Tuesday, August 21, 2007

പിടികിട്ടാപ്പുള്ളി

‘മണ്ണമ്പേട്ടയിലെ മാണിക്യം' എന്നാണ് പങ്കജാക്ഷന്‍ ചേട്ടനെ പറ്റി അമ്മായി പറയുക.

അതുപിന്നെ, മക്കളോടുള്ള വാത്സല്യത്തിന്റെ പുറത്ത് തള്ളേഴ്സ് സ്വന്തം മക്കളെപ്പറ്റി എന്തൊക്കെ പറഞ്ഞ് നടക്കാറുണ്ട്. സര്‍വ്വേരിക്കലില്‍ കരിയോയിലടിച്ചതുപോലെയുള്ള രൂപവും കുടുംബത്തേക്ക് വേണ്ടി ഒരു പഴുക്ക പ്ലാവില മറിച്ചിടുന്ന ടൈപ്പുമല്ലാത്തവനുമായ തിലകേട്ടന്‍, കമലഹാസന്റെ തനിപ്പകര്‍പ്പാണെന്ന് കാര്‍ത്ത്യാനി അമ്മായിക്ക് പറയാമെങ്കില്‍, സത്സ്വഭാവിയും പട്ടാളക്കാരനും ആവശ്യത്തിന് ഉയരവും വിവരവും ബോഡിയുമുള്ള തന്റെ മോന്‍ പങ്കജാക്ഷനെ പറ്റി മണ്ണമ്പേട്ടയിലെ അമ്മായി അങ്ങിനെ പറഞ്ഞാലെന്താ തെറ്റ്???

ആള്‍ക്ക് കയ് തണ്ടയില്‍ ഡബിള്‍ അസ്തിയുണ്ടെന്നും ഡബിള്‍ കരളുണ്ടെന്നും തുടങ്ങി പലതും ഈരണ്ടെണ്ണം വച്ചുണ്ടെന്ന് അമ്മായി പറഞ്ഞ് നടന്നു. ലീവിന് വരുമ്പോള്‍, നെഞ്ചിന്‍ കൂട് തള്ളിപ്പിടിച്ച് സാന്റോ ബനിയനിട്ട് കൈകള്‍ അകത്തിയും അടുപ്പിച്ചും എക്സസൈസ് ചെയ്യുന്ന ഇദ്ദേഹത്തിന്റെ പുഷ്ടിമയുള്ള ബോഡി, കരയിലെ പെണ്ണുങ്ങളും കിണറ്റിലെ ബ്രാലിന്റെ പോലെ തലമാത്രം വലുതായി നടന്ന ‘ചില‍‘ യുവാക്കലും നോക്കുന്നത് കണ്ട്, ക‌ണ്ണ് പറ്റാതിരിക്കാന്‍ ഉഴിഞ്ഞ് അടുപ്പിലിടാന്‍ മാത്രം അമ്മായിക്ക് മാസം ഒരു കിലോ മുളക് വേണമായിരുന്നു ത്രേ!

ഹവ്വെവര്‍‌‌‌‌ , അമ്മായി പറഞ്ഞത് മുഴുക്കന്‍ അങ്ങട് വിശ്വസിച്ചിരുന്നില്ലെങ്കില്‍ തന്നെയും മണ്ണമ്പേട്ടയിലെ പങ്കജ് ആക്ഷന്‍ ചേട്ടന്‍ ഞങ്ങളുടെ മനസ്സിലെന്നും ഒരു ആക്ഷന്‍ ഹീറോ തന്നെയായിരുന്നു.

കാലപ്രവാഹത്തിന്റെ ഓളങ്ങളില്‍ പെട്ട് (കട്: നീര്‍മിഴിപ്പീലിയില്‍) മണ്ണമ്പേട്ട ഫാമിലിയും ഞങ്ങളും തമ്മിലുണ്ടായിരുന്ന സ്‌നേഹത്തിനും ബന്ധത്തിനും ഗ്ലാമറ് കുറഞ്ഞു കുറഞ്ഞു വന്നു. അമ്മായിയുടെ മരണ ശേഷം പഴയപോലെയൊന്നും പങ്കജാക്ഷന്‍ ചേട്ടനോ മറ്റുള്ളവരോ എന്റെ വീട്ടില്‍ വരാറില്ല. ഞങ്ങള്‍ പോകാറുമില്ല.

ഒരിക്കല്‍‌‌‌‌‍ പറപ്പൂര്‍ പോയി മടങ്ങും വഴി, മനസ്സില്‍ ‘രാഗം v/s ഗിരിജ‘ ഡിലൈമയുടെ വിസ്താരം നടക്കുമ്പോള്‍ ബസ് സ്റ്റോപ്പില്‍ ഒരു വെളുത്ത മാര്‍ക്ക് ഫോര്‍ അമ്പാസഡര്‍ കാറ്, ‘ഡാ‍...’ എന്നൊരു വിളിയോടെ സഡണ്‍ ബ്രേയ്ക്കിട്ട് നിര്‍ത്തി.

വണ്ടിയില്‍ ദേ ഞങ്ങളുടെ പഴയ ഹീറോ പങ്കജ് ആക്ഷന്‍ ചേട്ടന് റെയ്ബന്‍ ഗ്ലാസോടുകൂടിയത്! ഫാമിലി മൊത്തമുണ്ട്. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരും വഴിയാണത്രേ. ‘ലോംങ്ങ് ടൈം നോ സീ‘ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

‘കേറെഡാ... നിന്നെ ഞാന്‍ തൃശ്ശൂര്‍ സ്റ്റാന്റില്‍ വിടാഡാ..’ എന്ന ഓഫര്‍ കേട്ടയുടന്‍, ആള്‍റെഡി സ്കൂള്‍പിള്ളാരെ കയറ്റിയ ഓട്ടോ പോലെയിരുന്ന വണ്ടിയിലേക്ക് രണ്ടാതൊരു ചിന്തക്ക് മെനക്കെടാതെ, അവരെക്കണ്ട സന്തോഷത്തോടൊപ്പം ‘അപ്പോ ഒരു രണ്ടേ അന്‍പത് ഇമ്മടെ പോക്കറ്റില്‍ തന്നെ കിടക്കും‘ എന്നും വിചാരിച്ച് വണ്ടിയിലേക്ക് കയറി.

കാറിന്റെ ഡോര്‍ സൈഡിലിരുന്ന എന്റെ തുടയില്‍ വാത്സല്യത്തോടെ കൈ കൊണ്ടടിച്ചും അമര്‍ത്തിയും (പ്ലീസ് ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് ഹിം), വീട്ടുവിശേഷങ്ങളുടെ അപ്ഡേഷനും എന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളെപ്പറ്റിയും, അവിടെ ബസ്സ്റ്റോപ്പിലങ്ങിനെ നില്‍ക്കുവാനുണ്ടായ കാര്യകാരണങ്ങളെ പറ്റിയും ചോദിച്ചും പറഞ്ഞും വന്നപ്പോഴേക്കും പങ്കജാക്ഷന്‍ ചേട്ടന്റെ കണ്‍കളില്‍ ഉറക്കം ഊഞ്ഞാല് കെട്ടി ആട്ടം തുടങ്ങി. വെളുപ്പിനേ എണീറ്റ് ഗുരുവായൂര്‍ പോയതല്ലേ?? പാവം.

ഉറക്കം കയറിയപ്പോള്‍ നിയന്ത്രണം വിട്ടു പോയ, തിലകം ചാര്‍ത്തി ചീകിയുമഴകായ് പലനാള്‍‍ പോറ്റിയ ആളുടെ ആ പുണ്യ ശിരസ്, മുന്‍പിലേക്കും വലത്, ഇടത് ഭാഗങ്ങളിലേക്കും മാറി മാറി ചാഞ്ഞ് വരുകയും അവസാനം മുതുവറ എത്തിയപ്പോഴേക്കും ഇടത് ഭാഗത്തായി എന്റെ ഇളം തോളില്‍ ഒരു പെര്‍ഫെക്റ്റ് സീറ്റിങ്ങുണ്ടെന്ന് മനസ്സിലാക്കി ആ കാര്യത്തിലൊരു തീരുമാനമാവുകയും ചെയ്തു!

സംഗതി, തറവാട്ടില്‍ പറയാന്‍ കൊള്ളാവുന്ന ജോലിയുള്ള ചുരുക്കം ചിലരിലൊരാളും, റോള്‍ മോഡലും പട്ടാളവും കോപ്പുമൊക്കെയാണ്. നേരന്നെ. പക്ഷെ, നല്ല പുഷ്ടിഗുണമുള്ള ഗൌളിത്തെങ്ങിന്റെ കരിക്ക് പോലെയിരിക്കുന്ന ഒരു മന്തന്‍ തലയും തോളത്ത് വഹിച്ചോണ്ട് പോകല്‍... അതിലെനിക്ക് വല്യ ത്രില്ലൊന്നും തോന്നിയില്ല. മാത്രമല്ല, ‘അഞ്ച് ക്ലീന്‍ ശ്വാസത്തിനൊരു കൂര്‍ക്കം‘ എന്ന നിലക്കുള്ള ആളുടെ കൂര്‍ക്കം വലി എന്നില്‍ വല്ലാത്തൊരു ഫ്രസ്‌ട്രേഷനുണ്ടക്കി.

ഞാനോര്‍ത്തു. ഇന്ന് മൊത്തം പ്രശ്നങ്ങളാണല്ലോ? കോട്ടപ്പെട്ടിയില്‍ വിരല്‍ വച്ചടച്ച്, തള്ളവിരല്‍ ഏറെക്കുറെ ബൈക്ക് കയറിയ കശനണ്ടി പോലെയാണിരിക്കുന്നത്. ഹോം ഡോക്ടര്‍ അമ്മയുടെ, ചതവുപ്പയും പച്ചമരുന്നുകളും കൂട്ടി അരച്ച് തേച്ച് പിടിപ്പിച്ച ട്രീറ്റ്മെന്റിനൊന്നും വിരലിന്റെ വിങ്ങലിനെ ശമിപ്പിക്കാനായിട്ടില്ല. താഴെ വിങ്ങുന്ന വിരലും മുകളില്‍ കഴക്കുന്ന ചുമലുമായി അങ്ങിനെ കൂനിന്മേല്‍ കുരു അതിന്റെ മുകളില്‍ ഒരു പോളം എന്ന റോളില്‍ ഞാനിരിക്കുകയാണ്.

പുഴക്കല്‍ പാടമെത്തിയപ്പോഴേക്കും കൂര്‍ക്കം വലി ആള്‍ പൊടി ബാസ് കുറച്ച് ട്രബിള്‍ വല്ലാതെ കയറ്റി, രണ്ടിനൊന്ന് വച്ചാവുക്കുകയും ആളുടെ തലക്ക് ഭാരം കൂടിക്കൂടി ഒരൊന്നര ത്‌ലാനോളമായി (ഒരു ത്ലാന്‍ = പത്തുകിലോ) എന്നും തോന്നി.

എന്തൊരു കഷ്ടമാണെന്ന് നോക്കണേ... വഴിയില്‍ കൂടെ പോയ ഒരു തലയെടുത്ത് തോളത്ത് വച്ചുവെന്ന് പറഞ്ഞപോലെയായി. ത്വയിരക്കേട്! സ്‌നേഹവും ബഹുമാനവും സ്റ്റാര്‍ ഇമേജുമെല്ലാം ഒന്നിനുപുറകേ ഒന്നായി പോയ്പോയി, ‘ഈ പണ്ടാരക്കാലന്റെ തല പിടിച്ചൊരു തള്ള് കൊടുത്താലോ?’ എന്ന് വരെ ചിന്തിച്ച് പോവുകയും ഇനി ഈ ജന്മത്ത് ഇദ്ദേഹത്തിന്റെ കൂടെ ഞാന്‍ കാറില്‍ പോകില്ല എന്നും തീരുമാനിച്ചു.

മുകളിരുന്ന് നമ്മുടെ കഷ്ടപ്പാടെല്ലാം ദൈവം കാണുന്നുണ്ടെന്നും വേണ്ട സമയത്ത് അതിനി എത്തറ ബിസിയായിരിക്ക്യാണെങ്കിലും ആളിടപെടും എന്ന് പറയുന്നത് ചുമ്മാതല്ല എന്നും എനിക്ക് ഒരിക്കല്‍ കൂടി മനസ്സിലായി.

പെട്ടെന്ന്, മുന്‍പിലായി പോകുന്ന പ്രൈവറ്റ് ബസ് യാതൊരു മുന്നറിയിപ്പുമില്ലാതെ വലിയ ശബ്ദത്തോടെ ബ്രേയ്‌ക്കൊരു പിടുത്തം!

സ്മൂത്തായി നൂറേ നൂറില്‍ പെടച്ച് പോകുന്ന വണ്ടി പൊടുന്നനെ തൊടുമുന്‍പിലായി ബ്രേയ്ക്ക് ചവിട്ടിയപ്പോള്‍ അതിന്റെ ഒരു അന്ധാളിപ്പില്‍ ഞങ്ങളുടെ ഡ്രൈവറും പരമാവധി ശക്തിയില്‍ ബ്രേയ്ക് ചവിട്ടുകയായിരുന്നു.

അവിടം മുതലാണ് പങ്കജാക്ഷന്‍ ചേട്ടന്റെ ദിവസം എന്നേക്കാള്‍ മോശമാകുന്നത്.

പെട്ടുന്നുള്ള ബ്രേയ്ക്കിങ്ങില്‍ ബാലന്‍സ് പോയി എല്ലാവരും മുന്‍പിലേക്കാഞ്ഞു വന്നു. അങ്ങിനെ ഞാന്‍ ഡാഷ് ബോഡില്‍ തള്ളവിരലില്‍ പ്രഷര്‍ വരാതെ, വലതു കൈകൊണ്ട് തള്ളി പിടിച്ച നേരത്ത്... എന്റെ തോളത്ത് നിന്ന് മുന്നോട്ട് വന്ന പങ്കജ് ചേട്ടന്റെ മുഖം എന്റെ കയ്യിന്മേല്‍ വന്നിടിക്കുകയും അപ്പോള്‍ തന്നെ പിറകിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

ചതവുപ്പമിശ്രിതം തേച്ചുണങ്ങിയ എന്റെ തള്ളവിരലിന്റെ വൃത്തികേട് അവരെക്കാണിക്കണ്ട എന്ന് കരുതി മുണ്ടിന്റെ മറവിലേക്ക്, പൂര്‍വ്വ സ്ഥിതിയിലേക്ക് വക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. വിരല്‍ കുതര്‍ന്നിരിക്കുന്നു!!

അപ്പോള്‍.. അപ്പോള്‍.. ആ മുന്നോട്ടാച്ചലില്‍, ഡാഷ് ബോഡില്‍ അമരേണ്ട എന്ന് വിചാരിച്ച് ഞാന്‍ പൊന്തിച്ചു പിടിച്ച എന്റെ തള്ളവരില്‍ പങ്കജാക്ഷന്‍ ചേട്ടന്റെ വായില്‍ ...... ഉവ്വോ??

ആച്ചലില്‍ ഉറക്കം വിട്ടുണര്‍ന്ന പങ്കജാക്ഷന്‍ ചേട്ടന്‍, ‘ദെന്താ ഇപ്പോ ഇവിടെ ഉണ്ടായേ??’ എന്ന രൂപേണ എന്നെയും ഡ്രൈവറേയും ഒന്ന് നോക്കി ഉറക്കപ്പിച്ചില്‍ അവ്യക്തമായി എന്തോപറഞ്ഞ കൂട്ടത്തില്‍ ഒന്ന് രണ്ട് തവണ ഒന്ന് നുണയുകയും ചെയ്തു.

അപ്രതീക്ഷിതമായ എന്തോ രുചിച്ച പോലെ, പെട്ടെന്ന് വായ വല്ലാത്ത ഒരു രീതിയില്‍ പിടിച്ച് മൂക്ക് വിടര്‍ത്തി മുഖം കോച്ചിക്കൊണ്ട് തലയൊന്ന് കുടഞ്ഞ്, കമ്പ്ലീറ്റ് ഉറക്കവും പോയി ഡ്രൈവറോട് പിന്നെ ഒരു അലറലായിരുന്നു...

“വണ്ടി നിര്‍ത്തറാ...!!!!!!!!!!“

തല പോയി ഡാഷ് ബോഡില്‍ ഇടിച്ചായിരിക്കുമോ ഇങ്ങിനെ ബഹളം എന്നോര്‍ത്ത് ഉയര്‍ന്ന് വന്ന ‘എന്ത് പറ്റീ.. എന്ത് പറ്റീ’ എന്ന ചോദ്യങ്ങള്‍ മെയിന്റ് ചെയ്യാതെ അദ്ദേഹം, കാറില്‍ നിന്ന് തിക്കുണ്ടാക്കി ചാടിയിറങ്ങി സര്‍വ്വ ശക്തിയുമെടുത്ത് പുറത്തേക്ക് ആഞ്ഞൊരു തുപ്പായിരുന്നു!!

‘ഫ്പൂ‍ൂ‍ൂ‍ൂ‍ൂ’

അപ്പോ നമ്മള്‍ സംശയിച്ചത് സത്യമായിരുന്നു!

ആന്ത്രം വരെ വ്യാപിച്ച കയ്പുരസത്തെ തുപ്പിത്തെറിപ്പിക്കാന്‍ പങ്കജാക്ഷന്‍ ചേട്ടന്‍ ഒന്നിനുപുറകേ ഒന്നായി ശ്രമങ്ങള്‍ തുടരവേ.. ‘ഹോ! എന്തൊരു വൃത്തികെട്ട കയ്പ്പ്....! എങ്ങിനെ വന്നാണാവോ?’ എന്നും പറയുന്നുണ്ടായിരുന്നു.

‘എനിക്കൊന്നുമറിയേമില്ല, ഞാനീ നാട്ടുകാരനുമല്ല...!’ എന്ന റോളില്‍ ഞാനിരിക്കേ.. ‘വായും തുറന്ന് പിടിച്ച് ഉറങ്ങിയപ്പോള്‍ വല്ല ഈച്ചയും പോയതായിരിക്കും ’ എന്നാരോ പറയുകയും അത് കേട്ട് കാറിലുള്ളവര്‍ മൊത്തം ചിരിച്ച കൂട്ടത്തില്‍ ലൈറ്റായി ഞാനും ചിരിച്ചു. ചതവുപ്പയുടെയും പച്ചമരുന്നിന്റെയും കുഴമ്പിന്റെയും ആ ഒടുക്കത്തെ കയ്പുരസമോര്‍‍ത്തുകൊണ്ട്!