം വരെ നിലവില്‍ വന്നു.

കുഞ്ഞാട്‌ പ്രീഡിഗ്രി വീണ്ടും തോറ്റ്‌, അളിയന്റെ ലെയ്ത്ത്‌ വര്‍ഷോപ്പില്‍ നില്‍ക്കാന്‍ ബോംബെയ്ക്ക്‌ പോണോ? അതോ ഗുജറാത്തില്‍ എളേപ്പന്റെ ടയര്‍ റിസോളിങ്ങ്‌ കടയിലേക്ക്‌ പോണോ? അതുമല്ലെങ്കില്‍ ഇനി അച്ചന്റെ (അങ്കിള്‍) കൂടെ ആധാരം എഴുത്ത്‌ പഠിക്കാന്‍ പോണോ? എന്നീ ചോയ്സുകളില്‍ ഒരു തീരുമാനമാവതെ കഴിയുന്ന കാലം.

അതുപിന്നെ, ബോംബെക്ക്‌ പോയാല്‍ അളിയന്‍ ചവിട്ടിക്കൊല്ലും. ഗുജറാത്തില്‍ പോയാല്‍ എളേപ്പന്‍ ജാക്കിലിവറിനടിച്ച്‌ കൊല്ലും. ആധാരം എഴുത്ത്‌ പഠിക്കാന്‍ പോയാല്‍ അച്ചന്‍ നിരപ്പലകയുടെ കമ്പികൊണ്ടടിച്ച്‌ കൊല്ലും.

പാവം. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ചോയ്സുകള്‍ ആര്‍ക്കും പ്രയാസമല്ലേ?

അതുകൊണ്ട്‌ കുഞ്ഞാട്‌, 'തല്‍ക്കാലം ഒരു മറ്റോടത്തേക്കും ഞാന്‍ ഇപ്പോ പോണില്ല' എന്ന ഒരു ടെമ്പററി തീരുമാനത്തില്‍ വീട്ടിലെ നെല്ല് കുത്തിക്കലും മുളക്‌ പൊടിപ്പിച്ച്‌ കൊണ്ടുവരലും പശുക്കറവും കരണ്ട്‌ ബില്ലടയും വെള്ളം തിരിയും ബാക്കി വരുന്ന ടൈമില്‍ തൃശ്ശൂര്‍ ഗിരിജയില്‍ നൂണ്‍ഷോയും ചിലങ്കയില്‍ സെക്കന്റിനും പോയി ഉത്തരവാദിത്വബോധം വക്കാന്‍ കലുങ്കില്‍ ചെന്നിരുന്ന് സിസര്‍ ഫില്‍ട്ടറും വലിച്ച്‌ ഒതുങ്ങി ജീവിച്ചു.

അക്കാലത്ത്‌ ലോനപ്പേട്ടന്റെ അപ്പന്‍ ഏറെക്കുറെ സ്വര്‍ഗ്ഗാരോഹണത്തിന്‌ വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡയറ്റ്‌ ഫുള്‍ കണ്ട്രോള്‍ ചെയ്ത്‌ കരിക്കും വെള്ളവും, കഞ്ഞിവെള്ളവും ചോറും കൂട്ടിയരച്ച മിശ്രിതം ഓരോ ഇറക്ക്‌ മാത്രം കുടിച്ച്‌, ഇന്നോ നാളെയോ എന്നായാലും നമ്മള്‍ റെഡി എന്ന് പറഞ്ഞ്‌ കിടക്കുകയാണ്‌.

'എടാ ഷൈജാ.. അപ്പാപ്പന്‌ ഒരു കരിക്കിട്ടേഡാ..'

എന്ന് മേരിച്ചേടത്ത്യാര്‍, ചാളക്കൂട്ടാനിലേക്ക്‌ കൊടമ്പുളി കഴുകി,‌ കപ്പിലെ വെള്ളം പുറത്തോട്ട്‌ കളയാന്‍ വന്നപ്പോള്‍ പറഞ്ഞിട്ട്‌ പത്ത്‌ മിനിറ്റ്‌ പോലും ആയില്ല. അപ്പോഴേക്കും

'പതക്കോം...' എന്നൊരു ചക്ക വീഴണ പോലെയൊരു സൗണ്ട്‌ കേട്ടിട്ട്‌,

കരിക്കിന്‌ ഇത്രക്കും സൗണ്ട്‌ ഉണ്ടാവില്ലല്ലോ കര്‍ത്താവേ... എന്ന് പറഞ്ഞ്‌ നോക്കിയപ്പോള്‍ എന്താ കണ്ടത്‌?

കോവളത്ത്‌ സണ്‍ബാത്തിന്‌ കിടക്കുന്ന സായിപ്പിന്റെ പോലെ അല്‍പവസ്ത്രധാരിയായി തെങ്ങിന്‍ കൊരക്കലേക്ക്‌ നോക്കി തെങ്ങിന്‍ തടത്തില്‍ കിടക്കുന്നു മോന്‍ കുഞ്ഞാട്‌ പുലി!

സംഗതി ഫേയ്സ്‌ വാല്യു കുറഞ്ഞ കുഞ്ഞാടിനെ മേരിച്ചേടത്ത്യാര്‍ നാഴിക്ക്‌ നാല്‍പതുവട്ടം ചീത്ത വിളിക്കുമെങ്കിലും, ആ കെടപ്പ്‌ കണ്ടാല്‍ പെറ്റ വയര്‍ സഹിക്കുമോ?

മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി.

അയല്‍പക്കത്തൊരാള്‍ അന്ത്യകൂദാശ കഴിഞ്ഞ്‌ കിടന്നാല്‍ കട്ടില്‌ നീക്കണ ശബ്ദം കേട്ടാലും പശു കരഞ്ഞാലും ഓടിവരുന്ന കാലമാണന്ന്. മേരിച്ചേടത്ത്യാരുടെ കരച്ചില്‍ കേട്ട്‌ അടുത്തടുത്ത വീടുകളില്‍ നിന്ന് ചെറിയ കരച്ചിലുകള്‍ ഉയരുകയും 'അപ്പാപ്പന്‍ പോയടാ...ഓടിവാടാ' എന്നും പറഞ്ഞ്‌ അയലപക്കത്തുനിന്ന് ആളുകള്‍ ഓടി വന്നു.

ആ ടൈമിലാണ്‌, നല്ലവരില്‍ നല്ലവനും പരോപകാരപ്പറമ്പില്‍ എന്ന വിളിപ്പേരുള്ള കൊച്ചുണ്യേട്ടന്‍ അങ്ങാടിയിലേക്ക്‌ പോണത്‌.

സംഭവം, അതായത്‌ അപ്പാപ്പന്റെ കാറ്റ്‌ പോയി എന്നറിഞ്ഞ ഉടനേ... നമ്മുടെ കൊച്ചുണ്യേട്ടന്‍ അയല്‍പക്ക സ്‌നേഹത്തിന്റെ പുറത്ത്‌ കുറച്ച്‌ അഡ്വാന്‍സ്ഡ്‌ ആയി ചിന്തിച്ചു, പ്രവര്‍ത്തിച്ചു. അതോടെ ആളും ഫേയ്മസ്സായി!


കൊച്ചുണ്ണ്യേട്ടന്‍ ക്ലാരിഫിക്കേഷന്‌ നില്‍കാതെ നേരെ പള്ളീല്‍ പോയി കപ്യാരെ കണ്ട്‌ കാര്യം പറഞ്ഞ്‌ സ്വര്‍ണ്ണകുരിശും കറുത്ത കുടയും എടുക്കാന്‍ ഏര്‍പ്പാട്‌ ചെയ്തു, കൊണ്ടുവരാന്‍ ടാക്സിയും വിളിച്ച്‌ വിട്ടു.

അവിടം കൊണ്ടും ഉത്തരവാദിത്വം തീരാത്ത കൊച്ചുണ്യേട്ടന്‍ നേരെ മഞ്ച കുമാരേട്ടന്റെ വീട്ടിലേക്ക്‌ വിട്ടു.

ഈ അപ്പാപ്പന്‍ ഒരു ആറടി ഹൈറ്റാണ്‌. അവിടെ ചെന്ന് വീട്ടി ഡിസൈനില്‍ ലൈനിങ്ങ്‌ വച്ച ഒരു സ്പെഷല്‍ മഞ്ചയും ഏര്‍പ്പാട്‌ ചെയ്ത്‌ തിരിച്ച്‌ ചെന്നപ്പോഴാണ്‌, കോലറയത്തിരുന്ന് സംഭാരം കുടിച്ച്‌ റസ്റ്റ്‌ ചെയ്യുന്ന കുഞ്ഞാടിനെയും അകത്ത്‌ യാതൊരു വിധ ഇമ്പ്രൂവ്മെന്റുമില്ലാതെ കിടക്കുന്ന അപ്പാപ്പനെയും കണ്ടത്‌. കാര്യങ്ങളുടെ കുടികെടപ്പ്‌ മനസ്സിലാക്കിയപ്പോള്‍ സംയമനം വീണ്ടെടുത്ത്‌ കൊച്ചുണ്ണ്യേട്ടന്‍

'ഒരു കാറില്‍ ഇപ്പോ കുറച്ച്‌ സാധനങ്ങള്‍ വരും. അത്‌ മടക്കി വിട്ടേക്ക്‌. ടാക്സി ക്കാരനോട്‌ ഞാന്‍ കണക്കു പറഞ്ഞോളാം' എന്ന് പറഞ്ഞ്‌ ആള്‍ നേരേ ആള്‍ടെ വീട്ടില്‍ പോയി.

അതിന്‌ ശേഷം കൊച്ചുണ്ണിയേട്ടന്‍ ആരോടും ഒന്നും മിണ്ടിയില്ല.

മാനക്കേടുകൊണ്ട്‌ അന്ന് കൊച്ചുണ്ണ്യേട്ടന്‍ ഒരു വറ്റ്‌ ചോര്‍ കഴിച്ചില്ല. രാത്രി ഉറക്കം വരാതെ ഉമ്മറത്ത് കാജാബീഡി വലിച്ചിരിക്കുന്ന കൊച്ചുണ്ണ്യേട്ടനോട്‌ ഭാര്യ സമാധാനിപ്പിച്ചുകൊണ്ട്‌

'കഴിഞ്ഞത്‌ കഴിഞ്ഞു, സാരല്യ. ഇനി അതോര്‍ത്ത്‌ വിഷമിക്കാണ്ട് ..നിങ്ങ‍ വന്ന് കിടന്നേ'

എന്ന് പറഞ്ഞപ്പോള്‍ കണ്ട്രോള്‍ പോയ കൊച്ചുണ്യേട്ടന്‍ ആ പാവത്തിന്റെ നേരെ ചാടിക്കൊണ്ട് പറഞ്ഞു.

'മഞ്ച കുമാരന്‌ അഡ്വാന്‍സും കൊടുത്ത്‌ ഓര്‍ഡര്‍ ചെയ്ത ആ മഞ്ചേല്‌ നിന്റെ അപ്പന്‍ വന്ന് കിടക്കുമോടീ പോത്തേ?'